കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവം(5)


കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവത്തിന്റെ നാലാമുത്സവദിവസമായിരുന്ന 04/04/08ന് രാത്രി 12മുതല്‍ കഥകളി നടന്നു. അന്ന് ആദ്യം നളചരിതം രണ്ടാംദിവസത്തിലെ ‘അലസത’ മുതല്‍ കാട്ടാളന്റെ അന്ത്യം വരേയുള്ളഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായര്‍ കാട്ടാളനായും ശ്രീ കോട്ട:ശിവരാമന്‍ ദമയന്തിയായും അരങ്ങിലെത്തി.ഇരുവര്‍ക്കും പ്രായാധിക്യം‌മൂലമുള്ള അവശതകള്‍ പ്രകടമായിരുന്നു. ഈ കളികണ്ട് പ്രേക്ഷകര്‍ക്ക്,പൂര്‍വ്വകാലത്ത് ഇവരിരുവരും ചേര്‍ന്ന് അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ ഭാഗത്തെ നല്ലവണ്ണം സ്മരിക്കുവാന്‍ സാധിച്ചു. ഈ കഥക്ക് പൊന്നാനിയായി ശ്രീ പാലനാട് ദിവാകരന്‍ നന്വൂതിരിയും ശിങ്കിടിയായി ശ്രീ നെടുന്വുള്ളി രാംമോഹനും ആണ് പാടിയത്. ശ്രീ സദനം വാസുദേവേനായിരുന്നു ചെണ്ട. വാസുദേവന്‍ ചെണ്ടകൊട്ടി രാമന്‍‌കുട്ടിനായരുടെ മുദ്രക്കുകൂടുന്നതില്‍തികഞ്ഞപരാജയമായിരുന്നു. ശ്രീ കലാ:നാരായണന്‍ നായര്‍ ആയിരുന്നു മദ്ദളം വായിച്ചത്.

നളചരിതം മൂന്നാം ദിവസമാണ് തുടര്‍ന്നവതരിപ്പിക്കപ്പെട്ട കഥ. വെളുത്തനളനായി അരങ്ങിലെത്തിയ ശ്രീ കോട്ട:സുധീര്‍, സ്തായി നിലനിര്‍ത്തുന്നതില്‍ വിജയിച്ചുകൊണ്ട്തന്നെ ഭംഗിയായി മുദ്രയും കലാശങ്ങളും എടുത്തുവെങ്കിലും,എല്ലാത്തിനും വല്ലാതെ ആയാസപ്പെടുന്നതായി അനുഭവപ്പെട്ടു.കൂടാതെ ഇദ്ദേഹം ഇടക്കിടക്ക് വായതുറക്കുന്നതായും ചുണ്ടുകള്‍കൊണ്ട് ചില ഗോഷ്ടികള്‍ കാട്ടുന്നതായും കണ്ടത് ഒരു അരോചകമായി തോന്നി. പദങ്ങള്‍ക്ക് ശേഷം നളന്റെ മനോധര്‍മ്മാട്ടം ആടി. ‘വനവര്‍ണ്ണന‘-എന്നഭാഗത്ത് ഒരിക്കല്‍പ്പോലും നളന്‍ ദമയന്തിയേയൊ കുട്ടികളേയോഓര്‍ക്കുകയൊ,ഓര്‍ക്കാന്‍പാകത്തിനുള്ള കാഴ്ച്ചകള്‍ കാണുകയൊ ചെയ്യുന്നതു കണ്ടില്ല!. പകരം കോട്ടാരത്തിലെ ഉദ്യാനത്തിനെ സ്മരിക്കുന്നതിന് പാകത്തിലുള്ള-പൂക്കളോടുകൂടിയ വള്ളികള്‍ തന്നെ മാടിവിളിക്കുന്നതായും,പൂമൊട്ടുകള്‍ കൈകൂപ്പി തന്നെ വന്ദിക്കുന്നതായും,താഴെ പൂക്കള്‍ വിതറി,കാട് തന്നെ സ്വീകരിക്കുന്നതായുമൊക്കെ യാണ് കണ്ടത്. ഈ കാഴ്ച്ചകള്‍ ശ്ര്യംഗാരതത്പ്പരനായി ഉദ്യാനത്തില്‍ വിഹരിക്കുന്ന ഒരു നായകനു ചേര്‍ന്നവയല്ലെ,അല്ലാതെ കളത്രപുത്രരാജ്യാദികള്‍ നഷ്ടപ്പെട്ട് ഭീകരമായ കാട്ടിലലയുന്ന ഒരാള്‍ക്ക് ചേര്‍ന്നതാണോ എന്ന് സംശയം തോന്നി. ന്യത്തംചെയ്യുന്ന മയിലുകളെ കണ്ട നളന്‍ താന്‍ പണ്ട് ആലവട്ട ചാമരങ്ങളോടുകൂടി എഴുന്നള്ളിയിരുന്ന കാലം സ്മരിക്കുന്നു. കാട്ടിലെ ഈ കാഴ്ച്ചകള്‍ തനിക്ക് സുഖം തരുന്നവയാണെന്നും നളന്‍ പറഞ്ഞു. തുടര്‍ന്ന് താമരയിലകപ്പെട്ട വണ്ട് ഭഗവത്കാരുണ്യത്താല്‍(ആന ആ പൂവ് പറിച്ച് കാലില്‍ അടിക്കുന്വോള്‍) രക്ഷപ്പെടുന്നതുകാണുന്നതായ ആട്ടമാണ് ആടിയത്. ഇതില്‍ വണ്ടിനു വന്ന ദുരവസ്തയേയാണ് മുന്‍‌തൂക്കം നല്‍കി അവതരിപ്പിക്കേണ്ടത്, അതുണ്ടായില്ല.ശേഷം, ‘സിഹാസനത്തില്‍ ഇരുന്നിരുന്ന താന്‍ ഈ പാറപ്പുറത്ത് ഇരിക്കേണ്ടിവന്നല്ലൊ’ എന്നു ചിന്തിച്ച് പാറപ്പുറത്ത് ഇരിക്കുന്വോള്‍ ദൂരെകാനനത്തില്‍ വലുതായുള്ള പുകയും വെളിച്ചവും ഉയരുന്നതു കാണുന്നു. ആ കാട്ടുതീയുടെ ഉള്ളില്‍ നിന്നും ആരോ തന്റെ പേരുവിളിച്ച് കരയുന്നതായി തോന്നിയിട്ട്, അത് ആരാണെന്ന് അറിയുകതന്നെ എന്നുറച്ച് നളന്‍ ആഭാഗത്തേക്ക് നടക്കുന്നു.ഈ ഭാഗത്തേയും സംഗീതം പാലനാടും രാം‌മോഹനും ചേര്‍ന്നുതന്നെയായിരുന്നു. ചേണ്ട ശ്രി കോട്ട:പനമണ്ണ ശശിയും മദ്ദളം ശ്രീ കലാ:രാമന്‍‌കുട്ടിയുമാണ് കൊട്ടിയത്.

ശ്രീ കോട്ട:സുനിലായിരുന്നു കാര്‍ക്കോടക വേഷം.സുനിലിന്റെ മുഖംതേപ്പ് അത്ര നന്നായിതോന്നിയില്ല.

ശ്രീ സദനം ക്യഷ്ണന്‍‌കുട്ടിയാണ് ബാഹുനായെത്തിയത്. കാര്‍ക്കോടകന്‍ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ച് മറഞ്ഞ ശേഷം ബാഹുകന്‍ ആലോചിച്ചു-“ഒരു രാജാവായ ഞാന്‍ മറ്റൊരു രാജാവിനെ പോയ് ആശ്രയിക്കുക എന്നാണല്ലൊ സര്‍പ്പശ്രേഷ്ടന്റെ നിര്‍ദ്ദേശം.ഇതിനു മുന്‍പ് എന്റെ വംശത്തിലുള്ള ആര്‍ക്കും ഇതുപോലെ ഒരു സൂര്യവംശരാജാവിനെ ആശ്രയിക്കേണ്ടി വന്നിട്ടില്ല.ഇനി ഏതായാലുംകാര്‍ക്കോടകന്റെ നിദേശാനുസരണം അയോധ്യയിലേക്ക് പോവുകതന്നെ”.തുടര്‍ന്ന് കാര്‍ക്കോടകന്റെ ‘വനവര്‍ണ്ണന’ എന്ന ആട്ടം.നിര്‍ഭാഗ്യമെന്നു പറയട്ടെ ബാഹുകനും മനോധര്‍മ്മാ‍ട്ടത്തിനിടയില്‍ ഒരിക്കല്‍പ്പോലും ദമയന്തിയേയൊ കുട്ടികളേയോഓര്‍ക്കുകയൊ,ഓര്‍ക്കാന്‍ പാകത്തിനുള്ള കാഴ്ച്ചകള്‍ കാണുകയൊ ചെയ്യുന്നതായി കണ്ടില്ല!. വളരേ ഉയരമുള്ള വ്യക്ഷങ്ങളാലും വള്ളികളാലും നിറഞ്ഞ് സൂര്യരശ്മികള്‍ പോലും പതിക്കാത്തകാട്ടില്‍ ബാഹുകന്‍ വഴികാണാന്‍ വിഷമിക്കുന്നു. തുടര്‍ന്ന് ഒരു കാട്ടരുവിയുടെ തീരത്തെത്തുന്ന ബാഹുകന്‍ ‘എവിടെയെങ്ങും ഒരു മ്യഗങ്ങളേയും കാണുന്നില്ലല്ലോ’ എന്ന് വിചാരിക്കുന്നു. തുടര്‍ന്ന് ‘മാന്‍പ്രസവം’ എന്ന ആട്ടം ആടിയെങ്കിലും മാനിന്റെ പ്രസവം ആടിയില്ല. കാട്ടുതീക്കും നദിക്കും വേടനും പുലിക്കും മധ്യേപെട്ട് പ്രസവവേദനയോടെ കഴിയുന്ന പെണ്‍മാന്‍,ദൈവക്യപയാല്‍ ഈ ആപത്തുകളില്‍ നിന്നെല്ലാം രക്ഷപ്പെട്ടു എന്നു കണ്ട ബാഹുകന്‍ മാന്‍പ്രസവമൊന്നുംകാണാന്‍ നില്‍ക്കാതെ പോകുന്നതാണ് കണ്ടത്. നടന്ന് കാടിന്റെ അതിര്‍ത്തിയില്‍ എത്തിയ ബാഹുകന്‍ അവിടെകണ്ട വഴിപോക്കരോട് ചോദിച്ച് വഴി മനസ്സിലാക്കി, അയോധ്യാരാജധാനിയിലേക്ക് പോകുന്നു. ദൂരത്തുവെച്ച്തന്നെ രാജധാനിയിലെ കൊടിക്കൂറ കാണുന്നു.കാറ്റിലാടുന്ന കൊടികണ്ടിട്ട് ദീനരേയും അശരണരേയും അയോധ്യയിലേക്ക് മാടിവിളിക്കുന്നതായി തോന്നുന്നു ബാഹുകന്. ഗോപുരവാതില്‍ക്കല്‍ നില്‍ക്കുന്ന ഭടന്മാരോട് രാജാവിനെകാണാന്‍ അനുവാദം ചോദിക്കുന്നു. അനുവാദം കിട്ടിയ ഉടന്‍ ബാഹുകന്‍ ഒരുകൊച്ചുകിട്ടിയേപ്പോലെതുള്ളിച്ചാടി അകത്തേക്ക് പോയി!.
ഈ രംഗങ്ങളില്‍ സംഗീതം ശ്രീ കോട്ട:നാരായണനും രാം‌മോഹനും ചേര്‍ന്നും മേളം ശ്രീ കുറൂര്‍ വാസുദേവന്‍ നന്വൂതിരി(ചെണ്ട),ശ്രീ കോട്ട:രവി(മദ്ദളം) എന്നിവര്‍ ചേര്‍ന്നും കൈകാര്യം ചെയ്തു.

