തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്ര വൃശ്ചികോത്സവം (ഭാഗം 3)

തൃപ്പൂണിത്തുറ ശ്രീപൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ മൂന്നാംദിവസമായ 28/11/08ന് രാത്രി 12മണിക്ക് സഞ്ജനാ സജീവന്‍, അഗ്നി നന്ദ എന്നിവരുടെ പുറപ്പാടോടേ കഥകളി ആരംഭിച്ചു. അന്ന് ഉത്തരാസ്വയംവരമായിരുന്നു കഥ. ഇതില്‍ ദുര്യോധനനായീത്തിയ ശ്രീ കലാമണ്ഡലം ശ്രീകുമാര്‍ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ശ്രീ സദനം വിജയനായിരുന്നു ഭാനുമതി. ദുര്യോധനനും ഭാനുമതിയുമായുള്ള ശൃഗാരരസം നിറഞ്ഞ ആദ്യരംഗം നന്നായി ഇവര്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് സഭയിലെത്തുന്ന ദൂതനില്‍ നിന്നും വിരാടരാജ്യത്തുവെച്ച് കീചകന്‍ വധിക്കപ്പെട്ട വാര്‍ത്ത അറിയുന്ന സുയോധനന്‍ അതിനു കാരണക്കാരന്‍ ഭീമനായിരിക്കാമെന്നും, അതിനാല്‍ പാണ്ഡവര്‍ മാത്സ്യദേശത്തുണ്ടെന്നും സന്ദേഹിക്കുന്നു. ഭീഷ്മര്‍ ആ സംശയത്തെ ഉറപ്പിക്കുന്നതോടേ വിരാടന്റെ ഏറ്റവും വലിയ ധനമായ ഗോക്കളെ ഹരിക്കുവാന്‍ ദുര്യോധനന്‍ തീരുമാനിക്കുന്നു. സഭയില്‍, കര്‍ണ്ണനായി ശ്രീ ആര്‍.എല്‍.വി പള്ളിപ്പുറം സുനിലും, ഭീഷ്മരായി ശ്രീ ആര്‍.എല്‍.വി.പ്രമോദും, ദൂതനായി ശ്രീ ആര്‍.എല്‍.വി.അഖിലും വേഷമിട്ടു.

അടുത്തരംഗം ത്രിഗര്‍ത്തന്റെ തിരനോട്ടത്തോടെ ആരംഭിച്ചു. ശ്രീ കോട്ടക്കല്‍ ദേവദാസ് ആയിരുന്നു ത്രിഗര്‍ത്തന്‍. ‘ശൌര്യശാലിയായ എനിക്ക് ലോകത്തിലാരും എതിരില്ല’ എന്ന് തുടങ്ങിയ തന്റേടാട്ടം ‘അതുകൊണ്ട് എനിക്ക് സുഖം ഭവിച്ചു‘ എന്നാണ് ഇദ്ദേഹം അവസാനിപ്പിച്ചത്. ഒന്നുകില്‍ ‘എനിക്കു സുഖം ഭവിച്ചു, കാരണമെന്ത്?’ എന്ന് തുടങ്ങണമായിരുന്നു. ആല്ലെങ്കില്‍ ‘അതിനാല്‍ എനിക്ക് ആരും എതിരില്ലാതെ വന്നു’ എന്ന് അവസാനിപ്പിക്കണമായിരുന്നു. ഇങ്ങിനെ തുടക്കവും ഒടുക്കവും രണ്ടു രീതിയിലാവുന്നത് തികഞ്ഞ അശ്രദ്ധ മൂലം എന്നെ പറയാനാവൂ. തുടര്‍ന്ന് ദുര്യോധനനെ കണ്ടിട്ട് കുറേക്കാലമായി. ഒന്നു പോയ് കാണുകതെന്നെ. എന്നു നിശ്ചയിച്ച് ത്രിഗര്‍ത്തന്‍ പടയോടുകൂടി(പടപ്പുറപ്പാട് നടത്തി) [പടപ്പുറപ്പാടില്‍ ചിട്ടവിട്ട് ചില അഭ്യാസങ്ങള്‍ ഇദ്ദേഹം കാട്ടുകയും ഉണ്ടായി‍] പുറപ്പെടുന്നു. ഇവിടെ, ദുര്യോധനന്റെ ദൂതന്‍ വന്ന്, ത്രിഗര്‍ത്തന്‍ ഉടന്‍ പടയോടുകൂടി വരുവാന്‍ അറിയിക്കുന്നതായി ആടിയിട്ട് പടപ്പുറപ്പാടു നടത്തിയാല്‍ അതിന് അര്‍ത്ഥമുണ്ട്. അതല്ലാതെ വെറുതേ സൌഹൃദസന്ദര്‍ശ്ശനത്തിനു പോകുന്നയാള്‍ എന്തിന് പടപ്പുറപ്പാട് നടത്തണം? തന്നയുമല്ല, ദുര്യോധനന്‍ ആളയച്ച് വരുത്തുക എന്ന സ്ഥിതിവരുമ്പോള്‍ ത്രിഗര്‍ത്തന്‍ എന്ന കഥാപാത്രത്തിന്റെ പ്രാധാന്യവും ഇവിടെ വ്യക്തമാകും.ഇത് ഇന്നത്തെ കലാകാരന്മാരുടെ പൊതുവേയുള്ള ഒരു പോരായ്കയാണ്. കുറേ ആട്ടങ്ങള്‍ ആടിനിറക്കണം എന്ന് എല്ലാവര്‍ക്കും ഉണ്ട്. എന്നാല്‍ ഇവ എന്തിന് ആടണം? എങ്ങിനെ ആടണം എന്ന് ആരും ചിന്തിക്കുന്നില്ല!

