പറമ്പിക്കുളങ്ങര ഉത്സവം


കൊടുങ്ങല്ലൂരിനടുത്ത് പറമ്പിക്കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 18/03/09ന് കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘം കഥകളി അവതരിപ്പിച്ചു.



രാത്രി 10:30ന് പുറപ്പാടോടെ കളി ആരംഭിച്ചു. ഇതില്‍ ശ്രീ കോട്ടക്കല്‍ മനോജ്, ശ്രീ കോട്ടക്കല്‍ ബാലനാരായണന്‍, ശ്രീ കോട്ടക്കല്‍ കൃഷ്ണദാസ്, ശ്രീ കോട്ടക്കല്‍ ഷിജിത്ത് എന്നിവര്‍ യഥാക്രമം രാമ, ലക്ഷമണ‍, ഭരത, ശത്രുഘ്ന വേഷങ്ങളില്‍ അരങ്ങിലെത്തി. തുടര്‍ന്ന് മേളപ്പദവും നടന്നു. ഇവയില്‍ സംഗീതം ശ്രീ കോട്ടക്കല്‍ സുരേഷും ശ്രീ കോട്ടക്കല്‍ സന്തോഷും ചേര്‍ന്നും, ചെണ്ട ശ്രീ കോട്ടക്കല്‍ വിജയരാഘവനും ശ്രീ കോട്ടക്കല്‍ മനീഷ് രാമനാഥനും ചേര്‍ന്നും, മദ്ദളം ശ്രീ കോട്ടക്കല്‍ സുഭാഷും ശ്രീ കോട്ടക്കല്‍ ഹരീഷും ചേര്‍ന്നും കൈകാര്യം ചെയ്തു.



അംബരീക്ഷചരിതം ആയിരുന്നു ഇവിടെ അവതരിപ്പിക്കപ്പെട്ട അദ്യത്തെകഥ.


