തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്ര വൃശ്ചികോത്സവം (ഭാഗം 4)

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ നാലാംദിവസമായ(തൃക്കേട്ടപുറപ്പാട്) 28/11/08ന് രാത്രി 12മണിക്ക് ശ്രീജ സോമന്‍,ഗോപീകൃഷ്ണന്‍,സുചിത്ര സുരേഷ് എന്നിവരുടെ പുറപ്പാടോടേ കഥകളി ആരംഭിച്ചു. അന്ന് ആദ്യം അവതരിപ്പിക്കപ്പെട്ട കഥ സന്താനഗോപാലമായിരുന്നു. സന്താനഗോപാലം കഥകളിയേ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം.
.
അര്‍ജ്ജുനനായി എത്തിയ ശ്രീ കലാമണ്ഡലം കൃഷ്ണകുമാറില്‍ ആദ്യരംഗത്തില്‍ വേണ്ട ഭക്തിഭാവം സ്വല്പവും കണ്ടിരുന്നില്ല.(മുന്‍പിലിരിക്കുന്നത് കൃഷ്ണനായിട്ടല്ല തന്നെക്കാള്‍ വളരേ ജൂനിയറായ ഒരു നടനായി മാത്രമെ കൃഷ്ണകുമാര്‍ കണ്ടിരുന്നുള്ളുവെന്നു തോന്നുന്നു.) ശ്രീകൃഷ്ണനായി വേഷമിട്ട ശ്രീ ആര്‍.എല്‍.വി.പ്രമോദിന്റെ മുഖത്തും വലിയ രസാഭിനയമൊന്നും കണ്ടിരുന്നില്ല. രംഗാവസാനത്തിലെ ആട്ടത്തില്‍, ‘ഏതായാലും കുറേകാലം കൂടിയിട്ട് വന്നതല്ലെ. ഇനി കുറച്ചുകാലം നീ എവിടെ തങ്ങുക. ഞാന്‍ ഒരു യാഗത്തിന് ഒരുങ്ങുകയാണ്’ എന്ന് കൃഷ്ണന്‍ പറഞ്ഞു. ‘യാഗത്തിന് ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ (‘അതിനു ഞാനെന്നാചെയ്യാനാ?’ എന്ന ടോണില്‍ പുച്ഛരത്തിലാണ് കൃഷ്ണകുമാര്‍ ഇതു ചോദിക്കുന്നതു കണ്ടത്. അല്ലാതെ ഭക്ത്യാദരഭാവമൊന്നും തോന്നിയില്ല) എന്ന ചോദ്യത്തിന് കൃഷ്ണന്‍ ‘നീ വേണം യാഗരക്ഷചെയ്യുവാന്‍’ എന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു.
.
ശ്രീ കലാമണ്ഡലം കേശവന്‍ നമ്പൂതിരിയായിരുന്നു ബ്രാഹ്മണവേഷം. ഒട്ടും പാത്രബോദ്ധമില്ലാതെ, ചിട്ടവിട്ടുള്ള ഭാവാഭിനയങ്ങളും ആട്ടങ്ങളും കൊണ്ട് നിറച്ച്, ബ്രാഹ്മണന്‍ എന്ന കഥാപാത്രത്തെ പരമാവധി വിരസമാക്കുന്നകാര്യത്തില്‍ ഇദ്ദേഹം പൂര്‍ണ്ണമായും വിജയിച്ചിരുന്നു. രണ്ടാം രംഗത്തിലായാലും ആറാം രംഗത്തിലായാലും ബ്രാഹ്മണന്റെ സ്ഥായീരസം ശോകമാണ്. ആ കഠിനമായ ശോകത്തില്‍ നിന്നും ഉത്ഭവിക്കുന്ന ക്രോധം സഞ്ചാരീഭാവവും. എന്നാല്‍ ഇവിടെ കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണന് ആദ്യന്തം ക്രോധം മാത്രമാണുണ്ടായിരുന്നത്. ബ്രാഹ്മണന്റെ പ്രവേശത്തില്‍ തന്നെ കേശവന്‍ നമ്പൂതിരി ചിട്ടയില്‍ വേണ്ടത്ര നിഷ്ടവെച്ചിരുന്നില്ല. ‘കഷ്ടമിതു കാണ്മിന്‍‘ എന്ന് പറയുമ്പോള്‍ അര്‍ജ്ജുനന്‍ വന്ന് ശ്രദ്ധിക്കുന്നുണ്ടേങ്കിലും തുടര്‍ന്നും ബ്രാഹ്മണന്‍ പരിഭവങ്ങള്‍ പറയുന്നത് കൃഷ്ണനോട് തന്നെയാണ്. എന്നാല്‍ ഇവിടെ ഈ ഭാഗം മുതല്‍ ബ്രാഹ്മണന്‍ അര്‍ജ്ജുനനോടാണ് പരിഭവപ്പെടുന്നതു കണ്ടത്. ബ്രാഹ്മണന്‍ പദാഭിനയം കഴിഞ്ഞ് ശിശുശവത്തിനെ നോക്കി ദു:ഖിച്ചിരിക്കുകാണ് ചിട്ട. എന്നാല്‍ ഇവിടെ ബ്രാഹ്മണന്‍ എന്തോജോലിതീര്‍ക്കും പോലെ എല്ലാം പറഞ്ഞിട്ട് ശവവുമെടുത്ത് പിന്നിലേക്ക് നടന്നു! കൈകൊട്ടിവിളിച്ചു നോക്കിയിട്ടും തിരിഞ്ഞുനോക്കാത്തതിനാല്‍, അര്‍ജ്ജുനന്‍ പോയി പിടിച്ചുകൊണ്ടുവന്ന് ഇരുത്തിയിട്ടാണ് പദാഭിനയം ആരംഭിച്ചത്. ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ പദത്തിനിടയില്‍ അത്യന്തം ക്രോധവാനായി എന്തൊക്കെയോ പുലമ്പുന്നുമുണ്ടായിരുന്നു. രണ്ടാം രംഗത്തിന്റെ ഒടുവിലുള്ള ആട്ടത്തില്‍ ‘കുണ്ടില്‍ കിടക്കുന്ന തവളക്ക് കുന്നിനുമുകളില്‍ പറക്കാന്‍ മോഹം, അതുപോലെയാണ് നിന്റെ കാര്യം അര്‍ജ്ജുനാ’ എന്ന് ബ്രാഹ്മണന്‍ പറയുന്നതു കണ്ടു. ഈ പഴംചൊല്ല് ഇവിടെ എത്രകണ്ട് യോജിക്കുന്നതാണാവോ! ഈ ഭാഗത്ത് ഇതുപോലെ കുറേ ആട്ടങ്ങള്‍ ആടിയിരുന്നു. കൃഷ്ണകുമാറിന്റെ അര്‍ജ്ജുനന് ബ്രാഹ്മണനോടുള്ള പെരുമാറ്റത്തില്‍ ഒരു ബഹുമാനവും കണ്ടിരുന്നില്ല. ഈ സമയത്ത് ബ്രാഹ്മണനും അര്‍ജ്ജുനനും ആയിട്ടല്ല, കേശവന്‍ നമ്പൂതിരിയും കൃഷ്ണകുമാറും ആയിട്ടാണ് അവര്‍ അരങ്ങില്‍ നിന്നിരുന്നത്.
ബ്രാഹ്മണപത്നിയായി വേഷമിട്ടിരുന്നത് ശ്രീ കലാനിലയം കരുണാകരനായിരുന്നു. പ്രസവം ആസന്നമാണ്, രണ്ടുനാളിന്നിപ്പുറമുണ്ടാകും എന്ന് പത്നി പറയുന്നതുകേള്‍ക്കുന്നത് മുതല്‍ ബ്രാഹ്മണന് പരിഭ്രമം കലശലാവേണ്ടതാണ്. എന്നാല്‍ ഇവിടത്തെ ബ്രാഹ്മണന്‍ വള്രെ ‘കൂളാ‘യിട്ടാണ് ഈഭാഗത്തൊക്കെ നിന്നിരുന്നത്. ‘മൂഢാ അതിപ്രൌഢമാം’ എന്ന പദത്തിന്റെ അഭിനയത്തില്‍ ഒരു ഒതുക്കമില്ലാതെയാണ് നമ്പൂതിരി പ്രവര്‍ത്തിക്കുന്നതു കണ്ടത്. അതായത്, ക്രോധാവേശനായ പരശുരാമന്‍ ശ്രീരാമനോട് കയര്‍ക്കുന്ന മട്ടില്‍! ഇവിടെയും ബ്രാഹ്മണന്റെ സ്ഥായീരസം ശോകമാണല്ലൊ, ആ കഠിനമായ ശോകത്തില്‍ നിന്നും ഉത്ഭവിക്കുന്ന ക്രോധം സഞ്ചാരീഭാവവും. പദാഭിനയശേഷം ബ്രാഹ്മണന്‍ ദു:ഖിച്ചിരിക്കുകയാണ് ചിട്ട. എന്നാല്‍ കലാ:കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണന്‍ അര്‍ജ്ജുനനെ പലവട്ടം ആട്ടി പായിച്ച്, വാതിലടച്ച് തഴുതിടുന്നതു കണ്ടു!!!(നളനെ പറഞ്ഞയക്കുന്ന പുഷ്ക്കരനെ പോലെ)
അര്‍ജ്ജുനന്റെ വിചാരപദമായ ‘വിധികൃത വിലാസമിതു’ എന്ന പദത്തിന്റെ അഭിനയത്തില്‍ മുദ്രകളില്‍ കൃഷ്ണകുമാര്‍ പല വീഴ്ച്ചകളും വരുത്തി. ‘കാലമിതു വിജയനുടെ‘ എന്നിടത്ത് ‘അര്‍ജ്ജുനന്‍’ എന്നാണ് മുദ്ര പിടിച്ചത്. ഇവിടെ പറയുന്നത് അര്‍ജ്ജുനന്‍ തന്നെയല്ലെ. അപ്പോള്‍ ‘ഞാന്‍’ എന്ന മുദ്രയാണ് ഉചിതം. സ്വന്തം കാര്യം പറയുമ്പോള്‍ ‘ഞാന്‍‘ എന്നല്ലാതെ പേര് സാധാരണയാരും പറയാറില്ലല്ലൊ. ഇതിന്റെയൊക്കെ അര്‍ത്ഥം താന്‍ ആരായിട്ടാണ് അരങ്ങിലിരിക്കുന്നത് എന്നുപോലും ഈ നടന് ധാരണയില്ല എന്നാണ്.

