കളിയരങ്ങിന്റെ 415മത് മാസപരിപാടിയും ഹൈദ്രാലിസ്മാരകപുരസ്ക്കാരദാനവും

കോട്ടയം കളിയരങ്ങിന്റെ 415മത് മാസപരിപാടി 02/11/08ന് വൈകിട്ട് 4ന് കോട്ടയം ശ്രീരംഗംഹാളില്‍‌വെച്ച് നടന്നു. ഇതിനോടനുബന്ധിച്ച് കലാമണ്ഡലം ഹൈദ്രാലിസ്മാരക പുരസ്ക്കാരദാനവും നടന്നു. പ്രമുഖ കഥകളി ഗായകന്‍ ശ്രീ കോട്ടക്കല്‍ നാരായണനായിരുന്നു ഇത്തവണത്തെ പുരസ്ക്കാരജേതാവ്. രാഗതാളബോധം, അക്ഷരസ്ഫുടത, കഥാപരിജ്ഞാനം, സഹകലാകാരന്മാരുമായുള്ള യോജിപ്പ്, അരങ്ങുനിയന്ത്രണശേഷി, കുലീനമായപെരുമാറ്റം തുടങ്ങി ഒരു കഥകളിഗായന് അവശ്യം ആവശ്യമായ യോഗ്യതകള്‍കൊണ്ട് അനുഗ്രഹീതനും കോട്ടക്കല്‍ പി.എസ്സ്. വി.നാട്ട്യസംഘത്തിലെ പ്രധാന‌ ഭാഗവതരും, സമാദരണീയമായ വ്യക്തിത്വത്തിനുടമയുമായ ശ്രീ കോട്ടക്കല്‍ നാരായണന് ഹൈദ്രാലിസ്മാരകപുരസ്ക്കാരവും പ്രശസ്തിപത്രവും പ്രശസ്ത ചലചിത്രനടനും, കഥകളിയാസ്വാദകശ്രേഷ്ഠനുമായ പ്രൊഫസര്‍ ബാബു നമ്പൂതിരി സമ്മാനിച്ചു.

ശ്രീ കോട്ടക്കല്‍ നാരായണന് ഹൈദ്രാലിസ്മാരകപുരസ്ക്കാരവും പ്രശസ്തിപത്രവും പ്രൊഫ.ബാബു നമ്പൂതിരി സമ്മാനിക്കുന്നു.
.
കര്‍ണ്ണാടകസംഗീതത്തിലെ ‘ബാണി’ എന്നതുപോലെ കഥകളിസംഗീതാലാപനത്തിലും പലശൈലികളും ഉണ്ടെന്നും, അതില്‍ വെങ്കിടകൃഷ്ണഭാഗവതര്‍, നമ്പീശന്‍, കുറുപ്പ് തുടങ്ങിയവരീലൂടെ വളര്‍ന്ന്, പിന്നീട് കലാമണ്ഡലം ശൈലിയായിതീര്‍ന്ന ഒന്നുണ്ട്. അതില്‍ ഗമകപ്രയോഗങ്ങളും വഹകളുമാണ് പ്രധാനമായി പ്രയോഗിക്കുന്നതെന്നും, അതുകൂടാതെ അത്രപ്രശസ്തമായതല്ലായെങ്കിലും വാസുനെടുങ്ങാടിയുടെ ഒരു ശൈലിയും കഥകളിസംഗീതത്തില്‍ ഉണ്ട്. ആ ശൈലിപിന്തുടരുന്ന ആളാണ് ശ്രീ കോട്ടക്കല്‍ നാരായണന്‍ എന്നും, ഈ ശൈലിയില്‍ ബൃഗകളുടെ പ്രയോഗമാണ് അധികമായി കണ്ടുവരുന്നതെന്നും സമ്മാനദാനത്തോടനുബന്ധിച്ച് നടത്തിയ ലഘുപ്രസംഗത്തില്‍ ബാബു നമ്പൂതിരി പറഞ്ഞു. എന്നാല്‍ വാസു നെടുങ്ങാടി, പരമേശ്വരന്‍ നമ്പൂതിരി എന്നിവരുടെ ശിക്ഷണത്തിനൊപ്പം നമ്പീശന്റേയും ഉണ്ണികൃഷ്ണക്കുറുപ്പിന്റേയും കൂടെ ശിഷ്യത്വവും ലഭിക്കാനിടയായതിനാല്‍ നാരായണന് ആ ശൈലിയും ഗ്രഹിക്കാനായിട്ടുണ്ട്. ഇങ്ങിനെ ഇരുശൈലികളുടേയും ഗുണപരമയായൊരു സംയോജനം നാരായണനില്‍ കാണാന്‍കഴിയുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ കഥകളിസംഗീതാലാപനത്തില്‍ അധികമായും അനാവശ്യമായും കണ്ടുവരുന്ന രാഗമാറ്റപ്രവണതയില്‍ ആശങ്കപ്പെട്ട അദ്ദേഹം, രാഗം മാറ്റല്‍ ഈ രീതിയില്‍ തുടര്‍ന്നുപോയാല്‍ വരും കാലത്ത് പദത്തിന്റെ സാഹിത്യംകൂടെ മാറ്റിപാടിയാലും അത്ഭുതപ്പെടേണ്ടതില്ല എന്നും പറഞ്ഞു. പണ്ട്, കളരിയില്‍ പാടിയിരുന്ന ശ്രുതിക്കുതന്നെ അരങ്ങിലും പാടിയിരുന്നു. എന്ന് അങ്ങിനെ പാടുന്ന‌ എത്രഗായകരുണ്ടെന്ന് ചോദിച്ച അദ്ദേഹം, രംഗത്തില്‍ മൈക്കിന്റെ കഴിവുകള്‍ ചൂഷണംചെയ്തു പാടുന്നവരാണിന്നത്തെ ഗായകരെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്നത്തെ കഥകളിഗായകരില്‍ വെതിരിക്തനായ ആളാണ് കോട്ട:നാരായണന്‍ എന്ന് ബാബു നമ്പൂതിരി കൂട്ടിചേര്‍ത്തു.


