ഇടപ്പള്ളി ആസ്വാദകസദസ്സിന്റെ വാര്‍ഷികം

ഇടപ്പള്ളി കഥകളി ആസ്വാദകസദസ്സിന്റെ വാര്‍ഷികം
ജനുവരി22, 23, 24 ദിവങ്ങളിലായി ഇടപ്പള്ളി ചെങ്ങമ്പുഴ പാര്‍ക്കില്‍ വെച്ച് ആഘോഷിക്കപ്പെട്ടു.24നു വൈകിട്ട് 6:30മുതല്‍ തോരണയുദ്ധം കഥകളി അവതരിപ്പിക്കപ്പെട്ടു.
തോരണയുദ്ധം ആട്ടകഥയും അവതരണരീതിയും ഇവിടെ വായിക്കാം.

നരിപ്പര നാരായണന്‍ നമ്പൂതിരിയാണ് ഹനുമാനായെത്തിയത്. സമുദ്രവര്‍ണ്ണന മുതലുള്ള ആട്ടങ്ങള്‍ വിസ്തരിച്ചു തന്നെ ആടിയ ഇദ്ദേഹം അസ്തമനസൂര്യന്റെ പൊന്‍‌കിരണങ്ങളാല്‍ സ്വര്‍ണ്ണസമാനം തിളങ്ങുന്ന ലങ്കയിലെ മണല്‍തരികള്‍ കാ‍ണുന്ന നേരം ലങ്കയുടെ ഉല്‍പ്പത്തി കഥയും സ്മരിക്കുകയുണ്ടായി. ലങ്കയില്‍ സീതയെ തിരഞ്ഞുനടന്ന് അശോകവനിയിലെത്തിയ ഹനുമാന്‍ ‘സമ്പാദിപറഞ്ഞതുപോലെ അശോകമരച്ചുവട്ടില്‍ ഇതാ സീത ഇരിക്കുന്നു‘ എന്ന് ആടുന്നതു കണ്ടു. സമ്പാതി സീത ഇരിക്കുന്ന സ്ഥലം കൃത്യമായി ഹനുമാനോട് പറഞ്ഞുകൊടുക്കുന്നതായി കഥയില്‍ പരാമര്‍ശ്ശിക്കുന്നുണ്ടോ എന്ന് സംശയമാണ്. അങ്ങിനെ ഉണ്ടെങ്കില്‍ പിന്നെ ഹനുമാന്‍ അന്ത:പുരങ്ങളിലും മറ്റും സീതയെ തിരയുന്നതില്‍ ഔചിത്യമില്ലല്ലോ.


ലങ്കാലക്ഷ്മിയായി മോഹനനും ലങ്കാശ്രീ, മണ്ഡോദരി
വേഷങ്ങളില്‍ ബിജുഫാസ്കറും അരങ്ങിലെത്തി.


കലാമണ്ഡലം ശ്രീകുമാറായിരുന്നു അഴകുരാവണന്‍.
മണ്ഡോദരിയെ ആലിംഗനം ചെയ്ത് നീങ്ങുന്ന പഴയരീതിയിലാണ് രാവണന്റെ ഭാഗം ആരംഭിച്ചത്. തോരണയുദ്ധം രാവണന്റെ പരമപ്രധാന ആട്ടം “വര്‍ഷവരാ“ തുടങ്ങിയ നാല് ശ്ലോകങ്ങളുടെ അവതരണമാണ്. എന്നാല്‍ ഇവിടെ “വര്‍ഷവരാ“, “ഹിമകര“ എന്നീ ആദ്യ രണ്ടുശ്ലോകങ്ങളുടേയും അവതരണം ഉണ്ടായില്ല. സീതാ സമീപമെത്തിയിട്ടുള്ള മറ്റു രണ്ടു ശ്ലോകങ്ങളുടെ ആട്ടങ്ങളാകട്ടെ കാലം ഉയര്‍ത്തിയാണ് ചെയ്തതും. ഈ ആട്ടത്തിനുശേഷം സീതയ്ക്ക് ആഭരാണാദികള്‍ സമ്മാനിക്കുന്ന ഭാഗമായപ്പോഴേയ്ക്കും കാലം വല്ലാതെ കയറ്റുകയും അതു മൂലം ആട്ടത്തിന്റെ ഭംഗിയും രാവണന്റെ നിലതന്നെയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ആദ്യത്തെ ആട്ടം ഒഴിവാക്കിയ സ്ഥിതിക്ക് ഈ ആട്ടങ്ങളെങ്കിലും സമയമെടുത്ത് ഭംഗിയാക്കാമായിരുന്നു ശ്രീകുമാറിന്.


സീതയായി വേഷമിട്ടിരുന്നത് തൃപ്പൂണിത്തുറ രതീശന്‍ ആയിരുന്നു.


പ്രഹസ്തനായി വേഷമിട്ടിരുന്ന മോഹനന്‍ രാവണന്‍
സീതാസമീപമെത്തുന്ന രംഗത്തില്‍ വന്നിരുന്നില്ല. ഹനുമാന്‍ പ്രമദാവനം ഭംഞ്ജിക്കുന്ന രംഗത്തിലാണ് എത്തിയത്.


കലാമണ്ഡലം പ്രമോദായിരുന്നു മറ്റൊരു കിങ്കരനായി എത്തിയത്.


കലാമണ്ഡലം ഗോപാലകൃഷ്ണനും കലാമണ്ഡലം നാരായണന്‍
എമ്പ്രാന്തിരിയും ചേര്‍ന്നായിരുന്നു പാട്ട്.

കലാമണ്ഡലം രാമന്‍ നമ്പൂതിരി, കോട്ടക്കല്‍ വിജയരാഘവന്‍
എന്നിവര്‍ ചെണ്ടയിലും കോട്ടക്കല്‍ രാധാകൃഷ്ണന്‍, കലാനിലയം മനോജ് എന്നിവര്‍ മദ്ദളത്തിലും നല്ല മേളമാണ് ഈ കളിക്ക് നല്‍കിയിരുന്നത്.


കലാനിലയം സജി, ഏരൂര്‍ മനോജ് എന്നിവരായിരുന്നു ചുട്ടി കലാകാരന്മാര്‍


ഏരൂര്‍ ശശിയും സംഘവുമായിരുന്നു അണിയറ സഹായികള്‍.

ഉദയനാപുരം പ്രതിഷ്ടാവാര്‍ഷികവും സപ്താഹവും

ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ
പ്രതിഷ്ടാവാര്‍ഷികത്തിന്റെ ഭാഗമായി ജനുവരി 16മുതല്‍ 23വരെ ഭാഗവതകോകിലം ബ്രഹ്മശ്രീ വെണ്മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട് ആചാര്യനായുള്ള ഭാഗവതസപ്താഹയജ്ഞം നടന്നു. ഇതിനോടനുബന്ധിച്ച് 21/01/10ന് വൈകിട്ട് അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയം കഥകളിയും അവതരിപ്പിച്ചു. രുഗ്മിണീസ്വയം വരം കഥയാണ് അവതരിപ്പിക്കപ്പെട്ടത്.
ശൈശവം മുതല്‍ തന്നെ കൃഷ്ണകഥകള്‍ കേട്ട് ശ്രീകൃഷ്ണനില്‍
ആകൃഷ്ടയായിതീര്‍ന്നിരുന്ന രുഗ്മിണിയെ ചേദിരാജനായ ശിശുപാലനു നല്‍കാന്‍ സഹോദരനായ രുഗ്മി ഉറപ്പിക്കുന്നു. ഈ വിവരം സഖിയില്‍നിന്നും അറിഞ്ഞ് ദു:ഖിക്കുന്ന രുഗ്മിണിയുടെ വിചാരപ്പദമാണ് ആദ്യരംഗത്തില്‍. കലാ:ശുചീന്ദ്രന്‍ രുഗ്മിണിയായി വേഷമിട്ടു.