മൂന്നാം രംഗത്തില്‍ ത്രിഗര്‍ത്തന്‍ ദുര്യോധനനെ വന്ന് കാണുന്നു. കുശലപ്രശ്നങ്ങള്‍ക്കുശേഷം, ദുര്യോധനന്‍ വിവരങ്ങള്‍ ധരിപ്പിച്ച് ത്രിഗര്‍ത്തനെ ഗോചോരണാര്‍ത്ഥം മാത്സ്യദേശത്തേക്ക് അയക്കുന്നു. ഈ രംഗത്തിന്റെ അന്ത്യത്തില്‍ ദുര്യോധനന്‍ വാള്‍ നല്‍കി അനുഗ്രഹിച്ച്, ത്രിഗര്‍ത്തനെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുകയാണ് പതിവ്. എന്നാല്‍ ഇവിടെ വാള്‍ നല്‍കിയില്ല എന്നു മാത്രമല്ല, ത്രിഗര്‍ത്തന്‍ നിക്രമിക്കുകയാണ് ഉണ്ടായതും!തുടര്‍ന്ന് ദുര്യോധനന്‍ പടപ്പുറപ്പാട് നടത്തി നിഷ്ക്രമിച്ചപ്പോള്‍ (തിര്‍ശ്ശീല പിടിക്കാതെ) മറുഭാഗത്തുകൂടി ത്രിഗര്‍ത്തന്‍ വീണ്ടും പ്രവേശിച്ച് ത്രിഗര്‍ത്തവട്ടം ആടി. ശ്രീകുമാറിന് ഒരു പടപ്പുറപ്പാട് ആടുവാന്‍ വേണ്ടിമാത്രം രംഗാവതരണത്തില്‍ ഇങ്ങിനെ മാറ്റം വരുത്തിയത് ഒട്ടും ഔചിത്യപരമായി തോന്നിയില്ല.തുടര്‍ന്നുള്ള ത്രിഗര്‍ത്തവട്ടത്തിന്റെ കാര്യം പറഞ്ഞാല്‍, 2വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ട ത്രിഗര്‍ത്തനില്‍ നിന്നും യാതൊരു മാറ്റവും ദേവദാസന്റെ ആട്ടങ്ങളില്‍ വന്നില്ല! ഉത്തരന്റെ മുറിയില്‍ ഉളിഞ്ഞുനോക്കുക, ചാണകം ചവുട്ടുകയും, അതുകണ്ടു കണ്ടു ചിരിക്കുന്ന ഭൃത്യനെ അടിക്കുകയും ചെയ്യുക, ഗോശാലയുടെ കാവല്‍ക്കാരന്റെ മദ്യപാനലീലകള്‍ വിസ്തരിക്കുക തുടങ്ങി മൂന്നാംകിട വളിപ്പുകള്‍ തന്നെയാണ് ഇവിടെയും ത്രിഗര്‍ത്തവട്ടത്തില്‍ ആടിയിരുന്നത്. വിരാടദേശത്തേക്കുള്ള വഴികണ്ടെത്തി യാത്രചെയ്യുന്നതൊ, വിരാടപുരത്തിന്റെ സവിശേഷതകളോ, അവിടുത്തെ പശുവൃന്ദത്തിന്റെ കാഴ്ച്ചകളോ ഒന്നും ഇദ്ദേഹം കാര്യമായി ആടിയതുമില്ല. “ത്രിഗര്‍ത്തനാധന്റെ ഭുജമഹത്വം” എന്ന് ചൊല്ലിവട്ടംതട്ടിയാല്‍ ദേവദാസന്‍, ‘നൈവേദ്യം കട്ടുതിന്നുന്ന പൂജാരിയായ കള്ളബ്രാഹ്മണനല്ലെ താന്‍’ എന്നു തുടങ്ങിയാണ് ആടുന്നത്. കൈയ്യില്‍ ചട്ടുകവുമായി വരുന്ന വലലനെ കണ്ടാല്‍ പൂജാരിബ്രാഹ്മണനായിട്ടാണോ തോന്നുക? അല്ലെങ്കില്‍ തന്നെ ചൊല്ലിവട്ടം തട്ടിയ പദഭാഗമനുസ്സരിച്ച് തന്റെ കൈയ്യൂക്കിന്റെ മഹത്വങ്ങള്‍ വേണ്ടെ ഇവിടെ ആടേണ്ടത്? യുദ്ധിഷ്ടിര നിര്‍ദ്ദേശമനുസ്സരിച്ച് തന്നെ ബന്ധമോചിതനാക്കുന്ന വലലനെ, ത്രിഗര്‍ത്തന്‍ തിരിഞ്ഞുനിന്ന് അടിക്കാന്‍ ചെല്ലുന്നു. എന്നാല്‍ വലലന്‍ അതിന് അനുവദിക്കാതെ ആട്ടിപ്പായിക്കുന്ന സന്ദര്‍ഭത്തില്‍, ത്രിഗര്‍ത്തന്‍ വലലനുനേരേ കല്ലെടുത്ത് എറിഞ്ഞിട്ട് ഓടിപോകുന്നതു കണ്ടു. ചുവന്നതാടിവേഷമെങ്കിലും സുശര്‍മ്മാവ് ത്രിഗര്‍ത്തത്തിലെ രാജാവാണല്ലൊ. അങ്ങിനെയുള്ള വീരകഥാപാത്രം, തോറ്റ് ബന്ധനസ്തനായ നായശേഷം വിട്ടയക്കപ്പെടുമ്പോള്‍ തെല്ലുജാള്യതയോടെ മടങ്ങുകയല്ലെ ചെയ്യു? അല്ലാതെ തിരിച്ചുനിന്ന് സൂത്രത്തില്‍ തോണ്ടിയിട്ടോ,(ബാലിയെ തോണ്ടിയിട്ട് ഓടുന്ന സുഗ്രീവനെ പ്പോലെ) കല്ലെറിഞ്ഞിട്ടൊ പോകുമോ? ദേവദാസന്‍ തന്റെ മൊത്തം പ്രവര്‍ത്തികളിലൂടെ ഈ കഥാപാത്രത്തെ വെറുമൊരു കോമാളിയാട്ടാണ് ചിത്രീകരിക്കുന്നത്.

ശ്രീ ഇളമക്കര രഞ്ജിത്ത് വലലനായും ആര്‍.എല്‍.വി.പള്ളിപ്പുറം സുനില്‍ വിരാടനായും അരങ്ങിലെത്തി.വലലന്‍ വന്നാല്‍ ആദ്യം വിരാടനെ മോചിപ്പിച്ച് അയക്കുകയും തുടര്‍ന്ന് യുദ്ധപദം ആരംഭിക്കുകയുമാണല്ലൊ ചെയ്യാറ്, എന്നാല്‍ ഇവിടെ യുദ്ധപദത്തിന്റെ പല്ലവി ആടിയശേഷം മാത്രമാണ് വലലന്‍ വിരാടനെ മോചിപ്പിച്ചത്!

ആദ്യഭാഗത്ത് പൊന്നാനിപാടിയത് ശ്രീ കലാമണ്ഡലം ഗോപാകകൃഷ്ണനായിരുന്നു. ശ്രീ സദനം ശ്യാമളന്‍, ശ്രീ വിജയ വര്‍മ്മ, കലാമണ്ഡലം ശ്രീജിത്ത് എന്നിവരായിരുന്നു ശിങ്കിടിക്ക്. ഉത്തരഭാഗത്തില്‍ പൊന്നാനിപാടിയത് സദനം ശ്യാമളനായിരുന്നു. സമ്പൃദായത്തിലുള്ള നല്ല അരങ്ങുപാട്ടായിരുന്നു ഇദ്ദേഹത്തിന്റേത്. ആയാസരഹിതമായുള്ള മേല്‍‌സ്ഥായീ സഞ്ചാരം ഇദ്ദേഹത്തില്‍ കണ്ട ഒരു സവിശേഷതയായി തോന്നി. കാരണം ഇക്കാലത്തെ ഭൂരിഭാഗം കഥകളിഗായകരിലും കാണാത്ത ഒന്നാണല്ലൊ ഇത്. എന്നാല്‍ ശിങ്കിടിപാടിയിരുന്ന വിജയവര്‍മ്മ, ശ്രീജിത്ത്, ശ്രീ കലാമണ്ഡലം വാസുദേവന്‍ നമ്പൂതിരി എന്നിവരൊക്കെ വളരെ മോശം നിലവാരം പുലര്‍ത്തിയതിനാല്‍, ശ്യാമളന് കൂടുതല്‍ ബദ്ധപ്പെടേണ്ടിവന്നു.

ഈ ദിവസം മേളം കൈകാര്യം ചെയ്തിരുന്ന ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും ശ്രീ കോട്ടക്കല്‍ വിജയരാഘവനും(ചെണ്ട) ശ്രീ കലാനിലയം ഓമനകുട്ടന്‍, കലാമണലം പ്രശാന്ത് (മദ്ദളം) എന്നിവരെല്ലാം താരതമ്യേന മോശം പ്രകടമാണ് കാഴ്ച്ചവെച്ചിരുന്നത്.
“താരില്‍ തേന്മൊഴിമാര്‍മണേ”

ഉത്തരനായി അരങ്ങിലെത്തിയ ശ്രീ കലാമണ്ഡലം മനോജിന്റെ ശൃഗാരരസം കത്തിവേഷത്തിന്റെ ശൃഗാരം(വീരരസം കലര്‍ന്ന ശൃഗാരം) പോലെ തോന്നി. കുമ്മിക്കുശേഷം ഉത്തരന്‍ സാധാരണ പതിവില്ലാത്തപോലെ,ഒരു പത്നിയേ മധുകൊണ്ടുവരുവാന്‍ നിര്‍ദ്ദേശിച്ച് രംഗത്തുനിന്നും അയച്ചു! ഇത് എന്തിനെന്ന് മനസ്സിലായില്ല. ശ്രീ രതീഷും ആര്‍.എല്‍.വി.പ്രമോദും ഉത്തര പത്നിമാരായും ആര്‍.എല്‍.വി പള്ളിപ്പുറം സുനിലും‍, ആര്‍.എല്‍.വി.അഖിലും ഗോപാലകരായും വേഷമിട്ടു.

ശ്രീ ആര്‍.എല്‍.വി.രാധാകൃഷ്ണന്‍ നല്ല ഭാവാഭിനയത്തോടുകൂടി തന്റെ സൈരന്ധ്രിവേഷം ഭംഗിയാക്കി. ഉത്തരവേഷത്തിലെത്തിയത് ശ്രീ രതീഷ് ആയിരുന്നു. സമയക്കുറവുമൂലം ആട്ടങ്ങള്‍ വിസ്തരിക്കുവാന്‍ സാധിച്ചിരുന്നില്ലെങ്കിലും, ബൃഹന്ദളയായി അഭിനയിച്ച ശ്രീ കോട്ടക്കല്‍ കേശവന്‍ നല്ല പ്രകടനം കാഴ്ച്ചവെച്ചു. അര്‍ജ്ജുനനാണ് താന്‍ എന്നു ബൃഹന്ദള പറയുന്നവേളയില്‍, ‘എന്നാല്‍ അര്‍ജ്ജുനന്റെ പത്തുനാമങ്ങള്‍ പറഞ്ഞാലും‘ എന്ന് ഉത്തരന്‍ ചോദിക്കുന്നതായി കണ്ടു. ഇതിന്റെ ആവശ്യമെന്താണ്? എല്ലാകഥകളും പറഞ്ഞിട്ടും ഉത്തരന് ഭയം നീങ്ങാത്തതു കണ്ട്, അര്‍ജ്ജുനന്‍ തന്റെ 10നാമങ്ങള്‍ ഉത്തരന് ഉപദേശിക്കുന്നതായും, അതു ചൊല്ലുന്നതോടെ ഉത്തരന് മനസ്സുറപ്പ് ലഭിക്കുന്നതുമായി ആടുന്നതല്ലെ ഇവിടെ ഔചിത്യം?

ഈ ദിവസം ചുട്ടികുത്തിയത് ശ്രീ ആര്‍.എല്‍.വി.രങ്കനും ശ്രീ സദനം അനിലും ചേര്‍ന്നായിരുന്നു. പതിവുപോലെ ഈ ദിവസവും തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറ കൈകാര്യം ചെയ്തിരുന്നത് ശ്രീ ഏരൂര്‍ ശശിയും സഘവും തന്നെയായിരുന്നു.

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

കൂടുതൽ ബന്ധപ്പെടേണ്ടി വന്നു എന്ന് എഴുതി കണ്ടു ബദ്ധപ്പെടേണ്ടിവന്നു എന്നാവും ഉദ്ദേശിച്ചിട്ടുണ്ടാവുക അല്ലേ?

മണി, പാത്രബോധം എന്നത് നടൻ‌മാർക്ക് വേണം. ത്രിഗർത്തന്റെ കല്ലെടുത്തെറിയലും മറ്റും അനാവശ്യമായ ലോകധർമ്മിത്തം കാണിക്കലാണ്. അന്തല്യാതെ ഓരോന്ന് കാണിക്കുക എന്നതുതന്നെ.
-സു-

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ സൂ,
അക്ഷര പിശാചായിരുന്നു അത്....തിരുത്തിയിട്ടുണ്ട്. ചൂണ്ടികാണിച്ചുതന്നതില്‍ നന്ദി.

Unknown പറഞ്ഞു...

Read all your comments on the kathakali performances at Thripurnithara. I was also there on day 1, 3, 7 and 8. I felt all the comments posted by you are right. But i would like to know if you have discussed these with the concerned performers. About Kot: Devadas's thrigarthan, you said he did the same mistakes two years ago. If you had pointed out these to him, then I guess he would have corrected these. So I feel it is the moral responsibility of viewers also to help improve the standard of the art. I am very impressed with your indepth knowledge and analysis but also feel it should be directed in the right sense.
Manoj Kumar (kumar214@gmail.com)

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ Manoj Kumar ,
ദേവദാസനോടും മറ്റും ഈ വക കാര്യങ്ങള്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. അവര്‍ വര്‍ഷങ്ങളായി കഥകളി പഠിച്ച് ചെയ്തുകൊണ്ടിരിക്കുന്ന വലിയ കഥകളിനടന്മാരാണന്നല്ലെ ഭാവം. നമ്മളൊക്കെ പറഞ്ഞാല്‍ ആരുകേള്‍ക്കാന്‍?
ഇതൊക്കെ തന്നെയാണ് ബാബു ഉള്‍പ്പടെ കഥകളിരംഗത്തുള്ള ഭൂരിഭാഗം കലാകാരന്മാരുടെയും അവസ്ഥ. വളരെ ചുരുക്കം പേര്‍മാത്രമെ നമ്മളുടെ അഭിപ്രായങ്ങള്‍ കേക്കാനോ, അതിനെകുറിച്ച് ചിന്തിച്ച് ഭേദഗതികള്‍ വരുത്താനോ മനസ്സുകാണിക്കുന്നവരുള്ളു എന്നതാണ് സത്യം.