ഇടപ്പള്ളി കഥകളി ആസ്വാദന സദസിന്റെ മാസപരിപാടി

ഇടപ്പള്ളി കഥകളി ആസ്വാദനസദസിന്റെ മാസപരിപാടി 19/09/09ന് ഇടപ്പള്ളി ചെങ്ങമ്പുഴസ്മാരക പാര്‍ക്കില്‍ നടന്നു. അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയം അവതരിപ്പിച്ച നളചരിതം ഒന്നാംദിവസം(ഉത്തരഭാഗം) കഥകളി ആയിരുന്നു പരിപാടി. വൈകിട്ട് 7മുതല്‍ നടന്ന കളിയില്‍ നളന്‍ ഇന്ദ്രാദികളെ കണ്ടുമുട്ടുന്ന ഭാഗം മുതലുള്ള പ്രധാനരംഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.


ദമയന്തീസ്വയംവരത്തിനായി സൈന്യസമേതം പുറപ്പെട്ട നളനെ മാര്‍ഗ്ഗമദ്ധ്യേ ഇന്ദ്രയമാഗ്നിവരുണന്മാര്‍ കണ്ടുമുട്ടുന്നു. ‘മിളിതം പദയുഗളേ നിഗളതയാ മാര്‍ഗ്ഗിതയാ ലതയാ...’(തേടിയ വള്ളി കാലില്‍ ചുറ്റി’) എന്ന് പറയുന്ന ഇന്ദ്രനെ നളന്‍ യഥാവിധി വന്ദിക്കുന്നു. ‘ഞങ്ങള്‍ക്കൊരു ആഗ്രഹമുണ്ട്, അതു സാധിപ്പിച്ചു തരണമെന്നപേക്ഷിക്കുവാനായാണ് തങ്ങളെത്തിയിരിക്കുന്നത്’ എന്നറിയിക്കുന്ന ദേവന്മാരോട് ‘എന്നെ പരീക്ഷിക്കുകയാണോ എന്ന് ചോദിച്ചുകൊണ്ട്, അങ്ങയുടെ നിര്‍ദ്ദേശത്തിനനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നതാണ്’ എന്ന് നളന്‍ വാക്കു നല്‍കുന്നു. ‘പാല്‍‌പൊഴിയും മൊഴി ദമയന്തിയെക്കുറിച്ച് കേള്‍ക്കുവാന്‍ ദിനരാത്രങ്ങള്‍ മതിയാവുന്നില്ല, അവളില്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. ഞങ്ങളിലൊരാളെ അവള്‍ക്ക് പതിയായി ലഭിക്കുവാന്‍ നീ യത്നിക്കേണം‘ എന്ന് ആവശ്യപ്പെടുന്ന ദേവകളോട് ‘ഭൈമീകാമുകനല്ലൊ ഞാനും, അതിനാല്‍ ഞാന്‍ ഈ ദൌത്യത്തിനു പറ്റിയതല്ല’ എന്ന് പറയുന്നു. ‘നിര്‍ദ്ദേശം അനുസരിക്കാം എന്നു പറഞ്ഞിട്ട്, അപ്രകാരം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് അധര്‍മ്മമാവും‘ എന്ന് യമധര്‍മ്മന്‍ ഓര്‍മ്മപ്പെടുത്തുന്നതോടെ നളന്‍ ‘ഇത്രയും തിരക്കിനിടയിലൂടെ കടന്ന്, ദമയന്തിയുടെ അന്തഃപുരത്തിലെത്തി ഈ കാര്യം ഉണര്‍ത്തിക്കുവാന്‍ തനിക്ക് കഴിവില്ല എന്ന് ന്യായവാദം ഉണര്‍ത്തുന്നു. ‘ആരും കാണാതെ അവിടെ പോയി വരുവാന്‍ തിരസ്കരണി എന്ന ദിവ്യമന്ത്രം നിനക്ക് നല്‍കുന്നതാണ്’ എന്ന് ഇന്ദ്രന്‍ മറുപടി നല്‍കുന്നതോടെ ഗത്യന്തരമില്ലാതെ നളന്‍ ദൌത്യം ഏറ്റെടുക്കുന്നു. ഇതാണ് ആദ്യരംഗം.