രുഗ്മിണി തന്റെ ദു:ഖം ഭഗവാനേ അറിയിക്കുവാനായി
കൊട്ടാരത്തിലെ ആശ്രിതനും വിശ്വസ്തനുമായ ഒരു ബ്രാഹ്മണനെ(സുന്ദരബ്രാഹ്മണന്‍) നിയോഗിക്കന്ന രംഗമാണ് അടുത്തത്. ഈ രംഗത്തിലാണ് ‘ചിത്തതാപം അരുതേ ചിരംജീവാ,മത്തവാരണഗതേ’ എന്ന പ്രസിദ്ധവും ചിട്ടപ്രധാനവുമായ ബ്രാഹ്മണന്റെ മറുപടിപദം. ഈ പദം അടന്ത താളത്തിലാണെങ്കിലും ഇതിലെ ‘ചേദിമഹീപതി ആദികളായുള്ള്’എന്ന ഖണ്ഡംമാത്രം മുറിയടന്തയിലാണ് ആലപിക്കുക.‘നീ ഒന്നുകൊണ്ടും ഖേദിക്കേണ്ടാ. നിന്റെ വിവരങ്ങള്‍ ഞാന്‍ പോയി കൃഷ്ണനെ അറിയിച്ചുകൊള്ളാം. ഭഗവാന്‍ ചേദിമഹീപതിആദിയായുള്ളവരെ സമരത്തില്‍ ഭേദിച്ചുടന്‍ നിന്നെ കൊണ്ടുപോകും എന്നതിന് സംശയം വേണ്ട.’ ഇതാണീപദത്തിന്റെ ആശയം. പദശേഷം ചെറിയൊരു ആട്ടവുമുണ്ട്. ശ്രീകൃഷ്ണന്‍ തന്റെ ആഗ്രഹം സാധിച്ചുതരുമോ എന്ന് സംശയിക്കുന്ന രുഗ്മിണിയോട് ബ്രാഹ്മണന്‍, ഗോപികമാരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്ത കഥ ഉദാഹരിച്ചുകൊണ്ട് കൃഷ്ണന്‍ ആശ്രയിക്കുന്നവരെ കൈവെടിയില്ല എന്ന് ഉറപ്പുനല്‍കുന്നു. കോട്ടക്കല്‍ കേശവന്‍ കുണ്ഡലായരായിരുന്നു സുന്ദരബ്രാഹ്മണനായെത്തിയത്. ഇദ്ദേഹത്തിന്റെ സുന്ദരബ്രാഹ്മണന് സവിശേഷതകളോന്നും പ്രത്യേകമായി പറയാനില്ലെങ്കിലും നല്ല ചൊല്ലിയാട്ടത്തോടും സമ്പൃദായത്തിലുള്ള ആട്ടങ്ങളോടും കൂടി ഇദ്ദേഹം തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു.



അടുത്തരംഗത്തില്‍ ‘യാദവകുലാവതംസ’ എന്ന സ്തുതിയോടെ
ബ്രാഹ്മണന്‍ ശ്രീക്യഷ്ണ സമീപത്തേക്കെത്തുന്നു. ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി വണങ്ങിക്കൊണ്ട് ‘മേദിനീദേവാവിഭോ’എന്ന ക്യഷ്ണന്റെ പദമാണ് തുടര്‍ന്ന്. ‘പങ്കജാക്ഷ നിന്നുടെയ’ എന്ന മറുപടിപദത്തില്‍ തന്റെ ആഗമനോദ്ദേശം ബ്രാഹ്മണന്‍ ശ്രീകൃഷ്ണനെ ധരിപ്പിക്കുന്നു. രുഗ്മിണിയുടെ വിവരങ്ങള്‍ കേട്ട് സന്തുഷ്ടനായ ശ്രീകൃഷ്ണന്‍ ‘ചേദിപന്‍ ആദികളായവരെ ജയിച്ച് രുഗ്മിണിയെ ഞാന്‍ കൊണ്ടുപോരും’ എന്ന് അറിയിക്കുന്നു. താന്‍ രുഗ്മിണിയെ വേള്‍ക്കാന്‍ പോകുന്നു എന്നുള്ള വിവരം മാതാപിതാക്കളെ അറിയിക്കുവാന്‍ ഭൃത്യരെ നിയോഗിച്ചിട്ട് ക്യഷ്ണന്‍ യാത്രക്കായി തേര് വരുത്തുന്നു. ബ്രാഹ്മണനോട് തേരില്‍ ഒപ്പം പോരുവാന്‍ ആവശ്യപ്പെടുന്നു. തനിക്ക് ഇത് ശീലമില്ലെന്നും,ഭയമാണെന്നും അറിയിക്കുന്ന ബ്രാഹ്മണനോട് തേരിന്റെകൊടിമരത്തില്‍ പിടിച്ച് ഇരുന്നുകൊള്ളുവാന്‍ കൃഷ്ണന്‍ പറയുന്നു.‘വേണ്ട,തേര് ഓടിപ്പോകുന്വോള്‍ വലുതായ കൊടിമരമെങ്ങാനും ഒടിഞ്ഞുപോയാല്‍ കുഴപ്പമാവും,എന്റെ കഥയും കഴിയും‘ എന്ന് പറഞ്ഞ് ബ്രാഹ്മണന്‍ തേരില്‍ കയറാന്‍ മടിക്കുന്നു. ബ്രാഹ്മണന്റെ ഭീതികണ്ട് ശ്രീകൃഷ്ണന്‍ പറയുന്നു-‘തേര്‍ ഓടുമ്പോള്‍ അങ്ങ് എന്നെ കെട്ടിപിടിച്ചുകൊണ്ട് പേടിക്കാതെ ഇരുന്നുകൊള്ളുക.’ ഇതുകേട്ട് അതിയായ സന്തോഷത്തോടെ ഇതു തന്റെ സുകൃതമായി കണക്കാക്കി ബ്രാഹ്മണന്‍ തേരിലേറാന്‍ സമ്മതിക്കുന്നു. പിന്നേയും ശങ്കിച്ചുനില്‍ക്കുന്ന ബ്രാഹ്മണനോട് ‘ഇനി എന്ത് ശങ്ക?’എന്ന് ക്യഷ്ണന്‍.ബ്രാഹ്മണന്‍ തെല്ലുജാള്യതയോടെ പറയുന്നു-‘ഞാന്‍ ഈ വിവരങ്ങള്‍ രുഗ്മിണിയോട് ചെന്ന് പറയുന്വോള്‍ അവള്‍ക്ക് ഉറപ്പുവരുത്തുവാനായി ഒരു നീട്ടെഴുതി നല്‍കിയാല്‍ നന്നായിരുന്നു.’ ഉടനെ ക്യഷ്ണന്‍ ഒരു കുറിപ്പെഴുതി ശഖുമുദ്രയും വച്ച് ബ്രാഹ്മണനു നല്‍കുന്നു. തുടര്‍ന്ന് ഇരുവരും തേരിലേറി കുണ്ഡിനത്തിലേക്ക് പുറപ്പെടുന്നു. കലാമണ്ഡലം മുകുന്ദനായിരുന്നു ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത്. നെറ്റിയിലെ പതിവു നാമത്തിനുപകരം മറ്റെന്തൊ ആണ് മുകുന്ദന്‍ വരച്ചുവെച്ചിരുന്നത്‍. ഇദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ വല്ലാതെ ആയാസം തോന്നി. പിന്നെ ഇക്കാലത്തെ യുവനടന്മാര്‍ക്ക് പിടിപെട്ടിക്കുന്ന ‘ഗോപി അനുകരണം’ എന്ന പകര്‍ച്ചവ്യാധി മുകുന്ദനിലും കാണുന്നുണ്ട്. ഗോപിയാശാന്‍ തന്റെ ശരീരഭാഷക്കും കൈകളുടെ ചടുലതക്കും അനുശൃതമായി ചെയ്യുന്ന നിലകളും മുദ്രാരീതികളും അന്ധമായി അനുകരിച്ചാല്‍ പ്രവൃത്തിയുടെ ഭംഗി ഇല്ലാതാവുകയേ ഉള്ളു. ഗോപിയാശാനില്‍ നിന്നും നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് അത് തന്റേതായ രീതിയില്‍ അവതരിപ്പിക്കുകയല്ലെ നല്ല കലാകാരന്‍ ചെയ്യേണ്ടത്. ഗോപിയാശാന്‍ ആരേയും അനുകരിച്ചിട്ടല്ലലോ ഈ നിലയില്‍ എത്തിയത്. മറിച്ച് മുതിര്‍ന്ന നടന്മാരില്‍ നിന്നും പഠിച്ചവ സ്വന്തം ശൈലിയില്‍ അവതരിപ്പിച്ചതിലൂടെയാണല്ലോ. ഇത് പുതുതലമുറ കലാകാരന്മാര്‍ മനസ്സിലാക്കിയാല്‍ നന്ന്.


അടുത്ത രംഗത്തില്‍ കുണ്ഡിനത്തിലെത്തിയ ബ്രാഹ്മണന്‍

രുഗ്മിണിയെ കണ്ട് ‘നിന്നെ കൊണ്ടുപോകാന്‍ കൃഷ്ണന്‍ ഇവിടെ എത്തികഴിഞ്ഞു. ഇനി

നീ സന്തോഷത്തോടെ ഇരിക്കുക.’ എന്നറിയിക്കുന്നു. സാധാരണയായി കൃഷ്ണന്‍

തന്ന കുറിപ്പും നല്‍കിയിട്ട്,’എനിക്ക് പാചകശാലയില്‍ ജോലികളുണ്ട്,

എന്നെ ഇത്രനേരം കാണാഞ്ഞ് അവിടെ അന്യൂഷിക്കുന്നുണ്ടാകും‘

എന്ന് പറഞ്ഞാണ് ബ്രാഹ്മണന്‍ പോകുന്നതു കാണാറ്. എന്നാല്‍

ഇവിടെ ഇങ്ങിനെ ഉണ്ടായില്ല.



ശിശുപാലന്റേയും(കത്തി) കലിംഗന്റേയും(ഭീരു) തിരനോട്ടമാണ് തുടര്‍ന്ന്.


തിരനോട്ടത്തെ തുടര്‍ന്ന് ശിശുപാലന്റെ തന്റേടാട്ടവും പടപ്പുറപ്പാടും ഉണ്ട്.

ശിശുപാലനായെത്തിയ കലാനിലയം വിനോദ് ആട്ടവും പടപ്പുറപ്പാടും ഭംഗിയായി

ചെയ്തിരുന്നു. എന്നാല്‍ തന്റേടാട്ടശേഷം ഭീരു രംഗത്തെത്തുകയും, പടപ്പുറപ്പാട്

സമയത്ത് ചില ഗോഷ്ടികള്‍ കാട്ടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്

ഇവിടെ ഉണ്ടായില്ല.


ഭീരുവായി അരങ്ങിലെത്തിയിരുന്നത് ആര്‍.എല്‍.വി.സുനില്‍, പള്ളിപ്പുറമാണ്.

പാര്‍വ്വതീക്ഷേത്രത്തില്‍ ദര്‍ശനത്തിനായി രുഗ്മിണിഗമിക്കുന്നതാണ്
അടുത്ത രംഗം.’ചഞ്ചലാക്ഷിമാരണിയും’എന്ന സാരിപദത്തിന് ചുവടുവെച്ചുകൊണ്ട് രുഗ്മിണി പ്രവേശിക്കുന്നു. ഒപ്പം ന്യത്തമെന്ന ഭാവേന ചില ഗോഷ്ടികള്‍ കാട്ടികൊണ്ട് ഭീരുവും. സാരിപ്പദം കഴിയുന്നതോടെ രുഗ്മിണി ദേവീദര്‍ശനം കഴിച്ച് പ്രസാദവും പൂജിച്ച വരണമാല്യവും വാങ്ങുന്നു. ഈ സമയം ക്യഷ്ണന്‍ അവിടെ ആഗതാനാകുന്നു. രുഗ്മിണി ശ്രീകൃഷ്ണനെ ഹാരമണിയിക്കുന്നു. ശ്രീകൃഷ്ണന്‍ രുഗ്മിണിയെ പാണിഗ്രഹണം ചെയ്ത് തേരിലേറ്റി കൊണ്ടു പോകുന്നു. വരണമാല്യമണിയാന്‍ കഴുത്തുനീട്ടിനിന്നിരുന്ന ഭീരു, ഇതു കണ്ട് തലയില്‍ കൈവച്ച് നിലവിളിക്കുന്നു. അതു കേട്ട് ശിശുപാലന്‍ അവിടേക്കെത്തി ക്യഷ്ണനെ തടുത്ത് പോരിനു വിളിക്കുന്നു.

