തൃപ്പൂണിത്തുറ വൃശ്ചികോത്സവം 2011(ഭാഗം 3)

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ 
നാലാം ദിവസമായ 26/11/2011ന് രാത്രി 12:30മണിയോടുകൂടി കഥകളി ആരംഭിച്ചു. മാസ്റ്റർ പ്രണവ്, പി.ശ്രീകുമാർ എന്നിവർ അവതരിപ്പിച്ച പുറപ്പാടിനെ തുടർന്ന് കംസവധം കഥയാണ് അന്നേദിവസം അവതരിക്കപ്പെട്ടത്.
'കംസന്റെ തിരനോട്ടം'
പത്മഭൂഷൺ മടവൂർ വാസുദേവൻ നായരാണ് കംസവേഷത്തിലെത്തിയത്. 
തിരനോട്ടത്തെ തുടർന്നുള്ള ആട്ടത്തിലൂടെ പ്രിയസോദരിയായ ദേവകിയുടെ വിവാഹം മുതൽ ശത്രുക്കളെ വകവരുത്തുവാനായി താൻ നിയോഗിച്ചവരായ പൂതന ബകാദികളായ അസുരന്മാരെല്ലാം ഗോകുലത്തിൽ വെച്ച് വധിക്കപ്പെട്ടതുവരേയുള്ള പൂർവ്വകഥകളെല്ലാം അവതരിപ്പിച്ചു.
'കംസന്റെ ആട്ടം'
തുടർന്ന് നാരദൻ തന്റെ സമീപത്തേയ്ക്ക് വരുന്നതുകണ്ട് 
കംസൻ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി കുശലപ്രശ്നം ചെയ്യുന്നു. നന്ദഗേഹത്തിൽ വസിക്കുന്ന രാമകൃഷ്ണന്മാർ നന്ദസുതന്മാരല്ല, മറിച്ച് വസുദേവനന്ദനന്മാരായ നിന്റെ ശത്രുക്കളാണേന്നും, നീ അയച്ച പൂതനബകാദികളെ കാലപുരിക്കയച്ചത് കൃഷ്ണനാണെന്നും, നിന്നേയും നിഗ്രഹിക്കാൻ കൃഷ്ണന് ആഗ്രഹമുണ്ടെന്ന് കേട്ടു എന്നും നാരദൻ കംസനെ അറിയിക്കുന്നു. ഇതുകേട്ട് ക്രുദ്ധനായ കംസൻ ഉടനെതന്നെ കുട്ടികളെ ഒളിപ്പിച്ചുവെച്ച സോദരിയെ വധിക്കുവാൻ പുറപ്പെടുന്നു. ഇപ്രകാരം സാഹസം ചെയ്യരുതെന്നും, വീരനായ നീ ശത്രുക്കളെ യുദ്ധത്തിൽ നശിപ്പിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ് നാരദൻ കംസനെ തടയുന്നു.
'വന്ദേ തപോനിലയ'
നാരദൻ മടങ്ങിയശേഷം നാരദവാക്ക്യങ്ങളെ ചിന്തിച്ചിരിക്കുന്ന 
കംസന് വേണുഗാനം കേൾക്കുന്നതായി തോന്നുന്നു. അത് എവിടെനിന്ന് എന്ന് ശ്രദ്ധിക്കവെ പീതാമ്പരധാരിയായി പീലിത്തിരുമുടിചൂടി ഓടക്കുഴലൂതി ശ്രീകൃഷ്ണൻ തന്റെമുന്നിൽ നിൽക്കുന്നതായി തോന്നുന്നു. സൂത്രത്തിൽ അവന്റെ സമീപമെത്തി വാളുകൊണ്ട് വെട്ടാൻ ഓങ്ങുമ്പോൾ കൃഷ്ണനെ കാണാതെയാകുന്നു. വീണ്ടും വേണുഗാനം കേട്ട് ശ്രദ്ധിക്കവെ കംസന് തനിക്കുചുറ്റും അനവധി കൃഷ്ണന്മാർ നിൽക്കുന്നതായി തോന്നുന്നു. കംസന്റെ 'ഭയഭക്തി' വെളിവാക്കുന്ന ഈ ആട്ടം മടവൂരാശാന്റെ കംസന്റെ പ്രത്യേകതയാണ്. ഭയചികിതനാവുന്ന കംസൻ ഉടൻ തന്നെ രാമകൃഷ്ണന്മാരെ വരുത്തി വധിക്കുവാൻ എന്താണ് വേണ്ടത് എന്ന് ആലോചിക്കുന്നു. തുടർന്ന് മഥുരയിൽ ഒരു ചാപപൂജ നടത്തുവാനും, അതുകാണുവാനായി രാമകൃഷ്ണന്മാരെ ക്ഷണിച്ചുവരുത്തി വകവരുത്തുവാനും കംസൻ തീരുമാനിക്കുന്നു.
'സാഹസങ്ങളേവമിന്നു മാ കൃതാ വിഭോ'
രണ്ടാം രംഗത്തിൽ കംസന്റെ ആശ്രിതരും മല്ലന്മാരുമായ 
ചാണൂരനും മുഷ്ടികനും കൈത്തരിപ്പ് അടക്കുവാനായി മല്ലയുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ കംസൻ അവരെ അന്യൂഷിക്കുന്നതായി ഒരു ദൂതൻ വന്ന് അറിയിക്കുന്നു. തുടർന്ന് വിളിച്ചുവരുത്തപ്പെട്ട മല്ലന്മാരോടും ആനക്കാരോടും കംസൻ ചാപപൂജയുടെ വിവരം ധരിപ്പിക്കുകയും, അതുകാണുവാൻ വരുന്ന രാമകൃഷ്ണന്മാരെ വധിക്കുവാൻ കൽപ്പിക്കുകയും ചെയ്യുന്നു. പ്രവേശനദ്വാരത്തിൽത്തന്നെ കുവലയാപീഠത്തെ നിർത്തുവാനും, രാമകൃഷ്ണന്മാർ വരുമ്പോൾത്തന്നെ അവരെ ആനയേക്കൊണ്ട് കൊല്ലിക്കുവാനും കംസൻ ആനക്കാരനെ ചട്ടംകെട്ടുന്നു. ഗജശ്രേഷ്ഠനിൽ നിന്നും രക്ഷപ്പെടുകയാണേങ്കിൽ അവരെ മല്ലയുദ്ധത്തിൽ വധിക്കുവാൻ മല്ലന്മാരോടും ഏർപ്പാടുചെയ്യുന്നു.
ചാണൂരമുഷ്ടികന്മാർ
ചാണൂരനായിവേഷമിട്ടിരുന്ന ഫാക്റ്റ് ബിജുഭാസ്ക്കർ പാത്രബോധത്തോടെ 
നല്ല പ്രകടനം കാഴ്ച്ചവെച്ചു. മുഷ്ടികനായി ആർ.എൽ.വി.സുനിൽ കുമാറും സഹഹസ്തിപനായി ബിജോയ്‌യും രംഗത്തെത്തി.
'മൂർഖരാമമുകിൽവർണ്ണന്മാരെ'
 ചാപപൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ നടത്തിയശേഷം യാദവശ്രേഷ്ഠനായ 
അക്രൂരനെ വരുത്തി ഗോകുലത്തിൽ പോയി രാമകൃഷ്ണന്മാരെ ചാപപൂജയ്ക്കായി ക്ഷണിച്ച് കൂട്ടിക്കൊണ്ടുവരുവാൻ കൽപ്പിക്കുന്നു. ഭഗവത്ഭക്തനായ അക്രൂരൻ ശ്രീകൃഷ്ണസമീപത്തേയ്ക്ക് പോകുവാനുള്ള ആജ്ഞ തന്റെ ഭാഗ്യമായി കരുതി അനുസരിക്കുന്നു. കംസൻ തന്റെ രഥംതന്നെ നൽകി അക്രൂരനെ ഗോകുലത്തിലേയ്ക്ക് യാത്രയാക്കുന്നു. ഇവിടെ അക്രൂരവേഷത്തിലെത്തിയിരുന്നത് ചെങ്ങാരപ്പള്ളി അനുജൻ ആയിരുന്നു. രാമകൃഷ്ണന്മാരെ കപടംചൊല്ലി വരുത്തുന്നത് അവരെ വധിക്കുവാൻ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കിയ അക്രൂരൻ വല്ലാതെ പരിഭ്രമിക്കുകയും, അതിന് താൻ തന്നെ അവരെ കുട്ടിക്കൊണ്ടുവരേണമോ എന്ന് കംസനോട് പലവട്ടം ചോദിക്കുകയും ഉണ്ടായി. എന്നാൽ പരമഭക്തനായ അക്രൂരന് ഈ സംശയത്തിന്റെ ആവശ്യം ഇല്ല. വൈഷ്ണവാവതാരമായ ശ്രീകൃഷ്ണനെ വധിക്കുവാൻ കംസനാൽ സാധ്യമല്ലെന്നും, ഭഗവാനെ ഹനിക്കുവാൻ പുറപ്പെടുന്നത് കംസന്റെ നാശത്തിനാണന്ന് അക്രൂരന് ബോദ്ധ്യമുണ്ട്.



കലാമണ്ഡലം രാമൻ നമ്പൂതിരി, കലാനിലയം രതീഷ് എന്നിവർ ചെണ്ടയിൽ 
നല്ലമേളമൊക്കിയിരുന്നു. കലാനിലയം സജി, കലാമണ്ഡലം നിഖിൽ എന്നിവരായിരുന്നു ഈ ദിവസം ചുട്ടി കലാകാരന്മാർ.
പതിവുപോലെ തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കളിയോഗം 
ഉപയോഗിച്ച ഈ ദിവസവും അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത് എരൂർ ശശി, എരൂർ സുരേന്ദ്രൻ, എം.നാരായണൻ, തൃപ്പൂണിത്തുറ ശശിധരൻ, ചേർത്തല സുരേന്ദ്രൻ, ചേർത്തല പൊന്നപ്പൻ എന്നിവരായിരുന്നു.

3 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

അക്രൂരന്റെ ഒരു ഫോട്ടോ പോലും കണ്ടില്ല?

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

അമ്പുചേട്ടാ,
കംസന്റെ ഭാഗം വരെയെ ഞാൻ കളി കൺറ്റിരുന്നുള്ളു. അക്രൂരന്റെ ഒരു ചിത്രം ഉണ്ടായിരുന്നു. അത് പോസ്റ്റ് ചെയ്തപ്പോൾ വിട്ടുപോയതാണ്. ഇപ്പോൾ ചേർത്തിട്ടുണ്ട്.

മൊതലകൊട്ടം പറഞ്ഞു...

ഞാന്‍ ഇതുവരെ ഈ കംസവധം കളി കണ്ടിട്ടില്ല.ഇനി ആരുടെ, എന്ന് താരവും എന്നും അറിയില്ല........ ഏതായലും വിവരണം നന്നായി മണി.