തിരുപുരംക്ഷേത്ര ഉത്സവം

വൈക്കത്തിനടുത്ത് തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് മൂന്നാമുത്സവദിവസമായ 28/11/08ന് ഫോര്‍ട്ട്കൊച്ചി കേരളകഥകളിസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കഥകളി അവതരിപ്പിക്കപ്പെട്ടു. വൈകിട്ട് 7മണിക്ക് ശ്രീ തരുണ്‍ മൂര്‍ത്തിയുടെ പുറപ്പാടാടെ കളി ആരംച്ചു.
രാജസൂയം(വടക്കന്‍) ആണ് അവതരിപ്പിച്ച കഥ. ഇന്ദ്രപ്രസ്ഥത്തില്‍ രാജസൂയം നടത്തുന്നതിന്റെ ഭാഗമായി പാണ്ഡവര്‍ ശത്രുരാജാക്കന്മാരേ നശിപ്പിക്കുവാന്‍ തീരുമാനിച്ചു. മഗഥരാജാവും ദുഷ്ടനുമായ ജരാസന്ധനെ വകവരുത്തുവാനായി ശ്രീകൃഷ്ണനിര്‍ദ്ദേശാനുസ്സരണം ഭീമാര്‍ജ്ജുനന്മാര്‍ ശ്രീകൃഷ്ണനോടോപ്പം ബ്രാഹ്മണവേഷധാരികളായി ജരാസന്ധസമീപം എത്തുന്നു. അവരെ സ്വീകരിക്കുന്ന, സ്വതേ ബ്രാഹ്മണരെ ബഹുമാനിക്കുന്നവനായ മഗഥരാജനോട് ബ്രാഹ്മണര്‍ ദ്വന്ദയുദ്ധം ദാനമായി ചോദിക്കുന്നു. ദാനം നല്‍കാമെന്നുറപ്പുപറഞ്ഞ ശേഷം ജരാസന്ധന്‍ ബ്രാഹ്മണവേഷധാരികളോട് യധാര്‍ത്ഥത്തില്‍ നിങ്ങള്‍ ആരെന്ന് വെളിപ്പെടുത്താനാവിശ്യപ്പെടുന്നു. കൃഷണന്‍ യാധാര്‍ത്ഥ്യം വെളിപ്പെടുത്തുമ്പോള്‍ ജരാസന്ധന്‍, കോമളശരീരികളായ കൃഷ്ണാര്‍ജ്ജുനന്മാര്‍ തനീക്ക് എതിരാളികളല്ലായെന്നും വായുപുത്രനുമായി യുദ്ധം ചെയ്യാമെന്നും ഉറപ്പിക്കുന്നു. തുടര്‍ന്നു നടക്കുന്ന ഘോരയുദ്ധത്തിന്റെ അന്ത്യത്തില്‍ കൃഷ്ണനിര്‍ദ്ദേശാനുസ്സരണം ഭീമന്‍, ജരാസന്ധനെ ഉടല്‍ രണ്ടായി കീറി തിരിച്ചിട്ട് കൊല്ലുന്നു. ഇതാണ് രാജസൂയം ആദ്യഭാഗത്തെ കഥ.

ജരാസന്ധന്‍ താടിവേഷമാണേങ്കിലും രാജസമായുള്ള ഒരു കഥാപാത്രമാണ്. ഇതിനാല്‍ മറ്റു താടിവേഷങ്ങളില്‍ നിന്നും ഭിന്നമായി ഒരു ആഢ്യത്വം പാലിക്കേണ്ടതായുണ്ട്. എന്നാല്‍ ഇവിടെ ജരാസന്ധനായെത്തിയ കോട്ടക്കല്‍ ദേവദാസന് ഈ നിലയും, ബ്രാഹ്മണരോടുള്ള ഭക്തിഭാവവും പ്രകടിപ്പിക്കുവാന്‍ പൂര്‍ണ്ണമായി സാധിച്ചിരുന്നില്ല. എന്നാല്‍ ഇദ്ദേഹം ആട്ടങ്ങള്‍ അധികം ധീര്‍ഘിപ്പിക്കാതെ ആടിതീര്‍ത്തിരുന്നു. തന്റേടാ‍ട്ടത്തില്‍ ജരാസന്ധന്റെ പൂര്‍വ്വകഥയും, ബ്രാഹ്മണന്‍ ദാനം ആവശ്യപ്പെടുന്നവേളയില്‍ പണ്ട് ബ്രാഹ്മണന് ദാനംചെയ്യാമെന്ന് സത്യം ചെയ്‌ത് അബദ്ധം പിണഞ്ഞ മഹാബലിയുടെ കഥയും, ഇദ്ദേഹം ആടുകയുണ്ടായി. എന്നാല്‍ കപടബ്രാഹ്മണരാണോ എന്ന് പരിശോധിക്കുന്നതായൊന്നും ആടികണ്ടില്ല.