വിഷ്ണുഭക്തനായ രാജാവായിരുന്നു അംബരീക്ഷന്‍. ഇദ്ദേഹം ഏകാദശിവൃതം മുടങ്ങാതെ നോറ്റിരുന്നു. ഒരു ഏകാദശിദിവസം അംബരീക്ഷമഹാരാജാവിനെ പരീക്ഷിക്കുവാനായി ദുര്‍വ്വാസാവ്മഹര്‍ഷി എത്തുന്നു. രാജാവ് മഹര്‍ഷിയെ ആദരിച്ച് ആഗമനോദ്ദേശം ആരായുന്നു. ‘മഹാരാജാവായ അങ്ങയുടെ കീര്‍ത്തി വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ആ കീര്‍ത്തിധവളിമവ്യാപിച്ചതിനാല്‍ സ്വതേ വെളുപ്പുനിറമായുള്ള ക്ഷീരസാഗരത്തെ വേര്‍തിരിച്ചുകാണുവാന്‍ മഹാവിഷ്ണുവിന് സാധിക്കുന്നില്ല. അതുപോലെതന്നെ വെളുത്തുനിറമുള്ള കൈലാസത്തെ ശിവനും, തന്റെ വാഹനമായ ഐരാവതത്തെ ഇന്ദ്രനും വേര്‍തിരിച്ച് അറിയാനാവുന്നില്ലത്രെ. അങ്ങിനെപുകള്‍പെറ്റ നിന്നെ ഒന്ന് കാണുവാനുള്ള ആഗ്രഹം മൂലം വന്നതാണ്’ എന്ന ദുര്‍വ്വാസാവ് മറുപടിപറയുന്നു. അങ്ങ് വന്നത് നന്നായി എന്നും, ഇന്ന് ഏകാശദിവൃതം പാരണവീടുവാന്‍ അങ്ങും എന്നോടൊപ്പം ഉണ്ടാകണമെന്നും, അതിനായി എത്രയും വേഗം അങ്ങ് ഗംഗയില്‍ പോയി സ്നാനാദികള്‍ കഴിച്ച് വന്നാലും എന്നും അംബരീക്ഷന്‍ ദുര്‍വ്വാസാവിനോട് അഭ്യര്‍ത്ഥിക്കുന്നു. ദുര്‍വ്വാസാവ് ഗംഗാസ്നാനത്തിനായി ഗമിക്കുന്നു. വൃതം അനുഷ്ടിക്കുന്നവര്‍ ഏകാദശി കഴിഞ്ഞ് ദ്വാദശിതുടങ്ങുന്നസമയത്ത് പാരണവീട്ടി വൃതം അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ആ സമയമായിട്ടും ദുര്‍വ്വാസാവ്മഹര്‍ഷി മടങ്ങിയെത്തിയില്ല. സമയംകഴിഞ്ഞുപോയാല്‍ ദോഷം സംഭവിക്കുമല്ലോ എന്നും മഹര്‍ഷിയെക്കൂടാതെ പാരണവീടിയാല്‍ അദ്ദേഹം കോപിക്കുമല്ലോ എന്നും ചിന്തിച്ച് രാജാവ് പരിഭ്രമിക്കുന്നു. ഈ സമയത്ത് അവിടെയെത്തുന്ന ഒരു ബ്രാഹ്മണന്‍ രാജാവിനെ സമാധാനിപ്പിക്കുന്നു. സമയത്തുതന്നെ വെറും ജലം കുടിച്ച് പാരണവീടുകയും മഹര്‍ഷിയെത്തിയശേഷം മറ്റു ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുക എന്ന ബ്രാഹ്മണന്റെ ഉപായം കേട്ട് രാജാവ് ജലത്താല്‍ പാരണവീടുന്നു. ക്ഷണിച്ചശേഷം തന്നെകൂടാതെ അംബരീക്ഷന്‍ പാരണവീടി എന്നറിഞ്ഞ് ദുര്‍വ്വാസാവ് മഹര്‍ഷി രാജാവിനോട് കോപിഷ്ടനാവുന്നു. കോപാവേശത്താല്‍ നിലത്തടിക്കുന്ന മഹര്‍ഷിയുടെ ജടയില്‍നിന്നും ഘോരരൂപിണിയായ കൃത്തിക ഉണ്ടാകുന്നു. ദുവ്വാസാവിന്റെ നിര്‍ദ്ദേശാനുസ്സരണം കൃത്തിക അബരീക്ഷനെ ഉപദ്രവിക്കാന്‍ തുനിയുന്നു. വിഷ്ണുഭകതനായ രാജാവിനെ രക്ഷിക്കാനായി സുദര്‍ശ്ശനചക്രം അവിടെയെത്തുന്നു. കൃത്തികയെ ഭസ്മീകരിച്ചശേഷം സുദര്‍ശ്ശനം ദുര്‍വ്വാസാവ്മഹര്‍ഷിക്കുനേരേ ചെല്ലുന്നു. പലവിധത്തിലും ശ്രമിച്ചിട്ടും സുദര്‍ശ്ശനത്തിനെ തടയുവാനാകാതെ മഹര്‍ഷി ഓടിതുടങ്ങുന്നു. മൂന്നുലോകങ്ങളിലും സഞ്ചരിക്കുന്ന ദുര്‍വ്വാസാവിനെ സുദര്‍ശ്ശനചക്രവും പിന്തുടരുന്നു. മഹര്‍ഷി കൈലാസത്തിലും ബ്രഹ്മലോകത്തിലും വൈകുണ്ഡത്തിലും എത്തി യഥാക്രമം ശിവന്റെയടുത്തും ബ്രഹ്മാവിന്റെയടുത്തും മഹാവിഷ്ണുവിന്റെയും അടുത്ത് അഭയം ചോദിക്കുന്നു. എന്നാല്‍ ഇവരെല്ലാം ദുര്‍വ്വാസാവിനെ കൈവിടുന്നു. തൃമൂര്‍ത്തികളില്‍ നിന്നുപോലും സംരക്ഷണം ലഭിക്കാത്തതിനാല്‍ ഗത്യന്തരമില്ലാതെ മഹര്‍ഷി അംബരീക്ഷന്റെ കാല്‍ക്കല്‍വീണ് ക്ഷമാപണം നടത്തുന്നു. അബരീക്ഷന്റെ പ്രാര്‍ത്ഥനശ്രവിച്ച് സുദര്‍ശ്ശനം അപ്രത്യക്ഷമാവുന്നു. അംബരീക്ഷന്റെ ഭക്തിയുടെ മാഹാത്മ്യം മനസ്സിലാക്കിയ ദുര്‍വ്വാസാവ് അദ്ദേഹത്തെ അനുഗ്രഹിച്ചശേഷം രാജാവിനോടൊത്ത് പാരണവീടി ഭക്ഷണം കഴിക്കുന്നു. ഇതാണ് കഥാസംഗ്രഹം.
ദുര്‍വ്വാസാവായി അഭിനയിച്ച ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യര്‍ നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു.

അംബരീക്ഷനായി വേഷമിട്ട ശ്രീ കോട്ടക്കല്‍ ഹരിദാസന്റെ ചൊല്ലിയാട്ടം വെടിപ്പുള്ളതെങ്കിലും ഭാവപ്രകടനം മെച്ചപെട്ടതായിരുന്നില്ല. വേഷഭംഗിയും കഷ്ടി.

ബ്രാഹ്മണനായി ശ്രീ കോട്ടക്കല്‍ വാസുദേവന്‍ കുണ്ഡലായരും കൃത്തികയായി ശ്രീ കോട്ടക്കല്‍ ഹരീശ്വരനും സുദര്‍ശ്ശനമായി ശ്രീ കോട്ടക്കല്‍ മുരളീധരനും ബ്രഹ്മാവായി കോട്ട:മനോജും വിഷ്ണുവായി കോട്ട:കൃഷ്ണദാസും രംഗത്തെത്തി.


ഈ കഥയ്ക്ക് പൊന്നാനി പാടിയത് ശ്രീ കോട്ടക്കല്‍ നാരായണനായിരുന്നു. ശ്രീ കോട്ടക്കല്‍ വെങ്ങേരി നാരായണനും ശ്രീ കോട്ട: സുരേഷും ആയിരുന്നു ശിങ്കിടിക്ക്. താരതമ്യേന നല്ല സംഗീതമായിരുന്നു ഈ ദിവസത്തേത്. ദേവഗാന്ധാരി, വൃന്ദാവനസാരംഗ തുടങ്ങിയ രാഗങ്ങളിലുള്ള പദങ്ങള്‍ വളരെ നന്നായി ആലപിച്ചിരുന്നുവെങ്കിലും കാനക്കുറിഞ്ഞി, പുറന്നീര തുടങ്ങിയവ അത്ര അനുഭവജനകമായിരുന്നില്ല.

ആദ്യരംഗത്തില്‍ ശ്രീ കോട്ടക്കല്‍ പ്രസാദ് ചെണ്ടയിലും ശ്രീ കോട്ടക്കല്‍ രവി മദ്ദളത്തിലും മേളം പകര്‍ന്നു.

തുടര്‍ന്നുള്ള രംഗങ്ങളില്‍ കോട്ട: വിജയരാഘവനും കോട്ട:മനീഷ്‌രാമനഥനും ചേര്‍ന്ന് ചെണ്ടയിലും കോട്ട: സുഭാഷും കോട്ട: ഹരീഷും ചേര്‍ന്ന് മദ്ദളത്തിലും മേളമൊരുക്കി.

വടക്കന്‍ രാജസൂയമായിരുന്നു പിന്നീടവതരിപ്പിച്ച കഥ. ഇതില്‍ ജരാസന്ധനായി അരങ്ങിലെത്തിയ ശ്രീ കോട്ടക്കല്‍ ദേവദാസന്‍ ആട്ടങ്ങള്‍ ലേശം വിസ്തരിച്ചുവെങ്കിലും പൊതുവെ നല്ല പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്.



ശ്രീ കോട്ടക്കല്‍ സുധിര്‍, കോട്ടക്കല്‍ ഹരികുമാര്‍‍, ശ്രീ കോട്ടക്കല്‍ ഹരീശ്വരന്‍ എന്നിവരാണ് ബ്രഹ്മണവേഷത്തിലെത്തിയത്. സാധാരണയായി വെള്ളവസ്ത്രങ്ങളാണ് ബ്രാഹ്മണവേഷത്തിന് ഉപയോഗിക്കാറ്.എന്നാല്‍ ഇവിടെ കാവിവസ്ത്രവും മഞ്ഞയും ചുവപ്പും മേല്‌വസ്ത്രങ്ങളുമാണ് കണ്ടത്. കൃഷ്ണനായി വേഷമിട്ടിരുന്ന ശ്രീ കോട്ടക്കല്‍ സുനിലില്‍ രസാഭിനയം ഒട്ടും കണ്ടില്ല. ശ്രീ കോട്ടക്കല്‍ രാജുമോഹന്‍ അര്‍ജ്ജുനനായും ശ്രീ കോട്ടക്കല്‍ എ.ഉണ്ണികൃഷ്ണന്‍ ഭീമനായും രംഗത്തെത്തി.

ശ്രീ കോട്ടക്കല്‍ മധുവും കോട്ട:വേങ്ങേരി നാരായണനും ചേര്‍ന്നായിരുന്നു ഈ രംഗത്തില്‍ പാടിയിരുന്നത്. ഒരു ജീവനില്ലാത്ത പാട്ടായിരുന്നു ഇവരുടെത്. ജരാസന്ധന്റെ ‘ഭൂസുര ശിരോമണികളേ’ എന്നതുപോലെയുള്ള പദങ്ങള്‍ വായുതള്ളിച്ചയോടെ തുറന്നുപാടിയാല്‍ മാത്രമേ രംഗത്ത് ശോഭിക്കുകയുള്ളു. ഇവയിലൊന്നും അമിത സംഗീതപ്രയോഗങ്ങള്‍ നടത്തുന്നതില്‍ കാര്യമില്ല. ഈ രംഗത്തില്‍ ചെണ്ടയ്ക്ക് കോട്ട:പ്രസാദും മദ്ദളത്തിന് കോട്ട: രവിയും ആയിരുന്നു.

ശിശുപാലനായി അഭിനയിച്ച ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ടലായര്‍ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. കോട്ട: എ.ഉണ്ണികൃഷ്ണന്‍ തന്നെയാണ് ധര്‍മ്മപുത്രരായും അരങ്ങിലെത്തിയിരുന്നത്. കോട്ട: മുരളീധരന്‍ നാരദവേഷമിട്ടു.

ഈ ഭാഗത്ത് പാട്ട് കോട്ട:സുരേഷും കോട്ട:സന്തോഷും ചേര്‍ന്നും, മേളം കോട്ട:വിജയരാഘവനും(ചെണ്ട) ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണനും‍(മദ്ദളം) ചേര്‍ന്നും കൈകാര്യം ചെയ്തു.

തിരുനക്കര ഉത്സവം

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 16/03/09ന് കഥകളി അവതരിപ്പിക്കപ്പെട്ടു. കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘത്തിനൊപ്പം പ്രത്യേകക്ഷണിതാവായി ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും പങ്കെടുത്തിരുന്നകളി രാത്രി 11മണിയോടെ ആരംഭിച്ചു. ശ്രീ കോട്ടക്കല്‍ കൃഷ്ണദാസ്, ശ്രീ കോട്ടക്കല്‍ മനോജ്, ശ്രീ കോട്ടക്കല്‍ ബാലനാരായണന്‍, ശ്രീ കോട്ടക്കല്‍ പ്രദീപ് എന്നിവര്‍ യഥാക്രമം ബലഭദ്രന്‍, കൃഷ്ണന്‍, രേവതി, രുഗ്മിണി എന്നീവേഷങ്ങളിലെത്തിയ സുഭദ്രാഹരണം കഥയുടെ പുറപ്പാട് അവതരത്തോടെയാണ് കളി ആരംഭിച്ചത്. പുറപ്പാടിന് പാട്ട് ശ്രീ കോട്ടക്കല്‍ വേങ്ങേരി നാരായണന്‍ നമ്പൂതിരിയും ശ്രീ കോട്ടക്കല്‍ സന്തോഷും ചേര്‍ന്നും, മേളം ശ്രീ കോട്ടക്കല്‍ മനീഷ് രാമനാഥനും(ചെണ്ട) ശ്രീ കോട്ടക്കല്‍ സുഭാഷും(മദ്ദളം) ചേര്‍ന്നുമായിരുന്നു.