ഋതുപര്‍ണ്ണനായി ശ്രീ കോട്ട:ഹരീശ്വരനും ജീവലനായി ശ്രീ കോട്ട:സി.എം.ഉണ്ണിക്യഷ്ണനും വാഷ്ണേയനായി ശ്രീ കോട്ട:പ്രദീപും വേഷമിട്ടു.

ബാഹുക ജീവലസംഭാഷണമായുള്ള പദങ്ങളുടെ എല്ലാചരണങ്ങളും സാധാരണ നടപ്പില്ല.എന്നാല്‍ ഇവിടെ നടപ്പുള്ള “നീയും നിന്നുടെ തരുണിയും”എന്ന ചരണവും പാടാതെവിട്ടു. ഇതുപോലെ തന്നെ ദമയന്തിയുടെ പദമായ ‘കരണീയ’ത്തിലെ ചരണവും സുദേവന്റെ പദമായ ‘യാമിയാമി’യിലെ ചരണങ്ങളും ഉപേക്ഷിച്ചു.ഇതുകൂടാതെ ‘വിജനേബത’ മുതലിങ്ങോട്ടുള്ള ഭാഗങ്ങളില്‍ പാട്ടുകാരന്‍ കാലം തള്ളിപ്പാടിയും വേഷക്കാരന്‍ പൊന്നാനിശിങ്കിടിക്ക് മുദ്രതീര്‍ത്തും വേഗത്തില്‍‌പോകുന്നതായി കണ്ടു. ഇതുവളരേ കഷ്ടമാണെന്നെ പറയേണ്ടു!. സമയക്കുറവായിരിക്കും എല്ലാത്തിനും കാരണം പറയാനുള്ളത്. എന്നാലും ഇങ്ങിനെ, ദൂരേനിന്നുംക്ഷണിച്ചുവരുത്തിയിരിക്കുന്ന കലാകാരന്മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരംകൊടുക്കാതേയും, കളികാണാനായിത്തന്നെ ഏവിടെനിന്നെല്ലാമൊ വന്നിരിക്കുന്ന സഹ്യദയര്‍ക്ക് ശരിയായി ആസ്വദിക്കാനാകാതെയും പോയതില്‍ സംഘാടകര്‍തന്നെയാണ് ഉത്തരവാദികള്‍. കാരണം രാത്രി പന്ത്രണ്ടുമണിക്ക് ശേഷം തുടങ്ങുന്ന ഒരു ദിവസത്തെ കളിക്ക് ഇതുപോലെയുള്ള മൂന്ന് കഥകള്‍ വെയ്ച്ചാല്‍ എല്ലാംകൂടി സുഗമമായി കളിച്ച്തീര്‍ക്കാനാവില്ല എന്ന് അറിയാന്‍ കഴിയാത്തവരല്ലല്ലൊ കോട്ടക്കലേപോലെ ഒരു സ്തലത്തെ സംഘാടകര്‍.

ശ്രീ കലാ:ക്യഷ്ണപ്രസാദ് ദമയന്തിയായും ശ്രീ മാത്തൂര്‍ഗോവിന്ദന്‍‌കുട്ടി സുദേവനായും അരങ്ങിലെത്തി.

ഋതുപര്‍ണ്ണസഭയിലെത്തിയ സുദേവന്റെ പദമായ ‘മാന്യമതേ‘യില്‍ ‘പന്തണീമുലമാര്‍മണീ’ എന്ന് ഒരു വരിയുണ്ട്.മാത്തൂര്‍ ഇവിടെ ഇതേരീതിയില്‍ മുദ്രകാണിക്കുന്നതായാണ് കണ്ടത്. ദമയന്തീസഹോദരന്റെ തോഴനും ഭൈമിയെ കുട്ടിയായിരുന്ന കാത്ത് എടുത്ത് നടന്നിട്ടുള്ളയാളും ഒക്കെയായ സുദേവബ്രാഹ്മണന്‍, ഋതുപര്‍ണ്ണനെ പ്രലോഭിപ്പിക്കാനായാല്‍ പോലും, ദമയന്തിയെ ‘പന്തുപോലെ മുലയുള്ളവള്‍’ എന്ന് വിശേഷിപ്പിക്കും എന്ന് വിചാരിക്കുക വയ്യ.(പിന്നെ എന്തേ ഉണ്ണായിവാര്യര്‍ സാഹിത്യത്തില്‍ എങ്ങിനെ എഴുതിയതാവോ?). ‘പന്തണീമുലമാര്‍മണീ’ എന്ന സ്തലത്ത് സാധാരണ എല്ലാവരും സുന്ദരീ എന്ന മുദ്രയാണ് കാണിക്കാറ്.കലാ:പത്മനാഭന്‍ നായരാശാന്‍ ഇവിടെ ‘സുന്ദരീമണിമാര്‍മണി‘(സുന്തരിമണിമാരില്‍ സുന്ദരിയായുള്ളവള്‍) എന്നാണ് മുദ്രകാണിച്ചുകണ്ടിട്ടുള്ളത്. ഇതാണിവിടെ ഉത്തമം എന്നാണ് തോന്നുന്നത്.

ഈ രംഗങ്ങളില്‍ കോട്ടക്കല്‍ നാരായണനും ശ്രീ കോട്ടക്കല്‍ വേങ്ങേരി നാരായണനും ചേര്‍ന്നായിരുന്നു സംഗീതം.ചെണ്ടയും ഇടക്കയും ശ്രീ കോട്ട:മനീഷ് രാമനാധനായിരുന്നു കൈകാര്യംചെയ്തത്.

മൂന്നാമത്തെ കഥയായ കിരാതത്തില്‍ കാട്ടാളനായി ശ്രീ വാഴേങ്കിട വിജയനും അര്‍ജ്ജുനനായി ശ്രീ കലാ:എം.പി.എസ്സ്.നന്വൂതിരിയും കാട്ടാളസ്ത്രീയായി ശ്രീ കോട്ട:രാജുമോഹനനും വേഷമിട്ടു. പരസ്പരം യോജിപ്പില്ലാത്ത ആട്ടങ്ങളാല്‍ അരോചകമായിതോന്നി ഈ കളി. ഓരോ വേഷക്കാരും അവരവരുടേതായ രീതിയില്‍ ആടുന്നു.യുദ്ധം‌പോലെയുള്ള ഭാഗത്ത് രണ്ട് വേഷക്കാരും യോജിപ്പായി ന്യര്‍ത്തം ചവിട്ടിയില്ലെങ്കില്‍ കാഴ്ച്ചക്കൊരു സുഖവും ഉണ്ടാവുകയില്ലല്ലൊ. പദങ്ങള്‍ ശരിയാവണ്ണം തോന്നാത്ത പാട്ടുകാരന്റെ, പാട്ടിലെ പോരായ്മകൂടിയാപ്പോള്‍ കിരാതം മുഴുവനായി വിരസമായി അനുഭവപ്പെട്ടു.

ശ്രീ കോട്ട:ബാലനാരായണന്‍,ശ്രീ കോട്ട:ക്യഷ്ണദാസ്,ശ്രീ കോട്ട: ഷിജിത്ത് തുടങ്ങിയവര്‍ കുട്ടികാട്ടാളന്മാരായുംശ്രീ കോട്ട:മനോജ് ശിവനായും ശ്രീ കോട്ട:ഹരീന്ദ്രന്‍ പാര്‍വ്വതിയായും വേഷമിട്ടിരുന്ന ഈ കളിക്ക്, ശ്രീ കലാ:സുകുമാരനും ശ്രീ കോട്ട:സുരേഷും ചേര്‍ന്ന് പാട്ടും, പ്രസാദും മനീഷും ചേര്‍ന്ന് ചെണ്ടയും, രാമന്‍‌കുട്ടിയും ശ്രീ കോട്ട:സുഭാഷും ചേര്‍ന്ന് മദ്ദളവും കൈകാര്യം ചെയ്തു.
ഈ ദിവസത്തെ കളിക്ക് ചുട്ടികുത്തിയത് ശ്രീ കോട്ട:ബാലക്യഷ്ണന്‍,ശ്രീ കോട്ട:രാമചന്ദ്രന്‍,ശ്രീ കലാനിലയം ജനാര്‍ദ്ദനന്‍, ശ്രീ കോട്ട: സതീശന്‍,ശ്രീ കോട്ട:ശ്രീനിവാസന്‍ എന്നിവരായിരുന്നു.ശ്രീ അപ്പുണ്ണിത്തരകന്‍,ശ്രീ കുഞ്ഞിരാമന്‍ മുതലായവരാണ്‍ അണിയറ കൈകാര്യം ചെയ്തിരുന്നത്.

2 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

കോട്ടക്കല്‍ വിശ്വഭരക്ഷേത്രോത്സവത്തിന്റെ നാലാമുത്സവദിവസമായിരുന്ന 04/04/08ന് രാത്രി 12മുതല്‍ കഥകളി നടന്നു. അന്ന് ആദ്യം നളചരിതം രണ്ടാംദിവസത്തിലെ ‘അലസത’ മുതല്‍ കാട്ടാളന്റെ അന്ത്യം വരേയുള്ളഭാഗമാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായര്‍ കാട്ടാളനായും ശ്രീ കോട്ട:ശിവരാമന്‍ ദമയന്തിയായും അരങ്ങിലെത്തി. ഈ കഥക്ക് പൊന്നാനിയായി ശ്രീ പാലനാട് ദിവാകരന്‍ നന്വൂതിരിയും ശിങ്കിടിയായി ശ്രീ നെടുന്വുള്ളി രാംമോഹനും ആണ് പാടിയത്. ശ്രീ സദനം വാസുദേവേനായിരുന്നു ചെണ്ട. ശ്രീ കലാ:നാരായണന്‍ നായര്‍ ആയിരുന്നു മദ്ദളം വായിച്ചത്.നളചരിതം മൂന്നാം ദിവസമാണ് തുടര്‍ന്നവതരിപ്പിക്കപ്പെട്ട കഥ. വെളുത്തനളനായി അരങ്ങിലെത്തിയ ശ്രീ കോട്ട:സുധീര്‍, ഈ ഭാഗത്തേയും സംഗീതം പാലനാടും രാം‌മോഹനും ചേര്‍ന്നുതന്നെയായിരുന്നു. ചേണ്ട ശ്രി കോട്ട:പനമണ്ണ ശശിയും മദ്ദളം ശ്രീ കലാ:രാമന്‍‌കുട്ടിയുമാണ് കൊട്ടിയത്.ശ്രീ കോട്ട:സുനിലായിരുന്നു കാര്‍ക്കോടക വേഷം.ശ്രീ സദനം ക്യഷ്ണന്‍‌കുട്ടിയാണ് ബാഹുനായെത്തിയത്. ഈ രംഗങ്ങളില്‍ സംഗീതം ശ്രീ കോട്ട:നാരായണനും രാം‌മോഹനും ചേര്‍ന്നും മേളം ശ്രീ കുറൂര്‍ വാസുദേവന്‍ നന്വൂതിരി(ചെണ്ട),ശ്രീ കോട്ട:രവി(മദ്ദളം) എന്നിവര്‍ ചേര്‍ന്നും കൈകാര്യം ചെയ്തു.ഋതുപര്‍ണ്ണനായി ശ്രീ കോട്ട:ഹരീശ്വരനും ജീവലനായി ശ്രീ കോട്ട:സി.എം.ഉണ്ണിക്യഷ്ണനും വാഷ്ണേയനായി ശ്രീ കോട്ട:പ്രദീപും വേഷമിട്ടു.ശ്രീ കലാ:ക്യഷ്ണപ്രസാദ് ദമയന്തിയായും ശ്രീ മാത്തൂര്‍ഗോവിന്ദന്‍‌കുട്ടി സുദേവനായും അരങ്ങിലെത്തി.ഈ രംഗങ്ങളില്‍ കോട്ടക്കല്‍ നാരായണനും ശ്രീ കോട്ടക്കല്‍ വേങ്ങേരി നാരായണനും ചേര്‍ന്നായിരുന്നു സംഗീതം.ചെണ്ടയും ഇടക്കയും ശ്രീ കോട്ട:മനീഷ് രാമനാധനായിരുന്നു കൈകാര്യംചെയ്തത്.മൂന്നാമത്തെ കഥയായ കിരാതത്തില്‍ കാട്ടാളനായി ശ്രീ വാഴേങ്കിട വിജയനും അര്‍ജ്ജുനനായി ശ്രീ കലാ:എം.പി.എസ്സ്.നന്വൂതിരിയും കാട്ടാളസ്ത്രീയായി ശ്രീ കോട്ട:രാജുമോഹനനും വേഷമിട്ടു. ശ്രീ കോട്ട:ബാലനാരായണന്‍,ശ്രീ കോട്ട:ക്യഷ്ണദാസ്,ശ്രീ കോട്ട: ഷിജിത്ത് തുടങ്ങിയവര്‍ കുട്ടികാട്ടാളന്മാരായുംശ്രീ കോട്ട:മനോജ് ശിവനായും ശ്രീ കോട്ട:ഹരീന്ദ്രന്‍ പാര്‍വ്വതിയായും വേഷമിട്ടിരുന്ന ഈ കളിക്ക്, ശ്രീ കലാ:സുകുമാരനും ശ്രീ കോട്ട:സുരേഷും ചേര്‍ന്ന് പാട്ടും, പ്രസാദും മനീഷും ചേര്‍ന്ന് ചെണ്ടയും, രാമന്‍‌കുട്ടിയും ശ്രീ കോട്ട:സുഭാഷും ചേര്‍ന്ന് മദ്ദളവും കൈകാര്യം ചെയ്തു.ഈ ദിവസത്തെ കളിക്ക് ചുട്ടികുത്തിയത് ശ്രീ കോട്ട:ബാലക്യഷ്ണന്‍,ശ്രീ കോട്ട:രാമചന്ദ്രന്‍,ശ്രീ കലാനിലയം ജനാര്‍ദ്ദനന്‍, ശ്രീ കോട്ട: സതീശന്‍,ശ്രീ കോട്ട:ശ്രീനിവാസന്‍ എന്നിവരായിരുന്നു.ശ്രീ അപ്പുണ്ണിത്തരകന്‍,ശ്രീ കുഞ്ഞിരാമന്‍ മുതലായവരാണ്‍ അണിയറ കൈകാര്യം ചെയ്തിരുന്നത്.

AMBUJAKSHAN NAIR പറഞ്ഞു...

I gone through the blog regarding Nalacharitham 2. Veluthanalan shown the vanavarnana ( "Thamarapoovinullil akappetta vandu" is a good attam only. aarum thunayillathe varumbol Daivam thuna cheyyum enna aattam thanne ithu. Regarding the aattam by Sudevan some artists and aswadaka still having a confusion. Should do padabhinayam or padarthabhinayam.Padabhinayam means what Mathur done is correct. Padarthabhinayam means What Padnmanabhan nair asan done(as you mensioned) is correct. But Padmanabhan Nair asan as hamsam in Asianet he used padabhinyam only.
For cholliyattam Padabhinayam is matched and in Kathakali stage padarthabhinayam only matched.
I am supporting to the padarthabhinayam.
Any way you done a good job for kathakali and kathakali lovers.
C.Ambujakshan Nair