തൃപ്പൂണിത്തുറ ഉത്സവം മൂന്നാം ദിവസം

വൃശ്ചികോത്സവത്തിന്റെ മൂന്നാം ഉത്സവദിവസമായിരുന്ന 18/11/09ന്
രാത്രി 12:15ന് മാസ്റ്റര്‍ മിഥുന്‍ മുരളിയുടെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. തുടര്‍ന്ന് നളചരിതം മൂന്നാംദിവസം കഥ അവതരിപ്പിക്കപ്പെട്ടു.

ദമയന്തിയെ ഉപേക്ഷിച്ച് ചിന്തിതനായി കാട്ടിലൂടെ ഉഴന്ന നളന്‍ പല
കാഴ്ച്ചകളും കണ്ട്, ദമയന്തിയേഓര്‍ത്ത് ദു:ഖിച്ച് നടക്കവെ ആരോ തന്റെ നാമം വിളിച്ച് കരയുന്നതായി കേള്‍ക്കുന്നു. ആരെന്ന് അന്യൂഷിക്കവെ കാട്ടുതീയില്‍ പെട്ട ഒരു സര്‍പ്പമാണ് കരയുന്നതെന്ന്‍ കണ്ട നളന്‍, അവന്റെ അപേക്ഷപ്രകാരം കാട്ടുതീയില്‍ചാടി സര്‍പ്പത്തിനെ ചുമലില്‍ എടുത്തുകൊണ്ടുപോന്ന് രക്ഷിക്കുന്നു. ഈ സമയത്ത് സര്‍പ്പം നളനെ ദംശിക്കുകയും നളന്റെ രൂപം വികൃതമായി തീരുകയും ചെയ്യുന്നു. ഇതുകണ്ട് പരിഭവപ്പെടുന്ന നളനോട് ഞാന്‍ കദ്രുപുത്രനായ കാര്‍കോടകന്‍ ആണെന്നും നിന്നെ ആരും അറിയാതെ ഇരിക്കുവാനാണ് രൂപമാറ്റം വരുത്തിയതെന്നും സര്‍പ്പശ്രേഷ്ഠന്‍ അറിയിക്കുന്നു. ആളെതിരിച്ചറിഞ്ഞതോടെ നളന്‍ കാര്‍ക്കോടകനെ വന്ദിക്കുന്നു. നീ ബാഹുകനെന്ന് നാമമാക്കിക്കൊണ്ട് സാകേതത്തില്‍ പോയി ഋതുപര്‍ണ്ണരാജനെ സേവിച്ച് വസിക്കുവാനും, ഋതുപര്‍ണ്ണനില്‍ നിന്നും അക്ഷഹൃദയമന്ത്രം വശമാക്കിയാല്‍ നിന്റെ കലിബാധ ഒഴിയുമെന്നും, പിന്നെ താമസിയാതെ ഭൈമിയെ കാണുവാന്‍ സാധിക്കുമെന്നും പറഞ്ഞ് അനുഗ്രഹിച്ച് കാര്‍ക്കോടകന്‍ പോകുന്നു. കാര്‍ക്കോടക നിദ്ദേശാനുസ്സരണം അയോദ്ധ്യയിലെത്തി ഋതുപര്‍ണ്ണന്റെ സേവകനായി കഴിയുന്ന ബാഹുകന്‍ രാജാവിന്റെ വിശ്വസ്തനായി തീരുന്നു. ഈ സമയത്ത് നളനാല്‍ ഉപേക്ഷിക്കപ്പെട്ട് കാട്ടില്‍ അലയുകയും, തന്റെ ചിറ്റമ്മയുടെ രാജ്ജ്യത്തെത്തി കൊട്ടാരത്തിലെ പരിചാരികയായി കഴിയുകയും, പിന്നീട് സുദേവനാല്‍ തിരിച്ചറിയപ്പെട്ട് സ്വരാജ്ജ്യത്തിലെത്തപ്പെടുകയും, നളനെ കണ്ടെത്തുവാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയും, പര്‍ണ്ണാദനില്‍ നിന്നും നളസമാനനായ ഒരാള്‍ ഋതുപര്‍ണ്ണസൂതനായി സാകേതത്തിലുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്ത ദമയന്തി അവനെ ഇവിടേയ്ക്ക് വരുത്തുവാന്‍ ഒരു ഉപായം ചെയ്ത് സഹായിക്കാന്‍ സുദേവനോട് അപേക്ഷിക്കുന്നു. ദമയന്തിയുടെ രണ്ടാം സ്വയംവരം എന്നൊരു വ്യാജം പറഞ്ഞ് അവരെ വരുത്താം എന്ന് ഉറപ്പിച്ച് സുദേവന്‍ അയോദ്ധ്യയിലെത്തി ഋതുപര്‍ണ്ണസഭയില്‍ കാര്യം അവതരിപ്പിക്കുന്നു. ഉടന്‍ തന്നെ കുണ്ഡിനത്തിലേയ്ക്ക് പോകാനുറച്ച് ഋതുപര്‍ണ്ണന്‍ വേഗത്തില്‍ തേര്‍ തെളിച്ച് നാളെ സൂര്യോദയത്തിനുമുന്‍പ് തന്നെ കുണ്ഡിത്തിലെത്തിക്കുവാന്‍ ബാഹുകനോട് കല്‍പ്പിക്കുന്നു. ഋതുപര്‍ണ്ണന്‍ വാഷ്ണേയനോടൊപ്പം ബാഹുകന്‍ തെളിക്കുന്ന തേരില്‍ കയറി അന്യരാരുമറിയാതെ വേഗം കുണ്ഡിനത്തിലേയ്ക്കു ഗമിക്കുന്നു. യാത്രക്കിടയില്‍ തന്റെ ഉത്തരീയം വീണുപോയെന്നും, അതെടുക്കുവാനായി രഥം നിര്‍ത്തുവാനും ബാഹുകനോട് ആവശ്യപ്പെടുന്നു. അശ്വഹൃദയവിദ്യ വശമുള്ള താന്‍ വളരെ ശ്രീഘ്രഗതിയിലാണ് തേര്‍തെളിക്കുന്നതെന്നും, ഉത്തരീയം യോജനകള്‍ക്കു പുറകിലായി പോയി എന്നും, അതെടുക്കാന്‍ നിന്നാല്‍ സമയം വൈകുമെന്നും ബാഹുകന്‍ അറിയിക്കുന്നു. വേഗത്തില്‍ പോകുന്ന തേരിലിരുന്നുകൊണ്ട് കാണുന്ന താന്നിമരത്തിന്റെ ഇലകളും കായ്കളും കൃതമായി പ്രവചിക്കുന്ന ഋതുപര്‍ണ്ണനില്‍ നിന്നും അതിനാധാരമായ അക്ഷഹൃദയമന്ത്രം വശമാക്കുവാന്‍ ബാഹുകന്‍ താല്‍പ്പര്യപ്പെടുന്നു. അശ്വഹൃദയമന്ത്രം പകരമായി നല്‍കാമെന്ന നിബന്ധനമേല്‍ ഋതുപര്‍ണ്ണന്‍ ബാഹുകന് അക്ഷഹൃദയം ഉപദേശിച്ചുനല്‍കുന്നു. ദിവ്യമന്ത്രം വശമായതോടെ തന്നെ വിട്ട് കലി പുറത്തുവരുന്നുവെന്ന് മനസ്സിലാക്കിയ ബാഹുകന്‍ മന്ത്രപരീക്ഷണം എന്ന സൂത്രം പറഞ്ഞ് ഋതുപര്‍ണ്ണവാഷ്ണേയന്മാരെ തേരില്‍ ഇരുത്തി താന്നിമരചുവട്ടിലേയ്ക്ക് മാറുന്നു. പുറത്തുവന്ന കലിയെ ബാഹുകന്‍ വര്‍ദ്ധിച്ച രോഷത്തോടെ നശിപ്പിക്കുവാന്‍ തുനിയുന്നു. അധര്‍മ്മം തന്റെ വൃതമാണെനും ബലം ക്ഷയിച്ച് അങ്ങയുടെ മുന്നില്‍ വണങ്ങുന്ന തന്നോട് ക്ഷമിക്കേണമേ എന്നും അപേക്ഷിക്കുന്ന കലിയെ, ഇനി മേലില്‍ തന്റെ രാജ്യത്തെന്നല്ല തന്റെയോ ദമയന്തിയുടേയോ ഋതുപര്‍ണ്ണന്റേയോ നാമം ഉച്ചരിക്കുന്ന പ്രദേശത്തുപോലും പ്രവേശിക്കില്ല എന്ന് സത്യം ചെയ്യിച്ച് അയക്കുന്നു. തുടര്‍ന്ന് ബാഹുകന്‍ ഋതുപര്‍ണ്ണനേയും ജീവലനേയും കൂട്ടി തേര്‍തെളിച്ച് കുണ്ഡിനത്തിലേയ്ക്ക് പോകുന്നു. ഇതാണ് നളചരിതം മൂന്നാം ദിവസത്തെ കഥാ ഭാഗം.

