തൃപ്പൂണിത്തുറ ഉത്സവം ഒന്നാം ദിവസം

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ ഈവര്‍ഷത്തെ വൃശ്ചികോത്സവം 16/11/09 മുതല്‍ 23/11/09വരെ നടക്കുകയാണ്. മുന്‍വര്‍ഷങ്ങളിലേപ്പോലെതന്നെ ഇത്തവണയും ഉത്സവത്തിന്റെ 7ദിവസങ്ങളിലും കഥകളി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തവണ ആദ്യനാലുദിവസങ്ങളിലായി നളചരിതം കഥയാണ് അവതരിപ്പിക്കുന്നത്.


ആദ്യദിവസമായിരുന്ന 16/11/09ന് രാത്രി 12ന് ശ്രീ ശ്രീകാന്ത് ശര്‍മ്മയുടെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. തുടര്‍ന്ന് നളചരിതം ഒന്നാംദിവസം കഥയിലെ പ്രധാനവും പ്രചാരത്തിലുള്ളതുമായ രംഗങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ആദ്യഭാഗത്തെ നളനായി വേഷമിടാന്‍ പത്മശ്രീ കലാമണ്ഡലം ഗോപിയേയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആശാന്‍ പനിബാധിച്ച് ചികിത്സയിലായതിനാല്‍ പകരം ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനാണ് ഈ ഭാഗം അവതരിപ്പിച്ചത്.

നടന്മാരുടെ; കഥാപ്രകൃതവും പാത്രപ്രകൃതവും മറന്നുകൊണ്ടുള്ള പ്രവൃത്തികളാലും, ഔചിത്യരഹിതവും വിരസവുമായുള്ള ആട്ടങ്ങളാലും, അനാവശ്യവും അനാരോഗ്യകരവുമായ കിടമത്സങ്ങളാലും, പാട്ടുകാരുടെ; അമിതസംഗീതമാര്‍ന്നവഴികളാലും, സമ്പൃദായരാഹിത്യത്താലും ‘സമ്പുഷ്ടമായ’ ഒരു കളിയായിരുന്നു ഇത്.
കഥകളി വളരുകയാണ്! നാട്ട്യാചാര്യനും മഹാകവിയും ഒക്കെ സങ്കല്‍പ്പിച്ചിരുന്നതിലുമൊക്കെ എത്രയോ അകലത്തേയ്ക്ക്!...........


നളന്റേയും ദമയന്തിയുടേയും ആദ്യരംഗങ്ങളില്‍ മദ്ദളം വായിച്ച് ശ്രീ കലാമണ്ഡലം ശങ്കരവാര്യരുടെ പ്രവൃത്തിമാത്രമാണ് ഈ കളിയിലെ ആസ്വാദ്യമായ ഏകസംഗതിയായി തോന്നിയത്. ഇതരവാദ്യകലാകാരന്മാരായ ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും കലാമണ്ഡലം ശശിയും ശരാശരിനിലവാരം പുലര്‍ത്തിയിരുന്നു.

2നളവേഷക്കാര്‍ക്കും ഉചിതവും മനോഹരവുമായരീതിയില്‍ ശ്രീ കലാമണ്ഡലം ശിവരാമന്‍ ചുട്ടികുത്തിയിരുന്നു. ശ്രീ എരൂര്‍ മനോജ് ആയിരുന്നു മറ്റൊരു ചുട്ടിക്കാരന്‍.


ശ്രീ എരൂര്‍ ശശി, ശ്രീ എരൂര്‍ സുരേന്ദ്രന്‍, ശ്രീ എം.നാരായണന്‍, ശ്രീ മുരളി, ശ്രീ തൃപ്പൂണിത്തുറ ശശിധരന്‍ എന്നിവരാണ് ഉത്സവകളികളുടെ അണിയറപ്രവര്‍ത്തകര്‍.


തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതാണ് കളിയോഗം.

3 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

ധൃതി പിടിച്ച് പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ല. ബാലസുബ്രഹ്മണ്യനെക്കൂടാതെ ആരൊക്കെയാണ് മറ്റു നടന്മാര്‍ എന്നു കൂടി പറഞ്ഞില്ലല്ലോ!
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ധൃതി കൊണ്ടല്ല ഹരീ, വിശദമായി എഴുതാന്‍ മൂഡ് തോന്നീല്ല. കളിമോശമായി പിന്നെ ‘ബഹുവിസ്തരിച്ചു പറയേണ്ടതെന്തിവിടെ’

Haree പറഞ്ഞു...

:-)
പേരുകളെങ്കിലും പറയാമായിരുന്നു.
--