നളായനം മൂന്നാം ദിവസം

ആനമങ്ങാട്ടെ ചതുര്‍ദിന നളചരിതോത്സവത്തിന്റെ മൂന്നാം ദിവസമായ 20/12/09ന് വൈകിട്ട് സോദാഹരണക്ലാസിനെ തുടര്‍ന്ന് ആറര മുതല്‍ നളചരിതം മൂന്നാം ദിവസം കഥ അവതരിപ്പിക്കപ്പെട്ടു. നളായനം നാലാംദിവസം എനിക്ക് കാണുവാന്‍ സാധിച്ചില്ല. ബാക്കി മൂന്ന് ദിവസങ്ങളിലെ കളികളില്‍ ഏറ്റവും നന്നായത് മൂന്നാം ദിവസമായിരുന്നു.


‘ഘോരവിപിനം’
കലാമണ്ഡലം ഷണ്മുഖനാണ് വെളുത്തനളനായി വേഷമിട്ടത്.
വേഷഭംഗിയും പ്രവൃത്തിയില്‍ വൃത്തിയുമുള്ള ഷണ്മുഖന്‍ മുഖാഭിനയത്തില്‍ ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ‘ഘോരവിപിനം’ എന്ന പദത്തിലെ സാധാരണയായി പതിവില്ലാത്ത ‘സദനങ്ങള്‍ ശോഭനങ്ങള്‍’ എന്ന ചരണം ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ആടാനും പാടാനും വളരെ നന്നെന്നു തോന്നിയ ഈ ചരണം എന്താണോ പണ്ടെ ഉപേക്ഷിക്കപ്പെട്ടുപോയത്? തുടര്‍ന്നുള്ള വനവര്‍ണ്ണനയും മിതമായും ഭംഗിയായും അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പദത്തിനുശേഷം ഉടന്‍ ഉള്ള ആട്ടത്തില്‍ ‘സദനങ്ങള്‍ ശോഭനങ്ങള്‍’ എന്ന ചരണത്തിലെ ആശയം തന്നെയാണ് വീണ്ടും കാട്ടിയിരുന്നത്. വനത്തിലെ കാഴ്ച്ചകളില്‍ കാട്ടുതീയ്ക്കും പരുന്തിനും വേടനും ഇടയില്‍ പെട്ട ഇണപ്പക്ഷികളുടെ സങ്കടാവസ്ഥയും ദൈവകാരുണ്യത്താല്‍ അവ രക്ഷപ്രാപിക്കുന്നതുമായ ആട്ടമാണ് പ്രധാനമായി ഇവിടെ ചെയ്തിരുന്നത്.
‘അന്തികേ വന്നീടേണം’
കലാമണ്ഡലം പ്രമോദായിരുന്നു കാര്‍ക്കോടകന്‍. ഭംഗിയായി മുഖം
വരച്ചിരുന്ന പ്രമോദ് പാത്രനുശ്രിതമായി തന്നെ അരങ്ങില്‍ വര്‍ത്തിക്കുകയും ചെയ്തിരുന്നു.
‘കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ നീ’
വിലാപം കേട്ട് കാട്ടുതീക്കുള്ളിലേയ്ക്ക് കടന്ന് തേടി കണ്ടെത്തിയ
കാര്‍ക്കോടകനെ തൊട്ട് ഇരുത്തിയ ശേഷം നളന്‍ ‘കത്തുന്ന വനശിഖി’ എന്ന പദം ആടുന്നതായാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
‘മാമകദശകള്‍ എല്ലാം’
ബാഹുകനായി അഭിനയിച്ചത് കലാമണ്ഡലം മനോജായിരുന്നു. ആദ്യമായി
ബാഹുകവേഷം കൈകാര്യം ചെയുന്ന നടന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ പ്രകടനം കേമം എന്നുതന്നെ പറയാം. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് നല്ല ഭാവപ്രകാശനത്തോടെ ഇദ്ദേഹം തന്റെ വേഷം കൈകാര്യം ചെയ്തിരുന്നു. ആട്ടങ്ങള്‍ പുതുമനിറഞ്ഞതും ഔചിത്യപരവുമായിരുന്നു. പതിവു മാന്‍പ്രസവും മറ്റും ഇവിടെ കാട്ടിയിരുന്നില്ല. മനോജ് പ്രവര്‍ത്തിയിലെ ആയാസം കുറയ്ക്കുവാനും, ആട്ടത്തില്‍ ഒതുക്കവും ഭംഗിയും വരുത്താനും ശ്രദ്ധിക്കുവാനുണ്ട്. എന്നാല്‍ ഇത് കുറച്ച് അരങ്ങുകള്‍ കയറിക്കഴിയുമ്പോള്‍ താനെ വന്നുകൊള്ളും എന്ന് തോന്നുന്നു.
ഋതുപര്‍ണ്ണനായി കലാക്ഷേത്രം രഞ്ജീഷും ജീവലനായി കലാ:പ്രമോദും
വാഷ്ണേയനായി കലാമണ്ഡലം കാശീനാഥനുമാണ് അരങ്ങിലെത്തിയത്. ‘വസവസ സൂതാ’ പദശേഷം ബാഹുകന്‍ വാഷ്ണേയ ജീവലന്മാരോട് കുശലം ചോദിക്കുന്നതായ ആട്ടം ഭംഗിയായി ഇവിടെ ചെയ്തിരുന്നു. ജീവലവാഷ്ണേയന്മാരായെത്തിയ ജൂനിയര്‍ നടന്മാര്‍ക്ക് ആടാനുള്ള അവസരം നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോജിന്റെ രീതി വളരെ നല്ലതും ഇക്കാലത്ത് കളിയരങ്ങില്‍ കാണാനില്ലാത്തതുമാണ്.

‘പ്രിയമെന്നില്‍.....’
മനോജ് വിജനേബത, മറിമാന്‍ കണ്ണി എന്നീ പദങ്ങള്‍
ഭാവോജ്വലമായി തന്നെ അഭിനയിച്ചിരുന്നു.

‘വിജനേ ബത’
ഇക്കാലത്ത് അരങ്ങില്‍ നിന്നും ഉപേക്ഷിച്ചു കാണുന്ന ജീവലന്റെ പദത്തിന്റെ
‘നീയും നിന്നുടെ തരുണിയുമായി’ എന്ന രണ്ടാം ചരണവും ഇവിടെ അവതരിപ്പിച്ചിരുന്നു.

‘സ്വൈരവചനം....'
കലാമണ്ഡലം ശുചീന്ദ്രന്‍ ദമയന്തിയായും പീശപ്പള്ളി രാജീവന്‍ സുദേവനായും
വേഷമിട്ടു. സുദേവന്റെ തുടക്കം വളരെ ഗംഭീരമായി. എന്നാല്‍ പോകെപ്പോകെ ആ നില വിട്ടു. നാടകീയാഭിനയവും സരസതയും കൂടുതലായി പീശപ്പള്ളിയില്‍ കണ്ടു. ‘മേളവാദ്യഘോഷം’ വിസ്തരിക്കവേ ശിങ്കാരിമേളവും സുദേവന്‍ കാട്ടിയിരുന്നു. എന്റെ പുത്രി സമാനയായ നിന്റെ ദു:ഖം ഞാന്‍ തീര്‍ത്തുവെയ്ക്കുന്നുണ്ട് എന്ന് ദമയന്തിയോട് പറഞ്ഞ സുദേവന്‍ പിന്നീട് അവളുടെ ‘പന്തണിമുല’ വിസ്തരിക്കുകയും ഉണ്ടായി.

‘കരണീയം....’
അടുത്ത കാലത്ത് കേട്ട മൂന്നാംദിവസങ്ങളില്‍ വ്യത്യസ്തവും
ആസ്വാദ്യവുമായ അരങ്ങുപാട്ടായിരുന്നു ഇവിടുത്തേത്. തന്റെ സംഗീതപ്രതിഭ വെളിവാക്കുന്നതും ഒപ്പംതന്നെ നടന്റെ പ്രവൃത്തികള്‍ക്ക് അനുഗുണമായി വര്‍ത്തിക്കുന്നതുമായിരുന്നു കലാമണ്ഡലം ജയപ്രകാശിന്റെ പാട്ട്. തോടിയില്‍ വരുന്ന പ്രധാനപദങ്ങള്‍ ആസ്വാദ്യങ്ങള്‍ ആയിരുന്നു. വിജനേബത, മറിമാന്‍ കണ്ണി എന്നീ പദങ്ങള്‍ ഭാവോജ്വലമായി തന്നെ ആലപിച്ചിരുന്നു. ജീവലന്റെ പദം രാഗം മാറ്റിയാണ് ആലപിച്ചിരുന്നതെങ്കിലും കഥകളിത്തം നഷ്ടപ്പെട്ടിരുന്നില്ല. നെടുമ്പുള്ളി രാം‌മോഹനും സദനം ജോതിഷ്‌ബാബുവുമായിരുന്നു ശിങ്കിടിക്ക്. ജോതിഷ്‌ബാബുവിന് സാഹിത്യം അറിയില്ല എന്നു മാത്രമല്ല, മൂന്നാം ദിവസം കേട്ടിട്ടുകൂടിയില്ല എന്നു തോന്നിച്ചു. കിട്ടിയ അവസരം ഈ യുവഗായകന്‍ കളഞ്ഞുപൊളിച്ചു. രാം‌മോഹന്‍ പൊന്നാനിപാടിയ കാര്‍ക്കോടകന്റെ ഭാഗത്തെ പാട്ടും നന്നായിരുന്നു.


‘മാന്യമതേ......’
ചെണ്ടകൊട്ടിയത് കലാമണ്ഡലം നന്ദകുമാര്‍, കലാമണ്ഡലം വേണു
എന്നിവരായിരുന്നു. കലാനിലയം ജനാര്‍ദ്ദനനും, സദനം രജീഷും,കലാമണ്ഡലം ഹരിഹരനും ആയിരുന്നു മദ്ദളക്കാര്‍.
‘മറിമാന്‍ കണ്ണി’
കലാമണ്ഡലം രവിയായിരുന്നു ഈ ദിവസത്തേയും ചുട്ടി കലാകാരന്‍.
‘അരുതെന്നും ഇല്ല....’
വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ സംഘാടനം ചെയ്ത
നളായനം കളികള്‍ക്ക് മഞ്ചുതര,മാങ്ങോടിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകനും സംഘവുമായിരുന്നു.

നളായനം രണ്ടാം ദിവസം

നളായനം ചതുര്‍ദിന നളചരിതോത്സവത്തിന്റെ രണ്ടാം ദിവസമായ 19/12/09ന്
വൈകിട്ട് സോദാഹരണക്ലാസിനെ തുടര്‍ന്ന് ആറര മുതല്‍ നളചരിതം രണ്ടാം ദിവസം കഥ അരങ്ങേറി.

പതിഞ്ഞപദം
കലാമണ്ഡലം സോമന്‍ നളനായും കലാമണ്ഡലം വിജയകുമാര്‍ ദമയന്തിയായും
വേഷമിട്ടു. സോമന്റെ വേഷത്തിന് നല്ല ഭംഗിയും പ്രവര്‍ത്തിക്ക് വൃത്തിയും ഉണ്ടായിരുന്നു. ‘കുവലയവിലോചനെ’ വളരെ ഭംഗിയായിതന്നെ ഇദ്ദേഹം അവതരിപ്പിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിക്കുന്നതിലും ആട്ടങ്ങളില്‍ പൂര്‍ണതവരുത്തുന്നതിനും സോമന്‍ ശ്രദ്ധിക്കേണ്ടതായുണ്ടെന്ന് തോന്നി.

“ദയിതേ....”
കലാമണ്ഡലം ഹരി ആര്‍.നായര്‍ കലിയായും കലാമണ്ഡലം പ്രമോദ് ദ്വാപരനായും
വേഷമിട്ടു. ഇന്ദ്രനായെത്തിയ കലാക്ഷേത്രം രഞ്ജീഷ് തന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിരുന്നു.
“എങ്ങുനിന്നെഴുന്നരുളി......”
പുഷ്കരനായെത്തിയത് കലാമണ്ഡലം ഹരിനാരായണന്‍ ആയിരുന്നു.


കാട്ടാളവേഷത്തിലെത്തിയ സദനം ഭാസി തരക്കേടില്ലാതെ
പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച അത്ര കേമമായില്ല. ഇതിനും ഒരു പരിധിവരെ മേളക്കാരും പാട്ടുകാരും ഉത്തരവാദികളാണെന്ന് തോന്നി.


