എറണാകുളം കഥകളിക്ലബ്ബിന്റെ സുവര്‍ണ്ണജൂബിലിയാഘോഷം (ഭാഗം 2)

എറണാകുളത്ത് ടി.ഡി.റോഡിലുള്ള ഭാരതീയവിദ്യാഭന്‍ ഹാളില്‍ നടന്ന എറണാകുളം കഥകളിക്ലബ്ബിന്റെ സുവര്‍ണ്ണജൂബിലിയാഘോഷങ്ങളുടെ രണ്ടാം ദിനമായ14/02/09ന് വൈകിട്ട് 4:30ന് ‘ഇന്നത്തെ കഥകളുടെ അവതരണരീതി’ എന്നവിഷയത്തിലുള്ള ശില്പശാല നടന്നു. തുടര്‍ന്ന് ക്ലബ്ബ് പ്രസിഡന്റ് ശ്രീ എ.ഡി.കൃഷ്ണനാശാന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മാനദാനസമ്മേളനത്തില്‍ വെച്ച് കാര്‍ഷീകസര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ശ്രീ കെ.ആര്‍.വിശ്വഭരന്‍ എറണാകുളം കഥകളിക്ലബ്ബ് പ്രതിവര്‍ഷം നല്‍കിവരുന്ന ‘കളഹംസം’, ‘തൌര്യത്രികം’ പുരസ്ക്കാരങ്ങള്‍ വിതരണംചെയ്തു. ഇത്തവണത്തെ ‘കളഹംസപുരസ്ക്കാരം’ ശ്രീ കോട്ടക്കല്‍ നന്ദകുമാറിനും, ‘തൌര്യത്രികപുരസ്ക്കാരം’ ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരിക്കുമായിരുന്നു ലഭിച്ചിരുന്നത്.
.
രാത്രി 8ന് പുറപ്പാടോടെ കഥകളി ആരംഭിച്ചു. തുടര്‍ന്ന് ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരി, ശ്രീ കലാമണ്ഡലം ബാലചന്ദ്രന്‍ എന്നിവര്‍ സംഗീതത്തിലും ശ്രീ കലാനിലയം കുഞ്ചുണ്ണി, ശ്രീ കലാമണ്ഡലം ഹരീഷ് എന്നിവര്‍ ചെണ്ടയിലും, ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കലാമണ്ഡലം നെല്ലുവായ് നാരായണന്‍ നായര്‍ എന്നിവര്‍ മദ്ദളത്തിലും പങ്കെടുത്ത മേളപ്പദം നടന്നു.
.

കാലകേയവധം(അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണനവരെ) ആയിരുന്നു ആദ്യത്തെ കഥ. കാലകേയവധം ആട്ടകഥയും അവതരണരീതിയും ഇവിടെ വായിക്കാം.
അര്‍ജ്ജുനനായി അരങ്ങിലെത്തിയത് ശ്രീ സദനം കൃഷ്ണന്‍‌കുട്ടിയായിരുന്നു. മുഖത്തെ രസാവിഷ്ക്കരണത്തിലെപോരായ്മ ഒഴിച്ചുനിര്‍ത്തിയാല്‍ ഇദ്ദേഹത്തിന്റെ പ്രകടനം മികച്ചതെന്നുതന്നെ പറയാം. അര്‍ജ്ജുനന്റെ ഇന്ദ്രനോടുള്ള പദത്തിലെ “അരിപടലങ്ങളെയൊക്കവെ ഒടുക്കുവാനായ് “ എന്നഭാഗത്ത് ശത്രുക്കളെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് കൊല്ലുന്നതായാണ് പണ്ട് അഭിനയിച്ചിരുന്നത് (‘ശൌര്യഗുണ‘ത്തില്‍ ഭീമന്‍ അഭിനയിക്കുന്നതുപോലെ). എന്നാല്‍ ശത്രുക്കളെ അസ്ത്രങ്ങളെയ്ത് വധിക്കുന്നതായാണ് ഇന്ന് നടപ്പിലുള്ള രീതി. അര്‍ജ്ജുനനെന്ന കഥാപാത്രത്തിനു കൂടുതല്‍ യോജിക്കുന്നരീതിയിലേക്കുള്ള ഈ മാറ്റം പത്മശ്രീ വാഴേങ്കിടകുഞ്ചുനായരാശാനാല്‍ ആവിഷ്‌ക്കരിക്കപ്പെട്ടതും സമകാലീനരായ നടന്മാരാല്‍ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാല്‍ സദനം കൃഷ്ണന്‍‌കുട്ടിയുടെ അര്‍ജ്ജുനന്‍ ശത്രുക്കളെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് കൊല്ലുന്നതായുള്ള ആ പഴയ രീതിതന്നെയാണ് അനുവര്‍ത്തിക്കുന്നതായി കണ്ടത്. അര്‍ജ്ജുനന്റെ ‘ജനക തവ ദര്‍ശനാല്‍’ എന്ന പദത്തിന്റെ സവിശേഷമായുള്ള ഇരട്ടിയും ‘സുകൃതികളില്‍ മുന്‍പനായ്’ എന്നിടത്തെ അഷ്ടകലാശവും(‘കീഴ്പടം ടച്ചില്‍’) മനോഹരന്മായി തന്നെ ചെയ്തിരുന്നു. സ്വര്‍ഗ്ഗവര്‍ണ്ണനയില്‍ അര്‍ജ്ജുനന്‍ അമൃതകുംഭം സൂക്ഷിച്ചിരിക്കുന്ന സൌധം കാണുന്നതായി ആടികണ്ടില്ല. എന്നാല്‍ സ്വര്‍ഗംഗയെ കാണുമ്പോള്‍ ‘അല്ലയോ മാതാവേ താന്‍ കിരാതവേഷധാരിയായായ ശ്രീപരമേശ്വരനുമായി യുദ്ധം ചെയ്യുന്ന വേളയില്‍ അവിടുന്നിന്റെ വാസസ്ഥാനമായുള്ള ശ്രീപരമേശ്വരന്റെ ശിരസ്സില്‍ വില്ലുകൊണ്ട് അടിക്കുവാന്‍ ഇടയായിരുന്നല്ലൊ. ആ അറിവില്ലായ്മ പൊറുത്ത് അനുഗ്രഹിക്കേണമേ’ എന്ന് ആടുകയുണ്ടായി. കാമധേനുവിനെ ദര്‍ശ്ശിക്കുന്നവേളയില്‍ അര്‍ജ്ജുനന്‍, ഗോമാതാവിനെ വന്ദിക്കാതെ കടന്നുപോയതിനാല്‍ പുത്രന്മാരില്ലാതെ ദു:ഖിക്കാനിടയാവുകയും, പിന്നീട് കാമധേനുപുത്രിയായ നന്ദിനിയെ കുറേനാള്‍ പരിപാലിച്ച് സന്തോഷിപ്പിച്ച് പുത്രഭാഗ്യം നേടുകയും ചെയ്ത ദിലീപരാജാവിന്റെ കഥ സ്മരിക്കുകയും ഉണ്ടായി. ഇന്ദ്രനായി ശ്രീ ആര്‍.എല്‍.വി.സുനിലും മാതലിയായി ശ്രീ കലാനിലയം ഗോപിനാഥനും ഇന്ദ്രാണിയായി ശ്രീ സദനം വിജയനും വേഷമിട്ടു.



ഈ കഥക്ക് ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്ന്‍ നല്ലരീതിയില്‍ സംഗീതവും, ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പീശനും ശ്രീ കലാമണ്ഡലം ശശിയും മദ്ദളത്തിലും മികച്ചരീതിയിയിലുള്ള മേളവും പകര്‍ന്നു. കോട്ടയം കഥകള്‍ കോട്ടമില്ലാതെ അവതരിപ്പിക്കുക എന്നത് മുതിര്‍ന്ന കലാകാരന്മാര്‍ക്കുപോലും എക്കാലത്തും ഒരു വെല്ലുവിളിതന്നെ എന്ന് ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ചില സാരമല്ലാത്ത പിഴവുകള്‍ നടന്മാര്‍ക്കും പാട്ടുകാര്‍ക്കും ഉണ്ടായി എങ്കിലും മൊത്തത്തില്‍ ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു ഈ കളി.


രണ്ടാമത്തെ കഥയായി അവതരിപ്പിച്ച ഉത്തരാസ്വയംവരത്തില്‍(തൃഗര്‍ത്തവട്ടം വരെ) ദുര്യോധനനായി കോട്ട:നന്ദകുമാരന്‍ നായരും ഭാനുമതിയായി ശ്രീ തൃപ്പൂണിത്തുറ രതീശനും ദൂതനായി ശ്രീ ഫാക്റ്റ് ബിജുഭാസ്കറും ഭീഷ്മരായി ശ്രീ കലാമണ്ഡലം പ്രമോദും വിരാടനായി ആര്‍.എല്‍.വി.സുനിലും തൃഗര്‍ത്തനായി ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും വലലനായി ശ്രീ കലാമണ്ഡലം ശ്രീകണ്ഠന്‍ നായരും വേഷമിട്ടു. നടന്മാരെല്ലാം താരതമ്യേന നല്ലനിലവാരം പുലര്‍ത്തിയിരുന്നെങ്കിലും പാട്ടും മേളവും(പ്രത്യേകിച്ച് ചെണ്ട) വേണ്ടത്ര നിലവാരം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ ഈ ഭാഗം അത്ര ആസ്വാദ്യമായതുമില്ല. ശ്രീ കലാമണ്ഡലം എന്‍.എന്‍.കൊണത്താപ്പള്ളിയും കലാ:ബാലചന്ദ്രനും ചേര്‍ന്നായിരുന്നു പാട്ട്. കലാനി:കുഞ്ചുണ്ണി, കലാ:ഹരീഷ്(ചെണ്ട), കലാ:നാരായണന്‍ നായര്‍, കലാ:ശശി(മദ്ദളം) എന്നിവരായിരുന്നു മേളക്കാര്‍.
.
കിരാതം കഥയാണ് അവസാനമായി അവതരിപ്പിച്ചത്. ഇതില്‍ അര്‍ജ്ജുനനായി ശ്രീ കലാമണ്ഡലം ശ്രീകുമാറും കാട്ടാളനായി ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയും കാട്ടാളസ്ത്രീയായി സദനം വിജയനും ശിവനായി ഫാക്റ്റ്: ബിജുഭാസ്ക്കറും പാര്‍വ്വതിയായി കലാ:പ്രമോദും അരങ്ങിലെത്തി. പാലനാട് ദിവാകരന്‍ നമ്പൂതിരിയും ശ്രീ നെടുമ്പുള്ളി രാമമോഹനനും ചേര്‍ന്നായിരുന്നു ഈ കഥയ്ക്ക് പാടിയത്. ചെണ്ടകൊട്ടിയ കലാ:ഹരീഷിന് തീരെ പരിചയക്കുറവാണ് എന്ന് തോന്നി.
.
ശ്രീ ചേര്‍ത്തല വിശ്വനാഥന്‍ നായര്‍, ശ്രീ സദനം സജി, ശ്രീ മനോജ് എന്നിവരായിരുന്നു ഈ ദിവസത്തെ ചുട്ടി കലാകാരന്മാര്‍.എറണാകുളം കഥകളിക്ലബ്ബിന്റെതന്നെയായിരുന്നു കോപ്പുകള്‍. തുണിത്തരവും മെയ്ക്കോപ്പുകളും തരക്കേടില്ലാത്തവയാണെങ്കിലും കിരീടങ്ങള്‍ ഏതാണ്ട് എല്ലാംതന്നെ പഴയവയും അറ്റകൂറ്റപണികള്‍ നടത്താറായവയുമായിരുന്നു. ശ്രീ കുമാരനും സംഘവുമായിരുന്നു അണിയറസഹായികള്‍.

