ഗോപിയാശാന്റെ വഴിപാട്കളി

ഗുരുവായൂര്‍ക്ഷേത്രത്തിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ 
15/12/2010ന് വൈകിട്ട് 7മുതല്‍ കഥകളി നടന്നു. പത്മശ്രീ കലാമണ്ഡലം ഗോപി ശ്രീഗുരുവായൂരപ്പനുമുന്നില്‍ വഴിപാടായി സമര്‍പ്പിച്ച ഇതില്‍ നളചരിതം ഒന്നാംദിവസം കഥയാണ് അവതരിപ്പിക്കപ്പെട്ടത്.


 നളവേഷത്തിലെത്തിയ ഗോപിയാശാന്‍ 
പാത്രാനുശ്രുതമായ ഭാവാഭിനയവും ആട്ടങ്ങളും കൊണ്ട് അരങ്ങിനെ ധന്യമാക്കി. പതിവുപോലെ നാരദനോടുള്ള പദവും ‘കുണ്ഡിനനായക’ എന്ന വിചാരപദവുമൊക്കെ മികച്ച ഭാവത്തോടെ പദം വ്യാഖ്യാനിച്ചുകൊണ്ടുതന്നെ ആശാന്‍ അഭിനയിച്ചു. വീണവായന, കാമബാണം തുടങ്ങിയവയോടുകൂടി ആട്ടഭാഗവും ഇവിടെ വിസ്തരിച്ചുതന്നെ അവതരിപ്പിച്ചു. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി എന്നിവര്‍ ആലാപനത്തിലും, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍(ചെണ്ട) കലാമണ്ഡലം നാരായണന്‍ നായര്‍(മദ്ദളം) എന്നിവര്‍ മേളത്തിലും ഗോപിയാശാന്റെ വേഷത്തിന് മികച്ച പിന്തുണ നല്‍കുകയും കൂടി ചെയ്തപ്പോള്‍ ആദ്യരംഗങ്ങളുടെ അവതരണം അവിസ്മരണീയമായി.



'എന്തൊരു കഴിവിനി...?’
നാരദന്‍, സഖി വേഷങ്ങള്‍ കൈകാര്യംചെയ്ത 
കലാമണ്ഡലം ശുചീന്ദ്രന്‍ പാത്രബോധത്തോടെ നന്നായി പ്രവര്‍ത്തിച്ചിരുന്നു.
‘വര്‍ണ്ണം പലതായി മിന്നീടുമന്നങ്ങള്‍’

‘സ്വര്‍ണ്ണവര്‍ണ്ണം തടവുന്നിവന്‍’

 ഹംസമായെത്തിയ സദനം കൃഷ്ണന്‍‌കുട്ടി 
താരതമ്യേന നല്ല നിലവാരം പുലര്‍ത്തി. ഹംസത്തിന്റെ അവതരണത്തില്‍ വേണ്ട സവിശേഷമായ നൃത്തങ്ങളൊന്നും അവതരണത്തില്‍ ഇല്ലായിരുന്നുവെങ്കിലും ഇദ്ദേഹം പാത്രാനുസാരിയായി അരങ്ങില്‍ അഭിനയിച്ചിരുന്നു. മുന്‍പ് കണ്ട ഇദ്ദേഹത്തിന്റെ ഹംസം അവതരണങ്ങളെക്കാള്‍ വളരെ മെച്ചമായി തോന്നി ഈ ദിവസത്തേത്.
‘ഊര്‍ജ്ജിതാശയാ....’

മാര്‍ഗ്ഗി വിജയകുമാര്‍ ദമയന്തിയായെത്തി.
വേഷത്തിന്റേയും ചൊല്ലിയാട്ടത്തിന്റേയും സ്വതസിദ്ധമായ സൌന്ദര്യത്തിനൊപ്പം മികച്ച പാത്രാവതരണവും ഭാവപ്രകാശനവും കൂടി ചേത്തുകൊണ്ട് ഇദ്ദേഹം അനുഭവദായകമാക്കി ഈ അരങ്ങ്. എന്നാല്‍ ഈ ഭാഗത്ത് അനുയോജ്യനായ ഒരു മദ്ദളവാദകന്‍ ഇല്ലാതിരുന്നത് ഇദ്ദേഹത്തിന്റെ പ്രകടനത്തെ ചെറുതല്ലാത്ത രീതിയില്‍ ബാധിച്ചിരുന്നു.
 

പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാ:ബാബു നമ്പൂതിരിയും 
ചേര്‍ന്ന് സംഗീതം നന്നായി കൈകാര്യം ചെയ്തിരുന്നു. ദമയന്തിയുടെ രംഗത്തിലുള്ള പുന്നാഗവരാളി, ഘമാസ് രാഗങ്ങളിലുള്ള പദങ്ങള്‍ ഏറെ ആസ്വാദ്യമായി തോന്നി.


 ചെണ്ടയില്‍ പതിവുപോലെ കലാ:ഉണ്ണികൃഷ്ണന്‍ 
മികച്ചപ്രകടനം കാഴ്ച്ചവെച്ചു.

ആദ്യ രണ്ടുരംഗങ്ങളില്‍ കലാ:ഹരിനാരായണനും 
തുടര്‍ന്ന് കലാമണ്ഡലം ഹരിദാസുമാണ് മദ്ദളം കൈകാര്യം ചെയ്തിരുന്നത്.
‘ചിന്ത എന്തു തേ?’

‘കഞ്ജദളങ്ങള്‍’


ആറു പതിറ്റാണ്ടുകളായി കഥകളികാണുകയും ഈ കലയെപറ്റി
ധാരാളമായി ചിന്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ സി.എം.ഡി. നമ്പൂതിരിപ്പാടിന്റെ കഥകളി സംബന്ധമായ ലേഖനങ്ങളുടെ സമാഹാരമാണ്
‘കഞ്ജദളങ്ങള്‍’ എന്ന പുസ്തകം. 2010 മാര്‍ച്ചില്‍ പ്രസിദ്ധീകൃതമായ ഈ പുസ്തകത്തിന്റെ ആദ്യ ഖണ്ഡത്തില്‍ ഉള്‍ക്കൊള്ളുന്നത് ആട്ടകഥാസാഹിത്യം മുതല്‍ കളിയുടെ അരങ്ങുഭാഷ വരെയുള്ള കാര്യങ്ങളെ സംബന്ധിക്കുന്നതായ 12 ലേഖനങ്ങളാണ്. അരങ്ങില്‍ കണ്ട കലാകാരന്മാരുടെ സ്മരണകള്‍ ഉള്‍ക്കൊള്ളുന്നതാണ് അന്ത്യഭാഗം.  ‘തൃശ്ശൂര്‍ എച്ച്&സി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘കേളി’ എന്ന ആമുഖവും ‘കാഴ്ചയും ചിന്തയും’ എന്നപേരില്‍ ശ്രീ.കെ.സി.നാരായണന്റെ അവതാരികയും ഈ ഗ്രന്ധത്തിന്റെ തുടക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്. തന്റെ പത്നിയുടെ സഹോദരീഭര്‍ത്താവും അതിലുപരി സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ശ്രീ കലാമണ്ഡലം കേശവന്റെ സ്മരണകള്‍ക്കുമുന്‍പിലാണ് സി.എം.ഡി ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.