ആദ്യഭാഗങ്ങള്‍ കലാമണ്ഡലം മോഹനകൃഷ്ണനും കലാമണ്ഡലം ജയപ്രകാശും
ചേര്‍ന്നും കലിയുടെ രംഗങ്ങളും അവസാനഭാഗവും കലാ:ജയപ്രകാശും കലാമണ്ഡലം ശിവദാസും ചേര്‍ന്നുമായിരുന്നു പാടിയത്. കലിയുടെ പദത്തിലും രാഗമാറ്റം വരുത്തിയിരുന്നു എങ്കിലും ഈ ഭാഗങ്ങള്‍ പാട്ട് പൊതുവേ നന്നായിരുന്നു.കലാമണ്ഡലം ബാലസുന്ദരന്റേയും കലാമണ്ഡലം നന്ദകുമാറിന്റേയും ചെണ്ട ശരാശരി നിലവാരം പുലര്‍ത്തിയിരുന്നു. കലാനിലയം ജനാര്‍ദ്ദനന്‍ തന്നെ ആയിരുന്നു ഈ ദിവസത്തേയും പ്രധാന മദ്ദളക്കാരന്‍.

“ഒരുനാളും നിരൂപിതമല്ലേ”
കലാമണ്ഡലം രവിയെകൂടാതെ കലാമണ്ഡലം ശിവരാമനും ഈ ദിവസം ചുട്ടിക്ക്
ഉണ്ടായിരുന്നു. പതിവിലും ലേശം പുറത്തേക്കായും മുകള്‍ഭാഗത്ത് പ്രത്യേകമായ ഒരു വളവോടെയും വളയം വെച്ചിരുന്ന സോമന് ശിവരാമന്‍ തീര്‍ത്ത ചുട്ടി അതിമനോഹരമായിരുന്നു.
വേര്‍പാട്
വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ സംഘാടനം ചെയ്ത നളായനം
കളികള്‍ക്ക് മഞ്ചുതര,മാങ്ങോടിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകനും സംഘവുമായിരുന്നു.

നളായനം ഒന്നാം ദിവസം

ആനമങ്ങാട് കഥകളിക്ലബ്ബിന്റെ ഇരുപത്തിആറാം വാര്‍ഷികം ഈ ഡിസംബറില്‍
പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍ ശദാബ്ദിനഗറില്‍(ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രസന്നിധി) വെച്ച് സമുചിതമായി ആഘോഷിക്കപ്പെട്ടു. ‘നളായനം’ എന്ന പേരില്‍ പുതുതലമുറക്കാരെ ഉള്‍പ്പെടുത്തി നടത്തിയ ചതുര്‍ദിന നളചരിതോത്സവമായിരുന്നു പ്രധാനപരിപാടി. എല്ലാ ദിവസവും വെകിട്ട് 5മുതല്‍ സോദാഹരണക്ലാസും ആറുമുതല്‍ കഥകളിയും നടന്നു. സ്കൂള്‍കുട്ടികള്‍ക്കായി നടത്തിയ ക്ലാസുകളിലൂടെ അവര്‍ക്ക് കഥകളിയേയും നളചരിതത്തേയും അടുത്തറിയുള്ള അവസരമൊരുക്കി. മൂന്നാം ദിവസത്തെ പീശപ്പള്ളിരാജീവന്റെ ക്ലാസ് സരസവും ലളിതവും കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ടതുമായിരുന്നു.




ഡിസബര്‍18ന് ഉച്ചതിരിഞ്ഞ് മൂന്നരമണിക്ക് ഇരട്ടകേളിയോടെ ആരംഭിച്ച
ആഘോഷപരിപാടികളില്‍ തുടര്‍ന്ന് ലളിതകലാ അക്കാദമി പുരസ്ക്കാരജേതാവ് ശ്യാമപ്രസാദിന്റെ ചിത്രപ്രദര്‍ശ്ശനം നടന്നു. ആര്‍ട്ടിസ്റ്റ് മദനനാണ് പ്രദര്‍ശ്ശനം ഉത്ഘാടനം ചെയ്തത്. തുടര്‍ന്ന് നടന്ന വാര്‍ഷികോത്ഘാടന സമ്മേളനത്തില്‍ ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. ഡോ:കെ.ജി.പൌലോസ് ഉത്ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ വെച്ച്
മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയെ സുവര്‍ണ്ണമുദ്രയും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു. ചടങ്ങില്‍ കെ.ബി.രാജാനന്ദ്, ഡോ:എന്‍.പി.വിജയകൃഷ്ണന്‍, പാലനാട് ദിവാകരന്‍, ജയ അവനൂര്‍, ശ്രീചിത്രന്‍,
എന്‍.പീതാംബരന്‍(ആനമങ്ങാട് കഥകളിക്ലബ്ബ് പ്രസിഡന്റ്) തുടങ്ങിയവരും സന്നിഹിതരായിരുന്നു.



തുടര്‍ന്ന് കലാമണ്ഡലം രൂപേഷ്, കലാമണ്ഡലം അതുല്‍ പങ്കജ് എന്നിവര്‍ അവതരിപ്പിച്ച
പുറപ്പാടോടെ കഥകളി ആരംചിച്ചു. സാധാരണ പുറപ്പാട് തന്നെയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇവിടെ നളത്തപ്പെടുന്നത് നളചരിതോത്സവമായതിനാല്‍ നളചരിതം പുറപ്പാട് തന്നെ അവതരിപ്പിക്കുകയായിരുന്നു ഉചിതം. ശ്രീരാഗ് വര്‍മ്മയും നവീന്‍രുദ്രനും ചേര്‍ന്നായിരുന്നു പുറപ്പാടിന് പാടിയത്.



“ഭഗവന്‍ നാരദാ വന്ദേഹം”
നളചരിതം ഒന്നാം ദിവസം കഥയാണ് അന്ന് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ നളനായി
കലാമണ്ഡലം പ്രദീപ് വേഷമിട്ടു. നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു എങ്കിലും പ്രവൃത്തികളില്‍ ഒന്നുകൂടി വൃത്തിവരുത്തുവാന്‍ പ്രദീപ് ശ്രദ്ധിച്ചാല്‍ നന്ന്. കഥയേയും കഥാപാത്രത്തേയും ഒന്നുകൂടി ഉള്‍ക്കൊള്ളുകയും അവശ്യമാണ്. നളന് ദമയന്തിയോടുള്ളത് അവയവബന്ധിയായ വെറും കാമം അല്ല മറിച്ച് ശുദ്ധപ്രണയം ആണ് എന്ന് ഇദ്ദേഹം മനസ്സിലാക്കിയതായി തോന്നിയില്ല. ഹംസത്തിന്റെ നിര്‍ദ്ദേശാനുസ്സരണം ഉദ്യാനവാസം മതിയാക്കി കൊട്ടാരത്തിലേയ്ക്ക് മടങ്ങുവാന്‍ നളന്‍ സമ്മതിക്കുന്നതായി കണ്ടു. ഇത് കഥാഗതിക്ക് ചേര്‍ന്നതല്ലല്ലോ.