പ്രശസ്തിപത്രം
.
തുടര്‍ന്ന് കഥകളിയും നടന്നു. കല്യാണസൌഗന്ധികമായിരുന്നു കഥ. കല്യാണസൌഗന്ധികം ആട്ടകഥയും അതിന്റെ രംഗാവതരണരീതിയും ഇവിടെ വായിക്കാം.

"പാഞ്ചാല രാജ തനയേ”

ശ്രീ സദനം കൃഷ്ണന്‍‌കുട്ടിയായിരുന്നു ഭീമസേനനായി എത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ ‘പാഞ്ചാലരാജതനയേ’ എന്ന പതിഞ്ഞപദവും അതിന്റെ ഇരട്ടിയും ഒന്നും അത്ര അനുഭവവത്തായിരുന്നില്ല. പതിഞ്ഞകാലത്തിലുള്ള പദാഭിനയത്തിലും കലാശങ്ങളിലുംപോലും ഒരുചടുലത ഇടക്കിടക്ക് ഇദ്ദേഹത്തില്‍ പ്രകടമായിരുന്നു. ‘ചാഞ്ചാടി മോദം ’ തുടങ്ങിയ ഭാഗങ്ങളിലെ നൃത്തങ്ങള്‍ക്ക് മനോഹാരിതയൊന്നും തോന്നിയില്ല. വെറുമൊരു ബഹളം മാത്രമായെ അനുഭവപ്പെട്ടുള്ളു. ശ്രീ കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരിയാണ് പാഞ്ചാലിയായി വേഷമിട്ടിരുന്നത്. പാഞ്ചാലിക്ക് ശൃഗാരമല്ല മറിച്ച് ഒരു വീരരസമായിരുന്നു സ്ഥായി എന്നു തോന്നി. ആദ്യരംഗത്തിന്റെ അവസാനത്തിലും തുടര്‍ന്ന് ഉള്ള വനവര്‍ണ്ണനയിലും പതിവ് ആട്ടങ്ങള്‍ എല്ലാം അവതരിപ്പിക്കുകയുണ്ടായി. ‘അജഗരകബളിത’വും അഭിനയിച്ചുവെങ്കിലും ആട്ടതിന് ഒരു അടുക്കും ചിട്ടയും പോരായിരുന്നു.
“ശൈലമുകളിലെന്നാലും”

ഹനുമാനായെത്തിയത് ശ്രീ സദനം നരിപ്പറ്റ നാരാരയണന്‍ നമ്പൂതിരിയായിരുന്നു. ആശാനായ കീഴ്‌പ്പടം കുമാരനായരുടെ രീതിയില്‍തന്നെയാണ് ഇദ്ദേഹം ഹനുമാനെ അവതരിപ്പിച്ചത്. തപസ്സില്‍നിന്നും ഞെട്ടിയുണരുന്ന ഹനുമാന്‍ ലോകനാശകാലം ആയോ എന്ന് ശങ്കപ്പെടുന്നു. ‘കാരണം പണ്ട്, ശ്രീരാമസ്വാമി പട്ടാഭിഷേകം കഴിഞ്ഞ് ഓരോ ഓരോ കപികളെ വിളിച്ച് സമ്മാനങ്ങള്‍ നല്‍കിയ സമയത്ത് എന്നെയും വിളിച്ച് ഇഷ്ടവരം ചോദിച്ചുകൊള്ളുവാന്‍ കല്‍പ്പിച്ചു. സ്വാമിയുടെ പാദസ്മരണ മനസ്സില്‍ ഇളക്കമില്ലാതെ നിലനിന്നാല്‍ മാത്രം മതി എന്ന് ഞാന്‍ അറിയിച്ചപ്പോള്‍, ലോകാവസാനകാലത്തോളം നിന്റെ ഭക്തിക്ക് ഇളക്കമില്ലാതെയിരിക്കട്ടെ എന്ന് അദ്ദേഹം അനുഗ്രഹിച്ചിട്ടുണ്ട്.’ എന്നുചിന്തിച്ച് ചുറ്റും നോക്കുന്ന ഹനുമാന്‍ പൂത്തും തളിര്‍ത്തും ഫലങ്ങളോടുകൂടിയും നില്‍ക്കുന്ന സസ്യജാലം കണ്ട്, ലോകാവസാനകാലം ആയിട്ടില്ലാ എന്നു മനസ്സിലാക്കുന്നു. പിന്നെ തന്റെ തപസ്സിന് ഇളക്കംതട്ടാന്‍ കാരണമെന്ത് എന്ന് ചിന്തിക്കുന്ന ഹനുമാന്‍, ദൂരെ ശബ്ദംകേള്‍ക്കുന്ന സ്ഥലത്തേക്ക് ശ്രദ്ധിച്ച് നോക്കുകയും, ഭീമന്‍ വരുന്നത് കാണുകയും ചെയ്യുന്നു.

“മനസി മമ കിമപി ബത”

പദത്തിലെ “മനസി മമ കിമപി ബത” എന്നിടത്ത് അഷ്ടകലാശവും എടുക്കുകയുണ്ടായി. ‘കനിവോടിവനുടെയ’ എന്ന് ചൊല്ലിവട്ടം തട്ടിയപ്പോള്‍, ഭീമനെ പണ്ട് ദുര്യോധനന്‍ വിഷം നല്‍കി ബോധംകെടുത്തി, കൈകാലുകള്‍ ബന്ധിച്ച് നദിയില്‍ ഒഴുക്കിയതും, നദിയിലൂടെ ഒഴുകി ഭീമന്‍ നാഗലോകത്ത് ചെന്നതും, വായുപുത്രനാണെന്നു മനസ്സിലാക്കിയ നാഗരാജന്‍ അമൃതതുല്യമായ പാനീയം ഭീമനു നല്‍കിയതും, അതിനാല്‍ ബോധക്ഷയം മാറുക മാത്രമല്ല പതിനായിരം ആനകളുടെ ബലം സിദ്ധിക്കുകയും ചെയ്തിട്ടുണ്ടെന്നും സ്മരിച്ച്, അങ്ങിനെയുള്ള ഇവനെ ഒന്നു പരീക്ഷിക്കണം എന്നു തീരുമാനിക്കുന്നു.

“ജരകൊണ്ടു നടപ്പാനും ”

ഭീമപരീക്ഷണാര്‍ദ്ധം വൃദ്ധവാനരനായിതീര്‍ന്ന ഹനുമാന്‍ ഭീമന്റെ മാര്‍ഗ്ഗത്തില്‍ വാല്‍ നീട്ടിയിട്ടുകൊണ്ട് ശയിക്കുന്നു. ഇവിടെയെത്തി തന്റെ മാര്‍ഗ്ഗത്തില്‍ കിടക്കുന്ന മൂളിക്കുരങ്ങിനോട് മാറിക്കിടക്കുവാന്‍ ഭീമന്‍ കല്‍പ്പിക്കുന്നു. ഇവിടെ ഭീമന്റെ വീര്യ-ദേഷ്യഭാവങ്ങളും വൃദ്ധവാനരനോടുള്ള നിസാരഭാവവും മറ്റും വേണ്ടവിധം പ്രകടിപ്പിക്കുന്നതില്‍ സദനം കൃഷ്ണന്‍‌കുട്ടി വിജയിച്ചില്ല.
.
നരിപ്പറ്റയുടെ ഹനുമാനും ഭീമനോടുള്ള വാത്സല്യഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ അത്രകണ്ട് നന്നായില്ല.

