കോട്ടക്കല്‍ ഉത്സവം (ഭാഗം 1)

കോട്ടക്കല്‍ ആര്യവൈദ്യശാലവക കോട്ടക്കല്‍ 
വിശ്വംഭരക്ഷേത്രത്തിലെ ഈവര്‍ഷത്തെ തിരുഉത്സവം വിവിധ കലാപരിപാടികളോടുകൂടി ഏപ്രില്‍ 8മുതല്‍ 14വരെ ആഘോഷിക്കപ്പെട്ടു. ഉത്സവത്തിന്റെ ഭാഗമായി  ഏപ്രില്‍9 മുതല്‍ 13വരെ 5രാവുകളില്‍ മേജര്‍സെറ്റ് കഥകളികള്‍ അരങ്ങേറി. ആദ്യദിവസമായ 09/04/2010ന് രാത്രി 10:30ന് കളിയ്ക്ക് വിളക്കുവെച്ചു. തുടര്‍ന്ന് കോട്ടക്കല്‍ ഷിജിത്ത് ബലഭദ്രരായും കുമാരി ഗായത്രി ശ്രീകൃഷ്ണനായും അരങ്ങിലെത്തിയ പുറപ്പാട് അവതരിപ്പിക്കപ്പെട്ടു. 
പുറപ്പാട്
നളചരിതം ഒന്നാംദിവസം കഥയാണ് ആദ്യമായി 
ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ നാരദനായി കോട്ടക്കല്‍ കേശവന്‍ എമ്പ്രാന്തിരിയും നളനായി കലാമണ്ഡലം ഗോപിയും വേഷമിട്ടു. ഗോപിയാശാന്‍ തരക്കേടില്ലാതെ നളനെ അവതരിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞദിവസം അമ്പലപ്പുഴയില്‍ കണ്ട ഒന്നാം ദിവസത്തിന്റെ അത്രയും മെച്ചപ്പെട്ടതായിരുന്നില്ല ഇദ്ദേഹത്തിന്റെ പ്രകടനം. ആശാന് കൂടുതല്‍ അവശത അനുഭവപ്പെട്ടിരുന്നു. ഇതിനാലാകാം ഗോപിയാശാന്‍ പദത്തിനിടയിലുള്ള തോംകാരങ്ങള്‍ കവളിക്കുകയും നിന്നുകൊണ്ടുള്ള ആട്ടങ്ങള്‍ വെട്ടിചുരുക്കുകയും ചെയ്തത്. എന്നാല്‍ ഇരുന്നുകൊണ്ടുള്ള വീണവായന, കാമബാണം തുടങ്ങിയ ആട്ടങ്ങള്‍ ഇവിടെ വിസ്തരിച്ച് അവതരിപ്പിച്ചിരുന്നു.
‘ഉന്നത തപോനിധേ’
ഹംസവേഷത്തിലെത്തിയ സദനം കൃഷ്ണന്‍‌കുട്ടി 
സരസതയുടെ കൂടുതല്‍കൊണ്ട് പലപ്പോഴും കഥാപാത്രത്തിന്റെ നിലവിട്ടുപോയിരുന്നു. പദാഭിനയത്തില്‍ ഹംസത്തിനു പ്രത്യേകമായുള്ള ചുവടുകളും മറ്റും അവതരണത്തില്‍ ഉണ്ടായിരുന്നുമില്ല.
‘നീ പോയ് വരേണം’
കലാനിലയം ഉണ്ണികൃഷ്ണനും കലാനിലയം രാജീവനും 
ചേര്‍ന്നാണ് ഒന്നാംദിവസം ആദ്യഭാഗത്തെ പദങ്ങള്‍ ആലപിച്ചിരുന്നത്. നല്ല സമ്പൃദായത്തിലുള്ള ഇവരുടെ പാട്ടില്‍ ‘കുണ്ഡിനനായകനന്ദിനി’ എന്ന നളന്റെ വിചാരപദത്തിലെ ‘കബരീപരിചയപദവിയോ’ എന്നഭാഗത്ത് മേല്‍‌സ്ഥായീപ്രയോഗം നടത്തിയിരുന്നു. പണ്ട് കഥകളിസംഗീതത്തില്‍ പ്രഥാനമായിരുന്ന സ്ഥായീപ്രയോഗങ്ങള്‍ ഇന്ന് വിരളമായെ കളിയരങ്ങുകളില്‍ കേള്‍ക്കുന്നുള്ളു. ഈ ഭാഗത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ ചെണ്ടയിലും കലാമണ്ഡലം നാരായണന്‍ നായര്‍ മദ്ദളത്തിലും മികച്ചമേളവും ഒരുക്കിയിരുന്നു.
കാലകേയവധം കഥയാണ് രണ്ടാമതായി ഇവിടെ 
അവതരിപ്പിക്കപ്പെട്ടത്. ഉര്‍വ്വശി രംഗത്തുവരുന്ന ആറാം രംഗം മുതല്‍ അവതരിപ്പിച്ചിരുന്ന കാലകേയവധത്തില്‍ നിവാതകവചന്റെ രംഗങ്ങള്‍ ഒഴിവാക്കിയിരുന്നു. ഇതില്‍ ഉര്‍വ്വശിയായി അഭിനയിച്ച മാര്‍ഗ്ഗി വിജയകുമാര്‍ ഉജ്ജ്വലമായ പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്. സവിശേഷമായ ഇരട്ടിയോടുകൂടിയ പതിഞ്ഞകാലത്തിലുള്ള ‘പാണ്ഡവന്റെ രൂപം കണ്ടാല്‍’ എന്ന പദവും, ‘സ്മരസായക ദൂനാം’ എന്നപദവും ചിട്ടയാര്‍ന്നരീതിയിലും നല്ല ഭാവപ്രകടനത്തോടെയും അതിമനോഹരമായി ഇദ്ദേഹം അവതരിപ്പിച്ചിരുന്നു.
‘തണ്ടാര്‍ബാണതുല്യനായ്’
സഖിയായി കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍ അരങ്ങിലെത്തി.
‘സ്മരസായക ദൂനാം’
 അര്‍ജ്ജുനവേഷമിട്ട കലാമണ്ഡലം ശ്രീകുമാറും മികച്ച പ്രകടനമാണ് 
കാഴ്ച്ചവെയ്ച്ചിരുന്നത്. ഏഴാം രംഗത്തില്‍ ഉര്‍വ്വശിയെ കണ്ടയുടന്‍ അര്‍ജ്ജുനന്‍ എഴുന്നേറ്റ് വന്ദിക്കുന്നതായി ഇദ്ദേഹം നടിക്കുകയുണ്ടായി. നിറയെ കലാശങ്ങളും യുദ്ധവും അടങ്ങുന്ന തുടര്‍ന്നുള്ള രംഗങ്ങളും ശ്രീകുമാര്‍ നന്നായി അവതരിപ്പിച്ചു.
‘അല്ലല്‍ പെരുകി വലയുന്നു ഞാന്‍’
പാലനാട് ദിവാകരന്‍ നമ്പൂതിരിയും കോട്ടക്കല്‍ മധുവും ചേര്‍ന്ന് 
ആദ്യ ഭാഗത്ത് നനായി പാടിയപ്പോള്‍ കലാമണ്ഡലം വിജയകൃഷ്ണന്‍ ചെണ്ടയിലും കോട്ടക്കല്‍ മനീഷ് രാമനാഥന്‍ ഇടയ്ക്കയിലും കോട്ടക്കല്‍ രാധാകൃഷ്ണന്‍ മദ്ദളത്തിലും ഒരുക്കിയ മേളവും ശരാശരി നിലവാരം പുലര്‍ത്തുന്നതായിരുന്നു. ഉര്‍വ്വശിയുടെ പദത്തിലെ ‘ദിനകരേണ രതി’ എന്നുതുടങ്ങുന്ന ചരണം ഇവിടെ അവതരിപ്പിക്കുകയുണ്ടായില്ല.
‘കരിണി ഹരിണത്തെ ആഗ്രഹിച്ചീടുമോ?’
 ഇന്ദ്രനായി കോട്ടക്കല്‍ ഹരീശ്വരന്‍ രംഗത്തെത്തി.
‘ഷണ്ഡനായി വനുമെന്നു നിര്‍ണ്ണയം’
 കാലകേയവേഷമിട്ട നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും 
മികച്ചപ്രകടനം കാഴ്ച്ചവെച്ചു. കാലകേയന്റെ തന്റേടാട്ടത്തില്‍ താന്‍ ബ്രഹ്മാവിനെ തപസ്സുചെയ്ത് ഒരു മനുഷ്യനാലല്ലാതെ വധിക്കപ്പെടുകയില്ലെന്ന വരവും, ലോകത്തിലെവിടെയും അതിവേഗത്തില്‍ സഞ്ചരിക്കുവാന്‍ സാധിക്കുന്നതായ ഒരു പുരവും വാങ്ങിയതായ കഥകള്‍ ആടുകയുണ്ടായി.
ഭീരുവേഷമിട്ട കോട്ടക്കല്‍ സുനിലിന്റെ തേപ്പും പ്രവൃത്തികളും 
അത്ര നന്നായിരുന്നില്ല. ഈ ഒരു പോരായ്ക ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാംകൊണ്ടും കാലകേയവധത്തിന്റെ അവതരണം മികച്ചതായിരുന്നു. ഈ വര്‍ഷത്തെ കോട്ടക്കല്‍ ഉത്സവകളികളില്‍ ഏറ്റവും കേമമായത് ഈ കാലകേയവധം തന്നെയായിരുന്നു എന്ന് നിസംശയം പറയാം.
‘വാടാ പോരിനായിവിടെ’
കോട്ടക്കല്‍ എം.എന്‍.മുരളിയാണ് നന്ദികേശ്വരനായത്തിയിരുന്നത്.
കാലകേയവധം അവസാനഭാഗത്ത് കോട്ടക്കല്‍ വിജയരാഘവനും 
കോട്ട:മനീഷ് രാമനാഥനും ചേര്‍ന്ന് ചെണ്ടയിലും കപ്ലിങ്ങാട് വാസുദേവന്‍ നമ്പൂതിരിയും കോട്ടക്കല്‍ സുഭാഷും ചേര്‍ന്ന് മദ്ദളത്തിലും നല്ല മേളവും ഒരുക്കി. കോട്ടക്കല്‍ സുരേഷും കോട്ടക്കല്‍ സന്തോഷും ചേര്‍ന്നാണ് പദങ്ങള്‍ പാടിയത്.
കലാമണ്ഡലം ശിവരാമന്‍, കോട്ടക്കല്‍ സതീശ്, 
സദനം ശ്രീനിവാസന്‍, സദനം അനില്‍ എന്നിവരായിരുന്നു ഈ ദിവസത്തെ ചുട്ടി കലാകാരന്മാര്‍. കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘത്തിന്റെ ഒന്നാംതരം ചമയങ്ങള്‍ കളിക്ക് മിഴിവുകൂട്ടി. അപ്പുണ്ണിതരകന്‍, കുഞ്ഞിരാമന്‍, വാസു മുതല്പേരായിരുന്നു അണിയറകൈകാര്യം ചെയ്തിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: