അന്നമനട കളിയരങ്ങിന്റെ മാസപരിപാടി

അന്നമനട കളിയരങ്ങിന്റെ സെപ്റ്റബര്‍മാസ പരിപാടി 20/09/09ല്‍ അന്നമനട മഹാദേവക്ഷേത്ര ഊട്ടുപുരയില്‍ വെയ്ച്ച് നടന്നു. നളചരിതം ഒന്നാം ദിവസം(ആദ്യഭാഗം) കഥകളിയായിരുന്നു അവിടെ അവതരിപ്പിക്കപ്പെട്ടിരുന്നത്. വൈകിട്ട് 6:30ഓടെ കളി ആരംഭിച്ചു. നളനായി രംഗത്തുവന്ന ശ്രീ കലാമണ്ഡലം ഷണ്മുഖദാസ് തരക്കേടില്ലാത്ത പ്രകടമാണ് കാഴ്ച്ചവെച്ചിരുന്നത്. നാരദനായി ശ്രീ കലാമണ്ഡലം അരുണ്‍ വാര്യര്‍ വേഷമിട്ടു.

“അരവിന്ദഭവയോനേ”


നൈഷധരാജനായ നളനെക്കാണുവാനായി നാരദനെത്തുന്ന രംഗത്തോടെയാണ് നളചരിതം ഒന്നാം ദിവസം ആരംഭിക്കുന്നത്. നളന്‍ നാരദനെ സ്വീകരിച്ചിരുത്തി കുശലങ്ങളന്വേഷിക്കുന്ന, “ഭഗവല്‍ നാരദ! വന്ദേഹം!” എന്നതാണ് ആദ്യപദം. ഇതിലെ ‘അരവിന്ദഭവയോന്റെ വരവും’ ‘ഹരിമന്ദിരവും’ ‘ഉന്നതതപോനിധേ’യും എല്ലാം വിസ്തരിച്ചും ഭംഗിയായും തന്നെ ഷണ്മുഖന്‍ അഭിനയിച്ചിരുന്നു. ആഗമനോദ്ദേശം ആരായുന്ന നളനോട്, ദേവന്മാര്‍ പോലും ആഗ്രഹിക്കുന്ന ദമയന്തിയെ ലഭിക്കുവാനായി യത്നിക്കുവാന്‍ പറയുന്നു നാരദര്‍. ദേവന്മാര്‍ പോലും സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ദമയന്തിയെ ലഭിക്കുവാന്‍, കേവലമൊരു മനുഷ്യനായ താന്‍ യത്നിക്കുന്നത് ധര്‍മ്മച്യുതിയാവില്ലേ എന്നാണ് നളന്റെ സന്ദേഹം. യജ്ഞഭാഗം സ്വീകരിക്കുവാനാണ് ദേവകള്‍ക്ക് അര്‍ഹതയെന്നും, രത്നങ്ങള്‍ രാജാവായ നിനക്കുള്ളതാണ് എന്നും നാരദന്‍ മറുപടി നല്‍കുന്നു. നാരദവാക്യങ്ങള്‍ കൂടെ ശ്രവിച്ചതോടെ നളന്റെ മനസ്സില്‍ ദമയന്തിയോടുള്ള പ്രണയം ദൃഡമായി തീര്‍ന്നു. തുടര്‍ന്ന് നളന്റെ “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു...” എന്ന കല്യാണിയിലുള്ള പ്രശസ്തപദമാണ്. തരക്കേടില്ലാതെ അവതരിപ്പിച്ചിരുന്നു ഈ പദം എങ്കിലും ഷണ്മുഖന്റെ നളനില്‍ വേണ്ടത്ര ഭാവതീവ്രത അനുഭവപ്പെട്ടില്ല. ദമയന്തിയെ തന്നെ ചിന്തിച്ച് നളന്റെ മനസ്സ് കാമാഗ്നിയില്‍ നീറുന്നു. മന:സുഖത്തിനായി നളന്‍ ഗായക-വൈണിക സംഘത്തെ വരുത്തുന്നു. എന്നാല്‍ അവരുടെ ആലാപനവും വായനയും അസഹ്യമായി തോന്നി അവരെ ഉടനെ തന്നെ മടക്കി അയക്കുന്നു. മദനോഷ്ണത്തില്‍ നിന്നും രക്ഷനേടാനായി നളന്‍ ശരീരമാസകലം ചന്ദനച്ചാറ് പുരട്ടുന്നു. എന്നാല്‍ ചന്ദനം ചൂട് വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ എന്ന് തോന്നി എല്ലാം തുടച്ചു മാറ്റുന്നു. തന്റെ ഈ അവസ്ഥയില്‍ രാജഭരണം ചെയ്യുന്നത് അനുചിതമാണെന്ന് ചിന്തിച്ച്, രാജ്യഭാരം മന്ത്രിയെ ഏല്‍പ്പിച്ച് ഉദ്യാനത്തിലേക്ക് നളന്‍ ഗമിക്കുന്നു. എന്നാല്‍ അവിടെയും നളന് സ്വസ്ഥത ലഭിക്കുന്നില്ല. ഉദ്യാനത്തിലെ വണ്ടുകളുടെ മുരള്‍ച്ചയും കുയില്‍ കൂജനങ്ങളും നളന് അസഹ്യമായി അനുഭവപ്പെടുന്നു. ആകാശത്ത് നിലാവുപൊഴിച്ചുകൊണ്ട് നില്‍ക്കുന്ന ചന്ദ്രനെ കണ്ട് നളന്‍ തന്റെ പ്രേമസന്ദേശം ദമയന്തിയോട് അറിയിക്കാമോ എന്ന് സോമനോട് ചോദിക്കുന്നു. എന്നാല്‍ പെട്ടന്ന് ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയില്‍ മറയുന്നു. ഇതുകണ്ട് തന്റെ സന്ദേശം ഭൈമിയെ അറിയിക്കാമോ എന്ന് നളന്‍ മേഘങ്ങളോടും ചോദിക്കുന്നു. താമസിയാതെ കാറ്റടിച്ച് മേഘങ്ങള്‍ ചിന്നഭിന്നമായി മാറുന്നു. തുടര്‍ന്ന് നളന്‍ മാരുതനോട് തന്റെ സന്ദേശവുമായി ദമയന്തീ സമീപമം പോകാമോ എന്ന് ചോദിക്കുന്നു. എന്നാല്‍ കാറ്റ് പോയി ശക്തിയായി അവളില്‍ സ്പര്‍ശിച്ചാലോ എന്ന് ചിന്തിച്ച് അതു വേണ്ടായെന്നും നളന്‍ തടുക്കുന്നു. അനുരാഗദു:ഖത്തിനാല്‍ ഉഴലുന്ന നളന്‍ അതിനു കാരണഭൂതനായ കാമദേവനെ പഴിക്കുന്നു. ‘തന്റെ നേര്‍ക്ക് അഞ്ചസ്ത്രങ്ങളുമയച്ച അങ്ങ്, ഒരണ്ണം, ഒരേയൊരണ്ണം അവളുടെ നേര്‍ക്ക് മൃദുവായി ഒന്ന് അയച്ചെങ്കില്‍’ എന്ന ആഗ്രഹമറിയിക്കുന്നു. ‘നിര്‍ജ്ജനമെന്നതേയുള്ളൂ ഗുണമോ...’ എന്ന പദമാണ് തുടര്‍ന്ന്. വിജനമാണ് എന്ന ഗുണമല്ലാതെ ഉദ്യാനത്തില്‍ വന്നിട്ടും മന:സുഖം ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന നളന്, പൂവല്ലികളും കുയില്‍ നാദവും മന്ദമാരുതനും ചേര്‍ന്ന ഇവിടം മദന്റെ പടവീടാണ് എന്ന് തോന്നുന്നു. അപ്പോളാണ് വര്‍ണ്ണം പലതായി മിന്നീടുന്ന അന്നങ്ങള്‍ക്കിടയില്‍, സ്വര്‍ണ്ണനിറത്തോടു കൂടിയ ഒരു ഹംസത്തെ കാണുന്നത് നളന്‍. ചിത്രതരാംഗനായ ഇവനെ ലഭിക്കുന്നത് എത്രയും നന്നു തന്നെ എന്നുറച്ച്, ഹംസത്തെ പിടിക്കുവാനായി നളന്‍ മറഞ്ഞിരിക്കുന്നു.


“സുന്ദരീ ദമയന്തി”


തുടര്‍ന്ന് ഹംസം രംഗത്തെത്തുന്നു. ‘ഭൂമിയില്‍ പോയി നളദമയന്തിമാരെ സംയോജിപ്പിക്കുക’ എന്നുള്ള ‘നളിനജന്മവചസ്സു’ കേട്ട് ഹംസം നളന്റെ ഉദ്യാനത്തിലെത്തുന്നതായാണ് ഇവിടെ അവതരിപ്പിച്ചത്. വിവിധങ്ങളായ ക്രീഡകള്‍ ചെയ്ത് ക്ഷീണിതനായ ഹംസം ഒരിടത്തിരുന്ന് ഉറങ്ങുന്നു. ഇതുതന്നെ തക്കമെന്നുറച്ച് നളന്‍ ഹംസത്തെ പിടിക്കുന്നു. ഹംസത്തിന്റെ വിലാപമായുള്ള “ശിവ ശിവ എന്തു ചെയ്‌വു” എന്ന പദമാണ് തുടര്‍ന്ന്. രാജാവിന്റെ ചെയ്തിയില്‍ പേടിച്ച് നിലവിളിക്കുന്ന ഹംസത്തെ നളന്‍ വിട്ടയയ്ക്കുന്നു. പെട്ടന്ന് ജാതമോദത്തോടെ പറന്ന് നിജജനസന്നിധിയിലെത്തുന്ന ഹംസം ഭയമകന്ന് നിഷധേശ്വരന്റെ സമീപത്തേയ്ക്ക് തിരികെയെത്തുന്നു. ഇരുവരും ചേര്‍ന്ന് എടുക്കുന്ന മനോഹരമായ നൃത്തചുവടുകളോടു കൂടിയാണ് ഹംസത്തിന്റെ തുടര്‍ന്നുള്ള പദമായ “ഊര്‍ജ്ജിത ആശയ, പാര്‍ത്ഥിവ തവ!” ആരംഭിക്കുന്നത്. എന്നാല്‍ ഇവിടെ ‘നീ പോയില്ലെ? എന്തേ മടങ്ങിവന്നത്?’ എന്ന് നളനും, ‘ഞാന്‍ മടങ്ങിവന്നതിന് കാരണമുണ്ട്. അങ്ങേയ്ക്ക് ഞാന്‍ ഒരു ഉപകാരം ചെയ്യാം’ എന്നും മറ്റും ഹംസവും ആടിക്കൊണ്ട് നിന്ന് സ്വല്പം കഴിഞ്ഞാണ് ചുവടുകള്‍ വെച്ചുതുടങ്ങിയത്. ഹംസം എത്തുന്നതോടെ തന്നെ ചുവടുകള്‍ ആരംഭിക്കുന്നതാണ് ഭംഗി എന്നു തോന്നുന്നു. ചുവടുവെയ്ക്കുന്നതിനൊപ്പം ഈ ആട്ടങ്ങള്‍ ലഘുവായി കഴിക്കുകയാണ് ഉചിതം. ‘കാമിനി രൂപിണി’ എന്ന ഭാഗത്ത്, ‘ഭൈമിയുടെ ഗുണഗണങ്ങള്‍ ഒന്ന് വര്‍ണ്ണിക്കാമോ?’ എന്ന നളന്റെ ചോദ്യത്തിനുത്തരമായി ഹംസം ദമയന്തിയുടെ ശരീരവര്‍ണ്ണന നടത്തുന്നതായി സാധാരണ കാണാറുണ്ട്. എന്നാല്‍ ഇവിടെ ‘ആ സുന്ദരീരത്നത്തിന്റെ ഗുണഗണങ്ങള്‍ പൂര്‍ണ്ണമായി വര്‍ണ്ണിപ്പാന്‍ അനന്തനാലും സാധ്യമല്ല, പിന്നെ ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കാം’ എന്നാടി തുടര്‍ന്ന് പദാര്‍ത്ഥം ആടുകയാണ് ചെയ്തിരുന്നത്. ‘ഇനി എന്താ പറയുക’ എന്ന ഭാവത്തില്‍ ഒന്ന് ആലോചിച്ചിട്ട് ‘ഹേമാ മോദസമാ’ എന്ന ഭാഗം അഭിനയിച്ചതും ഉചിതമായി തോന്നി. “പ്രിയമാനസ! നീ പോയ് വരേണം” എന്ന നളന്റെ തോടി പദത്തിനുശേഷം ആടിയ ചെറിയ മനോധര്‍മ്മത്തില്‍ നളന്റെ ആട്ടത്തില്‍ വിട്ടുപോയത് ഹംസം പൂരിപ്പിക്കുന്നതായി തോന്നി. ‘ നീ അല്ലാതെ എനിക്ക് ഒരു ഗതിയുമില്ല. നിന്നെ കണ്ടില്ലായിരുന്നുവെങ്കില്‍, ദമയന്തിയില്‍ ആഗ്രഹിച്ച്, അതു സാധ്യമാവാനുള്ള വഴി കാണാതെ കാമാഗ്നിയില്‍ വെന്ത് ഭസ്മമായിപോയേനെ ഞാന്‍’ എന്നു പറയുന്ന നളനോട്, ‘ഇത്ര നിസ്സാരമായ കാര്യത്തെ ചിന്തിച്ച് അങ്ങ് ഇങ്ങിനെ ദു:ഖിക്കുന്നത് ഒട്ടും ഉചിതമല്ല’ എന്ന് പറഞ്ഞശേഷം ഹംസം, ‘ഒരു രാജാവായ അങ്ങേയ്ക്ക് കാര്യം സാധിപ്പാനായി പല വഴികള്‍ ഇല്ലെ? അങ്ങേയ്ക്ക് വേണ്ടിവന്നാല്‍ യുദ്ധം ജയിച്ച് ബലമായിതന്നെ അവളെ സ്വന്തമാക്കരുതോ?’ എന്നിങ്ങിനെയുള്ള ചോദ്യങ്ങളുതിര്‍ത്തു. ‘അങ്ങിനെയൊക്കെ ചെയ്താല്‍ അവള്‍ക്ക് തന്നോട് അഹിതം തോന്നിയാലോ എന്നു നിനച്ചാണ് അപ്രകാരമൊന്നും ചെയ്യാതിരുന്നത്’ എന്നായിരുന്നു നളന്റെ മറുപടി. പ്രിയയോട് ഇംഗിതങ്ങള്‍ അറിയിച്ച്, അവളുടെ മനസ്സറിച്ച് ഉടനെ മടങ്ങി വരാം എന്നുപറഞ്ഞ ഹംസം ഗമിക്കുന്നതോടെ ഈ രംഗം അവസാനിക്കുന്നു.


“മുദിരതതികബരീപരിചയപദവിയോ”


ഹംസമായി അഭിനയിച്ചത് ശ്രീ സദനം ഭാസിയായിരുന്നു. ബ്രഹ്മവാചാ നളദമയന്തിമാരെ കൂട്ടിയിണക്കുവാനെത്തുന്ന ഹംസമെന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടുതന്നെ ഭാസി ഈവേഷം ഭംഗിയായി അവതരിപ്പിച്ചു. പക്ഷിചേഷ്ടകളോടും പ്രത്യേകമായ നൃത്തങ്ങളോടും കൂടിയുള്ള ഈ പ്രകടനം അടുത്തകാലത്ത് കണ്ടിട്ടുള്ള ഹംസങ്ങളില്‍ മികച്ച ഒന്നായി തോന്നിച്ചു. സാധാരണയായി(പ്രത്യേകിച്ച് മദ്ധ്യ-ദക്ഷിണ കേരളത്തില്‍) കാണുന്നതുപോലെ സ്വര്‍ണ്ണനിറത്തോടു കൂടിയതും കൂര്‍ത്ത അഗ്രങ്ങളും ഉള്ള വയായിരുന്നില്ല ഭാസി ഉപയോഗിച്ചിരുന്ന ചുണ്ടുകള്‍. ചിറകിനും നല്ല സുവണ്ണകാന്തി തോന്നിച്ചില്ല. ഒന്നുകൂടി ഭംഗിയായ ചുണ്ടും ചിറകും ഉപയോഗിക്കുന്നത് വേഷത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കും.


ബ്രഹ്മവാചാ നളനഗരത്തിലേയ്ക്ക്”


ദമയന്തിയായെത്തിയ ശ്രീ കലാമണ്ഡലം ചെമ്പക്കര വിജയനും നല്ല ഭാവപ്രകടനങ്ങളോടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കലാ: അരുണ്‍ വാര്യരും ജിഷ്ണു കൃഷ്ണനുമായിരുന്നു സഖിമാരായി വേഷമിട്ടിരുന്നത്.


“ഖേദമരുതേ”
ദമയന്തിയും തോഴിമാരും ഉദ്യാനത്തില്‍ ദേവന്മാരെ സ്തുതിക്കുന്ന “പൂമകനും മൊഴിമാതും, ഭൂമിദേവി താനും!” എന്ന സാരി നൃത്തത്തോടെയാണ് അടുത്ത രംഗം ആരംഭിക്കുന്നത്. ഏതാണ്ട് നളനു സമാനമായ അവസ്ഥ തന്നെയായിരുന്നു ദമയന്തിക്കും ഈ സമയത്ത്. നളചിന്തയാല്‍ മാരപീഡിതയായ ദമയന്തിക്ക് ഉദ്യാനത്തിലെ വണ്ടിന്റെ മുരളലും, കോകിലകൂജനങ്ങളും, കുസുമസൌരഭവും എല്ലാം അതിദു:ഖകാരണങ്ങളായി തീരുന്നു. ഒടുവില്‍ രാജധാനിയിലേക്ക് മടങ്ങുവാനൊരുങ്ങുമ്പോള്‍, ആകാശത്ത് ഒരു പ്രകാശം കാണുന്നു. മിന്നല്‍ക്കൊടിയായും, ചന്ദ്രനായും കല്പിക്കുന്ന തോഴിമാരോട്, അതൊരു സുവര്‍ണ ഹംസമാണെന്ന് ദമയന്തി തിരുത്തുന്നു. “നിങ്ങള്‍ ദൂരെ നില്‍പ്പിന്‍, എന്നരികില്‍ ആരും വേണ്ട” എന്നുപറഞ്ഞ് ദമയന്തി തോഴിമാരെ യാത്രയാക്കുന്നു. ഹംസം തന്ത്രപൂര്‍വ്വം ദമന്തിയെ തോഴിമാരില്‍ നിന്നും അകറ്റി ദമയന്തിയോട് സംസാരിക്കുന്നു. പ്രധമവാചകങ്ങളില്‍ നിന്നുതന്നെ ദമയന്തിയുടെ ചിത്തം പത്തില്‍ അഞ്ചും മനസിലാക്കുന്ന ഹംസം, തന്റെ വാചങ്ങളിലൂടെ ഭൈമിക്ക് നളനിലുള്ള പ്രേമം ഒന്ന് ഇളക്കിവെച്ചുറപ്പിച്ച് ഹംസം മടങ്ങുന്നു.

“നവപല്ലവതുല്ല്യാഗീ....”
ശ്രീ കലാനിലയം രാജീവനും ശ്രീ കലാമണ്ഡലം സുധീഷും ചേര്‍ന്നായിരുന്നു സംഗീതം. കേമത്തമൊന്നും ഇല്ലെങ്കിലും സമ്പ്യദായത്തോടെയുള്ള നല്ല അരങ്ങുപാട്ടായിരുന്നു ഇവരുടേത്. ചെണ്ടയില്‍ ശ്രീ കോട്ടക്കല്‍ വിജയരാഘവന്‍ നല്ല മേളം പകര്‍ന്നപ്പോള്‍ മദ്ദളത്തില്‍ ശ്രീ കലാനിലയം പ്രകാശനും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. ശ്രീ എരൂര്‍ മനോജ് ചുട്ടികുത്തിയ ഈ കളിക്ക് ചാലക്കുടി കഥകളി ക്ലബ്ബിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചത് ശ്രീ ശരിയും സംഘവും ആയിരുന്നു.

“ഹന്ത! ഹംസമേ”
തുടക്കക്കാര്‍ എന്ന നിലയ്ക്ക് എല്ലാ കലാകാരന്മാരുടെയും നല്ല പ്രകടനം തന്നെയായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുച്ച് തഴക്കവും പഴക്കവും നേടുമ്പോള്‍ ഇവരില്‍നിന്നും കൂടുതല്‍ ഉജ്വലമായ പ്രകടങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇടപ്പള്ളി കഥകളി ആസ്വാദന സദസിന്റെ മാസപരിപാടി

ഇടപ്പള്ളി കഥകളി ആസ്വാദനസദസിന്റെ മാസപരിപാടി 19/09/09ന് ഇടപ്പള്ളി ചെങ്ങമ്പുഴസ്മാരക പാര്‍ക്കില്‍ നടന്നു. അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയം അവതരിപ്പിച്ച നളചരിതം ഒന്നാംദിവസം(ഉത്തരഭാഗം) കഥകളി ആയിരുന്നു പരിപാടി. വൈകിട്ട് 7മുതല്‍ നടന്ന കളിയില്‍ നളന്‍ ഇന്ദ്രാദികളെ കണ്ടുമുട്ടുന്ന ഭാഗം മുതലുള്ള പ്രധാനരംഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.


ദമയന്തീസ്വയംവരത്തിനായി സൈന്യസമേതം പുറപ്പെട്ട നളനെ മാര്‍ഗ്ഗമദ്ധ്യേ ഇന്ദ്രയമാഗ്നിവരുണന്മാര്‍ കണ്ടുമുട്ടുന്നു. ‘മിളിതം പദയുഗളേ നിഗളതയാ മാര്‍ഗ്ഗിതയാ ലതയാ...’(തേടിയ വള്ളി കാലില്‍ ചുറ്റി’) എന്ന് പറയുന്ന ഇന്ദ്രനെ നളന്‍ യഥാവിധി വന്ദിക്കുന്നു. ‘ഞങ്ങള്‍ക്കൊരു ആഗ്രഹമുണ്ട്, അതു സാധിപ്പിച്ചു തരണമെന്നപേക്ഷിക്കുവാനായാണ് തങ്ങളെത്തിയിരിക്കുന്നത്’ എന്നറിയിക്കുന്ന ദേവന്മാരോട് ‘എന്നെ പരീക്ഷിക്കുകയാണോ എന്ന് ചോദിച്ചുകൊണ്ട്, അങ്ങയുടെ നിര്‍ദ്ദേശത്തിനനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നതാണ്’ എന്ന് നളന്‍ വാക്കു നല്‍കുന്നു. ‘പാല്‍‌പൊഴിയും മൊഴി ദമയന്തിയെക്കുറിച്ച് കേള്‍ക്കുവാന്‍ ദിനരാത്രങ്ങള്‍ മതിയാവുന്നില്ല, അവളില്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഞങ്ങളിലൊരാളെ അവള്‍ക്ക് പതിയായി ലഭിക്കുവാന്‍ നീ യത്നിക്കേണം‘ എന്ന് ആവശ്യപ്പെടുന്ന ദേവകളോട് ‘ഭൈമീകാമുകനല്ലൊ ഞാനും, അതിനാല്‍ ഞാന്‍ ഈ ദൌത്യത്തിനു പറ്റിയതല്ല’ എന്ന് പറയുന്നു. ‘നിര്‍ദ്ദേശം അനുസരിക്കാം എന്നു പറഞ്ഞിട്ട്, അപ്രകാരം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് അധര്‍മ്മമാവും‘ എന്ന് യമധര്‍മ്മന്‍ ഓര്‍മ്മപ്പെടുത്തുന്നതോടെ നളന്‍ ‘ഇത്രയും തിരക്കിനിടയിലൂടെ കടന്ന്, ദമയന്തിയുടെ അന്തഃപുരത്തിലെത്തി ഈ കാര്യം ഉണര്‍ത്തിക്കുവാന്‍ തനിക്ക് കഴിവില്ല എന്ന് ന്യായവാദം ഉണര്‍ത്തുന്നു. ‘ആരും കാണാതെ അവിടെ പോയി വരുവാന്‍ തിരസ്കരണി എന്ന ദിവ്യമന്ത്രം നിനക്ക് നല്‍കുന്നതാണ്’ എന്ന് ഇന്ദ്രന്‍ മറുപടി നല്‍കുന്നതോടെ ഗത്യന്തരമില്ലാതെ നളന്‍ ദൌത്യം ഏറ്റെടുക്കുന്നു. ഇതാണ് ആദ്യരംഗം.