അനന്തരം, കൃഷ്ണന്‍ ശിശുപാലാദികളെ സമരത്തില്‍ തോല്‍പ്പിച്ച്
ഓടിച്ചിട്ട്, രുഗ്മിണീസമേതനായി ദ്വാരകയിലേക്ക് ഗമിക്കുന്നതോടെ കഥ അവസാനിക്കുന്നു.


ഈ കളിക്ക് സംഗീതം കലാമണ്ഡലം ബാബു നമ്പൂതിരിയും

കലാമണ്ഡലം ഹരീഷ് മനയത്താറ്റും ചേര്‍ന്നായിരുന്നു. സമ്പൃദായാ‍നുഷ്ടിതമായി

ഭംഗിയായി ഇരുവരും ചേര്‍ന്ന് പാടിയിരുന്നു, പ്രത്യേകിച്ച് കാമോദരി,

എരിക്കലകാമോദരി, കാനക്കുറിഞ്ഞി തുടങ്ങിയ രാഗങ്ങള്‍.

കലാനിലയം രതീഷും(ചെണ്ട) കലാമണ്ഡലം വിനീതും(മദ്ദളം) ചേര്‍ന്ന് നല്ലമേളവും

ഒരുക്കിയിരുന്നു.


കലാമണ്ഡലം സുകുമാരന്‍ ആയിരുന്നു ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്.

സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെ ചമയയങ്ങള്‍ ഉപയോഗിച്ച് അണിയറ

കൈകാര്യം ചെയ്തിരുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ മുതല്‍പ്പേരായിരുന്നു.

ഇരിങ്ങാലക്കുട കഥകളിക്ലബ്ബ് വാര്‍ഷികം

ഇരിങ്ങാലക്കുടയിലെ ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ
മുപ്പത്തഞ്ചാം വാഷികം 10/01/2010ന് ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ വെച്ച് ആഘോഷിക്കപ്പെട്ടു. പത്മശ്രീ വാഴേങ്കിട കുഞ്ചുനായരുടെ ജന്മശദാബ്ദി വര്‍ഷം പ്രമാണിച്ച് ആ മഹാനടന്റെ സ്മരണയിലാണ് വാഷികം നടത്തപ്പെട്ടത്. രാത്രി 7:30ന് ആരംഭിച്ച വാഷികാഘോഷസമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് അഗ്നിശര്‍മ്മന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ.ചന്ദ്രന്‍ സ്വാഗതമാശംസിച്ച സമ്മേളനത്തില്‍ ഡോ:പി.വേണുഗോപാലന്‍ വാഴേങ്കിട കുഞ്ചുനായര്‍ അനുസ്മരണപ്രഭാഷണം നടത്തി. ബഹു:മഹാത്മാഗാന്ധി സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ പി.എം.രാജന്‍ ഗുരുക്കള്‍ ചടങ്ങ് ഉത്ഘാടനം ചെയ്യുകയും, ഡോ.കെ.എന്‍.പിഷാരടി സ്മാരക കഥകളി പുരസ്ക്കാരം സദനം ബാലകൃഷ്ണനും, പി.ബാലകൃഷ്ണന്‍ സ്മാരക കഥകളി എന്‍ഡോവ്മെന്റ് കലാനിലയം കെ.ജി.ദീപക്കിനും സമ്മാനിക്കുകയും ചെയ്തു. കെ.ബി.രാജ് ആനന്ദ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ച ചടങ്ങില്‍ ഇ.കേശവദാസ് കൃതജ്ഞതയും അറിയിച്ചു. യോഗത്തെത്തുടര്‍ന്ന് പത്മശ്രീ വാഴേങ്കിട കുഞ്ചുനായരെക്കുറിച്ച് കേരളകലാമണ്ഡലം നിര്‍മ്മിച്ച ‘പ്രിയമാനസം’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശ്ശനവും നടത്തപ്പെട്ടു.

രാത്രി 10:30മുതല്‍ അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയം നളചരിതം രണ്ടാം
ദിവസം കഥകളി അവതരിപ്പിച്ചു. കലാമണ്ഡലം ഷണ്മുഖദാസ് നളനായി നല്ലപ്രകടനം കാഴ്ച്ചവെച്ചു. ‘കുവലയ വിലോചന’യുടെ ആരംഭത്തില്‍ ലേശം ആയാസത ഉണ്ടായി എങ്കിലും പല്ലവി കഴിഞ്ഞതോടെ അതുമാറി. ‘ദയിതേ’ എന്ന അടുത്തപദവും മനോഹരമായിത്തന്നെ ഷണ്മുഖന്‍ അവതരിപ്പിച്ചു. വേഷത്തിലും പ്രവൃത്തിയിലും ഭംഗിയുള്ള ഇദ്ദേഹത്തിന്, തുടക്കക്കാരന്‍ എന്ന നിലയ്ക്ക് പതിഞ്ഞപദത്തിലെ ആയാസത, കാലംകയറിയുള്ള പദത്തിലെ മുദ്രകളുടെ ഒഴുക്കിലുള്ള പോരായ്ക എന്നിവയുണ്ടെങ്കിലും ഇവ കുറച്ച് അരങ്ങുകള്‍ കഴിയുമ്പോള്‍ മാറുകയും ഭാവോജ്വലത കൈവരിക്കാനാവുകയും ചെയ്തുകൊള്ളും എന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മനോധര്‍മ്മ ആട്ടത്തിലാണ് ഇനി കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന് തോന്നുന്നു. ഔചിത്യം വിടാതെതന്നെ ആട്ടത്തില്‍ വത്യസ്തതയും മിതത്വവും പുലര്‍ത്താനായാല്‍ പ്രകടനം കൂടുതല്‍ മികച്ചതാവും. ഗോപിയാശാന്‍ ചെയ്തുവരുന്ന അതേ ആട്ടങ്ങള്‍ തന്നെയാണ് ഇവിടെ ഷണ്മുഖന്‍ അനുവര്‍ത്തിച്ചു കണ്ടത്.

ദമയന്തിയായെത്തിയ കലാമണ്ഡലം വിജയകുമാറും പുഷ്ക്കരനായെത്തിയ
കലാനിലയം വിനോദ് കുമാറും നല്ല പ്രകടങ്ങളാണ് കാഴ്ച്ചവെച്ചത്.ഇന്ദ്രന്‍, മന്ത്രി വേഷങ്ങള്‍ കലാമണ്ഡലം ശുചീന്ദ്രനാഥനും ദ്വാപരന്‍, കാള വേഷങ്ങള്‍ ആര്‍.എല്‍.വി.സുനിലുമാണ് കൈകാര്യം ചെയ്തിരുന്നത്.

കലിയായെത്തിയ ഇ.കെ.വിനോദ് വാര്യര്‍ ഇനിയും ഏറെ മെച്ചപ്പെടുവാനുണ്ട്.
തുടക്കകാരന്‍ എന്ന നിലയില്‍ വേഷത്തിലും ചൊല്ലിയാട്ടത്തിലും കൂടുതല്‍ വൃത്തിവരുത്തുവാനും ആട്ടങ്ങള്‍ മികച്ചതാക്കുവാനും ഇദ്ദേഹം ശ്രദ്ധിക്കേണ്ടതായുണ്ട്. കലിയുടെ മുഖം തേപ്പും അത്ര മികച്ചതായി തോന്നിയില്ല. അരങ്ങിലേയും അണിയറയിലേയും ചെറിയ ശ്രദ്ധക്കുറവുകള്‍ മൂലം ഇദ്ദേഹത്തിന്റെ നെറ്റിചുട്ടി, കാലിലെ ദണ്ഡപതിപ്പ് ഇവയൊക്കെ അരങ്ങില്‍ വെച്ച് അഴിഞ്ഞുവീണിരുന്നു.
സദനം ബാലകൃഷ്ണനായിരുന്നു കാട്ടാളവേഷമിട്ടത്. എടുത്തുപറയത്തക്ക
പ്രത്യേകതകളൊന്നും ഇദ്ദേഹത്തിന്റെ കാട്ടാളനില്‍ ഇല്ലെങ്കിലും, ആട്ടത്തിലും ചൊല്ലിയാട്ടത്തിലും അടുത്തകാലത്തായി കാട്ടാളന്മാരില്‍ കണ്ടുവരുന്ന ഏച്ചുകെട്ടലുകളൊന്നുമില്ലാതെ സമ്പൃദായാനുശ്രിതമായി തന്നെയാണ് ഇദ്ദേഹം അവതരിപ്പിച്ചിരുന്നത്.



