കളിയരങ്ങിലെ ലാസ്യലാവണ്യം

[തിരനോട്ടം, ദുബായുടെ ഉത്സവം10 സ്മരണികയായ ‘കേളീരവത്തിൽ’ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം]



കഥകളിയില്‍ പൊതുവെ പുരുഷവേഷങ്ങളുടെ നൃത്തം
താണ്ടവവിഭാഗത്തിലും സ്ത്രീവേഷങ്ങളുടേത് ലാസ്യവിഭാഗത്തിലുമാണ് വരുന്നത്. സ്ത്രീവേഷങ്ങളില്‍ തന്നെ, ചിട്ടപ്രധാനമായതും വിളംബകാലത്തിലുമുള്ള അവതരണങ്ങള്‍ വരുന്ന ലളിതകളും ഉര്‍വ്വശിയും അടങ്ങുന്ന ഒരു വിഭാഗവും ദമയന്തി,മോഹിനി,ദേവയാനി തുടങ്ങിയ നായികമാരുടെ ഒരു വിഭാഗവും ഉണ്ട്. ദമയന്തിമുതലായവരെ അവതരിപ്പിക്കുമ്പോള്‍ നടന് കൂടുതല്‍ സ്വാതന്ത്യം ലഭിക്കുന്നുവെങ്കിലും ആദ്യവിഭാഗത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണ് ഒരു കഥകളികലാകാരന്റെ മാറ്റുരയ്ക്കപ്പെടുന്നത്. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് സ്തായി സഞ്ചാരി രസാഭിനയങ്ങളോടെ പതിഞ്ഞകാലത്തിലുള്ള പദങ്ങള്‍ ചൊല്ലിയാടുകയും നൃത്തങ്ങള്‍ ചെയ്യുകയും വേണ്ടതായി വരുന്നു ഇവകളില്‍. ഈവേഷങ്ങളില്‍ തന്റെ വക്തിമുദ്ര പതിപ്പിച്ച അനുഗ്രഹീത നടനാണ് മാര്‍ഗ്ഗി വിജയകുമാര്‍. ഈ വിഭാഗത്തില്‍ തന്നെ ഏറ്റവും ശ്രേഷ്ഠമെന്നു കല്പിക്കപ്പെടുന്നത് കിര്‍മ്മീരവധത്തിലെ ലളിത(സിംഹിക)യും കാലകേയവധത്തിലെ ഉര്‍വ്വശിയുമാണ്. ഇതുരണ്ടും വിജയകുമാര്‍ ചിട്ടവിടാതെതന്നെ തന്റേതായ രീതിയില്‍ വത്യസ്തതപുലര്‍ത്തിക്കൊണ്ടാണ് അവതരിപ്പിക്കുന്നത്.
ആവശ്യമായ രസാവിഷ്ക്കരണത്തോടും മെയ്യിന്റെ ചലനങ്ങളോടും കൂടി
കാലപ്രമാണത്തിനനുശൃതമായി മുദ്രകളും ചലനങ്ങളും വിന്യസിച്ചുകൊണ്ടുള്ള മാര്‍ഗ്ഗിയുടെ ചൊല്ലിയാട്ടം നയനമനോഹരം തന്നെയാണ്. ലാസ്യനൃത്തത്തിന്റെ മനോഹരമായ ആവിഷ്ക്കാരങ്ങളായ ഉര്‍വ്വശിയുടെ ‘പാണ്ഡവന്റെ രൂപംകണ്ടാല്‍’ എന്ന പദത്തിലെ പതിഞ്ഞകാലത്തിലുള്ള ഇരട്ടിയും, കിര്‍മ്മീരവധം ലളിതയുടെ ‘കണ്ടാലതിമോദം’ എന്ന മദ്ധ്യകാലപദത്തിലെ വണ്ടുകളുടെ തിരിഞ്ഞോട്ടം, വള്ളികളുടെ നൃത്തം, എതിരേൽക്കൽ എന്നീഭാഗങ്ങളും ഇദ്ദേഹം അവിസ്മരണീയങ്ങളാക്കുന്നു. കളരിയിലെ പരിശീലനം കൊണ്ട് നേടിയെടുക്കാവുന്ന ഈ ഗുണങ്ങള്‍ക്കുപുറമെ, കഥാസന്ദര്‍ഭത്തേയും കഥാപാത്രത്തേയും നന്നായി മനസ്സിലാക്കി, ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകകൂടെ ചെയ്യുന്നതുകൊണ്ടാണ് വിജയകുമാറിന്റെ അവതരണങ്ങള്‍ സാമ്യമകന്നവയാകുന്നത്. ഭീമനെ പ്രണയിക്കുന്ന ഹിഡിംബിയേയും, അര്‍ജ്ജുനനെ കാമിക്കുന്ന ഉര്‍വശിയേയും, ജയന്തനെകണ്ട് കാമപരവശയായ നക്രതുണ്ടിയേയും, കൃഷ്ണവധം എന്ന ദൌത്യവുമായി അമ്പാടിയിലെത്തുന്ന പൂതനയേയും അതിന്റേതായ നിലകളില്‍ ഇദ്ദേഹം അവതരിപ്പിച്ചു ഭലിപ്പിക്കുന്നു. എന്നാല്‍ വിജയകുമാറിന്റെ വത്യസ്തതപുലര്‍ത്തുന്നതും മികച്ചതുമായ അവതരണം കോട്ടയത്തുതമ്പുരാന്റെ ഉദാത്തസൃഷ്ടിയായ കിര്‍മ്മീരവധം ലളിതയുടേതാണ്. ഒരേ സമയം നടന്‍ സിംഹികയായും, സിംഹിക പാഞ്ചാലിയുടെ മുന്നില്‍ ഗണികയായും അഭിനയിക്കുന്നു എന്ന് ആസ്വാദകനില്‍ ബോധം ജനിപ്പിക്കുന്ന രീതിയിലാണ് ഇദ്ദേഹം ഈ ലളിതയെ അവതരിപ്പിക്കുന്നത്. ശൃഗാരഭാവത്തിലുള്ള പ്രവേശത്തിനിടയില്‍തന്നെ അതിലെ കാപട്യവും ധ്വനിപ്പിക്കുന്ന മാര്‍ഗ്ഗിയുടെ ലളിത, തുടര്‍ന്ന് ആ രംഗത്തിലുടനീളം തന്റെ യഥാര്‍ത്ഥമായ ഉള്ളിലിരിപ്പിനേയും ലക്ഷ്യത്തേയും പ്രേക്ഷകനിലെത്തിക്കുന്ന രീതിയിലുള്ള സൂക്ഷമഭാവങ്ങളും അവിടവിടെയായി പ്രകടിപ്പിക്കുന്നു. ലളിതയില്‍ നിന്നും കരിയിലേയ്ക്ക് സങ്ക്രമിക്കുന്ന ഭാഗങ്ങളിലെ ഇദ്ദേഹത്തിന്റെ അവതരണങ്ങളും ഈടുറ്റവയാണ്. ഇവിടങ്ങളില്‍ കരിയുടെ സമ്പ്രദായത്തിലുള്ള അലര്‍ച്ച പുറപ്പെടുവിക്കുന്നതിലൂടെ രാക്ഷസീയതയിലേയ്ക്കുള്ള ഭാവപകര്‍ച്ചയെ ജ്വലിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഇദ്ദേഹം, സാധാരണയായി കരിവേഷം രംഗത്തുവരാറില്ലാത്ത പൂതനയുടെ അവതരണത്തിന്റെ അന്ത്യത്തില്‍ ദംഷ്ട്രങ്ങളും ഉപയോഗിക്കാറുണ്ട്. കിര്‍മ്മീരവധം ലളിതയുടെ ഭാവമാറ്റസമയത്ത് ചൊല്ലിവട്ടം തട്ടുന്നതോടെ ഊര്‍ജ്ജം ചിലവഴിച്ചുകൊണ്ട് കലാശമെടുക്കുമ്പോള്‍ ലാസ്യത്തില്‍ നിന്നും താണ്ടവത്തിലേയ്ക്കുള്ള ഭാവപകര്‍ച്ചയില്‍ ആസ്വാദകനെ ഹരംകൊള്ളിക്കുന്നു മാര്‍ഗ്ഗി.
താരതമ്യേന ചിട്ടകുറവുള്ള ദമയന്തി തുടങ്ങിയ നായികമാരുടെ അവതരണത്തിലും
ഇന്ന് വിജയന്‍ തന്നെ ഒന്നാമന്‍ എന്ന് പറയണം. ചേതോഹരമായ ചൊല്ലിയാട്ടങ്ങളിലൂടെ കഥകളിയുടെ കളരിസൌന്ദര്യത്തെ ഈ നായികമാരിലേയ്ക്കും എത്തിക്കുവാന്‍ സാധിക്കുന്നു എന്നുള്ളതാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. വിരഹത്തിന്റെ രണ്ടു ഭാവങ്ങളിലുള്ള നളചരിതം ഒന്നാം ദിവസത്തേയും നാലാം ദിവസത്തേയും ദമയന്തിമാരെ അവതരിപ്പിക്കുമ്പോള്‍ വികാരചാപല്യത്തില്‍ പെട്ട് ഉഴറുന്നുവെങ്കിലും സാഹചര്യങ്ങളെ സധൈര്യം നേരിടുന്ന ഒരു രാജവനിതയുടെ നില കൈവിടാതെയാണ് വിജയകുമാര്‍ അവതരിപ്പിക്കുന്നത് കണ്ടിട്ടുള്ളത്.

വേലായുധന്‍ നായരുടേയും ലളിതാമ്മയുടെയും പുത്രനായി
1960 മെയ് 31ന് ജനിച്ച വിജയകുമാര്‍ തോന്നക്കല്‍ സ്വദേശിയാണ്. 1970ല്‍ തോന്നക്കല്‍ പീതാമ്പരന്റെ കീഴില്‍ കഥകളിപഠനം ആരംഭിച്ച വിജയന്‍ സ്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ മാര്‍ഗ്ഗിയില്‍ ചേര്‍ന്ന് കഥകളിപഠനം തുടര്‍ന്നു. അവിടെ കഥകളിയിലെ തെക്കന്‍ ചിട്ടയിലെ മുതിര്‍ന്ന കലാകാരന്മാരായ മാങ്കുളം വിഷ്ണു നമ്പൂതിരി, ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുക്കന്മാര്‍. 1980 മുതല്‍ മാര്‍ഗ്ഗിയില്‍ അദ്ധ്യാപകനായെത്തിയ പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ സ്വാധീനം വിജയനിലെ നടന്റെ വളര്‍ച്ചയ്ക്ക് പ്രധാനകാരണമായി തിര്‍ന്നു.1982ല്‍ പഠനം പൂത്തിയാക്കിയതിനെ തുടര്‍ന്ന് മാര്‍ഗ്ഗിയില്‍ തന്നെ അദ്ധ്യാപകനായി പ്രവേശിച്ച എദ്ദേഹം ഇപ്പോഴും അവിടെ തന്റെ സേവനം തുടര്‍ന്നുവരുന്നു.

കേരള കലാമണ്ഡലത്തില്‍ നിന്നുള്ള 2005ലെ ‘വി.എസ്സ്.ശര്‍മ്മ
എന്റോമെന്റ് പുരസ്ക്കാരം‘, പ്രധമ ‘കുടമാളൂര്‍ കരുണാകരന്‍ നായര്‍ സ്മാരക പുരസ്ക്കാരം‘, മുംബയിലെ കേളിയുടെ ‘സുവര്‍ണ്ണശംഖ്‘, ഏറണാകുളം കഥകളിക്ലബ് നല്‍കുന്ന ‘കളഹംസ പുരസ്ക്കാരം’, ‘കെ.വി.കൊച്ചനിയന്‍ സ്മാരക പുരസ്ക്കാരം‘ തുടങ്ങി കഥകളിക്ലബ്ബുകളുടേയും അസ്വാദകരുടേയും നിരവധി പുരസ്കാരങ്ങള്‍ വിജയനെ തേടി എത്തിയിട്ടുണ്ട്. ഇന്ത്യയുടെ പലഭാഗങ്ങളിലും കൂടാതെ ഭൂട്ടാന്‍, ശ്രീലങ്ക,സിങ്കപ്പൂര്‍, മലേഷ്യ, തായ്‌ലാന്റ്, സ്വീഡന്‍, ജപ്പാന്‍, ജര്‍മ്മനി, സ്പെയ്ന്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലും ഇദ്ദേഹം കഥകളി അവതരിപ്പിച്ചിട്ടുണ്ട്.
ഗുരുവായ പത്മശ്രീ കലാ:കൃഷ്ണന്‍ നായര്‍ക്കൊപ്പവും പത്മശ്രീ കലാ:ഗോപിക്കൊപ്പവും
നിരവധി അരങ്ങുകളില്‍ കൂട്ടുവേഷമായി അഭിനയിക്കാന്‍ സാധിച്ചിട്ടുള്ള ഈ കലാകാരന്‍ നിരന്തരമായ പരിശ്രമങ്ങളിലൂടെ പ്രവര്‍ത്തി മെച്ചപ്പെട്ടുത്തിക്കൊണ്ട് അരങ്ങിലെ ജൈത്രയാത്ര തുടരുന്നു. കലാകേരളത്തിന്റെ സൌഭാഗ്യമായ ഈ നടന്‍ ഇനിയും ഉയരങ്ങളിലേയ്ക്ക് എത്തട്ടെ എന്നും, അതിലൂടെ കഥകളിയെന്ന ക്ലാസിക്കല്‍ കലയും അതിന്റെ ആസ്വാദകരും ധന്യരായിതീരട്ടെ എന്നും ഈ എളിയ ആസ്വാദകന്‍ കാംക്ഷിക്കുന്നു.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രോത്സവം

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ 
ഭാഗമായി മൂന്നാമുത്സവദിവസമായ 07/03/2011ന് രാത്രി 10മുതല്‍ കഥകളി അവതരിപ്പിക്കപ്പെട്ടു. ആര്‍.എല്‍.വി.സുനിലിന്റെ പുറപ്പാടോടെ ആരംഭിച്ച കളിക്ക് മുന്‍പായി ഏറ്റുമാനൂര്‍ കഥകളി ആസ്വാദകസംഘം നല്‍കുന്ന കലാമണ്ഡലം ഹൈദരാലി സ്മാരക പുരസ്ക്കാരം കലാനിലയം രാജീവന് സമര്‍പ്പിക്കപ്പെട്ടു. പുറപ്പാടിനെ തുടര്‍ന്ന് ഇരട്ടമേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ഇതില്‍ പാലനാട് ദിവാകരനും കലാനി:രാജീവനും ചേര്‍ന്ന് പദം പാടുകയും കുറൂര്‍ വാസുദേവന്‍ നമ്പൂതിയും സദനം രാമകൃഷ്ണനും ചെണ്ടയും കലാമണ്ഡലം രാജ്‌നാരായണനും കലാനിലയം മനോജും മദ്ദളവും കൈകാര്യം ചെയ്യുകയും ചെയ്തു.
കോട്ടയത്തുതമ്പുരാന്റെ കല്യാണസൌഗന്ധികം 
ആട്ടകഥയാണ് ഇവിടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഭീമസേനനായി അഭിനയിച്ച കലാമണ്ഡലം ശ്രീകുമാര്‍ മികച്ചപ്രകടനമാണ് കാഴ്ച്ചവെച്ചത്. സവിശേഷമായ ഇരട്ടിയുള്‍പ്പെടുന്ന ‘പാഞ്ചാലരാജതനയെ’ എന്ന പതിഞ്ഞപദവും ‘മാഞ്ചേല്‍ മിഴിയാളെ’ എന്ന് ഇടക്കാലപദവും ചിട്ടവിടാതെതന്നെ മനോഹരമായി ഇദ്ദേഹം അവതരിപ്പിച്ചു. മനോഹരമായ ചുട്ടിയും പാകത്തിനുള്ള ഉടുത്തുകെട്ടും കൂടെചേര്‍ന്നപ്പോള്‍ ശ്രീകുമാറിന്റെ വേഷത്തിന്റെ ഭംഗി പതിവിലും കൂടുതലായി തോന്നി. പാഞ്ചാലിയായി അരങ്ങിലെത്തിയ മധു വാരണാസിയും നല്ല പ്രകടനം കാഴ്ച്ചവെച്ചു.
‘പാഞ്ചാലരാജതനയേ.....’
ഭീമന്റെ ഗന്ധമാദനപര്‍വ്വതദര്‍ശ്ശനം ഉള്‍പ്പെടെയുള്ള 
വനവര്‍ണ്ണന ആട്ടങ്ങളും കൂട്ടിചേര്‍ക്കലുകള്‍ ഒന്നുമില്ലാതെ ഭംഗിയായി ശ്രീകുമാര്‍ അവതരിപ്പിച്ചു. പ്രസിദ്ധമായ ‘അജഗരകബളിതം’ ആട്ടവും മനോഹരമായിതന്നെ അവതരിപ്പിക്കപ്പെട്ടു. മരചില്ലകള്‍ ഒടിച്ച് ഭക്ഷിക്കുകയും ദേഹം ചൊറിയുകയും, മണ്ണുവാരി ദേഹത്തിടുകയും ഒക്കെ ചെയ്യുന്ന ആനയുടെ പ്രവര്‍ത്തികളും, വിശന്ന് ഇരതേടി വരുന്ന പെരുമ്പാമ്പ് തലയുയര്‍ത്തിനോക്കുകയും ഇരയെകണ്ട് പതുക്കെ തലതാഴ്ത്തി ഇഴഞ്ഞടുക്കുന്നതുമായ ഭാഗങ്ങളും അതിമനോഹരമായി അനുഭവപ്പെട്ടു.
കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനായിരുന്നു 
ഹനുമാനായി വേഷമിട്ടത്. സ്തിരമായി കൈകാര്യം ചെയ്യാത്ത ഒരു വേഷമായതിനാല്‍ അതിന്റേതായ പോരായ്കകള്‍ തോന്നിച്ചിരുന്നു. ചുവന്നതാടിയുടെ രീതിയിലുള്ളതും അമിതവുമായ ഹനുമാന്റെ അലര്‍ച്ചകള്‍ തെല്ല് അരോചകമായി എനുഭവപ്പെട്ടു. തപസ്സില്‍ നിന്നും ഉണരുന്നഭാഗത്ത് ‘പര്‍വ്വതങ്ങള്‍ കൂട്ടിയിടിക്കുന്നതാണൊ?’, ‘ലോകനാശകാലം വന്നതാണോ?’ എന്നീ രണ്ട് ആട്ടങ്ങളും അവതരിപ്പിച്ച ഇദ്ദേഹം പദത്തിന്റെ ‘മനസിമമ കിമപി’ എന്നിടത്ത് അഷ്ടകലാശവും ചവുട്ടുകയുണ്ടായി. 
ഹനുമാനും ഭീമനുമായി സന്ധിക്കുന്ന രംഗവും 
ഭംഗിയായിതന്നെ ശ്രീകുമാറും ഉണ്ണിത്താനും ചേര്‍ന്ന് അവതരിപ്പിച്ചു. രംഗാന്ത്യത്തില്‍ ഹനുമാനും ഭീമനുമായുള്ള പതിവ് ആട്ടങ്ങള്‍ക്കുശേഷം, ശ്രീരാമനെയും സീതാദേവിയേയും മനസ്സില്‍ നന്നായി വിചാരിച്ചുകൊണ്ട് പൊയ്ക്കൊള്ളാന്‍ നിര്‍ദ്ദേശിച്ച ഹനുമാന്‍ നീ രാമസീതമാരെ കണ്ടിട്ടുണ്ടോ? എന്ന് ചോദിക്കുകയും തുടര്‍ന്ന് മാറ് പിളര്‍ന്ന് രാമനേയും സീതയേയും ഭീമന് കാട്ടിക്കൊടുക്കുകയും ചെയ്തു. 
ഈ കഥയ്ക്ക്  പാലനാട് ദിവാകരന്‍ നമ്പൂതിരിയും 
കലാനി:രാജീവനും ചേര്‍ന്ന് ഭംഗിയായി പദങ്ങള്‍ പാടി. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, സദനം രാമകൃഷ്ണന്‍, മനോജ് കുറൂര്‍ എന്നിവര്‍ ചെണ്ടയിലും കലാ:രാജ്‌നാരായണന്‍ മദ്ദളത്തിലും അനുയോജ്യമായ മേളവുംകൂടി പകര്‍ന്നപ്പോള്‍ കല്യാണസൌഗന്ധികം ഹൃദ്യമായ ഒരു അനുഭവമായി.
‘ആലോക്യ താപസവരം’











ബാലിവിജയം കഥയാണ് തുടര്‍ന്ന് ഇവിടെ 
അവതരിപ്പിക്കപ്പെട്ടത്. പതിഞ്ഞപദം ഒഴിവാക്കിയിയിരുന്നു എങ്കിലും തിരനോട്ടശേഷം തിരതാഴ്ത്തി ഉത്തരീയംവീശി ഇരുന്നശേഷം രാവണന്‍ നാരദന്റെ വരവ് കാണുന്നതായ ആട്ടത്തോടേയാണ് കഥ ആരംഭിച്ചത്. ഏറ്റുമാനൂര്‍ കണ്ണന്‍ രാവണനായി അരങ്ങിലെത്തിയപ്പോള്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയാണ് നാരദവേഷമിട്ടത്. രാവണന്റെ പദഭാഗവും സുപ്രധാനമായ ‘കൈലാസോദ്ധാരണം’, ‘പാര്‍വ്വതിവിരഹം’ ആട്ടങ്ങളും ചിട്ടയായും മനോഹരമായും കണ്ണന്‍ അവതരിപ്പിച്ചു. വിസ്തരിച്ചു തന്നെ അവതരിപ്പിച്ച ആരംഭത്തിലെ ‘ഗതം തിരശ്ചീന’ എന്ന ശ്ലോകത്തിന്റെ ആട്ടവും കൈലാസത്തെ നോക്കികാണുകയും ഉദ്ധാരണം ചെയ്യുന്നതുമായ ആട്ടങ്ങളും സ്മരണീയമായ അനുഭവങ്ങളായി.
‘കൈലാസദര്‍ശ്ശനം
പനമറ്റം സോമനാണ് ബാലിയായി വേഷമിട്ടത്.
ഈ കഥയ്ക്ക് പാടിയത് കലാനി:രാജീവനും 
കലാ:രാജേഷ് ബാബുവും ചേര്‍ന്നായിരുന്നു. സദനം രാമകൃഷ്ണന്‍, മനോജ് കുറൂര്‍ എന്നിവര്‍ ചെണ്ടയിലും കലാനി:മനോജ് മദ്ദളത്തിലും നല്ല മേളവും ഒരുക്കി.
‘ഇവനല്ലോ ബാലി...’
ഈ കളിക്ക് ചുട്ടികുത്തിയിരുന്നത് കലാനിലയം 
സജിയായിരുന്നു. നളനുണ്ണിസ്മാരക കലാക്ഷേത്രം, കിടങ്ങൂരിന്റേതായിരുന്നു കളിയോഗം.