കഥകളിയുടെ കുറിച്ചി പാരമ്പര്യം (ഭാഗം 3)

കുറിച്ചി കുഞ്ഞന്‍പണിക്കര്‍
.
1062 മകരത്തിലാണ് കുറിച്ചി കുഞ്ഞന്‍പണിക്കരുടെ ജനനം. തന്റെ പന്ത്രണ്ടാം വയസ്സില്‍ മാതുലനായ കൊച്ചയ്യപ്പപണിക്കരില്‍ നിന്നും കച്ചയും മെഴുക്കും വാങ്ങി കഥകളിപഠനം ആരംഭിച്ച ഇദ്ദേഹം പതിനാലാം വയസ്സില്‍ തന്നെ അരങ്ങേറുകയും ചെയ്തു. രുഗ്മിണീസ്വയംവരത്തില്‍ കൃഷ്ണനായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് കുഞ്ഞന്‍ അമ്മാവന്മാരായ കൊച്ചപ്പിരാമന്മാരുടെ കളരിയില്‍ അഭ്യസനം തുടരുകയും, ഒപ്പം അവരുടെ കളിയോഗത്തില്‍ രണ്ടാംതരംവേഷങ്ങള്‍ കെട്ടുകയും ചെയ്തുവന്നു. ഈ കാലത്ത് അദ്ദേഹം വള്ളുവനാട്ടിലെ എണ്ണപ്പെട്ട ജന്മിയായിരുന്ന ചെവ്വൂര്‍മനക്കല്‍ അനുജന്‍ നമ്പൂതിരിപ്പാടുമായി പരിചയപ്പെടാനിടയായി. നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശാനുസ്സരണം പണിക്കര്‍ ലക്കിടിയില്‍ പോയി അപ്പുണ്ണിപൊതുവാളിന്റെ കീഴിലും, അനന്തരം അങ്ങാടിപ്പുറത്തുപോയി കൂട്ടില്‍ കുഞ്ഞന്‍‌മേനോന്റെ കീഴിലും ഈരണ്ടുവര്‍ഷം വീതം കഥകളിപഠനം നടത്തുകയുണ്ടായി.
.
സ്വതേ സരസനും വിനയശീലനും ആയിരുന്ന കുറിച്ചി കുഞ്ഞന്‍പണിക്കര്‍ ഇരുനിറത്തില്‍ കുറിയ ശരീരമുള്ള ആളായിരുന്നു. ഇദ്ദേഹത്തിന്റെ കൈവഴക്കം അന്യാദൃശ്യമായിരുന്നു. അമ്മാവനായ രാമപണിക്കരുടെ പുത്രിയേയാണ് പണിക്കര്‍ വിവാഹം കഴിച്ചിരുന്നത്. സ്ത്രീവേഷക്കാരന്‍ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി അദ്ദേഹത്തിന്റെ പുത്രനും, പ്രശസ്ത കഥകളി ഗായകന്‍ കുറിച്ചി കുട്ടപണിക്കര്‍ ഭഗിനേയനും ആണ്.
.

.
മാതുലന്മാരുടെ കാലശേഷം കുറിച്ചിയിലെ പാരമ്പര്യം നിലനിര്‍ത്തിപോന്നിരുന്ന കുഞ്ഞന്‍പണിക്കര്‍ ദക്ഷിണകേരളത്തിലാകമാനം പ്രശസ്തിനേടി. ഉത്തരകേരളത്തിലും ഇദ്ദേഹം സുപരിചിതനായിരുന്നു. 1084ല്‍ പണിക്കര്‍ തിരുവന്തപുരം കൊട്ടാരം കഥകളിനടനായി നിയമിനായി. അന്നുമുതല്‍ ഏതാണ്ട് അരനൂറ്റാണ്ടുകാലത്തോളം പത്മനാഭസ്വാമിക്ഷേത്രത്തിലെ കളികളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
.
സാങ്കേതികജ്ഞാനം വളരേ ലഭിച്ചിട്ടുണ്ടേങ്കിലും, അരങ്ങില്‍ അതു പ്രദര്‍ശ്ശിപ്പിക്കുന്നതിനേക്കാള്‍ ‘ജനരഞ്ചകമായ’ രീതിയില്‍ അഭിനയിക്കുന്നതിലാണ് കുഞ്ഞന്‍പണിക്കര്‍ ശ്രദ്ധപുലര്‍ത്തിയിരുന്നത്. ആ കാലത്ത് സാമാന്യജനങ്ങളെ കഥകളിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ അദ്ദേഹം നല്ലൊരു പങ്കുവഹിച്ചു.
.
ആദ്യകാലത്ത് ബകവധത്തില്‍ ഭീമന്‍ ആയിരുന്നു കുറിച്ചി കുഞ്ഞന്‍പണിക്കര്‍ പേരെടുത്ത വേഷം. ഇദ്ദേഹത്തിന്റെ ഭീമനും വെച്ചൂര്‍ രാമന്‍പിള്ളയുടെ ബകനും ഒരുമിക്കുന്ന അരങ്ങുകള്‍ അക്കാലത്തെ ഭാഗ്യമായിരുന്നു. പില്‍ക്കാലത്ത് ആദ്യാവസാന പച്ചവേഷങ്ങളും കത്തിവേഷങ്ങളും ഇദ്ദേഹം സാധാരണയായി കെട്ടാറുണ്ടെങ്കിലും കത്തിയേക്കാള്‍ നന്ന് പച്ചയായിരുന്നു. കത്തിക്കുവേണ്ടതായ ആകാരവലുപ്പവും ശബ്ദഗാംഭീര്യവും കുഞ്ഞന് കഷ്ടിയായിരുന്നു. മാത്രമല്ല ഗാഭീര്യത്തേക്കാള്‍ ലാളിത്യപരമായ അഭിനയരീതിയുമായിരുന്നു അദ്ദേഹത്തിന്റേത്. കിര്‍മ്മീരവധത്തില്‍ ധര്‍മ്മപുത്രരും‍, കാലകേയവധത്തില്‍ അര്‍ജ്ജുനനും‍, രുഗ്മാംഗദനും പണിക്കര്‍ ഹൃദയദ്രവീകൃതമായ രീതിയില്‍ അവതരിപ്പിച്ച് സഹൃദയപ്രശംസ ഏറ്റുവാങ്ങി. ഇതുപോലെ തന്നെ ഇദ്ദേഹത്തിന്റെ ദക്ഷനും കൃഷ്ണനും ഒന്നാംതരങ്ങളായിരുന്നു. കുറിച്ചിയുടെ ഹംസവും ശ്രീകൃഷ്ണനും(ദുര്യോധനവധം, കുചേലവൃത്തം) ഉത്തരകേരളത്തിലും പ്രശസ്തങ്ങളായിരുന്നു. കല്യാണസൌഗന്ധികത്തില്‍ ഹനുമാന്‍, കിരാതത്തില്‍ കാട്ടാളന്‍ തുടങ്ങിയ താടി,കരി വേഷങ്ങളും അദ്ദേഹം കെട്ടാറുണ്ട്. ചുവന്നതാടിയും അപൂര്‍വ്വമായി പണിക്കര്‍ കെട്ടിയിട്ടുണ്ട്. തന്റെ നീണ്ട കഥകളി സപര്യയില്‍, പല പ്രായത്തിലായി, പെണ്‍കരി ഒഴിച്ചുള്ള എല്ലാ വേഷങ്ങളും പണിക്കര്‍ കെട്ടിയാടിയിട്ടുണ്ട്.
.
കൊല്ലവര്‍ഷം 1075ഓടേ നളചരിതം ഒന്നാംദിവസം കഥ തിരുവിതാങ്കൂറിലെ അരങ്ങുകളില്‍ സാധാരണമായിതീര്‍ന്നിരുന്നു. കുഞ്ഞന്‍പണിക്കര്‍ അതിലെ ഹംസംകെട്ടി പേരെടുത്തു. അതിനുമുന്‍പ് ഹംസംകെട്ടിയിരുന്ന ചെന്നിത്തല കൊച്ചുപിള്ളപണിക്കരുടെ രീതിതന്നെയാണ് അവലംബിച്ചിരുന്നതെങ്കിലും ആ വേഷത്തിലൂടെ അതിപ്രശസ്തനായി തീര്‍ന്നത് കുറിച്ചി കുഞ്ഞന്‍ പണിക്കരായിരുന്നു.
.
ലോകധര്‍മ്മി കലര്‍ത്തി അഭിനയിക്കേണ്ടുന്ന ബകവധത്തില്‍ ആശാരി, കംസവധത്തില്‍ ആനക്കാരന്‍, ബാണയുദ്ധത്തില്‍ വൃദ്ധ എന്നിവ കുഞ്ഞപണിക്കര്‍ വളരെ സരസമായി കൈകാര്യം ചെയ്തിരുന്നു.
.
പ്രായാധിക്യത്താല്‍ കിരീടം,ഉടുത്തികെട്ട് തുടങ്ങിയ ഭാരിച്ച വേഷവിധാനങ്ങളോടെ അരങ്ങത്തുവരാനാകാത്തതിനാല്‍ കുഞ്ഞന്‍പണിക്കരാശാന്‍ മിനുക്കുവേഷങ്ങള്‍ അധികമായി കൈകാര്യം ചെയ്യാന്‍ തുടങ്ങി. ആ കാലത്ത് സന്ദാനഗോപാലത്തില്‍ ബ്രാഹ്മണന്‍, കുചേലന്‍, സുന്ദരബ്രാഹ്മണന്‍, അബരീക്ഷചരിതത്തില്‍ ദുര്‍വാസാവ് എന്നീ ആദ്യാവസാന മിനുക്കുകളും, വിജയത്തില്‍ നാരദന്‍, കിര്‍മ്മീരവധത്തില്‍ ദുര്‍വ്വാസാവ്, സുദേവന്‍,ആനക്കാരന്‍,വൃദ്ധ തുടങ്ങിയ ഇടത്തരം മിനുക്കുകളും ഇദ്ദേഹം കൈകാര്യം ചെയ്തുപോന്നു. ഇതില്‍ നാരദനും സുദേവനും അതികേമങ്ങളായിരുന്നു.
.
വാഴപ്പള്ളില്‍ വലിയവീട്ടില്‍ നിന്നും നല്‍കിയ ഒരുപവനാണ് കുഞ്ഞന്‍പണിക്കരുടെ കലാജീവിതത്തില്‍ ലഭിച്ച കന്നി സമ്മാനം. മഹാകവി വള്ളത്തോള്‍ നല്‍കിയ ‘രസികകലാനടന്‍’ എന്ന സ്ഥാനപ്പേരും മെഡലും, അമ്പലപ്പുഴസഹോദരന്മാരുടെ സമ്മാനം, കുമാരനെല്ലൂര്‍ ക്ഷേത്രംവക പുരസ്ക്കാരം, എറണാകുളം കഥകളിക്ലബിന്റെ പുരസ്ക്കാരം, ഓയൂര്‍ കഥകളിസമാജംവക വെള്ളിക്കപ്പ്, 1964ലെ കേരളസംഗീതനാടക അക്കാദമി പുരസ്ക്കാരം, 1968ലെ കേന്ദ്രസംഗീതനാടക അക്കാദമി പുരസ്ക്കാരം എന്നിവ പില്‍ക്കാലത്ത് ഇദ്ദേഹത്തിനു ലഭിച്ച പുരസ്ക്കാരങ്ങളില്‍ പ്രധാനപ്പെട്ടയാണ്.
.
1969ല്‍ കേന്ദ്ര അക്കാദമി പുരസ്ക്കാരദാനചടങ്ങിനോടനുബന്ധിച്ച് ദല്‍ഹിയില്‍ നടത്തപ്പെട്ട നളചരിതം കഥകളിയില്‍ നാരദനായാണ് കുറിച്ചി കുഞ്ഞന്‍പണിക്കര്‍ അവസാനമായി അരങ്ങിലെത്തിയത്. കൊല്ലത്തിനടുത്ത് പരവൂരിലെ നാരദനാണ് ഇദ്ദേഹം കേരളക്കരയിലെ അരങ്ങില്‍ കെട്ടിയ അവസാന വേഷം. തന്റെ സുപ്രസിദ്ധവേഷമായ ഹംസം തന്നെയാണ് കുഞ്ഞന്‍ പണിക്കരാശാന്‍ അവസാനമായി കെട്ടിയ തേച്ചവേഷം. തൃശ്ശൂര്‍ രാമനിലയത്തില്‍ നടന്ന കേരള അക്കാദമി പുരസ്ക്കാരദാനചടങ്ങിനോടനുബന്ധിച്ചു നടന്ന കളിയിലായിരുന്നു ഇത്.
.
സ്വതേ അദ്ധ്യാപനത്തില്‍ തല്പരനല്ലായിരുന്നതിനാല്‍ പണിക്കര്‍ക്ക് ശിഷ്യരും കുറവായിരുന്നു. അദ്ദേഹത്തിന്റെ ഒരു എണ്ണപ്പെട്ട ശിഷ്യന്‍ ഓയൂര്‍ കൊച്ചുഗോവിന്ദപിള്ളയാണ്. മാങ്കുളം വിഷ്ണുനമ്പൂതിരി, നാട്ടകം വേലുപ്പിള്ള എന്നിവര്‍ സാഹചര്യംകൊണ്ട് ഇദ്ദേഹത്തിന്റെ ശിഷ്യസ്ഥാനമുള്ളവരാണ്. .തിരക്കിട്ട കലാസേവനത്തിനിടയില്‍ കണക്കുപറഞ്ഞ് പ്രതിഫലം വാങ്ങാനോ, കിട്ടുന്നതില്‍നിന്നും എന്തെങ്കിലും മിച്ചംവെയ്ക്കുവാനോ ശ്രമിക്കാതിരുന്നതിനാല്‍ പണിക്കരാശാന് വെക്തിജീവിതത്തില്‍ സുരക്ഷസമ്പാദിക്കുവാനായില്ല. അക്കാദമിയുടേയും ഗവര്‍മ്മെന്റിന്റേയും ചിലസഹൃദയരുടേയും സഹായങ്ങളാല്‍ കഷ്ടിച്ച് അരഷ്ടിച്ചാണ് ഇദ്ദേഹം തന്റെ അന്ത്യകാലം കഴിച്ചുകൂട്ടിയിരുന്നത്. എന്നാല്‍ ഈ സാമ്പത്തിക പരാധീനതയും, സ്വപത്നിക്കുണ്ടായ മാനസീക വിഭ്രാന്തിയുടെ മനസ്താപവും ഇദ്ദേഹത്തിന്റെ മനസ്സിനെ തളര്‍ത്തിയിരുന്നില്ല. ആ അവസ്തയിലും സ്വതസിദ്ധമായ നര്‍മ്മബോധം കൈവെടിയാതിരുന്ന അദ്ദേഹം തനിക്കാകാവുന്ന വേഷങ്ങള്‍ കെട്ടി അവതരിപ്പിക്കുവാന്‍ സദാ സന്നധനായിരുന്നത്രേ. കൊല്ലവര്‍ഷം 1143ല്‍( 1976 ഫെബ്രുവരി 16ന്) കുറിച്ചി കുഞ്ഞന്‍ പണിക്കരാശാന്‍ ഈ ലോകത്തോട് വിടപറഞ്ഞുപോയി.

2 അഭിപ്രായങ്ങൾ:

Sajeesh പറഞ്ഞു...

Dear Mani,

My name is Sajeesh. Your blog is really superb. I daily find some time to spend on your blog and appreciate your knowledge and talent. These articles are excellent and very informative.

In fact my mother also performed KATHAKALI and I think she is the first lady performed KATHAKALI in namboodiri family. She also acted with great players like Guru Kunchu Kurup, Kunchu Nair etc… Actually she is from Chevoor Mana and her father is very famous for all kind of arts, especially in making of coconut shell handicrafts’. You can get more details by visiting the following link http://www.cyberkerala.com/handicrafts/cmn.htm He gifted lots KATHAKALI KOPPUKAL to Kerala Kalamandalam and Kottakkal Natya Sangam. His name is Chevoor Neelakandan Namboodiripad.

I have also done my ARANGETTAM in CHUTTI :-) as my passion. Now I am working as a Project Manager in one of MNC Software Company. You can contact me on kas7010@gmail.com if you need any further information from me.

Once again congratulation for your hard work and interest.

Regards,
Sajeesh

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ Sajeesh,
നന്ദി, പരിചയപ്പെട്ടതില്‍ സന്തോഷം.