1998ലെ കലാമണ്ഡലം ത്രൈമാസികത്തില്‍ എഴുതിയ
‘പതിഞ്ഞപദങ്ങള്‍’ എന്ന ലേഖനമാണ് പ്രഥമമായി ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. പതിഞ്ഞപദങ്ങള്‍ എന്താണെന്നും അവയുടെ
ഘടനയും പ്രയോഗവും എന്താണ് എന്നും വിശദീകരിക്കുന്ന ഇതില്‍ ഇക്കാലത്ത് പതിഞ്ഞപദങ്ങള്‍ പതിഞ്ഞകാലത്തില്‍ തന്നെ വേണമെന്നുള്ള നിഷ്കര്‍ഷ കലാകാരന്മാര്‍ക്കില്ലായെന്ന് വിമര്‍ശനം ഉതിര്‍ക്കുകയും, ഇക്കാര്യത്തില്‍ കഥകളിസ്ഥാപനങ്ങളുടേയും ക്ലബ്ബുകളുടേയും സത്വരശ്രദ്ധപതിയേണ്ടതാണ് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

അവതരണത്തിലെ 
ഔചിത്യാനൌചിത്യങ്ങളെ പരാമര്‍ശിക്കുന്ന ‘അഭിനയം കഥകളിയില്‍’ എന്ന ലേഖനമാണ് രണ്ടാമതായി ചേര്‍ത്തിരിക്കുന്നത്. ഇതര കലകളില്‍ നിന്നും കഥകളിയിലെ അഭിനയം എങ്ങിനെ വത്യസ്തമായിരിക്കുന്നു എന്ന് വിശകലം ചെയ്യുന്ന ഈ പ്രബന്ധം 1999ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന മാനവീയം ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഇതില്‍, ‘കഥാപാത്രം നടനായി മാറുന്ന സന്ദര്‍ഭങ്ങളും കുറവല്ല. കഥാപാത്രത്തിനേക്കാള്‍ പ്രാധാന്യം നടനില്ല’ എന്നും, ‘അഭിനയത്തില്‍ അനുകരണം ആശാസ്യമല്ല’ എന്നും തുറന്നു പ്രസ്ഥാപിച്ചിരിക്കുന്നു. ഒരു കഥാപാത്രം ചൊല്ലിയാടുമ്പോള്‍ ഇതരന്‍ വേണ്ടത്ര പ്രതികരിക്കാറില്ല എന്ന വിമര്‍ശ്ശനത്തിന് വലിയ സാംഗത്യം ഇല്ലായെന്നും, കളിയെ നാടകവുമായി തരതമ്യം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നതെന്നും സി.എംഡി. ഈ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
‘നൃത്യകലാരംഗം’ എന്ന പ്രസിദ്ധീകരണത്തേയും 
അതിന്റെ പത്രാധിപര്‍ ശ്രീ ആര്‍.കുട്ടന്‍ പിള്ളയേയും സ്മരിച്ചുകൊണ്ട് എഴുതിയിട്ടുള്ള ‘ഒരു ഭഗീരധന്റെ അന്ത്യം’ എന്ന ലേഖനമാണ് തുടര്‍ന്നുള്ളത്. ഇത് 1999ലെ തൃശ്ശൂര്‍ കഥകളിക്ലബ്ബിന്റെ സുവനീറിലേയ്ക്കായി രചിച്ചതാണ്.
2000ത്തിലെ തൃശ്ശൂര്‍ ക്ലബ്ബ് സുവനീറില്‍ ചേര്‍ത്തിട്ടുള്ള ‘ചര്‍ച്ചകളുടെ 
പ്രസക്തി-കഥകളിരംഗത്ത്’ എന്നതാണ് നാലാമതായി വരുന്നത്. അഞ്ചാമതായി ചേര്‍ത്തിരിക്കുന്ന ലേഖനം കഥകളിയിലെ സ്ത്രീകഥാപാത്രങ്ങളെപറ്റിയുള്ള ചിന്തകളാണ്. 2001ലെ തൃശ്ശൂര്‍ കഥകളിക്ലബ്ബ് സുവനീറില്‍ പ്രസ്ദ്ധീകൃതമായതാണ് ഈ ലേഖനം.
2003ലെ അഖിലകേരള ത്രിദിനശില്പശാലയില്‍ അവതരിപ്പിക്കപ്പെട്ട 
‘പുതിയ ആട്ടക്കഥകളുടെ പ്രസക്തി, ഇന്ന്’ എന്ന പ്രബന്ധമാണ് തുടര്‍ന്നു വരുന്നത്. അടുത്തതായി ചേര്‍ത്തിരിക്കുന്ന ലേഖനത്തില്‍ വടക്കന്‍ സുഭദ്രാഹരണം ആട്ടകഥയുടെ കാലനിര്‍ണ്ണയം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു. ഏട്ടാമതായി വരുന്ന ‘കുചേലവൃത്തം ആട്ടകഥയും വഞ്ചിപ്പാട്ടും’ എന്ന പ്രബന്ധം വളരെ പ്രൌഡം തന്നെ. ഭഗവതം ദശമസ്ക്കന്ധത്തിലെ കുചേലോപാഖ്യാനത്തെ അധികരിച്ച് രചിക്കപ്പെട്ട ആട്ടകഥ, വഞ്ചിപ്പാട്ട് എന്നിവയെക്കുറിച്ചുള്ള ഒരു താരതമ്യപഠനമാണിത്.
‘മധുരിക്കുന്ന ഓര്‍മ്മ’ എന്ന അടുത്തലേഖനം 
ലേഖകന്റെ അശീതിദിനസ്മരണകളാണ്. സീതാസ്വയംവരത്തിലെ പരശുരാമന്റെ വേഷവിധാനം പരിഷ്ക്കരിക്കപ്പെട്ടതിന്റെ ശരിതെറ്റുകളെ വിലയിരുത്തുന്നതാണ് പത്താമതായി വരുന്ന ലേഖനം. രവിവര്‍മ്മ ചിത്രത്തെ അധികരിച്ച് പരിഷ്ക്കരികപ്പെട്ട പുതിയ വേഷത്തേക്കാള്‍ നല്ലത് ഉടുത്തുകെട്ടും കിരീടവുമൊക്കെയുള്ള പഴയ വേഷവിധാനം തന്നെയാണന്ന് സി.എം.ഡി വാദിക്കുന്നു. ‘ലവണാസുരവധം’ എന്ന തന്റെ ആട്ടകഥയില്‍ പാലക്കാട് അമൃതശാസ്ത്രികള്‍ രാമന്‍ തുടങ്ങിയ കഥാപാത്രങ്ങളെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്ന് വിശകലം ചെയ്യുന്ന പ്രബന്ധമാണ് തുടര്‍ന്നു വരുന്നത്.
അനന്തരം ചേര്‍ത്തിരിക്കുന്ന ‘താളത്തിന്റെ മറിവ് കഥകളിയിലും!
കര്‍ണ്ണാടകസംഗീതത്തിലും!’ എന്ന പ്രബന്ധം കഥകളിയിലേയും കേര്‍ണ്ണാടകസംഗീതത്തിലേയും താളങ്ങളെ പ്രതിപാദിക്കുന്ന സാങ്കേതികത നിറഞ്ഞ ഒന്നാണ്.
കഴിഞ്ഞ 60വര്‍ഷത്തെ കളികാഴ്ച്ചകള്‍ക്കിടയില്‍ പരിചിതരായവരും 
ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തവരുമായ ഏതാനം കലാകാരന്മാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ് അന്ത്യഘണ്ഡമായ ‘സ്മരണാഞ്ജലി’.പട്ടിക്കാംതൊടി, ചെങ്ങന്നൂര്‍ മുതല്‍ കോട്ട:പരമേശ്വരന്‍ നമ്പൂതിരി വരെയുള്ള കഥകളിയുടെ വിവിധമേഖലകളില്‍ പ്രവര്‍ത്തിച്ച് അരങ്ങൊഴിഞ്ഞ അന്‍പതിലധികം കലാകാരന്മാരെക്കുറിച്ച് സി.എം.ഡി ഇവിടെ സ്മരണകള്‍ പുതുക്കുന്നു.

റെയില്‍‌വേ എഞ്ചിനിയറിങ്ങ്(സാങ്കേതികശാസ്ത്രം), 
തന്റേടാട്ടം(കഥകളിലേഖനസമാഹാരം), കദനകുതൂഹലം(ആത്മകഥ), ഗാനകിരണം(കര്‍ണ്ണാടകസംഗീതാസ്വാദനസഹായി) എന്നിവയാണ് തൃശ്ശൂര്‍ ചെറുമംഗലത്തുമന സി.എം.സി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ പുത്രനായ ഈ പുസ്തകകാരന്റെ പ്രസിദ്ധീകൃതമായ ഇതര ഗ്രന്ധങ്ങള്‍. വളരെക്കാലമായി കഥകളികാണുകയും ഈ കലയേയും ഇതിലെ കലാകാരന്മാരേറയും അടുത്തറിയുകയും ചെയ്യുന്ന നല്ലൊരു കലാസ്വാദകനും, കഥകളിയിലും സംഗീതത്തിലും വളരെ അവഗാഹമുള്ളയാളും, ഗൌരവമായി കളികാണുകയും ഈ കലയെപറ്റി ആഴത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന സി.എം.ഡി യുടെ പഠനങ്ങളും ചിന്തകളും ഔചിത്യപരമായ നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ‘കഞ്ജദളങ്ങള്‍’ കലാകേരളത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.

80രൂപ വിലയുള്ള ഈ പുസ്തകം കേരളത്തിലെ 
എല്ലാ പ്രമുഖ പുസ്തകവില്പനശാലകളിലും ലഭ്യമാണ്. നേരിട്ട് വാങ്ങുന്നതിന് ബന്ധപ്പെടുക-
സി.എം.ഡി. നമ്പൂതിരിപ്പാട്,
ചെറുമംഗലത്തുമന,
ഒല്ലൂര്‍ക്കര,
തൃശ്ശൂര്‍,680655
ഫോണ്‍:487-2370782 & 9895598496
ഈമെയില്‍:cmdnamboodiripad@gmail.com

ആലപ്പുഴക്ലബ്ബിലെ സെപ്തംബര്‍മാസ പരിപാടി

കളര്‍കോട് നാരായണന്‍ സ്മാരക ആലപ്പുഴജില്ലാകഥകളിക്ലബ്ബിലെ 
സെപ്തംബര്‍മാസ പരിപാടി 05/09/10ന് വൈകിട്ട് ആലപ്പുഴ തിരുവമ്പാടി സ്ക്കൂളില്‍ വെച്ച് നടന്നു. 
സാരിയുടെ ചുവടുകളോടെയുള്ള കരിയുടെ നിഷ്ക്രമണം
കിര്‍മ്മീരവധം ആട്ടകഥ യിലെ കരി(സിംഹിക)യുടെ രംഗം മുതല്‍ 
സഹദേവന്‍ സിംഹികയുടെ കുചനാസികാഛേദം ചെയ്യുന്നതുവരെ ഉള്ള ഭാഗങ്ങളാണ് ഈ ദിവസം അവിടെ അവതരിപ്പിക്കപ്പെട്ടത്. സിംഹികയായി വേഷമിട്ടത് കോട്ട:ദേവദാസ് ആയിരുന്നു.
നോക്കിക്കാണലോടെയുള്ള ലളിതയുടെ പതിഞ്ഞപദാരംഭം
‘നല്ലണികുഴലാളേ.....’

മാര്‍ഗ്ഗി വിജയകുമാര്‍ അവതരിപ്പിച്ച ലളിത വേഷമായിരുന്നു 
ഈ കളിയിലെ മുഖ്യ ആകര്‍ഷണം. മികച്ച താള-കാല ദീക്ഷയോടെയും ഓരോമുദ്രകള്‍ക്കും ആവശ്യമായ മെയ്യനക്കങ്ങളോടും രസാഭിനയങ്ങളോടും കൂടിയും അതിമനോഹരമായി ചൊല്ലിയാടുന്ന മാര്‍ഗ്ഗി വിജയന്‍, പതികാലത്തില്‍ തുടങ്ങുന്ന ‘നല്ലാര്‍കുലം’ ഉള്‍പ്പെടെയുള്ള പദങ്ങള്‍ മികച്ചതാക്കി. ഇതുമാത്രമല്ല, കഥാപാത്രത്തെ ഉള്‍ക്കൊണ്ടുള്ള സൂക്ഷ്മാഭിനയവും ചെയ്യുന്നു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ ലളിതയുടെ പ്രത്യേകത. പാഞ്ചാലിയോട് സംവദിക്കുന്ന ഈ രംഗത്തിലുടനീളം ലളിതയായി പാഞ്ചാലിയെ സമീപിക്കുന്ന സിംഹികയുടെ യഥാര്‍ത്ഥമായ മനസ്ഥിതി അവിടവിടെയായി ഭാവപ്രകടങ്ങളിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു എന്നതാണ് മാര്‍ഗ്ഗിയുടെ ലളിതയെ വത്യസ്തമാക്കുന്ന മറ്റൊരു ഘടകം. ലളിതയില്‍ പൂര്‍ണ്ണമായി ഭാവമാറ്റം വരുന്ന ‘പെട്ടന്നങ്ങു ഗമിപ്പാനും’ എന്നിടത്ത് ഊര്‍ജ്ജം ചിലവഴിച്ചുകൊണ്ട് മനോഹരമായി എടുക്കുന്ന കലാശവും, ‘ശരീരമിതു മമ കണ്ടായോ’ എന്നഭാഗത്ത് കരിയുടെ സമ്പ്രദായത്തിലുള്ള അലര്‍ച്ചയും പ്രേക്ഷകര്‍ക്ക് അനുഭവദായകങ്ങളാണ്.
‘അമരാപഗയില്‍ ചെന്നു’