“നൈഷധാ കേള്‍ക്ക നീ”
ഹംസമായേത്തിയ സദനം ഭാസിയും നന്നായി എങ്കിലും ആട്ടങ്ങളിലും കലാശാദികളിലും
ഒന്നുകുടി ഒതുക്കം വരുത്തിയാല്‍ ഭംഗി വര്‍ദ്ധിക്കും എന്ന് തോന്നി. ഹംസത്തിന്റെ നൃത്താത്മകമായ അവതരണം പൂര്‍ണ്ണമായി ഇവിടെ ചെയ്തുകണ്ടില്ല. അനുഗുണമായുള്ള ഗീതവാദ്യങ്ങളുടെ അഭാവവും ഇദ്ദേഹത്തിന്റെ പ്രകടനത്തിന്റെ പൊലിമനഷ്ടപ്പെടുത്തുവാന്‍ കാരണമായി.




“വിധുമുഖിയുടെ രൂപ..”
നാരദനായി കലാമണ്ഡലം ഹരിനാരായണനും ദമയന്തിയായി ഹരിപ്രിയ നമ്പൂതിരിയും
സഖിമാരായി കലാമണ്ഡലം ശുചീന്ദ്രന്‍, കലാമണ്ഡലം കാശീനാഥ് എന്നിവരും അരങ്ങിലെത്തി.



“ശിവ ശിവ
നെടുമ്പുള്ളി രാം‌മോഹനും കോട്ടക്കല്‍ വെങ്ങേരി നാരായണനും ചേര്‍ന്നുള്ള പാട്ട് ശരാശരി
നിലവാരം പുലര്‍ത്തിയിരുന്നു. എന്നാല്‍ നൃത്തബന്ധിതമായി ചെയ്യുന്ന ഹംസത്തിന്റെ പദങ്ങള്‍ പാടുന്നതില്‍ ഇവര്‍ ഇനിയും ശ്രദ്ധചെലുത്തേണ്ടിയിരിക്കുന്നു.



“ഊര്‍ജ്ജിതാശയ”
സദനം രാമകൃഷ്ണന്റെ ചെണ്ട ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍ കലാനിലയം
ജനാര്‍ദ്ദനന്റെ മദ്ദളം കൊണ്ട് അരങ്ങില്‍ യാതൊരു ശല്യവും ഉണ്ടായിരുന്നില്ല.



“സോമനും രോഹീണിതാനും”

കലാമണ്ഡലം രവി ആയിരുന്നു ഈ ദിവസത്തെ ചുട്ടികലാകാരന്‍.



“ചപലനെന്നുപുനരെന്നെ”
വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ സംഘാടനം ചെയ്ത നളായനം
കളികള്‍ക്ക് മഞ്ചുതര,മാങ്ങോടിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകനും സംഘവുമായിരുന്നു.

കഥകളിയില്‍ പലകഥകളുടെ അവതരണത്തിലും വടക്കന്‍-തെക്കന്‍
ശൈലീഭേദങ്ങള്‍ ഉണ്ട്. എന്നാല്‍ സാഹിത്യം തന്നെ രണ്ടെണ്ണം ഉപയോഗിക്കുന്ന ഒരു കഥയാണ് ആട്ടകഥ. ഇതില്‍ തെക്കന്‍ രാജസൂയം ആട്ടകഥ കാര്‍ത്തിക തിരുനാള്‍ മഹാരാജാവുകൊണ്ട് കല്‍പ്പിച്ചുണ്ടാക്കിയിട്ടുള്ളതാണ്. വടക്കന്‍ രാജസൂയമാകട്ടെ ഇളയിടത്ത് നമ്പൂതിരിയാല്‍ രചിക്കപ്പെട്ടതാണ്. ഈ ആട്ടകഥ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് 1912ല്‍ ആണ്. വിദ്വാന്‍ കോമ്പിഅച്ഛന്‍ എന്നു തിരുനാമമായ പാലക്കാട് ശേഖരിവര്‍മ്മ വലിയതമ്പുരാനവര്‍കള്‍ അച്ചടിപ്പിച്ച ആട്ടകഥാ പുസ്തകത്തിലാണ് ഇത്.

കേരളകലാമണ്ഡലം പുസ്തകപ്രകാശനരംഗത്തേയ്ക്ക് കടക്കുന്നത് 1964ല്‍
‘വടക്കന്‍ രാജസൂയം ആട്ടകഥ’ എന്ന ഗ്രന്ധം പ്രസിദ്ധീകരിച്ചുകൊണ്ടാണ്. ചെറുതുരുത്തി വള്ളത്തോള്‍ പ്രസ്സില്‍ അച്ചടിച്ച 100പേജുകളുള്ള ഈ പുസ്തകത്തിന്റെ വില ഒരു രൂപയാണ്. പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തില്‍ മാത്രമല്ല, പ്രചരണവിപണനങ്ങളിലും ഉത്സാഹം കാട്ടാതിരുന്നതിനു തെളിവായി ഈ പുസ്തകം ഇപ്പോഴും കലാമണ്ഡലത്തില്‍ ലഭ്യമാണ്. അന്നത്തെ കലാമണ്ഡലം ചെയര്‍മ്മാനായിരുന്ന ശ്രീ ഡോ:കെ.എന്‍.പിഷാരടി ആമുഖമെഴുതിയിരിക്കുന്ന ഈ ഗ്രന്ധത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത് അന്ന് കലാമണ്ഡലത്തില്‍ പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ വാഴേങ്കിട കുഞ്ചുനായരാണ്. കുഞ്ചുനായരാശാന്‍ ആട്ടകഥാകാരനെപറ്റിയും ആട്ടകഥയെ പറ്റിയും മൂലകഥയെ പറ്റിയും മൂലകഥയില്‍ നിന്നുള്ള വതിയാനങ്ങളെ പറ്റിയും ഒക്കെ ഇതില്‍ വിശദമാക്കിയിരിക്കുന്നു. ഈ ആട്ടകഥ ഏഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാളാണ്. ആശാന്‍ തന്റെ പ്രസ്താവനയില്‍ ഇതുപോലെ ‘എല്ലാ കഥകളും ചിട്ടകളോടുകൂടി കലാമണ്ഡലം വകയായി പ്രസിദ്ധീകരിക്കും’ എന്ന് ആശിച്ചിരിക്കുന്നു. ഉറച്ച കളരിചിട്ടയുള്ള കുറേ കഥകള്‍ ഇന്ന് കലാമണ്ഡലം പ്രസിദ്ധീകരിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രചാരത്തിലുള്ള മറ്റുകഥകളും കൂടി പ്രസിദ്ധീകരിക്കാന്‍ കലാമണ്ഡലം ശ്രമിക്കേണ്ടതാണ്.