ഇന്ദ്രനായി ശ്രീ കലാനിലയം മനോജും അഗ്നിയായി ശ്രീ ആര്‍.എല്‍.വി. സുനില്‍ പള്ളിപ്പുറവും യമനായി ശ്രീ ഫാക്റ്റ് ബിജു ഭാസ്ക്കറും വരുണനായി ശ്രീ ആര്‍.എല്‍.വി പ്രമോദും സരസ്വതിയായി ശ്രീ തൃപ്പൂണിത്തുറ രതീശനുമാണ് വേഷമിട്ടിരിന്നത്.


സേനയെ നിര്‍ത്തിയ ശേഷം നളന്‍, ദമയന്തിയുടെ മന്ദിരം ലക്ഷ്യമാക്കി തിരിക്കുന്നു. നിരത്തിലൂടെ നടക്കുമ്പോള്‍ ആരും നളനെ കാണുന്നില്ല, സ്പര്‍ശിച്ചിട്ടുപോലും അറിയുന്നില്ല. ഈ രീതിയില്‍ അദൃശ്യനായി അന്തഃപുരത്തിലെത്തി ദമയന്തിയെ കാണുന്ന നളന്‍ ഒരു നിമിഷം ആശ്ചര്യപ്പെട്ട് അവളെ നോക്കി നില്‍ക്കുന്നു. എന്നാല്‍ പെട്ടന്ന് താന്‍ വന്ന കാര്യം ഒര്‍ത്ത്, അതിന് മന:ശക്തി നല്‍കേണമേ എന്ന് പ്രാര്‍ദ്ധിച്ചിട്ട് തിരസ്ക്കരണി നീക്കി പ്രത്യക്ഷനാകുന്നു. ഈ ഭാഗം ഒരു ദണ്ഡകരൂപത്തിലാണ് രംഗത്ത് അവതരിപ്പിക്കപ്പെടുന്നത്.
തന്റെ അന്തഃപുരത്തില്‍ പ്രത്യക്ഷനായ ഒരു പുരുഷനെ കണ്ട് ദമയന്തി ആശ്ചര്യപ്പെടുകയും സംഭ്രമിക്കുകയും ചെയ്യുന്നു. തന്റെ മനസിലുള്ള നളന്റെ രൂപത്തോട് സാദൃശ്യമുണ്ടെങ്കിലും, ഈ രീതിയില്‍ മറഞ്ഞ് സഞ്ചരിക്കുവാന്‍ മനുഷ്യര്‍ക്ക് കഴിവില്ലാത്തതിനാല്‍ അമാനുഷനെന്ന് ദമയന്തി ഉറപ്പിക്കുന്നു. ആരാണെന്ന് ചോദിക്കുന്ന ദമയന്തിയോട് നളന്‍; താന്‍ ഒരു ദേവദൂതനാണെന്നും, ഇന്ദ്രന്റെ സന്ദേശവുമായെത്തിയതാണെന്നും അറിയിക്കുന്നു. എന്നാല്‍ ദമയന്തിക്ക് ദൂതനെക്കുറിച്ച് കൂടുതലറിയുവാനായിരുന്നു താത്പര്യം. ദൂതന്റെ നാമം, കുലം എന്നിവയൊക്കെ വിശദമായി ദമയന്തി അന്വേഷിക്കുന്നു. ഇന്ദ്രന്റെ സന്ദേശവുമായെത്തിയ ദൂതനെണെന്നു പറയുമ്പോള്‍, സന്ദേശമെന്തെന്ന് ചോദിക്കാതെ ദൂതന്റെ കാര്യമന്വേഷിക്കുന്നത് ഉചിതമല്ലെന്ന് നളന്‍ ദമയന്തിയോട് പറയുന്നു. ‘ദമയന്തിയോടുള്ള പ്രണയത്താല്‍ ദേവസ്ത്രീകളെ ഇന്ദ്രന്‍ വെടിഞ്ഞു, സ്വാഹാദേവിയില്‍ പ്രീതനല്ലാതായിതീര്‍ന്ന അഗ്നിദേവന്‍ കാമാഗ്നിയാല്‍ വെന്തുനീറിടുന്നു, കാമബാണങ്ങളേറ്റ് യമനും മൃതപ്രായനായി, ബഡവാഗ്നിയേക്കാള്‍ തീഷ്ണമായ താപത്താല്‍ വരുണനും വിഷമിക്കുന്നു, ഇങ്ങിനെ പറയുന്ന നളനോട് ഒരു രാജപുത്രിയായ തനിക്ക് ഒരു രാജഭാര്യയാകുവാനാണ് ആഗ്രഹമെന്ന് ദമയന്തി അറിയിക്കുന്നു. നളന് സന്തോഷകരമാകുന്നു ഈ വാക്യങ്ങളെങ്കിലും, തന്റെ ദൌത്യം മറക്കാതെ; എപ്പോഴും അമൃതം ഭുജിക്കാമെന്നും, കളിച്ചും ചിരിച്ചും എന്നും കഴിയാമെന്നും, ശ്രേയസ്സുകള്‍ അനവധി അനുഭവിക്കാമെന്നും, ആയുസ്സിനും അന്തമുണ്ടാവില്ലെന്നുമൊക്കെ പറഞ്ഞ് ദമയന്തിയുടെ മനസിളക്കുവാന്‍ ശ്രമിക്കുന്നു നളന്‍. നീ ഇതല്ലാതെ നല്ലതായി മറ്റെന്തെങ്കിലും പറയുക, അത് എനിക്ക് സന്തോഷം നല്‍കും എന്നായിരുന്നു ഇതിന് ദമയന്തിയുടെ മറുപടി. മന്ദിരത്തില്‍ ദൂതനെവിട്ട് യാചിപ്പിച്ചതിനാലാണോ അവരോട് നിനക്ക് പുച്ഛം? ദേവന്മാരെ നിന്ദചെയ്ത നിനക്കാരാണ് ബന്ധുവാകുക? എന്നീ ചോദ്യങ്ങള്‍ ഉതിര്‍ത്തുകൊണ്ട് നളന്‍ വന്ദിക്കേണ്ടവരെ ഉപേക്ഷിക്കരുത് എന്ന് ദമയന്തിയെ താക്കീത് ചെയ്യുന്നു. തുടര്‍ന്ന് ദൂതനായ വന്ന എന്നിലുള്ള അപ്രീതിയാണ് നിനക്ക് ദേവന്മാരോട് ഉപേക്ഷ തോന്നുവാന്‍ കാരണം. ഇന്ദ്രാദികളോട് ഞാനിത് ഉണര്‍ത്തിക്കുമ്പോള്‍ അവര്‍ മറ്റാരെയെങ്കിലും ദൂതനായി നിയോഗിക്കും, അവര്‍ ഒടുവില്‍ നീയുമായി പോവുകയും ചെയ്യും. എന്നൊക്കെ പറയുന്ന നളനോട്, ദേവന്മാര്‍ ചതി തുടരുകയാണെങ്കില്‍ താന്‍ ജീവന്‍ വെടിയുമെന്നും ദമയന്തി അറിയിക്കുന്നു. മാത്രവുമല്ല, തന്റെ മനസിലുള്ള പതിയുടെ ഛായ നിനക്കുള്ളതുകൊണ്ടാണ് ഇത്രയും സംസാരിച്ചത്, അല്ലെങ്കില്‍ അതുമില്ല എന്നു പറഞ്ഞ് നളനെ തിരിച്ചയയ്ക്കുന്നതോടെ രണ്ടാം രംഗം അവസാനിക്കുന്നു.

നളനായി അരങ്ങിലെത്തിയ കലാമണ്ഡലം പ്രദീപ് കുമാര്‍ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. പ്രത്യേകിച്ച് ഇന്ദ്രാദിദേവകളുടെ ദൂതനായി തന്റെ പ്രേമഭാജനമായ ദമയന്തിയുടെ സമീപം നളന്‍ എത്തുന്ന രംഗം. സാമദാനഭേദ ഉപായങ്ങളിലൂടെ ദേവന്മാരുടെ ആഗ്രഹത്തിനനുസ്സരിച്ച് പ്രവര്‍ത്തിക്കുവാന്‍ ദമയന്തിയെ നിര്‍ബന്ധിക്കുകയും ഒപ്പം അവിടവിടെയായി നളന്റെ സൂഷ്മഭാവങ്ങളെ പ്രകടമാക്കുകയും ചെയ്തുകൊണ്ട് ഈ രംഗം ഇദ്ദേഹം ഭംഗിയായി കൈകാര്യം ചെയ്തു.


ഉള്ളാലെ സന്തോഷിച്ചും എന്നാല്‍ തന്റെ ദൌത്യം പരാജയപ്പെട്ടതിലുള്ള നിരാശയാലും നളന്‍ തിരികെ വന്ന് ദേവന്മാരെ ഉണ്ടായ വിവരങ്ങളെല്ലാം ധരിപ്പിക്കുന്നു. നളന്റെ പ്രവര്‍ത്തിയില്‍ സം‌പ്രീതരായി, ദേവന്മാര്‍ നളനോടും സ്വയംവരത്തില്‍ പങ്കെടുക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. തങ്ങളില്‍ അഞ്ചുപേരില്‍ ഒരുവനെയല്ലാതെ മറ്റൊരുവനെ അവള്‍ വരിക്കുകയാണെങ്കില്‍, അവനും അവള്‍ക്കും അനര്‍ത്ഥം ഭവിക്കും എന്നും ഇന്ദ്രന്‍ പറയുന്നു. ദേവന്മാര്‍ മറയുന്നു, നളന്‍ സൈന്യത്തോടൊപ്പം ഭീമരാജധാനിയിലേക്ക് യാത്ര തുടരുന്നു. സ്വയംവരരംഗമാണ് തുടര്‍ന്ന്. സരസ്വതിദേവി സ്വയംവരവേദിയില്‍ സന്നിഹിതരായിട്ടുള്ള ഓരോരൊരാജാക്കന്മാരെയായി ദമയന്തിക്ക് പരിചയപ്പെടുത്തുന്നു. അഞ്ച് നളന്മാരെ കണ്ട് വിഷമിക്കുന്ന ദമയന്തി, നളനോടുള്ള തന്റെ സ്നേഹം സത്യമാണെങ്കില്‍ തനിക്ക് ശരിയായ നളനെ കാട്ടിത്തരണമെന്ന് ദേവന്മാരോട് അപേക്ഷിക്കുന്നു. ‘ഇത്തൊഴില്‍ വെടിഞ്ഞെന്നുടെ, അത്തലൊഴിച്ചരുളേണം...’ എന്നു പ്രാര്‍ത്ഥിക്കുന്ന ദമയന്തിക്ക്, ദേവന്മാര്‍ തന്താങ്ങളുടെ ചിഹ്നങ്ങള്‍ ദൃശ്യമാക്കുന്നു. ശരിയായ നളനെ തിരിച്ചറിഞ്ഞ് ദമയന്തി വരിക്കുന്നു. സം‌പ്രീതരായ ദേവന്മാര്‍ നളദമയന്തിമാരെ അനുഗ്രഹിക്കുന്നു. ‘ഒരുകാലത്തും ക്ഷയമുണ്ടാവില്ലെന്നും, ശിവസായൂജ്യം ലഭിക്കുമെന്നും നീ നടത്തുന്ന യാഗങ്ങളുടെ ഹവിര്‍ഭാഗം ഞാന്‍ പ്രത്യക്ഷനായി ഭുജിക്കുമെന്നും ഇന്ദ്രനും, എപ്പോഴും ഞാന്‍ നിനക്ക് അധീശനായിരിക്കുമെന്നും, നളന്‍ വെച്ചുണ്ടാക്കുന്നവ അമൃതിനൊക്കുമെന്നും അഗ്നിയും, ആപത്തിലും നിന്റെ ബുദ്ധി അധര്‍മ്മത്തിലേക്ക് തിരിയുകയില്ലെന്നും ആയുധവിദ്യകളെല്ലാം നിനക്ക് വശപ്പെട്ടിരിക്കുമെന്നും യമനും, വാടിയ പുഷ്പങ്ങള്‍ പോലും നീ തൊട്ടാല്‍ വീണ്ടും തളിര്‍ക്കുമെന്നും മരുഭൂമിയിലും നിനക്ക് ജലം ലഭിക്കുമെന്നും വരുണനും, പ്രാസവൃത്താലങ്കാര ഭംഗികളോടെയുള്ള കാവ്യങ്ങള്‍ രചിക്കുവാന്‍ നിനക്കും, നിന്റെ ദയിതയ്ക്കും പിന്നെ നിന്നെ നിനയ്ക്കുന്നവര്‍ക്കും കഴിയുമെന്ന് സരസ്വതിയും അനുഗ്രങ്ങള്‍ നല്‍കുന്നു. ഇതോടെ നളചരിതം ഒന്നാം ദിവസത്തെ കഥ സമ്പൂര്‍ണ്ണമാകുന്നു.