പാഞ്ചാലിയായി അഭിനയിച്ച കലാ:ചമ്പക്കര വിജയന് 
ഈ ദിവസം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ ആയിരുന്നില്ല.
“മുഹുരപിവേപതി തനുവല്ലീ....”
സഹദേവനായി അരങ്ങിലെത്തിയ കലാ:അരുണ്‍ വാര്യര്‍ 
നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചു. ദേവദാസും അരുണും ചേര്‍ന്ന് അന്ത്യത്തിലെ യുദ്ധപദവും യുദ്ധവട്ടവും ഭംഗിയായി ചെയ്ത് അരങ്ങുകൊഴുപ്പിച്ചു.
“കണ്ടാലതിഘോരമാകും ശരീരമിതു കണ്ടായോ”

പൊന്നാനിയായി പാടിയിരുന്ന പത്തിയൂര്‍ ശങ്കരന്‍‌കുട്ടി 
നല്ല അരങ്ങുപാട്ടാണ് കാഴ്ച്ചവെച്ചത്. പതിഞ്ഞപദവും ഇടക്കാലപദങ്ങളും വിലാപപദങ്ങളും യുദ്ധപദവും അടങ്ങുന്ന കിര്‍മ്മീരവധത്തിലെ ഈ ഘണ്ഡത്തില്‍ അതാതുപദങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലുള്ള സംഗീതം പകരാന്‍ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. നൃത്താഭിനയത്തിന് കൂടുതല്‍ പ്രാധാന്യം വരുന്ന ‘കണ്ടാലതിമോദം’ എന്ന പദം നടന്റെ പ്രവര്‍ത്തികള്‍ക്ക് ചേരുന്ന രീതിയിലുള്ള സംഗതികള്‍ വെച്ച് പാടുവാന്‍ ശ്രമിച്ചുകണ്ടു. ഇത് ഏറ്റവും ഉചിതമെന്നും, ഈ വഴിക്ക് കൂടുതല്‍ ശ്രദ്ധിച്ചാല്‍ ഇദ്ദേഹത്തിന് തന്റെ അരങ്ങുപാട്ട് മികച്ച അനുഭവമാക്കി മാറ്റാനാവുമെന്നും തോന്നി. കലാ:സജീവ് ശിങ്കിടിയായി നല്ല പിന്തുണകൂടി നല്‍കിയപ്പോള്‍ മെച്ചപ്പെട്ട സംഗീതമായി ഈ കളിയുടേത്.
“ആവതെന്തയ്യോ.....”

കലാ:കൃഷ്ണദാസ് ചെണ്ടയിലും കോട്ട:രാധാകൃഷ്ണന്‍ മദ്ദളത്തിലും 
നല്ല മേളം കൂടി ഒരുക്കിയപ്പോള്‍ ഈ അരങ്ങ് നല്ലൊരു അനുഭവമായിതീര്‍ന്നു.
“അല്പതരാരേ ദര്‍പ്പിത രേരേ....”
‘അയ്യയ്യയ്യോ....അയ്യയ്യയ്യയ്യോ.....’

വാഴേങ്കട വിജയാശാന്റെ സപ്തതിയാഘോഷം (ഭാഗം 2)

പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പുത്രനും 
കലാമണ്ഡലം മുന്‍പ്രിന്‍സിപ്പാളുമായ ശ്രീ വാഴേങ്കട വിജന്റെ സപ്തതിയാഘോഷങ്ങള്‍ 2010 ആഗസ്റ്റ് 25,26 തീയതികളിലായി കാറല്‍മണ്ണയിലെ കുഞ്ചുനായര്‍ സ്മാരകമന്ദിരത്തില്‍ വച്ച് നടത്തപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി കേളി, ഇരട്ടമദ്ദളകേളി, തായമ്പക, ചാക്ക്യാര്‍കൂത്ത്, ചൊല്ലിയാട്ടം, കഥകളിപ്പദകച്ചേരി, കഥകളി, ഉത്ഘാടന സൌഹൃദ സമാപന സമ്മേളനങ്ങള്‍ എന്നിവ നടന്നു.
രണ്ടാം ദിവസം വൈകിട്ട് ചേര്‍ന്ന 
സമാപനസമ്മേളനത്തില്‍ വച്ച് പത്മഭൂഷണന്‍ കലാ:രാമന്‍‌കുട്ടിനായര്‍ കലാജീവിതത്തില്‍ കര്‍മ്മനിരതമായ അഞ്ചുപതിറ്റാണ്ട് പൂര്‍ത്തീകരിച്ച് സപ്തതിയുടെ നിറവില്‍ നില്‍ക്കുന്ന വാഴേങ്കട വിജയാശാന് വീരശൃംഖല സമര്‍പ്പിച്ചു. കെ.ബി.രാജ് ആനന്ദ് വിജയാശാനെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ച ചടങ്ങില്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വാഴേങ്കട വിജയന് കീര്‍ത്തിപത്രവും സമര്‍പ്പിച്ചു. വിജയന്‍ വാര്യര്‍, ഡോ:എന്‍.പി.വിജയകൃഷ്ണന്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍‌കുട്ടി തുടങ്ങിയവര്‍ വിജയാശാന് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

രാത്രി 8:30ഓടെ കലാ:അരുണ്‍ വാര്യര്‍, 
കലാ:നീരജ്, കലാ:കാശിനാഥന്‍, കലാ:ചിനോഷ് ബാലന്‍ എന്നിവര്‍ അവതരിപ്പിച്ച പകുതിപ്പുറപ്പാടോടെ കഥകളി ആരംഭിച്ചു.



ഈ ദിവസം ആദ്യമായി അവതരിപ്പിച്ചത് നളചരിതം 
നാലാം ദിവസത്തെ കഥ ആയിരുന്നു. ഇതില്‍ ദമയന്തിയായി വേഷമിട്ടത് കല്ലുവഴി വാസു ആയിരുന്നു. കഥകളിക്കുചേരാത്ത രീതിയിലുള്ള അമിതാഭിനയവും ആയാസവും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ തോന്നി. അതിനാല്‍ തന്നെ ഒട്ടും സുഖകരമായി അനുഭവപ്പെട്ടുമില്ല ദമയന്തിയുടെ അവതരണം.



