കൊരട്ടി ശിതികണ്ഠപുരംക്ഷേത്ര അഷ്ടമിവിളക്ക് മഹോത്സവം

കൊരട്ടി ശിതികണ്ഠപുരം ശ്രീമഹാദേവക്ഷേത്രത്തിലെ ഈ
വര്‍ഷത്തെ അഷ്ടമിവിളക്ക് മഹോത്സവം 2010 മാര്‍ച്ച്1 മുതല്‍ 7വരെ നടന്നുവരുന്നു. ഇതിന്റെ ഭാഗമായി മാര്‍ച്ച് 4ന് കോട്ടക്കല്‍ പി.എസ്സ്.വി.നാട്യസംഘം കഥകളി അവതരിപ്പിച്ചു. രാത്രി 9ന് കളിയ്ക്ക് വിളക്കുവെയ്ച്ചു. തുടര്‍ന്ന് നാലുവേഷങ്ങളോടുകൂടിയ പുറപ്പാടും ഇരട്ടമേളപ്പദവും അവതരിപ്പിക്കപ്പെട്ടു. സുരേഷ്, വെങ്ങേരി നാരായണന്‍(പാട്ട്), വിജയരാഘവന്‍, മനീഷ് രാമനാഥന്‍(ചെണ്ട), രാധാകൃഷ്ണന്‍, ശബരീഷ്(മദ്ദളം) എന്നിവര്‍ ചേര്‍ന്നായിരുന്നു ഇത് അവതരിപ്പിച്ചത്.

