ഇരിങ്ങാലക്കുടക്ളബ്ബിലെ മാസപരിപാടി-സൗഗന്ധികം



'പാഞ്ചാലരാജതനയേ'
ഇരിങ്ങാലക്കുട ഡോ:കെ.എൻ.പിഷാരടി സ്മാരക കഥകളി ക്ളബ്ബിന്റെ  
മെയ് മാസപരിപാടി 23നു തിങ്കളാഴ്ച്ച വൈകിട്ട് 6മുതൽ ഉണ്ണായിവാര്യർ സ്മാരക കലാനിലയം ഹാളിൽ നടന്നു. കോട്ടയത്ത് തമ്പുരാന്റെ കല്യാണസൗഗന്ധികം ആട്ടക്കഥയിലെ പതിവ് അവതരിപ്പിക്കപ്പെടാറുള്ളഭാഗങ്ങളായിരുന്നു അവിടെ അന്ന് അവതരിപ്പിക്കപ്പെട്ടത്.
'പഞ്ചസായകനിലയേ'

'

ഭീമസേനനായി അഭിനയിച്ച കലാ:ആദിത്യൻ  
ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. വേഷഭംഗി, അഭ്യാസബലം, അഴകാർന്ന ചൊല്ലിയാട്ടം, രസാഭിനയമികവ് എന്നിവയൊക്കെയുള്ള വരുംകാലപ്രതീക്ഷയായ യുവകലാകാരൻ ഔചിത്യദീക്ഷയോടും പാത്രബോധത്തോടെയും ഉള്ളതും അനായാസവുമായ ഒരു പ്രകടനമാണിവിടെ കാഴ്ച്ചവെച്ചിരുന്നത്. ഇരട്ടിയോടുകൂടിയ പതിഞ്ഞശൃഗാരപ്പദവും, അജഗരകബളിതം ഉൾപ്പെടെയുള്ള വനവർണ്ണന ആട്ടവും, ചുഴിപ്പും കലാശങ്ങളോടും കൂടിയവഴിയിൽനിന്നുപോക’, ‘നരന്മാരും സുരന്മാരുംതുടങ്ങിയ പദഭാഗങ്ങളും എല്ലാംതന്നെ ഭംഗിയായി ആദിത്യൻ കൈകാര്യചെയ്തു.



പാഞ്ചാലിയായി കലാ:പ്രവീണായിരുന്നു അരങ്ങിലെത്തിയത്.
'സംഗതിവരം ലഭിപ്പാൻ'

'സാരസസൗഗന്ധികങ്ങൾ'

'ശൈലമുകളിലെന്നാലും'

'ഈ ഗദതന്നെ! എനിക്കു സഹായം'

'അജഗരം!'

ഹനുമാൻ വേഷമിട്ട കലാ:വിപിനും 
 സമ്പ്രദായനിഷ്ഠവും പാത്രബോധത്തോടുമുള്ളതും മിതത്വമാർന്നതുമായ രീതിയിൽ അഭിനയിച്ച് തന്റെ വേഷം ഭംഗിയാക്കി.
'ആരിഹ വരുന്നത്'

'ഖേദേനകേസരികൾ'

