ഫാക്ട് പത്മനാഭന്റെ ഷഷ്ട്യബ്ദ്ധ്യപൂര്‍ത്തിയാഘോഷം


ശ്രീ ഫാക്ട് പത്മനാഭന്റെ ഷഷ്ട്യബ്ദ്ധ്യപൂര്‍ത്തിയാഘോഷം 2008 ഏപ്രില്‍ 19,20തീയതികളിലായി ത്യപ്പൂണിത്തുറയില്‍ വച്ച് സമ്മുന്നതമായി നടത്തപ്പെട്ടു.ഇതിനോടനുബന്ധിച്ച് 20ന് ത്യപ്പൂണിത്തുറ ലായംഗ്രൌണ്ടില്‍ വച്ച് കഥകളി നടന്നു.

രാത്രി 9:30ന് അരപ്പുറപ്പാടോടെ കളി ആരംഭിച്ചു.തുടര്‍ന്ന് മേളപ്പദവും നടന്നു. ഇതില്‍ ശ്രീ കോട്ട:നാരായണനുംശ്രീ കലാ:വിനോദുമായിരുന്നു സംഗീതം.‘മഞ്ചുതര’ എന്ന അനുപല്ലവിയും’കുസുമശയ’,’ചലമാലയ’ എന്നീ ചരണങ്ങളും മാത്രമാലപിച്ച് മേളപ്പദം വേഗം അവസാനിപ്പിക്കുന്നതായാണ് കണ്ടത്. ശ്രീ കോട്ട:പ്രസാദ്, ശ്രീ ഗോപീക്യഷ്ണന്‍ തന്വുരാന്‍(ചെണ്ട),ശ്രീ കലാ:ശശി(മദ്ദളം)തുടങ്ങിയവരാണ് മേളപ്പദത്തില്‍ പങ്കെടുത്തിരുന്നത്.

ആദ്യകഥ സുഭദ്രാഹരണം(ബ്രാഹ്മണരുടെ രംഗം മുതല്‍) ആയിരുന്നു.

ഇതില്‍ ബലഭദ്രരായി ശ്രീ സദനം ക്യഷ്ണന്‍ കുട്ടിയും ശ്രീക്യഷ്ണനായി ശ്രീ കോട്ട:കേശവനും അരങ്ങിലെത്തി.കൂടുതല്‍ വിസ്തരിച്ചുള്ള ആട്ടങ്ങള്‍ ഉണ്ടായില്ലായെന്നു മാത്രമല്ല,ആട്ടങ്ങളിലും അഷ്ടകലാശത്തിലുമുള്‍പ്പടെ ഇരുവരുടേയും സന്വ്യദായവിത്യാസങ്ങളും യോജിപ്പ്കുറവും പ്രകടമായിരുന്നു.ഇതിനാല്‍ തന്നെ ഈഭാഗം അത്രസുഖകരമായില്ല.മാത്രവുമല്ല പാടിയിരുന്ന കോട്ട:നാരായണനും കലാ:വിനോദും തമ്മിലുള്ള യോജിപ്പ് കുറവിനാലും, പ്രഗത്ഭരായ മേളക്കാരായിരുന്നിട്ടും മേളം കൊഴുക്കാതിരുന്നതിനാലും ഈ കഥ അത്ര ആസ്വാദ്യമായില്ല.ശ്രീ കലാ: ഉണ്ണിക്യഷ്ണനും(ചെണ്ട),ശ്രീ കലാ:ശങ്കരവാര്യരും‍(മദ്ദളം) ചേര്‍ന്നായിരുന്നു മേളം.

കീചകവധമായിരുന്നു രണ്ടാമത്തെ കഥ.ഇതില്‍ സുദേഷണയായി ശ്രീ സദനം വിജയനും സൈരന്ധ്രിയായി ശ്രി കലാ:രാജശേഘരനും വേഷമിട്ടു. സദനം വിജയന്‍ പലഭാഗത്തും മുദ്രകള്‍ക്കായി തപ്പിതടയുന്നതായി തോന്നി.രാജശേഘരന്‍ ഈയിടയായി ഒരു തന്റേടിയായ സൈരന്ധ്രിയേയാണ് അവതരിപ്പിച്ചുകാണുന്നത്.എന്തുകൊണ്ടാണ് ഇദ്ദേഹം കഥാപാത്രത്തെ ഈ രീതിയില്‍ അവതരിപ്പിക്കുന്നതെന്ന് അറിയില്ല.പണ്ട് ഇദ്ദേഹം ഈ രീതിയിലല്ല സൈരന്ധ്രിയെ അവതരിപ്പിച്ചു കണ്ടിട്ടുള്ളത്.

കീചകനായെത്തിയ ശ്രീ മടവൂര്‍ വാസുദേവന്‍ നായര്‍ വളരേ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് കോട്ടക്കലില്‍ കണ്ട ഇദ്ദേഹത്തിന്റെ കീചകവധത്തിനേക്കാളും ആട്ടങ്ങള്‍ വിസ്തരിച്ച് ഇവിടെ ആടുന്നതു കണ്ടു.

‘ചന്ദ്രന്‍ ഉദിക്കുന്നതാണൊ? അല്ല,താമര വിരിയുന്നതാണോ? അല്ല,അതൊരു സ്ത്രീയാണ്!2 മീനുകള്‍ ആണോ? അല്ലഅതവളുടെ കണ്ണുകളാണ്!കാമശരങ്ങളാണോ? അല്ല, അതവളുടെ പുരികക്കൊടികളാണ്‘എന്നു തുടങ്ങുന്ന ‘ഇരുന്നാട്ട’ത്തിനു ശേഷമാണ് തെക്കന്‍ ചിട്ടയില്‍ പാടിപ്പദം അവതരിപ്പിക്കുക.ഈ രംഗത്തിനൊടുവില്‍, ഓടിപ്പോയ സൈരന്ധ്രിയേ ഓര്‍ത്ത് അവളുടെ അഗോപാങ്ങളെ വര്‍ണ്ണിക്കുകയും അവളുടെ കൈകളാല്‍ പറിച്ച പൂക്കള്‍ വാരി ശിരസിലിട്ട് ആനന്ദിക്കുകയും ചെയ്യുന്ന ആട്ടങ്ങള്‍ കൂടാതെ ‘മല്ലീശരവില്ലിനാല്‍ തല്ലിയിട്ട് അവള്‍ പോയി’ എന്നൊരു ആട്ടവും ആടി.മടവൂര്‍ സൈരന്ധ്രിയേ സ്വീകരിക്കാനായി തയ്യാറാവുന്ന ഭാഗവും നന്നായി ആടി.കീചകന്റെ മരണരംഗവും നന്നായി തന്നെ അവതരിപ്പിച്ചു കണ്ടു.

ശ്രീ കലാ:ഉണ്ണിക്യഷ്ണനും കലാ:ബാബുവും ചേര്‍ന്നായിരുന്നു പാട്ട്.ഉണ്ണിക്യഷ്ണന്റെ ഈദിവസത്തെപാട്ട് അത്ര സുഖകരമായി തോന്നിയില്ല.ചിലഭാഗത്ത് പദങ്ങള്‍ തോന്നാതെ(മറന്ന്) ബുദ്ധിമുട്ടുന്നതും കണ്ടു ഇദ്ദേഹം.ശ്രീ കലാ:ഉണ്ണിക്യഷ്ണനായിരുന്നു ചെണ്ടകൊട്ടിയത്.മടവൂരിന്റെ മുദ്രകള്‍ക്ക് നോക്കിനിന്ന് കൊട്ടിക്കൊടുത്തിരുന്നെങ്കിലും ചിലഭാഗങ്ങളില്‍ യോജിപ്പ്കുറവ് വ്യക്തമാവുകയും ചെയ്തു.ശ്രി കലാ:ഗോപിക്കുട്ടനായിരുന്നു മദ്ദളം. ഇദ്ദേഹം മദ്ദളം വായിക്കാന്‍ നില്‍ക്കുന്നതിലും ഭേദം പഴേകാലത്ത് ചെയ്തിരുന്നതുപോലെ മദ്ദളം പന്തല്‍ക്കാലില്‍ തൂക്കിയിട്ടാലും മതിയെന്നു തോന്നി.തുടര്‍ന്നുള്ള രംഗങ്ങളില്‍ മദ്ദളം വായിക്കുവാന്‍ കലാ:ശശിയായിരുന്നു.ഇദ്ദേഹവും വെറുതേ താളം മുട്ടി നില്‍ക്കുന്നതായാണുകണ്ടത്. മുദ്രക്കുകൂടുന്നതു പോയിട്ട് നടനേ ശ്രദ്ധിക്കുന്നതായേ കണ്ടില്ല.’ഹരിണാക്ഷി’ മുതല്‍ചെണ്ടക്ക് കോട്ട:പ്രസാദായിരുന്നു. ഈ ഭാഗത്ത് കളിക്ക് മേളം ഉള്ളതായേ തോന്നിയില്ല.കലാശസമയത്ത് കുറച്ചു ശബ്ദം കേള്‍ക്കാം,പിന്നെയൊക്കെ നിശബ്ദം.
ഇതിനെ തുടര്‍ന്ന് ശ്രീ കലാ:ശ്രീകുമാര്‍ ദക്ഷനായുള്ള ദക്ഷയാഗം(അറിയാതേ മുതല്‍)കഥയും അവതരിപ്പിക്കപ്പെട്ടു.

കോപ്പും അണിയറയും ഒരുക്കിയത് ഏരൂര്‍ ശ്രീ ഭവാനീശ്വരം കളിയോഗമായിരുന്നു.

ത്യപ്പൂണിത്തുറയില്‍ നടന്ന ഈ കളിക്ക് സാധാരണയില്‍ നിന്നും വ്യത്യസ്തമായി സദസ്സ് വളരേ ശുഷ്ക്കമായിരുന്നു.ഇതിനാലാണോ,മൂഡിലായ്മകൊണ്ടാണോ,പ്രതിഫല ലഭ്യതയിലെ കുറവിനാലാണോ എന്നറിയില്ല മടവൂര്‍ ഒഴിച്ചുള്ള ഒരു കലാകാരനും ഈ ദിവസം ആത്മാര്‍ദ്ധമായി പ്രവര്‍ത്തിക്കുന്നതായി തോന്നിയില്ല.