ഇരയിമ്മന്‍‌തമ്പിയുടെ പ്രസിദ്ധമായ ഉത്തരാസ്വയംവരം കഥയാണ്
ഈ ദിവസം അവതരിപ്പിക്കപ്പെട്ടിരുന്നത്. വിരാടന്റെ പതിഞ്ഞപദം ആയുള്ള ആദ്യരംഗവും, ഹനുമാന്റെ രംഗങ്ങളും, അന്ത്യരംഗങ്ങളും ഒഴികെ ബാക്കി ഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. കീചകകന്റെ മരണവിവരം ചാരന്മാര്‍ മുഖാന്തരം മനസ്സിലാക്കുന്ന ദുര്യോധനന് പാണ്ഡവര്‍ വിരാടത്തില്‍ അജ്ഞാതവാസം ചെയ്യുന്നു എന്ന് സംശയം തോന്നുന്നന്നു അവരെ വെളിച്ചത്തുകൊണ്ടുവരുവാനായി ദുര്യോധനന്‍ തന്റെ സാമന്തനായ ത്രിഗര്‍ത്തപ്രഭുവിനെ ഒരു ഒരു വഴിക്ക് വിരാടന്റെ ഗോഹരണാര്‍ത്ഥം നിയോഗിക്കുകയും, മറുഭാഗത്തുകൂടി സേനയുമായി സ്വയം ചെല്ലുകയും ചെയ്യുന്നു. എതിര്‍ക്കുവാന്‍ ചെല്ലുന്ന വൃദ്ധനായ വിരാടനെ ത്രിഗര്‍ത്തന്‍ ബന്ധനത്തിലാക്കുന്നു. വലലന്‍ ഈ സമയത്ത് അവിടെയെത്തി വിരാടനേയും ഗോവൃന്ദത്തേയും മോചിപ്പിക്കുകയും ത്രിഗര്‍ത്തനെ പോരില്‍ തോല്‍പ്പിക്കുകയും ചെയ്യുന്നു. വലലന്‍ ത്രിഗര്‍ത്തനെ വധിക്കാനൊരുങ്ങുന്നുവെങ്കിലും കങ്കന്റെ നിദ്ദേശാനുസ്സരണം അവനെ വെറുതേവിടുന്നു. ഈ സമയം മറുഭാഗത്തുകൂടി വിരാടത്തിലെത്തിയ ദുര്യോധനനും സൈന്യവും ഗോധനത്തെ അപഹരിച്ച് കൊണ്ടുപോകുവാന്‍ ശ്രമിക്കുന്നു. ഈ വിവരം ഗോപാലകര്‍ രാജകുമാരനായ ഉത്തരനെ അറിയിക്കുമ്പോള്‍, നല്ലൊരു സാരഥിയുണ്ടെങ്കില്‍ അര്‍ജ്ജുനനെപ്പോലെ താന്‍ പോയി യുദ്ധംചെയ്ത് പശുക്കളെ വീണ്ടെടുത്തേനെ എന്ന് ഉത്തരന്‍ നാരീമദ്ധ്യത്തില്‍ വെച്ച് വീമ്പുപറയുന്നു. ഇത് സൈരന്ധ്രിമുഖാന്തരം അറിയുന്ന ബൃഹന്ദള ഉത്തരന്റെ സാരഥ്യകര്‍മ്മം ഏറ്റെടുക്കുന്നു. വൈരികളുടെ വലിയ സൈന്യത്തെകണ്ട് യുദ്ധശീലമില്ലാത്ത ഉത്തരന്‍ ഭയന്ന് പിന്തിരിഞ്ഞോടുന്നു. ബൃഹന്ദള ഉത്തരനെ പിടിച്ചുനിര്‍ത്തി പാണ്ഡവരുടെ അജ്ഞാതവാസവിവരങ്ങളും താന്‍ അര്‍ജ്ജുനനാണന്നുമുള്ള സത്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി, ധൈര്യത്തോടെ തന്റെ തേര്‍തെളിക്കുവാന്‍ ആവശ്യപ്പെടുന്നു. രഹസ്യമായി സൂക്ഷിച്ചിരുന്ന തന്റെ ഗാണ്ഡീവവും ആവനാഴിയും ശംഖും എടുത്ത്, ഹനുമാനെ സ്മരിച്ചുവരുത്തി രഥകേതുവില്‍ ഉപവിഷ്ടനാക്കിക്കൊണ്ട് അര്‍ജ്ജുനന്‍ കൌരവരെ പോരിനു വിളിക്കുന്നു. ഗാണ്ഡീവത്തിന്റെ ഞാണോലികേട്ട് വരുന്നത് അര്‍ജ്ജുനനാണന്ന് മനസ്സിലാക്കുന്ന സുയോധനന്‍ അവരെ വീണ്ടും കാട്ടിലയക്കാം എന്നുകരുതി സന്തോഷിക്കുന്നു. എന്നാല്‍ സത്യപ്രകാരമുള്ള പാണ്ഡവരുടെ അജ്ഞാതവാസക്കാലം അവസാനിച്ചുകഴിഞ്ഞതായി ഭീഷ്മര്‍ അറിയിക്കുന്നു. തുടര്‍ന്ന് നടക്കുന്ന വലിയ യുദ്ധത്തില്‍ ദുര്യോധനന്‍, കര്‍ണ്ണന്‍, ഭീഷ്മര്‍, ദ്രോണര്‍, കൃപര്‍ തുടങ്ങിയ മഹാരഥന്മാരുള്‍പ്പെടെയുള്ള സൈന്യത്തെ പരാജയപ്പെടുത്തുകയും, മോഹനാസ്ത്രത്താല്‍ മോഹിതരാക്കി വീഴുത്തുകയും ചെയ്ത് ഗോധനത്തെ വീണ്ടെടുത്തുകൊണ്ട് ബൃഹന്ദളയും ഉത്തരനും മടങ്ങുന്നു. അജ്ഞാതവാസകാലം കഴിഞ്ഞ് സ്വന്തം രൂപങ്ങളെ ധരിച്ചുകൊണ്ട് പാണ്ഡവര്‍ മുന്നിലെത്തി നന്ദി അറിയിക്കുമ്പോള്‍, വിരാടന്‍ ഉത്തരയെ അര്‍ജ്ജുനനു നല്‍കാന്‍ സന്നദ്ധനാവുന്നു. എന്നാല്‍ തന്റെ ശിഷ്യയായുള്ള ഉത്തരയെ പുത്രിയായി-പുത്രഭാര്യയായി സ്വീകരിക്കാനാണ് അര്‍ജ്ജുനന്‍ സന്നധനാകുന്നത്. ഇതുപ്രകാരം ശ്രീകൃഷ്ണാദികളുടെ സാന്നിദ്ധ്യത്തില്‍ ഉത്തര അര്‍ജ്ജുനപുത്രനായ അഭിമന്യുവിനെ വരിക്കുന്നു. ഇതാണ് ഉത്തരാസ്വയംവരം ആട്ടകഥയുടെ ചുരുക്കം.

‘തരിക മധുരം അധരം’
ആദ്യ ദുര്യോധനനായി രംഗത്തുവന്ന ചന്ദ്രശേഘരവാര്യര്‍
നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു. ഭാനുമതിയായി രംഗത്തുവന്ന രാജുമോഹന്‍ വളരെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പ്രവൃത്തിയിലെ ആയാസത പൂര്‍ണ്ണമായും മാറിയിട്ടില്ല. പദാഭിനയത്തിലും ചില പോരായ്കകള്‍ തോന്നിയിരുന്നു. ദൂതനായി സുനിലും ഭീഷ്മരായി സി.എം.ഉണ്ണികൃഷ്ണനും കര്‍ണ്ണനായും വിരാടനായും ഹരീശ്വരനും അരങ്ങിലെത്തി.