തുടര്‍ന്ന് അദ്യത്തെകഥയായ നളചരിതം ഒന്നാദിവസത്തില്‍ നാരദനായി ശ്രീ കോട്ടക്കല്‍ എ.ഉണ്ണികൃഷ്ണനും നളനായി കലാ:ബാലസുബ്രഹ്മണ്യനും വേഷമിട്ടു.
.
ദമയന്തിയേകുറിച്ച് പലരും ചൊല്ലികേട്ട് അവളില്‍ അനുരുക്തനായിതീര്‍ന്നിരുന്ന നളന്‍, നാരദന്റെ മൊഴികള്‍ കൂടി കേട്ടതോടെ ദമയന്തിയെ എങ്ങിനെയും സ്വന്തമാക്കണമെന്ന് ഉറപ്പിക്കുന്നു. അതിനെന്തു വഴി? എന്ന് ആലോചിക്കുന്ന നളന്‍ ഭീമരാജാവിനെ കണ്ട് ദമയന്തിയെ തനിക്കുതരണമെന്ന് യാചിച്ചാലോ എന്നു സംശയിക്കുന്നു. അത് ക്ഷത്രിയനുചേര്‍ന്ന പ്രവൃത്തിയല്ല എന്നുകണ്ട് അതുവേണ്ടന്നുവെയ്ക്കുന്നു. തുടര്‍ന്ന്, പോയി ദമയന്തിയെ ബലമായി പിടിച്ചുകൊണ്ടുപോന്നാലോ എന്ന് ചിന്തിക്കുന്നു. എന്നാല്‍ അത് ദമയന്തിക്ക് അപ്രിയമായാലോ എന്നുകരുതി അതും വേണ്ടന്നു തീരുമാനിക്കുന്നു. പ്രണയാതുരമായ മനസ്സിന്റെ അസ്വസ്ഥത മാറുവാനായി നളന്‍ വീണവായനയിലേക്ക് കടക്കുന്നു. എന്നാല്‍ അതിലും മനസ്സിനു ശ്രദ്ധകിട്ടാതെ മദനോഷ്ണബാധിതനായ നളന്‍ കുളിര്‍മ്മ ലഭിക്കുവാനായി ദേഹത്ത് ചന്ദനച്ചാറ് പുരട്ടുന്നു. അതിനാലും ഉഷ്ണം ശമിക്കാത്തതിനാല്‍ നളന്‍ കാമദേവനോട് പരിതപിക്കുന്നു. അങ്ങിനെ ഇരിക്കുമ്പോള്‍ കാര്‍മേഘക്കൂട്ടങ്ങളെ കണ്ട് ആകാശത്തിലൂടെ ആനകൂട്ടം സഞ്ചരിക്കുന്നുവോ എന്ന്‍ ശങ്കിക്കുന്നു. അത് മേഘങ്ങളാണെന്നു മനസ്സിലാക്കിയ നളന്‍ തന്റെ പ്രിയതമയ്ക്ക് ‘മേഘസന്ദേശം’ അയച്ചാലോ എന്ന് ആലോചിക്കുന്നു. തുടര്‍ന്ന്, കൊട്ടാരത്തിലെ വാസം ഇനി തനിക്ക് ഉചിതമല്ല എന്നുറച്ച നളന്‍ രാജ്യകാര്യങ്ങള്‍ മന്ത്രിയെ ഏല്‍പ്പിച്ച് ഉദ്യാനത്തിലേയ്ക്ക് പോകുന്നു.

ഈ കഥ പാടിയത് ശ്രീ കോട്ടക്കല്‍ മധു ആയിരുന്നു. വേങ്ങേരി നാരായണനാണ് ഈ ഭാഗത്ത് ശിങ്കിടി പാടിയിരുന്നത്. ശ്രീ കോട്ടക്കല്‍ പ്രസാദും(ചെണ്ട) ശ്രീ കോട്ടക്കല്‍ രവി(മദ്ദളം) ആയിരുന്നു മേളത്തിന്. പ്രസാദിന്റെ ചെണ്ട അത്രകണ്ട് നിലവാരം പുലര്‍ത്തിയിരുന്നില്ലെങ്കിലും രവിയുടെ മദ്ദളം ആ പോരായ്കകള്‍കൂടി നികത്തിയിരുന്നു.


ഹംസമായി രംഗത്തെത്തിയത് ശ്രീ കോട്ടക്കല്‍ ഹരിദാസന്‍ ആയിരുന്നു. പ്രത്യേകമായ ചുവടുവെയ്പ്പുകളോടും പക്ഷിചേഷ്ടകളോടും കൂടി അവതരിപ്പിക്കേണ്ടുന്ന ഈ വേഷം ഹരിദാസന്‍ അത്ര തൃപ്തികരമായല്ല അവതരിപ്പിച്ചത്. നളനോടുള്ള ‘ഊര്‍ജ്ജിതാശയ’ എന്ന പദത്തിന്റെ ആരംഭത്തിലെടുക്കേണ്ടുന്ന ചുവടുവെയ്പ്പുകള്‍ ബാലസുബ്രഹ്മണ്യന്‍ ആദ്യം ചെയ്തു കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പെട്ടന്ന് ഹരിദാസന്‍ അതുമനസ്സിലാക്കി ചെയ്യുകയും ചെയ്തു. ഹംസത്തിന്റെ മുഖത്തുതേപ്പും അത്ര മികച്ചതായിരുന്നുമില്ല. പൊതുവേ നിലവാരമുള്ള കോപ്പുകളാണ് നാട്ട്യസംഘത്തിന്റേതെങ്കിലും ഹംസത്തിന്റെ കുപ്പായവും ചുണ്ടും അത്ര നല്ലതായി തോന്നിയില്ല. ചുണ്ടിന്റെ ആകൃതി മികവുള്ളതല്ല. ഇതിന് ഇരുണ്ട നിറവുമായിരുന്നു.


ശ്രീ കോട്ടക്കല്‍ രാജുമോഹന്‍ ദമന്തിയായും ശ്രീ കോട്ടക്കല്‍ ഹരീശ്വരന്‍, പ്രദീപ് എന്നിവര്‍ സഖിമാരായും രംഗത്തെത്തി. സാധാരണ രംഗാന്ത്യത്തില്‍ ഹംസം പറന്നകലുന്നതായി ദമയന്തി കാട്ടാറുണ്ട്. എന്നാല്‍ ഇവിടെ ദമയന്തി വെറുതേ നോക്കിയിരിക്കുന്നതായെ കണ്ടുള്ളു. ഈ ഭാഗത്ത് ശിങ്കിടി പാടിയത് ശ്രീ കോട്ടക്കല്‍ സുരേഷായിരുന്നു. ഹംസത്തിനോടുള്ള ദമയന്തിയുടെ ചരണങ്ങള്‍ സാധാരണയിലും കാലമുയത്തിയാണ് ആലപിച്ചത്.


ഒന്നാംദിവസം ഉത്തരഭാഗത്തിലെ ഹംസം നളന്റെ സമീപം മടങ്ങിയെത്തുന്ന രംഗവും സ്വയംവര രംഗവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ‘അങ്ങയുടെ അഭിലാഷം സാധിതപ്രായമായി’ എന്നു പറഞ്ഞ് ഹംസം മറഞ്ഞയുടന്‍ നളന്‍ ‘ഇനി കല്യാണത്തിന് ശ്രമിക്കുകതന്നെ’ എന്നുകാട്ടി! രംഗം അവസാനിപ്പിച്ചു.


ശ്രീ കോട്ടക്കല്‍ ഹരികുമാറാണ് സരസ്വതിയായി അരങ്ങിലെത്തിയത്. ഈ ഭാഗത്തെ മേളം ശ്രീ കോട്ടക്കല്‍ വിജയരാഘവനും(ചെണ്ട) മനീഷ്‌രാമനാഥനും(ഇടയ്ക്ക) ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണനും, സുഭാഷും‍(മദ്ദളം) ചേര്‍ന്ന് കൈകാര്യം ചെയ്തു.


രണ്ടാമത്തെ കഥയായ നളചരിതം രണ്ടാംദിവസം ആരംഭിക്കാനായത് വെളിപ്പിനെ 3:10നുമാത്രമാണ്. എന്നാല്‍ നട്ട്യസംഘം കലാകാരന്മാര്‍ ഏതാണ്ട് മൂന്നുമണിക്കൂര്‍ പതിനഞ്ചുമിനിറ്റുകള്‍കൊണ്ട് രണ്ടാംദിവസം കഴിച്ച് സൂര്യോദയത്തിനു മുന്‍പുതന്നെ ധനാശിപാടി! ചില ഭാഗങ്ങള്‍ ഒഴിവാക്കിയും ബാക്കിഭാഗങ്ങള്‍ പിന്നാനി ശിങ്കിടിക്ക് പാടിതീര്‍ക്കുകയൊ വളരെ ഉയര്‍ന്നകാലത്തില്‍ പാടിതീര്‍ക്കുകയൊ ചെയ്തും ആട്ടങ്ങള്‍ ചുരുക്കിയും ആണ് ഇത് സാധിച്ചെടുത്തത്. ഇതിനായി എല്ലാ കലാകാരന്മാരും ഒരുമയായി പ്രവൃത്തിക്കുകയും ചെയ്തു. ആദ്യരംഗത്തിലെ പതിഞ്ഞപദം ഉണ്ടായില്ല! ‘ദയിതേ’ മുതലാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യര്‍ നളനായും ശ്രീ കോട്ടക്കല്‍ വാസുദേവന്‍ കുണ്ഡലായര്‍ ദമയന്തിയായും വേഷമിട്ടു. പുഷ്ക്കരന്‍ വന്ന് ചൂതിനു വിളിക്കുന്നതോടെ തന്നെ ദമയന്തിയില്‍ അതിയായ ശോകഭാവം ഉണ്ടാകുന്നതായി കണ്ടു. ‘രാജ്യം പണയപ്പെടുത്തി ചൂതുകളിക്കുന്നതോടെ തന്നെ ദമയന്തി കുട്ടികളെ വാഷ്ണേയനോടോപ്പം തന്റെ രാജ്യത്തേക്ക് അയക്കുന്നതുകണ്ടിട്ട് നളന്റെ പരാജയം ദമയന്തിക്ക് മുന്‍‌കൂട്ടി അറിയാമായിരുന്നെന്നു തോന്നി. ദമയന്തി വേര്‍പാട് രംഗത്തില്‍ മുടി മുന്നിലേക്കിട്ട് എത്തിയത് എന്തിനെന്ന് മനസ്സിലായില്ല. ‘ദൂരെയല്ലാ കുണ്ഡിനവും’ എന്ന് നളന്‍ പറയുമ്പോള്‍ ‘എന്നാല്‍ നമുക്ക് അങ്ങോട്ടുപോകാം’ എന്നാണ് സാധാരണ ദമയന്തി പ്രതിവചിക്കാറ്. എന്നാല്‍ ‘നമുക്ക് അങ്ങോട്ട് പോകണ്ടാ’ എന്ന്‍ പറയുന്ന ദമയന്തിയെയാണ് ഇവിടെ കണ്ടത്.


ശ്രീ കോട്ടക്കല്‍ ദേവദാസ് കലിയായും ശ്രീ കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍ ദ്വാപരനായും ശ്രീ കോട്ടക്കല്‍ സുധീര്‍ പുഷ്ക്കരനായും രംഗത്തെത്തി. പുഷ്ക്കരന്‍ ആദ്യരംഗത്തില്‍ തന്നെ ദേഷ്യസ്ഥായിയിലാണ് രംഗത്ത് പ്രവൃത്തിച്ചിരുന്നത്. വളരെയധികം കാലമുയര്‍ത്തി ആലപിക്കപ്പെട്ട ‘ഉണ്ടാകേണ്ടാ’ എന്ന പദത്തിന്റെ മുദ്രകള്‍ കാട്ടാന്‍ സുധീര്‍ വല്ലാതെ ആയാസപ്പെട്ടിരുന്നു.


ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍ അവതരിപ്പിച്ച കാട്ടാളന്‍ ദമയന്തിയെ സമീപത്ത് ദര്‍ശ്ശിച്ച മാത്രയില്‍ തന്നെ അവളെ ആലിംഗനം ചെയ്യാനായി മുതിരുന്നു. ഇങ്ങിനെ ചെയ്താല്‍ ഈ വൃതലോപോദ്യമം മൂലം അപ്പോള്‍ തന്നെ കാട്ടാളന്‍ ഭംസ്മമായിതീരില്ലെ? അതുപോലെ തന്നെ രംഗാന്ത്യത്തില്‍ ‘എന്നേകൊല്ലല്ലേ, ഞാന്‍ പൊയ്ക്കോളാം’ എന്നൊക്കെ കാട്ടാളന്‍ ദമന്തിയോട് യാചിക്കുന്നതായി കണ്ടു! കാട്ടാളനെ ദമയന്തി ശപിക്കുന്നില്ലല്ലോ, വൃതലോപോദ്യമന്‍ ഭസ്മീകരിക്കപ്പെടും എന്ന അമരേന്ദ്രദത്തമായ വരം സ്മരിക്കുകമാത്രമാണല്ലൊ ചെയ്യുന്നത്. ഈ ആത്മഗതം കാട്ടാളന്‍ കേള്‍ക്കുകയില്ലല്ലോ. കാട്ടാളവേഷം സാധാരണയായി പുറപ്പെടുവിക്കാറുള്ള ‘പൂ’,‘പുപ്പൂയ്’ തുടങ്ങിയ വിളികള്‍ക്കുപകരം കത്തിവേഷങ്ങളേപ്പോലെ ‘ഗ്വാഗ്വായ്’ ശബ്ദങ്ങളാണ് ഈ കാട്ടാളനില്‍ നീന്നും പുറപ്പെട്ടിരുന്നത്!


ഈ കഥ പൊന്നാനി പാടിത് ശ്രീ കോട്ടക്കല്‍ നാരായണനായിരുന്നു. മിക്കപദങ്ങളും കാലംതള്ളി പാടിയ ഇദ്ദേഹം എന്തോ ‘ഒരുനാളും നിരൂപിതം’, ‘പയ്യൊ പൊറുക്കാമേ’ എന്നീ പദങ്ങള്‍ കാലം താഴ്ത്തിതന്നെയാണ് പാടിയത്. ഈ പദങ്ങള്‍ നന്നായി ആലപിക്കുകയും ചെയ്തു. എന്നാല്‍ ദമയന്തിയുടെ ‘ആഹന്തദയിതാ’, ‘വാഹസം ഗ്രസിക്കുന്നു’ എന്നീ ചരണങ്ങളും കാട്ടാളന്റെ ‘സ്വരത്തിനുടെ മാധുര്യം’, ’അപുത്രമിത്രാ കാന്താരം’ എന്നീ ചരണങ്ങളും രാഗമാറ്റത്തോടെയാണ് ആലപിച്ചത്. നൃത്തച്ചുവടുകളോടെ അവതരിപ്പിക്കപ്പെടുന്ന കാട്ടാളന്റെ പദങ്ങളിലെ ഈ രാഗമാറ്റം അഭിനയത്തിന് ഒട്ടും ചേരുന്നതായിരുന്നില്ല. അധിക സംഗീതപ്രയോഗങ്ങളില്‍ ശ്രദ്ധയൂന്നി ആലപിക്കുന്നതിനിടയില്‍ നാരായണന് സാഹിത്യം വിട്ടുപോവുകയും ചെയ്തിരുന്നു. ഗായകന്റെ സ്വാതന്ത്ര്യം(അതോ ദു:സ്വാതന്ത്ര്യമോ?) എന്ന പേരില്‍ ചെയ്തുകൂട്ടുന്ന ഈ വിക്രിയകള്‍ക്കിടയില്‍ തങ്ങള്‍ക്കുവേണ്ടിയല്ല, രംഗത്തുള്ള നടനുവേണ്ടിയാണ് പാടുന്നത് എന്നകാര്യം ഗായകര്‍ വിട്ടുപോകുന്നു.

കളിയുടെ അന്ത്യത്തില്‍ ധനാശിതൊഴുവാന്‍ നടമാരൊന്നും രംഗത്തുണ്ടായിരുന്നില്ല! അന്ത്യരംഗത്തിലുണ്ടായിരുന്ന നടന്മാര്‍(കേശവന്‍ കുണ്ഡലായരും വാസുദേവന്‍ കുണ്ഡലായരും) ഇരുവഴിക്ക് അണിയറയിലേക്ക് പോയി.
ചുരുക്കത്തില്‍ പറഞ്ഞാല്‍, വൈകിമാത്രം ആരംഭിക്കുന്ന ഇതുപോലെയുള്ള ഉത്സവക്കളിക്ക് കളിച്ചുതീര്‍ക്കുവാനാവുന്നതിലും അധികമായ കഥാഭാഗങ്ങളുള്ള കഥകള്‍ നിശ്ചയിച്ച സംഘാടകരും, മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ ഒഴിവാക്കിയും ബാക്കിഭാഗങ്ങള്‍ വഴിപാടുകണക്കെ ഓടിച്ച് ചെയ്തുതീര്‍ക്കുകയും ചെയ്ത കലാകാരമാരും ചേര്‍ന്ന് ഉറക്കമിളച്ച് കളികാണാനിരുന്ന ആസ്വാദകരെ കബളിപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.