കേശിനിയായി അഭിനയിച്ച മാര്‍ഗ്ഗി വിജയകുമാര്‍ 
പാത്രബോധത്തോടെയുള്ള രംഗപ്രവര്‍ത്തികളാലും പതിവുപോലെ ഭംഗിയാര്‍ന്ന ചൊല്ലിയാട്ടത്താലും തന്റെ ഭാഗം ഭംഗിയാക്കി. മാത്രമല്ല, ഈ പ്രകടനത്തിനു മുന്നില്‍ ദമയന്തി നിഷ്പ്രഭമായിപ്പോയി എന്നും പറയാം.

 “അവ മര്‍ദ്ദനം തുടങ്ങീ...”
കലാ:വാസുപ്പിഷാരടി, കുഞ്ചുനായരാശാന്റെ 
ഔചിത്യമാര്‍ന്ന വഴിയില്‍ തന്നെ ബാഹുകനെ അവതരിപ്പിച്ച് മികച്ച അനുഭവമാക്കി മാറ്റി. ജീവിതത്തിലെ വിവിധങ്ങളായ ഘട്ടങ്ങളിലൂടെ കടന്നുവന്ന് പക്വതയാര്‍ജ്ജിച്ച ഒരു ബാഹുകനെയാണ് ഇദ്ദേഹത്തിന്റെ അവതരണത്തില്‍ കാണാന്‍ കഴിയുന്നത്. കലി ഇനിയും നളനെ വിട്ടുപോയിട്ടില്ല എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വളരെ ചടുലമായി, ഇന്ന് അധികമായി കാണുന്ന ബാഹുക അവതരണങ്ങളേക്കാള്‍ എന്തുകൊണ്ടും മികച്ചത് ഇതുതന്നെയാണന്ന് തോന്നുന്നു.






ആദ്യ രംഗങ്ങള്‍ കോട്ടക്കല്‍ മധുവും തുടര്‍ന്ന് കോട്ട:നാരായണനും 
ആയിരുന്നു പൊന്നാനി ഗായകര്‍. കോട്ട:വെങ്ങേരി നാരായണനാണ് ശിങ്കിടിയായി പാടിയത്. അധികമായി ബൃഗാപ്രയോഗങ്ങള്‍ നിറഞ്ഞതും സംഗീതാത്മകവുമായ ഒരു രീതിയാണ് കോട്ട:നാരായണന്റെ പാട്ടിന്റേത്. സംഗീതമെന്മയുള്ളതെങ്കിലും ഇത് കളിയരങ്ങിന് എത്രകണ്ട് യോജിപ്പാണ് എന്നത് ചിന്തനീയവുമാണ്.
“അണക നീ അവനോടു’



നാലാം ദിവസത്തിന് കലാ:ഉണ്ണികൃഷ്ണന്‍ 
ചെണ്ടയിലും കലാ:ഹരിനാരായണന്‍, കോട്ട:രവി എന്നിവര്‍ മദ്ദളത്തിലും നല്ല മേളം ഉതിര്‍ത്തിരുന്നു.


സുഭദ്രാഹരണം ആട്ടകഥ യിലെ ബലഭദ്രര്‍-കൃഷ്ണന്‍ രംഗമാണ് 
തുടര്‍ന്ന് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ബലഭദ്രരായി സദനം കൃഷ്ണന്‍‌കുട്ടിയും കൃഷ്ണനായി സദനം ഭാസിയും അരങ്ങിലെത്തി. ഇരുവരും ചേര്‍ന്ന് കഥാപാത്രത്തിനും സന്ദര്‍ഭത്തിനും ചേര്‍ന്ന ആട്ടങ്ങളോടെയും എന്നാല്‍ അധികമായി ആട്ടങ്ങള്‍ വിസ്ത്രിതമാകാതെയും ഈ രംഗം ചെയ്തു തീര്‍ത്തു.
“അത്രയും അതെല്ലെടോ“-അഷ്ടകലാശം

ഈ ഭാഗത്ത് കോട്ട:നാരായണനും സദനം ശിവദാസും 
ചേര്‍ന്നായിരുന്നു സംഗീതം. പനമണ്ണ ശശിയും കലാ:രവിശങ്കര്‍ എന്നിവര്‍ ചെണ്ട കൈകാര്യം ചെയ്തപ്പോള്‍ കലാ:ഹരിനാരായണനാണ് മദ്ദളം കൈകാര്യം ചെയ്ത്.
“സോദരിയെ വികൃതയാക്കി....”

മൂന്നാമതായി ബാലിവധം കഥയാണ് ഇവിടെ 
അവതരിപ്പിക്കപ്പെട്ടത്. ആദ്യാവസാന വേഷമായ രാവണന്റെ പ്രധാന ആട്ടങ്ങളടങ്ങുന്ന ആദ്യഖണ്ഡം ഒഴിവാക്കിക്കൊണ്ട് ബാലി-സുഗ്രീവ യുദ്ധം അടങ്ങുന്ന ഭാഗം മാത്രമായാണ് ഇപ്പോള്‍ അധികമായും ബാലിവധം അവതരിപ്പിച്ചു കാണുന്നത്. എന്നാല്‍ ഇവിടെ ആദ്യരംഗം മുതല്‍തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. ചിട്ടപ്രധാനമായ ആട്ടങ്ങളോടുകൂടി പഞ്ചരാവണന്മാരില്‍ ഒന്നായ ബാലിവധം രാവണനെ കലാ:കൃഷ്ണകുമാര്‍ നന്നായായി രംഗത്തവതരിപ്പിച്ചു.

കലാ:അരുണ്‍ രമേശ് തന്നെയാണ് അകമ്പനേയും 
മാരീചനേയും അവതരിപ്പിച്ചത്. ഒരു പ്രധാന കുട്ടിത്തരം കത്തിവേഷമായ അകമ്പനെ നല്ല ചൊല്ലിയാട്ടത്തോടെ അരുണ്‍ അവതരിപ്പിച്ചു. കുറച്ചുകൂടി കഥാപാത്രത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ട മാരീചവേഷവും ചടങ്ങുകള്‍ മാത്രമായിക്കൊണ്ടാണ് ഇദ്ദേഹം അവതരിപ്പിച്ചത്. രാവണനൊപ്പം ചെല്ലാന്‍ രാവണന്‍ കല്‍പ്പിക്കുമ്പോള്‍ ‘പോയില്ലെങ്കില്‍ ദുഷ്ടനായ രാവണന്റെ കൈകൊണ്ടായിരിക്കും അന്ത്യം, പോവുകതന്നെ നല്ലത്. മരണം രാമന്റെ കൈകൊണ്ടായാല്‍ മോക്ഷം കൈവരും’ എന്നിത്യാദി ചിന്തിച്ചിട്ടാണ് മാരീചന്‍ തുടര്‍ന്നുള്ള ചരണം ആടേണ്ടത്. ഇവിടെ ഇതൊന്നും കണ്ടില്ല.
“എന്നാണേ നീ പോക”-ഇരട്ടി

മണ്ഡോദരിയായി കലാ:വൈശാഖാണ് അരങ്ങിലെത്തിയത്.