രാജസൂയം ആട്ടകഥ രംഗം തിരിച്ച് രാഗതാളങ്ങളോടു കൂടി എഴുതിയിരിക്കുന്ന ഈ
പുസ്തകത്തില്‍ കലാശങ്ങള്‍ വേണ്ട ഇടങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ രംഗങ്ങളിലും വേണ്ട ഇളകിയാട്ടങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ചില പദങ്ങളുടെ രാഗതാളങ്ങള്‍ക്ക് ഇതില്‍ മാറ്റവും ആശാന്‍ നിദ്ദേശിച്ചിട്ടുണ്ട്. 1912ല്‍ വിദ്വാന്‍ കോമ്പിഅച്ഛന്‍ അച്ചടിപ്പിച്ച ആട്ടകഥാപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയതെന്നു പറയുന്ന ഈ ഗ്രന്ധത്തിലെ സാഹിത്യത്തിനും ശ്രീ കെ.പി.എസ്സ്.മേനോന്റെ ആട്ടപ്രകാരപുസ്തകത്തിലെ സാഹിത്യത്തിനും തമ്മില്‍ പലഭാഗങ്ങളിലും അല്പസ്വല്പം വത്യാസങ്ങള്‍ കാണുന്നുണ്ട്.ആട്ടകഥയിലെ ശ്ലോകങ്ങളുടെ അര്‍ത്ഥങ്ങളും പദങ്ങളിലെ വാക്കുകളുടെ അര്‍ത്ഥവും ഉള്‍ക്കോള്ളുന്ന ഒരു ടിപ്പണവും പുസ്തകാന്ത്യത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് തയ്യാറാക്കിയിരിക്കുന്നത് ശ്രീ കുമ്മിണി വാസുദേവന്‍ നമ്പൂതിരിയാണ്.
ഈ പുസ്തകത്തിനായി ബന്ധപ്പെടേണ്ട വിലാസം:
kerala kalamandalam,vallathol nagar,cheruthuruthy (p.o),thrissuur Dt.kerala.
ph:04884-262418, 262562, 263440Fax:04884-262019
Website:http://www.kalamandalam.org

തലയോലപ്പറമ്പ് തിരുപുരംക്ഷേത്ര ഉത്സവം

“സോദരന്മാരേ”
തലയോലപ്പറമ്പ് മേജര്‍ തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഈ
വര്‍ഷത്തെ ഉത്സവം നവബര്‍ 16മുതല്‍ 23വരെ നടന്നു. ഇതിന്റെ ഭാഗമായി 21ന് രാത്രി 7മുതല്‍ കഥകളി അവതരിപ്പിക്കപ്പെട്ടു.

“ചാടിയോ ജലത്തിലധുനാ”
കുടമാളൂര്‍ ദേവീവിലാസം കളിയോഗത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ചിരുന്ന
ഈ കളിയുടെ സംഘാടകന്‍ കോട്ടയം കളിയരങ്ങിന്റെ സെക്രട്രി ആയ പള്ളം ചന്ദ്രന്‍ ആയിരുന്നു.

“ശാസിച്ചീടുക ദുശ്ശാസനാ നീ”
കേളിയോടെ ആരംഭിച്ച കളിയില്‍ തുടര്‍ന്ന് ദുര്യോധനവധം കഥയാണ്
അവതരിപ്പിക്കപ്പെട്ടത്. രാജസൂയാന്തരം ദുര്യോധനവധം വരേയുള്ള മഹാഭാരതകഥയാണ് ഈ ആട്ടകഥയിലുള്ളത്. പ്രധാനമായ രംഗങ്ങള്‍ മാത്രമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.

“വല്ലഭീ വല്ലഭാ പാഹി”
ദുര്യോധനനായി അഭിനയിച്ച കോട്ടക്കല്‍ ചന്ദ്രശേഘര വാര്യര്‍
മികച്ചപ്രകടനം കാഴ്ച്ചവെച്ചു. കോട്ടക്കല്‍ ദേവദാസനായിരുന്നു ദുശ്ശാസനന്‍. ആദ്യമായി അവതരിപ്പിക്കപ്പെട്ട രംഗത്തിലെ ‘സോദരന്മാരെ‘ തുടങ്ങിയ പദങ്ങള്‍ മനോഹരമായിതന്നെ ഇവര്‍ അവതരിപ്പിച്ചു. സഭാപ്രവേശത്തിനായുള്ള ആലോചനയായുള്ള ആട്ടത്തില്‍ വാദ്യഘോഷങ്ങളും, പഞ്ചാരി,ശിങ്കാരി മേളങ്ങളും, കരകാട്ടം, കാവടിയാട്ടം, താലപ്പൊലി, എന്നിവയെല്ലാം ദുര്യോധനന്റെ പുറപ്പാടിനുണ്ടാകണം എന്ന രീതിയില്‍ ജനരഞ്ജകമായാണ് അവതരിപ്പിച്ചത്. ആട്ടങ്ങള്‍ വിസ്തരിക്കാന്‍ ശ്രമിക്കുന്ന ദേവദാസനെ അതിനു വിടാതെ പലഭാഗത്തും വാര്യരാശാന്‍ ഇടപെട്ടിരുന്നു.

“ചോരന്‍ തന്നുടെ മാറുപിളര്‍ന്നിഹ”
ധര്‍മ്മപുത്രനായി കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി എത്തിയപ്പോള്‍ ശകുനി,
മുമുക്ഷു വേഷങ്ങള്‍ തിരുവഞ്ചൂര്‍ സുഭാഷ് കൈകാര്യം ചെയ്തു.

“യാഹി ജവേന വനേ”
പാഞ്ചാലിയായെത്തിയ മാര്‍ഗ്ഗി വിജയകുമാറിന്റെ പ്രകടനം ഒട്ടും
തൃപ്തികരമായി തോന്നിയില്ല. ചൂത് രംഗത്തിലും ‘പരിപാഹി’ രംഗത്തിലും കഥാപാത്രത്തെ ഉള്‍ക്കൊണ്ടുകൊണ്ട് നല്ല ഭാവപ്രകാശനത്തിലൂടെ തിളങ്ങാമായിരുന്ന വേഷമായിരുന്നു പാഞ്ചാലിയുടേത്. എന്നാല്‍ ഇദ്ദേഹം ഈ കളിയെ വേണ്ടത്ര പ്രാധാന്യത്തോടെ അല്ല സമീപിച്ചത് എന്ന് തോന്നുന്നു. ചൂത് രംഗത്തിലെ ശാപപദങ്ങളൊക്കെ സ്ത്രീവേഷത്തിന്റെ നിലവിട്ട് ചടുലതയോടെയും അമര്‍ത്തിചവിട്ടിയും ആണ് ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്. ചില സുഹൃത്തുക്കളുമായി ഇതിനെ പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ ‘മാര്‍ഗ്ഗിക്ക് പാഞ്ചാലി പോലെയുള്ള നിസ്സാര വേഷങ്ങള്‍ നല്‍കിയതേ ഉചിതമായില്ല’ എന്ന് പലരും അഭിപ്രായപ്പെട്ടു. ദുര്യോധനവധം പാഞ്ചാലി അത്ര കോപ്പില്ലാത്ത ഒരു വേഷമാണോ? ആണെങ്കില്‍ തന്നെ തനിക്കുകിട്ടിയ വേഷത്തോട് പൂര്‍ണ്ണ ആത്മാര്‍ത്ഥത പുലര്‍ത്തിക്കൊണ്ടും അതിന്റെ സാദ്ധ്യതകള്‍ പരമാവധി വിനിയോഗിച്ചുകൊണ്ടും അരങ്ങില്‍ വര്‍ത്തിക്കുകയല്ലെ ഉത്തമകലാകാരന്‍ ചെയ്യേണ്ടത്?

‘പരിപാഹി’
ശ്രീകൃഷ്ണ വേഷമിട്ട മാത്തൂര്‍ ഗോവിന്ദന്‍‌കുട്ടി നല്ല പ്രകടനം നടത്തിയെങ്കിലും
ചില ഭാഗങ്ങളില്‍ പാത്രസ്വഭാവത്തെ മറന്നുകൊണ്ടുള്ള വൃത്തികളും ദര്‍ശ്ശിച്ചിരുന്നു.

‘ദൂത്’
രൌദ്രഭീമനായെത്തിയ സദനം കൃഷ്ണന്‍കുട്ടി നല്ല പ്രകടനം കാഴ്ച്ചവെച്ചു.

‘ദുശ്ശാസനഭീമ യുദ്ധം’
പത്തിയൂര്‍ ശങ്കരന്‍‌കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി, കലാമണ്ഡലം
ഹരീഷ് മനയത്താറ്റ് എന്നിവരുടെ പാട്ടും നന്നായിരുന്നു. ശങ്കരന്‍‌കുട്ടിയും ബാബുവും ചേര്‍ന്നുള്ള ആദ്യരംഗത്തിലെ ‘സോദരന്മാരേ’ തുടങ്ങിയ പദങ്ങളുടെ ആലാപനം നടന്മാരുടെ അഭിനയത്തിനനുഗുണമായതും മികച്ചതുമായിരുന്നു.

‘രൌദ്രഭീമദര്‍ശ്ശനം’
കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയില്‍ മികച്ച മേളമൊരുക്കിയപ്പോള്‍
കിടങ്ങൂര്‍ രാജേഷ് ശരാശരി നിലവാരം മാത്രമെ പുലര്‍ത്തിയിരുന്നുള്ളു.

‘കൃഷ്ണദര്‍ശ്ശനം’
കലാമണ്ഡലം അച്ചുതവാര്യരും കലാനിലയം മനോജും ചേര്‍ന്ന്
നല്ലരീതിയില്‍ മദ്ദളവും കൈകാര്യം ചെയ്തു.

രണ്ടു സൌഗന്ധികങ്ങള്‍

“പാഞ്ചാലരാജ തനയേ”

ഒരേ ദിവസം തന്നെ ഒരേ കഥ രണ്ടുവട്ടം കാണുവാനുള്ള ഒരു അപൂര്‍വ്വ
ഭാഗ്യം ഈയിടെ ഉണ്ടായി. അതും വത്യസ്തമായ അവതരണ രീ‍തികളില്‍ ഉള്ളത്. കളരിച്ചിട്ടയാര്‍ന്ന കോട്ടയം കഥകളില്‍ ഏറ്റവും ജനപ്രിയത ഉള്ള കല്യാണസൌഗന്ധികം കഥയാണ് ഇങ്ങിനെ കാണുവാന്‍ സാധിച്ചത്. 20/11/09ന് വൈകിട്ട് 6മുതല്‍ എറണാകുളം കഥകളിക്ലബ്ബിലായിരുന്നു(എറണാകുളത്തപ്പന്‍ ഹാള്‍) ആദ്യസൌഗന്ധികം. രണ്ടാമത്തേത് വൃശ്ചികോത്സവത്തിന്റെ നാലാം ദിനവുമായിരുന്ന അന്ന് രാത്രി 12:15ന് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലും.

“എന്‍ കണവാ”

ക്ലബ്ബിലെ കളി ‘എന്‍‌കണവാ’ എന്ന പാഞ്ചാലീപദം മുതലെ ഉണ്ടായിരുന്നുള്ളു.
തൃപ്പൂണിത്തുറയില്‍ ‘പാഞ്ചാലരാജ തനയേ’ എന്ന ഭീമന്റെ പതിഞ്ഞപദം മുതല്‍ തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇരുസ്തലങ്ങളിലും ഭീമന്റെ ‘വഴിയില്‍ നിന്നു പോക’ എന്ന പദത്തിനു ശേഷം ഭീമ-ഹനുമത് സംവാദമായി വരുന്ന പദം ഉണ്ടായില്ല. ഈ പദം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതായി കാണുന്നു. കഥയില്‍ ആവശ്യമുള്ള നല്ല ഒരു പദമാണിത്. എന്നോ പ്രായമായ ആശാന്മാര്‍ ഹനുമാന്‍ കെട്ടിയപ്പോള്‍ അധികസമയം കിടക്കുവാന്‍ വയ്യാത്തതിനാല്‍ ഈ പദങ്ങള്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ അത് ചിട്ടയായിതീര്‍ന്നിരിക്കുന്നു! ഇതോടെ ഈ ചരണാദ്യങ്ങളിലെല്ലാം ചൊല്ലിവട്ടം തട്ടി കലാശമെടുക്കാതെ ഭീമന്മാര്‍ രക്ഷപെട്ടും തുടങ്ങി. ഇങ്ങിനെ പ്രായമായ ആശാന്മാര്‍ അവരുടെ സാഹചര്യംകൊണ്ടു മാത്രം ചെയ്യുന്ന അനുകരണീയമല്ലാത്ത പലതും മറ്റുള്ളവര്‍ അനുകരിക്കുന്നതായി കഥകളിലോകത്തില്‍ കാണുന്നുണ്ട്. എന്നാല്‍ ആശാന്മാരില്‍ നിന്നും യഥാര്‍ത്ഥത്തില്‍ കണ്ട് പഠിക്കേണ്ട നല്ല കാര്യങ്ങള്‍ ആരും അനുവര്‍ത്തിക്കുന്നുമില്ല!