“ഭീയേതി ഭീമം പതിതം പദാന്തേ”

അന്ത്യഭാഗത്തെ ആട്ടം ഇങ്ങിനെയായിരുന്നു-
‘താമസിയാതെ പൂതേടിയുള്ള നിന്റെ യാത്ര തുടരുക’ എന്നു നിര്‍ദ്ദേശിക്കുന്ന ഹനുമാനോട് ഭീമന്‍ ‘സൌഗന്ധിക പൂക്കള്‍ എവിടെയാണ് കിട്ടുക?’ എന്ന് ചോദിക്കുന്നു. ‘അത് അറിയാതെയാണ് നീ പുറപ്പെട്ടത് അല്ലെ. പെണ്ണിന്റെ വാക്കുകേട്ടയുടന്‍ ചാടിപുറപ്പെട്ടു. ങാ, സാരമില്ല പറഞ്ഞുതരാം. വൈശ്രവണന്റെ ഉദ്യാനത്തില്‍ ചെന്നാല്‍ നിനക്ക് ധാരാളം സൌഗന്ധികപൂക്കള്‍ ശേഖരിക്കാം’ എന്നു പറഞ്ഞ് ഹനുമാന്‍ അങ്ങോട്ടേക്കുള്ള വഴിയും കാട്ടികൊടുത്തു. ‘അതിനു തടസം എന്തെങ്കിലും ഉണ്ടോ?’ എന്നു ചോദിച്ച ഭീമനോട് ‘എന്താ ഭയമുണ്ടോ?’ എന്നൊരു മറുചോദ്യമാണ് ഹനുമാന്‍ ചോദിച്ചത്. ‘ഇല്ല, പേടിയൊന്നും ഇല്ല’ എന്ന് ഭീമന്‍ മറുപടിയും പറഞ്ഞു. ‘എന്നാല്‍ ഉടന്‍ പുറപ്പെട്ടുകൊള്ളുക’ എന്ന് പറഞ്ഞ് ഹനുമാന്‍ ഇരുന്നു. ഭീമന്‍ പുറപ്പെട്ടുന്നു. അപ്പോഴാണ് തന്റെ ഗദയുടെ കാര്യം ഭീമന് ഓര്‍മ്മവരുന്നത്. ഉടനെ തിരിച്ചുവരുന്ന ഭീമന്‍, അവിടെയെവിടെയെങ്കിലും ഗദ വീണു കിടക്കുന്നുണ്ടോയെന്ന് പരിസരത്തൊക്കെ പരതിനോക്കി. പിന്നെ ഹനുമാനെ പതുക്കെ സമീപിച്ച് കാര്യം അറിയിക്കുന്നു. ഒടുവില്‍ പ്രീതനായ ഹനുമാന്‍ ഭീമനെ ഗദനല്‍കി അനുഗ്രഹിച്ച് യാത്രയാക്കുന്നു.
.
ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാനിലയം രാജീവനും ചേര്‍ന്ന് സംഗീതവും ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും(ചെണ്ട) ശ്രീ കലാമണ്ഡലം അച്ചുതവാര്യരും(മദ്ദളം) ചേര്‍ന്ന് മേളവും കൈകാര്യം ചെയ്തു. കലാനിലയം സജി ചുട്ടികുത്തിയ കളിയ്ക്ക് കുടമാളൂര്‍ ദേവീവിലാസം കഥകളിയോഗത്തിന്റെ കോപ്പുകളായിരുന്നു ഉപയോഗിച്ചിരുന്നത്.


1 അഭിപ്രായം:

വികടശിരോമണി പറഞ്ഞു...

നന്നായി.നാരായണനെ വൈകിയാണങ്കിലും കഥകളിലോകം ഓർത്തല്ലോ.
വെങ്കിടകൃഷ്ണഭാഗവതർ-നമ്പീശൻ-കുറുപ്പ്--അങ്ങനെ കലാമണ്ഡലം വഴി,മറ്റൊരു വാസുനെടുങ്ങാടിവഴി-ആ നിരീക്ഷണമൊന്നും എനിക്കു ഭക്ഷിക്കാനാവുന്നില്ല.
സദനം സ്കൂളിന്റെ സൌഗന്ധികം മോശമായീന്ന് ചുരുക്കം,ല്ലേ?
ആശംസകൾ.