എറണാകുളം കഥകളിക്ലബ്ബിന്റെ സുവര്‍ണ്ണജൂബിലിയാഘോഷം (ഭാഗം 1)

28/02/1959ല്‍ ബഹുമാനപ്പെട്ട കൊച്ചീമഹാരാജാവ് ശ്രീമാന്‍ പരീക്ഷിത്തുതമ്പുരാനാല്‍ ഉത്ഘാടനം ചെയ്യപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന എറണാകുളം കഥകളിക്ലബ്ബ് വിജയകരമായി അന്‍പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിലേതന്നെ ഏറ്റവും പ്രായംകൂടിയ കഥകളി ക്ലബ്ബായ ഇതിന്റെ ഒരുവര്‍ഷം നീളുന്ന സുവര്‍ണ്ണജൂബിലിയാഘോഷങ്ങള്‍ 13/02/09ന് ഉത്ഘാടനം ചെയ്യപ്പെട്ടു. എറണാകുളം ടി.ഡി.റോഡിലുള്ള ഭാരതീയവിദ്യാഭവന്‍ ഹാളില്‍ രാത്രി7മുതല്‍ നടന്നസമ്മേളനത്തില്‍വെച്ച് ബഹു: ജസ്റ്റിസ് ടി.ആര്‍.രാമചന്ദ്രനാണ് ഉത്ഘാടനകര്‍മ്മം നിര്‍വഹിച്ചത്. കേരളകലാമണ്ഡലം സര്‍വ്വകലാശാലയുടെ വൈസ്ചാന്‍സിലര്‍ ഡോ: കെ.ജി.പൌലോസ് അദ്ധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ ഡോ: എം.ലീലാവതി, പ്രോഫ: അമ്പലപ്പുഴ രാമവര്‍മ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എറണാകുളം കഥകളി ക്ലബ്ബ് പ്രസിഡന്റ് ശ്രീ ഏ.ഡി.കൃഷ്ണനാശാന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഡോ: കെ.പി.പി.നമ്പ്യാര്‍ കൃതജ്ഞത അര്‍പ്പിച്ചു. വൈകിട്ട് 5മുതല്‍ ശ്രീ കലാമണ്ഡലം കേശവന്‍, ശ്രീ സി.പി.ഉണ്ണികൃഷ്ണന്‍, ഡോ: ഒ.എം.അനുജന്‍ എന്നിവര്‍ പങ്കെടുത്ത ‘കഥകളിയുടെ കാലികപ്രസക്തി’ എന്ന വിഷയത്തിലുള്ള ശില്പശാലയും നടന്നിരുന്നു.



തുടര്‍ന്ന് അടുത്തിടെ വാഹനാപകടത്തില്‍ മരണമടഞ്ഞ യുവ കഥകളിനടന്‍ ശ്രീ എളമക്കര രഞ്ജിത്തിന് ആദരാജ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് മൌനപ്രാര്‍ത്ഥനയും നടന്നു. പത്മപുര്‍സ്ക്കാരം ലഭിച്ച ശ്രീ കലാമണ്ഡലം ഗോപിയെ എറണാകുളം കഥകളി ക്ലബ്ബ് പൊന്നാടചാര്‍ത്തി അഭിനന്ദിച്ചു.