കളരിക്കഥയായ സൗഗന്ധികത്തിന്  
പിന്നണിയിൽ സ്ത്രീശബ്ദം മുഴങ്ങുന്നു എന്നുള്ളതായിരുന്നു ദിവസത്തെ പ്രത്യേകത. ആദ്യരംഗം ശ്രീമതി മീരാ രാംമോഹനും കുമാരി അദ്രിജവർമ്മയും ചേർന്നാണ് പാടിയിരുന്നത്. തുടർന്ന് അദ്രിജയും കുമാരി മിഥല ജയനും ചേർന്നായിരുന്നു പാടിയത്. രണ്ടാം രംഗത്തിന്റെ ആദ്യപകുതി അദ്രിജയും രണ്ടാം പകുതി മിഥിലയും പൊന്നാനിപാടി. സ്ത്രൈണശബ്ദം എന്നുള്ളതൊഴിച്ചാൽ സമ്പ്രദായശുദ്ധിയുള്ളതും സംഗീതാത്മവുമായ നല്ല അരങ്ങുപാട്ടായിരുന്നു ഇവരുടേത്. കൃത്യമായി അക്ഷരംവെച്ചും, താളം പിടിച്ചും, മുദ്രകൾക്കും ഭാവങ്ങൾക്കും അനുഗുണമായും പാടി ഇതൊക്കെ തങ്ങൾക്കും വഴങ്ങും എന്ന് ഇവർ തെളിയിച്ചു. ഇതിന് ഇവരെ പ്രാപ്തരാക്കിയത് നെടുബുള്ളിരാം മോഹൻ ആണ്. ഏത് പ്രഫഷണൽ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങുന്നവരോടൊപ്പം നിൽക്കാൻ പ്രാപ്തിയുള്ളകുറച്ച് യുവഗായികാഗായകന്മാരെ നെടുമ്പുള്ളിസ്ക്കൂൾ വാർത്തെടുത്തുകൊണ്ടിരിക്കുന്നുണ്ട്. കലയോട് സ്നേഹവും പ്രവർത്തിയിൽ ആത്മാർത്ഥതയും പുലർത്തുന്ന യുവാക്കൾ പൊന്നാനിത്തത്തിലും അരങ്ങുപാട്ടിന്റെ രീതികളിലും സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളേക്കൂടി അസൂയപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ച്ചവെയ്ച്ചുകൊണ്ടിരിക്കുന്നത്.
'മേദുരഗുഹാന്തരേ മേവിടുന്നു'
കളിക്ക് കലാ:ശ്രീരാജും(ചെണ്ട)  
കലാനി:പ്രകാശനും(മദ്ദളം) ചേർന്നൊരുക്കിയ മേളവും നല്ല നിലവാരം പുലർത്തിയിരുന്നു.
'
കലാനി:വിഷ്ണു ചുട്ടികുത്തിയപ്പോൾ  
എം.നാരായണൻ, മാങ്ങോട് നാരായണൻ, ഇരിങ്ങാലക്കുട നാരായണൻകുട്ടി എന്നിവർ അണിയറസഹായികളായി വർത്തിച്ചു. ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന്റേതായിരുന്നു ചമയങ്ങൾ. ശബ്ദവും വെളിച്ചവും പകർന്നത് പ്രഭാസൗണ്ട് ആയിരുന്നു. 
'

'നൃപതേ' ഞാനും'