ഭീ‍മപ്രഭാവം
എറണാകുളത്ത് ശ്രീ കലാമണ്ഡലം ശ്രീകുമാറും ഉത്സവകളിക്ക്
ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായരും ആയിരുന്നു ഭീമവേഷം കൈകാര്യം ചെയ്തിരുന്നത്. ഇരുവരും ഭംഗിയായി തന്നെ ഭീമനെ അവതരിപ്പിച്ചിരുന്നു. കല്ലുവഴിയുടെ രണ്ടു കൈവഴികളായ കലാമണ്ഡലം, കോട്ടക്കല്‍ സമ്പൃദായങ്ങളുടെ അന്തരം ഇരുവരിലും ദൃശ്യമായിരുന്നു. ‘കാര്യം‘, ‘ല്‍’ എന്നുതുടങ്ങിയുള്ള മുദ്രകളില്‍ മുതല്‍ അരങ്ങിലും ആട്ടത്തിലും ഉള്ള ഒതുക്കത്തില്‍ വരെ ഇരു ശൈലികളിലും അന്തരം ദൃശ്യമാണ്. കലാശമായാലും ആട്ടമായാലും അരങ്ങിലെ കുറച്ചുസ്ഥലത്തുമാത്രം ഒതുങ്ങിനിന്ന് ചെയ്യുന്ന തനികല്ലുവഴിചിട്ടയുടെ സൌന്ദര്യം ശ്രീകുമാറേട്ടനില്‍ ദൃശ്യമായിരുന്നു. വനവര്‍ണ്ണനയില്‍; അട്ടങ്ങളെല്ലാംകൂടി കുത്തിനിറയ്ക്കാതെയും, ചെയ്ത ആട്ടങ്ങള്‍തന്നെ ഭംഗിയായും അധികസമയമെടുക്കാതെയും ചെയ്തുതീര്‍ത്തിരുന്നു. ‘ഭംഗിയായി, എന്നാല്‍ കുറച്ചുകൂടി ആകാമായിരുന്നു’ എന്ന് പ്രേക്ഷകമനസ്സില്‍ തോന്നിപ്പിച്ചുകൊണ്ട് ആട്ടം അവസാനിപ്പിച്ചു. ഇങ്ങിനെ ആട്ടത്തിലേയും ചൊല്ലിയാട്ടത്തിലേയും ഒതുക്കം എന്ന ഗുണം കൊണ്ട് എനിക്ക് ഇഷ്ടമായത് ശ്രീകുമാറേട്ടന്റെ ഭീമനായിരുന്നു. കളരിച്ചിട്ടയുടെ നിഷ്ടപാലിക്കുകയും കൂടുതല്‍ ഊര്‍ജ്ജം വിനിയോഗിക്കുകയും ചെയ്തുകൊണ്ടുള്ള പ്രകടമായിരുന്നു കേശവേട്ടന്റേത്. പതിഞ്ഞപദം വിധിയാം വണ്ണം അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ ‘വഴിയില്‍ നിന്നു പോക’ എന്നതിന്റെ ചുഴിപ്പോടുകൂടിയുള്ള ആരംഭം അതിമനോഹരമായി. കലാശമായാലും ഇളകിയാട്ടമായാലും കളരില്‍ ആടുന്ന അതേ ആര്‍ജ്ജവത്തോടെയാണ് അഭ്യാസതികവുള്ള കേശവേട്ടന്‍ ചെയ്യുന്നത്, ഇത് മനോഹരവുമാണ്. കളരിഅതുപോലെ ആടുന്നതാണോ അരങ്ങ്? കളരിയും അരങ്ങും വത്യസ്തമല്ലെ? എന്നതും ചിന്തനീയമാണ്.



“ആരിഹ വരുന്നതിവനാരു....”

ആദ്യകളിയില്‍ ശ്രീ കലാമണ്ഡലം പ്രമോദ് പാഞ്ചാലിവേഷം ചെയ്തപ്പോള്‍
അടുത്തതില്‍ ശ്രീ ഫാക്റ്റ് ബിജുഭാസ്ക്കറാണ് പാഞ്ചാലിയായത്.


“മേദുരഗുഹാന്തരേ മേവീടുന്നു”

തെക്കന്‍ ചിട്ടയിലെ മുതിര്‍ന്ന കലാകാരനായ ശ്രീ മടവൂര്‍ വാസുദേവന്‍
നായരായിരുന്നു എറണാകുളം ക്ലബ്ബിലെ കല്യാണസൌഗന്ധികത്തില്‍ ഹനുമാനായെത്തിയത്. കലാ: ശ്രീകുമാറായിരുന്നു തൃപ്പൂണിത്തുറയിലെ ഹനുമാനായത്. തഴക്കവും പഴക്കവുമുള്ള മടവൂരാശാന്‍ തന്റെ സുന്ദരവും ഒതുക്കമുള്ളതുമായ ശൈലിയില്‍ ഹനുമാനെ അവിസ്മരണീയമാക്കിയപ്പോള്‍ ശ്രീകുമാറേട്ടന്‍ കലാമണ്ഡലം ശൈലിയില്‍ മോശമല്ലാതെയുള്ള അരങ്ങുനിര്‍വ്വഹണം നടത്തിയതേയുള്ളു. ഇരുവരും അഷ്ടകലാശം ചവുട്ടിയിരുന്നു. തെക്കന്‍ ചിട്ടയില്‍ മുന്‍പുമുതലേ പതിവുള്ളതുകൊണ്ട് മടവൂരാശാന്‍ അഷ്ടകലാശം എടുത്തു. എന്നാല്‍ കല്ലുവഴിചിട്ടക്കാരനായ ശ്രീകുമാര്‍ എന്തിനാണ് കലാശമെടുത്തതെന്ന് മനസ്സിലായില്ല.