ആദ്യഭാഗം പത്തിയൂര്‍ ശങ്കന്‍‌കുട്ടിയും കലാമണ്ഡലം വിനോദും ചേര്‍ന്നും,
കലിയുടേയും പുഷ്ക്കരന്റേയും ഭാഗങ്ങള്‍ കലാ:വിനോദും കലാനിലയം ബാബുവും ചേര്‍ന്നും, തുടര്‍ന്നുള്ള ഭാഗങ്ങള്‍ പത്തിയൂരും കലാനി:ബാബുവും ചേര്‍ന്നുമാണ് പാടിയിരുന്നത്. പൊതുവെ രാഗമാറ്റങ്ങളും സംഗതിപ്രയോഗങ്ങളും കുറവായിരുന്നു അന്നത്തെ പാട്ടില്‍. അതിനാല്‍ തന്നെ കളിക്കിണങ്ങുന്നതുമായിരുന്നു പാട്ട്. പ്രത്യേകിച്ച് കാട്ടാളന്റെ ഭാഗം. എന്നാല്‍ പതിവുപോലെതന്നെ ദ്വാപരന്റേയും പുഷ്ക്കരന്റേയും ചരണങ്ങള്‍ പാടാതെ വിട്ടിരുന്നു. വളരെ അധികം സമയമൊന്നും നഷ്ടപ്പെടുവാന്‍ സാധ്യതയില്ലാത്തതും എന്നാല്‍ കഥയിലും കഥാപാത്രത്തിനും പ്രാധാന്യമുള്ളതുമായ പല ചരണങ്ങളും ഇതുപോലെ ഒഴിവാക്കപ്പെടുന്നത് കഷ്ടം തന്നെയാണ്. ഇതില്‍ പാട്ടുകാരും വേഷക്കാരും ഒരുപോലെ പങ്കുണ്ടന്ന് തോന്നുന്നു. ആസ്വാദകരും സംഘാടകരും ഇതിനെതിരെ പ്രതികരിച്ചില്ലായെങ്കില്‍ ഭാവിയില്‍ ഇതുപോലെ കൂടുതല്‍ ചരണങ്ങള്‍ അരങ്ങില്‍നിന്നും അപ്രത്യക്ഷമാകും.
കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയും കലാനിലയം മനോജിന്റെ മദ്ദളവും നല്ല
നിലവാരം പുലര്‍ത്തിയിരുന്നു. കലാനിലയം ദീപക്ക്(ചെണ്ട), കലാനിലയം രാകേഷ്(മദ്ദളം) എന്നിവരായിരുന്നു മറ്റു മേളക്കാര്‍.



കലാമണ്ഡലം സുകുമാരനും കലാമണ്ഡലം നിധിനും ആയിരുന്നു ഈ കളിക്ക്
ചുട്ടികലാകാരന്മാര്‍. പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍, കണ്ണന്‍, നാരായണന്‍ എന്നിവര്‍ അണിയറപ്രവര്‍ത്തകരായിരുന്ന ഈ കളിയ്ക്ക് അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളി വിദ്യാലയത്തിന്റേതായിരുന്നു ചമയങ്ങള്‍.