ദേശീയകഥകളി മഹോത്സവം-2016



ചെറുതുരുത്തി കഥകളിസ്ക്കൂളിന്റെ  
എട്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ദേശീയകഥകളി മഹോത്സവം മെയ് 21,22 ദിവസങ്ങളിലായി പഴയകലാമണ്ഡലത്തിൽ(നിളാ ക്യാമ്പസ്) വെച്ച് നടന്നു. 21/05/2016 ന് രാവിലെ വള്ളത്തോൾ സമാധിയിൽ പുഷ്പ്പാർച്ചനയോടുകൂടി ആരംഭിച്ച മേളയുടെ പ്രായോജകർ കേന്ദ്രസാസ്ക്കാരിക വകുപ്പായിരുന്നു. ഇതിനോടനുബന്ധിച്ച് കഥകളിചിത്ര പ്രദർശ്ശനം, കഥകളികോപ്പ് പ്രദർശ്ശനം എന്നിവയും ഒരുക്കിയിരുന്നു. മഹാകവിയുടെ സ്വപ്നസാക്ഷാത്കാരമായുള്ളതും, അദ്ദേഹം അന്ത്യവിശ്രമംകൊള്ളുന്നതുമായ മണ്ണിൽ- മഹാനടന്മാരൊക്കെയും വാർത്തെടുക്കപ്പെട്ട കളിരികൾക്കുനടുവിൽ- ഇന്ന് നിളാക്യാമ്പസ് എന്നറിയപ്പെടുന്ന പഴയകലാമണ്ഡലത്തിൽ- ഏതാണ്ട് രണ്ടുദശാബ്ദങ്ങൾക്കുശേഷമാണ് അരങ്ങും അണിയറയും ഉണരുന്നത്.
കഥകളിചിത്രപ്രദർശ്ശനം
രാഷ്ടീയ-സാമൂഹീക-കലാരംഗത്തെ പ്രമുഖർ  
പങ്കെടുത്ത ഉത്ഘാടന-സമാപനയോഗങ്ങളിലായി മുതിർന്ന കലാകാരന്മാരായ സർവ്വശ്രീ കലാ:ഗോപി, വാഴേങ്കിട വിജയൻ, കലാ:വാസുപിഷാരൊടി, കലാ:മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാ:ബലരാമൻ, കലാ:നാരായണൻ നമ്പീശൻ, കലാ:രാംമോഹൻ, അപ്പുണ്ണിത്തരകൻ, വെള്ളിനേഴി രാമൻകുട്ടി എന്നിവർ സമാദരിക്കപ്പെട്ടു.
സമാപനസദസ്സ്
21നുരാവിലെ കേളിയും 22നുകാലത്ത് തോടയവും  
അവതരിപ്പിക്കപ്പെട്ടു.തോടയമെടുത്തത് കലാ:ശ്രീറാമും കലാ:ആദിത്യനും ചേർന്നായിരുന്നു.
തോടയം
ആദ്യദിവസം കലാമണ്ഡലം നിളാക്യാമ്പസ്സ് ഡയറക്ടർ  
ഡോ:ഏറ്റുമാനൂർ പി.കണ്ണനും രണ്ടാം ദിവസം കലാമണ്ഡലം മുൻപിൻൽപ്പാൾ കലാ:ബാലസുബ്രഹ്മണ്യനും ചൊല്ലിയാട്ടങ്ങൾ അവതരിപ്പിക്കുകയുണ്ടായി.
ചൊല്ലിയാട്ടം
കണ്ണേട്ടന്റേത് തുടക്കക്കാരായ ആസ്വാദകർക്കും കുട്ടികൾക്കും  
കഥകളിയെന്നകലയെ പരിചയപ്പെടുത്തുന്ന ഒരു സോദാഹരണപ്രഭാഷണത്തോടുകൂടിയതും, പ്രേകക്ഷകർക്ക് സംശയനിവാരണവും സംവദനവും സാദ്ധ്യമാകുന്നരീതിയിലുള്ളതും ലളിതസുന്ദരമായ ഒന്നായിരുന്നു.
ചൊല്ലിയാട്ടം
സുബ്രഹ്മണ്യാശാന്റേതാകട്ടെ കഥകളികാഴ്ച്ചയിൽ പരിചിതരായവർക്ക്  
കളരിയിലെ ചൊല്ലിയാട്ടകാഴ്ച്ച ആസ്വദിക്കുവാൻ പാകത്തിനൊരുക്കിയതായിരുന്നു. കല്യാണസൗഗന്ധികം കഥയിലെ വിവിധരാഗതാളങ്ങളിൽ ഉള്ള മൂന്ന് പദഭാഗങ്ങളും, ‘പക്ഷിവിരഹംഎന്നൊരു ഇളകിയാട്ടവുമാണ് ഇദ്ദേഹം അവതരിപ്പിച്ചത്. ‘പാഞ്ചാലരാജതയെഎന്ന ആദ്യാവസാനവേഷത്തിന്റേയും, ‘ശൗര്യഗുണമെന്ന ഇടത്തരംവേഷത്തിന്റേയും,  പരിതാപിക്കരുതേഎന്ന കുട്ടിത്തരംവേഷത്തിന്റേയും പദഭാഗങ്ങളാണ് തന്റെ മെയ്യിന്റേയും കറകളഞ്ഞ ചൊല്ലിയാട്ടഭംഗിയുടേയും പിൻബലത്തിൽ അവതരിച്ച് ആസ്വാദകമനസ്സുകളെ ആനന്ദത്തിലാറാടിച്ചത്.