രാത്രി 8:30മുതല്‍ പത്മശ്രീ കലാ: ഗോപി ബാഹുകനായെത്തിയ നളചരിതം നാലാം ദിവസം കഥകളിയും അവതരിപ്പിക്കപ്പെട്ടു. (നളചരിതം നാലാംദിവസത്തെ കഥാസാരം ഇവിടെ വായിക്കാം.) തന്റെ പ്രിയപത്നി പുനര്‍വിവാഹത്തിനൊരുങ്ങി എന്ന വാര്‍ത്തകേട്ട്, അതിനു തയ്യറായി വന്ന ഋതുപര്‍ണ്ണന്റെ സാരഥീഭാവത്തില്‍ തന്റെ ഭാര്യാഗൃഹത്തില്‍ എത്തിചേര്‍ന്ന ബാഹുകന്റെ സങ്കടാവസ്ഥയും, അവിടെവെച്ച് വളരേക്കാലംകൂടി ദമയന്തിയെ ദര്‍ശ്ശിക്കുമ്പോഴുള്ള ആനന്ദവും, അതെ സമയം പുനര്‍വിവാഹത്തിന്റെ ആശങ്കകള്‍ മൂലമുണ്ടായ കോപവും എല്ലാം സമര്‍ത്ഥമായി രംഗത്ത് അവതരിപ്പിച്ചുകൊണ്ട് ഗോപിയാശാന്‍ ഈ അരങ്ങിനെയും ധന്യമാക്കി. ഭാവപ്രകടനത്തിനൊപ്പം താളാത്മകവും ചടുലവും മനോഹരവുമായ മുദ്രകളും, നിലകളും ഗോപിയാശാന്റെ പ്രത്യേകതകളാണ്.


.

ശ്രീ മാര്‍ഗ്ഗി വിജയകുമാറായിരുന്നു ദമയന്തിയായിവേഷമിട്ടത്. നാലിലെ ദമയന്തിയെ സ്മരിക്കുമ്പോള്‍ കോട്ടക്കല്‍ ശിവരാമനെന്ന പ്രതിഭയായിരിക്കും കളികമ്പക്കാരുടെ മനസ്സില്‍ പെട്ടന്ന് ഓര്‍മ്മവരിക. കാരണം, കഠോരമായ വിരഹക്കടലില്‍ വിധുരവിധുരം വീണുഴറുമ്പോളും ആശകൈവെടിയാതെ പുന:സമാഗമത്തിനായി പരിശ്രമിച്ച് വിജയത്തിലെത്തുന്ന സമര്‍ത്ഥയായ ദമയന്തിയെന്ന നായികയെ അത്രമാത്രം തന്മയത്തോടെ അരങ്ങുകളില്‍ ആവിഷ്ക്കരിച്ച് പ്രേക്ഷകമനസ്സുകളെ വിസ്മയിപ്പിച്ച കലാകാരനാണദ്ദേഹം. പലപ്പോഴും അദ്ദേഹം മുദ്രകള്‍ മുഴവനായും കാട്ടിയിരുന്നില്ലെങ്കില്‍ പോലും കവിഞ്ഞൊഴുകുന്ന ഭാവാഭിനയതികവില്‍ അതൊരു പോരായ്കയായി ആര്‍ക്കും തോന്നിയിട്ടില്ല. കഥകളിയിലെ ഇതരകഥകളിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളില്‍ നിന്നും വേറിട്ട് നാലിലെ ദമയന്തി ചിട്ടവട്ടങ്ങളേക്കാള്‍ ഭാവാഭിനയ പ്രധാനവുമാണല്ലൊ. തികഞ്ഞകഥകളിത്തതോടെയുള്ള ഒരു അഭിജാതനായികയുടെ നിലയും, താളാത്മകവും ഭംഗിയുള്ളതുമായ മുദ്രകളുമാണ് വിജയകുമാറിന്റെ അഭിനയത്തിലെ പ്രത്യേകതകള്‍. അംഗാരനദിയിലെ തരംഗാവലികളില്‍ ഏതുമറിയാതെ മുങ്ങി മങ്ങിയ ഭാവത്തേക്കാളധികം വിജയകുമാറിന്റെ ദമയന്തിയില്‍ ദര്‍ശ്ശിച്ചത് പ്രതിസന്ധികളെ ധീരമായി നേരിടുന്ന രാജപത്നിയുടെ ഭവമാണ് .