ബാഹുകനായി അഭിനയിച്ച ശ്രീ കോട്ടക്കല്‍ ചന്ദ്രശേഖരവാര്യര്‍ നല്ല
പ്രകടനം കാഴ്ച്ചവെച്ചു. ആട്ടങ്ങള്‍ വത്യസ്തവും ഔചിത്യപരവുമായ രീതിയിലാണ് ഇദ്ദേഹം അവതരിപ്പിച്ചത്. കാര്‍കോടകനുമായി പിരിഞ്ഞ് അയോഥ്യയിലേയ്ക്ക് ഗമിക്കുന്ന ബാഹുകന്‍; വഴിയില്‍ ആനയുടെ മദജലം കുടിച്ച് മത്തരായി പറക്കുന്ന കരിവണ്ടിന്‍ കൂട്ടത്തെ കണ്ട് ഭൈമിയുടെ കാര്‍കുഴലിനേയും, ആനകളുടെ ഗമനം കണ്ട് പ്രിയയുടെ നടത്തത്തേയും സ്മരിക്കുന്നു. തുടര്‍ന്ന് പ്രശസ്തമായ ‘മാന്‍പ്രസവം’ എന്ന ആട്ടവും അവതരിപ്പിച്ചു. ഇതും വത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. സാധാരണ ഇടിവെട്ടേറ്റ് വേടന്‍ മരിക്കുന്നതും ലക്ഷ്യംതെറ്റിയ അസ്ത്രമേറ്റ് സിംഹം മരിക്കുന്നതും മഴയാല്‍ കാട്ടുതീ ശമിക്കുന്നതും ബാഹുകന്‍ നിന്നുകാണുന്നതായാണ് ആടാറ്. എന്നാല്‍ ഇവിടെ ‘ആരുംമില്ലാത്തവര്‍ക്ക് ദൈവം തുണ‘ എന്നാണല്ലൊ പഴഞ്ചൊല്ല്, അതിനാല്‍ മാനിനേയും ദൈവം രക്ഷിക്കും എന്നുകരുതി ഇരിക്കെ മഴപെയ്യുകയും, മഴമാറിയപ്പോള്‍ ബാഹുകന്‍ ശരീരം തോര്‍ത്തിയിട്ട് മാനിനെ തേടവെ വേടന്റേയും സിംഹത്തിന്റേയും ശരീരങ്ങള്‍ കാണുകയും നടന്ന് സംഭവങ്ങള്‍ നളന്‍ ഊഹിക്കുന്നതായുമാണ് ആടിയത്. മുലകുടിക്കുകയും ക്രീഡിക്കുകയും ചെയ്യുന്ന മാന്‍‌കുട്ടികളെ കണ്ട നളന്‍ തന്റെ കുട്ടികളെ ഓര്‍ത്ത് ദു:ഖിക്കുകയും, വിഷമവൃത്തത്തില്‍ അകപ്പെട്ട ഹരിണിയെ രക്ഷിച്ച ദൈവത്തിന് തന്നെ രക്ഷിക്കാന്‍ എന്താണ് ഉപേക്ഷ എന്ന് ചിന്തിക്കുകയും, തലയിലെഴുത്ത് അനുഭവിച്ച് തന്നെ തീരണമെല്ലോ എന്ന് ആശ്വസിക്കുകയും ചെയ്തു. തുടര്‍ന്ന് കാടുവിട്ട് നാട്ടിലെത്തിയ ബാഹുകന്‍ കാളവണ്ടിക്കാരോട് വഴിചോദിച്ച് മനസ്സിലാക്കി സാകേതരാജധാനിയിലെത്തുന്ന ബാഹുകന് രാജധാനിയിലെ കൊടിക്കൂറ ചാഞ്ചാടുന്നതുകണ്ട് എല്ലാവരേയും അത് സ്വാഗതം ചെയ്യുന്നതായി തോന്നുന്നു. തുടര്‍ന്ന് കാവല്‍ക്കാരോട് അനുമതി വാങ്ങി കൊട്ടാരത്തിലേയ്ക്ക് പ്രവേശിക്കുന്ന ബാഹുകന്‍ അവിടെ സൂര്യവംശരാജാക്കന്മാരുടെയും ചന്ദ്രവംശരാജാക്കന്മാരുടെയും ചിത്രങ്ങള്‍ വരച്ച് തൂക്കിയിരിക്കുന്നതുകാണുന്നു. കൂട്ടത്തില്‍ തന്റെ ചിത്രവും കണ്ട് ബാഹുകന്‍ ആരെങ്കിലും തന്നെ തിരിച്ചറിയുമോ എന്ന് ശങ്കിക്കുന്നു. ‘ഇല്ല, രൂപം അത്രയ്ക്കും മാറിയിരിക്കുന്നു. ആരും തിരിച്ചറിയില്ല’ എന്ന് ഉറപ്പിച്ച് രാജസഭയിലെത്തുന്ന ബാഹുകന്‍ നൃത്തഗാനാദികള്‍ അവതരിപ്പിക്കപ്പെടുന്നത് കാണുന്നു. കലാപ്രകടനങ്ങള്‍ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോവുകയും രാജാവും 2ഭൃത്യന്മാരും മാത്രമാവുകയും ചെയ്ത സമയം നോക്കി ബാഹുകന്‍ ഋതുപര്‍ണ്ണനെ സമീപിക്കുന്നു.കാര്‍ക്കോടകവേഷമിട്ടിരുന്ന ശ്രീ കലാമണ്ഡലം ശങ്കരനാരായണന്റെ പ്രവൃത്തിയില്‍ യാതൊരു കഥകളിത്തവും തോന്നിയില്ല. മുദ്രകള്‍ ആവശ്യമുള്ള ചുവടുകളോടോ വട്ടംവെയ്പ്പുകളോടോ കൂടിയല്ല ഇദ്ദേഹം അവതരിപ്പിച്ചിരുന്നതെന്ന് മാത്രമല്ല മുദ്രകള്‍ പലതും വത്യാസമായാണ് കാട്ടിയിരുന്നതും. കഥാപാത്രപ്രകൃതവും തോന്നിയില്ല. പദഭാഗങ്ങള്‍ കഴിഞ്ഞാല്‍ നളന് ഉടനെ ഉടുക്കുവാനുള്ള ഒരു വസ്ത്രവും, രൂപമാറ്റത്തിനായുള്ള ദിവ്യവസ്ത്രവും, ഉപദേശവും നല്‍കിയാണ് അനുഗ്രഹിക്കാറുള്ളത്. എന്നാല്‍ ഇവിടെ ദിവ്യവസ്ത്രം മാത്രമെ നല്‍കിയുള്ളു. ഈ സമയത്ത്; ‘ദാഹിച്ചുവലഞ്ഞിരുന്ന വേഴാമ്പലിന് ലഭിച്ച മഴ എന്ന പോലെ ആശ്വാസകരമായി എനിക്ക് അങ്ങയുടെ ദര്‍ശ്ശനം’ എന്ന് ബാഹുകന്‍ അറിയിച്ചു.


“കാര്‍ദ്രവേയാ കുലതിലകാ....”
ഋതുപര്‍ണ്ണനായെത്തിയത് ശ്രീ ആര്‍.എല്‍.വി.രങ്കന്‍ ആയിരുന്നു.
കലിയെ അയച്ചുകഴിഞ്ഞ് തിരിച്ചെത്തി ബാഹുകന്‍ ഋതുപര്‍ണ്ണന്റെ തേര്‍ തെളിച്ച് നീങ്ങുന്നതോടെയാണ് അന്ത്യരംഗം അവസാനിപ്പിക്കേണ്ടത്. എന്നാല്‍ രങ്കന്‍ ഇതിനു കാത്തുനില്‍ക്കാതെ പോയി വേഷമഴിച്ചിരുന്നു! ജീവലനായി വേഷമിട്ടത് ശ്രീ ആര്‍.എല്‍.വി.പ്രമോദും വാഷ്ണേയനായി വേഷമിട്ടത് ശ്രീ ആര്‍.എല്‍.വി അഖിലുമായിരുന്നു.
ദമയന്തീവേഷമിട്ട ശ്രീ ആര്‍.എല്‍.വി രാധാകൃഷ്ണന്‍ പതിവുപോലെ
‘ശിവരാമന്‍ അനുകരണശ്രമവും’, ഗ്രാമ്യാഭിനയവും കൊണ്ട് വിരസതയുണര്‍ത്തി. സുദേവനായി അരങ്ങിലെത്തിയ ശ്രീ ഫാക്ട് പത്മനാഭന്‍ നല്ല അഭിനയം കാഴ്ച്ചവെച്ചു. പദത്തിലെ ‘നാമിതാ സേവിച്ചു നില്‍പ്പു’, ‘ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും’ തുടങ്ങിയ ഭാഗങ്ങള്‍ വിസ്തരിച്ചുതന്നെ ഇദ്ദേഹം അവതരിപ്പിച്ചു.
ശ്രീ ആര്‍.എല്‍.വി. സുനിലാണ് കലിയായെത്തിയത്. അന്ത്യ രംഗം ഇവിടെ
അവതരിപ്പിക്കപ്പെട്ടുവെങ്കിലും അതിലെ പദങ്ങള്‍ എല്ലാം പാടുകയുണ്ടായില്ല, പലതും ആട്ടത്തില്‍ കഴിക്കുകയായിരുന്നു. സാധാരണപതിവില്ലാത്ത രംഗമെങ്കിലും പതിവുള്ള രംഗങ്ങള്‍ പോലെ തന്നെ വാര്യരാശാന്‍ ഭംഗിയായും സുഗമമായും ഇതും കൈകാര്യം ചെയ്തിരുന്നു.

ആദ്യഭാഗം പൊന്നാനിപാടിയ ശ്രീ പാലനാട് ദിവാകന്‍ നമ്പൂതിരിയുടെ
പാട്ട് നന്നായിരുന്നു‍. കഥകളിത്തമാര്‍ന്ന ശൈലിയിലായിരുന്നു ഇദ്ദേഹത്തിന്റെ പാട്ട്. തുടര്‍ന്ന് സുദേവന്‍ മുതല്‍ പൊന്നാനിപാടിയ ശ്രീ കോട്ടക്കല്‍ മധുവും ഈ ദിവസം തരക്കേടില്ലാതെ പാടിയിരുന്നു. ശ്രീ കലാമണ്ഡലം ജയപ്രകാശ്, ശ്രി കോട്ടക്കല്‍ സന്തോഷ് എന്നിവരായിരുന്നു മറ്റു ഗായകര്‍.ബാഹുകന്റെ ആദ്യരംഗങ്ങളില്‍ ചെണ്ട കൈകാര്യം ചെയ്ത ശ്രീ കലാമണ്ഡലം കേശവപൊതുവാളും, തുടര്‍ന്ന് കൊട്ടിയ ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും ശ്രീ കലാവേദി മുരളിയും, മദ്ദളവാദകരായിരുന്ന ശ്രീ കോട്ടക്കല്‍ രവി, ശ്രീ കലാനിലയം മനോജ് എന്നിവരും തരക്കേറ്റില്ലാത്ത പ്രകടനം കാഴ്ച്ചവെയ്ച്ചിരുന്നു.
ശ്രീ കലാനിലയം സജിയായിരുന്നു ഈ ദിവസത്തെ ചുട്ടി കലാകാരന്‍‍‍.
ശ്രീ എരൂര്‍ ശശി, ശ്രീ എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍, ശ്രീ മുരളി, ശ്രീ തൃപ്പൂണിത്തുറ ശശിധരന്‍ എന്നിവരാണ് ഉത്സവകളികളുടെ അണിയറപ്രവര്‍ത്തകര്‍.
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതാണ് കളിയോഗം.

6 അഭിപ്രായങ്ങൾ:

vadavosky പറഞ്ഞു...

വിവരണം. എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട പദ്മാണ്‌ 'യാമി യാമി' എന്നതുകൊണ്ട്‌ മൂന്നാം ദിവസം വളരെ കഥ വളരെ താല്‍പര്യമാണ്‌.

Dr Ganesh Iyer പറഞ്ഞു...

Mani chettan, everyday when I am in front of my computer, I am eagerly waiting for your blog update to feel the Kali. Even today morning I checked before whether you have already updated it. Thanks a lot for this instant update everyday.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@vadavosky, Ganesh
കമന്റിയതില്‍ സന്തോഷം......

Vellinezhi Anand പറഞ്ഞു...

Moonnaam Divasam Veluththa Nalan undaayille ?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@Vellinezhi Anand,
വെളുത്തനളന്‍ ഉണ്ടായി, കൃഷ്ണകുമാറിന്റെ.
ഞാന്‍ കണ്ടിരുന്നില്ല. മേളവും എഴുന്നളിപ്പും കാണാന്‍ പോയി അന്ന്. കലാശമൊക്കെ കൂടിയിട്ട് വന്നപ്പോഴേക്കും ഈ ‘അന്തീകേ വന്നീടേണം......’ എന്ന ഭാഗം വരെ ആയിരുന്നു.

അജ്ഞാതന്‍ പറഞ്ഞു...

Kottakkal Chandrasekharan in pachcha vesham always reminds me of a wax statue. One that would begin to "melt" the moment it starts moving. Ali-pili cholliyattam. Mani may be impressed with the propriety of Varrier's aattams, but I would prefer to watch the "vivarakkedu" of aristes like, say, Kalamandalam Balasubramanian or Krishnakumar. Because, at least it looks Kathakali after all.

T K Sreevalsan
Madras