ഇന്ദ്രനായി ശ്രീ കലാനിലയം മനോജും അഗ്നിയായി ശ്രീ ആര്‍.എല്‍.വി. സുനില്‍ പള്ളിപ്പുറവും യമനായി ശ്രീ ഫാക്റ്റ് ബിജു ഭാസ്ക്കറും വരുണനായി ശ്രീ ആര്‍.എല്‍.വി പ്രമോദും സരസ്വതിയായി ശ്രീ തൃപ്പൂണിത്തുറ രതീശനുമാണ് വേഷമിട്ടിരിന്നത്.


സേനയെ നിര്‍ത്തിയ ശേഷം നളന്‍, ദമയന്തിയുടെ മന്ദിരം ലക്ഷ്യമാക്കി തിരിക്കുന്നു. നിരത്തിലൂടെ നടക്കുമ്പോള്‍ ആരും നളനെ കാണുന്നില്ല, സ്പര്‍ശിച്ചിട്ടുപോലും അറിയുന്നില്ല. ഈ രീതിയില്‍ അദൃശ്യനായി അന്തഃപുരത്തിലെത്തി ദമയന്തിയെ കാണുന്ന നളന്‍ ഒരു നിമിഷം ആശ്ചര്യപ്പെട്ട് അവളെ നോക്കി നില്‍ക്കുന്നു. എന്നാല്‍ പെട്ടന്ന് താന്‍ വന്ന കാര്യം ഒര്‍ത്ത്, അതിന് മന:ശക്തി നല്‍കേണമേ എന്ന് പ്രാര്‍ദ്ധിച്ചിട്ട് തിരസ്ക്കരണി നീക്കി പ്രത്യക്ഷനാകുന്നു. ഈ ഭാഗം ഒരു ദണ്ഡകരൂപത്തിലാണ് രംഗത്ത് അവതരിപ്പിക്കപ്പെടുന്നത്.
തന്റെ അന്തഃപുരത്തില്‍ പ്രത്യക്ഷനായ ഒരു പുരുഷനെ കണ്ട് ദമയന്തി ആശ്ചര്യപ്പെടുകയും സംഭ്രമിക്കുകയും ചെയ്യുന്നു. തന്റെ മനസിലുള്ള നളന്റെ രൂപത്തോട് സാദൃശ്യമുണ്ടെങ്കിലും, ഈ രീതിയില്‍ മറഞ്ഞ് സഞ്ചരിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിവില്ലാത്തതിനാല്‍ അമാനുഷനെന്ന് ദമയന്തി ഉറപ്പിക്കുന്നു. ആരാണെന്ന് ചോദിക്കുന്ന ദമയന്തിയോട് നളന്‍; താന്‍ ഒരു ദേവദൂതനാണെന്നും, ഇന്ദ്രന്റെ സന്ദേശവുമായെത്തിയതാണെന്നും അറിയിക്കുന്നു. എന്നാല്‍ ദമയന്തിക്ക് ദൂതനെക്കുറിച്ച് കൂടുതലറിയുവാനായിരുന്നു താത്പര്യം. ദൂതന്റെ നാമം, കുലം എന്നിവയൊക്കെ വിശദമായി ദമയന്തി അന്വേഷിക്കുന്നു. ഇന്ദ്രന്റെ സന്ദേശവുമായെത്തിയ ദൂതനെണെന്നു പറയുമ്പോള്‍, സന്ദേശമെന്തെന്ന് ചോദിക്കാതെ ദൂതന്റെ കാര്യമന്വേഷിക്കുന്നത് ഉചിതമല്ലെന്ന് നളന്‍ ദമയന്തിയോട് പറയുന്നു. ‘ദമയന്തിയോടുള്ള പ്രണയത്താല്‍ ദേവസ്ത്രീകളെ ഇന്ദ്രന്‍ വെടിഞ്ഞു, സ്വാഹാദേവിയില്‍ പ്രീതനല്ലാതായിതീര്‍ന്ന അഗ്നിദേവന്‍ കാമാഗ്നിയാല്‍ വെന്തുനീറിടുന്നു, കാമബാണങ്ങളേറ്റ് യമനും മൃതപ്രായനായി, ബഡവാഗ്നിയേക്കാള്‍ തീഷ്ണമായ താപത്താല്‍ വരുണനും വിഷമിക്കുന്നു, ഇങ്ങിനെ പറയുന്ന നളനോട് ഒരു രാജപുത്രിയായ തനിക്ക് ഒരു രാജഭാര്യയാകുവാനാണ് ആഗ്രഹമെന്ന് ദമയന്തി അറിയിക്കുന്നു. നളന് സന്തോഷകരമാകുന്നു ഈ വാക്യങ്ങളെങ്കിലും, തന്റെ ദൌത്യം മറക്കാതെ; എപ്പോഴും അമൃതം ഭുജിക്കാമെന്നും, കളിച്ചും ചിരിച്ചും എന്നും കഴിയാമെന്നും, ശ്രേയസ്സുകള്‍ അനവധി അനുഭവിക്കാമെന്നും, ആയുസ്സിനും അന്തമുണ്ടാവില്ലെന്നുമൊക്കെ പറഞ്ഞ് ദമയന്തിയുടെ മനസിളക്കുവാന്‍ ശ്രമിക്കുന്നു നളന്‍. നീ ഇതല്ലാതെ നല്ലതായി മറ്റെന്തെങ്കിലും പറയുക, അത് എനിക്ക് സന്തോഷം നല്‍കും എന്നായിരുന്നു ഇതിന് ദമയന്തിയുടെ മറുപടി. മന്ദിരത്തില്‍ ദൂതനെവിട്ട് യാചിപ്പിച്ചതിനാലാണോ അവരോട് നിനക്ക് പുച്ഛം? ദേവന്മാരെ നിന്ദചെയ്ത നിനക്കാരാണ് ബന്ധുവാകുക? എന്നീ ചോദ്യങ്ങള്‍ ഉതിര്‍ത്തുകൊണ്ട് നളന്‍ വന്ദിക്കേണ്ടവരെ ഉപേക്ഷിക്കരുത് എന്ന് ദമയന്തിയെ താക്കീത് ചെയ്യുന്നു. തുടര്‍ന്ന് ദൂതനായ വന്ന എന്നിലുള്ള അപ്രീതിയാണ് നിനക്ക് ദേവന്മാരോട് ഉപേക്ഷ തോന്നുവാന്‍ കാരണം. ഇന്ദ്രാദികളോട് ഞാനിത് ഉണര്‍ത്തിക്കുമ്പോള്‍ അവര്‍ മറ്റാരെയെങ്കിലും ദൂതനായി നിയോഗിക്കും, അവര്‍ ഒടുവില്‍ നീയുമായി പോവുകയും ചെയ്യും. എന്നൊക്കെ പറയുന്ന നളനോട്, ദേവന്മാര്‍ ചതി തുടരുകയാണെങ്കില്‍ താന്‍ ജീവന്‍ വെടിയുമെന്നും ദമയന്തി അറിയിക്കുന്നു. മാത്രവുമല്ല, തന്റെ മനസിലുള്ള പതിയുടെ ഛായ നിനക്കുള്ളതുകൊണ്ടാണ് ഇത്രയും സംസാരിച്ചത്, അല്ലെങ്കില്‍ അതുമില്ല എന്നു പറഞ്ഞ് നളനെ തിരിച്ചയയ്ക്കുന്നതോടെ രണ്ടാം രംഗം അവസാനിക്കുന്നു.