“മര്‍ത്യനല്ല രാമന്‍”

ബാലിവധത്തിലെ ആദ്യത്തേയും അവസാനത്തേയും 
ഈരണ്ടു രംഗങ്ങളിലും പാടിയ കോട്ട:മധു നല്ല ഒരു അരങ്ങുപാട്ടാണ് കാഴ്ച്ചവെച്ചത്. ആദ്യ ഭാഗത്ത് സദനം ശിവദാസും അന്ത്യത്തില്‍ കോട്ട:സന്തോഷും ആയിരുന്നു ഇദ്ദേഹത്തിന്റെ കൂടെ പാടിയിരുന്നത്.

ആദ്യ രണ്ടു രംഗങ്ങളിലും മേളം പനമണ്ണ ശശിയും(ചെണ്ട) 
കലാ:ഹരിദാസും ചേര്‍ന്നായിരുന്നു.
“നല്ലാരില്‍ മണിമൌലെ”

ശ്രീരാമനായി കലാ:ശങ്കരനാരായണനും 
ലക്ഷ്മണനായി കലാ:മയ്യനാട് രാജീവനും സന്യാസിരാവണനായി കലാ:സാജനും ജടായുവായി കലാ:പ്രശാന്തും വേഷമിട്ടു.
“അവനാകുന്നതു ഞാനെന്നറിക”

ഈ ഭാഗത്ത് പാടിയത് കോട്ട:വെങ്ങേരി നാരായണനും 
കോട്ട:സന്തോഷും ചേര്‍ന്നായിരുന്നു. കലാ:വേണു ചെണ്ടയും കലാ: ഹരിഹരന്‍ മദ്ദളവും കൊട്ടിയിരുന്നു.


നല്ല ആട്ടങ്ങളോടും ചൊല്ലിയാട്ടത്തോടും കൂടി 
സുഗ്രീവനെ അവതരിപ്പിച്ചത് കലാ:സോമനായിരുന്നു. മികച്ച അഭ്യാസബലമുള്ള ഇദ്ദേഹം നന്നായി ഊര്‍ജ്ജം വിനിയോഗിച്ചുകൊണ്ടുതന്നെ യുദ്ധം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ അവതരിപ്പിച്ചു.


ബാലിയായെത്തിയ കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍ 
നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചു. ‘കിടന്നുചവുട്ടല്‍’ ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളോടും കൂടിയും അനൌചിത്യങ്ങളില്ലാതെയുമാണ് ഇദ്ദേഹം ഇവിടെ അഭിനയിച്ചത്. താടിവേഷങ്ങളില്‍ തന്റെ കഴിവുതെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ സമീപകാലത്തുകണ്ട ബാലികളില്‍ ഏറ്റവും മികച്ചതായിരുന്നു ഇവിടത്തേത്. മികച്ച മേളത്തിന്റെ പിന്തുണ ഇദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മാറ്റുകൂട്ടിയ ഒരു ഘടകമായിരുന്നു. കലാ:ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉജ്ജ്വലമായ ഒരു മേളമായിരുന്നു ഈ ഭാഗത്തേത്. പനമണ്ണ ശശി, സദനം രാമകൃഷ്ണന്‍, കലാ:രവിശങ്കര്‍ എന്നിവരായിരുന്നു മറ്റു ചെണ്ടക്കാര്‍. കോട്ട:രവി, കലാ:ഹരിഹരന്‍ എന്നിവര്‍ മദ്ദളം പ്രയോഗിച്ചു. ആദ്യ ദിവസത്തെ കളിക്ക് പ്രധാന കുറവ് മേളവിഭാഗത്തിന്റേതായിരുന്നെങ്കില്‍ രണ്ടാം ദിവസം ഏറ്റവും മികച്ചു നിന്നത് മേളവിഭാഗം ആയിരുന്നു.
“യുവനൃപത മമ തരിക”

കലാ:ശിവരാമന്‍, കയ്യണ്ടം നീലകണ്ഠന്‍ നമ്പൂതിരി, 
കലാ:ബാലന്‍, കലാ:സതീശന്‍, കലാനി:പത്മനാഭന്‍, കലാ:രാജീവ്, കലാ:രവികുമാര്‍, കലാ:ദേവദാസ്, കലാ:സതീശ് കുമാര്‍ എന്നിവരായിരുന്നു ഇരു ദിവസങ്ങളിലേയും ചുട്ടി കലാകാന്മാര്‍.
‘ഇരുന്നു കൂക്കല്‍’
ഇരു ദിവസത്തെ കളികളിലും മഞ്ജുതര, മാങ്ങോടിന്റെ 
ചമയങ്ങള്‍ ഉപയോഗിച്ച് അരങ്ങിലും അണിയറയിലും സഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിത്തരകന്‍, കുഞ്ഞിരാമന്‍, മുരളി, ബാലന്‍, കുഞ്ചന്‍, മോഹന്‍, കുട്ടന്‍ എന്നിവരായിരുന്നു.


ഇരു ദിവസങ്ങളിലായി നടന്ന സപ്തതിയാഘോഷം 
തികച്ചും സ്മരണീയമായ ഒന്നായിരുന്നു. കണിശമായ ചിട്ടകളോടെ കല്ലുവഴി ചിട്ടയുടെ കാവലാളായി വര്‍ത്തിക്കുന്ന വാഴേങ്കിട വിജയാശാന് ഇനിയും വളരെക്കാലം തന്റെ കലാജീവിതം ഭംഗിയായി തുടരാനുള്ള ആയുരാരോഗ്യസൌഖ്യങ്ങള്‍ പ്രദാനം ചെയ്യാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.

വാഴേങ്കട വിജയാശാന്റെ സപ്തതിയാഘോഷം (ഭാഗം 1)

പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പുത്രനും കലാമണ്ഡലം 
മുന്‍പ്രിന്‍സിപ്പാളുമായ ശ്രീ വാഴേങ്കട വിജന്റെ സപ്തതിയാഘോഷങ്ങള്‍ 2010 ആഗസ്റ്റ് 25,26 തീയതികളിലായി കാറല്‍മണ്ണയിലെ കുഞ്ചുനായര്‍ സ്മാരകമന്ദിരത്തില്‍ വച്ച് നടത്തപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി കേളി, ഇരട്ടമദ്ദളകേളി, തായമ്പക, ചാക്ക്യാര്‍കൂത്ത്, ചൊല്ലിയാട്ടം, കഥകളിപ്പദകച്ചേരി, കഥകളി, ഉത്ഘാടന സൌഹൃദ സമാപന സമ്മേളനങ്ങള്‍ എന്നിവ നടന്നു.
ആദ്യദിവസം വൈകിട്ട് 7:30മുതല്‍ കലാ:ശുചീന്ദ്രനാഥ്, 
കലാ:വിപിന്‍ എന്നിവരുടെ തോടയത്തോടെ കഥകളി ആരംഭിച്ചു.

തുടര്‍ന്ന് കലാ:വെങ്കിട്ട്(കൊല്‍ക്കത്ത) പൂതനാമോക്ഷം 
ലളിതയുടെ ഭാഗം അവതരിപ്പിച്ചു. കലാ:സുബ്രഹ്മണ്യന്‍, നെടുമ്പിള്ളി രാം‌മോഹന്‍ എന്നിവര്‍ പദങ്ങള്‍ പാടിയപ്പോള്‍ തൃപ്പലമുണ്ട നടരാജവാര്യര്‍ മദ്ദളം കൊട്ടി.

തോരണയുദ്ധം ആട്ടകഥയാണ് രണ്ടാമതായി അവതരിപ്പിക്കപ്പെട്ടത്. 
ഇതില്‍ ഹനുമാനായി മടവൂര്‍ വാസുദേവന്‍ നായരാണ് അഭിനയിച്ചത്. തെക്കന്‍ ചിട്ടയിലെ പ്രമുഖനായ ഇദ്ദേഹം, സീതാന്വേഷകരായ വാനരസംഘം സഞ്ചരിച്ച് സമുദ്രതീരം വന്നിട്ടും ഒരു വിവരുമറിയാതെ ദു:ഖിതരായതും, പിന്നീട് പക്ഷിശ്രേഷ്ഠനായ സമ്പാതിയെ കണ്ട് വിവരങ്ങള്‍ അറിഞ്ഞതും, ജാബവാന്റെ പൂര്‍വ്വകഥാകഥനം കേട്ട് ഹനുമാന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായുമുള്ള അവസ്ഥകള്‍ ചുരുക്കി അവതരിപ്പിച്ചുകൊണ്ടാണ് ഹനുമാന്റെ ആട്ടം ആരംഭിച്ചത്. തുടര്‍ന്ന് സമുദ്രവര്‍ണ്ണന, സമുദ്രലംഘനം ആട്ടങ്ങള്‍ അവതരിപ്പിച്ചു. ലങ്കയിലെത്തിയ ഹനുമാന്‍ അനേകം കോട്ടകളും ദുഷ്ടജന്തുക്കളാല്‍ നിറഞ്ഞ കിടങ്ങുകളും ചാടിക്കടന്ന് ഗോപുരദ്വാരിയിലെത്തി ലങ്കാലക്ഷ്മിയെ കാണുന്നതോടെയാണ് ആദ്യരംഗം അവസാനിപ്പിച്ചത്.  ആദ്യരംഗത്തിലെ ഇദ്ദേഹത്തിന്റെ പ്രകടനം വേണ്ടത്ര ശോഭിച്ചില്ല. ഇതിനുകാരണം അദ്ദേഹത്തിന്റെ പാകത്തിനുള്ള മേളം ലഭിക്കാഞ്ഞതാണ്. നോക്കിനിന്ന് കൊട്ടിക്കൊടുക്കുവാന്‍ പോയിട്ട് അടയാളങ്ങള്‍ കാട്ടിക്കൊടുത്തിട്ടുപോലും അദ്ദേഹത്തിന്റെ പാകത്തിന് കൊട്ടിക്കൊടുക്കുവാന്‍ മേളക്കാര്‍ക്കായിരുന്നില്ല. കലാ:പ്രഭാകരപൊതുവാളിന്റെ(ചെണ്ട) നേതൃത്വത്തിലായിരുന്നു ഈ ഭാഗത്തെ മേളം. കോട്ട:പ്രസാദ് ആയിരുന്നു മറ്റൊരു ചെണ്ടക്കാരന്‍.

കലാ:ഹരി.ആര്‍.നായര്‍ ലങ്കാലക്ഷ്മി, പ്രഹസ്തന്‍ വേഷങ്ങളില്‍ അരങ്ങിലെത്തി.



ലങ്കാശ്രീ, മണ്ഡോദരി വേഷങ്ങള്‍ അവതരിപ്പിച്ചത് 
കലാ:ചെമ്പക്കര വിജയന്‍ ആയിരുന്നു.


കുറൂര്‍ വാസുദേവന്‍ നമ്പൂതിരി(ചെണ്ട) ഈ ഭാഗത്തെ മേളത്തിന്റെ 
നേതൃത്തമേറ്റെടുത്ത് ഭംഗിയാക്കി.


വാഴേങ്കട വിജയനാണ് പഞ്ചരാവണന്മാരില്‍ ഒന്നും 
ചിട്ടപ്രധാനവുമായ അഴകുരാവണനെ അവതരിപ്പിച്ചത്. അഴകുരാവണന്റെ പുറപ്പാട്, ‘ഹിമകരം’ തുടങ്ങിയ ശ്ലോകങ്ങളുടെ ആട്ടം, സീതാസമീപമെത്തിയുള്ള ആട്ടവും ചൊല്ലിയാട്ടവും ഇവയെല്ലാം ഭംഗിയായിചെയ്തുകൊണ്ട് ഈ അരങ്ങിനെ അവിസ്മരണീയ അനുഭവമാക്കിമാറ്റി വിജയാശാന്‍.


സീതയായി വേഷമിട്ടത് വെള്ളിനേഴി ഹരിദാസ് ആയിരുന്നു.


കിങ്കരരായി കലാ:ശുചീന്ദ്രനാഥും കലാ:വിപിനുമാണ് അരങ്ങിലെത്തിയത്.


ഇതുവരെയുള്ള രംഗങ്ങളില്‍ പാടിയത് 
കലാ:മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും കലാ:മോഹനകൃഷ്ണനും ചേര്‍ന്നായിരുന്നു.


ചിട്ടപ്രകാരമുള്ള ആട്ടങ്ങളടങ്ങിയ ഈ ഭാഗത്ത് 
ചെണ്ട കൈകാര്യം ചെയ്ത കലാ:വിജയകൃഷ്ണന്‍ ശരാശരിയിലും താഴ്ന്ന നിലവാരമെ പുലര്‍ത്തിയിരുന്നുള്ളു. ആട്ടത്തിനനുസ്സരിച്ച് കൊട്ടുന്നതല്ലാതെ ഓരോ മുദ്രകള്‍ക്കുമനുസ്സരിച്ച് നാദവത്യാസങ്ങള്‍ നല്‍കുന്നതിന് ശ്രമിച്ചു കണ്ടില്ല.