സ്വയംവരത്തിനായി ദേവന്മാരുടെ മദ്ധ്യത്തില്‍ നളന്‍ ഇരിക്കുന്നതായാണ് കണ്ടിട്ടുള്ള അരങ്ങുവഴക്കം. എന്നാല്‍ ഇവിടെ നളന്‍ ഒരു വശത്തായാണ് ഇരുന്നിരുന്നത്.


ദമയന്തീവേഷത്തിലെത്തിയ ശ്രീ കലാമണ്ഡലം ഷണ്മുഖദാസും നല്ല പ്രകടനം കാഴ്ച്ചവെയ്‌ച്ചു. എങ്കിലും ഇദ്ദേഹം ഭാവപ്രകടനത്തിലും മറ്റും കുറച്ചുകൂടി ശ്രദ്ധപുലര്‍ത്തിയാല്‍ തന്റെ വേഷം ഇനിയും മെച്ചമാക്കാം എന്ന് തോന്നി. ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാമണ്ഡലം ജയപ്രകാശും ചേര്‍ന്നായിരുന്നു പാട്ട്. തരക്കേടില്ലാതെ ഇവര്‍ സംഗീതം കൈകാര്യം ചെയ്തിരുന്നു എങ്കിലും ബുക്കുനോക്കി പാടുന്നതിനാലുള്ള പാകപിഴകള്‍ അവിടവിടെ ദൃശ്യമായിരുന്നു. ശ്രീ കലാനിലയം മനോജിന്റെ മദ്ദളം മികച്ചുനിന്നിരുന്നെങ്കിലും ശ്രീ കലാമണ്ഡലം നന്ദകുമാറിന്റെ ചെണ്ട പറയത്തക്ക മെച്ചമായി തോന്നിയില്ല. ശ്രീ കലാമണ്ഡലം സുകുമാരനും ഹരിയും ആയിരുന്നു ചുട്ടി കലാകാരന്മാര്‍. അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ പള്ളിപ്പുറം ഉണ്ണികൃഷ്ണനും ശ്രീ കണ്ണനും ചേര്‍ന്നായിരുന്നു.


അപൂര്‍വ്വമായി മാത്രം അരങ്ങിലെത്തുന്ന കഥാഭാഗമായതുകൊണ്ടും അധികമായി കെട്ടിപഴക്കമില്ലാത്ത കലാകാരന്മാരായതുകൊണ്ടും ആയിരിക്കാം എല്ലാവര്‍ക്കും തന്നെ അവിടവിടെ മുദ്രകള്‍ മാറിപോവുകയും മുദ്രയ്ക്ക് തപ്പല്‍ അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നിരുന്നാല്‍ തന്നെ നല്ല ഒരു കളി അനുഭവം ആയിരുന്നു ഈ ഒന്നാദിവസം ആസ്വാദകര്‍ക്ക് നല്‍കിയത്. ഇതുപോലെ ഉള്ള കഥാഭാഗങ്ങള്‍ കൈകാര്യം ചെയ്യാനൊരുങ്ങുമ്പോള്‍ കലാകാര്‍ന്മാര്‍ കുറച്ചുകൂടി തയ്യാറെടുത്തുവന്നാല്‍ തങ്ങളുടെ പ്രകടനം മെച്ചമാക്കുവാന്‍ സാധിക്കുമല്ലൊ. അതിനായി അവര്‍ ഇനിയും ശ്രദ്ധചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: