കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 4)

നാട്ടകം വേലുപ്പിള്ള
.
കൊച്ചപ്പിരാമന്മാരുടെ അനുജനായ കൃഷ്ണപ്പണിക്കരുടേയും പത്നി ചാന്നാനിക്കാട്ടുകാലയില്‍ കുഞ്ഞുപെണ്ണമ്മയുടേയും ദ്വതീയപുത്രനായി 1074 കുംഭം 11ന് നാട്ടകം വേലുപ്പിള്ള ഭൂജാതനായി. സാമാന്യവിദ്യാഭ്യാസത്തിനു ശേഷം ഇദ്ദേഹം 1086ല്‍, തന്റെ പന്ത്രണ്ടാം വയസ്സില്‍ രാമപ്പണിക്കരുടെ കീഴില്‍ കച്ചകെട്ടി കഥകളിപഠനം ആരംഭിച്ചു. തുടര്‍ന്ന് വളരേക്കാലം വല്യച്ഛന്മാരായ കൊച്ചപ്പിരാമന്മാരുടെ ഏലൂരെ കളരിയില്‍ അദ്ദേഹം അഭ്യസനം തുടര്‍ന്നുപോന്നു. ഈ കാലത്ത് കൊച്ചപ്പിരാമന്മാരേക്കൂടാതെ അവരുടെ സതീര്‍ത്ഥ്യരായ കൊല്ലപ്പള്ളി മാധവപിള്ളയും കൊല്ലപ്പള്ളി ഗോവിന്ദപ്പിള്ളയും ആ കളരിയില്‍ ആശാന്മാരായി ഉണ്ടായിരുന്നു. വേലുപ്പിള്ളയുടെ മച്ചുനനായ(അച്ഛന്റെ അനന്തിരവന്‍) കുറിച്ചി കുഞ്ഞന്‍ പണിക്കരും ഈ കാലത്ത് ഏലൂര്‍ കളരിയില്‍ അഭ്യസിക്കുന്നുണ്ടായിരുന്നു. അതിനുശേഷം വടക്കുപോയി അപ്പുണ്ണിപൊതുവാളിന്റെയടുത്തും കൂട്ടില്‍ കുഞ്ഞന്‍‌മേനോന്റെയടുത്തും ശിഷ്യപ്പെട്ട് മടങ്ങിയെത്തിയ കുഞ്ഞന്‍ പണിക്കര്‍ വീണ്ടും ഏലൂര്‍കളരിയില്‍ ചേര്‍ന്നു. ഈ കാലത്തും വേലുപ്പിള്ള കളരിയഭ്യാസം തുടരുന്നുണ്ടായിരുന്നു. ആ സാഹചര്യം കൊണ്ട് വേലുപ്പിള്ളയ്ക്ക് കുഞ്ഞന്‍പണിക്കരുടെ ശിഷ്യത്വവും ഉണ്ടായി. ദീര്‍ഘകാലം അഭ്യസിച്ച തെക്കന്‍‌ചിട്ടയില്‍ കുഞ്ഞന്‍പണിക്കരില്‍ നിന്നും ലഭിച്ച വടക്കന്‍സമ്പൃദായങ്ങളും കലര്‍ത്തി ഒരു നൂതനശൈലി വേലിപ്പിള്ള രംഗത്ത് അവതരിപ്പിച്ചു. ഇത് സഹൃദയരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമാവുകയും ചെയ്തു. സത്യത്തില്‍ വടക്കുപോയി പഠിച്ചത് കുഞ്ഞന്‍പണിക്കരായിരുന്നെങ്കിലും അതിന്റെ ഗുണഫലം ലഭ്യമായത് നാട്ടകത്തിനായിരുന്നു എന്നുപറയാം.
.
ആജാനബാഹുത്വവും, ആകാരസൌഷ്ഠവവും, ദൃഷ്ടിവൈശിഷ്ട്യവും ഉള്ള ആളായിരുന്നു വേലുപ്പിള്ള. തന്റെ ഇരുപത്തിനാലാംവയസ്സില്‍ തന്നെ ഏത് ആദ്യാവസാനവേഷവും കെട്ടി വിജയിപ്പിക്കുവാനുള്ള അഭ്യാസബലവും, മെയ്യും, പുരാണപരിചയവും നേടിയിരുന്നു ഇദ്ദേഹം. തികഞ്ഞ ഔചിത്യബോധവും നല്ല മനോധര്‍മ്മവിലാസവും നാട്ടകത്തിന്റെ പ്രത്യേകതകളായിരുന്നു.
.
.
പച്ചയും കത്തിയും കരിയും ഒരുപോലെ യോജിച്ചിരുന്നുവെങ്കിലും നാട്ടകത്തിന്റെ കത്തിവേഷങ്ങളാണ് കൂടുതല്‍ തിളങ്ങിയിരുന്നത്. വേഷം തീര്‍ന്നുവന്നാലുള്ള വടിവും തികവും, തിരനോക്കിന്റെ പ്രൌഢിയും ഗാഭീര്യവും, പാട്ടിന്റെ ശ്രുതിചേര്‍ത്ത് രാഗച്ഛായപിടിച്ചുള്ള അലര്‍ച്ച, ഔചിത്യദീക്ഷയോടേയുള്ള ആട്ടം ഇവയെല്ലാം ഇദ്ദേഹത്തിന്റെ കത്തിയുടെ സവിശേഷതകളായിരുന്നു. ആശാന്‍ രാമപ്പണിക്കരുടെ വേഷസൌഭാഗ്യത്തിന്റെ അസ്സല്‍ പകര്‍പ്പുതന്നെയാരുന്നു വേലുപ്പിള്ളയിലും കണ്ടിരുന്നത്. രാമപ്പണിക്കരുടെ പ്രധാനവേഷങ്ങളായിരുന്ന കാലകേയവധത്തില്‍ അര്‍ജ്ജുനന്‍, ബൃഹന്ദള, ദക്ഷന്‍, കീചകന്‍, വിജയത്തില്‍ രാവണന്‍ എന്നിവ അതേ ചിട്ടയില്‍തന്നെയാണ് നാട്ടകവും അവതരിപ്പിച്ചുവന്നിരുന്നത്.
.
ചെറിയനരകാസുരന്‍, കീചകന്‍, വിജയത്തില്‍ രാവണന്‍, ബാണന്‍, ഉത്തരാസ്വയംവരത്തില്‍ ദുര്യോധനന്‍, ഹിരണ്യകശുപു, രൌദ്രഭീമന്‍ എന്നിവയായിരുന്നു നാട്ടകത്തിന്റെ പ്രശസ്തമായ വേഷങ്ങള്‍. നാട്ടകത്തിന്റെ നളനും കുറിച്ചിയുടെ ഹംസവുമായുള്ള അരങ്ങുകള്‍ ധരാളമായി ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. വേലുപ്പിള്ളയുടെ ഹംസവും കാണികള്‍ക്ക് ഹരമായിരുന്നു.
.
രാമപ്പണിക്കരാശാന്‍ പ്രായാധിക്യത്താല്‍ അരങ്ങില്‍നിന്നുംവിട്ട് കളരിയില്‍മാത്രം ഒതുങ്ങിയപ്പോള്‍ നാട്ടകം വേലുപ്പിള്ള ഏലൂര്‍ കളിയോഗത്തിലെ ആദ്യാവസാനവേഷക്കാരനായിതീര്‍ന്നു. കുറിച്ചി കുഞ്ഞന്‍പണിക്കരുടെ കളിയോഗത്തിലും, നീലമ്പേരൂര്‍ കളിയോഗത്തിലും വേലുപ്പിള്ള ആദ്യാവസാനക്കാരനായി പങ്കെടുത്തിരുന്നു. ഇന്നത്തെ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളുള്‍പ്പെടുന്ന പഴയ വടക്കന്‍‌തിരുവിതാം‌കൂര്‍ പ്രദേശത്ത് നാട്ടകം അല്പകാലംകൊണ്ട് ജനസമ്മതിയും പ്രാമാണികത്വവും നേടിയെടുത്തു. കൂടാതെ ഇദ്ദേഹം തിരുവിതാം‌കൂര്‍, കൊച്ചി, മലബാര്‍ ദേശങ്ങളിലെല്ലാം പലകളികള്‍ക്ക് പങ്കെടുക്കുകയും അനവധി കഥകളിപ്രേമികളുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങുകയും ഉണ്ടായിട്ടുണ്ട്. പില്‍ക്കലത്ത് ഏലൂര്‍ കളിയോഗം വെച്ചൂര്‍ ഗോപാലപിള്ളയ്ക്ക് കൈമാറിയപ്പോള്‍ അതിലും അദ്ദേഹം ആദ്യാവസാനക്കാരനായി തുടര്‍ന്നുപോന്നു.
.
ഏലൂര്‍കളിയോഗം വാങ്ങിയ വെച്ചൂര്‍ ഗോപാലപിള്ള വൈക്കത്തിനടുത്ത് തോട്ടകത്തുള്ള സ്വഭവനത്തില്‍ കുറച്ചുകാലം കളരിയും നടത്തുകയുണ്ടായിട്ടുണ്ട്. അതില്‍ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാളായിരുന്നു ആശാന്‍. ആയിടയ്ക്ക് കലാമണ്ഡലത്തില്‍നിന്നും പഠനം പൂര്‍ത്തിയാക്കി വന്ന കൃഷ്ണന്‍‌കുട്ടിയും വൈക്കം കരുണാകരനും ആയിരുന്നു ഈ കളരിയില്‍ ചൊല്ലിയാടിയിരുന്നത്. ഈ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി കുറിച്ചികുഞ്ഞന്‍പണിക്കരുടെ പുത്രനും, വെച്ചൂര്‍ ഗോപാലപിള്ളയുടെ പുത്രിയുടെ ഭര്‍ത്താവും ആയിരുന്നു. സ്ത്രീവേഷങ്ങളാണ് ഇയാള്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്നത്. വൈക്കംബ്രദേഴ്സ്(പാട്ട്), ആയാം‌കുടി കുട്ടപ്പമാരാര്‍(ചെണ്ട), നീലകണ്ഠമാരാര്‍(മദ്ദളം), നീലമ്പേരൂര്‍ തങ്കപ്പന്‍(ചുട്ടി) തുടങ്ങിയവരായിരുന്നു ഈ കളിയോഗത്തില്‍ ആ കാലത്ത് അംഗങ്ങളായിരുന്ന മറ്റുകലാകാരന്മാര്‍. ഈ കളരിയില്‍ വെച്ച് കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ കുറച്ചു പെണ്‍കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുകയുണ്ടായിട്ടുണ്ട്.
.

.
ആ കാലത്തെ മുതിര്‍ന്ന നടന്മാരായിരുന്ന നാട്യാചാര്യന്‍ മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍, തോട്ടം ശങ്കരന്‍ പോറ്റി, ഗുരു കുഞ്ചുക്കുറുപ്പ്, എന്നിവര്‍ക്കൊപ്പവും, സമകാലീനരായിരുന്ന കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, ഗുരു ചെങ്ങനൂര്‍ രാമന്‍ പിള്ള, കുറിച്ചി കൃഷ്ണപിള്ള തുടങ്ങിയവരോടോപ്പവും അനവധി അരങ്ങുകളില്‍ പയറ്റിതെളിഞ്ഞ നാട്ടകം വേലുപ്പിള്ള അടുത്തതലമുറക്കാരായ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, ചമ്പക്കുളം പാച്ചുപിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, പള്ളിപ്പുറം ഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ക്കൊപ്പവും അനവധി അരങ്ങുകളില്‍ കൂട്ടുവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. തോട്ടം ശങ്കരന്‍ പോറ്റിയും നാട്ടകവും ബാലിവധത്തില്‍ രാവണനായും നാരദനായും മാറിമാറിയുള്ള അരങ്ങുകള്‍ ഉണ്ടാകാറുണ്ട്. 1940കളോടെ തിരുവിതാം‌കൂറിലെ അരങ്ങുകളുടെ അവിഭാജ്യഘടകമായി മാറിയ കലാമണ്ഡലം കൃഷ്ണന്‍ നായരുമായി പലപ്പോഴും വേലുപ്പിള്ള കൂട്ടുവേഷം കെട്ടുകയുണ്ടായിട്ടുണ്ട്. പലപ്പോഴും അദ്യകഥയിലെ വേഷം കഴിഞ്ഞ് രണ്ടാം വേഷമായി വലലന്‍ കെട്ടി നാട്ടകത്തിന്റെ കീചകനൊപ്പം കൃഷ്ണന്‍ നായര്‍ അരങ്ങിലെത്തിയിട്ടുണ്ട്. പത്മശ്രീ കൃഷ്ണന്‍ നായര്‍ക്കു് വേലുപ്പിള്ളയുടെ വേഷസൌഭാഗ്യത്തില്‍ ആദരവും അസൂയയും തോന്നിയിട്ടുള്ളതായി പറയുന്നു. പില്‍ക്കാലത്ത് വെലുപ്പിള്ളക്ക് പക്ഷാഘാതം സംഭവിച്ചപ്പോള്‍ ‘കൃഷ്ണന്‍ നായരുടെ വലലന്‍ അസൂയമൂത്ത് ഞെക്കിഞെക്കിയാണ് നാട്ടകത്തിന് തളര്‍ച്ചയുണ്ടായത്’ എന്നൊരു തമാശക്കഥ നാട്ടകപ്രിയന്മാരായ കളികമ്പക്കാരുടെ ഇടയില്‍ കേട്ടിരുന്നുത്രെ!
.
നാട്ടകം വേലുപ്പിള്ളയുടെ കലാജീവിതത്തിന്റെ ജൈത്രയാത്ര അധികകാലം തുടരാന്‍ വിധി അനുവദിച്ചില്ല. തിരുവിതാം‌കൂറിലെ പ്രമുഖക്ഷേത്രമായ വൈക്കം മഹാദേവക്ഷേത്രത്തില്‍ അക്കാലത്ത് ഒരാണ്ടില്‍ 8ദിവസങ്ങളില്‍ കഥകളിയരങ്ങുകള്‍ ഉണ്ടായിരുന്നു. അഷ്ടമിയുത്സവക്കാലത്ത് 4ദിവസങ്ങളിലും, കല്പിച്ചകലശക്കാലത്ത് (തിരുവിതാം‌കൂര്‍ മഹാരാജാവ് കല്പിച്ച് വഴിപാടായി നടത്തുന്ന സഹസ്രകലശം) 2ദിവസങ്ങളിലും, ദേവസ്വം കലശാട്ടക്കാലത്ത് 2ദിവസങ്ങളിലും വൈക്കം പെരുംതൃക്കോവിലില്‍ കഥകളി നടത്തപ്പെട്ടിരുന്നു. അങ്ങിനെ കൊല്ലവര്‍ഷം 1127ലെ സഹസ്രകലശകാലത്തെ അരങ്ങില്‍ കീചകവേഷം കെട്ടിയാടിയ വേലുപ്പിള്ള, കളികഴിഞ്ഞ് അണിയറയിലെത്തി വേഷം അഴിച്ചുകൊണ്ടിരിക്കെ പക്ഷാഘാതം ബാധിച്ചു തളര്‍ന്നു വീണു.കുറച്ചുകാലത്തെ ചികിത്സകള്‍ക്കും വിശ്രമത്തിനും ശേഷം നാട്ടകം ഉയര്‍ത്തെഴുന്നേറ്റ് അരങ്ങിലെത്തി ആദ്യാവസാനവേഷങ്ങള്‍ കെട്ടിതുടങ്ങിയെങ്കിലും, പഴയപ്രതാപം വീണ്ടേടുക്കുവാന്‍ ഇദ്ദേഹത്തിന് പിന്നീടോരിക്കലും സാധ്യമായില്ല. പിന്നീട് മിനുക്കുകളും ഇടത്തരം വേഷങ്ങളുമൊക്കെയാണ് ഇദ്ദേഹം ധാരാളമായി കെട്ടിയിരുന്നത്.
.
പ്രായാധിക്യത്താലും രോഗബാധയാലും അവശനായിതീര്‍ന്ന നാട്ടകം വേലുപ്പിള്ള ഏതാണ്ട് 1153ഓടെ കളിയരങ്ങുകളില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞ് വിശ്രമജീവിതം നയിച്ചുവന്നു. ഈ കാലത്ത് ഗവര്‍മ്മെന്റില്‍ നിന്നും ലഭിച്ചിരുന്ന അവശകലാകാരനുള്ള സാമ്പത്തിക സഹായം മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ആശ്രയം. 1160ല്‍, തന്റെ എണ്‍പത്തിയാറാം വയസ്സില്‍ ഈ നാട്യപ്രതിഭ ജീവിതമാകുന്ന ആട്ടം വസാനിപ്പിച്ച് ഇഹലോകമാകുന്ന അരങ്ങില്‍ നിന്നും എന്നെന്നെക്കുമായി വിടവാങ്ങി.
.
കളരിയാശാനായി അഭ്യസിപ്പിക്കുക ഉണ്ടായിട്ടില്ലാത്തതിനാല്‍ നാട്ടകം വേലുപ്പിള്ളയ്ക്ക് തനതുശിഷ്യന്മാരോന്നും ഉണ്ടായതുമില്ല. എന്നാല്‍ സാഹചര്യത്താല്‍ ശിഷ്യത്വമുണ്ടായിട്ടുള്ള ധരാളം നടന്മാരുണ്ട്. കുടമാളൂര്‍ കരുണാകരന്‍ നായരും വൈക്കം കരുണാകരനും ഇത്തരുണത്തില്‍ ചിലരാണ്. യുവകാലാകാരന്മാര്‍ക്ക് സംശയനിവാരണം ചെയ്തു നല്‍കുന്നതിലും അവരെ പ്രോത്സാഹിപ്പിക്കുന്നതിലും അതീവ തല്പരനായിരുന്നു നാട്ടകം.
.

.
വിശ്രമരഹിതമായ കലാസപര്യചെയ്ത്, പ്രേക്ഷകര്‍ക്ക് ആനന്താനുഭൂതി പകര്‍ന്നുനല്‍കി, കളിയരങ്ങുകളില്‍ ജീവിതം അര്‍പ്പിച്ച ഈ കലാപ്രതിഭയ്ക്ക് വേണ്ടവിധത്തിലുള്ള പ്രതിഫലമോ പ്രശസ്തിയോ നിഭാഗ്യവശാല്‍ ലഭിച്ചിരുന്നില്ല. ഒരിക്കലും ആരോടും അപ്രിയമായി ഒന്നും സംസാരിക്കുകയൊ പ്രവര്‍ത്തിക്കുകയൊ ചെയ്യാത്ത ഇദ്ദേഹം യാതൊരു കണക്കും പറയാതെ കിട്ടുന്ന പ്രതിഫലം വാങ്ങിപോയിരുന്നു. കലക്ക് വിലപേശുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു.
.
-------
.
കുറിച്ചി കൃഷ്ണപിള്ള, കുറിച്ചി കുഞ്ഞന്‍ പണിക്കര്‍, നാട്ടകം വേലുപ്പിള്ള എന്നിര്‍ കുറിച്ചിപാരമ്പര്യത്തിന്റെ അവസാനകണ്ണികളായിരുന്നു. ഇവരാരും തന്നെ അദ്ധ്യാപനത്തില്‍ അതീവശ്രദ്ധപുലര്‍ത്തിയിരുന്നില്ല. അതിനാല്‍ തന്നെ ഇവര്‍ക്കാര്‍ക്കും എണ്ണപ്പെട്ട ശിഷ്യര്‍ ഉണ്ടാ‍യതുമില്ല. പിന്നെ ഉണ്ടായ ചില ശിഷ്യര്‍ (കുടമാളൂരും,കുറൂരും മറ്റും) മറ്റുപല ശൈലിയിലുള്ള ആശാന്മാരുടെ കീഴില്‍ പോയി പഠിച്ചതിനാല്‍ ഇവരില്‍ കുറിച്ചിശൈലി നാമമാത്രമായിമാത്രമെ കണ്ടിരുന്നുമുള്ളു. ഇങ്ങിനെ രാമനാട്ടകാലം മുതല്‍ നിലനിന്നിരുന്ന കുറിച്ചി പാരമ്പര്യം അന്യം നിന്നുപോയി. കുറിച്ചിയിലുണ്ടായിരുന്ന കളിയോഗങ്ങളും കൈമാറ്റം ചെയ്തു പോയി.

കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 3)

കുറിച്ചി കുഞ്ഞന്‍പണിക്കര്‍
.
1062 മകരത്തിലാണ് കുറിച്ചി കുഞ്ഞന്‍പണിക്കരുടെ ജനനം. തന്റെ പന്ത്രണ്ടാം വയസ്സില്‍ മാതുലനായ കൊച്ചയ്യപ്പപണിക്കരില്‍ നിന്നും കച്ചയും മെഴുക്കും വാങ്ങി കഥകളിപഠനം ആരംഭിച്ച ഇദ്ദേഹം പതിനാലാം വയസ്സില്‍ തന്നെ അരങ്ങേറുകയും ചെയ്തു. രുഗ്മിണീസ്വയംവരത്തില്‍ കൃഷ്ണനായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് കുഞ്ഞന്‍ അമ്മാവന്മാരായ കൊച്ചപ്പിരാമന്മാരുടെ കളരിയില്‍ അഭ്യസനം തുടരുകയും, ഒപ്പം അവരുടെ കളിയോഗത്തില്‍ രണ്ടാംതരംവേഷങ്ങള്‍ കെട്ടുകയും ചെയ്തുവന്നു. ഈ കാലത്ത് അദ്ദേഹം വള്ളുവനാട്ടിലെ എണ്ണപ്പെട്ട ജന്മിയായിരുന്ന ചെവ്വൂര്‍മനക്കല്‍ അനുജന്‍ നമ്പൂതിരിപ്പാടുമായി പരിചയപ്പെടാനിടയായി. നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശാനുസ്സരണം പണിക്കര്‍ ലക്കിടിയില്‍ പോയി അപ്പുണ്ണിപൊതുവാളിന്റെ കീഴിലും, അനന്തരം അങ്ങാടിപ്പുറത്തുപോയി കൂട്ടില്‍ കുഞ്ഞന്‍‌മേനോന്റെ കീഴിലും ഈരണ്ടുവര്‍ഷം വീതം കഥകളിപഠനം നടത്തുകയുണ്ടായി.
.
സ്വതേ സരസനും വിനയശീലനും ആയിരുന്ന കുറിച്ചി കുഞ്ഞന്‍പണിക്കര്‍ ഇരുനിറത്തില്‍ കുറിയ ശരീരമുള്ള ആളായിരുന്നു. ഇദ്ദേഹത്തിന്റെ കൈവഴക്കം അന്യാദൃശ്യമായിരുന്നു. അമ്മാവനായ രാമപണിക്കരുടെ പുത്രിയേയാണ് പണിക്കര്‍ വിവാഹം കഴിച്ചിരുന്നത്. സ്ത്രീവേഷക്കാരന്‍ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി അദ്ദേഹത്തിന്റെ പുത്രനും, പ്രശസ്ത കഥകളി ഗായകന്‍ കുറിച്ചി കുട്ടപണിക്കര്‍ ഭഗിനേയനും ആണ്.
.

.
മാതുലന്മാരുടെ കാലശേഷം കുറിച്ചിയിലെ പാരമ്പര്യം നിലനിര്‍ത്തിപോന്നിരുന്ന കുഞ്ഞന്‍പണിക്കര്‍ ദക്ഷിണകേരളത്തിലാകമാനം പ്രശസ്തിനേടി. ഉത്തരകേരളത്തിലും ഇദ്ദേഹം സുപരിചിതനായിരുന്നു. 1084ല്‍ പണിക്കര്‍ തിരുവന്തപുരം കൊട്ടാരം കഥകളിനടനായി നിയമിനായി. അന്നുമുതല്‍ ഏതാണ്ട് അരനൂറ്റാണ്ടുകാലത്തോളം പത്മനാഭസ്വാമിക്ഷേത്രത്തിലെ കളികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
.
സാങ്കേതികജ്ഞാനം വളരേ ലഭിച്ചിട്ടുണ്ടേങ്കിലും, അരങ്ങില്‍ അതു പ്രദര്‍ശ്ശിപ്പിക്കുന്നതിനേക്കാള്‍ ‘ജനരഞ്ചകമായ’ രീതിയില്‍ അഭിനയിക്കുന്നതിലാണ് കുഞ്ഞന്‍പണിക്കര്‍ ശ്രദ്ധപുലര്‍ത്തിയിരുന്നത്. ആ കാലത്ത് സാമാന്യജനങ്ങളെ കഥകളിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ അദ്ദേഹം നല്ലൊരു പങ്കുവഹിച്ചു.
.
ആദ്യകാലത്ത് ബകവധത്തില്‍ ഭീമന്‍ ആയിരുന്നു കുറിച്ചി കുഞ്ഞന്‍പണിക്കര്‍ പേരെടുത്ത വേഷം. ഇദ്ദേഹത്തിന്റെ ഭീമനും വെച്ചൂര്‍ രാമന്‍പിള്ളയുടെ ബകനും ഒരുമിക്കുന്ന അരങ്ങുകള്‍ അക്കാലത്തെ ഭാഗ്യമായിരുന്നു. പില്‍ക്കാലത്ത് ആദ്യാവസാന പച്ചവേഷങ്ങളും കത്തിവേഷങ്ങളും ഇദ്ദേഹം സാധാരണയായി കെട്ടാറുണ്ടെങ്കിലും കത്തിയേക്കാള്‍ നന്ന് പച്ചയായിരുന്നു. കത്തിക്കുവേണ്ടതായ ആകാരവലുപ്പവും ശബ്ദഗാംഭീര്യവും കുഞ്ഞന് കഷ്ടിയായിരുന്നു. മാത്രമല്ല ഗാഭീര്യത്തേക്കാള്‍ ലാളിത്യപരമായ അഭിനയരീതിയുമായിരുന്നു അദ്ദേഹത്തിന്റേത്. കിര്‍മ്മീരവധത്തില്‍ ധര്‍മ്മപുത്രരും‍, കാലകേയവധത്തില്‍ അര്‍ജ്ജുനനും‍, രുഗ്മാംഗദനും പണിക്കര്‍ ഹൃദയദ്രവീകൃതമായ രീതിയില്‍ അവതരിപ്പിച്ച് സഹൃദയപ്രശംസ ഏറ്റുവാങ്ങി. ഇതുപോലെ തന്നെ ഇദ്ദേഹത്തിന്റെ ദക്ഷനും കൃഷ്ണനും ഒന്നാംതരങ്ങളായിരുന്നു. കുറിച്ചിയുടെ ഹംസവും ശ്രീകൃഷ്ണനും(ദുര്യോധനവധം, കുചേലവൃത്തം) ഉത്തരകേരളത്തിലും പ്രശസ്തങ്ങളായിരുന്നു. കല്യാണസൌഗന്ധികത്തില്‍ ഹനുമാന്‍, കിരാതത്തില്‍ കാട്ടാളന്‍ തുടങ്ങിയ താടി,കരി വേഷങ്ങളും അദ്ദേഹം കെട്ടാറുണ്ട്. ചുവന്നതാടിയും അപൂര്‍വ്വമായി പണിക്കര്‍ കെട്ടിയിട്ടുണ്ട്. തന്റെ നീണ്ട കഥകളി സപര്യയില്‍, പല പ്രായത്തിലായി, പെണ്‍കരി ഒഴിച്ചുള്ള എല്ലാ വേഷങ്ങളും പണിക്കര്‍ കെട്ടിയാടിയിട്ടുണ്ട്.
.
കൊല്ലവര്‍ഷം 1075ഓടേ നളചരിതം ഒന്നാംദിവസം കഥ തിരുവിതാങ്കൂറിലെ അരങ്ങുകളില്‍ സാധാരണമായിതീര്‍ന്നിരുന്നു. കുഞ്ഞന്‍പണിക്കര്‍ അതിലെ ഹംസംകെട്ടി പേരെടുത്തു. അതിനുമുന്‍പ് ഹംസംകെട്ടിയിരുന്ന ചെന്നിത്തല കൊച്ചുപിള്ളപണിക്കരുടെ രീതിതന്നെയാണ് അവലംബിച്ചിരുന്നതെങ്കിലും ആ വേഷത്തിലൂടെ അതിപ്രശസ്തനായി തീര്‍ന്നത് കുറിച്ചി കുഞ്ഞന്‍ പണിക്കരായിരുന്നു.
.
ലോകധര്‍മ്മി കലര്‍ത്തി അഭിനയിക്കേണ്ടുന്ന ബകവധത്തില്‍ ആശാരി, കംസവധത്തില്‍ ആനക്കാരന്‍, ബാണയുദ്ധത്തില്‍ വൃദ്ധ എന്നിവ കുഞ്ഞപണിക്കര്‍ വളരെ സരസമായി കൈകാര്യം ചെയ്തിരുന്നു.
.
പ്രായാധിക്യത്താല്‍ കിരീടം,ഉടുത്തികെട്ട് തുടങ്ങിയ ഭാരിച്ച വേഷവിധാനങ്ങളോടെ അരങ്ങത്തുവരാനാകാത്തതിനാല്‍ കുഞ്ഞന്‍പണിക്കരാശാന്‍ മിനുക്കുവേഷങ്ങള്‍ അധികമായി കൈകാര്യം ചെയ്യാന്‍ തുടങ്ങി. ആ കാലത്ത് സന്ദാനഗോപാലത്തില്‍ ബ്രാഹ്മണന്‍, കുചേലന്‍, സുന്ദരബ്രാഹ്മണന്‍, അബരീക്ഷചരിതത്തില്‍ ദുര്‍വാസാവ് എന്നീ ആദ്യാവസാന മിനുക്കുകളും, വിജയത്തില്‍ നാരദന്‍, കിര്‍മ്മീരവധത്തില്‍ ദുര്‍വ്വാസാവ്, സുദേവന്‍,ആനക്കാരന്‍,വൃദ്ധ തുടങ്ങിയ ഇടത്തരം മിനുക്കുകളും ഇദ്ദേഹം കൈകാര്യം ചെയ്തുപോന്നു. ഇതില്‍ നാരദനും സുദേവനും അതികേമങ്ങളായിരുന്നു.
.
വാഴപ്പള്ളില്‍ വലിയവീട്ടില്‍ നിന്നും നല്‍കിയ ഒരുപവനാണ് കുഞ്ഞന്‍പണിക്കരുടെ കലാജീവിതത്തില്‍ ലഭിച്ച കന്നി സമ്മാനം. മഹാകവി വള്ളത്തോള്‍ നല്‍കിയ ‘രസികകലാനടന്‍’ എന്ന സ്ഥാനപ്പേരും മെഡലും, അമ്പലപ്പുഴസഹോദരന്മാരുടെ സമ്മാനം, കുമാരനെല്ലൂര്‍ ക്ഷേത്രംവക പുരസ്ക്കാരം, എറണാകുളം കഥകളിക്ലബിന്റെ പുരസ്ക്കാരം, ഓയൂര്‍ കഥകളിസമാജംവക വെള്ളിക്കപ്പ്, 1964ലെ കേരളസംഗീതനാടക അക്കാദമി പുരസ്ക്കാരം, 1968ലെ കേന്ദ്രസംഗീതനാടക അക്കാദമി പുരസ്ക്കാരം എന്നിവ പില്‍ക്കാലത്ത് ഇദ്ദേഹത്തിനു ലഭിച്ച പുരസ്ക്കാരങ്ങളില്‍ പ്രധാനപ്പെട്ടയാണ്.
.
1969ല്‍ കേന്ദ്ര അക്കാദമി പുരസ്ക്കാരദാനചടങ്ങിനോടനുബന്ധിച്ച് ദല്‍ഹിയില്‍ നടത്തപ്പെട്ട നളചരിതം കഥകളിയില്‍ നാരദനായാണ് കുറിച്ചി കുഞ്ഞന്‍പണിക്കര്‍ അവസാനമായി അരങ്ങിലെത്തിയത്. കൊല്ലത്തിനടുത്ത് പരവൂരിലെ നാരദനാണ് ഇദ്ദേഹം കേരളക്കരയിലെ അരങ്ങില്‍ കെട്ടിയ അവസാന വേഷം. തന്റെ സുപ്രസിദ്ധവേഷമായ ഹംസം തന്നെയാണ് കുഞ്ഞന്‍ പണിക്കരാശാന്‍ അവസാനമായി കെട്ടിയ തേച്ചവേഷം. തൃശ്ശൂര്‍ രാമനിലയത്തില്‍ നടന്ന കേരള അക്കാദമി പുരസ്ക്കാരദാനചടങ്ങിനോടനുബന്ധിച്ചു നടന്ന കളിയിലായിരുന്നു ഇത്.
.
സ്വതേ അദ്ധ്യാപനത്തില്‍ തല്പരനല്ലായിരുന്നതിനാല്‍ പണിക്കര്‍ക്ക് ശിഷ്യരും കുറവായിരുന്നു. അദ്ദേഹത്തിന്റെ ഒരു എണ്ണപ്പെട്ട ശിഷ്യന്‍ ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയാണ്. മാങ്കുളം വിഷ്ണുനമ്പൂതിരി, നാട്ടകം വേലുപ്പിള്ള എന്നിവര്‍ സാഹചര്യംകൊണ്ട് ഇദ്ദേഹത്തിന്റെ ശിഷ്യസ്ഥാനമുള്ളവരാണ്. .തിരക്കിട്ട കലാസേവനത്തിനിടയില്‍ കണക്കുപറഞ്ഞ് പ്രതിഫലം വാങ്ങാനോ, കിട്ടുന്നതില്‍നിന്നും എന്തെങ്കിലും മിച്ചംവെയ്ക്കുവാനോ ശ്രമിക്കാതിരുന്നതിനാല്‍ പണിക്കരാശാന് വെക്തിജീവിതത്തില്‍ സുരക്ഷസമ്പാദിക്കുവാനായില്ല. അക്കാദമിയുടേയും ഗവര്‍മ്മെന്റിന്റേയും ചിലസഹൃദയരുടേയും സഹായങ്ങളാല്‍ കഷ്ടിച്ച് അരഷ്ടിച്ചാണ് ഇദ്ദേഹം തന്റെ അന്ത്യകാലം കഴിച്ചുകൂട്ടിയിരുന്നത്. എന്നാല്‍ ഈ സാമ്പത്തിക പരാധീനതയും, സ്വപത്നിക്കുണ്ടായ മാനസീക വിഭ്രാന്തിയുടെ മനസ്താപവും ഇദ്ദേഹത്തിന്റെ മനസ്സിനെ തളര്‍ത്തിയിരുന്നില്ല. ആ അവസ്തയിലും സ്വതസിദ്ധമായ നര്‍മ്മബോധം കൈവെടിയാതിരുന്ന അദ്ദേഹം തനിക്കാകാവുന്ന വേഷങ്ങള്‍ കെട്ടി അവതരിപ്പിക്കുവാന്‍ സദാ സന്നധനായിരുന്നത്രേ. കൊല്ലവര്‍ഷം 1143ല്‍( 1976 ഫെബ്രുവരി 16ന്) കുറിച്ചി കുഞ്ഞന്‍ പണിക്കരാശാന്‍ ഈ ലോകത്തോട് വിടപറഞ്ഞുപോയി.

കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 2)

കൊച്ചപ്പിരാമന്മാര്‍
.
കൊച്ചപ്പിരാമന്മാര്‍ എന്ന് പ്രസിദ്ധരായിതീര്‍ന്ന നീലമ്പേരൂര്‍ ഏലൂര്‍വീട്ടില്‍ കൊച്ചയ്യപ്പപണിക്കര്‍ കൊല്ലവര്‍ഷം 1039ലും അനുജനായ രാമപണിക്കര്‍ 1041ലും ജാതരായി. ഇവര്‍ നാട്യാചാര്യന്‍ കുറിച്ചി കിട്ടന്‍പിള്ളയാശാന്റെ കളരിയില്‍ ചേര്‍ന്ന് കഥകളി അഭ്യസിച്ചു.
.
പ്രധാനമായും സ്ത്രീവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്ന കൊച്ചയ്യപ്പപണിക്കരുടെ പ്രശസ്തമായവേഷം രാവണവിജയത്തില്‍ രംഭ ആയിരുന്നു. വേഷഭംഗി കുറയുമെങ്കിലും അദ്ദേഹത്തിന്റെ ആട്ടം നല്ലതായിരുന്നു. ഇദ്ദേഹം സമകാലീനനും ശിഷ്യനുമായിരുന്ന വെച്ചൂര്‍ അയ്യപ്പക്കുറുപ്പിന്റെ സഹോദരിയേയാണ് വിവാഹം കഴിച്ചത്. കൊച്ചയ്യപ്പപണിക്കര്‍ 1123 ധനുവില്‍ നിര്യാതനായി.
.
അനുജനായ രാമപണിക്കരുടെ പ്രധാന വേഷങ്ങളായ കാലകേയവധത്തില്‍ അര്‍ജ്ജുനന്‍, ദക്ഷന്‍, ബൃഹന്ദള, കീചകന്‍, വിജയത്തിലെ രാവണന്മാര്‍ തുടങ്ങിയവ കാഴ്ച്ചയിലും ആട്ടത്തിലും കേമങ്ങളായിരുന്നു. അദ്ദേഹം 1106 കന്നിയില്‍ അന്തരിച്ചു.
.
കൊച്ചപ്പിരാമന്മാര്‍ക്ക് നടന്മാര്‍ എന്നനിലയിലുള്ളതിനേക്കാള്‍ സ്ഥാനവും പ്രശസ്തിയും കളരിയാശാന്മാരെന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ ഏലൂര്‍വീട്ടില്‍ ഒരു കളരിയും കളിയോഗവും നടത്തിവന്നിരുന്നു. ഇവരേക്കൂടാതെ സതീര്‍ത്ഥ്യരായിരുന്ന നീലമ്പേരൂര്‍ കൊല്ലപ്പള്ളിവീട്ടില്‍ മാധവപിള്ളയും ഗോവിന്ദപിള്ളയും ഈ കളരിയിലും കളിയോഗത്തിലും ആശാന്മാരായി പ്രവര്‍ത്തിച്ചിരുന്നു. കൊച്ചപ്പിരാമന്മാരുടെ സോദരന്‍ കൃഷ്ണപണിക്കര്‍ (കിട്ടപണിക്കര്‍) ആയിരുന്നു കളിയോഗത്തിലെ പ്രധാന ഗായകന്‍.
.
അഭിമാനകരമായ ശിഷ്യസമ്പത്തിന് ഉടമകളുമായിരുന്നു കൊച്ചപ്പിരാമന്മാര്‍. അനന്തിരവനായ കുറിച്ചി കുഞ്ഞന്‍പണിക്കര്‍, വെച്ചൂര്‍ അയ്യപ്പകുറുപ്പ്, കുടമാളൂര്‍ കരുണാകരന്‍‌നായര്‍ എന്നിവര്‍ ഇവരുടെ ശിഷ്യരില്‍ പ്രശസ്തരായ ചിലര്‍മാത്രമാണ്. നാട്ടകം വേലുപ്പിള്ള, പൂരത്തോട്ടു വേലുപ്പണിക്കര്‍, നീലമ്പേരൂര്‍ നാരായണപിളള, നീലമ്പേരൂര്‍ ഗോപാലപിള്ള തുടങ്ങിയ ശിഷ്യര്‍ പ്രഗത്ഭരെങ്കിലും പ്രാദേശികമായിമാത്രം പ്രശസ്തിയുണ്ടായിരുന്നവരാണ്. പില്‍ക്കാലത്ത് വടക്കന്‍‌ദേശങ്ങളില്‍ പോയി പഠിക്കുകയും വലിയനടനായി അരങ്ങുവാഴുകയും ചെയ്ത തകഴികുഞ്ചുക്കുറുപ്പ് കച്ചകെട്ടി കഥകളിഅഭ്യാസം ആരംഭിച്ചത് കൊച്ചപ്പിരാമന്മാരുടെ കളരിയില്‍‌വെച്ചായിരുന്നു.
.
വെച്ചൂര്‍ അയ്യപ്പക്കുറുപ്പ്
.
1044 ഇടവത്തില്‍ കുറിച്ചി തിരുവഞ്ചിക്കുളത്തുവീട്ടില്‍ ഭൂജാതനായ ഇദ്ദേഹം കുറിച്ചി കിട്ടന്‍പിള്ളയാശാനില്‍നിന്നും കച്ചയും മെഴുക്കും വാങ്ങി കഥകളിപഠനം ആരംഭിച്ചു. തുടര്‍ന്ന് അദ്ദേഹം കുറിച്ചി കുട്ടന്‍പിള്ളയുടെ കീഴിലും പഠനം നടത്തി. ഇകാലത്ത് ഈ കളരിയില്‍ കൊച്ചപ്പിരാമന്മാരും അഭ്യാസം നടത്തുന്നുണ്ടായിരുന്നു. കളരിയിലെ പ്രധാനശിഷ്യന്‍ എന്ന നിലയില്‍ കൊച്ചയ്യപ്പപണിക്കരും ആശാനുവേണ്ടി അദ്ധ്യാപനം നടത്തിവന്നിരുന്നു. ഇങ്ങിനെ സതീര്‍ത്ഥ്യനെങ്കിലും കുറുപ്പിന് കൊച്ചയ്യപ്പപണിക്കരുടെ ശിഷ്യത്വവും ഉണ്ടായി.
.
അയ്യപ്പക്കുറുപ്പ് ആദ്യാവസാനങ്ങളായ പച്ച, കത്തി, താടി വേഷങ്ങളാണ് കെട്ടുക പതിവ്. ഇദ്ദേഹത്തിന്റെ സൌഗന്ധികത്തില്‍ ഭീമന്‍, സൌഗന്ധികത്തില്‍ ഹനുമാന്‍‍, ചെറിയ നരകാസുരന്‍, ബാണന്‍, ബാലി, കുചേലന്‍, നരസിംഹം, എന്നീവേഷങ്ങളെല്ലാം സവിശേഷങ്ങളായിരുന്നു. ഇരുനിറത്തില്‍ ഒത്തദേഹപ്രകൃതിയും നല്ല നേത്രഗുണവുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ അലര്‍ച്ച സവിശേഷഗുണമുള്ളതുമായിരുന്നു.
.
അയ്യപ്പകുറുപ്പ് വൈക്കംതാലൂക്കില്‍ വെച്ചൂര്‍ കുഴിപ്പള്ളിവീട്ടില്‍ കുഞ്ഞിക്കാവമ്മയെ വിവാഹംകഴിക്കുകയും, തുടര്‍ന്ന് വെച്ചൂരില്‍ താമസമാക്കുകയും ചെയ്തു. സ്തലത്തെ പ്രമാണിമാരുടെ സഹായത്തോടെ വെച്ചൂരില്‍ ഇദ്ദേഹം ഒരു കളരിയും കളിയോഗവും നടത്തിവന്നിരുന്നു.
.
വെച്ചൂര്‍ അയ്യപ്പക്കുറുപ്പ് തന്റെ കളിയോഗത്തോടുകൂടി വര്‍ഷംതോറും ഉത്തരകേരളത്തിലാകമാനം സഞ്ചരിച്ച്, പലസ്തലങ്ങളിലും അരങ്ങ് നടത്തിവന്നിരുന്നു. പ്രമുഖകഥകളികമ്പക്കാരും സ്വന്തമായി കളിയോഗങ്ങള്‍ ഉള്ളവരുമായ സ്വര്‍ണ്ണത്തുമന, പൂമുള്ളിമന, താഴേക്കാട്ടുമന, കൂടല്ലൂര്‍മന, കല്ലൂര്‍മന, മന്ത്രേടത്തുമന തുടങ്ങിയ ഇല്ലങ്ങളില്‍ കുറുപ്പിന്റെ കളിയോഗത്തിന് പ്രതിവര്‍ഷം ഒന്നിലധികം അരങ്ങുകള്‍ ലഭിച്ചിരുന്നു. 1077ല്‍ ഉത്തരകേരള പര്യടനം നടത്തിയപ്പോള്‍ കുറുപ്പിന്റെ കളിയോഗത്തില്‍ ആദ്യാവസാനം തിരുവല്ല കുഞ്ഞുപിള്ളയായിരുന്നു. അന്ന് തകഴി കുഞ്ചുക്കുറുപ്പ് രണ്ടാംതരം വേഷക്കാരനായി ഈ കളിയോഗത്തോടോപ്പം ഉണ്ടായിരുന്നു.
.
കുചേലവൃത്തം കഥ ആദ്യമായി ഉത്തരകേരളത്തില്‍ അവതരിപ്പിച്ചത് അയ്യപ്പകുറുപ്പിന്റെ കളിയോഗമായിരുന്നു. അയ്യപ്പകുറുപ്പായിരുന്നു കുചേലവേഷം കെട്ടിയിരുന്നത്. ഇദ്ദേഹം കുചേലനായി അരങ്ങിലെത്തുമ്പോള്‍ കൃത്രിമമായി ഉദരത്തിനുണ്ടാക്കുന്ന കൃശത ആരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരിക്കല്‍ പരീക്ഷിക്കാനായി ഒരു മനക്കാര്‍ കുചേലവേഷം കെട്ടുന്നതിനുമുന്‍പേ കുറുപ്പിനെ നിര്‍ബന്ധിച്ച് വയറുനിറയെ ഭക്ഷണം കഴിപ്പിച്ചു. എന്നാല്‍ അന്നും അരങ്ങിലെത്തിയപ്പോള്‍ കുചേലന്റെ വയര്‍ ഒട്ടിത്തന്നെ കിടന്നുവത്രേ!
.
ഇടപ്പള്ളി രാജാവ്, പൂമുള്ളി തമ്പുരാന്‍ തുടങ്ങിയ പ്രഭുക്കന്മാരില്‍നിന്നും പലപ്പോഴായി പലവിധ സമ്മാനങ്ങളും, ശ്രീമൂലംതിരുനാള്‍ മഹാരാജാവില്‍നിന്നും വീരശൃഘലയും വെച്ചൂര്‍ അയ്യപ്പക്കുറുപ്പിന് ലഭിച്ചിട്ടുണ്ട്.
.
വെച്ചൂര്‍ അയ്യപ്പക്കുറുപ്പിന്റെ സഹോദരനായിരുന്ന വേലുക്കുറുപ്പും കഥകളിനടനായിരുന്നു. ഇവര്‍ ബാലി-സുഗ്രീവ വേഷത്തില്‍ അരങ്ങിലെത്തുമ്പോള്‍ തിരിച്ചറിയുവാന്‍ പ്രയാസമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വെച്ചൂര്‍ രാമന്‍‌പിള്ള, പില്ലങ്ങാടി കേശവപിള്ള തുടങ്ങി പ്രശസ്തരും പ്രഗത്ഭരുമായ അനവധി ശിഷ്യരും അയ്യപ്പകുറുപ്പിന് ഉണ്ടായിരുന്നു. കൊല്ലവര്‍ഷം 1106ല്‍ വെച്ചൂര്‍ അയ്യപ്പക്കുറുപ്പ് ഇഹലോകവാസം വെടിഞ്ഞു.
.
വെച്ചൂര്‍ രാമന്‍‌പിള്ള
.
തിരുവന്തപുരം മുതല്‍ മലബാര്‍വരെ സമസ്തകേരളത്തിലേയും അരങ്ങുകളിലും സാനിധ്യമറിയിക്കുകയും, കഥകളിപ്രണയികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ഒരു നടനായിരുന്നു വെച്ചൂര്‍ രാമന്‍പിള്ള. ഇദ്ദേഹം വൈക്കംതാലൂക്കില്‍ വെച്ചൂര്‍ദേശത്ത് തൊട്ടകംഗ്രാമത്തില്‍ വലിയപറമ്പ്‌വീട്ടില്‍ 1065 മിഥുനം 25ന് ഭൂജാതനായി. മൈലേക്കാട് കൃഷ്ണന്‍‌നമ്പൂതിരിയാണ് രാമന്റെ പിതാവ്. വെച്ചൂര്‍ അയ്യപ്പകുറുപ്പിന്റെ കളരിയില്‍ചെര്‍ന്ന് കഥകളി അഭ്യസിച്ചശേഷം അദ്ദേഹം, ആശാന്റെ കളിയോഗത്തില്‍ പ്രവര്‍ത്തിച്ചുവന്നു. കുറച്ചുകാലം ഇടപ്പള്ളികളിയോഗത്തിലും അംഗമായിരുന്ന രാമന്‍പിള്ള 1097മുതല്‍ തിരുവന്തപുരം വലിയകൊട്ടാരം കളിയോഗത്തിലും അംഗമായി.
.
വെച്ചൂര്‍ രാമന്‍പിള്ളയെസംബന്ധിച്ച് കഥകളി ഒരു ജീവിതോപാധിയെന്നതിലുപരിയായി മഹത്തായ ഒരു ലക്ഷ്യംകൂടിയായിരുന്നു. സാമന്യത്തിലേറെ വലിപ്പമുള്ള ശരീരപ്രകൃതമായിരുന്നു ഇദ്ദേഹത്തിന്റേത്. തറവാടിത്തം, സ്വഭാവശുദ്ധി, അഭ്യാസപാടവം, പാണ്ഡിത്യം, രസികത്തം എന്നിവയുള്ള വെച്ചൂരിന്റെ വേഷങ്ങള്‍ ഭംഗിയും, രസവാസനയുമുള്ളവയായിരുന്നു. താടിവേഷങ്ങള്‍ പ്രധാനമായി കൈകാര്യംചെയ്തിരുന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത ഉജ്വലവും കനത്തതുമായ അലര്‍ച്ചയായിരുന്നു. രാമന്‍പിള്ളയുടെ ബാലി, ബകന്‍, കാലകേയന്‍, വീരഭദ്രന്‍, ത്രിഗര്‍ത്തന്‍ എന്നീവേഷങ്ങള്‍ അന്യാദ്ദൃശ്യമായ പ്രഭാവമുള്ളവയായിരുന്നു. ഇദ്ദേഹത്തിന്റെ ദുശ്ശാസനന്‍, കലി, നരസിംഹം എന്നിവേഷങ്ങള്‍ അതിപ്രശസ്തങ്ങളായിരുന്നു. ഉത്തരകേരളത്തിലെത്തിയതോടെ വടക്കന്‍ സമ്പൃദായത്തിലുള്ള ജരാസന്ധന്‍ (തെക്കന്‍ സമ്പൃദായത്തില്‍ ജരാസന്ധന്‍ കത്തിവേഷവും വടക്കന്‍ സമ്പൃദായത്തില്‍ താടിവേഷവുമാണല്ലൊ) രാമന്‍പിള്ള വശമാക്കുകയും പ്രശംസനീയമായ രീതിയില്‍ രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു വന്നു. ചില അവസരങ്ങളില്‍ അദ്ദേഹം വലലന്‍, യവനന്‍ തുടങ്ങിയ മിനുക്കുവേഷങ്ങളും കരിവേഷങ്ങളും കെട്ടിയിട്ടുണ്ട്.
.
മാത്തൂര്‍ കുഞ്ഞുപിള്ള പണിക്കര്‍ക്കുശേഷം ഉത്തരകേരളത്തില്‍ പേരെടുത്തിട്ടുള്ള ഒരു തെക്കന്‍നടന്‍ രാമന്‍പിള്ളയാണ്. വള്ളത്തോളിനും പട്ടിക്കാന്തൊടിക്കും സമ്മതനായിതീര്‍ന്ന വെച്ചൂര്‍ രാമന്‍പിള്ള 1103നുശേഷം കലാമണ്ഡലം അരങ്ങുകളില്‍ മിക്കപ്പോഴും ക്ഷണിക്കപ്പെട്ടിരുന്നു. കലാമണ്ഡലംസംഘത്തോടോപ്പം സഞ്ചരിച്ച് ഇദ്ദേഹം പലപ്പോഴും കേരളത്തിനു പുറത്തുള്ള അരങ്ങുകളിലും പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. പ്രശസ്തനാട്യാചാര്യന്‍ പട്ടികാന്തൊടി രാവുണ്ണിമേനോന് അഭിനയം കൂടാതെ പാട്ട്, ചെണ്ട എന്നിവയും കൈക്കാര്യം ചെയ്യാന്‍ അറിയാമായിരുന്നു. എന്നാല്‍ പലപ്പോഴും, പലരും നിര്‍ബന്ധിച്ചിട്ടുപോലും ഇദ്ദേഹം അരങ്ങില്‍ പാടുകയുണ്ടായിട്ടില്ല. എന്നാല്‍ സ്വമേധയാ തീരുമാനിച്ച് പലപ്പോഴും പാടിയിട്ടുമുണ്ട്. ഇങ്ങിനെ നാട്യാചാര്യന്‍ ചില അവസരങ്ങളില്‍ തന്റെ ആദ്യകഥയിലെ വേഷംതീര്‍ന്ന്, തിടുക്കത്തില്‍ തുടച്ച്, രണ്ടാംകഥയിലെ വെച്ചൂരിന്റെ വേഷത്തിന് പൊന്നാനി പാടാനെത്തിയതായി കേട്ടിട്ടുണ്ട്.
.
1119 വൃശ്ചികത്തില്‍ രോഗംബാധിച്ച് ശയ്യാവലംബിയായിതീര്‍ന്ന വെച്ചൂര്‍ രാമന്‍പിള്ള ആ വര്‍ഷം മീനമാസത്തില്‍ ലോകമാകുന്ന അരങ്ങില്‍ നിന്നും നിഷ്ക്രമിച്ചു.
.

കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 1)

കൊട്ടാരക്കര തമ്പുരാന്‍ പതിനേഴാം ശതകത്തില്‍ ആവിഷ്ക്കരിച്ച ‘രാമനാട്ടം‘ എന്ന പൂര്‍വ്വരൂപത്തില്‍ നിന്നും നാമിന്നുകാണുന്ന കഥകളിയിലേക്ക് എത്തുന്നതിനിടയില്‍ അനവധി വികാസപരിണാമങ്ങള്‍ ഈ രംഗകലയ്ക്ക് ഉണ്ടായിട്ടുണ്ട്. പലകാലങ്ങളിലായി, പലദേശങ്ങളിലായി, വെട്ടം, കല്ലടിക്കോടന്‍, കപ്ലിങ്ങാടന്‍, കല്ലുവഴി എന്നിങ്ങനെ പലചിട്ടകളും, ഇവയില്‍തന്നെ കടത്തനാടന്‍, പറശ്ശിനിക്കടവ്, കാവുങ്കല്‍(ഉത്തരകേരളത്തില്‍), കിടങ്ങൂര്‍, കുറിച്ചി, തകഴി, കരീപ്പുഴ, മാത്തൂര്‍(ദക്ഷിണകേരളത്തില്‍) എന്നിങ്ങിനെ പല വഴികളും ഉടലെടുക്കുകയുണ്ടായി. പില്‍ക്കാലത്ത് ഈ ചിട്ടകളും വഴികളും പിന്തുടര്‍ച്ചക്കാരില്ലാതെ അന്യംനിന്നുപോവുകയോ, മറ്റൊന്നിലേക്ക് ലയിച്ച്പോവുകയോ, മറ്റൊന്നുമായി ചേര്‍ന്ന് പുതിയചിട്ടയായി പരിണമിക്കുകയൊ ചെയ്തിട്ടുണ്ട്. രാമനാട്ടകാലം മുതല്‍ക്കുതന്നെയുള്ള ഒരു പാരമ്പര്യമാണ് കുറിച്ചിക്കുള്ളത്. കോട്ടയത്തിനും ചെങ്ങനാശേരിക്കും ഇടയിലുള്ളതും, പടയണി തുടങ്ങിയ ഗ്രാമീണകലകള്‍ നിറഞ്ഞതുമായ ഒരു കൊച്ചുഗ്രാമമാണ് കുറിച്ചി. പ്രാചീനകാലം മുതല്‍ക്കെ കുറിച്ചി ഒരു കഥകളികേന്ദ്രവുമായിരുന്നു.
.

പൂവക്കുളത്ത് കൃഷ്ണപിള്ള
.
കൊട്ടാരക്കര തമ്പുരാന്റെ രാമനാട്ടസംഘത്തിലെ അംഗമായിരുന്നു കുറിച്ചി പൂവക്കുളത്ത്‌വീട്ടില്‍ കൃഷ്ണപിള്ള. ഇദ്ദേഹം പില്‍ക്കാലത്ത് കുറിച്ചിയിലെത്തി സ്വഗൃഹത്തില്‍ ഒരു രാമനാട്ടക്കളരിസ്ഥാപിച്ച്, അവിടെ കുറേപ്പേരേ അഭ്യസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഈ കളിയോഗവുമായി ഉത്തരകേരളത്തില്‍ പര്യടനം നടത്തി രാമനാട്ടം അവതരിപ്പിച്ചുവന്നു. രാമനാട്ടത്തില്‍ കലക്രമത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ നേരിട്ടുമനസ്സിലാക്കി അതിനനുശൃതമായി ആട്ടത്തിലും ശുക്ഷണത്തിലും ഇദ്ദേഹം മാറ്റങ്ങള്‍ വരുത്തിയിരുന്നത്രേ. പില്‍ക്കാലത്ത് കുറിച്ചി കിട്ടന്‍പിള്ളയാശാന്‍ എന്നു പേരേടുത്ത കുറിച്ചി വലിയകൃഷ്ണപിള്ളയും, അനന്തിരവനായിരുന്ന കുട്ടന്‍ പിള്ളയും ഇദ്ദേഹത്തിന്റെ ശിഷ്യരാണെന്നു പറയപ്പെടുന്നു.
.


കുറിച്ചി കിട്ടന്‍പിള്ള
.
പഴയചിട്ടയിലുള്ള ക്ലേശകരമായ അഭ്യാസമുറകള്‍ പ്രകാരം പരിശീലിച്ചുവന്ന ഇദ്ദേഹം അഭ്യാസത്തിലും അഭ്യസനത്തിലും ഗുരുവിനെ കടത്തിവെട്ടാന്‍ പോന്നവനായിരുന്നു. ഈ നാട്യാചാര്യന്‍ തികഞ്ഞ സാങ്കേതിക ജ്ഞാനവും നല്ല മെയ്യും ഉള്ളയാളായിരുന്നു. പൂവക്കുളത്ത് കൃഷ്ണപിള്ളയുടെ അടുത്ത് അഭ്യസിച്ചതുകൂടാതെ ഇദ്ദേഹം ഉത്രാടം തിരുനാള്‍ മഹാരാജാവിന്റെ കളിയോഗത്തിലെ ആദ്യകളരിയാശാനായിരുന്ന വലിയ കൊച്ചയ്യപ്പ പണിക്കരുടെ കീഴിലും അഭ്യസിക്കുകയുണ്ടായി. ആശാന്മാരില്‍നിന്നും ലഭിച്ച വിജ്ഞാനവും, പര്യടനത്താല്‍ ലബ്ധമായ അനുഭവസമ്പത്തും, സ്വചിന്തയിലുടലെടുത്ത കണ്ടെത്തലുകളും സമഞ്ജസമായി സമ്മേളിപ്പിച്ച് കിട്ടന്‍പിള്ളയാശാന്‍ തനതായ ഒരു ശൈലി മെനഞ്ഞെടുക്കുകയും, ഇത് രംഗത്ത് പ്രയോഗിച്ച് വിജയവും പ്രശസ്തിയും നേടിയെടുക്കുകയും ചെയ്തു. ഇദ്ദേഹമാണ് കഥകളിയുടെ കുറിച്ചിവഴിയുടെ രൂപകര്‍ത്താവെന്ന് പറയാം.
.
അദ്ദേഹം പില്‍ക്കാലത്ത് കുറിച്ചിയിലെ സ്വഭവനമായ ഐക്കരതാഴത്തുവീട്ടില്‍ ഒരു കളരി സ്ഥാപിച്ച് നടത്തിവന്നിരുന്നു. ആ കാലത്ത് കുറിച്ചി കിട്ടന്‍പിള്ളയാശാന്റെ കളരിക്കും കളിയോഗത്തിനും അപ്രമേയമായ പ്രശസ്തി ഉണ്ടായിരുന്നു.
.
കിട്ടന്‍പിള്ളയാശാന്‍ ഒരിക്കല്‍ മറ്റൊരു നടനുമായി വാതുവെയ്ച്ച് ഏറ്റുമാനൂര്‍ശിവക്ഷേത്രത്തിലെ വലിയ പ്രദക്ഷിണവഴിയില്‍ കൂടി കുത്തുകാല്‍മുറുക്കിക്കൊണ്ട് മൂന്നുപ്രാവശ്യം പ്രദക്ഷിണം ചെയ്തുവിജയിച്ചതായി ഒരു കഥ കേട്ടിട്ടുണ്ട്.
.
കിട്ടന്‍പിള്ളയാശാന്റെ പ്രശസ്തവേഷമായിരുന്നു കാലകേയവധത്തിലെ അര്‍ജ്ജുനന്‍. ഇതിലെ ‘വിജയാ തേ ബാഹു വിക്രമം’ എന്ന പദസമയത്തെ അര്‍ജ്ജുനന്റെ ഉരലിലെ ഞെളിഞ്ഞിരിപ്പ് കേമമായിരുന്നു. ഇദ്ദേഹം ഞെളിഞ്ഞിരിക്കുമ്പോള്‍ പിന്നില്‍ തൂങ്ങുന്ന ചാമരവും ഇദ്ദേഹത്തിന്റെ പുറവും സ്പര്‍ശിക്കാതെ ഒരാള്‍ക്ക് സുഖമായി കടന്നുപോകാമായിരുന്നത്രെ!
.
സൌഗന്ധികത്തില്‍ ഹനുമാന്‍, ദുര്യോധനവധത്തില്‍ ദുര്യോധനന്‍,ബാലിവധത്തില്‍ രാവണന്‍, നളചരിതത്തില്‍ കാട്ടാളന്‍, ഉത്തരാസ്വയംവരത്തില്‍ ബൃഹന്ദള തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന്റെ മറ്റുചില പ്രധാന വേഷങ്ങള്‍. സമകാലീനനായിരുന്ന വയസ്ക്കര ആര്യന്‍ നാരായണന്‍ മൂസത് രചിച്ച ദുര്യോധനവധം ചിട്ടപ്പെടുത്തുന്നതിലും പങ്കുവഹിച്ചിരുന്ന ഇദ്ദേഹം ആ ആട്ടകഥ വയസ്ക്കര‌ഇല്ലത്തുവെയ്ച്ച് ആദ്യമായി അരങ്ങേറിയപ്പോള്‍ ഇതിലെ രൌദ്രഭീമനെ രംഗത്തവതരിപ്പിക്കുകയും ചെയ്തു.
.
നീലംപേരൂര്‍കാരായ, കളത്തില്‍‌വീട്ടില്‍ അയ്യപ്പക്കുറുപ്പും വേലുക്കുറുപ്പും, കൊല്ലപ്പള്ളിവീട്ടില്‍ ഗോവിന്ദപ്പിള്ളയും മാധവപ്പിള്ളയും, ഏലൂര്‍വീട്ടില്‍ കൊച്ചയ്യപ്പപ്പണിക്കരും രാമപ്പണിക്കരും(കൊച്ചപ്പിരാമന്മാര്‍), വെച്ചൂര്‍ അയ്യപ്പക്കുറുപ്പ്, അനന്തിരവന്‍ പരമേശ്വരന്‍പിള്ള തുടങ്ങിയ അനവധി പ്രശസ്തരും പ്രഗത്ഭരുമായ ശിഷ്യസമ്പത്തും കിട്ടന്‍പിള്ളയാശാന് ഉണ്ടായി.
.
കഥകളിക്കുവേണ്ടി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാട്യാചാര്യന്‍ കുറിച്ചി കിട്ടന്‍പിള്ള കൊല്ലവര്‍ഷം 1100ല്‍ എണ്‍പതാം വയസ്സില്‍ ഇഹലോകവാസംവെടിഞ്ഞു. ഇദ്ദേഹത്തിന്റെ കാലാനന്തരം കുറിച്ചി കളിയോഗം അനന്തിരവനായ പരമേശ്വരന്‍പിള്ളയും, അതിനുശേഷം പരമേശ്വരന്‍പിള്ളയുടെ ഭഗിനേയനായ കുറിച്ചി കൃഷ്ണപിള്ളയും നടത്തിവന്നു.
.
.


കുറിച്ചി കൃഷ്ണപിള്ള
.
പരമേശ്വരന്‍പിള്ളയുടെ ഭഗിനേയനായ കുറിച്ചി കൃഷ്ണപിള്ള കൊല്ലവര്‍ഷം1177 കുഭത്തില്‍ ഭൂജാതനായി. അമ്മാവന്റെ കളരിയില്‍തന്നെ കഥകളിയഭ്യാസം പൂര്‍ത്തിയാക്കിക ഇദ്ദേഹവും പില്‍ക്കാലത്ത് നല്ലൊരു കഥകളി ആചാര്യനായി തീര്‍ന്നു. ആജാനബാഹുത്വം, ആകാരസൌഷ്ഠവം, ദൃഷ്ടിവൈശിഷ്ട്യം തുടങ്ങിയ ജന്മസിദ്ധികളും സ്വയാര്‍ജ്ജിതമായ മെയ്യും, പാണ്ഡിത്യവും ഒത്തിണങ്ങിയ അപൂര്‍വ്വ വ്യക്തിയായിരുന്നു അദ്ദേഹം. ആജന്മ ആഢ്യത്തമുള്ള സുമുഖനായ കൃഷ്ണപിള്ളയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഒരു ആഢ്യന്‍ നമ്പൂതിരിയാണെന്നു തോന്നിയിരുന്നത്രേ. ഫലിതപ്രയോഗങ്ങളിലും പിന്നിലല്ലായിരുന്നു ഇദ്ദേഹം.
.
സ്ത്രീവേഷങ്ങള്‍ ഒഴികെ മറ്റെല്ലാവേഷങ്ങളും കെട്ടി വിജയിപ്പിച്ചിരുന്നു കൃഷ്ണപിള്ള. ചെറിയനരകാസുരന്‍, ബാണന്‍, ഹിരണ്യകശുപു എന്നീ കത്തികളും, ബാലി, സുഗ്രീവന്‍, ത്രിഗര്‍ത്തന്‍, ദുശ്ശാസനന്‍, കലി തുടങ്ങിയ താടിവേഷങ്ങളും, ദുര്‍വ്വാസാവ്, വിശ്വാമിത്രന്‍ തുടങ്ങിയ മിനുക്കുകളും, പൂതന, നക്രതുണ്ഡി, സിംഹിക, ശൂര്‍പ്പണഖ എന്നീ കരിവേഷങ്ങളും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യംതെളിയിക്കുന്ന വേഷങ്ങളാണ്. നിണമണിഞ്ഞ് കരി അവതരിപ്പിക്കുവാന്‍ നല്ല വശമുണ്ടായിരുന്ന ഇദ്ദേഹം കുറിച്ചി ഇണ്ടളയപ്പങ്കാവില്‍(ഇടനാട്ടുകാവ്) അക്കാലത്ത് എല്ലാവര്‍ഷവും ‘നിണം‘ അവതരിപ്പിക്കാറുമുണ്ട്.
.
പിന്നീട് കുറിച്ചികൃഷ്ണപിള്ള തിരുവന്തപുരം വെലിയകൊട്ടാരം കളിയോഗത്തില്‍ രണ്ടാംതരം താടിക്കാരനായി നിയമിക്കപ്പെട്ടു.


ചെങ്ങനൂര്‍ രാമന്‍പിള്ളയാശാന്റെ ദുര്യോധനനൊപ്പം
ദുശാസനനായി കുറിച്ചി കൃഷ്ണപിള്ള
.
മികച്ച കളരിയാശാനും കൂടിയായിരുന്ന കൃഷ്ണപിള്ളയുടെ പ്രധാനശിഷ്യരാണ് കുറൂര്‍ വലിയ വാസുദേവന്‍ നമ്പൂതിരിയും, വെച്ചൂര്‍ അയ്യപ്പക്കുറുപ്പും.
.
പാരമ്പര്യമായി ലഭിച്ച കളിയോഗം മദ്ധ്യതിരുവിതാങ്കൂറിലെ എണ്ണപ്പെട്ട കളിയോഗം എന്ന നിലയില്‍ തന്നെ കൃഷ്ണപിള്ളയും നടത്തികൊണ്ടിരിന്നു. എന്നാല്‍ പില്‍ക്കാലത്ത് നടന്മാരുടേയും മറ്റും കൃത്യനിഷ്ടയില്ലായ്മയും മറ്റും മൂലം കളിയോഗം നടത്തികൊണ്ടുപോകാന്‍ വളരെ കഷ്ടപ്പാടായിതീര്‍ന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം കളിയോഗം കൈമാറ്റം ചെയ്തു. ഇതാണ് പില്‍ക്കാലത്ത് കുടമാളൂര്‍ കളിയോഗമായി മാറിയത്.

ചേര്‍പ്പിലെ ‘കഥകളി നൂറരങ്ങ് ’

കേരളകലാമണ്ഡലം കേരളത്തിന്റെ വിവിധഭാഗങ്ങളിലായി
സഘടിപ്പിച്ചുവരുന്ന ‘കഥകളി നൂറരങ്ങ്’ പദ്ധതിയുടെ ഭാഗമായുള്ള ഒരു അരങ്ങും ആസ്വാദനകളരിയും ഇക്കഴിഞ്ഞ ഒക്ടോബര്‍ 1ന് തൃശ്ശൂരിനടുത്ത് ചേര്‍പ്പ് സി.എന്‍.എന്‍.ഗേള്‍സ് സ്ക്കൂളില്‍ നടന്നു. ‘കുണ്ടൂര്‍ സ്മാരക സദസ് ’, പെരുവനത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഈ പരി‍പാടി നടത്തപ്പെട്ടത്.
.
രാവിലെ 8:30ന് രജിസ്ട്രേഷനോടെ പരിപാടി ആരംഭിച്ചു. തുടര്‍ന്ന് കുണ്ടൂര്‍ സ്മാരക സദസിന്റെ പ്രസിഡന്റ് ശ്രീ കെ.പി.സി.നാരായണന്‍ ഭട്ടതിരിപ്പാട് അദ്ധ്യക്ഷനായി നടന്ന യോഗത്തില്‍ ചേര്‍പ്പ് എം.എല്‍.എ ശ്രീ വി.എസ്.സുനില്‍കുമാര്‍ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വെച്ച് മേളകലാകാരനായ ശ്രീ പെരുവനം അനിയന്‍ മാരാരെ ആദരിക്കുകയും, ഈയിടെ അന്തരിച്ച പ്രസിദ്ധ മേളവിദഗ്ധന്‍ ശ്രീ ചക്കംകുളം അപ്പുമാരാരെ അനുസ്മരിക്കുകയും ചെയ്തു. ചെര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി.വി.ഭരതന്‍, തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ പി.എസ്.ബാലന്‍, ചേര്‍പ്പ് ബ്ലോക്കപഞ്ചായത്ത് മെമ്പര്‍ ശ്രീ ഷിബു ജോര്‍ജ്ജ്, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ ടോണി പുലിക്കോട്ടില്‍ എന്നിവര്‍ ഈ യോഗത്തില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു.


യോഗത്തിനുശേഷം ആസ്വാദനകളരിയുടെ ആദ്യഘട്ടമായി കഥകളിയുടെ ചരിത്രം, വികാസം, സ്ഥാപനവല്‍ക്കരണം എന്നീവ വിശദ്ദീകരിച്ചുകൊണ്ടുള്ള ക്ലാസ് നടന്നു .
11മുതല്‍ ശ്രീ പുല്ലാനികാട്ട് നാരായണന്‍ നയിച്ച സോദാഹരണപ്രഭാഷണം നടന്നു. ഇതില്‍ ശ്രീ കലാമണ്ഡലം ഷണ്മുഖദാസ്, ശ്രീ കലാമണ്ഡലം പ്രദീപ്,(അഭിനയം) ശ്രീ നെടുമ്പുള്ളി രാം‌മോഹന്‍,ശ്രീ പനയൂര്‍ കുട്ടന്‍,(പാട്ട്) ശ്രീ കലാമണ്ഡലം വിജയകൃഷ്ണന്‍,(ചെണ്ട) ശ്രീ കലാമണ്ഡലം ശ്രീകുമാര്‍(മദ്ദളം) എന്നിവര്‍ പങ്കെടുത്തു.
ഉച്ചഭക്ഷണത്തിനുശേഷം 2മുതല്‍ സോദാഹരണപ്രഭാഷണം തുടര്‍ന്നു. ഇതിനെ തുടര്‍ന്ന് നടന്ന ക്ലാസുകളില്‍ കഥകളി സംഗീതത്തെ നെടുമ്പുള്ളി രാം‌മോഹനും, കഥകളിമേളത്തെ കലാ:വിജയകൃഷ്ണനും പരിചയപ്പെടുത്തി.

വൈകിട്ട് 7മുതല്‍ കഥകളി ആരംഭിച്ചു. കല്യാണസൌഗന്ധികം കഥയാണ് അവതരിപ്പിച്ചിരുന്നത്. കല്യാണസൌഗന്ധികം ആട്ടക്കഥയും അതിന്റെ അവതരണരീതികളും ഇവിടെ വായിക്കാം.


ഭീമനും പാഞ്ചാലിയും പതിഞ്ഞ‘കിടതകധിം,താ’മോടെ പ്രവേശിക്കുന്നു


ഭീമനായി രംഗത്തെത്തിയത് കലാ:ഷണ്മുഖദാസ് ആയിരുന്നു. ‘പാഞ്ചാലരാജതനയേ’ എന്ന പതിഞ്ഞ പദവും ‘മാഞ്ചേല്‍ മിഴിയാളേ’ എന്ന പദവും ഇദ്ദേഹം മനോഹരമായിതന്നെ അവതരിപ്പിച്ചു.

‘വല്ലതെന്നാകിലും നിജ വല്ലഭന്മാരോടല്ലാതെ’ എന്ന് പാഞ്ചാലി ആടികഴിഞ്ഞപ്പോള്‍ ഭീമന്‍ പാഞ്ചാലിയെ അടുത്തു‍വിളിച്ച്, ‘ഉത്തമയായ ഭാര്യമാര്‍ മറ്റാരോടും അഭിലാഷങ്ങള്‍ പറയില്ല’ എന്നാടുന്നതു കണ്ടു. ഇവിടെ പാഞ്ചാലിയുടെ പദാഭിനയം തടഞ്ഞുകൊണ്ട് ഭീമന്‍ ഇങ്ങിനെ ആടേണ്ടിയിരുന്നില്ല എന്നു തോന്നി. കാരണം ഇങ്ങിനെ ഭീമന്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ പാഞ്ചാലി തുടര്‍ന്ന് ‘ചൊല്ലുമാറില്ലഭിലാഷം ചൊല്ലേറുന്ന തരുണിമാര്‍’ എന്ന് ആടുന്നതില്‍ അര്‍ത്ഥമില്ലാതെയാവുകയില്ലെ.

ശ്രീ കലാമണ്ഡലം നാരായണന്‍ ആണ് പാഞ്ചാലിയായെത്തിയിരുന്നത്.

“നിര്‍ണ്ണയമിനിയും മമ”

ഭീമന്റെ വനവര്‍ണ്ണനയും, ഗന്ധമാദനപര്‍വ്വതത്തിന്റെ കാഴ്ച്ചകളും, ‘അജഗരകബളിതം’ ആട്ടവും ഭംഗിയായിതന്നെ ഇവിടെ അവതരിപ്പിച്ചിരുന്നു. വനയാത്രയില്‍ മഹര്‍ഷിമാരെ കണ്ട് വന്ദിച്ച് യാത്രതുടരുന്ന ഭീമന്‍ ഇണയരങ്ങളെ കാണുന്നു. എന്നാല്‍ പെട്ടന്ന് അവ ഓടിമറയുന്നു. രഥത്തിലേറി ചുറ്റികൊണ്ടിരുന്ന സൂര്യദേവന്‍ ആ സമയത്ത് അസ്തമിച്ചുകൊണ്ടിരിക്കുകയാണെന്നും, അതാണ് അരയന്നപിടകള്‍ മറയാന്‍ കാരണമെന്നും ഭീമന്‍ മനസ്സിലാക്കുന്നു. ഈ സമയത്ത് കിഴക്കുഭാഗത്തുനിന്നും ചന്ദ്രന്‍ ഉദിച്ചുവരുന്നതും കൂടി കാണുന്ന ഭീമന്, സൂര്യചന്ദ്രന്മാര്‍ മലകളുടെ ഇരുഭാഗങ്ങളിലുമായി ഒളിച്ചുകളിക്കുകയാണോ എന്ന് തോന്നുന്നു.


ഹനുമാനായി രംഗത്തെത്തിയ കലാ:പ്രദീപും നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. നല്ലമെയ്യുള്ള ഇദ്ദേഹത്തിന്റെ ചൊല്ലിയാട്ടങ്ങള്‍ കണക്കൊത്തവയാണ്. എന്നാല്‍ ആട്ടങ്ങളില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം എന്നും തോന്നി. തപസ്സില്‍ നിന്നും ഉണരുന്ന ഹനുമാന്‍ ശബ്ദവര്‍ണ്ണന(പര്‍വ്വതങ്ങള്‍ കൂട്ടിയിടിക്കുന്നതാണോ എന്നു തുടങ്ങുന്ന ആട്ടം), രാമനില്‍ നിന്നും പട്ടാഭിഷേകസമയത്ത് വരം കിട്ടിയകഥ, ലോകാവസാനമായോ എന്നുതുടങ്ങുന്ന ആട്ടം, ഇവ മൂന്നും ചുരുക്കി ആടുകയുണ്ടാ‍യി. ഇങ്ങിനെ ചുരുക്കിയപ്പോള്‍ ആട്ടങ്ങളുടെ മനോഹാരിത നഷ്ടപ്പെട്ടില്ലെ എന്നൊരു സംശയം. ഇതിനു പകരം വിസ്തരിച്ച് ഏതെങ്കിലും ഒരു ആട്ടം ആടുകയായിരുന്നു നല്ലത് എന്ന് തോന്നി. രംഗമദ്ധ്യത്തില്‍ കിടക്കുന്ന പീഠത്തിന് വലംവെയ്ച്ചുകൊണ്ടാണ് ശബ്ദവര്‍ണ്ണനതുടങ്ങിയ ആട്ടങ്ങള്‍ ആടുക പതിവ്. എന്നാല്‍ ഇവിടെ പലപ്പോഴും പ്രദീപ് പീഠത്തിന്റെ ഒരുഭാഗത്ത്കൂടി മുന്നിലേക്കും പിന്നിലേക്കും നീങ്ങിക്കൊണ്ടാണ് ആടുന്നതു കണ്ടത്.

“നൃപതേ ഞാനും”

.
തുടര്‍ന്നുള്ള ഭീമഹനുമത്ത്സംഗമം നടക്കുന്ന കഥാഭാഗവും പ്രദീപും ഷണ്മുഖനും ചേര്‍ന്ന് നന്നായി അവതരിപ്പിച്ചു. ഇതിന്റെ അവസാനത്തിലുള്ള ആട്ടത്തില്‍ ഹനുമാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നതായി കണ്ടു. ‘നിങ്ങള്‍ക്ക് സുഖം തന്നെയല്ലെ?’, ‘കാട്ടില്‍ നിങ്ങള്‍ക്ക് ഭക്ഷണത്തിനുള്ള മാര്‍ഗ്ഗമെന്ത്?, ‘നീ ഇവിടെ വന്നതെന്തിന്?’ തുടങ്ങിയ ഹനുമാന്റെ ചോദ്യങ്ങള്‍ കലാമണ്ഡലം സമ്പൃദായത്തിലുള്ള ആട്ടത്തിന്റെ ഭാഗമാണ്. എന്നാല്‍ ജ്ഞാനദൃഷ്ടിയുള്ള ദിവ്യനായ ഹനുമാന്‍ ഈ വകചോദ്യങ്ങള്‍ ചോദിക്കുന്നത് ഔചിത്യത്തിനു ചേര്‍ന്നതാണെന്ന് തോന്നുന്നില്ല. തന്നയുമല്ല വരുന്നത് ഭീമനാണെന്നും, ഭാര്യയുടെ ആഗ്രഹപ്രകാരം പുഷ്പങ്ങള്‍ തേടിയാണ് വരുന്നതെന്നും ഹനുമാന്‍ മനസ്സിലാക്കിയതായി പറയുന്നുമുണ്ടല്ലോ. ‘പ്രാണവല്ലഭേടെ വാഞ്ചിതം ജഗത്പ്രാണനന്ദന ലഭിച്ചാലും’ എന്ന് പദത്തിലും ഉണ്ടല്ലോ.


‘ഇപ്രകാരം സോദരന്മാരായ നമ്മള്‍ സന്ധിച്ചത് അച്ഛനായ വായുദേവന്റെ കരുണയാലാണ് ’ എന്നുപറഞ്ഞ് സൌഗന്ധികങ്ങള്‍ ലഭിക്കാനുള്ള വഴി ചോദിക്കുന്ന ഭീമന്, കുബേരന്റെ സരസിലേക്കുള്ള വഴിനിര്‍ദ്ദേശിച്ചശേഷം ഹനുമാന്‍, അവിടെയുള്ള യക്ഷരേയും രാക്ഷസരേയും ജയിച്ച് പുഷ്പം ഇറുക്കുവാനായി ഒരു മന്ത്രവും ഉപദേശിച്ചു നലകി. തുടര്‍ന്ന് ‘നാം രണ്ടുശരീരമാണേങ്കിലും ഒരു ജീവനാണ്. അതിനാല്‍ നമ്മള്‍ പിരിയുന്നില്ല.’ എന്നു പറഞ്ഞ് അനുഗ്രഹിച്ച്, ആശ്ലേഷിച്ച് ഹനുമാന്‍ ഭീമനെ യാത്രയാക്കി.
“രാമണാന്തകനായിടും”
.
നെടുമ്പുള്ളി രാം‌മോഹനനും പനയൂര്‍ കുട്ടനും ചേര്‍ന്നാണ് കളിക്കും പാടിയിരുന്നത്. സംഗീതഗുണമുള്ളതും കഥകളിത്തമുള്ളതുമായ നല്ല പാട്ടാണ് രാം‌മോഹന്റേത്.
മേളം കൈകാര്യംചെയ്തത് കലാ: വിജകൃഷ്ണനും(ചെണ്ട) കലാ:ശ്രീകുമാറും(മദ്ദളം) ചേര്‍ന്നായിരുന്നു.
ശ്രീ കലാമണ്ഡലം സുകുമാരന്‍ ചുട്ടികുത്തിയ കളിക്ക് കേരളകലാമണ്ഡലത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ ബാലന്‍ തുടങ്ങിയവര്‍ അണിയറയും കൈകാര്യം ചെയ്തിരുന്നു.

ഈ കളിയുടെ മറ്റൊരു ആസ്വാദനം ഇവിടെവായിക്കാം.

സന്ദര്‍ശനിലെ മാസപരിപാടി

അമ്പലപ്പുഴ സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ സെപ്തബര്‍ മാസത്തെ കഥകളി 30ന് വൈകിട്ട് 7മണിക്ക് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ നടന്നു. ഈ വര്‍ഷത്തെ കലാമണ്ഡലം ഹരിദാസ് സ്മാരക പുരസ്ക്കാരം ലഭിച്ച സന്ദര്‍ശനിലെ ഗായകനായ ശ്രീ പത്തിയൂര്‍ ശങ്കരങ്കുട്ടിയെ ഈ വേദിയില്‍ വെച്ച് പൊന്നാടനല്‍കി ആദരിക്കുകയും ഉണ്ടായി.
.

‘കല്യാണാംഗി ’

.

മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോന്‍ രചിച്ച രുഗ്മാംഗദചരിതം ആയിരുന്നു അന്ന് അവതരിപ്പിച്ച കഥ. വനത്തില്‍ നായാട്ടുകഴിഞ്ഞ് വിശ്രമിക്കുന്ന അയോദ്ധ്യാരാജാവായ രുഗ്മാംഗദന്‍ അവിടെയെത്തിയ മോഹിനിയെ കണ്ട് മോഹിക്കുന്നു. അവളോട് തന്റെ പ്രിയയായിരിക്കുവാന്‍ അപേക്ഷിക്കുന്നു. തനിക്ക് അപ്രിയമായതൊന്നും ഒരുകാലത്തും ചെയ്യുകയില്ല എന്നു സത്യംചെയ്തു നല്‍കാമെങ്കില്‍ അപ്രകാരം ചെയ്യാം എന്ന് മോഹിനി പറയുന്നു. രുഗ്മാംഗദന്‍ സത്യം ചെയ്ത് നല്‍കി അവളെ കൂട്ടി കൊട്ടാരത്തിലേക്ക് മടങ്ങുന്നു. ഇതാണ് ആദ്യരംഗത്തിലെ കഥാഭാഗം.
.
‘മദസിന്ധുരഗമനേ’
.
ഇവിടെ രുഗ്മാംഗദനായി എത്തിയ ശ്രീ കലാമണ്ഡലം ഷണ്മുഖദാസ് മനോഹരമായി തന്നെ ഇതിലെ പദഭാഗവും ആട്ടവും കൈകാര്യം ചെയ്തു. പദത്തിനു ശേഷമുള്ള ആട്ടത്തില്‍ മോഹിനിയുടെ ‘ബ്രഹ്മസൃഷ്ടി’ ആട്ടം സാധാരണയില്‍ നിന്നും വ്യത്യസ്തമായി, ‘എല്ലാസൃഷ്ടിയും കഴിഞ്ഞ്, ഒരു ഉത്തമസ്ത്രീരൂപത്തെ ചിന്തിച്ച ബ്രഹ്മദേവന്റെ മനസ്സില്‍ നിന്നും ഇവള്‍ സൃഷ്ടിക്കപ്പെട്ടു’ എന്ന രീതിയിലാണ് അവതരിപ്പിക്കുകയുണ്ടായത്. തുടര്‍ന്ന്, ‘അതീവ സുന്ദരിയായ ഇവളുടെ സൌന്ദര്യം വര്‍ണ്ണിക്കാന്‍ അനന്തനാലും(ആയിരം നാവുള്ളയാളാണല്ലൊ അനന്തന്‍) സാധ്യമല്ല, കാണാന്‍ ഇന്ദ്രനാലും(ആയിരം കണ്ണുള്ളയാളാണല്ലൊ ഇന്ദ്രന്‍) സാധ്യമല്ല. ഇവളെ പുല്‍കുവാന്‍ ആയിരം കൈകള്‍ മതിയാകാതെ വരും, ഇപ്രകാരമുള്ള ഈ ദേവനാരിയെ എനിക്ക് ലഭിക്കാന്‍ കാരണം മുജ്ജെന്മ സുകൃതം ഒന്നുമാത്രമാണ്.’ എന്നും രുഗ്മാഗദന്‍ സ്വഗതമായി ആടി. ശേഷം ‘സത്യം ചെയ്തു വാങ്ങാന്‍ കാരണമെന്ത്?‘,’ഭവതി ഇവിടെ വരുവാന്‍ കാരണമെന്ത്?’ എന്നെല്ലാം മോഹിനിയോട് ചോദിച്ച് മനസ്സിലാക്കുകയും ‘ഏകാദശിമാഹാത്മ്യം’ എന്ന ആട്ടം ആടുകയും ഉണ്ടായി. രംഗാരംഭത്തില്‍ രുഗ്മാഗദന്‍ വാള്‍ കുത്തിപ്പിടിച്ചിരിക്കുന്നതായിട്ടാണ് സാധാരണ കണ്ടിട്ടുള്ള അരങ്ങുവഴക്കം. എന്നാല്‍ ഇവിടെ രുഗ്മാഗദന്റെ പക്കല്‍ ആയുധങ്ങളോന്നും കണ്ടിരുന്നില്ല. ശ്രീ കലാമണ്ഡലം വിജയനായിരുന്നു മോഹിനി. മോഹിനിയുടെ ‘സോമ വദനാ’ എന്ന പദം പതിവിലും ലേശം കാലം വലിച്ചാണ് വിജയന്‍ എടുക്കുന്നതുകണ്ടത്.
.
‘കേട്ടില്ലെ ഭൂദേവന്മാരേ’
.
ദ്വാദശിഊട്ടില്‍ പങ്കെടുക്കുവാന്‍ അയോദ്ധ്യാരാജധാനിയിലേക്ക് പോകുന്ന ബ്രാഹ്മണര്‍ വഴിയില്‍ കണ്ടുമുട്ടി സംസാരിക്കുന്നതാണ് രണ്ടാം രംഗത്തില്‍. ശ്രീ കലാനിലയം വിനോദും, ശ്രീ ആര്‍.എല്‍.വി.സുനിലുമാണ് ബ്രാഹ്മണവേഷമിട്ടിരുന്നത്. ഇത്ര ചെറിയ വേഷമായിട്ടുപോലും സുനിലിന് അത് വേണ്ടവിധം കൈകാര്യം ചെയ്യാന്‍, എന്തിന് പദത്തിന് കൃത്യമായി മുദ്രകാട്ടാന്‍ പോലും സാധിച്ചില്ല. എന്നാല്‍ വിനോദ് നന്നായി പ്രവര്‍ത്തിച്ചിരുന്നു.
.
‘ചിത്തജകേളിയിലിഹ മേ’
.
അടുത്ത രംഗത്തില്‍ മോഹിനി, പതിവുപോലെ വൃശ്ചികമാസത്തിലെ ഏകാദശിനാളിലും വ്രതം അനുഷ്ടിച്ചുകൊണ്ടിരിക്കുന്ന രുഗ്മാംഗദനെ സമീപിച്ച്, കാമകേളിക്കായി ക്ഷണിക്കുന്നു. ഏകാദശിനാളില്‍ എല്ലാവരും സര്‍വ്വഥാ ഗോവിന്ദനെ സ്മരിച്ച് വ്രതം അനുഷ്ടിക്കണമെന്നും, കാമകേളിയും മറ്റും ഒഴിവാക്കണമെന്നും പറയുന്ന രുഗ്മാഗദനോട് മോഹിനി, താന്‍ വ്രതം നോല്‍ക്കുകയില്ലെന്നു മാത്രമല്ല അങ്ങയും ഇതു നോല്‍ക്കരുതെന്ന് ശഠിക്കുന്നു. രാജ്യംതന്നെ വേണമെങ്കില്‍ ഉപേക്ഷിക്കാം എന്നാലും വ്രതം ഉപേക്ഷിക്കാന്‍ പറയരുതെന്ന് രാജാവ് അപേക്ഷിക്കുന്നു. തന്നോട് അപ്രിയം ഒന്നും ചെയ്കയില്ല എന്ന് പണ്ടുചെയ്ത സത്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മോഹിനി, പുത്രനായ ധര്‍മ്മാംഗദനെ അമ്മയുടെ മടിയില്‍ വച്ച് അല്പംപോലും കണ്ണുനിറയാതെ വെട്ടിക്കൊല്ലാമെങ്കില്‍ അങ്ങ് ഈ വ്രതം നോറ്റുകൊളുക എന്ന് പറയുന്നു. ഈ കഠിനവാക്കുകള്‍ ശ്രവിച്ച് ബോധരഹിതനായി നിലം‌പതിക്കുന്ന രുഗ്മാഗദന്‍, ബോധംതെളിഞ്ഞപ്പോള്‍ ലോകനാഥനായ വിഷ്ണുഭഗവാനെ വിളിച്ച് വിലപിക്കുന്നു. അപ്പോള്‍ ധര്‍മ്മാംഗദന്‍ മാതാവായ സന്ധ്യാവലിയോടുകൂടി പ്രവേശിക്കുന്നു. അച്ഛന് ഇനിയും സത്പുത്രന്മാര്‍ ഉളവാകും അതിനാല്‍ തന്നെ വധിച്ച് സത്യം കാത്തുകൊണ്ട് വ്രതം അനുഷ്ടിച്ചുക്കൊള്ളുവാനും, മറിച്ചായാല്‍ ഉണ്ടാകുന്ന സത്യഭംഗത്താല്‍ നമ്മുടെ വംശത്തിനുതന്നെ തീരാകളങ്കം വന്നുചേരുമെന്നും, പറഞ്ഞ് ധര്‍മ്മാംഗദന്‍ അച്ഛന്റെ കയ്യില്‍ വാള്‍ നല്‍കി അമ്മയുടെ മടിയില്‍ കിടക്കുന്നു. ഇവിടെ രാജാവിന്റെ താപവും മോഹിനിയുടെ കോപവും ഒരുപോലെ വര്‍ദ്ധിതമാവുന്നു. ദുഷ്ടമനസ്തിതിയുള്ള മോഹിനിയേയും വാളിനേയും പുത്രനേയും നോക്കി താപാന്ധനായി പുലമ്പുന്നു. താന്‍ ഉണ്ണിയെ വധിക്കില്ല എന്നു പറയുന്ന രാജാവിനോട്, എന്നാല്‍ വരൂ നമുക്കൊരുമിച്ച് പോയി സമൃദ്ധമായ ഭോജനം കഴിക്കാം എന്ന് മോഹിനി ക്ഷണിക്കുന്നു. അതും സാധ്യമല്ല, വ്രതലോപവും ഞാന്‍ ചെയ്യില്ല എന്ന് രുഗ്മാംഗദന്‍ പറയുന്നു. അങ്ങിനെയെന്നാല്‍ ഞാന്‍ ഇവിടെ ജീവൊനൊടുക്കും, അങ്ങിനെ സത്യഭംഗം സംഭവിച്ചതിന്റെ ദുഷ്കീര്‍ത്തി അങ്ങയില്‍ വന്നു പതിക്കും എന്ന് മോഹിനിയും ഉറപ്പിച്ച് പറയുന്നു. ഗത്യന്തരമില്ലാതെയായപ്പോള്‍ രുഗ്മാഗദന്‍ എല്ലാം വിഷ്ണുഭഗവാനില്‍ സമര്‍പ്പിച്ചുകൊണ്ട് പുത്രവധത്തിനൊരുങ്ങുന്നു. പെട്ടന്ന് അവിടെ പ്രത്യക്ഷനായ മഹാവിഷ്ബു രുഗ്മാഗദനെ തടഞ്ഞുകൊണ്ട്, നിന്നെ പരീക്ഷിക്കുവാന്‍ ബ്രഹ്മാവിനാല്‍ നിയോഗിക്കപ്പെട്ടവളാണ് മോഹിനി എന്ന സത്യം അറിയിക്കുന്നു. തുടര്‍ന്ന് ഭഗവാന്റെ നിര്‍ദ്ദേശാനുസ്സരണം ധര്‍മ്മാംഗദനെ രാജാവായി അഭിഷേകം ചെയ്തിട്ട്, രുഗ്മാംഗദന്‍ പത്നീസമേതനായി വിഷ്ണുസാരൂപ്യം നേടി വിഷ്ണുലോകത്തേക്ക് ഭഗവാനൊടോപ്പം ഗമിക്കുന്നു.
.
‘കണ്ണിലശ്രു തെല്ലും വീണീടാതെ ഇച്ചരിതം ചെയ്യാമെങ്കില്‍’
.
എല്ലാ കഥാപാത്രങ്ങള്‍ക്കും നല്ലതുപോലെ ഭാവപ്രകടനത്തിന് സാധ്യതയുള്ള ഈ രംഗത്തില്‍ രുഗ്മാംഗദനെ ഷണ്മുഖന്‍ തൃപ്തികരമായി അവതരിപ്പിച്ചു. എന്നാല്‍ അതിനൊത്ത ഒരു മോഹിനിയെ അവതരിപ്പിക്കുവാന്‍ വിജയന് കഴിഞ്ഞില്ല. ‘സത്യഭംഗം’ എന്ന ചരണം മുതല്‍ ക്രമമായി ഉയര്‍ന്നു വരേണ്ട കോധഭാവം നിലനിര്‍ത്തി, നന്നായി പ്രകടിപ്പിക്കുന്നതിലും മറ്റും വിജയന്‍ വേണ്ടത്ര വിജയിച്ചില്ല. മോഹിനിയുടെ അന്ത്യചരണങ്ങള്‍ കാലം തള്ളി ആടുന്നവയാണല്ലൊ. ഇവ ആടിഭലിപ്പിക്കുവാനും ഉയര്‍ന്നകാലത്തില്‍ മുദ്രകള്‍ കാട്ടുവാനും വിജയന്‍ ആയാസപ്പെടുന്നതായി തോന്നി.
.
‘നാഥാ ജനാര്‍ദ്ദനാ’
.
ധര്‍മ്മാംഗദനായി എത്തിയ ശ്രീ കലാമണ്ഡലം ശുചീന്ദ്രനാഥന്‍ ഒരു കുട്ടിത്തരം വേഷക്കാരനില്‍ നിന്നും പ്രതീക്ഷിക്കാവുന്ന അളവിലുള്ള ഭാവാഭിനയത്തോടെ ചൊല്ലിയാട്ടവും കലാശങ്ങളും വെടിപ്പായി ചെയ്തിരുന്നു. കലാനിലയം വിനോദായിരുന്നു സന്ധ്യാവലിയായി രംഗത്തുവന്നത്.

.

അമ്മയുടെ മടിയില്‍ കിടക്കുന്ന പുത്രനേയും, വാളിനേയും, കഠോരഹൃദയയായ മോഹിനിയേയും മാറി മാറി നോക്കി സ്തോഭങ്ങള്‍ നടിക്കുന്ന രുഗ്മാംഗദന്‍

.

ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാമണ്ഡലം ജയപ്രകാശും ചേര്‍ന്നുള്ള സംഗീതവും നിലവാരം പുലര്‍ത്തിയിരുന്നു. ശങ്കരന്‍‌കുട്ടിയോട് ചേര്‍ന്ന് നന്നായി ശിങ്കിടിപാടിയിരുന്ന ജയപ്രകാശ് ശാരീരഗുണത്താലും അനായാസതയാലും കൂടുതല്‍ മികച്ചുനിന്നിരുന്നു.
ചേണ്ട കൈകാര്യംചെയ്ത ശ്രീ കലാനിലയം രതീഷ് തന്റെ പരിചയകുറവിനാല്‍ അറച്ചു നില്‍ക്കുന്നതായി തോന്നി. എന്നാല്‍ നല്ല കഴിവുള്ള ഈ യുവാവിന് കൂടുതല്‍ അരങ്ങുകളില്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും നല്ല പ്രകടനം നടത്തുവാന്‍ സാധിക്കും.
മദ്ദളം കൈകാര്യം ചെയ്ത ശ്രീ കലാനിലയം മനോജ് ഉന്നതനിലവാരം പുലര്‍ത്തി. ചില അവസരങ്ങളില്‍ ചെണ്ടയുടെ പോരായ്ക തീര്‍ക്കാന്‍ പോന്നതായി തോന്നിച്ചു മദ്ദളം.

‘നിന്‍ വ്രതം മുടക്കുവാന്‍ ബ്രഹ്മവാചാ മോഹിനി വന്നതിവള്‍’

.


കലാമണ്ഡലം സുകുമാരന്‍ ആയിരുന്നു ഈ ദിവസത്തെ ചുട്ടി കലാകാരന്‍. ‍സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തത് ശ്രീ പള്ളിപ്പുറം ഉണ്ണികൃഷ്ണനും സംഘവുമായിരുന്നു.