അന്ത്യരംഗത്തിലേക്കായി കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. അതിന്റെ ആവശ്യവുമില്ല. എന്നാല്‍ ആ ശിശുവിന്റെ പാവകൊണ്ടുവരാമായിരുന്നു. അതും ഉണ്ടായില്ല. ബ്രാഹ്മണനും അര്‍ജ്ജുനനും ചേര്‍ന്ന് ചില ചുവടുവെയ്പ്പുകളോടെയാണ് പത്താമതു ബാലനെ ഏല്‍പ്പിക്കുക പതിവ്. ഇതും ഇവിടെ ഉണ്ടായില്ല.
.
ബ്രാഹ്മണന്‍ അന്ത്യരംഗത്തിലെ പദവും ആട്ടവും മുഴുവന്‍ അര്‍ജ്ജുനനോടായിട്ടാണ് ആടുന്നതു കണ്ടത്. എന്നാല്‍ ഇവിടെ അര്‍ജ്ജുനനോടല്ല ഭക്തനായ ബ്രാഹ്മണന്‍ ശ്രീകൃഷ്ണനോടാണ് എല്ലാം പറയേണ്ടത്.
ഈ രംഗത്തിലും ബ്രാഹ്മണനില്‍ യാതൊരു ഭക്തിഭാവവും ദൃശ്യമായില്ലായെന്നു മാത്രമല്ല, പദാഭിനയശേഷമുള്ള ആട്ടം കാലിന്മേല്‍ കാല്‍ കയറ്റി ഇരുന്നുകൊണ്ടാണ് ആടുന്നതുകണ്ടത്!!! ശ്രീകൃഷ്ണഭഗവാനും അര്‍ജ്ജുനവീരനും തന്റെ മുന്നില്‍ വന്നുനില്‍ക്കുന്ന അവസരത്തിങ്കല്‍, ഒരു ഭക്തബ്രാഹ്മണനു അവരുടെ മുന്നില്‍ ഞെളിഞ്ഞിരിക്കാനാവുമോ? (കൃഷ്ണകുമാറിന്റേയും പ്രമോദിന്റേയും മുന്നില്‍ കേശവന്‍ നമ്പൂതിരിക്ക് ഇരിക്കാമായിരിക്കും!)
.
ഈ കളിക്ക് പൊന്നാനിയായ് പാടിയത് ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയായിരുന്നു. ആദ്യ രണ്ടു രംഗങ്ങളിലേയും പാട്ട് നന്നായി. ‘വിധിമതം നിരസിച്ചീടാമോ’, ‘കല്യാണാലയേ ചെറ്റും’എന്നീ പദങ്ങള്‍ രാഗ-താള മാറ്റം വരുത്തിയില്ലെങ്കില്‍ ആസ്വാദകര്‍ തല്ലും എന്നോമറ്റോ ഗായകര്‍ ധരിച്ചുവശായിട്ടുണ്ടെന്നു തോന്നുന്നു. കാരണം ഇതു മാറ്റാത്തഗായകര്‍ ഇല്ല. ‘കല്യാണാലയേ’ എന്ന പദത്തിന്റെ രാഗം മാറ്റിയത് സഹിക്കാമെങ്കിലും കാലമാറ്റം ഉചിതമല്ല. പ്രസവം ആസന്നമാണെന്നും, രണ്ടുനാളിന്നിപ്പുറമുണ്ടാകുമെന്നും പത്നി പറയുന്നതുകേള്‍ക്കുന്നതോടെ ബ്രാഹ്മണന് പരിഭ്രമം കലശലാവുകയാണ്. പിന്നെ വേഗത്തില്‍ അര്‍ജ്ജുനനെ വിളിച്ചുകൊണ്ടു വരാമെന്നു പറയുന്ന ഭാഗത്തുള്ള ഈ പദത്തിന് ദ്രുതകാലഗതി തന്നെയാണ് ഉചിതം.ശിങ്കിടിപാടിയ ശ്രീ കലാനിലയം രാജീവന്‍ നാന്നായി പാടിയിരുന്നു. എന്നാല്‍ മറ്റൊരു ശിങ്കിടിക്കാരനായിരുന്ന ശ്രീ കലാമണ്ഡലം അജീഷ് പ്രഭാകറിന്റെ പാട്ട് ഒട്ടും നന്നായിരുന്നുമില്ല. ഈ കളിക്ക് ചെണ്ട് കൊട്ടിയ ശ്രീ സദനം ദിവാകരന്‍, പനമണ്ണ ശശി, കലാനിലയം രതീഷ് എന്നിവരും മദ്ദളം കൊട്ടിയ ശ്രീ കലാമണ്ഡലം ഓമനക്കുട്ടന്‍, കലാമണ്ഡലം പ്രശാന്ത് എന്നിവരും അത്ര നിലവാരം പുലര്‍ത്തിയിരുന്നില്ല.
.
ഈ കളിക്ക് ചുട്ടികുത്തിയിരുന്നത് ശ്രീ കലാനിലയം സജി ആയിരുന്നു. പതിവുപോലെ ഈ ദിവസവും തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് ശ്രീ ഏരൂര്‍ ശശിയും സംഘവുമായിരുന്നു.
.
ഈയിടെ കണ്ടതില്‍ ഏറ്റവും മോശമായിതോന്നിയതും, ഞാന്‍ കണ്ടിട്ടുള്ള സന്ദാനഗോപാലങ്ങളില്‍ ഏറ്റവും വളിപ്പായി തോന്നിയതുമായ ഒരു കളിയായിരുന്നു ഇത്. ഈ സന്ദാനഗോപാവും കഴിഞ്ഞദിവസത്തെ ത്രിഗര്‍ത്തവട്ടവും ഒക്കെ കണ്ടുകഴിഞ്ഞപ്പോള്‍, ഈ വിധത്തിലാണ് കഥകളിയുടെ പോക്ക് എങ്കില്‍, എനി കളികാണാനേ പോകാതിരിക്കുകയാണ് ഭംഗി എന്നുപോലും തോന്നിപോയി. ഇവരുടെയൊക്കെ ഗോഷ്ടികാണാനായും, കുറ്റം പറയാനുമായി മാത്രം നാമെന്തിന് ഉറക്കമൊഴിയണം? (വെറുതേയല്ല കഥകളിക്ക് ഇപ്പോള്‍ പ്രേക്ഷകര്‍ കുറയുന്നത്.)

14 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

“സന്ദാനഗോപാലം“ തെറ്റ്. സന്താനഗോപാലം ശരി. മണി ഇപ്പോ കളിയാക്കി കൊണ്ടാണല്ലോ എഴുതുന്നത്!.

സ്ഥായീ ഭാവം എന്നു പറയുമ്പോൾ അത് കഥമുഴുവനായി നോക്കിയാലുണ്ടാകുന്നതല്ലേ?? അല്ലാതെ രംഗം രംഗം ആയി സ്ഥായി ഉണ്ടാകില്ലല്ലൊ.
-സു-

വികടശിരോമണി പറഞ്ഞു...

മണി,
കാര്യങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് മണിയുടെ എഴുത്ത് ചിലയിടത്ത് കടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്.മണിക്കതിന് കഴിയാഞ്ഞല്ല,വേണ്ടെന്നു വെച്ചിട്ടാണ്,അല്ലേ?
വിമർശനത്തിൽ തെറ്റൊന്നുമില്ല.കുറച്ചുകൂടി വസ്തുനിഷ്ഠമായി വിശദീകരിക്കാൻ ശ്രമിച്ചാൽ നന്നായിരുന്നു.
കാലമിതു വിജയനുടെ കാലദോഷം അങ്ങനെ കാണിക്കുന്നതിലും തെറ്റു തോന്നുന്നില്ല.ചിലപ്പോഴൊക്കെ,സ്വയം ഞാൻ എന്നതിനു പകരം പലരും പേരുപയോഗിക്കാറുണ്ട്.(നല്ല ഉദാഹരണം കഥകളിയിൽത്തന്നെയുണ്ട്,കോട്ടക്കൽ ശിവരാമൻ.90 ശതമാനവും അദ്ദേഹത്തിന് ‘ഞാൻ’ഇല്ല,‘ശിവരാമ’നേ ഉള്ളൂ:)
കേശവൻ നമ്പൂതിരിക്ക് ഒരു സോകോൾഡ് ബ്രാഹ്മണ വേഷധാരിക്കു വേണ്ട ശരീരമുണ്ട്.(അതേയുള്ളൂ)
അദ്ദേഹത്തിന്റെ പരശുരാമനെ പുകഴ്ത്തിയും ചിലരിറങ്ങുന്നു,കഷ്ടം!
ആദ്യരംഗത്തിന്റെ സ്ഥായീഭാവം ഭക്തിയാണെന്ന നിരീക്ഷണം ഭാഗികമായേ ശരിയാവുന്നുള്ളൂ.ആ സൌഹൃദത്തിനു തന്നെയാണ് മുൻ‌തൂക്കം കൊടുക്കേണ്ടതെന്നു തോന്നുന്നു. “നാഥാ ഭവൽ‌ചരണ” എന്ന പദത്തെ മാത്രം വെച്ച് പരിശോധിക്കുന്നതിലാണ് പ്രശ്നം എന്നു തോന്നുന്നു.
അർജ്ജുനാഹങ്കാരത്തിന്റെ പത്തിയിൽ കിട്ടുന്ന അടിയാണ് സന്താനഗോപാലത്തിന്റെ ന്യൂക്ലിയസ്.അതിനെ ശോഭായമാനമാക്കുന്നത് ആ സൌഹൃദനിലയാണ്. “ചലിക്കും നളിനീദലമധ്യേ ലസിക്കു”ന്ന സൌഹൃദം.
സു-വിന്റെ അഭിപ്രായത്തോട് യോജിപ്പില്ല.ഒരു കഥക്ക് ഒന്നാകെ ഒരു സ്ഥായീഭാവം എന്ന കാഴ്ച്ച തെറ്റാണ്.കിർമീരവധത്തിന്റെ മുഴുവൻ സ്ഥായീഭാവം ശോകമല്ല.പക്ഷേ “ബാലേ കേൾ നീ”യുടെ സ്ഥായീഭാവം ശോകമാണ്.നരകാസുരവധമെന്ന കഥയുടെ മുഴുവൻ സ്ഥായീഭാവം ശൃംഗാരമല്ല.പക്ഷേ “ബാലികമാർ”എന്ന പതിഞ്ഞ പദത്തിന്റെ സ്ഥായീഭാവം ശൃംഗാരമാണ്....അങ്ങനെ...
ആശസകൾ!

Unknown പറഞ്ഞു...

felt very disappointed after reading the comments.

Santhanagopala moorrthiyaya poornatrayeeshante sannidhiyil kathakali nadakkumbol oru kuttiye polum organizers or who ever is in charge of managing the kali ... kittiyillengil !!!

i could visualize the actions .. seems it was really a "vazhipadu" kali. ..

really appreciate mani for expressing his bold views and comments.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ സൂ,
ഇവിടെയും അക്ഷര പിശാച്.....തിരുത്തിയിട്ടുണ്ട്. ചൂണ്ടികാണിച്ചുതന്നതില്‍ നന്ദി.
ഓരോ രംഗങ്ങളിലും സ്ഥായീഭാവം കഥാസന്തര്‍ഭാനുസൃതമായി മാറുമല്ലൊ.

@ വികടശിരോമണി,
ശിവരാമനേപ്പോലെ ഞാന്‍ എന്നു പറയാതെ എപ്പോഴും പേരുതന്നെ പറയുന്ന മറ്റുചിലരേയും എനിക്ക് നേരിട്ടറിയാം. എന്നാല്‍ ഇങ്ങനെയുള്ളവര്‍ ഒരിക്കലും ഞാന്‍ എന്നു പറയില്ല. എല്ലായിപ്പോഴും പേരേ പറയൂ. ഇവിടെ അര്‍ജ്ജുനന്റെ കാര്യം അങ്ങിനെയാണോ? ഇതൊന്നും ഇങ്ങനെ ന്യായീകരിക്കേണ്ട കാര്യമില്ല. നടന്‍ പദം കേട്ട് അതുപോലെ മുദ്രയങ്ങുകാട്ടുന്നു. ആരായാണ് അഭിനയിക്കുന്നത്,എന്താണ് സന്ദര്‍ഭം എന്നൊന്നൊന്നും ആലോചിക്കുന്നില്ല. അതിനാല്‍ മാത്രം പറ്റുന്ന പിഴവുകളാണിവ.

ശരിയാണ് ഭക്തികലര്‍ന്ന സൌഹൃദമാണല്ലൊ അര്‍ജ്ജുനന്റേത്.

@ അനുപമ,
ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ ഇടക്കിടെ വഴിപാടായി കഥകളി(സന്താനഗോപാലം) നടക്കാറുണ്ട്. അത് ഇതിലും നന്നാകാറുമുണ്ട്,അതിലൊക്കെ കുട്ടികളെ കിട്ടാറുമുണ്ട്,ഇതില്‍ കൂടുതല്‍ കാഴ്ച്ചക്കാരുമുണ്ടാകാറുണ്ട്!
ഇത്തവണ കഥകളി,കച്ചേരി പരിപാടികള്‍ മുന്‍കാലങ്ങളേപ്പോലെ അത്ര ഗംഭീരമായില്ല. ആ ഒരു സ്ന്റാന്റേര്‍ഡിലേക്ക് ഉയരുന്നില്ല. അറേഞ്ചുമെന്റുകള്‍ പോരാ. ചേച്ചിപറഞ്ഞപോലെ എല്ലാം വഴിപാടായി......

അജ്ഞാതന്‍ പറഞ്ഞു...

May be the trouble is on expecting something worthy from Krishnakumar and Kesavan Namboothiry. I wish Kesavan Namboothiry had deliberately watched a brahmanan of Vasu Pisharody.
But, dear Mani, I have lot of hope on Babu. I hope you can tell him personally what you thought, and if there's a reason he may understand it and consider for the next time.

AMBUJAKSHAN NAIR പറഞ്ഞു...

Mani,
Tomorows heroes performing their roles with out any resposiblity. They should think they all are in the name of a respectable institution which is for our arts. These artists were thinking that they were only the super artists. I am really appreciating your strong words about the Kathakali Santhanagopalam held at Thrippunithura.

VAIDYANATHAN, Chennai പറഞ്ഞു...

My dear Mani, As we sit togather and watched the whole Tripunithura Ulsavam, I am of the view that the comments/review expressed by you is 100% correct. You might remember, we sat togather and watched 'Santhanagopalam' like a COMEDY SHOW. If we go deep into that day's play, I think you have covered only 20% of the play. The other aatams are not at all price-worthy. (You said it right 'Valippu'). During the first scene itself, after the 'padattam' and 'ilaki attam', you remember what Arjunan asked to Sri Krishna! Is your brother Balarama is at home! Sri Krishna said..... yes, he is very much there. Then suddenly Arjuna asked.... "Will he be angry with me?". We both were laughing heavily on that scene. (For what Balabadran will get angry with Arjuna?). ഹസ്തിനാപുരത്തുനിന്നും വെറുംകൈയ്യോടെ അ൪ജ്ജുന൯ വന്നതിനാണോ ബലഭദ്ര൯ കോപപ്പെടുന്നത്? This is only 'tip of an ice-burg'. The whole attams were like this.

Haree പറഞ്ഞു...

:-)
മരുത്തോര്‍വട്ടത്തു കണ്ട സന്താനഗോപാലത്തില്‍ കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണന്‍ വാതിലടച്ചു കുറ്റിയിടുന്നത് ഉണ്ടായിരുന്നില്ല; പുള്ളി ‘ഇമ്പ്രൊവൈസ്’ ചെയ്തതാവും.

അവസാനരംഗത്തില്‍ കാലിന്മേല്‍ കാല്‍ കയറ്റിയുള്ള ആട്ടമൊക്കെ മരുത്തോര്‍വട്ടത്തും ഉണ്ടായി. അങ്ങിനെ നോക്കിയെഴുതുവാന്‍ തുടങ്ങിയാല്‍ രണ്ട് പോസ്റ്റുകൊണ്ടും തീരില്ലെന്നു തോന്നി!!!

അവസാനരംഗത്തില്‍ കുട്ടികളും ഉണ്ടാവുന്നതു തന്നെയാണ് ഭംഗിയെന്നു തോന്നുന്നു. അതും, ഭംഗിയായി മുണ്ടൊക്കെ ഉടുത്ത്, ഭസ്മക്കുറിയൊക്കെ അണിഞ്ഞ്, കഥകളിക്ക് ചേരുന്ന വിധത്തില്‍ വന്നാല്‍ നല്ല രസമല്ലേ?

“...കണ്ടിട്ടുള്ള സന്ദാനഗോപാലങ്ങളില്‍ ഏറ്റവും വളിപ്പായി തോന്നിയതുമായ ഒരു കളിയായിരുന്നു ഇത്. ഈ സന്ദാനഗോപാവും കഴിഞ്ഞദിവസത്തെ ത്രിഗര്‍ത്തവട്ടവും...” - തിരുത്തുകള്‍ പൂര്‍ണ്ണമായില്ല!

@ VAIDYANATHAN, Chennai,
സുഭദ്രയെ തട്ടിക്കൊണ്ടുപോയതിനാവുമോ ബലഭദ്രനിപ്പോഴും കോപം?

കഥകളിക്കൊരു രംഗസംവിധായകന്‍ ഉണ്ടാകേണ്ടതാണെന്നു തോന്നുന്നു. എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് നടന്മാര്‍ക്ക് അണിയറയില്‍ വെച്ച് ഈ സംവിധായകന്‍ പറഞ്ഞുകൊടുക്കണം... :-(
--

Srikumar K പറഞ്ഞു...

Balaramanu kopamundo? It is humourous. I enjoyed it. The Shapadham scene was also different and I liked it because there was no exaggeration like 3 times shapadhm. One Shapdham and one correction. That is clean. There are some good points to Kala Kesavan Namboodiri.

C.Ambujakshan Nair പറഞ്ഞു...

ബലരാമന് ഇഷ്ടപ്പെട്ട പാനിയം മദ്യമാണ്. വടക്കാംചേരിയിൽ നിന്നും ½ ബോട്ടിൽ വാങ്ങി വന്നിരുന്നെങ്കിൽ ഈഖേദം ഒഴിവാക്കാമായിരുന്നു. സന്താനഗോപാലത്തിന് ഈ ഗതിയെങ്കിൽ ! മറ്റു കഥകളുടെ നില എന്തായിരിക്കും? പൂ൪ണ്ണത്രയീശാ! അങ്ങേയ്ക്ക് ഈ ഗതി വന്നല്ലോ!

C.Ambujakshan Nair പറഞ്ഞു...

മണി,
കഥകളിയിൽ ഉണ്ടായിട്ടുള്ള ശൈലീഭേദങ്ങൾ, പ്രാദേശികമായ താൽപ്പര്യങ്ങൾക്കനുസൃതമായ ഇളകിയാട്ടങ്ങൾ, സംഗീത, മേള താളങ്ങൾ ഇവയുടെ ആസ്വാദനം ഇവകൾ അതാത് കാലഘട്ടങ്ങളിലെ കലാകാരന്മാരിൽ കൂടിയാണ് ആസ്വാദക൪ ആസ്വദിച്ചിരുന്നത്. മഹാകവി വള്ളത്തോൾ കഥകളിക്കുവേണ്ടി പലരോടും കൈനീട്ടിയതിന്റെ പേരിൽ ഉണ്ടായ സ്ഥാപനമാണ് കലാമണ്ഡലം. ആ സ്ഥാപനത്തിന്റെ മാന്യത നിലനി൪ത്താൻ കടമപ്പെട്ടവ൪ അരങ്ങിൽ കാട്ടുന്ന കോപ്രായങ്ങൾ വെളിച്ചത്തു കൊണ്ടുവരുവാനും ഒരു പരിധിവരെ കഥകളി ആസ്വാദനം മറ്റുള്ളവരിലേക്ക് പക൪ത്തുവാനും താങ്കളും മറ്റു ചില കലാസ്നേഹികളും ചെയ്യുന്ന ബ്ളോഗ്സ് സ്വാഗതാ൪ഹം തന്നെ. പണ്ട് നടന്മാർ കഥകളി നടത്തിയിരുന്ന തമ്പുരാക്കന്മാരും നമ്പൂതിരിമാരുടെയും ഇഷ്ടത്തിനൊത്ത് ഇളകിയാട്ടങ്ങൾ ആടിയിരുന്നു. നടനെ ഇവരിൽ നിന്നും സ്വതന്ത്രനാക്കിയത് കപ്ളിങ്ങാടൻ തിരുമേനിയാണ്.
കളരിച്ചിട്ടയിൽ അഭ്യാസം നേടാ൯ സാധിക്കാതെ കഥകളി ജീവിതമാ൪ഗ്ഗമായി സ്വീകരിച്ചിരുന്ന ചിലനടന്മാ൪ അന്നത്തെ ആസ്വാദകരെ സ്വാധീനിക്കാൻ അരങ്ങത്ത് ചില രസികത്തങ്ങൾ കാട്ടിയിരുന്നു. കാലം മാറി, ചിട്ടപ്രകാരമുള്ള അഭ്യാസം നൽകാൻ സ്ഥാപനങ്ങൾ ഉണ്ടായി. നടന്മാരുണ്ടായി. കഥകളി ലോകം അവരിലുമായി. എന്നാൽ അവരുടെ അടുത്ത യുവതലമുറക്കാർ അരങ്ങിൽ കോപ്രായങ്ങൾ കാട്ടുന്നത് വളരെ ഖേദകരമാണ് .
കഥകളിയിലെ മൂന്നു സമ്പ്രദായത്തിലെ ഗുരുക്കന്മാരുടെ ശിഷ്യനായി കഥകളിയിലെ മായാമുദ്രയായ കൃഷ്ണൻ നായരും, പുരാണജ്ഞാനം കൊണ്ട് അരങ്ങു കീഴ്പ്പടുത്തിയ മാങ്കുളവും, അവസരം കിട്ടുമ്പോഴെല്ലാം ചാക്ക്യാ൪ കൂത്തു കണ്ട് അതിൽ നിന്നും കിട്ടുന്ന സത്തുക്കൾ അരങ്ങിൽ യുക്തി പൂർവം അവതരിപ്പിച്ചിരുന്ന കീഴ്പ്പടം കുമാരൻ നായരും, അഭ്യാസത്തിന്റെ തികവിലും മുദ്രയുടെ വടിവിലും അരങ്ങിലെ രാജാവായ രാമൻകുട്ടി നായരും, നാട്യത്തിന്റെയും ഭാവത്തിന്റെയും സമന്വയം കൊണ്ട് കഥകളിയിലെ പച്ചവേഷങ്ങൾക്ക് ഒരു പുതിയ തലം സൃഷ്ടിച്ച ഗോപിയും മറ്റു കലാപ്രതിഭകളും ജ്വലിച്ച അരങ്ങുകൾ, കാലം ചില തുഗ്ളക്കുകളെ ഏൽപ്പിച്ചിരിക്കുന്നു. ഇവ൪ക്ക് തുണയായി കുറെ ഫാൻസും. നൂറരങ്ങല്ല നൂറായിരം അരങ്ങു നടത്തിയാലും കഥകളിയെ രക്ഷിക്കുക ഇനി പ്രയാസം എന്നു തോന്നുന്നു. നടന്മാർ അരങ്ങിൽ കാട്ടാറില്ലേ! വിധി അനുഭവിക്കുക തന്നെ എന്ന് ! അനുഭവിക്കുക.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ VAIDYANATHAN,
അതെ നമ്മള്‍ സന്താനഗോപാലം കണ്ട അനുഭവം കളികാണുന്നരീതിയിലല്ല, കോമഡിഷോപോലെ ആയിരുന്നു. അതെ നമ്മള്‍ കണ്ടവളിപ്പുകള്‍ മുഴുവന്‍ എനിക്ക് വാക്കുകളിലേക്ക് പകര്‍ത്താനായിട്ടില്ല. അതെയതെ ബലഭദ്രന്‍ ദേഷ്യപ്പെടുമോ എന്നചോദ്യവുമൊക്കെ കണ്ട് നമ്മള്‍ അത്ഭുതത്തിലായിപോയി. അതുപോലെ പലതും. പിന്നെ ‘ഇന്ന്’ , ‘ഇവിടെ’ എന്നീ മുദ്രകള്‍ മമ്മൂട്ടിയുടെ സ്തിരം ആക്ഷന്‍ പോലെ കാണിക്കുന്നതുകണ്ടും നമ്മള്‍ ഒരുപാട് ചിരിച്ചിരുന്നു....ഇപ്പോഴാണ് ഓര്‍ത്തത്.....

@ഹരീ
ഇങ്ങിനെ ഇബ്രവൈസ്ചെയ്തു തുടങ്ങിയാല്‍ കേശവന്‍ നമ്പൂതിരിയുടെ ബ്രാഹ്മണന്‍ തന്നെ നേരിട്ട് വൈകുണ്ഡത്തില്‍ പോയി ശിശുക്കളെ കൂട്ടികൊണ്ടുപോരുന്നതായും ആടും ഭാവിയില്‍.

കുട്ടികള്‍ ഇല്ലെങ്കിലും പ്രശ്നമില്ല. ഉണ്ടായാല്‍ നന്ന്. എന്നാല്‍ ഉണ്ടെങ്കില്‍ ഹരിപറഞ്ഞതുപോലെ കഥകളിക്ക് ഇണങ്ങുന്നരീതിയില്‍ വേഷംചെയ്തു വിടണം.

സുഭദയെതട്ടികൊണ്ടുപോയ പ്രശ്നമൊക്കെ എന്നെ കഴിഞ്ഞതല്ലെ......സന്ദാനഗോപാലം കുരുക്ഷേത്രയുദ്ധത്തിനും ശേഷമല്ലെ നടക്കുന്നത്.
പിന്നെ കോപിക്കാനൊരു കാരണം നമുക്കു തോന്നുന്നത്.....നായരേട്ടന്‍ പറഞ്ഞതുതന്നെ :)

@ Srikumar K
ശപഥത്തിന്റെ ഭാഗം കൂടുതല്‍ ദീര്‍ഘിപ്പിക്കാതെ മിതമായ രീതിയില്‍ കഴിച്ചുകൂട്ടിയതു നല്ലകാര്യം തന്നെ.

@ nair
എന്തുചെയ്യാം...നമ്മള്‍ ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥരായിപോയി.

Dr. Evoor Mohandas പറഞ്ഞു...

Mani's 'Santhanagopalam' account seems to be a honest one. In these days of 'fanism', it is very rare to see 'honest' analysis of a kali!. 'Fans' trumpet any trash as outstanding! Please write boldly like this, that will be good for kathakali in the longrun.

The'Kalamandalam viral disease' is again seen in this kathakali. In this disease, the senior artist will behave like a 'chattambi' to the junior artist on the stage, irrespective of their character on stage. Here it's Ass. Prof. Krishnakumar vs nobody Promod. But if Krishnakumar meets Gopiasan on stage, Gopi will be the 'ASAN' and Krishnakumar, the 'humble sishya'. If Ramankutty Asaan is tipped against Gopiasan, then the former will be the 'BOSS' and Gopi, the 'humble servant' on stage. They say hell with 'kathapaathrams', because they are more concerned about their 'gurushisyaparambarathvam'. Is this also a trait of the special 'chitta'?

Santhanagopalam is such a beautiful kathakali that spectators totally get absorbed in it it. I have seen several such 'santhanagopalam'kalis. But the present account again demonstrates that great chitta or name like 'Kalamandalam' is not make any sense to such stories and on the other hand makes nonsense. What is required is simply good actors who knows what they are doing. That's all and nothing more.

With respect to this one kali, I completely agree with Mr. Nair on the following

നൂറരങ്ങല്ല നൂറായിരം അരങ്ങു നടത്തിയാലും കഥകളിയെ രക്ഷിക്കുക ഇനി പ്രയാസം എന്നു തോന്നുന്നു. നടന്മാർ അരങ്ങിൽ കാട്ടാറില്ലേ! വിധി അനുഭവിക്കുക തന്നെ എന്ന് ! അനുഭവിക്കുക.

Mohandas

C.Ambujakshan Nair പറഞ്ഞു...

ബലരാമന് പാണ്ഡവേരാട് േകാപം േതാന്നാ൯ കാരണം ശിഷ്യനായ
ദുേര്യാധന വധം തന്െന.