തൃപ്പൂണിത്തുറ വൃശ്ചികോത്സവം (ഭാഗം-1)

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ 
ഈ വർഷത്തെ വൃശ്ചികോത്സവം നവബർ 12മുതൽ ആരംഭിച്ചു. 8ദിവസത്തെ ഉത്സവത്തിലെ 7രാവുകളിലും കഥകളി പതിവുണ്ട് ഇവിടെ. രാത്രി 12മണിയോടെ മാത്രമാരംഭിക്കുന്ന കളിക്കും എണ്ണത്താലും വണ്ണത്താലും നിറഞ്ഞ സദസും, പ്രമുഖരായ കലാകാരന്മാരെക്കൊണ്ട് നിറഞ്ഞ അരങ്ങും ഇവിടത്തെ പ്രത്യേകതയാണ്.

 മൂന്നാം ഉത്സവദിനമായ 14ന് രാത്രി 12:30മുതൽ
പൂതനാമോക്ഷ(ലളിത)മാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ലളിതയായി കലാ:രാജശേഖരൻ അരങ്ങിലെത്തി. ഇദ്ദേഹത്തിന്റെ ഇതരസ്ത്രീവേഷങ്ങളേപ്പോലെതന്നെ ഒതുക്കവും മിതത്വവുമാർന്ന അവതരണത്തിന്റെ സൗന്ദര്യം ലളിതയിലും ദൃശ്യമായി. വേണ്ടത് വേണ്ടത്രമാത്രം വിസ്തരിച്ചുകൊണ്ടുള്ള അവതരണം ആസ്വാദകരിൽ അനുഭവം വിതച്ചു. ചില നർത്തകരുടെയും, മത്തശിഖികളുടേയും നൃത്തവും, ദധിവിന്ദു പരിമളവുമിളകുന്നതും വിസ്തരിച്ച് ഇദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. 'സുകുമാര' എന്ന ലളിതയുടെ രണ്ടാമത്തെ പദത്തിന്റെ അവതരണത്തിൽ ചരണാന്ത്യങ്ങളിൽ ഇരട്ടിനൃത്തങ്ങൾ സാധാരണ പതിവില്ല. എന്നാൽ കുട്ടിയെ കളിപ്പിക്കുന്ന രീതിയിൽ ഇദ്ദേഹമെടുത്ത ഇരട്ടികളും വളരെ ഭംഗിയാർന്നവയായിരുന്നു. സാധാരണയായി ഉപേക്ഷിക്കാറുള്ള 'പല്ലവമൃദുലമാകും' എന്ന മൂന്നാം ചരണവും ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നു. ആരും ഇല്ലാത്തസമയം നോക്കി ലളിത കുട്ടിയെ സമീപിക്കുന്നതായല്ല ഇദ്ദേഹം അവതരിപ്പിച്ചത്. ലളിത കുട്ടിയുടെ സമീപമിരിക്കവെ കുട്ടിയെ നോക്കിക്കൊള്ളുവാൻ പറഞ്ഞിട്ട് അവിടെയുള്ള സ്ത്രീകൾ കുളിക്കുവാനും മറ്റുജോലികൾ ചെയ്യുവാനുമായി പോകുന്നതായാണ് അവതരിപ്പിച്ചത്. ലളിതവേഷത്തിൽ നിന്ന് സ്വരൂപത്തിലേയ്ക്ക് മാറുന്നതായി കാട്ടുവാനായി അദ്ദേഹം മഷിതേയ്ക്കുകയോ ദംഷ്ട്രങ്ങൾ വെയ്ക്കുകയോ ഒന്നും ചെയ്തിരുന്നില്ല. എങ്കിലും ചാമരം കടിച്ചുപിടിക്കുക, നാക്കുനീട്ടുക, അലറുക എന്നിവയിലൂടെ അവതരിപ്പിച്ച ഈ രൂപസങ്ക്രമണം വളരെ സ്വാഭാവികമായി അനുഭവപ്പെട്ടു. കരിതേയ്ക്കുകയോ ദംഷ്ട്രങ്ങൾ വെയ്ക്കുകയോ ചെയ്യുന്നതിനായി കുനിഞ്ഞോ മറഞ്ഞോ ഇരിക്കുന്ന അവസ്ഥ വേണ്ടിവന്നില്ല എന്നതും ഈ സ്വാഭാവികതയ്ക്കു കാരണമായെന്ന് തോന്നുന്നു. മരണത്തിനു തൊട്ടുമുൻപ് ലഘുമുദ്രകളിലൂടെ ശംഖചക്രഗദാപങ്കജധാരിയായ ശ്രീകൃഷ്ണനെ കാണുന്നതായുള്ള അഭിനയവും, ചത്തുമലച്ചുവീഴുന്നതും ഉൾപ്പടെ അന്ത്യഭാഗത്തെ അഭിനയവും അനുഭവദായകമായി.

 ലാ:ബാബു നമ്പൂതിരിയും, കലാ:വിനോദും ചേർന്നുള്ള പാട്ട്
സംഗീതാത്മകായ അരങ്ങുപാട്ടായിരുന്നു. കലാ:ശങ്കരവാര്യരുടെ മദ്ദളമേളവും കൂടി ചേർന്നപ്പോൾ പൂതനാമോക്ഷം അവിസ്മരണീയമായ ഒന്നായിത്തീർന്നു. കലാകാരന്റെ നൃത്ത അഭിനയങ്ങൾക്കും പാട്ടിനും അനുയോജ്യമായരീതിയിലുള്ള അതുല്യമായ മദ്ദളവാദനം കർണ്ണങ്ങൾക്കും മനസ്സിനും കുളിർമഴതന്നെ. കലാനിലയം രതീഷാണ് ചെണ്ടയിൽ മേളത്തിന് കൂടിയത്.

രാജസപ്രൗഢമാർന്ന അരങ്ങുകളിലൂടെ

ഇക്കഴിഞ്ഞ രാവിൽ(11/11/12) രാജസപ്രൗഢമായ രണ്ട് 
അരങ്ങുകൾക്കുമുന്നിലെത്തുവാൻ സാധിച്ചു, ഒന്ന് കൊടുങ്ങല്ലൂരിലും മറ്റൊന്ന് തുറവൂരിലും. കൊടുങ്ങല്ലൂരിനടുത്ത് ശൃഗപുരത്തെ വിവേകാനന്ദകേന്ദ്രത്തിന്റെ ശാന്തമായ ആശ്രമാന്തരീക്ഷത്തിലായിരുന്നു ആദ്യമായി പോയത്. രാവണോത്ഭവം കഥകളിയായിരുന്നു അവിടെ അന്ന് അവതരിപ്പിക്കപ്പെട്ടത്. കഥകളിയിലെ പഞ്ചരാവണന്മാരിൽ പ്രധാനപ്പെട്ടതും, തികഞ്ഞ അഭ്യാസബലം ആവശ്യമായതും, എന്നും കഥകളിനടന്മാർക്ക് ഒരുവെല്ലുവിളിയായുള്ളതുമായ ഉത്ഭത്തിലെ രാവണവേഷം ഇവിടെ കൈകാര്യം ചെയ്തത് ശ്രീമതി രജ്ഞിനീസുരേഷ് ആയിരുന്നു. 
രാവണന്റെ തപസ്സ്

വരപ്രതാപബലവാനായ രാവണൻ തന്റേടാട്ടത്തിലൂടെയും, 
പകർന്നാട്ടമെന്ന സങ്കേത്തിലൂടെയും തന്റെ പൂർവ്വകഥകളെ അനുസ്മരിക്കുന്നതായ ഒരു ആട്ടശില്പമാണ് ഈ രാവണാവതരണത്തിലെ പ്രത്യേകത. വേഷപ്പർച്ച, അലർച്ച, ഭാവപ്രകടങ്ങൾ, ചിട്ടയാർന്നതും ഊർജ്ജവത്തുമായ അവതരണം എന്നിങ്ങിനെ എല്ലാത്തരത്തിലും മികച്ചുനിന്ന ഈ രാവണൻ ആസ്വാദകനിൽ മികച്ചഅനുഭവം പകർന്നുനൽകി. പാരമ്പര്യവും, ഗുരുത്വവും മാത്രമല്ല കഥകളിയോടുള്ള അടങ്ങാത്ത അഭന്നിവേശവും, കഠിനമായ പരിശ്രമവും കൊണ്ടുതന്നെയാണ് അനിതരവനിതാസാധാരണവും, ഇതര പ്രഫഷണൽ കഥകളിനടന്മാരെ വെല്ലുന്നതുമായ രീതിയിൽ ഇതുപോലെയുള്ള ഒരുവേഷം വിജയിപ്പിക്കുവാൻ രജ്ഞിനിയേച്ചിക്ക് സാധിക്കുന്നത്. ഇതുതന്നെയാണ് ഇവരെ ഇതരകലാകാരികളിൽനിന്നും വേറിട്ടുനിർത്തുന്ന ഘടകവും. 

കലാമണ്ഡലം വിദ്യാർദ്ധികളായ വിശാഖ്, 
ആദിത്യൻ എന്നിവരായിരുന്നു യഥാക്രമം കുംഭകർണ്ണന്റേയും വിഭീഷണന്റേയും വേഷമിട്ടത്. വാസുദേവൻ നമ്പൂതിരി, രാജേഷ് ബാബു എന്നിവരായിരുന്നു പദങ്ങൾ പാടിയത്. കലാ:കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു വേഷക്കാരനൊപ്പംതന്നെ മേളക്കാർക്കും പ്രാധാന്യമുള്ള ഉത്ഭവത്തിനായി മെളമൊരുക്കിയത്. ഗോപീകൃഷ്ണ്ണൻ തമ്പുരാനുമായിചേർന്ന് ചെണ്ടയിൽ ചോർച്ചയില്ലാത്തതും കൊഴുപ്പാർന്നതുമായ മേളം ഇദ്ദേഹം ഒരുക്കിയിരുന്നു. എങ്കിലും, പുഷ്പകവിമാനത്തിന്റെ ശബ്ദം പോലെ ചിലഭാഗങ്ങളിലെ കൊട്ട് മിഴിവാർന്നതായി തോന്നിയില്ല. താളപ്പിടിപ്പോടെ പ്രവർത്തിച്ചും, പഴുതുകളെ മനോഹരമായി നിറച്ച് മേളം കൊഴുപ്പിച്ചുകൊണ്ടും പ്രധാനമദ്ദളക്കാരനായിരുന്ന കലാനിലയം മനോജും സഹമദ്ദളക്കാരനായിരുന്ന കലാനിലയം പ്രകാശനോടൊപ്പം മികച്ചപ്രവർത്തി കാഴ്ച്ചവെച്ചു. എരൂർ മനോജ് ചുട്ടികുത്തിയിരുന്ന ഈ കളിക്ക് എരൂർ ഭവാനീശ്വരം ആയിരുന്നു കളിയോഗം. വൈകുന്നേരം നടന്ന ഈ കളി കണ്ടശേഷം രാത്രി സജീഷ് വാര്യർ, മനോജ് ഇന്നിങ്ങിനെയുള്ള സഹകമ്പക്കാരുമായി തുറവൂർക്ക് വെച്ചുപിടിച്ചു.
'ഞാനേകൻ പോരും'

 
ചേർത്തലക്കടുത്തുള്ള തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി 
ഉത്സവത്തിന് 4ദിവസങ്ങളിൽ കളി പതിവുണ്ട്. അവസാനരാത്രിയിൽ വലിയ നരകാസുരനോടുകൂടിയുള്ള നരകാസുരവധം കഥകളി ഇവിടെ നിർബന്ധമാണ്. ക്ഷേത്രചടങ്ങുകളും എഴുന്നള്ളിപ്പുമൊക്കെ കഴിഞ്ഞ് വെളുപ്പിന് 1:30ന് നരകാസുരവധം ആരംഭിക്കുമുൻപുതനെ അവിടെ എത്തി ഞങ്ങൾ. ആരംഭിക്കുന്നത് ഇത്ര വൈകി ആയതുകൊണ്ടും, കഥാഭാഗം പൂർണ്ണമായി അവതരിപ്പിക്കേണ്ടതുകൊണ്ടും സമയക്കുറവ് ഉണ്ടായിരുന്നു എങ്കിലും കോട്ടക്കൽ പി.എസ്സ്.വി.നാട്ട്യസഘം ഭംഗിയായിത്തന്നെ നരകാസുരവധം അവതരിപ്പിക്കുകയുണ്ടായി. മുരളീധരൻ നക്രതുണ്ടിയായും, ഹരികുമാർ ലളിതയായും, പ്രദീപ് ജയന്തനായും ദേവദാസൻ ചെറിയ നരകാസുരനായും അരങ്ങിലെത്തി. വേഷപ്പകർച്ച, വൃത്തിയുള്ള പ്രവർത്തി, അമിതവിസ്താരമില്ലാത്ത ആട്ടങ്ങൾ, എന്നിവയാലെല്ലാം മികച്ചതായിരുന്നു ദേവദാസേട്ടന്റെ നരകാസുരൻ. കേയിയാട്ടം, ശബ്ദവർണ്ണന, പടപ്പുറപ്പാട്, സ്വർഗ്ഗവിജയം ഇന്നിവയെല്ലാം നിറഞ്ഞ ചെറിയ നരകാസുരന്റെ അവതരണത്തിലെ ഊജ്ജവത്തായ പ്രകടനം ആസ്വാദകരിൽ നല്ല അനുഭവം നൽകുന്നതായി. സമയപ്രശ്നം കാരണം സൃഗാരപ്പദത്തിന്റെ പല്ലവി ഒഴിവാക്കി നേരെ കേകിയിലേയ്ക്ക് കടക്കുന രീതിയിലാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. രാവിനെ ധന്യമാക്കിയ രാജസവേഷങ്ങളാൽ മനസ്സുനിറഞ്ഞ് രാവിലെ 6മണിയോടെ തുറവൂരിൽ നിന്നും മടങ്ങുമ്പോൾ നിറഞ്ഞ സദസ്സിനുമുന്നിൽ സുനിലിന്റെ വലിയ നരകാസുരൻ ആട്ടം ആരംഭിച്ചിരുന്നതേയുള്ളു. 

'കലയാമി സുമതേ'


ലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണദിനാചരണ
രജതജൂബിലിയോടനുബന്ധിച്ച് അനുസ്മരണദിനാചരണസമിതി, ഇരിങ്ങാലക്കുട പുറത്തിറക്കിയ പുസ്തകമാണ് 'കലയാമി സുമതേ'. കഥകളി സംഗീതത്തിൽ ആവിഷ്ക്കാരത്തിന്റെ നവസാദ്ധ്യതകൾ കണ്ടെത്തി പ്രയോഗിക്കുവാനും, അതിലൂടെ തനതായൊരു വഴി രൂപപ്പെടുത്തിയെടുക്കുവാനും സാധിച്ച കുറുപ്പാശാന്റെ അനുപമവും അനനുകരണീയവുമായ സംഗീതസുധയെ അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യാൻ ശ്രമിക്കുക എന്ന ഉദ്ദേശത്തോടെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ധം ഇരുപത്തിയേഴോളം ലേഘനങ്ങളുടെ സമാഹാരമാണ്. ഇതിനായി അത്തിപ്പറ്റ രവി, വാസുദേവൻ വെമ്പോല എന്നിവരുടെ സഹകരണത്തോടെ ഡോ.എ.എൻ.കൃഷ്ണനാണ് ലേഖനങ്ങളുടെ സമാഹരണവും സംശോധനവും നിർവ്വഹിച്ചിരിക്കുന്നത്.

 കുറുപ്പാശാന്റെ അരങ്ങുപാട്ടിന്റേയും അദ്ധ്യാപനരീതിയേയും
വിശദീകരിക്കുന്ന 'കുറുപ്പാശാനെ ഓർക്കുമ്പോൾ' എന്ന പ്രിയശിഷ്യൻ പാലനാട് ദിവാകരൻ നമ്പൂതിരിയുടെ ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. തുടർന്നുള്ള ലേഖനങ്ങളിലായി പ്രമുഖകലാകാരന്മാരായ പത്മശ്രീ കലാ:ഗോപി, ചേർപ്പുളശ്ശേരി ശിവൻ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാ:സുബ്രഹ്മണ്യൻ, കലാ:ഉണ്ണികൃഷ്ണൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവർ കുറുപ്പാശാനെ അനുസ്മരിച്ചിരിക്കുന്നു.
ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ഗുരു കലാ:നീലകണ്ഠൻ നമ്പീശന്റെ പുത്രൻ പി.എം.ജനാർദ്ദനൻ സഹോദരതുല്യനായ കുറുപ്പാശാനെ അനുസ്മരിക്കുന്ന ഒരു ലേഖനവും ആദ്യഭാഗത്തിലുണ്ട്. ഇതിൽ കുറുപ്പാശാന്റെ ജീവിതദശകളെയും, നമ്പീശനാശാനുമായുള്ള ഗുരുശിഷ്യബന്ധത്തേയും സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു.
ഗ്രന്ധത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ  
പാലക്കീഴ് നാരായണൻ, പാലേലി മോഹനൻ, കെ.വി.വി.നമ്പൂതിരി തുടങ്ങിയവരുടെ ആസ്വാദകപക്ഷത്തുനിന്നുള്ള അനുസ്മരണങ്ങളാണുള്ളത്. ഡോ:എ.എൻ.കൃഷ്ണൻ തന്റെ 'പാദമുദ്രകൾ' എന്ന ലേഖനത്തിലൂടെ സ്വാനുഭവത്തെ വിവരിക്കുകയും, സമകാലീനരായ പ്രഗത്ഭരുടെ വാക്കുകളിലൂടെ കുറുപ്പാശാൻ എങ്ങിനെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. 'പാട്ടുകഴിഞ്ഞൊരു ഗായകൻ വെച്ചതാം ചേങ്ങിലം' എന്ന ലേഖനത്തിലൂടെ പ്രദീപ് കുഴിക്കാട് കുറുപ്പാശാന്റെ അന്ത്യകാലത്തേയും, അവസാന അരങ്ങിനേയും ഹൃദയസ്പർശികളായ വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നു. ഡോ:എസ്സ്.എസ്സ്.ശ്രീകുമാർ എന്ന കുറുപ്പാശാന്റെ ത്രീവ്രാരാധകന്റെ സ്മരണകളാണ് 'മഹാഗായകസന്നിധിയിൽ' എന്ന ലേഖനം.  തന്റെ വ്യക്തിജീവിതത്തിലെ തീവ്രനുഭവങ്ങളുടെ കാലഘട്ടങ്ങളിൽ പ്രണയവും വിരഹവും വ്യക്തിപരമായ രാഗദ്വേഷങ്ങളും കുറുപ്പാശാന്റെ പദങ്ങളിലൂടെയാണ് താൻ അനുഭവിച്ചതെന്ന് ഇതിൽ ശ്രീകുമാർ പറയുന്നു.
ന്ത്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നവയിൽ അധികവും 
കഥകളിഗാനശാഖയുടേയും, കുറുപ്പാശാന്റെ പാട്ടുവഴികളുടേയും ചരിത്രവും പ്രത്യേകതകളും അന്വേഷിക്കുന്ന പ്രബന്ധങ്ങളാണ്.  ആട്ടക്കഥാസാഹിത്യത്തെ അരങ്ങുപാട്ടിൽ പരിചരിക്കപ്പെടുന്ന രീതികളെ വിശദമാക്കുന്നു 'കഥകളിസംഗീതം-സാഹിത്യവും ആലാപനവും' എന്ന ഡോ:ഇ.എൻ.നാരായണന്റെ പ്രബന്ധത്തിൽ. സാഹിത്യത്തെ ആവിഷ്ക്കാരവുമായി ലയിപ്പിക്കുന്ന കുറുപ്പാശാന്റെ അനിതരസാധാരണമായ വൈഭത്തേയും ഇതിൽ വിശദീകരിച്ചിരിക്കുന്നു. എം.എൻ.നീലകണ്ഠന്റെ 'മഹിതം ഗഹനം രുചിരം മധുരം' എന്ന പ്രൗഡവും സുദീർഘവുമായ ലേഖനത്തിൽ കഥകളിപ്പാട്ടിന്റെ ചരിത്രത്തേയും, കുറുപ്പാശാന്റെ ജീവിതത്തേയും, വിശദീകരിക്കുന്നതിനൊപ്പം ഉണ്ണികൃഷ്ണക്കുറുപ്പിന്റെ പാട്ടിന്റെ ഗുണദോഷവിചാരവും ചെയ്തിരിക്കുന്നു. ഭാരതസംഗീതത്തിന്റെ വിവിധങ്ങളായ കൈവഴികളുടെ അംശങ്ങൾ സംഗമിച്ച കുറുപ്പുസംഗീതത്തിലേയ്ക്ക് വെളിച്ചം വീശുന്ന ലേഖനമാണ് കുന്നം വിഷ്ണുവിന്റെ 'ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ഒരു അപൂർവ്വ താരത്തിളക്കം'. കുറുപ്പുപാട്ടിന്റെ പശ്ചാത്തലത്തേയും രസതന്ത്രത്തേയും വിശകലംചെയ്ത് അവതരിപ്പിക്കുന്ന പ്രബന്ധമാണ് പി.എം.നാരായണനും കെ.ശശി, മുദ്രാഖ്യയും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന 'കഥകളിപ്പാട്ടിലെ കാലാതീതഗായകൻ'. 'കാതുകളിൽ തിരിച്ചെത്തുന്ന ഒരു പാട്ടുകാലം' എന്ന തന്റെ വിജ്ഞാനപ്രദമായ ലേഖനത്തിലൂടെ മനോജ് കുറൂർ കുറുപ്പാശാന്റെ പാട്ടിനേയും കാലഘട്ടത്തേയും വസ്തുനിഷ്ടമായി വിലയിരുത്തിയിരിക്കുന്നു. 'നിത്യസഞ്ചാരത്തിനിടയിൽ അരങ്ങുകളെ വഴിയമ്പലമാക്കിയവൻ' എന്ന് കുറുപ്പാശാനെ വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഇതിലൂടെ കുറുപ്പുപാട്ടിന്റെ താളാത്മകമായി വിശകലനം ചെയ്യുന്നു. ഇതുതന്നെയാണ് ഇതരലേഘനങ്ങളിൽ നിന്നും ഈ ലേഘനത്തെ വത്യസ്ഥമാക്കുന്നതും വിജ്ഞാനപ്രദമാക്കുന്നതുമായ മുഖ്യ ഘടകവും. എ.എൻ.കൃഷ്ണൻ ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതത്തിലെ അക്ഷരവിന്യാത്തിലെ സവിശേഷതകളെ ഭംഗിയായി അപഗ്രഥിച്ചിരിക്കുന്നു തന്റെ ലേഖനമായ 'ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതം-ഒരു ശില്പവിചാര'ത്തിൽ.  തുടർന്നുവരുന്നത് 'ഭാവസംഗീതത്തിന്റെ വർണ്ണപ്രപഞ്ചം' എന്ന ഡോ:കെ.ജി.വിശ്വനാഥൻ നായരുടെ ലേഖനമാണ്. ഭാവാത്മകമായ നിശബ്ദത, സംഗീതം ചോരാതെതന്നെ പദങ്ങളെ വാചികതലത്തിൽ അവതരിപ്പിക്കുവാനുള്ള മാസ്മരവിദ്യ എന്നിങ്ങിനെ കുറുപ്പാശാന്റെ കളിപ്പാട്ടിന്റെ സവിശേഷതകളെ ഉദാഹരണസഹിതം വിശകലനം ചെയ്തിരിക്കുന്നു ഡോ:കെ.ജി.വിശ്വനാഥൻ നായർ. പാലനാട് ദിവാകരൻ നമ്പൂതിരിയുടെ രണ്ടാമതൊരു ലേഖനം കൂടി ഗ്രന്ധത്തിന്റെ അന്ത്യഭാഗത്തിൽ ഉണ്ട്. ശിഷ്യൻ, ആസ്വാദകൻ, ആരാധകൻ എന്നീനിലകളിലെല്ലാം കുറുപ്പാശാനെ അനുസമിരിക്കുന്ന പൂർവ്വഘണ്ഡവും, താളാത്മകത, ഭാവസൃഷ്ടി, രാഗപ്രയോഗസവിശേഷതകൾ എന്നിങ്ങിനെ ആശാന്റെ അരങ്ങുപാട്ടിന്റെ മാഹാത്മ്യങ്ങൾ വർണ്ണിക്കുന്ന ഉത്തരഭാഗവും ചേർന്ന സുദീർഘമായ ഒരു ലേഖനമാണ് പാലനാടിന്റെ 'കുറുപ്പാശാൻ' എന്നത്. തന്റെ പിതാവിനെ അനുസ്മരിക്കുന്ന വെള്ളിനേഴി ഹരിദാസന്റെ 'എന്റെ അച്ഛൻ' എന്നതാണ് അവസാന ലേഘനം. തുടർന്ന് കുറുപ്പാശാനെക്കുറിച്ചുള്ള മൂന്ന് കവിതകളും ഈ ഗ്രന്ധത്തിൽ ചേർത്തിരിക്കുന്നു. അത്തിപ്പറ്റ രവിയുടെ 'ബാഷ്പാഞ്ജലി', നെടുംബുള്ളി നാരായണൻ നമ്പൂതിരിയുടെ 'വിത്തും കൈക്കോട്ടും', കുറുവല്ലൂർ മാധവന്റെ 'സ്മരണാഞ്ജലി' എന്നിവയാണ് കവിതകൾ.

കുറുപ്പാശാന്റെ ജീവിതത്തിലേയ്ക്കു വെളിച്ചം വീശുക, 
അനുസ്മരിക്കുക എന്നതിലുപരിയായി ആ ഗന്ധർവ്വഗായകന്റെ സംഗീതത്തിലെ സവിശേഷവഴികളെ, പ്രയോഗങ്ങളെ സാഹിത്യ-സംഗീത-താള-ഭാവ പരങ്ങളായി വിശകലനം ചെയ്ത് അപഗ്രഥിക്കുകയും, വിലയിരുത്തുകയും ചെയ്തുകാട്ടുന്നതായ ഒരുപിടി ലേഖനങ്ങൾ നിറഞ്ഞ 'കലയാമി സുമതേ' എന്ന ഈ ഗ്രന്ധം കലാലോകത്തിന് വിലപ്പെട്ടതുതന്നെയാണ്. കേവലം കുറുപ്പാശാൻ ആരാധകർ മാത്രമല്ല, എല്ലാ കഥകളിയാസ്വാദകരും ഇത് വായിക്കേണ്ടതാണ്. എന്തുകൊണ്ട് ഒരുപറ്റം ആളുകൾ ആ ശബ്ദം നിലച്ച് കാൽനൂറ്റാണ്ടിനുശേഷവും അതിൽ ഭ്രമിച്ച് കഴിയുന്നു എന്ന് ഏറെക്കുറെ മനസ്സിലാക്കുവാൻ ഈ ഗ്രന്ധത്തിന്റെ വായനയിലൂടെ ഏവർക്കും സാധിക്കും. ഇക്കാലത്തെ കഥകളിഗായകരും ഇത് മനസ്സിരുത്തിവായിക്കേണ്ടതാണ്. അരങ്ങുപാട്ടിന്റെ കുറുപ്പാശാൻവഴിയുടെ സവിശേഷതകൾ മനസ്സിലാക്കുക എന്നതിനൊപ്പം, കേവലം സംഗീതം എന്നതിലുപരിയായി കളിപ്പാട്ടിനെ സാഹിത്യ-സംഗീത-ഭാവ-താളാത്മകങ്ങളായി വിശകലനം ചെയ്ത് ആസ്വദിക്കുന്ന ഒരുപിടി ആസ്വാദകരുടെ സാന്നിദ്ധ്യം ഇപ്പോഴും കഥകളിലോകത്തിലുണ്ടെന്ന് ഓർമ്മിക്കുവാനും ഇതിലൂടെ സാധിക്കും.
മൂന്ന് ഭാഷാദ്ധ്യാപകർ സംശോധനം ചെയ്ത് പുറത്തിറക്കിയതായ 
ഈ പുസ്തകത്തിലെ അക്ഷര/വാക്ക്യ പിശകുകളുടെ ഘോഷയാത്ര പുത്തനരിയിലെ കല്ലുകടിപോലെ അനുഭവപ്പെട്ടു. കുഞ്ചുനായരാശാന്റെ പേരിനുപകരം കുഞ്ചൻ നമ്പ്യാരുടെ പേർ അച്ചടിച്ചുവെച്ചതുപോലെയുള്ള പിശകുകൾ ഒറ്റനോട്ടത്തിൽത്തന്നെ ശ്രദ്ധയിൽ പെടുന്നതും നിശ്ചയമായും ഒഴിവാക്കേണ്ടിയിരുന്നതുമാണ്. സമയ‌ക്കുറവ് ഉൾപ്പെടെയുള്ള പരിമിതികൾ മനസ്സിലാക്കിക്കൊണ്ടുതന്നെ പറയട്ടെ, കലാകേരളത്തിന് മുതൽക്കൂട്ടായിതീരുന്ന എതുപോലെയൊരു പ്രഥാനപ്പെട്ട ഗ്രന്ധം പുറത്തിറക്കുമ്പോൾ കുറച്ചുകൂടി സൂക്ഷമതയും ശ്രദ്ധയും ആകാമയിരുന്നു.
ലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണദിനാചരണസമിതി, 
ഇരിങ്ങാലക്കുട പുറത്തിറക്കിയിരിക്കുന്ന 'കലയാമി സുമതേ' എന്ന ഈ പുസ്തകത്തിനായി അനിയൻ, ഇരിങ്ങാലക്കുട(മൊബ്ബ്-9249800700), അത്തിപ്പറ്റ രവി(മൊബ്ബ്-9447997695) എന്നിവരെ ബന്ധപ്പെടുക.

കലാ:ഉണ്ണികൃഷ്ണക്കുറുപ്പനുസ്മരണം രജതജൂബിലി

ഭിനയപോഷണമായ സംഗീതത്തിന്റെ അർത്ഥവും ആഴവും 
തിരിച്ചറിഞ്ഞ് പ്രവർത്തിച്ച് അരങ്ങുപാട്ടിന്റെ തനതുവഴികളിലൂടെ ആസ്വാദകരെ ആനന്ദതുന്ദിലരാക്കിയ അനശ്വരഗായകനും, കഥകളിസംഗീതത്തിലെ നവോത്ഥാനനായകൻ മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരുടെ പിൻഗാമിയായ കലാമണ്ഡലം നീലകണ്ഠൻ നമ്പീശന്റെ പ്രേഷ്ഠശിഷ്യനുമായ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അരങ്ങൊഴിഞ്ഞിട്ട് 25 വർഷങ്ങൾ തികഞ്ഞു. എന്നാൽ ലോകമെമ്പാടും പരന്നുകിടക്കുന്ന കഥകളിആസ്വാദകരുടെ മനസ്സുകളിൽ ഇന്നും ആ അമൃതസംഗീതം മായാതെ പതിഞ്ഞുകിടക്കുന്നു. കാൽനൂറ്റാണ്ടിനുശേഷവും കുറുപ്പാശാന്റെ സംഗീതത്തെ കേട്ടാസ്വദിക്കുകയും, അന്വേഷിക്കുകയും, ആരാധിക്കുകയും ചെയ്യുന്നവരുണ്ട് എന്നതും, അതിൽ പുതുതലമുറയിൽപ്പെട്ട ആസ്വാദകരും അനേകമുണ്ടെന്നുള്ളതും തന്നെ ആ അരങ്ങുപാട്ടിന്റെ സവിശേഷതയേയും അനശ്വരതയേയും വെളിവാക്കുന്നു. 1987 ഒക്ടോബർ 9ന് ഗുരുവായൂരിൽ 'കലാചേത'നയുടെ അരങ്ങിൽ "ഒരുനാളും നിരൂപിതമല്ലേ..." എന്നുപാടിയവസാനിപ്പിച്ചാണ് അദ്ദേഹം ചേങ്ങില താഴെവെച്ചത്. 1988മുതൽ ആ മഹാപ്രതിഭയുടെ സ്മരണ നിലനിർത്തിക്കൊണ്ട് ഇരിങ്ങാലക്കുടകേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണസമിതി 'ഒക്ടോബർഒൻപത്' ആശാന്റെ സ്മരണാദിനമായി ആചരിച്ചുവന്നിരുന്നു. ഈ വർഷം ഒക്ടോബർ ഒൻപതിന് ഈ ഓർമ്മപുതുക്കലിന്റെ രജതജൂബിലി സമുചിതമായി ആചരിക്കുകയുണ്ടായി. ഗായകൻ എന്നല്ല, ഒരു കഥകളികലാകാരന്റേതന്നെ ഓർമ്മനിലനിർത്തിക്കൊണ്ട് ഇതുപോലെ നീണ്ടകാലയളവിൽ കലാകാരന്മാരുടേയും ആസ്വാദകരുടേയും സജീവപങ്കാളിത്തത്തോടെ അനുസ്മരണം ആചരിക്കപ്പെടുന്നത് അതിവിരളമാണ്. കേരളകലാമണ്ഡലം, ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ഡോ.കെ.എൻ.പിഷാരടി സ്മാരക കഥകളിക്ലബ്ബ്, നാദോപാസന എന്നിവരുടെ സഹകരണത്തോടെ രജതജൂബിലി പരിപാടികൾ 2012 ഒക്ടോബർ 7, 8, 9 തീയതികളിലായി ഇരിങ്ങാലക്കുട ഉണ്ണായിവാര്യർസ്മാരക കലാനിലയം ഹാളിൽ വെച്ച് നടത്തപ്പെട്ടു.  
ജതജൂബിലി ഉത്ഖാടനദിവസമായ 7ന് എല്ലാവർഷവും
 പതിവുള്ളതുപോലെ കഥകളിസംഗീത മത്സരം, കഥകളിസംഗീതാർച്ചന എന്നിവയും, ബാഗ്ലൂർ വിനയ് ശർവ്വയും സംഘവും അവതരിപ്പിച്ച സംഗീതസദസും നടന്നു. സംഗീതമത്സരത്തിൽ ഇക്കുറി 18ഓളം കുട്ടികൾ പങ്കെടുക്കുകയുണ്ടായി.  
ണ്ടാം ദിവസമായ 8ന് പീശപ്പള്ളി രാജീവന്റെ നേതൃത്വത്തിൽ 
നടത്തപ്പെട്ട 'കഥകളി പരിചായക'ത്തിൽ മറ്റു പ്രമുഖകലാകാരന്മാരും പങ്കെടുത്തു.  വിദ്യാർത്ഥികൾക്ക് കഥകളി എന്ന ശ്രേഷ്ഠകലയെ അടുത്തറിയുന്നതിന് സഹായകമായിതീർന്ന ഈ പരിപാടിയിൽ സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നായി 200ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുകയുണ്ടായി.

നുസ്മരണദിനമായ 9ന് രാവിലെ കുറുപ്പാശാനെ സ്മരിച്ചുകൊണ്ട് 
ഭദ്രദീപം തെളിയിക്കുകയും പുഷ്പാർച്ച നടത്തുകയും ചെയ്തശേഷം കഥകളി സംഗീതത്തെ ആസ്പദമാക്കിയുള്ള സെമിനാർ നടത്തപ്പെട്ടു. കേരളകലാമണ്ഡലത്തിന്റെ സഹകരണത്തോടെ നടത്തപ്പെട്ട ഈ സെമിനാർ പ്രമുഖരായ കലാവിചക്ഷണരുടെ പ്രബന്ധാവതരണങ്ങളാലും കലാകാരന്മാരുടേയും ആസ്വാദകരുടേയും പങ്കാളിത്തത്താലും ശ്രദ്ധേയവും വിജ്ഞാനപ്രദവും ആയിതീർന്നു. വി.രാധാകൃഷ്ണൻ സ്വാഗതവും കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി കൃതജ്ഞതയും പറഞ്ഞ ഈ ശിലപശാലയിൽ മോഡറേറ്ററായി വർത്തിച്ചിരുന്നത് പി.എം.നാരായണൻ ആയിരുന്നു. ശിലപശാലയിൽ ആദ്യം 'കഥകളിസംഗീതത്തിലെ സാഹിത്യവിചാരം' എന്നവിഷയത്തിൽ പ്രബന്ധമവതരിപ്പിച്ചുകൊണ്ട് ഡോ:ഇ.എൻ.നാരായണൻ സംസാരിച്ചു. സാഹിത്യത്തെ അറിഞ്ഞുകൊണ്ട് അതിനനുഗുണമായ ഭാവതലത്തിലും, അർത്ഥം മനസ്സിലാക്കിക്കൊണ്ട് വേണ്ടരീതിയിൽ പദത്തെ വ്യവഛേദം ചെയ്തും പദങ്ങൾ ആലപിക്കേണ്ടതിന്റെ ആവശ്യകതയെ, അങ്ങിനെ ആലപിക്കുമ്പോൾ ഉള്ള മനോഹാരിതയെ വെളിവാക്കുന്നതും വളരെ വിജ്ഞാനപ്രദവുമായിരുന്നു ഈ പ്രബന്ധം. തുടർന്ന് 'കർണ്ണാടകസംഗീതസങ്കേതങ്ങൾ കഥകളിപ്പാട്ടിൽ' എന്ന വിഷയത്തെ അധികരിച്ച് വി.കലാധരൻ സംസാരിച്ചു. മലായളഭാഷയ്ക്കും കേരളസംഗീതത്തിനും നൂറ്റാണ്ടുകളുടെ പഴക്കവും ക്ലാസിക്കൽ സ്വഭാവും ഉണ്ട് എന്നുള്ള വെറും വൈകാരികമായ അഭിമാനം ചരിത്രപിൻബലമില്ലാത്ത മിദ്ധ്യാധാരണമാത്രമാണന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച തന്റെ പ്രസംഗത്തിൽ കലാധരൻ, കഥകളി ഗാനശാഖയുടെ നവോധാനനായകൻ മുണ്ടായവെങ്കിടകൃഷ്ണഭാഗവതരാണെന്നും, ആ പാത പിന്തുടരുകമാത്രമാണ് പിന്നീടുള്ള ഗായകർ ചെയ്തിട്ടുള്ളതെന്നും സമർദ്ധിച്ചു. ഗുരുകുഞ്ചുക്കുറുപ്പിന്റെ അഭിനയചാരുതകണ്ട് അതി‌ന് അന്നുള്ള അരങ്ങുപാട്ടുരീതി അപര്യാപ്തമെന്ന് തോന്നിയിട്ടാണത്രെ ഭാഗവതർക്ക് കളിപ്പാട്ടിൽ പരിഷ്ക്കരണങ്ങൾ നടത്തണമെന്ന് തോന്നിയത്. ഒരു നടന്റെ പ്രകടനപോഷണം ലക്ഷ്യമാക്കി പാട്ടുരീതികൾ പരിഷക്കരിക്കുക എന്നുള്ളത് പിൽക്കാലത്തൊരിക്കലും ഉണ്ടായിട്ടില്ല എന്നും, മറിച്ച് ഗായകർ വേഷക്കാരോട് മാത്സര്യസ്വഭാവം പുലർത്തിപ്പോരികയുമാണ് ഉണ്ടായിട്ടുള്ളതെന്നും വിശദീകരിച്ച ഇദ്ദേഹം, ഇതിനൊരപവാദം എന്ന നിലയിലാണ് കുറുപ്പാശാന്റെ പ്രസക്തി എന്നും ഓർമ്മിപ്പിച്ചു. ഭാഗവതരുൾപ്പെടെയുള്ള തമിഴ്ബ്രാഹ്മണരുടെ അതുല്യമായ സംഭാവനകൾ തനതുകേരളീയകലകൾക്കൊന്നും ഒരിക്കലും വിസ്മരിക്കാനാകാത്തവയാണന്നും കലാധരൻ ചൂണ്ടിക്കാട്ടി.  ഒരുതരത്തിൽ കേരളീയമെന്നുതന്നെ വിശേഷിക്കപ്പെടുത്താവുന്ന തനതുദ്രാവിഡ രാഗങ്ങളായ 'പാടി, പുറന്നീര, കാനക്കുറിഞ്ഞി തുടങ്ങിയവയേയോ കഥകളിപ്പാട്ടിന്റെ തനതുസവിശേഷതകളെയോ വെങ്കിടകൃഷ്ണഭാഗവതരും നമ്പീശനും ഒരിക്കലും മാറ്റിമറിക്കാൻ ശ്രമിച്ചിട്ടില്ല എന്നുപറഞ്ഞ കലാധരൻ, സമകാലീനഗായകർ ഇവകളെക്കൂടി മാറ്റിമറിക്കുവാൻ ശ്രമിക്കുമോ എന്ന് ആശങ്കപ്പെടുകയും ചെയ്തു. തുടർന്ന് 'കലാമണ്ഡലം നീലകണ്ഠൻ നമ്പീശനും കഥകളിസംഗീതത്തിലെ ശൈലീഭേദങ്ങളും' എന്ന വിഷയത്തിൽ കെ.ബി.രാജാനന്ദ് സംസാരിച്ചു. കഥകളി സംഗീതത്തിലെ പരിഷ്ക്കാരങ്ങൾ വെങ്കിടകൃഷ്ണഭാഗവതർ ആരംഭിച്ചുവെങ്കിലും അവ അരങ്ങുകളിലൂടെ, ശിഷ്യരിലൂടെ പ്രാവർത്തികമാക്കിയത് നമ്പീശനാശാനാണന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. 
ച്ചതിരിഞ്ഞ് 2മുതൽ സംഗീതാർച്ചന നടന്നു. 
കലാമണ്ഡലം നാരായണൻ നമ്പൂതിരി, കലാനിലയം ഹരി, കോട്ടക്കൽ പി.ഡി.നമ്പൂതിരി, കലാമണ്ഡലം നാരായണൻ എമ്പ്രാന്തിരി, കോട്ടക്കൽ മധു തുടങ്ങിയവർ ഇതിൽ പങ്കെടുത്ത് പാടി.
 

വൈകിട്ട് 5മുതൽ നടന്ന ഗായകസംഗമം നവ്യാനുഭവം പകർന്നതായി. 
കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി മുതൽ ദീപ പാലനാട് വരേയുള്ള 19ഓളം കഥകളിഗായകർ ഒരുമിച്ചിരുന്ന് കഥകളിപദങ്ങൾ ആലപിച്ച പരിപാടി ആയിരുന്നു ഇത്. 'ഗൗരീശം മമ', 'ശ്രീമത്സഖേ', നാഥാഭവൽചരണ', 'പുഷ്ക്കരവിലോചന', 'ജയജയ രാമചന്ദ്ര' തുടങ്ങിയ പദങ്ങൾ എല്ലാവരും ചേർന്ന് ആലപിച്ചു.
'ഗായകസംഗമം'

'ഗായകസംഗമം'
6മണി മുതൽ ഡോ.കെ.എൻ.പിഷാരടി സ്മാരകകഥകളിക്ലബ്ബ് 
പ്രസിഡന്റ് എ.അഗ്നിശർമ്മന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണസമ്മേളനത്തിന് പാലനാട് ദിവാകരൻ സ്വാഗതമാശംസിച്ചു. യോഗത്തിൽ വെച്ച് കലാ:ഉണ്ണികൃഷ്ണക്കുറുപ്പിനെക്കുറിച്ച് അനുസ്മരണദിനാചരണസമിതി തയ്യാറാക്കിയ 'കലയാമി സുമതേ' എന്ന പുസ്തകം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി പ്രകാശനം ചെയ്തു. ഉണ്ണായിവാര്യർ സ്മാരക കലാനിലയം പ്രസിഡന്റ് കെ.നരേന്ദ്രവാര്യർ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ചു. വിടപറഞ്ഞിട്ട് കാൽനൂറ്റാണ്ടുകൾക്കുശേഷവും ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കുറുപ്പാശാന്റെ സംഗീതത്തെക്കുറിച്ച് ഒരു അന്വേഷണവും സ്മരണയുമാണ് 'കലയാമി സുമതേ'യെന്ന് പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ച ഡോ.എ.എൻ.കൃഷ്ണൻ പറഞ്ഞു. ഇ.ശിവദാസ് കൃതജ്ഞതപറഞ്ഞ സമ്മേളനത്തിലെ മറ്റൊരു പ്രധാനഭാഗം ആലങ്കോട് ലീലാകൃഷ്ണൻ നടത്തിയ സ്മാരകപ്രഭാഷണമായിരുന്നു. 'കഥകളിസംഗീതത്തിലെ ജനകീയത' എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച ലീലാകൃഷ്ണൻ കുറുപ്പാശാന്റെ സംഗീത മാധുര്യത്തേയും അനുസ്മരിച്ചു. നമ്മുടെ തനത് കലാസാസ്ക്കാരിക രംഗങ്ങളിലെ പ്രതിഭകളായ കുറുപ്പാശാനേപ്പോലെയുള്ളവരുടെ സ്മരണകൾ എന്തുവിലകൊടുത്തും നിലനിർത്തേണ്ടതും, സീരിയലുകളും റിയാലിറ്റിഷോകളിലും ലയിച്ചും വൈദേശീയ സംസ്ക്കാരത്തിൽ അഭിരമിച്ചും വളർന്നുവരുന്ന പുതുതലമുറയ്ക്ക് ഇവരെ പരിചയപ്പെടുത്തേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണന്നും, നമ്മുടെ സമൂഹത്തിന് സാസ്ക്കാരികമായി സ്മൃതിനാശരോഗം സംഭവിക്കാത്തിരിക്കാൻ ഇത് ഉപകരിക്കുമെന്നും അദ്ദേഹം തന്റെ സ്മാരകപ്രഭാഷണത്തിൽ ഉത്ബോധിപ്പിച്ചു. 
രാത്രി 8:30മുതൽ പുലരുംവരെ കഥകളിയും അരങ്ങേറി. 
കലാമണ്ഡലം ചിനോഷ് ബാലൻ, കലാമണ്ഡലം ബാജിയോ എന്നിവർവേഷമിട്ട പുറപ്പാടോടുകൂടി ആരംഭിച്ച കളിയിൽ തുടർന്ന് മേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ഇതിൽ കലാ:മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാ:ബാബു നമ്പൂതിരി എന്നിവർ പദങ്ങൾ ആലപിച്ചപ്പോൾ കലാ:കൃഷ്ണദാസ്, സദനം രാമകൃഷ്ണൻ എന്നിവർ ചെണ്ടയിലും, കോട്ടക്കൽ രവി, സദനം ഭരതരാജൻ എന്നിവർ മദ്ദളത്തിലും പ്രവർത്തിച്ചു. സമ്പ്രദായശുദ്ധവും സംഗീതാതിപ്രസരമില്ലാത്തതുമായ പാട്ടും, യോജിപ്പോടെയുള്ള മേളവും മേളപ്പദത്തിനെ അനുഭവവേദ്യമാക്കിതീർത്തു.
'രത്നമെല്ലാം നിനക്കുള്ളു'
ദ്യമായി അവതരിപ്പിക്കപ്പെട്ട നളചരിതം ഒന്നാംദിവസത്തെ കഥയിൽ 
നളനായി സദനം കൃഷ്ണൻകുട്ടിയും, നാരദൻ, സഖി എന്നീവേഷങ്ങളിൽ കലാ:വൈശാഖും, ഹംസമായി കലാ:കെ.ജി.വാസുദേവനും, ദമയന്തിയായി കലാ:രാജശേഖരനും, തോഴിയായി കലാ:അനിൽ കുമാറും അരങ്ങിലെത്തി. 'സ്വർണ്ണവർണ്ണമാമന്നം' എന്ന ചരണം സാധാരണയിൽ നിന്നും വത്യസ്ഥമായി സഖിയാണ് ഇവിടെ അഭിനയിച്ചുകണ്ടത്. സാധാരണയായി ഈ ചരണം ദമയന്തിതന്നെ അഭിനയിക്കുന്നതായാണ് കാണാറുള്ളത്. 'കണ്ണുകൾക്കിതുനല്ല പീയൂഷഝരികയോ' എന്ന് ചോദ്യഭാവത്തിൽ അവസാനിക്കുന്ന ഈ ചരണം സഖി അഭിനയിക്കുന്നതുതന്നെയാണ് ഔചിത്യം എന്ന് തോന്നി.
'ഹരിണാക്ഷിവിരഹേന'

'പോയ്‌വരേണം'
'കുണ്ഡിനനായക'വരേയുള്ളഭാഗം കലാനി:ഉണ്ണികൃഷ്ണനും 
കലാ:വിനോദും ചേർന്നും, തുടർന്ന് 'പ്രിയമാനസ'വരേയുള്ള ഭാഗം കോട്ട:നാരായണനും കലാനി:രാജീവനും ചേർന്നും, ദമയന്തിയുടെ രംഗത്ത് കലാ:സുബ്രഹ്മണ്യനും പത്തിയൂർ ശങ്കരൻകുട്ടിയും ചേർന്നുമായിരുന്നു പാടിയത്. 
'കാർമുകിലൊളിവർണ്ണനും....'
കഥയ്ക്ക് കലാ:രാമൻ നമ്പൂതിരി, കലാ:കൃഷ്ണദാസ്, 
കലാനി:രതീഷ് എന്നിവർ ചെണ്ടയും കലാ:രാജ്‌നാരായണൻ, കലാനി:പ്രകാശൻ, കോട്ട:രവി എന്നിവർ മദ്ദളവും കൈകാര്യം ചെയ്തു.
'നൈഷധപുരമോ പരമപദം'
ഥകളിത്തത്തോടും മേൽസ്ഥായിസഞ്ചാരങ്ങളോടും കൂടിയുള്ള 
കലാനി:ഉണ്ണികൃഷ്ണന്റെ അരങ്ങുപാട്ടും, ഒതുക്കത്തോടും ഭംഗിയോടും കൂടിയ കലാ:രാജശേഖരന്റെ ദമയന്തിയുമാണ് ഇതിൽ ഏറ്റവും ആസ്വാദ്യമായി തോന്നിയത്.
'പൂർണ്ണചന്ദ്രവദനേ....'
ബാലിവിജയമായിരുന്നു രണ്ടാമതായി അവതരിപ്പിക്കപ്പെട്ട കഥ. 
ഇതിൽ കലാ:ബാലസുബ്രഹ്മണ്യൻ രാവണനായും, കലാ:അനിൽ കുമാർ മണ്ഡോദരിയായും, മാത്തൂർ ഗോവിന്ദൻകുട്ടി നാരദനായും, നെല്ലിയോട് വാസുദേവൻ നമ്പൂതിരി ബാലിയായും വേഷമിട്ടു. മൊത്തത്തിൽ നല്ലൊരു അനുഭവമായിതോന്നി ബാലിവിജയവും. പാലനാട് ദിവാകരൻ നമ്പൂതിരി ആദ്യരംഗത്തും തുടർന്ന് കലാ:നാരായണൻ നമ്പൂതിയുമായിരുന്നു ഈ കഥയ്ക്ക് പൊന്നാനിപാടിയത്. കലാ:രാമൻ നമ്പൂതിരി, സദനം രാമകൃഷ്ണൻ, കലാനി:രതീഷ് എന്നിവർ ചെണ്ടയിലും, സദനം ഭരതരാജൻ, കലാ:രാജ്‌നാരായണൻ, കലാനി:പ്രകാശൻ എന്നിവർ മദ്ദളത്തിലും മേളം പകർന്നു.
'മത്സരമുണ്ടതു നിസ്സാരം'
ലാ:സതീശൻ, കലാ:നിഖിൽ എന്നിവരായിരുന്നു ചുട്ടി കലാകാരന്മാർ.
'ഇവനല്ലൊ ബാലി'
ണ്ണായിവാര്യർസ്മാരക കലാനിലയത്തിന്റേതായിരുന്നു ചമയങ്ങൾ. 
നാരായണൻ നായർ, മുരളി, നാരായണൻ, നാരായണൻകുട്ടി എന്നിവരായിരുന്നു അണിയറസഹായികളായി വർത്തിച്ചിരുന്നത്.
 
'പാകവൈരിതന്നെ ബന്ധിച്ച....'

നാട്യധർമ്മി ആസ്വാദന പരിശീലന കളരി


നാട്യധർമ്മി, പാറക്കടവിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8മുതൽ 12വരെ 
മൂഴിക്കുളംശാല ജൈവ ക്യാമ്പസിൽ വെച്ച് ആസ്വാദന പരിശീലന കളരി സംഘടിപ്പിക്കപ്പെട്ടു. എറ്റുമാനൂർ പി. കണ്ണന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കളരിയിൽ ഡോ:കെ.ജി.പൗലോസ്, കെ.ബി.രാജാനന്ദ്, നരിപ്പറ്റ നാരായണൻ നമ്പൂതിരി, ശ്രീചിത്രൻ തുടങ്ങിയവരും വിവിധവിഷയങ്ങൾ അവതരിപ്പിച്ചു. സദനം രാമകൃഷ്ണൻ, കലാനിലയം പ്രകാശൻ, കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ശ്രീജിത്ത്, കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം വിപിൻ തുടങ്ങിയകലാകാരന്മാരും കളരിയിൽ പങ്കെടുത്തു. കളരിയുടെ സമാപനദിനമായ 12ന് വൈകിട്ട് 6മുതൽ കഥകളിയും അവതരിപ്പിക്കപ്പെട്ടു. 
"ലോകോത്തര ഗുണശാലിനി"
കോട്ടയത്തുതമ്പുരാൻ രചിച്ച കിർമ്മീരവധം ആട്ടക്കഥയിലെ 
ആദ്യഭാഗമാണ്(ആദ്യാവസാന ധർമ്മപുത്രന്റെ ഭാഗം) ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
"ശന്തനുകുലദീപ"
ചിട്ടക്കും ഭാവത്തിനും അതീവപ്രാധാന്യം നൽകി അവതരിപ്പിക്കേണ്ടതായ 
ധർമ്മപുത്രവേഷത്തിൽ അരങ്ങിലെത്തിയത് ഏറ്റുമാനൂർ കണ്ണനായിരുന്നു. മനോഹരമായ ചൊല്ലിയാട്ടത്താലും ആട്ടങ്ങളാലും ഇദ്ദേഹം തന്റെ വേഷം നന്നായി ചെയ്തിരുന്നു. ധർമ്മപുത്രരുടെ അവതരണത്തിലെതന്നെ പരമപ്രധാനമായ ഭാഗം ആദ്യരംഗത്തിലെ 'ബാലെ കേൾ' എന്ന പതിഞ്ഞപദമാണ്. സൂക്ഷവീക്ഷണത്തിൽ ഇതിന്റെ അവതരണത്തിൽ തൈര്യത്രികമായ യോജിപ്പിൽ കുറവ് ചിലഭാഗങ്ങളിൽ തോന്നിച്ചിരുന്നു.
"താമസമെന്നിയെ ഞാന്‍ തൊഴുന്നേന്‍”
കലാമണ്ഡലം മുകുന്ദൻ പാഞ്ചാലിവേഷവും 
കലാമണ്ഡലം അരുൺ വാര്യർ ധൗമ്യവേഷവും നന്നായി അവതരിപ്പിച്ചു.
“മൂര്‍ദ്ധ്നിവിലിഖിതം"
സൂര്യനായി കലാ:വിപിൻ(മാർഗ്ഗി) വേഷമിട്ടു.
"സുജനനമനരത"
അതേ വരെ ദുഃഖിതനായിരുന്ന ധർമ്മപുത്രൻ സൂര്യനിൽ നിന്നും 
പാത്രം ലഭിക്കുന്നതോടെ ഏറ്റവും സന്തോഷവാനാകുന്ന നിലയിലാണ് ഇവിടെ അവതരിപ്പിക്കുകയുണ്ടായത്. പാത്രവുമായി പാഞ്ചാലിയേയും ധൗമ്യനേയും സമീപിക്കുന്നവേളയിൽ വെച്ച അല്പം ചടുലമായ ചുവടുകൾ ധർമ്മപുത്രനിൽ ഒരു കുട്ടിത്തം ജനിപ്പിച്ചു. ധർമ്മപുത്രരുടെ നിലയിൽ മാറ്റംവരുത്തികൊണ്ടുള്ള ഈ അവതരണം ഉചിതമായി തോന്നിയില്ല.
 
ശ്രീകൃഷ്ണനായി കലാമണ്ഡലം മനോജ് രംഗത്തെത്തി.
“നാഗകേതനന്‍ തന്റെ നികൃതിയാല്‍"
 സുദർശ്ശനവേഷമിട്ട കലാമണ്ഡലം നീരജ്ജ് വത്യസ്ഥമായ 
മുഖത്തെഴുത്തിനാലും ഭംഗിയാർന്ന ചുവടുകളാലും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. അധികമായി പ്രവർത്തിക്കാനില്ലാത്ത ഒരു വേഷം എന്ന നിലയ്ക്ക് ചുട്ടി ഒഴിവാക്കിയത് പ്രായോഗികമായി ചിന്തിക്കുമ്പോൾ നന്നെന്നുതോന്നി. എന്നാൽ മുഖത്തെഴുത്തും ചുട്ടിപ്പൂവുകളും ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നുംതോന്നി.
"ഞങ്ങളെകണ്ടോരു നാണമില്ലയോ തവ"
അന്ത്യത്തിൽ, 'അല്ലയോ ലോകൈകനാഥനായ സ്വാമിന്‍, 
അവിടുന്ന് ഓരോരോ കാലങ്ങളില്‍ ഓരോരോ രൂപം ധരിച്ച്, ദുഷ്ടരെ നിഗ്രഹിക്കുകയും ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു' എന്നു തുടങ്ങിയ പതിവ് ആട്ടത്തെതുടർന്ന് ധർമ്മപുത്രൻ, ദശാവതാരങ്ങളും അല്പം വിസ്ഥരിച്ച് ഭംഗിയായി അവതരിപ്പിക്കുകയുണ്ടായി. 'ഇത്രയുമൊക്കെ അറിവും, സത്യധർമ്മനിഷ്ഠയുമുള്ള നീ എന്തിനാണ് കേവലമാനുഷ്യന്മാരെപ്പോലെ ദുഃഖം വരുമ്പോൾ അമിതമായി സങ്കടപ്പെടുകയും സുഖം വരുമ്പോൾ അമിതമായി സന്തോഷിക്കുകയും ചെയ്യുന്നതെന്ത്?' എന്ന് അവസരോചിതമായി ചോദിച്ചശേഷം ശ്രീകൃഷ്ണൻ, 'ദു:ഖമെല്ലാം തീര്‍ന്ന് നിങ്ങള്‍ക്ക് മേലില്‍ സുഖം വരും. ബന്ധുവായി ഞാനുണ്ടെന്ന് വിശ്വസിച്ച് വസിച്ചാലും.‘ എന്ന് അനിഗ്രഹിക്കുകയും ചെയ്തു.
'ചക്രാഖ്യം ധാമ ചക്രായുധസവിധമുപേത്യാ'
കലാനിലയം രാജീവൻ, കലാ:സുധീഷ് എന്നിവർ ചേർന്ന് നല്ല അരങ്ങുപാട്ട് 
ഒരുക്കിയപ്പോൾ കലണ്മണ്ഡലം ബാലസുന്ദരനും(ചെണ്ട) കലനി: പ്രകാശനും(മദ്ദളം) ഒരുക്കിയ മേളം കളിക്ക് അപര്യാപ്തമായതായിരുന്നു. ആദ്യരംഗത്തിൽ കലാശങ്ങൾക്കുൾപ്പെടെ മേളം വല്ലാതെ ഒതുക്കികൊട്ടിയിരുന്നത് അരങ്ങിനെ മങ്ങലേൽപ്പിച്ചു. വലന്തലമേളം ഉൾപ്പെടെ തുടർന്നുള്ള ഭാഗങ്ങളിലും പൂർണ്ണമായും അനുയോജ്യമായ മേളം ഒരുക്കുവാൻ ഇവർക്ക് സാധിച്ചിരുന്നില്ല.
"കുന്തീനന്ദനന്‍ തന്നെ അതിനൊരന്തരായമായ്‌വന്നു"
 ഏരൂർ മനോജ് ചുട്ടികുത്തിയ ഈ കളിക്ക് 
ശ്രീ ഭവാനീശ്വരി കഥകളിയോഗം, ഏരൂരിന്റേതായിരുന്നു ചമയങ്ങൾ.

തൃശ്ശൂർ കഥകളിക്ലബ്ബ് വാർഷികം

തൃശ്ശൂർ കഥകളിക്ലബ്ബിന്റെ നാൽപ്പത്തിയേഴാമത് വാർഷികം 
ഫെബ്രുവരി 11 ശനിയാഴ്ച്ച തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽവെച്ച് സമുചിതമായി ആഘോഷിക്കപ്പെട്ടു. വൈകിട്ട് 6:30മുതൽ നടന്ന ആഘോഷസമ്മേളനത്തിന്റെ ഭാഗമായി ടി.കൃഷ്ണൻകുട്ടി അനുസ്മരണം, വാഴേങ്കിട വിജയാശാന് സുവർണ്ണമുദ്രാസമർപ്പണം, എം.സി.നമ്പൂതിരിപ്പാട്, പി.ചിത്രൻ നമ്പൂതിരിപ്പാട്, കോട്ടക്കൽ നാരായണൻ എന്നിവരെ ആദരിക്കൽ, സ്മരണികാപ്രകാശനം എന്നിവയും നടന്നു. തുടർന്ന് പുറപ്പാട്, മേളപ്പദം എന്നിവയോടുകൂടി കഥകളിയും അവതരിപ്പിക്കപ്പെട്ടു.
മേളപ്പദം
തുടർന്ന് മന്ത്രേടത്ത് നമ്പൂതിരിപ്പാടിനാൽ വിരചിതമായ 
സുഭദ്രാഹരണം ആട്ടക്കഥയിലെ 18,19,20രംഗങ്ങളാണ് ആദ്യമായി ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
'യാദവശിഖാമണേ'
ബലഭദ്രനായി കലാമണ്ഡലം ഗോപിയും, 
ശ്രീകൃഷ്ണനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനുമാണ് അരങ്ങിലെത്തിയത്. ചൊല്ലിയാട്ടവും അഷ്ടകലാശം ഉൾപ്പെടെയുള്ള കലാശങ്ങളും ഭംഗിയായികൈകാര്യം ചെയ്തിരുന്നു ഇരുവരും. എന്നാൽ ഇതിലുപരിയായി കഥാപാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായരീതിയിലുള്ള സ്തോഭങ്ങളും ആട്ടങ്ങളും നടിക്കുന്നതിലൂടെയാണ് ഈ കഥാഭാഗം പൊലിക്കുന്നത്. അത്യാവശ്യം വേണ്ട ആട്ടങ്ങളല്ലാതെ കൂടുതലായൊന്നും ബലഭദ്രർ ഇവിടെ ആടിക്കണ്ടില്ല. ക്രോധഭാവവും ആശാനിൽനിന്നും പ്രതീക്ഷിച്ചിരുന്നതരത്തിലേയ്ക്ക് എത്തിയിരുന്നില്ല. കൃഷ്ണന്റെ നയപരമായ മറുപടികളിലൂടെ ക്രമേണ ക്രമേണ ബലഭദ്രരുടെ ക്രോധം കുറഞ്ഞുവരുന്നരീതിയിലാണ് സാധാരണ അവതരിപ്പിച്ചുകണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ, 'വൈധവ്യദീക്ഷ വരുമല്ലോ സുദതിയുടെ' എന്നുകേൾക്കുന്നതോടെ പെട്ടന്ന് ക്രോധഭാവം മാറി വൈവശ്യഭാവത്തിലേയ്ക്ക് എത്തുന്നതായാണ് കണ്ടത്. ബലഭദ്രനെ വല്ലാതെ ഭയക്കുകയും, മുന്നിൽ ചെല്ലുവാൻ തന്നെ പേടിക്കുകയും ചെയ്യുന്ന രീതിയിലാണ്(ആദ്യ ഭാഗത്ത്) ഇവിടെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചു കണ്ടത്. ജേഷ്ഠന്റെ ക്ഷിപ്രകോപം ശമിപ്പിക്കുവാൻ സാധിക്കുമെന്ന് ഉത്തമബോദ്ധ്യമുള്ള ശ്രീകൃഷ്ണൻ ഇത്ര ഭയപ്പാട് കാട്ടേണ്ടതില്ല എന്നു തോന്നുന്നു.
'ത്വല്‍പക്ഷപാതിയേ ശിക്ഷചെയ്‌വൻ'
ഈ രംഗങ്ങളിൽ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും, 
കോട്ടക്കൽ നാരായണനും ചേർന്നായിരുന്നു പാടിയത്. കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ടയിലും, കലാമണ്ഡലം രാജുനാരായണൻ മദ്ദളത്തിലും മേളവുമൊരുക്കി.
'അത്രയുമതല്ലെടോ'
ഇതിനെ തുടർന്ന് കൊട്ടാരക്കര തമ്പുരാന്റെ പ്രസിദ്ധമായ 
തോരണയുദ്ധം കഥയിലെ സാധാരണയായി പതിവുള്ള ഭാഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
സമുദ്രലംഘനം
സദനം ബാലകൃഷ്ണനായിരുന്നു ഹനുമാനായി വേഷമിട്ടിരുന്നത്. 
കീഴ്പ്പടം ശൈലിയിലുള്ള ആട്ടങ്ങളോടും, കലാശങ്ങളോടും കൂടിത്തന്നെ ഇദ്ദേഹം തന്റെ വേഷം ഭംഗിയായി ചെയ്തു.
'പുരമിതുകാണാൻ ഗതനഹമൊരു'
സാധാരണ തിരനോട്ടശേഷം സമുദ്രലംഘനത്തിനുതെയ്യാറായി 
മഹേന്ദ്രഗിരിയുടെ മുകളിൽ കയറിയനിലയിലാണ് ഹനുമാൻ ആട്ടം ആരംഭിക്കുക. എന്നാൽ ഇവിടെ തിരനോട്ടശേഷം ഉത്തരീയം വീശി പീഠത്തിലിരുന്നശേഷം 'ഞാൻ ഏറ്റവും സുകൃതിയായി ഭവിച്ചിരിക്കുന്നു. കാരണമെന്ത്?' എന്നാണ് ഹനുമാൻ ആട്ടം ആരംഭിച്ചത്. 'ശ്രീരാമചന്ദ്രസ്വാമി സീതാന്വേഷണത്തിനായി തന്നേത്തന്നെ നിയോഗിച്ചതുകാരണം ഞാൻ ഏറ്റവും സുകൃതിയായി ഭവിച്ചു' എന്ന് തുടർന്ന ആട്ടത്തിൽ അനന്തരം സീതാന്വേഷണാർദ്ധം സുഗ്രീവൻ കപികളെ ഓരോരോ ദിക്കുകകളിലേയ്ക്ക് അയയ്ക്കുന്നതും, ദക്ഷിണദിക്കിലേയ്ക്ക് പുറപ്പെട്ട തന്നെ വിളിച്ച് ശ്രീരാമചന്ദ്രസ്വാമി ദിവ്യാഗുലീയവും അടയാളവാക്യവും നൽകി അനുഗ്രഹിച്ചയയ്ക്കുന്നതും, വളരെ സഞ്ചരിച്ച് സമുദ്രതീരത്തെത്തിയ വാനരസംഘം സീതയെ കണ്ടെത്താതെ മടങ്ങുവാനാകാതെ ദുഃഖിച്ച് കിടന്നതും, അപ്പോൾ കപികളെ ഭക്ഷണമാക്കാനെത്തിയ സമ്പാതിയെന്ന പക്ഷിശ്രേഷ്ഠന് കപികളുടെ രാമനാമജപശ്രവണത്താൽ നഷ്ടപ്പെട്ട ചിറക് വീണ്ടും മുളച്ചുവന്നതും, ആകാശത്തിലേയ്ക്ക് പറന്ന് സഞ്ചരിച്ച് മടങ്ങിയെത്തിയ സമ്പാദി സീതാദേവി കടലിനുനടുവിലുള്ള ലങ്കയിൽ വസിക്കുന്നുണ്ട് എന്ന് അറിയിച്ചതും, സാഗരം ചാടിക്കടക്കുവാനാകാതെ കപികൾ വിഷമിച്ചു നിന്നപ്പോൾ വൃദ്ധനായ കപിശ്രേഷ്ഠൻ ജാംബവാൻ തന്നെ വിളിച്ച് പൂർവ്വകഥകൾ പറഞ്ഞുതന്നതും, ശിവപാർവ്വതിമാർ വാനരവേഷത്തിൽ ക്രീഡിക്കവെ ജനിച്ച പുത്രനായ തന്നെ വായുദേവൻ മുഖാന്തരം അഞ്ജനാദേവിക്കുനൽകിയതും, കുട്ടിക്കാലത്ത് സൂര്യബിംബത്തെക്കണ്ട് എന്തോ പഴമെന്നുകരുതി ഭക്ഷിക്കുവാനായി ആകാശത്തിലേയ്ക്ക് ചാടിയതുമായ തന്റെ പൂർവ്വകഥകൾ കേട്ട് ഉത്തേജിതനായി സമുദ്രലംഘിക്കുവാനായി ഒരുങ്ങുന്നതുമായും ആടുകയുണ്ടായി. തുടർന്ന് മഹേന്ദ്രഗിരിയിൽ കയറിയിട്ട് സമുദ്രലംഘനം ചെയ്യുന്നതായും മറ്റുമുള്ള പതിവുള്ള ആട്ടങ്ങൾ ആടി. സമുദ്രം ലംഘിക്കവെ ആദ്യം സുരസയേയും പിന്നീട് മൈനാകത്തേയും കാണുന്നതായാണ് ഇവിടെ അവതരിപ്പിച്ചിരുന്നത്. ലങ്കയിലെത്തിയ ഹനുമാൻ അസ്തമനസൂര്യന്റെ പൊൻകിരണങ്ങളേറ്റ് തിളങ്ങുന്ന ലങ്കയിലെ മണ്ണുകണ്ടതായി നടിച്ചിട്ട് 'ലങ്കോൽപ്പത്തി'യും ആടുകയുണ്ടായി.
'പോകുന്നേനഹം ലങ്കാലക്ഷ്മി'
കലാനിലയം മധുമോഹനാണ് ലങ്കാലക്ഷ്മി, 
പ്രഹസ്തൻ എന്നീവേഷങ്ങളിൽ എത്തിയിരുന്നത്.
അഴകുരാവണന്റെ പുറപ്പാട്
ലങ്കാലക്ഷ്മി പോയശേഷം ലങ്കയിൽ സീതയെ അന്യൂഷിച്ച് 
സഞ്ചരിക്കവെ രാവണന്റെ അന്തപ്പുരത്തിൽ ശയിക്കുന്ന മണ്ഡോദരിയേയും, വിഷ്ണുഭക്തനായ വിഭീഷണനേയും കാണുന്നതായ പതിവ് ആട്ടങ്ങൾ കൂടാതെ രാക്ഷസന്മാർ ദേവസ്ത്രീകളെ ഉപദ്രവിക്കുന്നതും, നിർബന്ധിച്ച് നൃത്തമാടിക്കുന്നതും മറ്റും കാണുന്നതായ ഒരു ആട്ടം കൂടി ഇവിടെ ചെയ്തിരുന്നു.
'ചേർന്നുവാഴ്ക വൈദേഹീ നീ'
അഴകുരാവണനായഭിനയിച്ച വാഴേങ്കിട വിജയനും മികച്ച 
പ്രകടനം കാഴ്ച്ചവെച്ചു. അഴകുരാവണന്റെ പുറപ്പാട്, 'ഹിമകരം'ആട്ടം, സീതയോടുള്ള ആട്ടം, സീതയ്ക്ക് വസ്ത്രാഭരണാദികൾ നൽകി സന്തോഷിപ്പിക്കാൻ ശ്രമിക്കൽ, തുടർന്നുള്ള പാടിപ്പദം, സീതയുടെ മറുപടികേട്ട് വെട്ടാനോങ്ങുകയും, മണ്ഡോദരിവന്ന് തടയവെ ലജ്ജിച്ചുകൊണ്ടുള്ള പിൻവാങ്ങലും എന്നിങ്ങിനെ വളരെ ചിട്ടപ്രധാനമായ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന തന്റെ വേഷം ഇദ്ദേഹം ചിട്ടയായും വൃത്തിയായും അവതരിപ്പിച്ചു. കാലപ്രമാണം അനുസരിച്ചുകൊണ്ട് ആട്ടഭാഗങ്ങൾ അവതരിപ്പിച്ചിരുന്ന ഇവിടെ പാടിപ്പദം പല്ലവി മുതൽത്തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. 'കൂരിരുൾ ഇടയുന്ന' എന്നുതുടങ്ങുന്ന ഈ പല്ലവി ഇപ്പോൾ സാധാരണയായി അവതരിപ്പിക്കപ്പെടാറില്ലാത്തതാണ്.
'എന്നോടേവം'
സീതയോടുള്ളപദത്തിലെ 'ഒരുമാസത്തിനക്കുവരുവൻ' എന്ന് 
ചൊല്ലിവട്ടംതട്ടിയപ്പോൾ ഹനുമാൻ ഒരുഭാഗത്തേയ്ക്ക് നോക്കി രാവണനെ വിചാരിച്ചുള്ള കോപവും, മറുഭാഗത്തേയ്ക്ക് സീതയേ നോക്കി കരുണവും മാറിമാറിനടിച്ച് ഏറ്റിച്ചുരുക്കി എടുത്തകലാശവും മനോഹരമായിരുന്നു. ഹനുമാന്റെ 'ഉദ്യാനഭഞ്ജനം', 'ലങ്കാദഹനം' എന്നിങ്ങിനെ തുടന്നുള്ള ഭാഗങ്ങളും ഇവിടെ വളരെ രസമായിത്തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു.
'കുത്ര മമ ചന്ദ്രഹാസം'
കലാമണ്ഡലം ശ്രീകുമാറും കോട്ടക്കൽ വെങ്ങേരി നാരായണൻ നമ്പൂതിരിയും 
ചേർന്നായിരുന്നു ഈ കഥയിലെ പദങ്ങൾ പാടിയിരുന്നത്.
കലാമണ്ഡലം ഉണ്ണികൃഷൻ, സദനം രാമകൃഷ്ണൻ എന്നിവർ ചെണ്ടയിലും 
സദനം ദേവദാസ്, കലാ:രാജുനാരായണൻ, കലാമണ്ഡലം വേണൂ എന്നിവർ മദ്ദളത്തിലും മികച്ചമേളവും ഒരുക്കി.
'സീതേ നിൻ പദാബുജം'
കലാമണ്ഡലം ശിവരാമൻ, കലാമണ്ഡലം ശിവദാസ്, 
കലാമണ്ഡലം രവികുമാർ എന്നിവരായിരുന്നു ചുട്ടികലാകാരന്മാർ
'മൽക്കരതാഡനത്തിങ്കൽ'
തൃശ്ശൂർ കഥകളിക്ലബ്ബിന്റെതന്നെ ആയിരുന്നു അണിലയം
ലങ്കാദഹനം
 മുരളി, നാരായണൻ, രമേഷ്, കുഞ്ചൻ മുതൽപ്പേരായിരുന്നു ഈ കളിക്ക് അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത്.

എറണാകുളം കഥകളിക്ലബ്ബ് വാർഷികം

എറണാകുളം കഥകളിക്ലബ്ബിന്റെ അൻപത്തിമൂന്നാമത് വാർഷികം 
2012 ഫെബ്രുവരി 10,11 തീയതികളിലായി എറണാകുളം ടി.ഡി.എം.ഹാളിൽവെച്ച് ആഘോഷിക്കപ്പെട്ടു.
11നു വൈകിട്ട് 7മുതൽ ഉത്തരാസ്വയംവരം കഥകളി അവതരിപ്പിക്കപ്പെട്ടു. 
ഉത്തരന്റെ സൃഗാരപ്പദം മുതൽ ബൃഹന്ദളയുടെ പോരുനുവിളി വരെയുള്ളഭാഗങ്ങളാണ്(ഹനുമാന്റെ രംഗം ഒഴിച്ച്) ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
'കൊങ്കത്തടത്താണ പൊളിയല്ലെ'
ഉത്തരനായി അഭിനയിച്ചത് കലാമണ്ഡലം ശ്രീകുമാറായിരുന്നു. 
വേഷത്തിലും പ്രവർത്തിയിലും മനോഹാരിതയുള്ള ഇദ്ദേഹം കഥാപാത്രത്തെ ഉൾക്കൊണ്ടുള്ള അഭിനയം കൊണ്ട് തന്റെ വേഷം ഭംഗിയാക്കി.
'വീരവീരാടകുമാരവിഭോ'
കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ജിഷ്ണു രവി എന്നിവർ 
ഉത്തരപത്നിമാരായി രംഗത്തെത്തി.
'സൈന്യമാശു ജയിച്ചുടൻ'
ഉത്തരന്റെ 'അരവിന്ദമിഴിമാരെ' എന്ന സൃഗാരപ്പദം 
രണ്ടാംകാലത്തിലാണ് ഇവിടെ അവതരിപ്പിച്ചിരുന്നത്. ഉത്തരപത്നിമാരുടെ 'വീരവീരാട'എന്ന പദം നേരെ കുമ്മിനൃത്തത്തിലേയ്ക്ക് കടക്കുകയുമായിരുന്നു. കളി തുടങ്ങുവാനായി ഒരു മണിക്കൂറോളം താമസിച്ചതുമൂലമാണന്നുതോന്നുന്നു ആദ്യംരംഗം ഇപ്രകാരം ചുരുക്കിയത്.
'വല്ലഭാ ശൃണു'
സൈരന്ധ്രിയായി അരങ്ങിലെത്തിയ കലാമണ്ഡലം അരുൺ വാര്യർ 
തന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തു.
'താരിൽ തേൻമൊഴിമാർമണേ'
ഈ കഥാഭാഗത്തിലെ പ്രധാനവേഷമായ ബൃഹന്ദളയായെത്തിയത് 
കലാമണ്ഡലം ഗോപിയും നല്ല പ്രകടനം കാഴ്ച്ചവെച്ചു.
'പാഹിമാം വീരാ പാഹിമാം'
ഉത്തരനോടായുള്ള ആട്ടങ്ങൾ സമഗ്രവും വത്യസ്ഥവുമായ രീതിയിൽ 
മനോഹമായി ഗോപിയാശാൻ അവതരിപ്പിച്ചു. താൻ അർജ്ജുനനാണ് എന്ന് വെളിപ്പെടുത്തുന്ന ബൃഹന്ദളയുടെ കൈയ്യിലെ തഴമ്പുകൾ, നീണ്ടതലമുടി തുടങ്ങിയവ കണ്ടിട്ടും ഉത്തരന് പൂർണ്ണമായി ബോദ്ധ്യമാവുന്നില്ല. അപ്പോൾ തന്റെ ശരീരത്തിന് മാറ്റം സംഭവിക്കുവാനുള്ള കാരണത്തെ ബൃഹന്ദള അറിയിച്ചു. വനവാസകാലത്ത് ദിവ്യാസ്ത്രങ്ങൾ സമ്പാദിക്കുവാനായി ഹിമാലയത്തിൽപ്പോയി ശിവനെ തപസ്സുചെയ്തതു മുതൽ തന്നെ തന്റെ പൂർവ്വകഥ ബൃഹന്ദള പറയുന്നു. തുടർന്ന് ശിവൻ കിരാതവേഷത്തിലെത്തി യുദ്ധം ചെയ്തതും, ഒടുവിൽ ശിവപാർവ്വതിമാർ സ്വരൂപത്തിൽ പ്രത്യക്ഷരായി പാശുപതാസ്ത്രം നല്കിയതും, അങ്ങിനെ കൈലാസപാർശ്വത്തിലിരിക്കവെ മാതലിവന്ന് കൂട്ടിക്കൊണ്ടുപോകുന്നതും, സ്വർഗ്ഗത്തിലെത്തി ഇന്ദ്രനേയും ഇന്ദ്രാണിയേയും വണങ്ങുന്നതും, തന്നിൽ ആകർഷിതയായ ഉർവ്വശി ഒപ്പം രമിക്കുവാനുള്ള ആഗ്രഹവുമായി തന്നെ സമീപിച്ചതും, ഉർവ്വശിയുടെ ആഗ്രഹത്തെ നിരസിച്ച തന്നെ ഉർവ്വശി ശപിച്ചതും, തുടർന്ന് ഉർവ്വശീശാപം മൂലം വന്ന ഷണ്ഡത നിനക്ക് അജ്ഞാതവാസക്കാലത്ത് അനുഭവിക്കുമാറാകട്ടെ എന്ന് പിതാവായ ഇന്ദ്രൻ അനുഗ്രഹിക്കുന്നതുമായ കഥകൾ ബൃഹന്ദള ഉത്തരന് പറഞ്ഞുകൊടുത്തു. പാശുപതം വാങ്ങി കൈലാസപാർശ്വത്തിൽ വസിക്കവെ മാതലിവരുന്നത് കാണുന്നതും, ഉർവ്വശി കാമാഭ്യർത്ഥനയുമായി വരുന്നനേരത്തുമുള്ള പകർന്നാട്ടവും, കാമപരവശയായി എത്തുകയും, കാമാഭ്യർത്ഥനനടത്തുകയും, അത് സ്വീകരിക്കപ്പെടാതിരിക്കുകയാൽ സങ്കടവും ദേഷ്യവും വർദ്ധിച്ച് അർജ്ജുനന് ശാപം നകുൽകുകയും ചെയ്യുന്ന ഉർവ്വശിയായുള്ള പകർന്നാട്ടവും ഏറ്റവും മനോഹരമായ അനുഭവമായിരുന്നു. സ്വർഗ്ഗത്തിലേയ്ക്ക് പോയി എന്ന് ബൃഹന്ദള പറയവേ അത്ഭുതത്തോടെ 'ശരീത്തോടുകൂടിയോ?' എന്നുള്ള ചോദ്യം,  ഉർവ്വശി കാമാഭ്യർത്ഥ്യനയുമായി സമീപിച്ചു എന്ന് പറയവേ അത്ഭുതസന്തോഷങ്ങളോടെ 'മഹാഭാഗ്യം തന്നെ!' എന്ന മറുമൊഴി, 'താനാണേങ്കിൽ സന്തോഷത്തോടുകൂടി ഉർവ്വശിയുടെ ആഗ്രഹത്തെ നിർവർത്തിച്ചുകൊടുക്കും എന്നുള്ള മറുപടി ഇങ്ങിനെ പാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായരീതിയിലുള്ള പ്രതികരണങ്ങളോടെ ഉത്തരനും ഈ ഭാഗങ്ങൾ ഭംഗിയാക്കി. എന്നാൽ ആട്ടത്തിനിടയ്ക്ക് ഇതിനുമുൻപും ചെയ്തുകണ്ടിട്ടുള്ളതായ ഒരു തെറ്റ് ആശാൻ ഇവിടെയും ആവർത്തിച്ചിരുന്നു. പാണ്ഡവന്മാരെ ഓരോരുത്തരെയായി ഉത്തരന് പരിചയപ്പെടുത്തുന്നവേളയിൽ, കൗരവർ ഗോക്കളെ മോഷ്ടിച്ചുകൊണ്ടുപോയി എന്ന് കരഞ്ഞുകൊണ്ടുവന്ന് പറഞ്ഞ രണ്ടു പശുപാലകരാണ് നകുലസഹദേവന്മാർ എന്നാണ് ബൃഹന്ദള പറയുന്നത്. പുരാണത്തിലൊ ആട്ടക്കഥയിലൊ ഇങ്ങിനെ പ്രസ്ഥാവിക്കുന്നില്ല എന്നുമാത്രമല്ല, ക്ഷത്രിയവീരന്മാരായ നകുലസഹദേവന്മാർ പരിക്കുപറ്റി ഉത്തരസമീപം വന്ന് വിലപിക്കുക എന്നത് ആലോചിച്ചാൽ ഔചിത്യരഹിതമായ കാര്യവുമാണ്.

പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം വിനോദും ചേർന്നൊരുക്കിയ
 സംഗീതവും, കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട), കലാനിലയം മനോജും(മദ്ദളം) ചേർന്നൊരുക്കിയ മേളവും കളിക്കിണങ്ങുന്നതായിരുന്നു.
മാതലിയുടെ വരവ് കാണുന്ന അർജ്ജുജൻ
കലാമണ്ഡലം സജി ചുട്ടികുത്തിയ ഈ കളിക്ക് എറണാകുളം 
കഥകളിക്ലബ്ബിന്റെതന്നെ ചമയങ്ങളാണ് ഉപയോഗിച്ചിരുന്നത്.
'ചോരന്മാരാരഹോ'
കടവിൽ കുമാരൻ, എരൂർ ശശി തുടങ്ങിയവരായിരുന്നു 
അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത്.

കഥകളി ആസ്വാദക സദസ്സ് വാർഷികം

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ 
ഒൻപതാം വാർഷികം 2012 ജനുവരി 21, 22, 23 തീയതികളിലായി ഇടപ്പള്ളി ചെങ്ങമ്പുഴപാർക്കിൽ വെച്ച് ആഘോഷിക്കപ്പെട്ടു. ഇതിനോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലും വൈകുന്നേരം കഥകളി അരങ്ങേറി. അവസാന ദിനമായിരുന്ന 23ന് വൈകിട്ട് ഗോദവർമ്മ അനുസ്മരണത്തിനുശേഷം 6:30 മുതൽ നരകാസുരവധം കഥകളിയാണ് അവതരിപ്പിക്കപ്പെട്ടത്. 
 കാർത്തികതിരുനാൾ മഹാരാജാവിനാൽ രചിക്കപ്പെട്ട നരകാസുരവധം
ആട്ടക്കഥയിലെ നക്രതുണ്ഡിയുടെഭാഗം മുതൽ ചെറിയ നരകാസുരന്റെ സ്വർഗ്ഗവിജയം വരേയുള്ള ഭാഗങ്ങളാണ്(പതിവുള്ള രംഗങ്ങൾ) ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നത്.
നിഷ്ക്രമണത്തിനുമുൻപായി നക്രതുണ്ഡി ലളിതയായി വേഷം മാറിയതായി നടിച്ച് സൃഗാരഭാവത്തിൽ സാരിയുടെ ആദ്യചുവടുകവെയ്ക്കുന്നു.
നക്രതുണ്ഡിയായി അരങ്ങിലെത്തിയ നെല്ലിയോട് വാസുദേവൻ നമ്പൂതിരി 
നല്ല പ്രകടനം കാഴ്ച്ചവെച്ചു. പാത്രോചിതമായ ആട്ടങ്ങളോടും സന്ദർഭോചിങ്ങളായ അഭിനയത്തോടെയും കരിവട്ടം മുതൽ ജയന്തനാൽ കുചനാസികകൾ ഛേദിക്കപ്പെടുന്നതുവരേയുമുള്ള ഭാഗങ്ങൾ മനോഹരമായിത്തന്നെ ഇദ്ദേഹം അവതരിപ്പിച്ചു. സ്വർഗ്ഗത്തിലേയ്ക്ക് ഗമിക്കുന്നതിനുമുൻപ് സിംഹങ്ങളെ പിടിച്ച് കാതിലണിയുകയും ജീവികളെ പിടിച്ചുകൊന്ന് ചോരകുടിക്കുന്നതുമായ ഭാഗം ഏറ്റവും ഭംഗിയായി അനുഭവപ്പെട്ടു. എന്നാൽ സ്വർഗ്ഗത്തിലെത്തി കാഴ്ച്ചകൾ കാണുന്നതായഭാഗത്ത്, സ്വർഗ്ഗസ്ത്രീകൾ കല്പവൃക്ഷങ്ങളിൽ നിന്നും ആഗ്രഹിച്ചതൊക്കെ വാങ്ങി മടങ്ങുന്നതും, സ്വർഗ്ഗസ്ത്രീകളുടെ വീണമൃദംഗാദി വായനകളും നൃത്തവും വിസ്തരിച്ച് പകർന്നാടിയത് അല്പം വിരസതയുണത്തി. ലളിതക്കുശേഷമുള്ളഭാഗത്ത് പദഭാഗം മുഴുവനായും അവതരിപ്പിക്കുവാൻ ഗായകർക്ക് നിർദ്ദേശം നൽകികൊണ്ട് ആ ഭാഗം ഭംഗിയായി അവതരിപ്പിക്കുവാൻ ഇദ്ദേഹം ശ്രദ്ധവെച്ചിരുന്നു.
'ആനന്ദം മേ വളരുന്നു'
കലാമണ്ഡലം ചെമ്പക്കര വിജയന്റെ ലളിത 
വേഷത്തിലും പ്രവർത്തിയിലുമുള്ള ഭംഗിയാൽ ആസ്വാദകരിൽ നല്ല അനുഭവമാണ് നൽകിയത്. രാഗാലപനത്തോടെ പൂർണ്ണമായും അവതരിപ്പിച്ച സാരിനൃത്തവും, ഒന്നാംകാലത്തിൽത്തന്നെ അവതരിപ്പിച്ച പദത്തിന്റെ ആദ്യഘണ്ഡവും മനോഹരമായിരുന്നു. ലേശം ആയാസത ഈ ഭാഗത്ത് ചെമ്പക്കരയുടെ പ്രവർത്തിയിൽ തോന്നിയിരുന്നുവെങ്കിലും ഇത് കെട്ടിപ്പഴക്കത്തിലൂടെ മാറാവുന്നതേയുള്ളു. 'ദാനവിയും അല്ലഹോ' എന്നാടുന്നതിനുമുൻപായി തെല്ലൊരു ശങ്കാഭാവം വരുത്തി സ്വശരീരം ഒന്ന് വീക്ഷിച്ചിട്ട്, വേഷം മാറിയിരിക്കുന്നതിനാൽ തന്റെ യാഥാർഥ്യം തിരിച്ചറിയപ്പെടുകയില്ല എന്ന് ഉറപ്പിക്കുന്നതായും നടിക്കുകയുണ്ടായി ലളിത. ഇതുപോലെ കഥാപാത്രത്തിനെ ഉൾക്കൊണ്ടുള്ളതും, സന്ദർഭോചിതങ്ങളുമായ അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു ലളിതയുടെ അവതരണം.
'ആരയീ ബാലികേ നീ'
 ജയന്തവേഷമിട്ട കലാമണ്ഡലം ഷണ്മുഖനും 
നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നു.
'സൂനബാണശരമേറ്റു പാരം കേണുഴന്നീടിനോരെങ്കൽ'
ചെറിയ നരകാസുരവേഷത്തിലെത്തിയ സദനം കൃഷ്ണൻകുട്ടിയും 
തന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. 'കേകിയാട്ട'ത്തിന്റെ അന്ത്യഭാഗം കൂടുതൽ ചടുലമായാണ് ഇദ്ദേഹം അവതരിപ്പിച്ചത്. പതിഞ്ഞപദത്തിനിടയിലുള്ള ഭാഗം അമിതമായി കാലമുയർത്തിചെയ്യുന്നത് ഭംഗി കുറയ്ക്കാനിടയാക്കും എന്ന് തോന്നി. പടപ്പുറപ്പാട് തുടങ്ങിയ ഭാഗങ്ങൾ ലേശം വേഗതയിൽ അവതരിപ്പിച്ചുപോയിരുന്നു എങ്കിലും ഇന്ദ്രനോടുള്ള ഗൗതമമുനിയുടെ ശാപകഥയുടേയും, ഐരാവതത്തിനെ വിജയിക്കുന്നതുമായ ആട്ടങ്ങൾ വിസ്തരിച്ചുതന്നെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു.
'വിരഹമെന്നാൽ നൂനം സഹിക്കാവതല്ല'

'വിരഹമെന്നാൽ നൂനം സഹിക്കാവതല്ല'
ഫാക്റ്റ് ബിജു ഭാസ്ക്കർ നരകാസുരപത്നിയായും 
കലാമണ്ഡലം ശുചീന്ദ്രൻ ഇന്ദ്രനായും അരങ്ങിലെത്തി.
'നിന്നെപ്പിരിഞ്ഞുടൻ പോകയില്ല കാൺക'
പാലനാട് ദിവാകരൻ നമ്പൂതിരി, കലാമണ്ഡലം രാജേഷ് ബാബു 
എന്നിവരായിരുന്നു ഈ ദിവസത്തെ ഗായകർ. ആസ്വാദ്യവും കളിക്കിണങ്ങുന്നതുമായ നല്ല അരങ്ങുപാട്ടായിരുന്നു ഇവരുടേത്.
കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം രവിശങ്കർ 
എന്നിവർ ചെണ്ടയിലും കലാമണ്ഡലം ശങ്കരവാര്യർ, കലാമണ്ഡലം പ്രകാശൻ എന്നിവർ മദ്ദളത്തിലും മികച്ചമേളമാണ് ഈ കളിക്ക് ഒരുക്കിയിരുന്നത്. കലാ: ശങ്കരവാര്യരുടെ മദ്ദളവാദനം ലളിതയുടെ ഭാഗത്തെ ഏറെ ആസ്വാദ്യമാക്കി.
കലാനിലയം പരമേശ്വരൻ, കലാനിലയം വിഷ്ണു 
എന്നിവരായിരുന്നു ചുട്ടികുത്തിയത്.
ഐരാവതത്തിന്റെ പരാജയം നരകാസുരൻ പകർന്നാടുന്നു.
എരൂർ ഭവാനീശ്വരം കളിയോഗത്തിന്റെ മനോഹരമായ 
ചമയങ്ങളുപയോഗിച്ച് അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത് കുമാരനും സംഘവുമായിരുന്നു.