നളനായി അരങ്ങിലെത്തിയ കലാമണ്ഡലം പ്രദീപ് കുമാര്‍ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. പ്രത്യേകിച്ച് ഇന്ദ്രാദിദേവകളുടെ ദൂതനായി തന്റെ പ്രേമഭാജനമായ ദമയന്തിയുടെ സമീപം നളന്‍ എത്തുന്ന രംഗം. സാമദാനഭേദ ഉപായങ്ങളിലൂടെ ദേവന്മാരുടെ ആഗ്രഹത്തിനനുസ്സരിച്ച് പ്രവര്‍ത്തിക്കുവാന്‍ ദമയന്തിയെ നിര്‍ബന്ധിക്കുകയും ഒപ്പം അവിടവിടെയായി നളന്റെ സൂഷ്മഭാവങ്ങളെ പ്രകടമാക്കുകയും ചെയ്തുകൊണ്ട് ഈ രംഗം ഇദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്തു.


ഉള്ളാലെ സന്തോഷിച്ചും എന്നാല്‍ തന്റെ ദൌത്യം പരാജയപ്പെട്ടതിലുള്ള നിരാശയാലും നളന്‍ തിരികെ വന്ന് ദേവന്മാരെ ഉണ്ടായ വിവരങ്ങളെല്ലാം ധരിപ്പിക്കുന്നു. നളന്റെ പ്രവര്‍ത്തിയില്‍ സം‌പ്രീതരായി, ദേവന്മാര്‍ നളനോടും സ്വയംവരത്തില്‍ പങ്കെടുക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. തങ്ങളില്‍ അഞ്ചുപേരില്‍ ഒരുവനെയല്ലാതെ മറ്റൊരുവനെ അവള്‍ വരിക്കുകയാണെങ്കില്‍, അവനും അവള്‍ക്കും അനര്‍ത്ഥം ഭവിക്കും എന്നും ഇന്ദ്രന്‍ പറയുന്നു. ദേവന്മാര്‍ മറയുന്നു, നളന്‍ സൈന്യത്തോടൊപ്പം ഭീമരാജധാനിയിലേക്ക് യാത്ര തുടരുന്നു. സ്വയംവരരംഗമാണ് തുടര്‍ന്ന്. സരസ്വതിദേവി സ്വയംവരവേദിയില്‍ സന്നിഹിതരായിട്ടുള്ള ഓരോരൊരാജാക്കന്മാരെയായി ദമയന്തിക്ക് പരിചയപ്പെടുത്തുന്നു. അഞ്ച് നളന്മാരെ കണ്ട് വിഷമിക്കുന്ന ദമയന്തി, നളനോടുള്ള തന്റെ സ്നേഹം സത്യമാണെങ്കില്‍ തനിക്ക് ശരിയായ നളനെ കാട്ടിത്തരണമെന്ന് ദേവന്മാരോട് അപേക്ഷിക്കുന്നു. ‘ഇത്തൊഴില്‍ വെടിഞ്ഞെന്നുടെ, അത്തലൊഴിച്ചരുളേണം...’ എന്നു പ്രാര്‍ത്ഥിക്കുന്ന ദമയന്തിക്ക്, ദേവന്മാര്‍ തന്താങ്ങളുടെ ചിഹ്നങ്ങള്‍ ദൃശ്യമാക്കുന്നു. ശരിയായ നളനെ തിരിച്ചറിഞ്ഞ് ദമയന്തി വരിക്കുന്നു. സം‌പ്രീതരായ ദേവന്മാര്‍ നളദമയന്തിമാരെ അനുഗ്രഹിക്കുന്നു. ‘ഒരുകാലത്തും ക്ഷയമുണ്ടാവില്ലെന്നും, ശിവസായൂജ്യം ലഭിക്കുമെന്നും നീ നടത്തുന്ന യാഗങ്ങളുടെ ഹവിര്‍ഭാഗം ഞാന്‍ പ്രത്യക്ഷനായി ഭുജിക്കുമെന്നും ഇന്ദ്രനും, എപ്പോഴും ഞാന്‍ നിനക്ക് അധീശനായിരിക്കുമെന്നും, നളന്‍ വെച്ചുണ്ടാക്കുന്നവ അമൃതിനൊക്കുമെന്നും അഗ്നിയും, ആപത്തിലും നിന്റെ ബുദ്ധി അധര്‍മ്മത്തിലേക്ക് തിരിയുകയില്ലെന്നും ആയുധവിദ്യകളെല്ലാം നിനക്ക് വശപ്പെട്ടിരിക്കുമെന്നും യമനും, വാടിയ പുഷ്പങ്ങള്‍ പോലും നീ തൊട്ടാല്‍ വീണ്ടും തളിര്‍ക്കുമെന്നും മരുഭൂമിയിലും നിനക്ക് ജലം ലഭിക്കുമെന്നും വരുണനും, പ്രാസവൃത്താലങ്കാര ഭംഗികളോടെയുള്ള കാവ്യങ്ങള്‍ രചിക്കുവാന്‍ നിനക്കും, നിന്റെ ദയിതയ്ക്കും പിന്നെ നിന്നെ നിനയ്ക്കുന്നവര്‍ക്കും കഴിയുമെന്ന് സരസ്വതിയും അനുഗ്രങ്ങള്‍ നല്‍കുന്നു. ഇതോടെ നളചരിതം ഒന്നാം ദിവസത്തെ കഥ സമ്പൂര്‍ണ്ണമാകുന്നു.


സ്വയംവരത്തിനായി ദേവന്മാരുടെ മദ്ധ്യത്തില്‍ നളന്‍ ഇരിക്കുന്നതായാണ് കണ്ടിട്ടുള്ള അരങ്ങുവഴക്കം. എന്നാല്‍ ഇവിടെ നളന്‍ ഒരു വശത്തായാണ് ഇരുന്നിരുന്നത്.


ദമയന്തീവേഷത്തിലെത്തിയ ശ്രീ കലാമണ്ഡലം ഷണ്മുഖദാസും നല്ല പ്രകടനം കാഴ്ച്ചവെയ്‌ച്ചു. എങ്കിലും ഇദ്ദേഹം ഭാവപ്രകടനത്തിലും മറ്റും കുറച്ചുകൂടി ശ്രദ്ധപുലര്‍ത്തിയാല്‍ തന്റെ വേഷം ഇനിയും മെച്ചമാക്കാം എന്ന് തോന്നി. ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാമണ്ഡലം ജയപ്രകാശും ചേര്‍ന്നായിരുന്നു പാട്ട്. തരക്കേടില്ലാതെ ഇവര്‍ സംഗീതം കൈകാര്യം ചെയ്തിരുന്നു എങ്കിലും ബുക്കുനോക്കി പാടുന്നതിനാലുള്ള പാകപിഴകള്‍ അവിടവിടെ ദൃശ്യമായിരുന്നു. ശ്രീ കലാനിലയം മനോജിന്റെ മദ്ദളം മികച്ചുനിന്നിരുന്നെങ്കിലും ശ്രീ കലാമണ്ഡലം നന്ദകുമാറിന്റെ ചെണ്ട പറയത്തക്ക മെച്ചമായി തോന്നിയില്ല. ശ്രീ കലാമണ്ഡലം സുകുമാരനും ഹരിയും ആയിരുന്നു ചുട്ടി കലാകാരന്മാര്‍. അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ പള്ളിപ്പുറം ഉണ്ണികൃഷ്ണനും ശ്രീ കണ്ണനും ചേര്‍ന്നായിരുന്നു.