ശ്രീ കലാഭവനം ഗിരീഷ് തുടങ്ങിയവര്‍ ബ്രാഹ്മണവേഷത്തിലും തരുണ്‍ മൂര്‍ത്തി അര്‍ജ്ജുനനായും അരങ്ങിലെത്തി. ശ്രീകൃഷ്ണനായെത്തിയ ശ്രീ ആര്‍.എല്‍.വി.പള്ളിപ്പുറം സുനില്‍ നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു. ഭീമനായെത്തിയ ശ്രീ കലാഭവനം പ്രശാന്തും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മെയ്യും കണ്ണും നന്നെന്ന് തോന്നി. ഇദ്ദേഹം തന്നെയാണ് അടുത്തരംഗത്തില്‍ ധര്‍മ്മപുത്രരായും എത്തിയിരുന്നത്. എന്നാല്‍ രണ്ടു കഥാപാത്രങ്ങളേയും വേര്‍തിരിച്ച് മനസ്സിലാക്കിയുള്ള പ്രകടനമാണ് ഇദ്ദേഹത്തില്‍ കണ്ടത്. ശ്രീ ആര്‍.എല്‍.വി.ഗോപിയാണ് ശിശുപാലനായി വേഷമിട്ടത്. തരക്കേടില്ലാത്തപ്രകടനം കാഴ്ച്ചവെച്ചിരുന്ന ഇദ്ദേഹം തടമിളക്കുന്നനേരത്തെല്ലാം ചുണ്ടുകള്‍കൊണ്ട് ഗോഷ്ടി കാട്ടിയിരുന്നത് ഒരു അഭംഗിയായിതോന്നി.

ശിശുപാലന്റെ തിരനോക്കിനുശേഷം ഇരുന്നാട്ടത്തോടേയാണ് രണ്ടാഭാഗം ആരംഭിച്ചത്. ‘കഷ്ടം! എന്റെ ബന്ധുവായിരുന്ന മഗഥരാജന്‍ കൊല്ലപ്പെട്ടുവല്ലൊ! അതിനാല്‍ തന്റെ രണ്ടു പുത്രിമാര്‍ വിധവകളായിതീര്‍ന്നുവല്ലൊ’ എന്ന് ആലോചിക്കുന്ന ശിശുപാലന്‍ അവരുടെ ദു:ഖം തീര്‍ക്കുവാന്‍ വഴിയെന്ത് എന്ന് തന്റെ സോദരനായ ദന്തവക്ത്രനെ കണ്ട് ആലോചിക്കുന്നു. തുടര്‍ന്ന് ‘ശത്രുക്കളായ പാണ്ഡവര്‍ കള്ളകൃഷ്ണനോട് ചേര്‍ന്ന് നടത്തുന്ന രാജസൂയയാഗം മുടക്കി, അവരെ വകവരുത്തുകതന്നെ’ എന്ന് നിശ്ചയിച്ച് ശിശുപാലന്‍ തന്റെ പടയോടുകൂടി(പടപ്പുറപ്പാട് നടത്തി) ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നു. അടുത്തരംഗത്തില്‍ യാഗസ്ഥലത്തെത്തുന്ന ശിശുപാലന്‍ അവിടെ, ശ്രീകൃഷ്ണനെ ധര്‍മ്മപുത്രന്‍ അഗ്രപൂജക്കിരുത്തിയിരിക്കുന്നതുകണ്ട് ക്രോധവാനായി കൃഷ്ണനെ പഴിക്കുന്നു. ഇതുകേട്ട് ധര്‍മ്മപുത്രന്‍ ശിശുപാലനോട് കയര്‍ക്കുന്നു. ഈ സമയം വിശ്വരൂപം കൈക്കൊണ്ട മാധവന്‍ തന്റെ ചക്രായുധത്താല്‍ ശിശുപാലന് മോക്ഷപ്രാപ്തി നല്‍കുന്നു. ഈ രംഗത്തിലെ യാഗശാല കാണല്‍, കൃഷ്ണനെപൂര്‍വ്വകഥകള്‍ പറഞ്ഞ് ആക്ഷേപിക്കല്‍ തുടങ്ങിയ ആട്ടങ്ങള്‍ സാധാരണ പതിവുള്ളപോലെ അധികം വിസ്തരിച്ച് ആടിയില്ല.
ശ്രീ കലാമണ്ഡലം ഗോപാലകൃഷനും ശ്രീ കലാമണ്ഡലം രാജേഷ് ബാബുവും ചേര്‍ന്നുള്ള പാട്ട് നന്നായിരുന്നു. ശ്രീ കലാമണ്ഡലം വിജയനും ശ്രീ കലാമണ്ഡലം ശ്രീകുമാറും ചേര്‍ന്നായിരുന്നു ചെണ്ടകൊട്ടിയത്. ശ്രീ കലാമണ്ഡലം ഓമനക്കുട്ടനായിരുന്നു മദ്ദളം കൈകാര്യം ചെയ്തത്. ശ്രീ സദനം ശശി ചുട്ടികുത്തിയ കളിക്ക് കേരള കഥകളി സംഘത്തിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയതത് ശ്രീ ചേര്‍ത്തല കുമാരന്‍, ശ്രീ സുരേന്ദ്രന്‍, ശ്രീ ബാബു എന്നിവര്‍ ചേര്‍ന്നായിരുന്നു.

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

പൊതുവെ നല്ലതായിരുന്നു എന്നാണ് എനിക്കു വായിച്ചപ്പോൾ തോന്നിയത്.
-സു-