“സ്വല്പപുണ്യയായേന്‍”
ക്ലേശവിനാശനത്തിനു കൌശലമുള്ള കേശിനിയെ ഭംഗിയായി അവതരിപ്പിച്ചുകൊണ്ട് ശ്രീ കലാമണ്ഡലം ഷണ്മുഖദാസും മികവുപുലര്‍ത്തി.
“ഈര്യതേ എല്ലാം”
ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ചേര്‍ന്ന് നല്ല സംഗീതം പകര്‍ന്നിരുന്ന ഈ കളിയില്‍ ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാനിലയം മനോജ്ജും(മദ്ദളം) നടന്മാരുടെ കൈക്കുകൂടികൊണ്ട് മനോഹരമായിതന്നെ മേളവും നല്‍കി. “ബഹുതരംഗാവലിയില്‍ ഞാനോ”
ശ്രീ കലാനിലയം സജി ചുട്ടികുത്തിയ കളിക്ക് ശ്രീ കുമാരനും സംഘവും ചേര്‍ന്ന്
അണിയറകൈകാര്യം ചെയ്തു. എറണാകുളം കഥകളിക്ലബ്ബിന്റെ തന്നെയായിരുന്നു കളിക്കോപ്പ്. സമയകുറവുമൂലമായിരിക്കാം ദമയന്തിയുടെ “തീര്‍ന്നു സന്ദേഹമെല്ലാം”
എന്നപദമുള്‍ക്കൊള്ളുന്ന ആദ്യരംഗം ഒഴിവാക്കുകയും, കേശിനിയുടെ “പൂമാതിനൊത്ത ചാരുതനോ” എന്ന പദവും ദമയന്തിയുടെ “പ്രേമാനുരാഗിണി” എന്ന ചരണവും ലേശം കാലംതള്ളിപാടുകയും ചെയ്തു എന്നതൊഴിച്ചുനിര്‍ത്തിയാല്‍ എല്ലാക്കാര്യങ്ങളിലും മികച്ച നിലവാരം പുലര്‍ത്തിയതായിരുന്നു ഈ കളി. “അണക നീ അവനോടു”
അവസാന രംഗത്തിലെ “സ്ഥിരബോധം മാഞ്ഞു” എന്ന നളന്റെ ചരണവും തുടര്‍ന്നുവരുന്ന “മുന്നേ ഗുണങ്ങള്‍” എന്ന ദമയന്തിയുടെ ചരണവും ഇവിടെയും ഒഴിവാക്കിയിരുന്നു. കലിബാധയാല്‍ സ്ഥിരബോധം മാഞ്ഞതിനാലാണ് ഞാന്‍ നിന്നോട് വളരെ അപരാധങ്ങള്‍ ചെയ്തതെന്നും, ഇപ്പോള്‍ നിന്റെ രണ്ടാംസ്വയംവര വാര്‍ത്തകേട്ട് വന്നതാണെന്നുമാണ് നളന്‍ ഈ ചരണത്തില്‍ പറയുന്നത്. മുന്‍പേ അങ്ങയില്‍തന്നെ മനസ്സുറപ്പിച്ചവളും, പിന്നെ അരയന്നത്തിന്റെ വാക്കുകള്‍കേട്ട അന്നുതന്നെ മനസാ അങ്ങയെ വരിച്ചവളുമാണ് താനെന്നും, പിന്നീട് ദേവരും മന്നവരും നിറഞ്ഞസദസ്സില്‍ വെച്ച് അങ്ങെന്നെ വരിച്ചതുപോലെ ഇന്നും എന്നെ സ്വീകരിക്കണമെന്നും പറയുന്നതിനൊപ്പം ദമയന്തി ഈ ചരണത്തില്‍ എന്റെ സങ്കടാവസ്ഥയില്‍ എനിക്കാരായിരുന്നു തുണ? അന്ന് അങ്ങ് എവിടെയായിരുന്നു? എന്ന് ചോദ്യവുമുതിര്‍ക്കുന്നു. കഥാഗതിക്കു വളരെ ആവശ്യമായ ഈ ചരണങ്ങള്‍ സാധാരണ ഒഴിവാക്കാന്നതായാണ് കാണുന്നത്. ഇതിനെതിരെ ആസ്വാദകരും കളിനടത്തിപ്പുകാരും പ്രതികരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്.