സെമിനാർ-1
കഥകളിമഹോത്സവത്തിന്റെഭാഗമായി ഇരുദിവസങ്ങളിലായി 
3സുപ്രധാന സെമിനാറുകളും ഇവിടെ നടത്തപ്പെട്ടു. ‘കഥകളിയുടെ ആധുനീകത എന്നവിഷയത്തിലായിരുന്നു ആദ്യസെമിനാർ. ഇതിൽ ഡോ:.എൻ.കൃഷ്ണൻ മാഷും, വി.കലാധരനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സെമിനാർ-2
കഥകളിയിലെ ചിട്ടകളുടെ പരിണാമം  
എന്നവിഷയത്തിലുള്ളതായിരുന്നു രണ്ടാം സെമിനാർ. ഇതിൽ കലാമണ്ഡലം മുൻപ്രിൻസിപ്പാൾമാരായിരുന്ന കലാ:എം.പി.എസ്സ്.നമ്പൂതിരി, കലാ:രാജശേഖരൻ, എന്നിവരും കലാശ്രീ കലാ:ഉണ്ണികൃഷ്ണനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സെമിനാർ-3
രണ്ടാം ദിവസം നടന്നതായ 
 മൂന്നാം സെമിനാറിന്റെ വിഷയം കഥകളിയിലെ ഗീതവാദ്യചമയങ്ങളുടെ പരിണാമം എന്നതായിരുന്നു. ഇതിൽ സംഗീതത്തിലെ പരിണാമങ്ങളെക്കുറിച്ച് സദനം ഹരികുമാറും, വാദ്യത്തിലെ പരിണാമങ്ങളേക്കുറിച്ച് കലാ:ഉണ്ണികൃഷ്ണനും,  ചമയങ്ങളിലെ പരിണാമങ്ങളെക്കുറിച്ച് കലാ:റാംമോഹനും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. എല്ലാവരുടേയും പ്രബന്ധങ്ങളും പ്രൗഢഗംഭീരങ്ങളും സൂക്ഷനിരീക്ഷണങ്ങളോടുകൂടിയതും ഗൗരവതരങ്ങളും ആയിരുന്നു. ആസ്വാദകപക്ഷത്തുനിന്നും സജീവചർച്ചകളുണർത്താനായതായിരുന്നു സദനം ഹരിയേട്ടന്റെ പ്രബന്ധം. അഭിനയത്തിലും സാഹിത്യസംഗീതാദികളിലും ഒരുപോലെ വൈദഗ്ദ്ധ്യമുള്ള അദ്ദേഹം തിയറിറ്റിക്കൽ വശങ്ങൾ ലളിതമായും സൂക്ഷ്മമായും വിശദീകരിക്കുയും, ആസ്വാദകപക്ഷത്തുനിന്നുള്ള സംശങ്ങൾക്ക് ഉദാഹരണസഹിതം മറുപടിനൽകുകയും ചെയ്തു. പാട്ടുകാരുടെ അനാവശ്യവും ഔചിത്യരഹിതവുമായ രാഗമാറ്റപ്രവണതകളെ വിമർശ്ശിച്ച ഇദ്ദേഹം രാഗമറ്റത്തിലൂടെ മാറ്റംവരുന്ന ഭാവാവസ്ഥയ്ക്കനുസരിച്ച് ചലിക്കാനാകാതെ കുഴങ്ങുന്ന വേഷക്കാരന്റെ അവസ്ഥയെ സോദാഹരണം കാട്ടിത്തന്നു. കഥാപാത്രത്തിന്റെ ശരീരം നടനും ശാരീരം ഗായകനും രംഗത്തവതരിപ്പിക്കുമ്പോൾ ശരീര-ശാരീരങ്ങൾ ചേർച്ചയുള്ളതായില്ലെങ്കിൽ അരോചകമാകുമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു.
പകുതിപ്പുറപ്പാട്
ഇരു രാത്രികളിലും 7മണിമുതൽ മേജർസെറ്റ് കഥകളിയും അരങ്ങേറി.  
ആദ്യദിവസം നാലുമുടി പകുതിപ്പുറപ്പാടും, രണ്ടാംദിവസം തെക്കൻ പുറപ്പാടും അവതരിപ്പിച്ചുകൊണ്ടാണ് കളി ആരംഭിച്ചത്.
തെക്കൻ പുറപ്പാട്