അപൂര്‍വ്വമായി മാത്രം അരങ്ങിലെത്തുന്ന കഥാഭാഗമായതുകൊണ്ടും അധികമായി കെട്ടിപഴക്കമില്ലാത്ത കലാകാരന്മാരായതുകൊണ്ടും ആയിരിക്കാം എല്ലാവര്‍ക്കും തന്നെ അവിടവിടെ മുദ്രകള്‍ മാറിപോവുകയും മുദ്രയ്ക്ക് തപ്പല്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നിരുന്നാല്‍ തന്നെ നല്ല ഒരു കളി അനുഭവം ആയിരുന്നു ഈ ഒന്നാദിവസം ആസ്വാദകര്‍ക്ക് നല്‍കിയത്. ഇതുപോലെ ഉള്ള കഥാഭാഗങ്ങള്‍ കൈകാര്യം ചെയ്യാനൊരുങ്ങുമ്പോള്‍ കലാകാര്‍ന്മാര്‍ കുറച്ചുകൂടി തയ്യാറെടുത്തുവന്നാല്‍ തങ്ങളുടെ പ്രകടനം മെച്ചമാക്കുവാന്‍ സാധിക്കുമല്ലൊ. അതിനായി അവര്‍ ഇനിയും ശ്രദ്ധചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വാഴേങ്കട കുഞ്ചുനായര്‍ ജന്മശതാബ്ദി ആഘോഷം

