ആശ്രാമം ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവം

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 
അഷ്ടമിരോഹിണി മഹോത്സവം 2011 ആഗസ്റ്റ് 21ന് വിവിധ കലാപരിപാടികളോടുകൂടി ആഘോഷിക്കപ്പെട്ടു. കൃഷ്ണാഷ്ടമിരാത്രിയിൽ നടന്ന മേജർസെറ്റ് കഥകളിയായിരുന്നു പ്രധാന കലാപരിപാടി. അമ്പലപ്പുഴ സന്ദർശൻ കഥകളിവിദ്യാലയം അവതരിപ്പിച്ച ഈ കഥകളി ജയൻ, കൃഷ്ണ, മങ്ങാട്, കൊല്ലമാണ് വഴിപാടായി സമർപ്പിച്ചിരുന്നത്.
'ദാനവാരി മുകുന്ദനേ...'
രാത്രി 9മണിയോടുകൂടി ആരംഭിച്ച കളിയിൽ 
കലാമണ്ഡലം ഗൗതം പുറപ്പാട് അവതരിപ്പിച്ചു. തുടർന്ന് കുചേലവൃത്തം കഥ അവതരിപ്പിക്കപ്പെട്ടു. കുചേലന്റെ ദ്വാരകായാത്ര('ദാനവാരി') മുതൽ കുചേലൻ കൃഷ്ണനോട് യാത്രപറഞ്ഞ് മടങ്ങുന്നതുവരേയുള്ള ഭാഗാമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇതിൽ കുചേലനായി നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും ശ്രീകൃഷ്ണനായി കലാമണ്ഡലം ഗോപിയുമാണ് അഭിനയിച്ചിരുന്നത്. തങ്ങളുടെ കഥാപാത്രങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അവസരരോചിതമായ മനോധർമ്മങ്ങളോടുകൂടി ഇരുവരും ചേർന്ന് ഈ കഥാഭാഗം മനോഹരമായി അവതരിപ്പിച്ചു.
'കലയാമി സുമതേ'
കലാമണ്ഡലം ശുചീന്ദ്രനാണ് രുഗ്മിണിയായി വേഷമിട്ടത്.
'മതിമുഖീ മമ നാഥേ'
കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം വിനോദും 
ചേർന്നായിരുന്നു ഈ കഥ പാടിയത്. അരങ്ങിനെ ദോഷകരമായി ബാധിക്കാത്തതരത്തിൽ നല്ല സംഗീതപ്രയോഗങ്ങളോടുകൂടിത്തന്നെ കുചേലവൃത്തത്തിലെ മനോഹരമായ പദങ്ങൾ ഇവർ ആലപിച്ചു.
'മുദിതം മാനസം മമ'
കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം വേണുഗോപാൽ 
എന്നിവർ ചെണ്ടയിലും, മാർഗ്ഗി രവീന്ദ്രൻ മദ്ദളത്തിലും ഒരുക്കിയ മേളവും ഈ രംഗങ്ങൾക്ക് മാറ്റുകൂട്ടി.
'പുഷ്ക്കരവിലോചന'
കിളിമാനൂർ രവിവർമ്മകോയിത്തമ്പുരാൻ രചിച്ച കംസവധം 
ആട്ടക്കഥയാണ് തുടർന്ന് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. കംസസമീപം നാരദൻ എത്തുന്നതുമുതൽ കംസവധം വരെയുള്ള(സാധാരണ പതിവുള്ള രംഗങ്ങൾമാത്രം) ഭാഗമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നത്.

കംസന്റെ തിരനോട്ടത്തോടുകൂടി ആരംഭിക്കുന്ന ഈ ഭാഗത്ത് 
തുടർന്ന് കംസന്റെ പൂർവ്വകഥാകഥനമായുള്ള ആട്ടമാണ്. കുട്ടിയായിരിക്കുമ്പോൾ താൻ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ടതും, പിന്നീട് ജരാസന്ധനുമായുണ്ടായ മിത്രതയുടെ ഭലമായി ഉഗ്രസേനരാജാവിനെ ബന്ധിച്ച് മഥുരാരാജാവായിതീർന്നതും, സഹോദരിയോടുള്ള സ്നേഹാധിക്യം നിമിത്തം അവളുടെ വിവാഹദിനത്തിൽ വധൂവരന്മാരുടെ തേർ താൻ തന്നെ തെളിച്ചതും, അപ്പോൾ ഉണ്ടായ അശരീരി വാക്കുകേട്ട് ദേവകിയെ വധിക്കാനൊരുങ്ങിയതും, വസുദേവരുടെ അപേക്ഷ മാനിച്ച് വധിക്കാതെ അവരെ ഇരുവരേയും തുറുങ്കിൽ അടച്ചതും, ദേവകിയുടെ ആറുപുത്രന്മാരേയും വധിച്ചതും, പിന്നീട് ജനിച്ചതായ പെൺശിശുവിനെ വധിക്കുവാൻ ശ്രമിക്കവെ അവൾ ആകാശത്തിലേയ്ക്ക് പറന്നുന്നിന്ന് 'നിന്റെ അന്തകൻ ഭൂജാതനായിക്കഴിഞ്ഞിരിക്കുന്നു' എന്ന് പറഞ്ഞതും, കുട്ടികളുടെ വധത്തിനായി നിയോഗിക്കപ്പെട്ട പൂതന,ശകടാസുരാദികളായ അനവധി അസുരന്മാരുടെ അത്ഭുതകരമായ മരണങ്ങളെ അറിഞ്ഞതുമായ കാര്യങ്ങളാണ് ഈ ആട്ടത്തിലൂടെ അവതരിപ്പിക്കപ്പെടുക.

വീരരസപ്രധാനമായ തിരനോട്ടത്തിനു പകരം ഇവിടെ
സൃഗാരരസപ്രധാനമായ തിരനോട്ടമാണ് കംസൻ ചെയ്തത്. ഇതിനായി 'പൂതനാമോക്ഷം' ആട്ടകഥയിലെ സൃഗാരപദത്തിന്റെ ശ്ലോകമാണ് ആലപിക്കുകയുണ്ടായത്. കംസവധത്തിലെ കംസന് സൃഗാരരസത്തിന് സ്ഥാനമേയില്ല.

'എനിക്കു സുഖം ഭവിച്ചു' എന്ന പതിവ് തന്റേടാട്ടരീതിയിൽ തന്നെയാണ് 
ഇവിടെ കംസന്റെ ആട്ടം ആരംഭിച്ചത്. ഇത് ഇവിടെ ഉചിതമല്ല. തുടർന്നു പറഞ്ഞുവന്ന് ആട്ടം അവസാനിക്കുന്നത് കംസനെ സംബന്ധിച്ച് തീരെ സുഖമുള്ള അവസ്ഥയിൽ അല്ലല്ലോ.

കംസനായെത്തിയ കലാമണ്ഡലം മനോജ് ആദ്യത്തെ ആട്ടം 
അമിതമായി വിസ്തരിച്ച് വിരസമാക്കാതെയും ഒന്നും വിട്ടുപോകാതെയും ഭഗിയായി അവതരിപ്പിച്ചു. ചൊല്ലിയാട്ടം ഉൾപ്പെടെ തുടർന്നുള്ള ഭാഗങ്ങൾ ഇദ്ദേഹം തരക്കേടില്ലാത്ത അവതരിപ്പിച്ചിരുന്നു എങ്കിലും പരിചയക്കുറവ് നല്ലവണ്ണം അനുഭവപ്പെട്ടിരുന്നു.
'വന്ദേ തപോനിലയ'
നാരന്റെ വരവ് കാണുന്ന ആട്ടത്തോടേയാണ് കംസന്റെ 
ആദ്യത്തെ ആട്ടം അവസാനിക്കുന്നത്. തുടന്ന് നാരദൻ കംസന്റെ സമീപമെത്തി ഗോകുലത്തിൽ വളരുന്നതായ രാമകൃഷ്ണന്മാരുടെ നിജസ്ഥിതി കംസനെ ബോധിപ്പിക്കുന്നു.
''വീരശിഖാമണേ കംസാ'
നാരദനെ തന്മയത്വത്തോടെ രംഗത്തവതരിപ്പിച്ചത് 
നെല്ലിയോട് വാസുദേവൻ നമ്പൂതിരിയാണ്.
'മൂർഖരാമമുകിൽവർണ്ണന്മാരെ'
നാരദന്റെ വാക്കുകേട്ട് രാമകൃഷ്ണന്മാരെ മധുരയിലേയ്ക്ക് വരുത്തുവാനും 
വധിക്കുവാനും കംസൻ തീരുമാനിക്കുന്നു. വരുത്തുവാനുള്ള ഉപായമായി ഒരു ധനുർയാഗം നടത്തുവാൻ കംസൻ തീരുമാനിക്കുന്നു. ഇതുകാണുവാനായി ക്ഷണിച്ചുവരുത്തപ്പെടുന്ന രാമകൃഷ്ണന്മാരെ വധിക്കുവാനായി കുവലയാപീഠം എന്ന ആനയേയും ചാണൂരാദി മല്ലന്മാരേയും കംസൻ ചട്ടംകെട്ടുന്നു.
'ഗോപബാലന്മാരുടെ മസ്തകം'
മല്ലന്മാരെയും ഹസ്തിപനേയും നിയോഗിക്കുന്നതിനുമുൻപായി 
യാഗം നടത്തുവാൻ നിശ്ചയിക്കുന്നതായുള്ള ആട്ടം കംസൻ ചെയ്യുന്നതായി കണ്ടില്ല.
'നീതമായി ഖേദവും'

'ഭൂപതേ തവ വചസാ'
'ഗാന്ദിനീനന്ദനൻ പരമാനന്ദമൂർത്തിയെ മുദാ ചിന്തചെയ്തു'
 തുടർന്ന് രാമകൃഷ്ണന്മാരെ കൂട്ടികൊണ്ടുവരുവാനായി കംസൻ 
യാദവശ്രേഷ്ഠനായ അക്രൂരനെ നിയോഗിക്കുന്നു. ഭക്തശിരോമണിയായ അക്രൂരൻ ശ്രീകൃഷ്ണപരമാത്മാവിനെ കാണുവാനുള്ള അപൂർവ്വ അവസരം കൈവന്നത് തന്റെ ഭാഗ്യമായി കരുതി ഗോകുലത്തിലേയ്ക്ക് പോകുന്നു. തനിക്കു കൈവന്ന ഭാഗ്യത്തേയോർത്തും, അതിനു കാരണക്കാരൻ ആയത് ക്രൂരനായ കംസനാണല്ലോ എന്നോർത്തും അത്ഭുതപ്പെട്ടുകൊണ്ടും, സാക്ഷാൽ പരമാത്മാവായ ഭഗവാനെ ചെന്നുകാണുന്നതിനെ ഓർത്ത് സന്തോഷിച്ചുകൊണ്ടും വ്രജത്തിലെത്തുന്ന അക്രൂരൻ ഗംഗയേക്കാൾ പുണ്യവതിയായ കാളിന്ദീനദിയേയും, പർവ്വതരാജനായ ഗോവർദ്ധനത്തേയും, പശുക്കൂട്ടങ്ങളേയും കണ്ടുകൊണ്ട് വൃന്ദാവനത്തിലൂടെ സഞ്ചരിക്കുന്നു. ഗോരസങ്ങളുടെ പരിമളവും ഗോപികമാരുടെ കൃഷ്ണനാമജപവും കേട്ട് മുന്നോട്ടുനീങ്ങവെ ശ്രീകൃഷ്ണന്റെ കാപ്പാടുകൾ പതിഞ്ഞ മണ്ണുകണ്ട്, അതെടുത്ത് ശരീരമാകെ പുരട്ടി ആനന്ദതുന്തിലനാകുന്നു. തുടർന്ന് രാമകൃഷ്ണന്മാരെ കണ്ട് അഥിതിസൽക്കാരവും സ്വീകരിച്ച് അക്രൂരൻ ആഗമനോദ്ദേശവും, കംസന്റെ ഉള്ളിലുള്ള ദുരുദ്ദേശവും അവരെ ധരിപ്പിക്കുന്നു. വേഗംതന്നെ നന്ദഗോപാദികളെ വിവരം ധരിപ്പിച്ച്, രാജാവിനുള്ള കഴ്ച്ചവസ്തുക്കളായി വളരെ ഗോരസങ്ങളും സംഭരിച്ച് രാമകൃഷ്ണന്മാർ അക്രൂരൻ തെളിച്ച തേരിലേറി മഥുരയിലേയ്ക്ക് പുറപ്പെടുന്നു. മാർഗ്ഗമദ്ധ്യേ അക്രൂരൻ യമുനാനദിയിലിറങ്ങി സ്നാനവും മദ്ധ്യാഹ്നസന്ധ്യാവന്ദനവും കഴിക്കുന്ന അവസരത്തിൽ വേണുഗോപാലനായ ശ്രീകൃഷ്ണനെ ജലാശയത്തിനുള്ളിൽ കാണുന്നു. പെട്ടന്ന് ഉയർന്ന് നോക്കിയപ്പോൾ കൃഷ്ണൻ തേരിൽ തന്നെ ഇരിക്കുന്നതായി കാണുന്നു. വീണ്ടും മുങ്ങുമ്പോൾ അക്രൂരൻ അനന്തനാഗത്തേയും അനന്തശായിയായഭഗവാൻ വസിക്കുന്നതായ 'വൈകുണ്ഡ'ലോകത്തേയും ദർശിക്കുന്നു. ഭക്തിയുടെ പാരമ്യത്തിലെത്തിചേർന്ന അക്രൂരൻ ഓടിവന്ന് ഭഗവത്പാദങ്ങളിൽ വീണുനമസ്ക്കരിക്കുന്നു.
അക്രൂരൻ ഗോകുലത്തിലെത്തി രാമകൃഷ്ണന്മാരെ ദർശ്ശിക്കുന്ന

'സുമതേ ഗാന്ദിനീനന്ദന'
'കൃഷ്ണാ ജഗല്പതേ'
ഇപ്രകാരമുള്ള ഭക്തിരസപ്രധാനമായ ആട്ടങ്ങളാണ് 
അക്രൂരൻ എന്ന കഥാപാത്രത്തിന് പ്രധാനമായി ചെയ്യുവാനുള്ളത്. ആ കഥാപാത്രത്തിനെ നന്നായി ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്ന ഏറ്റുമാനൂർ കണ്ണന്റെ പ്രകടനം ഏറ്റവും ആസ്വാദ്യകരമായിരുന്നു. കംസനോടുള്ള പദത്തിൽ ശ്രീകൃഷ്ണനെ പരാമർശിക്കുന്നിടത്ത് ഭക്തനായ അക്രൂരൻ വന്ദിക്കുവാൻ ആരംഭിക്കുന്നതും കംസന്റെ മുന്നിലാണല്ലോ താൻ നിൽക്കുന്നതെന്നോർത്ത് പെട്ടന്ന് അത് വേണ്ടായെന്നുവെയ്ക്കന്നതും, വ്രജത്തിലെത്തുമ്പോൾ ഭീതിയോടെ തന്റെ രഥത്തിനുനേരെ നോക്കുന്ന പശുക്കുട്ടിയോട് 'ശകടാസുരദാദികളെപ്പോലെ ദ്രോഹിക്കുവാൻ വന്നവനല്ല. ശ്രീകൃഷ്ണപാങ്ങളെ കണ്ടുവന്ദിക്കുവാൻ വന്ന ഒരു ഭക്തനാണ് ഞാൻ. അതിനാൽ ഒട്ടും ഭയപ്പെടേണ്ട' എന്നു പറയുന്നതും, 'ഓരോരോ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്ന ഗോപസ്ത്രീകളുടെ കണ്ഠങ്ങളിൽ നിന്നും പുറപ്പെടുന്ന കൃഷ്ണനാമങ്ങൾ കാതിൽ പെട്ടതിനാൽത്തന്നെ കംസാദികളായ ദുഷ്ടരുടെ സംസർഗ്ഗത്താൽ വന്നുപോയ പാപങ്ങളെല്ലാം നീങ്ങി. ഇനി ഭഗവാന്റെ ദർശ്ശനം കൂടി ലഭിച്ചാലത്തെസ്ഥിതി പറയാനുണ്ടോ!' എന്നുപറയുന്നതുമായ ആട്ടങ്ങളും കൃഷനോടുള്ള പദത്തിലെ 'കൃഷ്ണാ ജഗല്പതേ' എന്നഭാഗത്തെ പ്രത്യേകമായ നൃത്തവും ഏറ്റവും ഔചിത്യപരവും മനോഹരവുമായിരുന്നു. യമുനയിൽ മുങ്ങുമ്പോൾ ജലത്തിൽ വിഷ്ണുവിന്റെ ഒൻപത് വതാരങ്ങളേയും തനിക്കുചുറ്റുമായി കാണുന്നതായ ആട്ടവും ഏറ്റവും അനുഭവവത്തായിരുന്നു.
'ശിഷ്ടജനപ്രിയ'

'വൈകുണ്ഡദർശ്ശനം'



മഥുരാപുരിയിൽ എത്തിയാൽ തങ്ങളുടെ വരവ് മുൻപേ ചെന്ന് 
കംസനെ അറിയിക്കാൻ നിദ്ദേശിച്ച് അക്രൂരനെ അയച്ച് രാമകൃഷ്ണന്മാർ വീഥിയിലൂടെ നടക്കുന്നതായാണ് സാധാരണ ആടുക പതിവ്. എന്നാൽ ഇവിടെ ഇങ്ങിനെ അക്രൂരനെ അയയ്ക്കുന്നതായ ആട്ടം ഉണ്ടായില്ല.
ശ്രീകൃഷ്ണനായി കലാമണ്ഡലം മുകുന്ദനും ബലരാമനായി 
കലാമണ്ഡലം അരുൺരാജുമാണ് അരങ്ങിലെത്തിയത്.
'വചനം മേ കേൾ രജകവീര'
യാത്രാമദ്ധ്യേ രാജവസ്ത്രങ്ങളുമായിപോകുന്ന രജകനെ കണ്ട് 
രാമകൃഷ്ണന്മാർ ആ വസ്ത്രങ്ങൾ ആവശ്യപ്പെടുന്നു. വസ്ത്രം കൊടുക്കാതിരിക്കുകമാത്രമല്ല തങ്ങളെ ആക്ഷേപിക്കുകകൂടി ചെയ്യുന്ന രജകനെ വധിച്ച് രാമകൃഷ്ണന്മാർ തങ്ങൾക്കാവശ്യമുള്ള വസ്ത്രങ്ങളെടുത്തുധരിച്ച് മുന്നോട്ടുനീങ്ങുന്നു. കലാമണ്ഡലം ബാലകൃഷ്ണനാണ് രജകന്റേയും മുഷ്ടികന്റേയും വേഷങ്ങൾ ചെയ്തിരുന്നത്.
'പാദപത്മം തൊഴുന്നേൻ'
ശിവമഹിമ പാടിക്കൊണ്ട് മാലകെട്ടിക്കൊണ്ടിരിക്കുന്ന സുദാമനെന്ന 
മാലാകാരന്റെ ഭവനത്തിൽ പ്രവേശിച്ച് രാമകൃഷ്ണന്മാർ മാലകൾ ആവശ്യപ്പെടുന്നതാണ് തുടർന്നുള്ള രംഗം. സുദാമൻ മാലകൾ നൽകി അവരെ സന്തോഷിപ്പിച്ചയയ്ക്കുന്നു. സുദാമന്റേയും രണ്ടാം ആനക്കാർന്റേയും വേഷങ്ങൾ ചെയ്തത് കലാ:ഗൗതം ആയിരുന്നു.
'സുന്ദരാംഗി ചെറ്റു തത്ര നിന്നീടാമോ'
കംസനുള്ള കുറിക്കൂട്ടുകളുമായി പോകുന്ന കുബ്ജ എന്ന
സൈരന്ധ്രിയെ മാർഗ്ഗമദ്ധ്യേ കാണുമ്പോൾ ശ്രീകൃഷ്ണൻ അവളോട് കുറികൂട്ടുകൾ ആവശ്യപ്പെടുന്നതാണ് തുടർന്നുള്ള രംഗം. സന്തോഷത്തോടെ അവൾ നൽകുന്ന കുറികൾ വാങ്ങി അണിഞ്ഞശേഷം ശ്രീകൃഷ്ണൻ കൂനുനിവർത്തി കുബ്ജയെ പൂർവ്വാധികം സുന്ദരിയാക്കിതീർക്കുന്നു. ശ്രീകൃഷ്ണനിൽ അനുരുക്തയായിതീരുന്ന അവൾ ശ്രീകൃഷ്ണനെ തന്റെ ഭവനത്തിലേയ്ക്ക് ക്ഷണിക്കുന്നു. മറ്റൊരു അവസരത്തിൽ വന്നുകൊള്ളാം എന്നറിയിച്ച് ശ്രീകൃഷ്ണൻ ജേഷ്ഠനോടോത്ത് യാത്ര തുടരുന്നു. കലാ:ശുചീന്ദ്രൻ കുബ്ജയെന്ന കഥാപാത്രത്തെ ഭംഗിയായിത്തന്നെ അരങ്ങിൽ അവതരിപ്പിച്ചിരുന്നു.
'കല്യാണാലയ കൃഷ്ണാ'
യാഗശാലയിൽ കടന്ന് ചാപം മുറിക്കുന്നതായ അടുത്തരംഗം ഇവിടെ 
അവതരിപ്പിക്കുകയുണ്ടായില്ല. ഇത് ആട്ടത്തിലൂടെ അവതരിപ്പിക്കാവുന്നതാണ്. അതും ഉണ്ടായില്ല. തങ്ങൾക്കു് മാർഗ്ഗതടസമായി നിൽക്കുന്ന കുവലയാപീഠമെന്ന ആനയേയും അതിന്റെ ആനക്കാരന്മാരേയും രാമകൃഷ്ണന്മാർ വകവരുത്തുന്നതാണ് തുടർന്നുള്ള രംഗം.
'വമ്പനേറ്റം മദമ്പാടുണ്ടേ'
വേഷത്തിലും പ്രവർത്തിയിലും ലോകധർമ്മിയാകാവുന്ന ഹസ്തിപൻ 
എന്ന കഥാപാത്രത്തെ സരസമായ സംഭാഷണങ്ങിലൂടെയും അഭിനയത്തിലൂടെയും അവതരിപ്പിച്ച് പീശപ്പള്ളി രാജീവൻ ഈ രംഗം വളരെ രസകരമാക്കി.
രാമകൃഷ്ണന്മാർ മല്ലയുദ്ധവേദിയിലേയ്ക്ക് പ്രവേശിക്കുന്നു
രാമകൃഷ്ണന്മാർ ചാണൂരൻ, മുഷ്ടികൻ എന്നീ മല്ലന്മാരെ നേരിട്ട് വധിക്കുന്നതും, 
ശ്രീകൃഷ്ണൻ കംസനെ വധിക്കുന്നതുമാണ് തുടർന്നുവരുന്ന രണ്ടുരംഗങ്ങൾ. ഈ രണ്ടു രംഗങ്ങളിലേയും പദങ്ങളൊ യുദ്ധവട്ടങ്ങളോ വേണ്ടവണ്ണം എടുക്കാതെ എളുപ്പത്തിൽ കഴിച്ചുകൂട്ടുകയായിരുന്നു ഇവിടെ.
കൃഷ്ണൻ കംസനെ നേരിടുന്നു
കലാമണ്ഡലം സുരേന്ദ്രൻ, കലാനിലയം നന്ദകുമാർ എന്നിവർ 
പദങ്ങളാലപിച്ച ഈ കഥയ്ക്ക് കലാ:കൃഷ്ണദാസ്, കലാ:വേണൂഗോപാൽ എന്നിവർ ചെണ്ടയിലും മാർഗ്ഗി രവീന്ദ്രൻ, കലാമണ്ഡലം രാജേഷ് എന്നിവർ മദ്ദളത്തിലും മേളവും നൽകി.

കലാമണ്ഡലം സജികുമാർ ചുട്ടികുത്തിയ ഈ കളിയ്ക്ക് 
സന്ദർശൻ കഥകളിവിദ്യാലയം അമ്പലപ്പുഴയുടെ കോപ്പുകൾ ഉപയോഗിച്ച് അണിയറയിലും അരങ്ങത്തും സഹായികളായി വർത്തിച്ചിരുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, കണ്ണൻ, തങ്കപ്പൻ പിള്ള, രമേശൻ എന്നിവരായിരുന്നു.

3 അഭിപ്രായങ്ങൾ:

മുരളി പറഞ്ഞു...

കുട്ടിയായിരിക്കുമ്പോൾ താൻ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട.... കംസകഥ ഒന്ന് വിസദീകരിക്കാമോ മണീ? ഞാന്‍ ഈ ഒരു സംഭവം അറിഞ്ഞിട്ടു തന്നെ ഇല്ല്യ. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടതുകൊണ്ടാണോ, പക തീര്‍ക്കാന്‍ ഉഗ്രസേനനെ തുറുങ്കില്‍ അടച്ചത്?

chandran,Kothal പറഞ്ഞു...

Thanks for your mail.
Really I enjoyed.
Chandran

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

മുരളിയേട്ടാ,
ഉപേക്ഷിക്കപ്പെട്ടതും പകതീർക്കാൻ അച്ഛനെ തുറുങ്കിൽ അടച്ചതുമായ കഥ ഞാനും ആദ്യമായി കേൾക്കുകയാണ്. ഇത് മനോജ് ഇവിടെ ആടിയത് വേണൂഗോപാൽസാറിന്റെ ആട്ടപ്രകാരം അനുസ്സരിച്ചാണ് എന്നാണ് അറിഞ്ഞത്.
ഉഗ്രസേനപതിനിയെ ഒരു ഗന്ധർവ്വൻ ബലമായി പ്രാപിച്ചതുമൂലം പിറന്ന പുത്രനാണ് കംസൻ എന്ന് ദേവീഭാഗവതത്തിൽ ഒരു കഥയുണ്ട്.
വസുദേവദേവകിമാരെ തുറുങ്കിലടക്കുകയും അവരുടെ 6പുത്രന്മാരെ അടിച്ചുകൊല്ലുകയും ചെയ്ത കംസന്റെ പ്രവർത്തിയെ എതിർത്തതിനാലാണ് കംസൻ ഉഗ്രസേനനെ ബന്ധിച്ചത് എന്നാണ് ഭഗവതപ്രകാരം.

chandran,Kothal,
നന്ദി