തോരണയുദ്ധംത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ 
കലാ:സുബ്രഹ്മണ്യനും നെടുമ്പിള്ളി രാം‌മോഹനും ചേര്‍ന്നായിരുന്നു സംഗീതം. ചെണ്ട കുറൂരും കലാ:വേണുവും കൈകാര്യം ചെയ്തപ്പോള്‍ മദ്ദളത്തിന് കലാ:രാജ്‌ നാരായണനും കലാ:വേണുവുമായിരുന്നു.

ദുര്യോധനവധം ആട്ടക്കഥ(‘സോദരന്മാരേ’മുതല്‍)യായിരുന്നു 
തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ഒന്നാം ദുര്യോധനനായി കോട്ട:ചന്ദ്രശേഖരവാര്യരാണ് വേഷമിട്ടിരുന്നത്. പദശേഷം ദുര്യോധനന്റെ പുറപ്പാടിന് വട്ടം കൂട്ടുന്ന ആട്ടം ദുശ്ശാസനന് വിട്ടുകൊടുത്ത് ദുര്യോധനന്‍ മാറിയെങ്കിലും പിന്നീട് എത്തി, മദ്ദളത്തിന് ശിവനെ തന്നെ ഏര്‍പ്പാടാക്കണമെന്നും ചെണ്ടയ്ക്ക് ശങ്കരന്‍‌കുട്ടിതന്നെ വേണമെന്നുമൊക്കെ നിര്‍ദ്ദേശിക്കുന്നതുകണ്ടു!

പഴയകണക്കിന് രണ്ടാമതായി എത്തുന്ന(യുദ്ധ രംഗത്തില്‍) 
ദുശ്ശാസനനാണ് ഒന്നാം താടിക്കാരന്‍ കൈകാര്യം ചെയ്യാറ്. എന്നാല്‍ ഇവിടെ മുതിര്‍ന്ന നടനായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ഒന്നാം ദുശ്ശാസനനായാണ് എത്തിയത്.

കലാ:കൃഷ്ണപ്രസാദ് ധര്‍മ്മപുത്രരായും കലാ:ഷണ്മുഖന്‍ കുട്ടിഭീമനായും 
കലാ:രാജശേഖരന്‍ പാഞ്ചാലിയായും കലാ:ശിബി ചക്രവര്‍ത്തി നകുലനായും കലാ:ബാജിയോ സഹദേവനായും അരങ്ങിലെത്തിയപ്പോള്‍ ശകുനിയായി വേഷമിട്ടത് കലാ:വെങ്കിട്ടരാമനായിരുന്നു.

കലാ:ശ്രീകുമാര്‍ ശ്രീകൃഷ്ണനെ മൊത്തതില്‍ നന്നായി 
അവതരിപ്പിച്ചിരുന്നുവെങ്കിലും ‘പരിപാഹി’ രംഗത്തിലെ സ്ഥായി ശോകമായി അവതരിപ്പിച്ചത് ഉചിതമായി തോന്നിയില്ല. കരഞ്ഞപേക്ഷിക്കുന്ന പാഞ്ചാലിയേക്കാള്‍ ശോകഭാവത്തിലായിരുന്നു ഇവിടെ ശ്രീകൃഷ്ണന്റെ ഇരിപ്പ്.

രണ്ടാം ദുര്യോധനനായെത്തിയ കലാ:ജോണിന്റെ പ്രകടനം 
അത്ര മെച്ചമായി തോന്നിയില്ല. കലാശങ്ങളിലെ ഭംഗിക്കുറവും കാലംകയറിയുള്ള പദഭാഗങ്ങളുടെ അവതരണത്തില്‍ വേണ്ടത്ര ചടുലതപോരായ്കയും അനുഭവപ്പെട്ടു.

സഭ,ദൂത് തുടങ്ങിയ രംഗങ്ങളില്‍ ദുശ്ശാസനനോ, 
ധൃതരാഷ്ട്രര്‍, ഭീഷ്മര്‍, മുമുക്ഷു തുടങ്ങിയ വേഷങ്ങളൊ അരങ്ങിലുണ്ടായിരുന്നില്ല!

രണ്ടാം ദുശ്ശാ‍സനനായെത്തിയ കോട്ട:ദേവദാസ് 
മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ രൌദ്രഭീനെ കലാ:രാമകൃഷ്ണനും നന്നായി അവതരിപ്പിച്ചു.

പാലനാട് ദിവാകരന്‍ നമ്പൂതിരി, നെടുമ്പിള്ളി രാം‌മോഹന്‍, 
ശ്രീരാഗ് വര്‍മ്മ, നവീന്‍ രുദ്രന്‍ എന്നിവരായിരുന്നു ഈ കഥയ്ക്ക് പാടിയത്.

കലാ:പ്രഭാകരപൊതുവാള്‍, കോട്ട:പ്രസാദ്, കലാ:വേണു, 
കലാ:രവിശങ്കര്‍ എന്നിവര്‍ ചെണ്ടയിലും കലാ:രാമന്‍‌കുട്ടി‍, തൃപ്പലമുണ്ട നടരാജവാര്യര്‍, കലാ:രാജ് നാരായണന്‍, കലാ:വേണു, സദനം പ്രസാദ് എന്നിവര്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. പൊതുവേ ചെണ്ടവിഭാഗം വേണ്ടത്ര ശോഭിക്കാതിരിന്ന ദിവസമായിരുന്നുവെങ്കിലും യുവകലാകാരന്മാരായ കലാ:വേണു, കലാ:രവിശങ്കര്‍ എന്നിവരുടെ പ്രകടനം പ്രശംസനീയമായി തോന്നി.



നേരം പുലരും മുന്‍പുതന്നെ(4:40ഓടെ) കളി അവസാനിച്ചിരുന്നു. 
ദുര്യോധനവധത്തിലെ ഉപേക്ഷിക്കപ്പെട്ട രംഗങ്ങളില്‍(ദുര്യോധനന്റെ പാടിപ്പദം, ധര്‍മ്മപുത്രര്‍-കൃഷ്ണന്‍ രംഗം, ധൃതരാഷ്ടരുടെ രംഗം, ദുര്യോധനവധം) ഏതെങ്കിലും കൂടി അവതരിപ്പിക്കുവാന്‍ സമയം ഉണ്ടായിരുന്നു. ഇതും, മേളത്തിന്റെപോരായ്കയും, ചില കഥാപാത്രങ്ങള്‍ രംഗത്തില്‍ ഇല്ലാതെ വന്നതിന്റേയും ഒക്കെ കാരണം അവിടുത്തെ സംഘാടകരുടെ അറിവില്ലായ്മയാണന്ന് ഒരിക്കലും വിചാരിക്കാനാവുന്നില്ല. ശ്രദ്ധക്കുറവുതന്നെ.