“മേദുരഗുഹാന്തരേ മേവീടുന്നു”

മടവൂരാശാന്റെ ഹൃദയാകര്‍ഷകമായിതോന്നിയ ഹനുമാന്‍ അവതരണത്തില്‍
ചില ഭാഗങ്ങള്‍ സ്മരിക്കട്ടെ-
‘രാവണാന്തകനായീടും‘ എന്നിടത്ത് ക്രുദ്ധിച്ച് ഇടത്തേയ്ക്കുനീങ്ങിയ ഹനുമാന്‍ ‘ദുഷ്ടന്‍, ചത്തുമലച്ചു’ എന്നു കാട്ടി, ഇനി വൃദ്ധാ ക്രോധം വേണ്ട എന്നുധ്വനിപ്പിച്ചുകൊണ്ട് തിരിഞ്ഞ് പദാഭിനയം ചെയ്തു. “ബാലതകൊണ്ടു ഞാൻ‘ എന്ന് പറയുമ്പോള്‍ ‘ബാലനോ? നീയോ? പൊണ്ണതടിയനായി, അടി, അടി’ എന്ന് വാത്സല്യപൂര്‍വ്വം ഹനുമാന്‍ ഭീമനെ സമീപിച്ചു.

ഗദ കുത്തിപ്പിടിച്ചുള്ള വീക്ഷണം

‘കൌരവന്മാരോടു സംഗരമിനീ’ എന്നുകേട്ട ഹനുമാന്‍ ‘ആ ദുഷ്ടര്‍ ഇവരുടെ ഭാര്യയുടെ വസ്ത്രാക്ഷേപം ചെയ്തു, ഇവരെ വളരെ ദ്രോഹിച്ചു‘ എന്നിങ്ങനെ ലഘുമുദ്രകളിലൂടെ ആടി പാണ്ഡവരുടെ അവസ്തകള്‍ സ്മരിച്ചു.‘മാന്യനായ തവ സോദരന്‍’ എന്ന് ചൊല്ലിവട്ടം തട്ടിയപ്പോള്‍ രാമേശ്വരത്തുവെച്ച് അര്‍ജ്ജുനനുമായി കണ്ടു മുട്ടിയതും, അന്നുതന്നെ അര്‍ജ്ജുനന്റെ കൊടിയില്‍ വസിച്ച് അരികളെ നശിപ്പിക്കാമെന്നു വാക്കുകൊടുത്തതും, അതിനിടയാക്കിയ സാഹചര്യവും ഹനുമാന്‍ വ്യക്തമാക്കി. ഭീമന്‍ ആവശ്യപ്പെടുമ്പോള്‍ ഹനുമാന്‍ അര്‍ജ്ജുനന്റെ കൊടിയില്‍ വസിച്ചുകൊള്ളാം എന്ന് മറുപടി നല്‍കുന്നതിനുള്ള കാരണംകൂടി ഇവിടെ വ്യക്തമാക്കിയത് വളരെ ഉചിതം തന്നെ.

“വാനരാധമാ”
നേരേ പോയാല്‍ മതിയോ എന്ന് ചോദിച്ച ഭീമനോട്, ‘നേരേ പോയാല്‍
തലപൊട്ടിത്തെറിച്ച് മരിക്കും, ഇത് മനുഷ്യമാര്‍ഗ്ഗമല്ല’ എന്നും, ഗധയ്ക്കായി മടങ്ങിവന്ന് ജപിച്ചുകൊണ്ടിരിക്കുന്ന ഹനുമാനെ ഭീമന്‍ തൊടുമ്പോള്‍ ചാടി എഴുന്നേറ്റ് ‘ഹോ, നീ ആയിരുന്നോ? പോയില്ലെ? എന്റെ തപം മുടക്കുന്നവര്‍ ഭസ്മമായിപോകും, അറിയാമോ?’ എന്നും അതാതുഭാവപ്രകടനത്തോടെ ലഘുമുദ്രകളില്‍ മാത്രം അവതരിപ്പിക്കുന്നുവെങ്കിലും പ്രേക്ഷകരില്‍ ഇത് വലിയ അനുഭവമാണ് ഉണ്ടാക്കുന്നത്.ഗദ തരിക എന്ന് ഭീമന്‍ അപേക്ഷിക്കവെ ‘എന്നാല്‍ എന്റെ ഗദ തന്നേയ്ക്കട്ടെ?’ എന്ന് ചോദിച്ച ഹനുമാന്‍, പിന്നീട് ഗദ എടുത്ത് കാട്ടിക്കൊണ്ട് ‘ഇതു തന്നെയോ?’ എന്ന് ഭീമനോട് ചോദിച്ചശേഷം ഗദയുടെ മൂട് പരിശോധിച്ച് ‘ഇതു തന്നെ, രാജമുദ്ര കാണാനുണ്ട്’ എന്ന് ആടി.

“രാവണാന്തകനായീടും രാമന്റെ”
ക്ലബ്ബിലെ കളിക്ക് സംഗീതം കൈകാര്യം ചെയ്തത് ശ്രീ കലാമണ്ഡലം
ബാലചന്ദ്രനും ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ചേര്‍ന്നായിരുന്നു. തൃപ്പൂണിത്തുറയില്‍ ശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണനും, ശ്രീ കലാമണ്ഡലം രാജേഷ്‌ബാബുവും ചേര്‍ന്നായിരുന്നു പാട്ട്.‍

“ഭീയേതി ഭീമം”
ചെണ്ടയ്ക്ക് ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും മദ്ദളത്തിന് ശ്രീ കലാമണ്ഡലം
പ്രശാന്തും ആയിരുന്നു എറണാകുളത്ത്. തൃപ്പൂണിത്തുറകളിക്ക് ശ്രീ കോട്ടക്കല്‍ പ്രസാദ്, ശ്രീ ഗോപീകൃഷ്ണന്‍ തമ്പുരാന്‍ എന്നിവരായിരുന്നു ചെണ്ടയ്ക്ക്. മദ്ദളത്തിന് ശ്രീ കലാനിലയം പ്രകാശനും, കലാ:പ്രശാന്തും. രണ്ടു കളികളിലേയും പാട്ടും മേളവും ശരാശരി നിലവാരം പുലര്‍ത്തിയിരുന്നു.

“ഭീമം പതിതം പദാന്തേ”
എറണാകുളത്ത് എറണാകുളം കഥകളി ക്ലബ്ബിന്റേതും തൃപ്പൂണിത്തുറയില്‍
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതുമായിരുന്നു കളിയോഗം.

ഹനുമാന്‍ ഭീമനെ അനുഗ്രഹിച്ച് അയയ്ക്കുന്നു