തിരുനക്കര ഉത്സവം(2)


കോട്ടയം തിരുനക്കര മഹാദേവക്ഷേത്രോത്സവത്തോട് അനുബന്ധിച്ചു 17/03/08ല്‍ നടന്നകഥകളിയും കോട്ടക്കല്‍ പി.എസ്സ്.വി.നാട്ട്യസംഘം ആണ് അവതരിപ്പിച്ചത്. രാത്രി 10മണിക്ക് നാലുവേഷങ്ങളുള്ള പുറപ്പാടോടെ (ബലഭദ്രര്‍,രോഹിണി,ക്യഷ്ണന്‍,രുഗ്മിണി) കളി ആരംഭിച്ചു.തുടര്‍ന്ന് നടന്ന മേളപ്പദത്തില്‍ ശ്രീമധു,ശ്രീ സുരേഷ്‌കുമാര്‍ എന്നിവര്‍ സംഗീതവും ശ്രീ ശശി,ശ്രീ മനീഷ് രാമനാധന്‍(ചെണ്ട),ശ്രീ രാധാക്യഷ്ണന്‍തുടങ്ങിയവര്‍ മേളവും കൈകാര്യം ചെയ്തു.

കല്യാണസൌഗന്ധികം ആയിരുന്നു ആദ്യകഥ.ഈ ദിവസത്തെ പ്രത്യേകക്ഷണിതാവായ ശ്രീ കലാ:ക്യഷ്ണകുമാര്‍ഭീമസേനനായും ശ്രീ രാജ്‌മോഹന്‍ പാഞ്ചാലിയായും വേഷമിട്ടു. പതിഞ്ഞപദത്തിലുടനീളം ക്യഷ്ണകുമാര്‍ വല്ലാതെ ആയാസപ്പെടുന്നതായി തോന്നി.അവസാനത്തെ ‘ഇരട്ടി’ എടുത്തത് അത്ര വെടിപ്പായതുമില്ല.
“വനത്തിലെ യാത്രയില്‍ അങ്ങേക്ക് പൈദാഹങ്ങള്‍ ഉണ്ടാവില്ലെ?”എന്ന് സാധാരണ ഭീമനെ യാത്രയയക്കുന്നവേളയില്‍ പാഞ്ചാലി ചോദിക്കാറുണ്ട്. ഇവിടെ പാഞ്ചാലി ചോദിക്കുന്നതിനു മുന്പുതന്നെ, ഭീമന്‍ ഇതിനുള്ളമറുപടി നല്‍കുന്നതായി കണ്ടു. ഇതുപോലെ തന്നെ പുറപ്പെടുന്ന സമയം ഭീമന്‍ പാഞ്ചാലിയോട് സാധാരണ പറയാറുണ്ട് “അര്‍ജ്ജുനനുംകൂടി സ്തലത്തില്ലാത്ത സമയമാകയാല്‍ ഞാന്‍ ഇങ്ങിനെ ഒരുവഴിക്കു പോയി എന്നുളള വിവരം ജേഷ്ടനോട് തത്ക്കാലം പറയണ്ട.” എന്ന്. ഇവിടെ ഭീമന്‍ ഇങ്ങിനെ പറഞ്ഞിട്ട് ഒന്നുകൂടി പറഞ്ഞു.”ജേഷ്ടന്‍ പേടിക്കും” എന്ന്. ഇത് ആസ്വാദകനില്‍ ചില ചോദ്യങ്ങള്‍ ഉണര്‍ത്തുന്നു.ഭീമന്‍ ഒറ്റക്ക് പോയതിലാണോ പേടിക്കുക? അതൊ ഭീമനും അര്‍ജ്ജുനനും ഇല്ലാതെ കഴിയുന്നതിലാണോ പേടി? അത്ര പേടിത്തൊണ്ടനാണോ ധര്‍മ്മപുത്രര്‍? തുടര്‍ന്നുള്ള ഭീമന്റെ വനവര്‍ണ്ണനയും അത്ര സുഖകരമായില്ല.പാറകള്‍ക്കിടയില്‍ നിന്നും ചായില്യം,മനയോല തുടങ്ങിയ ധാതുദ്രവ്യങ്ങള്‍ പൊട്ടി ഒലിക്കുന്നതു കാണിച്ചതു കണ്ടാപ്പോള്‍ വലിയവേള്ളച്ചാട്ടം പോലെയാണു തോന്നിയത്.ഒരിടത്ത് പരസ്പ്പരം നക്കിക്കൊണ്ട് നില്‍ക്കുന്ന 2 സിംഹക്കുട്ടികളെ കണ്ട ഭീമന്‍ പതുങ്ങിചെന്ന് അവയെ പിടിച്ച് ദൂരെ എറിയുന്നു. ഈ ആട്ടം ഇങ്ങിനെഅല്ല സാധാരണ അവതരിപ്പിക്കാറ്. സിംഹ കുട്ടികള്‍ ഭീമനു നേരേ ഗര്‍ജിച്ചു വരുന്നതായി ആണ് ആടാറ്. അങ്ങിനെ ആയാലേ അതിനു ഭഗിഉള്ളു. തുടര്‍ന്ന് കാട്ടിന്റെ ഒരുഭാഗത്ത് നില്‍ക്കുന്ന സിംഹം,ആന,മാന്‍ തുടങ്ങിയ ജന്തുക്കളെ ഭീമന്‍ ശംഖുവിളിച്ച് ഭീതിപ്പെടുത്തി ഓടിക്കുന്നു.ഇവിടെ പരസ്പ്പര ശത്രുക്കളായ ഈ ജന്തുക്കള്‍ എല്ലാം ഒരുസ്തലത്ത് കൂടിനില്‍ക്കുകയായിരുന്നൊ എന്നൊരു സംശയം ആസ്വാദക മനസ്സില്‍ ബാക്കിയാവുന്നു.തുടര്‍ന്ന് പ്രശസ്തമായ ‘അജഗരകവളിതം’ എന്ന പ്രശസ്തമായ ഇളകിയാട്ടവും ക്യഷ്ണകുമാര്‍ അവതരിപ്പിച്ചു. ഈ ആട്ടത്തില്‍ ഒരു അടുക്കും ചിട്ടയും ഇല്ലായിരുന്നതിനാല്‍ നന്നായി ആസ്വദിക്കാനായില്ല. ഈ ആട്ടത്തില്‍ തോന്നിയ ചില പോരായ്കകള്‍- ആനകരയുന്നതു കേട്ടാണ് ഭീമന്‍ ആ ഭാഗത്തേക്ക് ശ്രദ്ധിക്കുന്നത്,എന്നാല്‍ നോക്കുന്വോള്‍ കാണുന്നത് ആന ഉറങ്ങുന്നതാണ്.(സാധാരണ, ആനയുടെ ചിന്നം വിളികേട്ട് നോക്കുന്വോള്‍ ആനമദപ്പാടിന്റെ വൈഷമ്മ്യത്തില്‍ കാട്ടുന്ന ചേഷ്ടകള്‍ കാണുകയും,തുടര്‍ന്ന് ആന ഉറങ്ങുന്നതുമായി ആണ് ആടാറ്.) ഈ കഥയിലെ ആനക്കു മദപ്പാടുള്ളതായേ ഇവിടെ ആടിക്കണ്ടില്ല.അതു പോലെ ഇവിടെ എത്തുന്ന സിംഹം ‘വിശന്നുവലഞ്ഞ്’ആണ്‌ വരുന്നത് എന്ന് സാധാരണ പ്രത്യേകം കാണിക്കാറുണ്ട്,ഇവിടെ ഇങ്ങിനെ കാണിച്ചില്ല.വനവര്‍ണ്ണനക്കൊടുവില്‍ തിങ്ങിനിറഞ്ഞകാട് കാണുന്നു ഇനി അത് ഗദകൊണ്ട് തകര്‍ത്ത് മുന്നോട്ട് നീങ്ങാം എന്ന് ആടാറുണ്ട്.ഇതും ഇവിടെ ആടിക്കണ്ടില്ല.
ഈ രംഗംവരെ പാട്ട് ശ്രീ കെ.നാരായണനും ശ്രീ വി.നാരായണനും ചേര്‍ന്നായിരുന്നു. ഇതുപോലെയുള്ള ചിട്ടപ്രധാനമായ കഥകള്‍ക്ക് പാടുന്നതില്‍ കെ.നാരായണന് നല്ല കഴിവാണ്. വി.നാരായണന്‍ നന്നായിത്തന്നെ പാടി.മേളം ശ്രീ പ്രസാദും(ചെണ്ട),ശ്രീ രവീന്ദ്രനും(മദ്ദളം) ചേര്‍ന്നായിരുന്നു.
ചന്ദ്രശേഘരവാര്യര്‍ ഹനൂമാനെ നന്നായി അവതരിപ്പിച്ചു. തുടര്‍ന്നുള്ള രംഗത്തിലെ “വഴിയില്‍ നിന്നുപോക” എന്ന പദത്തിന്റെ ചരണങ്ങളൊ അതിനുള്ള ഹനുമാന്റെ മറുപടി പദമൊ അവതരിപ്പിക്കുകയുണ്ടായില്ല.
കൌരവന്മാരോടു യുദ്ധത്തിനു മുതിരുബോള്‍ ഞങ്ങളുടെ ചാരവെ വന്നു സഹായിക്കണം എന്നു ഭീമന്‍ ജേഷ്ടനോട് അപേക്ഷിക്കുന്വോള്‍ ഹനൂമാന്‍ സോദരനായ അര്‍ജ്ജുനനെ പറ്റി ചോദിച്ചു. വിജയന്‍ ദിവ്യാസ്ത്രസമ്പാദനാര്‍ദ്ധം തപസ്സിന് പോയിരിക്കുകയാണേന്ന് ഭീമന്‍ അറിയിച്ചു. അപ്പോള്‍ ഹനൂമാന്‍ പറഞ്ഞു-“ഞാന്‍,അര്‍ജ്ജുനന്റെ തീര്‍ത്ഥാടന വേളയില്‍ ക്യഷ്ണനോടും കൂടി കണ്ടിരുന്നു. കൌരവരുമായി യുദ്ധം ചെയ്യുന്ന വേളയില്‍ ഞാന്‍ അര്‍ജ്ജുനന്റെ രഥകേതുവില്‍ കുടികൊണ്ട് സഹായിക്കാം എന്ന് വാക്കുനല്‍കിയിട്ടുണ്ട്.”
ഈ ഭാഗത്തെ പാട്ട് ശ്രീ കെ.നാരായണനും ശ്രീ സുരേഷ് കുമാറും ചേര്‍ന്നും,മേളം ശ്രീ പി വിജയരാഘവനും(ചേണ്ട), ശ്രീ രാധാക്യഷ്ണനും(മദ്ദളം) ചേര്‍ന്നും ആയിരുന്നു.

6 അഭിപ്രായങ്ങൾ:

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

മേളപ്പദത്തില്‍ ശ്രീമധു,ശ്രീ സുരേഷ്‌കുമാര്‍ എന്നിവര്‍ സംഗീതവും ശ്രീ ശശി,ശ്രീ മനീഷ് രാമനാധന്‍(ചെണ്ട),ശ്രീ രാധാക്യഷ്ണന്‍തുടങ്ങിയവര്‍ മേളവും കൈകാര്യം ചെയ്തു.കല്യാണസൌഗന്ധികം ആയിരുന്നു ആദ്യകഥ.ഈ ദിവസത്തെ പ്രത്യേകക്ഷണിതാവായ ശ്രീ കലാ:ക്യഷ്ണകുമാര്‍ഭീമസേനനായും ശ്രീ രാജ്‌മോഹന്‍ പാഞ്ചാലിയായും വേഷമിട്ടു. പതിഞ്ഞപദത്തിലുടനീളം ക്യഷ്ണകുമാര്‍ വല്ലാതെ ആയാസപ്പെടുന്നതായി തോന്നി.അവസാനത്തെ ‘ഇരട്ടി’ എടുത്തത് അത്ര വെടിപ്പായതുമില്ല.ഈ രംഗംവരെ പാട്ട് ശ്രീ കെ.നാരായണനും ശ്രീ വി.നാരായണനും ചേര്‍ന്നായിരുന്നു. ഇതുപോലെയുള്ള ചിട്ടപ്രധാനമായ കഥകള്‍ക്ക് പാടുന്നതില്‍ കെ.നാരായണന് നല്ല കഴിവാണ്. വി.നാരായണന്‍ നന്നായിത്തന്നെ പാടി.മേളം ശ്രീ പ്രസാദും(ചെണ്ട),ശ്രീ രവീന്ദ്രനും(മദ്ദളം) ചേര്‍ന്നായിരുന്നു.ചന്ദ്രശേഘരവാര്യര്‍ ഹനൂമാനെ നന്നായി അവതരിപ്പിച്ചു. ഈ ഭാഗത്തെ പാട്ട് ശ്രീ കെ.നാരായണനും ശ്രീ സുരേഷ് കുമാറും ചേര്‍ന്നും,മേളം ശ്രീ പി വിജയരാഘവനും(ചേണ്ട), ശ്രീ രാധാക്യഷ്ണനും(മദ്ദളം) ചേര്‍ന്നും ആയിരുന്നു.

:: niKk | നിക്ക് :: പറഞ്ഞു...

മനോരമ ന്യൂസ് ചാനലില്‍ പകല്‍പ്പൂരത്തിന്റെ തത്സമയ സംപ്രേക്ഷണം കണ്ടിരുന്നു... :)

Haree പറഞ്ഞു...

കൃഷ്ണകുമാറിന്റെ വനവര്‍ണ്ണന എനിക്കും അത്ര പഥ്യമല്ല. ഈ കാടുമാറി, ഹനുമാന്റെ കദളീവനത്തോട് അടുക്കും തോറം മൃഗങ്ങളിലെ ഹിംസപ്രവണത കുറയുന്നതായും; സിംഹവും മാനുമൊക്കെ സാഹോദര്യത്തോടെ വസിക്കുന്നതായും മറ്റും ഒരാട്ടമുണ്ടാവാറുണ്ട്. അതുണ്ടായോ?

വാര്യരുടെ ഹനുമാന്‍ നന്നായെന്നു കേട്ടതില്‍ സന്തോഷം. :)
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@നിക്ക്,:)

@ഹരീ,ഈ ആട്ടം ഇവിടെ കണ്ടില്ല്ല.

AMBUJAKSHAN NAIR പറഞ്ഞു...

Mani,
I am very happy to see your blog. In your Photos I seen that Dasrathan's make up is not suitable to his age. In Seethaswayamvaram, Thadakavadham and all Dasarathan should be very old vesham. Why I dont know Kathakali artists is not taking care of these types of things. I am requesting you to add these things in your blog.
C.Ambujakshan Nair

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@ നായര്‍സാര്‍, ദശരധനു പച്ചവേഷമായിരുന്നു.
താടികെട്ടി കണ്ടില്ല.
ഇതുപോലുള്ള കാര്യങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല.
അതാതുസമയത്തെ സൌകര്യമ്പോലെ ചെയ്യുന്നതാണു കാണുന്നത്.
ഇതു ശരിയല്ല.
ഇനി ഈവക കാര്യങ്ങള്‍ ബ്ലോഗ്ഗില്‍ പരാമര്‍ശ്ശിക്കാന്‍ ശ്രദ്ധിക്കാം.