കഥകളിയിലെ അഭിനയസംസ്കൃതിക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള നാട്യാചാര്യന്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ ജന്മശതാബ്ദി 2009 സെപ്തംബര്‍ 11,12,13 തീയതികളിലായി കാറല്‍മണ്ണയിലെ കുഞ്ചുനായര്‍ സ്മാരകത്തില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. കല്പിതസര്‍വകലാശാലയായ കേരള കലാമണ്ഡലവും വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റും സംയുക്തമായിട്ടാണ് ഈ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളുടെ ഭാഗമായി ഗഹനമായ ചര്‍ച്ചകളും അനുസ്മരങ്ങളും വിവിധ കലാപരിപാടികളും നടത്തപെട്ടിരുന്നു. ശ്രീ പി.വി.ശ്രീവത്സന്‍ എഴുതി കേരള കലാമണ്ഡലം പ്രസിദ്ധീകരിക്കുന്ന “മനയോലപ്പാടുകള്‍”(വാഴേങ്കട കുഞ്ചുനായരുടെ ജീവചരിത്രം) എന്ന പുസ്തകം ജന്മശതാബ്ദി സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.
.
ആഘോഷങ്ങളുടെ മൂന്നാംദിനമായ 13/09/09ന് രാവിലെ 11മുതല്‍ ‘കലകളുടെ സ്ഥാപനവത്ക്കരണം’ എന്ന വിഷയത്തിലുള്ള സിമ്പോസിയം നടന്നു. ശ്രീ കെ.ബി.രാജ് ആനന്ദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബഹു:കലാമണ്ഡലം വൈസ്ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രഭാഷണം നടത്തി. പണ്ട് പ്രഭുക്കന്മാരും രാജാക്കന്മാരുമാണ് കേരളകലകളെ പരിപാലിച്ചും വളര്‍ത്തിയും പോന്നിരുന്നതെന്നും, പിന്നീട് നമ്മുടെ സാമൂഹീകസാമ്പത്തീ സ്ഥിതികളില്‍ വന്ന മാറ്റങ്ങള്‍ മൂലം കലകളുടെ സംരക്ഷണചുമതലയില്‍ നിന്നും ഇവര്‍ സ്വമേധയാ ഒഴിവായി എന്നും, ഈ സാഹചര്യത്തില്‍ കാലഘട്ടത്തിന്റെ അനിവാര്യതയായി കലകള്‍ സ്ഥാപനവത്കരിക്കപ്പെടുകായാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പഴയ വിദ്യാഭ്യാസ സമ്പൃദായമായ ഗുരുകുലസമ്പൃദായത്തിന്റെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുതന്നെ ജനാധിപത്യപരമായ പുതിയ രീതി നടപ്പിലാക്കാനാണ് ഈ സ്ഥാപനങ്ങള്‍ ശ്രമിച്ചത്. അതായത് പഴയതും പുതിയതുമായ പഠനസമ്പൃദായങ്ങളുടെ നല്ല വശങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുപോകുവാനാണ് ഉദ്യമിച്ചത് എന്ന് പറഞ്ഞ പൌലോസ്‌ മാഷ്, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രണ്ടിലേയും നല്ലതല്ലാത്തവശങ്ങള്‍ ചേര്‍ന്നതല്ലെ നടപ്പിലുള്ള പാഠ്യസമ്പൃദായം എന്ന് ശങ്കിക്കുകയും ചെയ്തു. ഈ അവസ്ഥയില്‍ സ്ഥാപനവല്‍കൃതമായ കലാപഠനത്തെ മികച്ചതാക്കിതീര്‍ക്കുവാനായുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ കലാപ്രേമികളില്‍നിന്നും ക്ഷണിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് പ്രസിദ്ധ ചിത്രകാരന്‍ ശ്രീ വിജയകുമാരമേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീ വി.കലാധരന്‍ മോഡറേറ്റു ചെയ്ത ഈ ചര്‍ച്ചയില്‍ ശ്രീ കോട്ട:ഗോപി നായര്‍, കലാ:ബാലസുബ്രഹ്മണ്യന്‍, കലാ:ഉണ്ണികൃഷ്ണന്‍ തുടങ്ങിയ കലാകാരന്മാരും പല കലാസ്നേഹികളും പങ്കെടുത്തിരുന്നു.
.
വൈകിട്ട് 3മുതല്‍ നടന്ന അടുത്ത സിമ്പോസിയത്തിന്റെ വിഷയം ‘വാഴേങ്കട കുഞ്ചുനായരുടെ രംഗാനുഭവങ്ങള്‍’ എന്നതായിരുന്നു. കെ.ബി.രാജ് ആനന്ദ് ആയിരുന്നു മോഡറേറ്റര്‍. സന്താനഗോപാലത്തിലെ ബ്രാഹ്മണവേഷം കുഞ്ചുനായരാശാന്‍ കൈകാര്യം ചെയ്തിരുന്നതിനെ മുന്‍‌നിര്‍ത്തി ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി സംസാരിച്ചു. ഏറ്റവും ലോകധര്‍മ്മിയായുള്ള വേഷവിധാനവും എന്നാല്‍ നാട്ട്യധര്‍മ്മിയായുള്ള അഭിനയവുമാണ് സന്താനഗോപാലത്തിലെ ബ്രാഹ്മണനുള്ളതെന്നും, ഉടുത്തുകെട്ടും മറ്റ് വേഷവിധാനങ്ങളും ഇല്ലാത്തതിനാല്‍ മെയ്യുടെ കോട്ടങ്ങള്‍ വേഗത്തില്‍ തിരിച്ചറിയപ്പെടാന്‍ സാധ്യതയുള്ളതുമായ ഒരു വേഷമാണിതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് കുഞ്ചുനായരാശാന്‍ സ്വതസിദ്ധമായ ഔചിത്യദീക്ഷയോടെയും പ്രത്യേകമായ നാട്ട്യങ്ങളോടും നിലകളോടും കൂടി ബ്രാഹ്മണവേഷത്തെ അവതരിപ്പിച്ചിരുന്നതെങ്ങിനെ എന്ന് നെല്ലിയോട് വിശദീകരിച്ചു. അന്ത്യരംഗത്തില്‍ പത്തുകുട്ടികളെ ഒരുമിച്ച് കൊണ്ടേല്‍പ്പിച്ച് മടങ്ങുന്ന കൃഷ്ണനോട് ഇവരുടെ സംരക്ഷണഭാരവും അങ്ങേയ്ക്കാണ് എന്ന് ബ്രാഹ്മണന്‍ പറയാറുണ്ട്. ഈസമയത്ത് കുഞ്ചുനായരാശാന്റെ ബ്രാഹ്മണന്‍ ആടിയിരുന്നത് ഇങ്ങിനെയാണ്. ‘അല്ലയോ ഭക്തവത്സലനായ കൃഷ്ണാ, ഒരു ഉണ്ണിയുടെ മുഖം കാണുവാന്‍ കൊതിച്ച എനിക്ക് ഒരുമിച്ച് പത്തുകുട്ടികളെ തന്ന് എന്നെ ആനന്തസാഗരത്തില്‍ നിമഗനനാക്കിയിട്ട് അങ്ങ് പോയ്ക്കളയരുതേ. അങ്ങയുടെ പതിനായിരത്തിയെട്ട് ഭാര്യമാരിലുള്ള സന്താനങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം ചെറിയൊരു കടാക്ഷം ഈ ഉണ്ണികളിലും ഉണ്ടാകേണമേ’ തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സന്താനഗോപാലത്തിന്റെ ഇന്നത്തെ രംഗാവതരണത്തില്‍ സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയെ പറ്റി രാജ് ആനന്ദ് ഓമ്മപ്പെടുത്തി. ഇന്ന് ബ്രാഹ്മണന്റേയും അര്‍ജ്ജുനന്റേയും വേഷമിടുന്ന നടന്മാരുടെ അനാരോഗ്യകരമായ മത്സരം മാത്രമാണ് സന്താനഗോപാലത്തില്‍ കാണുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കുഞ്ചുനായരാശാന്‍ നാലാംദിവസത്തിലെ ബാഹുകവേഷം കൈകാര്യം ചെയ്തിരുന്നതിനെപറ്റിയാണ് രണ്ടാമതായി ചര്‍ച്ചചെയ്യപ്പെട്ടത്. ശ്രീ പുളിങ്ങര കൃഷ്ണന്‍ നായര്‍ ആണ് ഈ വിഷയത്തില്‍ വിശദമായി സംസാരിച്ചത്. സ്വരാജ്യധനാദികള്‍ നഷ്ടപ്പെടുക, ഭൈമിയെ ഉപേക്ഷിച്ച് വനത്തില്‍ അലയുക, കാര്‍ക്കോടക ദംശനത്താല്‍ വൈരൂപ്യം സംഭവിക്കുക, മറ്റൊരു രാജാവിന്റെ ഭൃത്യനായി കഴിയേണ്ടിവരുക, സ്വന്തം പത്നിയുടെ രണ്ടാംസ്വയംവരവാര്‍ത്ത ശ്രവിച്ച് പോന്ന ഋതുപര്‍ണ്ണന്റെ സാരഥിയായി കുണ്ഡിനത്തിലെത്തുക ഇങ്ങിനെ തീഷ്ണമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുവന്ന കഥാപാത്രമായിതന്നെയാണ് കുഞ്ചുനായരാശാന്റെ നാലാംദിവസം ബാഹുകന്‍ അരങ്ങത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഈ ഒരു ഭാവമാണ് തിരശീലനീക്കുമ്പോള്‍ ഇരിക്കുന്ന ബാഹുകനില്‍ കണ്ടിരുന്നത്. ‘നേരേ ശോഭനവാണീ, മുദാ’ എന്നതിന് ‘സന്തോഷത്തോടെ ശ്രവിച്ചാലും’ എന്നാണ് കുഞ്ചുനായരാശാന്‍ മുദ്രകാട്ടിയിരുന്നത്. അല്ലാതെ ‘സന്തോഷത്തോടെ പറയാം’ എന്നല്ല. ‘പെരികെ വിദൂരാല്‍’ എന്നിടത്തെ അദ്ദേഹത്തിന്റെ നില വളരെ ദൂരം എന്ന് ദ്യോതിപ്പിക്കുന്നതായിരുന്നു. ‘കാര്യമെന്തുതവ?’ എന്ന് ആകാംഷനിറഞ്ഞ ചോദ്യഭാവത്തിലാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. കേശിനിയുമായുള്ള പദഭാഗം കഴിഞ്ഞാല്‍ അധികം ആട്ടങ്ങള്‍ക്കു നില്‍ക്കാതെ, ‘ഒരു രാജാവിന്റെ സൂതനാ‍യ ഞാനും രാജ്ഞിയുടെ തോഴിയായ നീയും അധികസമയം ഇങ്ങിനെ സംസാരിച്ച് നില്‍ക്കുന്നത് ശരിയല്ല’ എന്ന ഉപായം പറഞ്ഞ് കേശിനിയെ അയക്കുകയാണ് ചെയ്തിരുന്നത്. പാചകത്തിനായി കൊണ്ടുവന്ന സാധനങ്ങളുടെ കൂട്ടത്തില്‍ വെള്ളവും വിറകും മാത്രം ഇല്ലായെന്നറിയുന്ന ഭാഗത്ത് ‘ഇത് ഭൈമിയുടെ സൂത്രമാണ്’ എന്നൊരു ഭാവം കുഞ്ചുനായരാശാന്റെ ബാഹുകനില്‍ ദര്‍ശ്ശിച്ചിരുന്നു. ബാഹുകന്റെ പാചകവൃത്തി അനാവശ്യമായി വിസ്തരിക്കാതെ ചെയ്യുകയായിരുന്നു കുഞ്ചുനായരാശാന്റെ രീതി. പാചകത്തിനിടയിലുള്ള ആട്ടത്തില്‍ താന്‍ ആദ്യമായി ഇന്ദ്രാദികളുടെ ദൂതനായി ഇവിടെ വന്നതിനേയും, പിന്നീട് സ്വയംവരത്തിനായി വന്നതിനേയും സ്മരിക്കുന്ന ബാഹുകന്‍ ഇപ്പോള്‍ ഈവിധം മറ്റൊരു രാജാവിന്റെ ഭൃത്യനായി ഇവിടെ വരേണ്ടിവന്നതിനേയോര്‍ത്ത് ദു:ഖിക്കുന്നു. അന്ത്യരംഗത്തില്‍ സമീപമെത്തുന്ന ദമയന്തിയെ ആദ്യം ഒന്ന് നോക്കിയാല്‍ പിന്നെ സംഘര്‍ഷഭരിതമായ മുഖത്തോടെ നിലത്തുനോക്കി ഇരിക്കുകയാണ് കുഞ്ചുനായരാശാന്‍ ചെയ്തിരുന്നത്. ഈ രംഗത്തിലെ ചരണങ്ങളിലെ ‘ദൈവാലൊരുഗതി’, ‘വാചാ തവ’, ‘ഭൂമാവിഹ അണക’ എന്നീ ഭാഗങ്ങളില്‍ പ്രത്യേകശക്തിയോടെ ഊന്നല്‍ നല്‍കിയുള്ള അഭിനയം ഇദ്ദേഹം കാഴ്ച്ചവെച്ചിരുന്നു.
.
വൈകുന്നേരം 5:30ന് ആരംഭിച്ച സമാപനസമ്മേളനത്തില്‍ കെ.ജി.പൌലോസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.ബി.രാജ് ആനന്ദ് സ്വാഗതം പറഞ്ഞ സമ്മേളനത്തിന് ശ്രീ എം.ബാലന്‍ നായര്‍, വി.കലാധരന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുകയും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കേരള കലാമണ്ഡലം നിര്‍മ്മിച്ച കുഞ്ചുനായരാശാനെകുറിച്ചുള്ള ‘പ്രിയമാനസം’ എന്ന ഡോക്യുമന്റ്റി ചിത്രം ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെട്ടു. ഇതിന്റെ സംവിധായകന്‍ ശ്രീ വിനു വാസുദേവന്‍ ചിത്രത്തിന്റെ നിര്‍മ്മാണാനുഭവങ്ങളെപറ്റി യോഗത്തില്‍ സംസാരിച്ചിരുന്നു. യോഗത്തിനുശേഷം 55മിനിറ്റോളം ദൈര്‍ഘ്യമുള്ള ‘പ്രിയമാനസം’ ഡോക്യുമന്റ്റി പ്രദര്‍ശ്ശിക്കപ്പെട്ടു.
.
ജന്മശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് രാത്രികളിലും കഥകളിയും അവതരിപ്പിക്കപ്പെട്ടിരുന്നു. അന്ത്യദിനത്തില്‍ കേരള കലാമണ്ഡലം ട്രൂപ്പാണ് കഥകളി അവതരിപ്പിച്ചിരുന്നത്. രാത്രി 9മുതല്‍ ശ്രീ വിപിന്‍, ശ്രീ കാശീനാഥ് എന്നിവര്‍ അവതരിപ്പിച്ച പുറപ്പാടോടെ ആരംഭിച്ച കളിയില്‍ കാലകേയവധം(സ്വര്‍ഗ്ഗവര്‍ണ്ണന വരെ), ഉത്തരാസ്വയംവരം(തൃഗര്‍ത്തവട്ടം വരെ), പ്രഹളാദചരിതം എന്നീ കഥകളാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്. കാലകേയവധത്തില്‍ ഇന്ദ്രനായി വേഷമിട്ടിരുന്ന ശ്രീ കലാമണ്ഡലം ഹരിനാരായണന്റെ പ്രവൃത്തിയില്‍ വല്ലാത്ത ആയാസം അനുഭവപെട്ടിരുന്നു. ചുഴിപ്പുകളും കലാശങ്ങളും വെറും അഭ്യാസപ്രകടനങ്ങളായല്ലാതെ അതിലൊരു കലയുടെ അംശം തോന്നിച്ചിരുന്നില്ല. ഭാവപ്രകാശനത്തിലും ഇദ്ദേഹം ഒരുപാട് പഠിക്കേണ്ടതായുണ്ടെന്ന് തോന്നി.
അജ്ജുനനായെത്തിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനില്‍ കെട്ടിപഴക്കമില്ലാമിയാല്‍ ആണെന്നുതോന്നുന്നു ലേശം ആയാസം തോന്നിച്ചിരുന്നു. എങ്കിലും അദ്ദേഹം നന്നായി തന്നെ അര്‍ജ്ജുനനെ അവതരിപ്പിച്ചു. മാതലിയായെത്തിയ ശ്രീ കലാമണ്ഡലം മുകുന്ദനും താരതമ്യേന നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. ഇന്ദ്രാണിയായി കാശിനാഥനാണ് അരങ്ങിലെത്തിയത്. അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണനയില്‍ നിന്ന് അമൃതകുംഭം സൂക്ഷിക്കുന്നസ്ഥലം, ഐരാവതം, ഉച്ചേശ്രവസ്സ്, കാമധേനു, സ്വര്‍ഗംഗ എന്നിവയെ കാണുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ആടിയിരുന്നത്.

ആദ്യരംഗത്തില്‍ ശ്രീ സദനം ശ്യാമളനും ശ്രീ കലാമണ്ഡലം ശ്രീകുമാറും ചേര്‍ന്നും, തുടര്‍ന്ന് ശ്രീ കലാമണ്ഡലം ഭവദാസനും സദനം ശ്യാമളനും ചേര്‍ന്നുമായിരുന്നു പാടിയിരുന്നത്. ഒരു ജീവനില്ലാത്ത പാട്ടായിരുന്നു ഇവരുടേത്. മാതലിയുടെ പദത്തിന്റെ ‘വിജയതെ ബാഹുവിക്രമം’ എന്ന ആദ്യഭാഗം പതിവിലും കാലം കയറ്റിയും ‘ചന്ദ്രവൈംശമൌലീ’ എന്ന രണ്ടാംഭാഗം കാലം താഴ്ത്തിയുമാണ് ഇവിടെ ആലപിച്ചിരുന്നത്.
ആദ്യരംഗത്തിന് ശ്രീ രവിശങ്കറും(ചെണ്ട), ശ്രീ ശ്രീകുമാറും(മദ്ദളം) ചേര്‍ന്നും തുടര്‍ന്ന് ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട), കലാമണ്ഡലം ഗോപികുട്ടന്‍, ശ്രീ‍ കലാമണ്ഡലം ശശി(മദ്ദളം) എന്നിവര്‍ ചേര്‍ന്നും നന്നായി മേളം പകര്‍ന്നിരുന്നു.
ഉത്തരാസ്വയംവരം കഥയില്‍ ശ്രീ കലാമണ്ഡലം കൃഷ്ണകുമാര്‍ ദുര്യോധനനായി അരങ്ങിലെത്തി. വെറുമൊരു ട്രൂപ്പ് കളി എന്ന ലാഘവത്തോടെയാണ് കൃഷ്ണകുമാര്‍ വേഷം തീര്‍ന്നിരുന്നത് എന്ന് തോന്നി. നെറ്റിയുടേയും ചുണ്ടിന്റേയും ഇരുവശങ്ങളിലേയും തേപ്പില്‍ വത്യസ്തതകള്‍ കണ്ടിരുന്നു. ഉടുത്തുകെട്ട് വേണ്ടത്ര ഉയര്‍ത്തിയല്ല ഉറപ്പിച്ചിരുന്നതെന്നും തോന്നി. തിരനോട്ടം മുതല്‍ തന്നെ പിടലി ഒരുഭാഗത്തേയ്ക്ക് ലേശം വെട്ടിച്ചുപിടിച്ചുകൊണ്ടും ആയാസത്തോടും ഉള്ള അഭിനയവും, വെടിപ്പാവാത്ത കലാശങ്ങളും ഇരട്ടികളും, ഗോപിയാശാനെ അനുകരിക്കാനുള്ള വികലമായ ശ്രമവും ഒക്കെ ചേര്‍ന്ന് വിരസയുണര്‍ത്തു പ്രകടനമായിരുന്നു ഇദ്ദേഹത്തിന്റെത്. ശൃഗാരപദത്തിനുശേഷം നായികാനായകന്മാര്‍ ചുബനം ചെയ്യുന്നതും അധരപാനം ചെയ്യുന്നതുമൊക്കെ നടിക്കുമ്പോള്‍ സാധാരണയായി നായികയുടെ ഉറുമാല്‍കൊണ്ട് ഒന്ന് മറച്ചുപിടിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇതുചെയ്തിരുന്നില്ല. ഇത് സാമാന്യ അരംങ്ങുവഴക്കത്തിനു മാത്രമല്ല നാട്ട്യശാസ്ത്രത്തിനും വിരുദ്ധമായ പ്രവൃത്തിയായി പോയി. കാശിനാഥനായിരുനു ഭാനുമതിയായും വേഷമിട്ടിരുന്നത്.
ഈ രംഗത്തിന് പാടിയിരുന്നത് കലാ:ശ്രീകുമാറും ശ്രീ കലാമണ്ഡലം ഹരീഷും ചേര്‍ന്നായിരുന്നു. ശ്രീ കലാമണ്ഡലം വിജയകൃഷ്ണനും(ചെണ്ട), ശ്രീ കലാമണ്ഡലം ഹരിദാസും(മദ്ദളം) ചേര്‍ന്നായിരുന്നു മേളം.

ശ്രീ കലാമണ്ഡലം ശിവരാമന്‍, ശ്രീ കലാമണ്ഡലം ബാലന്‍, ശ്രീ നിധിന്‍, ശ്രീ ആനന്ദ് എന്നിവരായിരുന്നു കളിക്ക് ചുട്ടികുത്തിയിരുന്നത്. ശ്രീ കുഞ്ചന്‍, ശ്രീ ബാലകൃഷ്ണന്‍ എന്നിവരായിരുന്നു അണിയറസഹായികള്‍.