തെക്കൻ പുറപ്പാട്
ആദ്യദിവസം പുറപ്പാടിനെ തുടർന്ന്  
ഇരട്ടമേളപ്പദവും അവതരിപ്പിക്കപ്പെട്ടു. കലാ:ബാബു നമ്പൂതിരി, കലാ:വിനോദ്, കലാ:ബലരാമൻ, കലാ:ഉണ്ണികൃഷ്ണൻ, കലാ:കുട്ടിനാരായണൻ, കലാ:രാജ് നാരായണൻ എന്നിവർ പങ്കെടുത്ത മേളപ്പദം ഹൃദ്യമായ അനുഭവമേകി.
ഇരട്ടമേളപ്പദം
ആദ്യദിവസം ആദ്യമായവതരിപ്പിക്കപ്പെട്ടത്  
സുഭദ്രാഹരണം കഥയായിരുന്നു. പത്മശ്രീ കലാ:ഗോപിയാശാൻ 80ന്റെ യൗവനത്തിലും ആസ്വാദകമനസ്സുകളെ പുളകിതരാക്കിക്കൊണ്ട് സുഭദ്രാഹരണവിജയനെ അവതരിപ്പിച്ചു. മാലയിടീൽ എന്ന ആദ്യ രംഗവും ശൃഗാരപ്പദവും മാത്രമാണിവിടെ അവതരിപ്പിക്കപ്പെട്ടിരുന്നത്.
മാലയിടീൽ-പാണിഗ്രഹണം
സുഭദ്രയായി കലാ:മുകുന്ദനും, ഇന്ദ്രനായി കലാ:പ്രവീണും,  
ശ്രീകൃഷ്ണനായി കലാ:സൂരജ്ജും രംഗത്തുവന്നപ്പോൾ മാടമ്പിസംഗീതത്തിന്റെ തനിമയിലും, കലാ:ഉണ്ണികൃഷ്ണന്റെ മേളഭംഗിയിലും സുഭദ്രാഹരണം ആദ്യഭാഗം പൊലിമയുള്ളതായി. കലാ:ബാബു നമ്പൂതിരി ശിങ്കിടിപാടിയപ്പോൾ കലാ:കുട്ടിനാരായണൻ മദ്ദളം വായിച്ചു.
'കഞ്ചദളം'
രണ്ടാമത്തെ കഥയായി അവതരിപ്പിച്ച  
വടക്കൻ രാജസൂയത്തിൽ ശിശുപാലനായി അഭിനയിച്ച കോട്ട:കേശവൻ കുണ്ടലായർ മികച്ചപ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നു. തിരനോട്ടശേഷം നേരെ രാജസൂയസഭയിലേയ്ക്ക് പ്രവേശിക്കുന്നതായ സാധാരണപതിവുള്ള രീതിവിട്ട്; തിരനോട്ടശേഷം തന്റേടാട്ടം, ജരാസന്ധന്റെ മരണവാർത്തയറിഞ്ഞ് സോദരനായ ദന്തവക്ത്രനുമായുള്ള കൂടിയാലോചന, ധർമ്മപുത്രരുടെ നീട്ടുകിട്ടിയതനുസ്സരിച്ച് രാജസൂയത്തിനായി പടപ്പുറപ്പാടോടെ യാത്രയാകുന്നതുമായുള്ള ഭാഗങ്ങൾ അവതരിപ്പിച്ചശേഷമാണ് രാജസൂയസഭയിലേയ്ക്ക് പ്രവേശിച്ചത്.
ഇരുന്നാട്ടം

പടപ്പുറപ്പാട്
കലാ:ബാലസുന്ദരന്റെ നേതൃത്വത്തിലുള്ള മികച്ചമേളവും ഭാഗത്തിനുകൊഴുപ്പേകി.
രാജസൂയസഭാപ്രവേശം


രാജസൂയസഭാപ്രവേശം
22ന് ആദ്യമായവതരിപ്പിച്ചത് നളചരിതം ഒന്നാം ദിവസത്തിലെ  
ആദ്യഭാഗമായിരുന്നു. പത്മശ്രീയുടെ നളന്റെ ഭാവോജ്വലമായപ്രകടനം പ്രേക്ഷകമനസ്സുകളിൽ അനുഭൂതിദായകമായി.  അശീതിയോടടുക്കുന്ന വേളയിലും മുഖാഭിനയത്തിലും വേഷഭംഗിയിലും പത്മശ്രീ അതുല്യൻ തന്നെ. പ്രായവിത്യാസം അനുസരിച്ച് മുദ്രയിലും ശാരീരികചലങ്ങളിലും ഉണ്ടായിരുന്ന ചടുലപ്രയോഗങ്ങളിൽ അയവുവന്നിട്ടുണ്ട് ഇപ്പോൾ. കാലികമായമാറ്റങ്ങൾ ആട്ടങ്ങളിൽ വരുത്തുന്ന ഗോപിയാശാന്റെഉരുളക്കുപ്പേരിപോലെ ഉടനടിയുള്ള മറുപടികൾ രസകരങ്ങളാണ് എന്നും. “ദമയന്തിയെ ആഗ്രഹിച്ചു എന്നതുകൊണ്ട് നിന്നേപ്പോലെ ധർമ്മിഷ്ടനായ ഒരു രാജശ്രേഷഠ്നെ ശപിക്കുവാൻ ദേവന്മാർക്ക് കൈ ഉയരുകയില്ലഎന്ന കലാ:കേശവൻ നമ്പൂതിരിയുടെ നാരദന്റെ മറുപടിയിലെ ശൈലീപ്രയോഗത്തെ നിരാകരിച്ചുകൊണ്ട് ഉടൻ വന്നു ഗോപിയാശാനിൽനിന്നും മറുചോദ്യം, ‘കൈ പൊങ്ങിയില്ലെങ്കിൽ മനസ്സുകൊണ്ട് ശപിച്ചാലോ?’ എന്ന്:-)
കോട്ട:മധുവിന്റെ സംഗീതാത്മകവും എന്നാൽ  
സമ്പ്രദായംവിടാത്തതുമായ മികച്ചസംഗീതവും കലാ:ഉണ്ണികൃഷ്ണനും കലാ:രാജ് നാരായണനും ചേർന്നൊരുക്കിയ മേളവും ഗോപിയാശാന്റെ അഭിനയത്തിനിണങ്ങുന്നതും മികച്ചതുമായി. ശിങ്കിടിയായ് പാടിയ കലാ:വിനോദും മധുവേട്ടനൊപ്പം മികച്ചപ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നു.
'ക്രൂരനല്ല സാധുവത്രേ...'
ഹംസമായെത്തിയ കലാ:ഉദയകുമാറും 
 ദമയന്തിയായെത്തിയ കലാ:രാജശേഖരനും മിതത്ത്വമാർന്ന നല്ല പ്രകടനം കാഴ്ച്ചവെച്ചു. സഖിമാരായി കലാ:വിപിനും കലാ:ആദിത്യനും അരങ്ങിലെത്തി.

ദമയന്തിയുടെ ഭാഗമായതോടെ സംഗീതാതിപ്രധാനമാർന്നതായി 
 മധുവേട്ടന്റെ പാട്ട്. ഹംസത്തിന്റേപദവും മറ്റും രാഗമാറ്റംവരുത്തിയതിൽ ഒരു ഔചിത്യവും ഭംഗിയും അനുഭവപ്പെട്ടില്ല. നെടുമ്പള്ളി റംമോഹനായിരുന്നു ഭാഗത്ത് ശിങ്കിടിപാടിയത്. കലാ:ശ്രീഹരിയും കലാ:വൈശാഖനും ചേർന്നൊരുക്കിയ മേളം നന്നായിരുന്നു.

രാവണോത്ഭവം ആയിരുന്നു രണ്ടാം കഥ.  
രാവണനായെത്തിയത് കലാ:ബാലസുബ്രഹ്മണ്യൻ ആയിരുന്നു. മികച്ച കളരിയഭ്യാസവും ഉറച്ചമെയ്യും പ്രകടിപ്പിക്കുന്നതായി ഇദ്ദേഹത്തിന്റെ പ്രകടനം. താഴ്ന്ന കാലപ്രമാണത്തിൽ ആരംഭിച്ചതായ ഉത്ഭവം രാവണന്റെ ആട്ടം ആയാസരഹിതമായിരുന്നു. എന്നാൽ അവിടവിടെയുണ്ടായ ചേറിയഗ്യാപ്പുകളും’ ‘ലാഗിങ്ങുംആട്ടശിൽപ്പത്തിന്റെ മൊത്തം രൂപത്തിൽ ചെറുവിള്ളലുകളായി അനുഭവപ്പെട്ടിരുന്നു.

കലാ:ബാലസുന്ദരനും കലാ:വേണുവും ചേർന്ന് ചെണ്ടയിലും
 കലാ:ഹരിദാസനും, കലാ:പ്രശാന്തും ചേർന്ന് മദ്ദളത്തിലും ഉതിർത്തമേളം നന്നായിരുന്നു.

ഗംഭീരവിക്രമതുടങ്ങിയ പദഭാഗങ്ങൾ  
കലാ:ബാബുനമ്പൂതിരിയും കലാ:ശ്രീജിത്തും ചേർന്ന് ഗംഭീരമായിതന്നെ ആലപിച്ചിരുന്നു. രാവണന്റെ പദത്തിനാവശ്യമായരീതിയിൽ തുറന്നതും ഊർജ്ജസ്സ്വലവുമായിരുന്നു ആലാപനം. കുംഭകർണ്ണനായി കലാ:ശരത്തും വിഭീഷണനായി കലാ:ശ്രീരാമും അരങ്ങിലെത്തി.



ബാലിവധത്തിൽ സുഗ്രീവൻ മുതലുള്ള ഭാഗമായിരുന്നു തുടർന്ന് അവതരിപ്പിക്കപ്പെട്ടത്.

ഇരുദിവസങ്ങളിലും കളികൾക്ക് ചുട്ടികുത്തിയിരുന്നത് 
 കലാ:സതീശൻ, കലാ:മുരളി, കലാ:സുകുമാരൻ, കലാ:രവി, കലാ:നിധിൻ ആനന്ദ് എന്നിവരും, അണിയഹായികളായിരുന്നത്  സർവ്വശ്രീ ബാലൻ, സേതു, ഷാജി, രാജൻ, അപ്പുണ്ണി, മണി, വിവേക്, രമേശൻ എന്നിവരും ആയിരുന്നു.