തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ 36മത് വാഷികം (ഭാഗം 2)

തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ 36മത് വാര്‍ഷികാഘോഷങ്ങളുടെ രണ്ടാം ദിവസമായ മെയ് 17ന് തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ വെച്ച് വൈകിട്ട് 5മണിക്ക് വാഷികസമ്മേളനം നടന്നു. ശ്രീ കെ.ബാബു എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന് കഥകളികേന്ദ്രം പ്രസിഡന്റ് ശ്രീ എ.കെ.സഭാപതി സ്വാഗതം പറഞ്ഞു. കഥകളിരംഗത്തെ യുവപ്രതിഭകള്‍ക്കായി കഥകളികേന്ദ്രം വര്‍ഷാവര്‍ഷം നല്‍കിവരുന്ന ശ്രീ കെ.വി.കൊച്ചനിയന്‍ പുരസ്ക്കാരവും, ഈ വര്‍ഷം മുതല്‍ ആരംഭിച്ച ശ്രീ തൃപ്പൂണിത്തുറ ഉണ്ണികൃഷ്ണന്‍ സ്മാരക പുരസ്ക്കാരവും യോഗത്തില്‍ വെച്ച് ബഹു: കേരള ഹൈക്കോടതി ജഡ്ജി ശ്രീ പി.ആര്‍.രാമന്‍ വിതരണം ചെയ്തു. കഥകളിമദ്ദളവാദനത്തിലെ യുവപ്രതിഭയായ ശ്രീ കലാനിലയം മനോജിനായിരുന്നു ഇരുപുരസ്ക്കാരങ്ങളും ഇത്തവണ ലഭിച്ചത്.

കലാവിദ്യാര്‍ത്ഥികള്‍ക്കായുള്ള ചാമുണ്ഡി സ്കോഷര്‍ഷിപ്പ് ശ്രീ കെ.ബാബു ചടങ്ങില്‍ വിതരണം ചെയ്തു. ഇത് ആര്‍.എല്‍.വി.വിദ്ധ്യാര്‍ത്ഥിനികളായ കുമാരി ഇ.എസ്സ്.ജിനിമോള്‍ക്കും കുമാരി കെ.എസ്സ്.ഹേമമാലിനിക്കുമായിരുന്നു ലഭിച്ചിരുന്നത്. ശ്രീ സി.ആര്‍.വര്‍മ്മ കലാമണ്ഡലം കരുണാകരന്‍ അനു:സ്മരണപ്രഭാഷണം നടത്തി. കഥകളിരംഗത്തെ സമഗ്രസംഭാവനകള്‍ക്കായി നല്‍കപ്പെടുന്ന കലാ:കരുണാകരന്‍ പുരസ്ക്കാരദാനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ശ്രീ കോട്ടക്കല്‍ ശിവരാമനായിരുന്നു ഇത്തവണ ഈ പുരസ്ക്കാരത്തിന് അര്‍ഹനായത്. അനാരോഗ്യം മൂലം എത്താന്‍ സാധിക്കാതെയിരുന്ന അദ്ദേഹത്തിനുവേണ്ടി പുത്രി പുരസ്ക്കാരം ഏറ്റുവാങ്ങി.


അടുത്തിടെ വാഹനാപകടത്തില്‍ മരണപ്പെട്ട യുവ കഥകളിനടന്‍ ശ്രീ എളമക്കര രഞ്ജിത്തിനെ ശ്രീമതി രഞ്ജിനി സുരേഷ് അനുസ്മരിച്ചു. നിരാലബരായ രഞ്ജിത്തിന്റെ കുടുബത്തിനായി ഒരു സഹായനിധി ശേഘരിച്ചു വരികയാണെന്നും, അതിലേയ്ക്ക് എല്ലാ കലാസ്നേഹികളും സംഭാവനകള്‍ നല്‍കി സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനകം സംഭാവന നല്‍കിക്കഴിഞ്ഞ എല്ലാ സഹൃദയര്‍ക്കും, ഈ സംരംഭത്തിന് ഉദ്യമിച്ച ഘട്ടത്തില്‍ തന്നെ 25000രൂപ നല്‍കി സഹകരിച്ച കേരളകഥകളിസംഘം,ഫോര്‍ട്ട് കൊച്ചിയുടെ ഡയറക്ടര്‍ ശ്രീ കലാമണ്ഡലം വിജയനു പ്രത്യേകിച്ചും ഇവര്‍ നന്ദി പ്രകാശിപ്പിച്ചു. വാഷികസമ്മേളനത്തില്‍ വെച്ച് ക്ഷേമനിധിയുടെ ആദ്യഘട്ടമായി സമാഹരിച്ച തുക രഞ്ജിത്തിന്റെ പത്നി ജിതമോള്‍ക്ക് നല്‍കപെട്ടു.


വര്‍ഷങ്ങള്‍ക്കുശേഷം അരങ്ങിലേക്കെത്തുന്ന കഥകളിനടന്‍ ശ്രീ കലാമണ്ഡലം വാസുപ്പിഷാരടിയേയും പ്രമുഖ അയ്യപ്പന്‍തീയാട്ട് കലാകാരന്‍ ശ്രീ തീയാടി രാമനേയും തദവസരത്തില്‍ തൃപ്പൂണിത്തുറകഥകളികേന്ദ്രം ആദരിക്കുകയും ഉണ്ടായി.


സമ്മേളനത്തേതുടര്‍ന്ന് സന്താനഗോപാലം കഥകളിയും നടന്നു. ഇതില്‍ ശ്രീകൃഷ്ണനായി ശ്രീ സദനം കൃഷ്ണദാസും അര്‍ജ്ജുനനായി ശ്രീ സദനം കൃഷ്ണന്‍‌കുട്ടിയും വേഷമിട്ടു. ശ്രീ കലാ:വാസുപ്പിഷാരടിയാണ് ബ്രാഹ്മണനായെത്തിയത്. അസുഖം മൂലം കുറേ വര്‍ഷങ്ങളായി കളിയരങ്ങില്‍ നിന്നും വിട്ടുനിന്നിരുന്ന ഷാരടിയാശാന്‍ ഈയിടെയാണ് വീണ്ടും വേഷംകെട്ടിതുടങ്ങിയത്. അസുഖം പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ നിലത്തിരിക്കുവാനോ കലാശങ്ങള്‍ ചവുട്ടുവാനോ ഇദ്ദേഹത്തിനു സാധിച്ചിരുന്നില്ല. എന്നാല്‍ തന്മയത്തമായുള്ള ഭിനയത്തിലൂടെയും ഉചിതമായ ആട്ടങ്ങളിലൂടെയും ബ്രാഹ്മണനനെന്ന കഥാപാത്രത്തെ അദ്ദേഹം ഭംഗിയായിത്തന്നെ അവതരിപ്പിച്ചു.



‘ഇനിമേലില്‍ ജനിക്കുന്ന തനയനെ ഞാന്‍ പരിപാലിച്ചു തന്നുകൊള്ളാം’ എന്ന് പറയുന്ന അര്‍ജ്ജുനനോട് ‘മേല്‍ കീഴ് നോക്കിയിട്ടാണോ ഇതിന് പുറപ്പെടുന്നത്’ എന്ന് ബ്രാഹ്മണന്‍ ചോദിച്ചു. ‘തന്റെ ഗുരുവിന്റെ പുത്രനെ രാക്ഷസനില്‍ നിന്നും രക്ഷിച്ചുനല്‍കുകയും മാതാപിതാക്കളുടെ ആഗ്രഹപ്രകാരം കംസനാല്‍ വധിക്കപ്പെട്ട തന്റെ ആറ് സഹോദരരെ അവര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തിട്ടുള്ള കൃഷ്ണനും സാധ്യമല്ല എന്നുവെച്ച കാര്യത്തിന് നീ ചാടിപ്പുറപ്പെട്ടാല്‍ നടക്കുമോ?’ എന്നും ബ്രാഹ്മണന്‍ ചോദിക്കുന്നു. ‘ഒരു ക്ഷത്രിയനായ എനിക്ക് ബ്രാഹ്മണദു:ഖം കണ്ടിരിക്കാനാവില്ല. അതിനാല്‍ ഞാന്‍ അങ്ങയുടെ ദുഖം തീര്‍ത്ത് രാജധര്‍മ്മത്തെ ഉറപ്പായും പാലിക്കും’ എന്ന് അര്‍ജ്ജുനന്‍ മറുപടി നല്‍കുന്നു. തുടര്‍ന്ന് ബ്രാഹ്മണന്‍ അര്‍ജ്ജുനനെക്കൊണ്ട് ലോകത്തില്‍ വെച്ച് എറ്റവും ധര്‍മ്മിഷ്ഠനായിട്ടുള്ള ജേഷ്ഠന്‍ ധര്‍മ്മപുത്രന്റെ പാദങ്ങളെക്കൊണ്ട് സത്യചെയ്യിക്കുന്നു. വീണ്ടും സംശയം തീരാത്ത ബ്രാഹ്മണന്‍ ലോകനാഥനും എന്റേയും നിന്റേയും എന്നുവേണ്ട സര്‍വ്വചരാചരങ്ങളുടേയും ഉള്ളില്‍ ജീവനായി നിവസിക്കുന്നവനുമായ ശ്രീകൃഷ്ണപരമാത്മാവിന്റെ പാദങ്ങളെക്കൊണ്ട് തനിക്കൊരു സത്യംകൂടെ ചെയ്തുതരണമെന്ന് അര്‍ജ്ജുനനോട് ആവശ്യപ്പെടുന്നു. അര്‍ജ്ജുനന്‍ ആദ്യം ഇത് നിരസിക്കുന്നുവെങ്കിലും പിന്നീട് സാധുബ്രാഹ്മണന്റെ ശങ്കതീര്‍ക്കുവാനായി ഈ വിധം സത്യം ചെയ്തു നല്‍കി ബ്രാഹ്മണനെ സന്തോഷിപ്പിച്ച് അയക്കുന്നു.


ബ്രാഹ്മണപത്നിയുടെ ‘ജീവിതനായക’ എന്ന പദം നീലാബരി രാഗത്തിലാണ് ഇവിടെ ആലപിക്കുകയുണ്ടായത്. സാധാരണ ഇത് കാനക്കുറിഞ്ഞിയിലാണ് പതിവ്.


ഈ കളിയ്ക്ക് ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും ശ്രീ കലാനിലയം രാജീവനും ചേര്‍ന്ന് മികച്ചരീതിയില്‍ സംഗീതവും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാമണ്ഡലം പ്രകാശനും(മദ്ദളം) ചേര്‍ന്ന് നല്ല മേളവുമാണ് ഒരുക്കിയിരുന്നത്.

ചുട്ടികുത്തിയത് ശ്രീ കലാനിലയം സജി ആയിരുന്നു. കലാകേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തത് ശ്രി എരൂര്‍ ശശി, ശ്രീ എരൂര്‍ സുരേന്ദ്രന്‍ തുടങ്ങിയവരായിരുന്നു.

3 അഭിപ്രായങ്ങൾ:

Haree പറഞ്ഞു...

• കലാനിലയം മനോജ് അര്‍ഹിക്കുന്ന അംഗീകാരം തന്നെ. ഇരട്ടപുരസ്കാരജേതാവായ കലാനിലയം മനോജിന് അഭിനന്ദനങ്ങള്‍.
• വാസുപ്പിഷാരടിയുടെ ബ്രാഹ്മണന്‍ കാണുവാന്‍ സാധിച്ചുവല്ലോ! :-) പക്ഷെ, ഇത്രയുമേ എഴുതുവാനുണ്ടായുള്ളോ? അല്പം കൂടി വിസ്തരിച്ചാവാമായിരുന്നു ആസ്വാദനം എന്നു തോന്നുന്നു. പ്രത്യേകിച്ചും അവസാനഭാഗങ്ങള്‍. ഇപ്പോഴത്തെ ബ്രാഹ്മണര്‍ ഒടുവിലെ രംഗത്ത് കാട്ടിക്കൂട്ടുന്നത് കണ്ടും കേട്ടും അറിവുള്ളതാണല്ലോ...
--

C.Ambujakshan Nair പറഞ്ഞു...

1980 കളിൽ വാസുപിഷാരടിയുടെ ബ്രാഹ്മണൻ
കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് കഥകളിക്ക് ഗുണകരമാകട്ടെ.

VAIDYANATHAN, Chennai പറഞ്ഞു...

പ്രിയപ്പെട്ട മണീ, ‘സന്താനഗോപാലം’ കളി ക്കൂടി തന്നോട് ഒന്നിച്ച് ഇരുന്നു കാണുവാൻ സാധിക്കാത്തതിൽ ഏറെ ദു:ഖം ഉണ്ട്. കലാനിലയം മനോജിനെ തലേദിവസം നമ്മൾ നേരിട്ട് കണ്ട് അഭിനന്ദിക്കുക ഉണ്ടായല്ലോ. മനോജ് ഇരട്ട-പുരസ്കാരത്തിന് തീർച്ചയായും അർഹൻ തന്നെ. പിന്നെ, ഷാരടിമാഷിന്റെ ‘ബ്രാഹ്മണൻ’! അതു പിന്നെ പറയാൻ ഉണ്ടോ! ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ! മരിച്ചുപോയ ‘നമ്മുടെ’ തൃപ്പൂണിത്തുറ ഉണ്ണികൃഷ്ണനേയും എളമക്കര രഞ്ജിത്തിനെയും ഒക്കെ ഓർക്കാൻ കഴിഞ്ഞല്ലോ. വളരെ സന്തോഷം. സ്നേഹം നിറഞ്ഞ ഒരു ഒത്തുകൂടൽ ആയിരുന്നിരിക്കുമല്ലോ ആ സായാഹ്നം. തനിക്ക് പങ്കെടുക്കുവാൻ സാധിച്ചതിലും ബ്ലോഗിൽകൂടി മറ്റുള്ളവരെ അറിയിക്കാൻ സാധിച്ചതിലും കഥകളി ആസ്വാദകരായ ഞങ്ങൾ എല്ലാവർക്കും ഉള്ള നന്ദി ഇവിടെ രേഖപ്പെടുത്തി കൊള്ളട്ടെ!