‘ജയ ജയ നാഗകേതനാ’
ത്രിഗര്‍ത്തനായി വേഷമിട്ടിരുന്ന ദേവദാസിന്റെ അവതരണവും
ആട്ടവും തികച്ചും വത്യസ്തവും മികച്ചതുമായിരുന്നു. ഇതിനുമുന്‍പ് പലവട്ടം ഇദ്ദേഹത്തിന്റെ ത്രിഗര്‍ത്തന്‍ കണ്ടിട്ടുള്ളതും, അദ്ദേഹത്തിന്റെ പാത്രാവതരണത്തിലുള്ള വിയോജിപ്പും ആട്ടത്തിലുള്ള അനൌചിത്യങ്ങളും കളിഭ്രാന്തനിലൂടെ എഴുതിയിട്ടുള്ളതുമാണ്. എന്നാല്‍ മുന്‍പ് കണ്ടതില്‍ നിന്നും വത്യസ്തമായി അമിതസമയമുപയോഗിക്കാതെയും അനൌചിത്യരഹിതമായും വളരെ ഭംഗിയായിതന്നെ ദേവദാസ് ഇവിടെ ത്രിഗര്‍ത്തനെ അവതരിപ്പിച്ചിരുന്നു.

ത്രിഗര്‍ത്തന്‍ ഒരു സൌഹൃദസന്ദര്‍ശ്ശനത്തിനായി ദുര്യോധന്റെ
സമീപം എത്തുന്നതായാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. സൌഹൃദസന്ദര്‍ശ്ശനത്തിനു പുറപ്പെടുന്ന ത്രിഗര്‍ത്തന്‍ പടപ്പുറപ്പാടുനടത്തുന്നതില്‍ എന്തോ ഒരു അനൌചിത്യം തോന്നുന്നു. ദുര്യോധനന്റെ ഒരു ദൂതന്‍ വന്ന് പടയോടുകൂടി വേഗം ഹാജരാകുവാനുള്ള നിര്‍ദ്ദേശം ത്രിഗര്‍ത്തനെ അറിയിക്കുകയും, അതുകേട്ട് ത്രിഗര്‍ത്തന്‍ പുറപ്പെടുകയും ചെയ്യുന്നതായരീതിയില്‍ അവതരിപ്പിക്കുന്നതാണ് കൂടുതല്‍ ഔചിത്യമെന്നു തോന്നുന്നു. എന്നാല്‍ ഇങ്ങിനെ അവതരിപ്പിക്കണമെങ്കില്‍ മൂന്നാം രംഗത്തിനൊടുവിലെ ദുര്യോധനന്റെ ആട്ടത്തിലും മാറ്റം വരുത്തേണ്ടതായുണ്ട്. ത്രിഗര്‍ത്തന്‍ വരുന്നത് കണ്ടുകൊണ്ട് നിഷ്ക്രമിക്കുന്നതിനു പകരം അവിടെ ദുര്യോധനന്‍ ത്രിഗര്‍ത്തനെ ആളയച്ചുവരുത്താന്‍ തീരുമാനിച്ചുകൊണ്ട് നിഷ്ക്രമിക്കേണ്ടിവരും.

നാലാം രംഗത്തില്‍ ദുര്യോധനന്‍ ഗോഹരണാര്‍ത്ഥം ത്രിഗര്‍ത്തനെ
യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുകയും തുടര്‍ന്ന് ത്രിഗര്‍ത്തന്‍ ‘ഗോഹരണം’ ആട്ടം ആരംഭിക്കുകയുമാണ് പഴയനടപ്പ്. എന്നാല്‍ ഇപ്പോള്‍ പി.എസ്സ്.വി.യുടേതുള്‍പ്പെടെ പലകളികള്‍ക്കും യാത്രയാക്കിയാല്‍ ത്രിഗര്‍ത്തന്‍ നിഷ്ക്രമിക്കുകയും, തുടര്‍ന്ന് പടപ്പുറപ്പാട് എടുത്തശേഷം ദുര്യോധനന്‍ നിഷ്ക്രമിക്കുകയും തിരശീലപിടിക്കുകയും, അനന്തരം തിരനീക്കുമ്പോള്‍ ത്രിഗര്‍ത്തന്‍ പ്രവേശിച്ച് ഗോഹരണം ആട്ടം തുടങ്ങുകയും ചെയ്യുന്നതായി കണ്ടുവരുന്നു. ഒരു പടപ്പുറപാടോടുകൂടി, തന്റെ ഊര്‍ജ്ജം മുഴുവനായി വിനിയോഗിച്ചുകൊണ്ട് നിഷ്ക്രമിക്കുവാന്‍ ദുര്യോധനനായി വേഷമിടുന്നയാള്‍ക്ക് സാധിക്കും എന്നതിനാല്‍ ഈ മാറ്റം നന്നെന്നു പറയാം. എന്നാല്‍ പടപ്പുറപ്പാടിന്റെ മേളക്കൊഴുപ്പിനുശേഷം തിരശ്ശീലപിടിച്ചാല്‍ ഒരു ശ്ലോകം ചൊല്ലാതെ വീണ്ടും മാറ്റി ത്രിഗര്‍ത്തന്‍ പ്രവേശിക്കുമ്പോള്‍ എന്തോ ഒരു വല്ലായ്കയും അനുഭവപ്പെടുന്നുണ്ട്. ഇവിടെ നല്ലൊരു ശ്ലോകമുണ്ടാക്കി ഘടിപ്പിച്ചാല്‍ ഈ അവതരണരീതിക്ക് കൂടുതല്‍ കഥകളിത്തം കൈവരും എന്ന് തോന്നുന്നു.

വലലനായെത്തിയ എ.ഉണ്ണികൃഷ്ണനും നല്ലപ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നു.

‘ചാരുതരഗുണ സാഗരഭോ’
ഉത്തരനായി ഹരികുമാറും ഉത്തരപത്നിമാരായി സി.എം.ഉണ്ണികൃഷ്ണന്‍,
മനോജ് എന്നിവരും അരങ്ങിലെത്തി.

‘ക്രുദ്ധരായഥ ഞങ്ങളും’
ഉത്തരന്റെ രംഗംവരെ പൊന്നാനിയായി പാടിയിരുന്നത്
കെ.നാരായണനായിരുന്നു. മധു, സുരേഷ്, വെങ്ങേരി നാരായണന്‍ എന്നിവരായിരുന്നു ശിങ്കിടിക്ക്. ‘അരവിന്ദമിഴിമാരെ’ എന്ന ഉത്തരന്റെ പദം ഉയര്‍ന്നകാലത്തില്‍ തന്നെയാണ് ഇവിടെ അവതരിപ്പിച്ചിരുന്നത്. പതിഞ്ഞകാലത്തില്‍ അവതരിപ്പിക്കുമ്പോഴുള്ള ഈ പദത്തിന്റെ മനോഹാരിത കാലമുയര്‍ത്തുന്നതോടെ നഷ്ടപ്പെടുന്നുണ്ട്. ‘മാനവേന്ദ്രകുമാര പാലയ’ എന്ന് ഗോപാലകന്മാരുടെ പദം കാലംതാഴ്ത്തിയാണ് ആലപിച്ചിരുന്നത്.
മധുവാണ് തുടര്‍ന്നുള്ളഭാഗങ്ങളില്‍ പൊന്നാനിയായി പാടിയത്.


‘പാഹിമാം വീരാ’
സൈരന്ധ്രിയായി വാസുദേവന്‍ കുണ്ഡലായരും ഉത്തരയായി
സി.എം.ഉണ്ണികൃഷ്ണനും വേഷമിട്ടപ്പോള്‍ ബൃഹന്ദളയായെത്തിയ കേശവന്‍ കുണ്ഡലായര്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചു.

രണ്ടാം സഭയുടെ രംഗത്തില്‍ ദുര്യോധനനായി സുധീറും ഭീഷ്മരായി
എ.ഉണ്ണികൃഷ്ണനും കൃപരായി ഹരിദാസനും കര്‍ണ്ണനായി ഹരീശ്വരനും വേഷമിട്ടു.

പ്രസാദ്, വിജയരാഘവന്‍, മനീഷ് രാമനാഥന്‍ എന്നിവര്‍ ചെണ്ടയിലും
രവീന്ദ്രന്‍, രാധാകൃഷ്ണന്‍, സുഭാഷ്, ശബരീഷ് എന്നിവര്‍ മദ്ദളത്തിലും മേളം നല്‍കിയ ഈ കളിക്ക് ചുട്ടികുത്തിയിരുന്നത് ബാലകൃഷ്ണന്‍, രാമചന്ദ്രന്‍, സതീഷ് മുതല്‍പേരായിരുന്നു.


കോട്ടക്കല്‍ പി.എസ്സ്.വി. നാട്യസംഘത്തിന്റെ ചമയങ്ങളുപയോഗിച്ച്
അണിയറസഹായികളായി വര്‍ത്തിച്ചിരുന്നത് കുഞ്ഞിരാമന്‍, കുട്ടിശ്ശങ്കരന്‍, വാസു, രാമകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു.