പന്നിക്കോട്ടരി വിഷ്ണുക്ഷേത്രത്തിലെ മണ്ഡല ഉത്സവം

മണ്ണാര്‍കാടിനടുത്തുള്ള പന്നിക്കോട്ടിരി മഹാവിഷ്ണുക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തിന്റെ ഭാഗമായി 23/12/08ന് കഥകളിനടന്നു. രാത്രി11:30ന് വിളക്കുവെച്ച കളിയില്‍ ‘രാവണോത്ഭവം’ കഥയാണ് അവതരിപ്പിക്കപ്പെട്ടത്.
.
.
ബ്രഹ്മാവില്‍നിന്നും വരംവാങ്ങി ഉഗ്രപതാപബലശാലിയായിതീര്‍ന്ന രാവണന്‍, താന്‍ ഇങ്ങിനെ ബ്രഹ്മാവിനെ തപസ്സുചെയ്യാനുണ്ടായ കാരണവും, തപസ്സുചെയ്ത വരംവാങ്ങിയ സംഭവവും, ഓര്‍ക്കുന്നതായി ആടുന്ന ആട്ടമാണ് ഇതിലെ സുപ്രധാനഭാഗം. പതിഞ്ഞ തൃപുടയില്‍ തുടങ്ങി ക്രമമായി കാലമുയര്‍ന്നുവരുന്നരീതിയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതും മേളപ്രാധാന്യമുള്ളതുമായ ആട്ടമാണിത്. അത്യന്തം കളരിചിട്ടയിലുള്ള ഈ ഭാഗം അവതരിപ്പിക്കുവാനായി നടന് നല്ല കായികക്ഷമതയും കളരിയഭ്യാസവും ആശ്യമാണ്. ഇവിടെ രാവണനായി എത്തിയിരുന്ന ശ്രീ കലാമണ്ഡലം സോമന്‍ ഭംഗിയായിതന്നെ ഈ വേഷം അരങ്ങില്‍ അവതരിപ്പിച്ചിരുന്നു. ചിലഭാഗങ്ങളിലൊക്കെ അനുഭവം പോരാ എന്നുതോന്നിയിരുന്നു. എന്നാല്‍ അങ്ങിനെ തോന്നുവാന്‍ മേളവും ഒരു കാരണമായിരുന്നു. കഥകളിമേളത്തിന് സാധാരണയായി ചെണ്ടയും മദ്ദളവും ആണല്ലൊ ഉപയോഗിക്കുക. എന്നാല്‍ ഇവിടെ ഇവകളെകൂടാതെ രാവണന്റെ തപസ്സാട്ടം മുതല്‍(തൃപുട രണ്ടാംകാലം മുതല്‍) കൊമ്പ്, തിമില, മിഴാവ് എന്നീ വാദ്യങ്ങളും മേളത്തിന് ഉപയോഗിച്ചിരുന്നു. കുറച്ചുകൂടി ശബദബഹളം സൃഷ്ടിക്കാം എന്നല്ലാതെ ഇതുകൊണ്ട് കളിക്ക്, പ്രത്യേകിച്ച് നടന് എന്തെങ്കിലും പ്രയോജനമുള്ളതായി തോന്നിയില്ല. എന്നു മാത്രമല്ല ഇത്, ചെണ്ടയും മദ്ദളവും മുദ്രക്കുകൂടികൊണ്ട് ചെയ്യുന്ന മേളത്തിന് വിഘാതമാവുന്നതായും തോന്നി. ഈ സാഹചര്യത്തിലായതുകൊണ്ടായിരിക്കാം ശ്രീ കലാമണ്ഡലം ബലരാമന്റെ നേത്യത്വത്തിലുള്ള ചെണ്ടക്കാരുടെ മേളവും അത്ര ശോഭിച്ചുകണ്ടില്ല. ശ്രീ കലാമണ്ഡലം നാരായണന്‍ നായര്‍, ശ്രീ കലാമണലം ഹരികുമാര്‍ എന്നിവരായിരുന്നു മദ്ദളക്കാര്‍.
.



.

ഈ കളിക്ക് പൊന്നാനിപാടിയിരുന്ന ശ്രീ കലാമണ്ഡലം മോഹനകൃഷ്ണന് പദങ്ങള്‍ മനപാഠമല്ലായിരുന്നതിനാല്‍ നോക്കിയാണ് പാടിയിരുന്നത്. അങ്ങിനെ പാട്ടിന്റെ സ്തിതിയും പരിതാപകരമായി. മഞ്ചുതര, മാങ്ങോടാണ് ഈ കളിക്ക് കോപ്പും അണിയറയും കൈകാര്യംചെയ്തത്. അവശ്യത്തിലധികം ഉയര്‍ന്ന് പരന്നരീതിയിലായിരുന്നു സോമന്റെ വേഷം ഉടുത്തുകെട്ടിച്ചിരുന്നത്.
.


.
ചുരുക്കത്തില്‍ സോമന്‍ നന്നായിപ്രവര്‍ത്തിച്ചുവെങ്കിലും കളി മൊത്തത്തില്‍ മെച്ചമായില്ല.

1 അഭിപ്രായം:

C.Ambujakshan Nair പറഞ്ഞു...

കഴിവുളള കലാകാരന്മാർ ഉണ്ട് എന്നു അറിയുന്നത് ആനന്ദകരം.