തിരുനക്കര ഉത്സവം

കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 16/03/09ന് കഥകളി അവതരിപ്പിക്കപ്പെട്ടു. കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘത്തിനൊപ്പം പ്രത്യേകക്ഷണിതാവായി ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും പങ്കെടുത്തിരുന്നകളി രാത്രി 11മണിയോടെ ആരംഭിച്ചു. ശ്രീ കോട്ടക്കല്‍ കൃഷ്ണദാസ്, ശ്രീ കോട്ടക്കല്‍ മനോജ്, ശ്രീ കോട്ടക്കല്‍ ബാലനാരായണന്‍, ശ്രീ കോട്ടക്കല്‍ പ്രദീപ് എന്നിവര്‍ യഥാക്രമം ബലഭദ്രന്‍, കൃഷ്ണന്‍, രേവതി, രുഗ്മിണി എന്നീവേഷങ്ങളിലെത്തിയ സുഭദ്രാഹരണം കഥയുടെ പുറപ്പാട് അവതരത്തോടെയാണ് കളി ആരംഭിച്ചത്. പുറപ്പാടിന് പാട്ട് ശ്രീ കോട്ടക്കല്‍ വേങ്ങേരി നാരായണന്‍ നമ്പൂതിരിയും ശ്രീ കോട്ടക്കല്‍ സന്തോഷും ചേര്‍ന്നും, മേളം ശ്രീ കോട്ടക്കല്‍ മനീഷ് രാമനാഥനും(ചെണ്ട) ശ്രീ കോട്ടക്കല്‍ സുഭാഷും(മദ്ദളം) ചേര്‍ന്നുമായിരുന്നു.


തുടര്‍ന്ന് അദ്യത്തെകഥയായ നളചരിതം ഒന്നാദിവസത്തില്‍ നാരദനായി ശ്രീ കോട്ടക്കല്‍ എ.ഉണ്ണികൃഷ്ണനും നളനായി കലാ:ബാലസുബ്രഹ്മണ്യനും വേഷമിട്ടു.
.
ദമയന്തിയേകുറിച്ച് പലരും ചൊല്ലികേട്ട് അവളില്‍ അനുരുക്തനായിതീര്‍ന്നിരുന്ന നളന്‍, നാരദന്റെ മൊഴികള്‍ കൂടി കേട്ടതോടെ ദമയന്തിയെ എങ്ങിനെയും സ്വന്തമാക്കണമെന്ന് ഉറപ്പിക്കുന്നു. അതിനെന്തു വഴി? എന്ന് ആലോചിക്കുന്ന നളന്‍ ഭീമരാജാവിനെ കണ്ട് ദമയന്തിയെ തനിക്കുതരണമെന്ന് യാചിച്ചാലോ എന്നു സംശയിക്കുന്നു. അത് ക്ഷത്രിയനുചേര്‍ന്ന പ്രവൃത്തിയല്ല എന്നുകണ്ട് അതുവേണ്ടന്നുവെയ്ക്കുന്നു. തുടര്‍ന്ന്, പോയി ദമയന്തിയെ ബലമായി പിടിച്ചുകൊണ്ടുപോന്നാലോ എന്ന് ചിന്തിക്കുന്നു. എന്നാല്‍ അത് ദമയന്തിക്ക് അപ്രിയമായാലോ എന്നുകരുതി അതും വേണ്ടന്നു തീരുമാനിക്കുന്നു. പ്രണയാതുരമായ മനസ്സിന്റെ അസ്വസ്ഥത മാറുവാനായി നളന്‍ വീണവായനയിലേക്ക് കടക്കുന്നു. എന്നാല്‍ അതിലും മനസ്സിനു ശ്രദ്ധകിട്ടാതെ മദനോഷ്ണബാധിതനായ നളന്‍ കുളിര്‍മ്മ ലഭിക്കുവാനായി ദേഹത്ത് ചന്ദനച്ചാറ് പുരട്ടുന്നു. അതിനാലും ഉഷ്ണം ശമിക്കാത്തതിനാല്‍ നളന്‍ കാമദേവനോട് പരിതപിക്കുന്നു. അങ്ങിനെ ഇരിക്കുമ്പോള്‍ കാര്‍മേഘക്കൂട്ടങ്ങളെ കണ്ട് ആകാശത്തിലൂടെ ആനകൂട്ടം സഞ്ചരിക്കുന്നുവോ എന്ന്‍ ശങ്കിക്കുന്നു. അത് മേഘങ്ങളാണെന്നു മനസ്സിലാക്കിയ നളന്‍ തന്റെ പ്രിയതമയ്ക്ക് ‘മേഘസന്ദേശം’ അയച്ചാലോ എന്ന് ആലോചിക്കുന്നു. തുടര്‍ന്ന്, കൊട്ടാരത്തിലെ വാസം ഇനി തനിക്ക് ഉചിതമല്ല എന്നുറച്ച നളന്‍ രാജ്യകാര്യങ്ങള്‍ മന്ത്രിയെ ഏല്‍പ്പിച്ച് ഉദ്യാനത്തിലേയ്ക്ക് പോകുന്നു.

ഈ കഥ പാടിയത് ശ്രീ കോട്ടക്കല്‍ മധു ആയിരുന്നു. വേങ്ങേരി നാരായണനാണ് ഈ ഭാഗത്ത് ശിങ്കിടി പാടിയിരുന്നത്. ശ്രീ കോട്ടക്കല്‍ പ്രസാദും(ചെണ്ട) ശ്രീ കോട്ടക്കല്‍ രവി(മദ്ദളം) ആയിരുന്നു മേളത്തിന്. പ്രസാദിന്റെ ചെണ്ട അത്രകണ്ട് നിലവാരം പുലര്‍ത്തിയിരുന്നില്ലെങ്കിലും രവിയുടെ മദ്ദളം ആ പോരായ്കകള്‍കൂടി നികത്തിയിരുന്നു.


ഹംസമായി രംഗത്തെത്തിയത് ശ്രീ കോട്ടക്കല്‍ ഹരിദാസന്‍ ആയിരുന്നു. പ്രത്യേകമായ ചുവടുവെയ്പ്പുകളോടും പക്ഷിചേഷ്ടകളോടും കൂടി അവതരിപ്പിക്കേണ്ടുന്ന ഈ വേഷം ഹരിദാസന്‍ അത്ര തൃപ്തികരമായല്ല അവതരിപ്പിച്ചത്. നളനോടുള്ള ‘ഊര്‍ജ്ജിതാശയ’ എന്ന പദത്തിന്റെ ആരംഭത്തിലെടുക്കേണ്ടുന്ന ചുവടുവെയ്പ്പുകള്‍ ബാലസുബ്രഹ്മണ്യന്‍ ആദ്യം ചെയ്തു കാണിച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് പെട്ടന്ന് ഹരിദാസന്‍ അതുമനസ്സിലാക്കി ചെയ്യുകയും ചെയ്തു. ഹംസത്തിന്റെ മുഖത്തുതേപ്പും അത്ര മികച്ചതായിരുന്നുമില്ല. പൊതുവേ നിലവാരമുള്ള കോപ്പുകളാണ് നാട്ട്യസംഘത്തിന്റേതെങ്കിലും ഹംസത്തിന്റെ കുപ്പായവും ചുണ്ടും അത്ര നല്ലതായി തോന്നിയില്ല. ചുണ്ടിന്റെ ആകൃതി മികവുള്ളതല്ല. ഇതിന് ഇരുണ്ട നിറവുമായിരുന്നു.


ശ്രീ കോട്ടക്കല്‍ രാജുമോഹന്‍ ദമന്തിയായും ശ്രീ കോട്ടക്കല്‍ ഹരീശ്വരന്‍, പ്രദീപ് എന്നിവര്‍ സഖിമാരായും രംഗത്തെത്തി. സാധാരണ രംഗാന്ത്യത്തില്‍ ഹംസം പറന്നകലുന്നതായി ദമയന്തി കാട്ടാറുണ്ട്. എന്നാല്‍ ഇവിടെ ദമയന്തി വെറുതേ നോക്കിയിരിക്കുന്നതായെ കണ്ടുള്ളു. ഈ ഭാഗത്ത് ശിങ്കിടി പാടിയത് ശ്രീ കോട്ടക്കല്‍ സുരേഷായിരുന്നു. ഹംസത്തിനോടുള്ള ദമയന്തിയുടെ ചരണങ്ങള്‍ സാധാരണയിലും കാലമുയത്തിയാണ് ആലപിച്ചത്.


ഒന്നാംദിവസം ഉത്തരഭാഗത്തിലെ ഹംസം നളന്റെ സമീപം മടങ്ങിയെത്തുന്ന രംഗവും സ്വയംവര രംഗവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ‘അങ്ങയുടെ അഭിലാഷം സാധിതപ്രായമായി’ എന്നു പറഞ്ഞ് ഹംസം മറഞ്ഞയുടന്‍ നളന്‍ ‘ഇനി കല്യാണത്തിന് ശ്രമിക്കുകതന്നെ’ എന്നുകാട്ടി! രംഗം അവസാനിപ്പിച്ചു.


ശ്രീ കോട്ടക്കല്‍ ഹരികുമാറാണ് സരസ്വതിയായി അരങ്ങിലെത്തിയത്. ഈ ഭാഗത്തെ മേളം ശ്രീ കോട്ടക്കല്‍ വിജയരാഘവനും(ചെണ്ട) മനീഷ്‌രാമനാഥനും(ഇടയ്ക്ക) ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണനും, സുഭാഷും‍(മദ്ദളം) ചേര്‍ന്ന് കൈകാര്യം ചെയ്തു.


രണ്ടാമത്തെ കഥയായ നളചരിതം രണ്ടാംദിവസം ആരംഭിക്കാനായത് വെളിപ്പിനെ 3:10നുമാത്രമാണ്. എന്നാല്‍ നട്ട്യസംഘം കലാകാരന്മാര്‍ ഏതാണ്ട് മൂന്നുമണിക്കൂര്‍ പതിനഞ്ചുമിനിറ്റുകള്‍കൊണ്ട് രണ്ടാംദിവസം കഴിച്ച് സൂര്യോദയത്തിനു മുന്‍പുതന്നെ ധനാശിപാടി! ചില ഭാഗങ്ങള്‍ ഒഴിവാക്കിയും ബാക്കിഭാഗങ്ങള്‍ പിന്നാനി ശിങ്കിടിക്ക് പാടിതീര്‍ക്കുകയൊ വളരെ ഉയര്‍ന്നകാലത്തില്‍ പാടിതീര്‍ക്കുകയൊ ചെയ്തും ആട്ടങ്ങള്‍ ചുരുക്കിയും ആണ് ഇത് സാധിച്ചെടുത്തത്. ഇതിനായി എല്ലാ കലാകാരന്മാരും ഒരുമയായി പ്രവൃത്തിക്കുകയും ചെയ്തു. ആദ്യരംഗത്തിലെ പതിഞ്ഞപദം ഉണ്ടായില്ല! ‘ദയിതേ’ മുതലാണ് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യര്‍ നളനായും ശ്രീ കോട്ടക്കല്‍ വാസുദേവന്‍ കുണ്ഡലായര്‍ ദമയന്തിയായും വേഷമിട്ടു. പുഷ്ക്കരന്‍ വന്ന് ചൂതിനു വിളിക്കുന്നതോടെ തന്നെ ദമയന്തിയില്‍ അതിയായ ശോകഭാവം ഉണ്ടാകുന്നതായി കണ്ടു. ‘രാജ്യം പണയപ്പെടുത്തി ചൂതുകളിക്കുന്നതോടെ തന്നെ ദമയന്തി കുട്ടികളെ വാഷ്ണേയനോടോപ്പം തന്റെ രാജ്യത്തേക്ക് അയക്കുന്നതുകണ്ടിട്ട് നളന്റെ പരാജയം ദമയന്തിക്ക് മുന്‍‌കൂട്ടി അറിയാമായിരുന്നെന്നു തോന്നി. ദമയന്തി വേര്‍പാട് രംഗത്തില്‍ മുടി മുന്നിലേക്കിട്ട് എത്തിയത് എന്തിനെന്ന് മനസ്സിലായില്ല. ‘ദൂരെയല്ലാ കുണ്ഡിനവും’ എന്ന് നളന്‍ പറയുമ്പോള്‍ ‘എന്നാല്‍ നമുക്ക് അങ്ങോട്ടുപോകാം’ എന്നാണ് സാധാരണ ദമയന്തി പ്രതിവചിക്കാറ്. എന്നാല്‍ ‘നമുക്ക് അങ്ങോട്ട് പോകണ്ടാ’ എന്ന്‍ പറയുന്ന ദമയന്തിയെയാണ് ഇവിടെ കണ്ടത്.


ശ്രീ കോട്ടക്കല്‍ ദേവദാസ് കലിയായും ശ്രീ കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍ ദ്വാപരനായും ശ്രീ കോട്ടക്കല്‍ സുധീര്‍ പുഷ്ക്കരനായും രംഗത്തെത്തി. പുഷ്ക്കരന്‍ ആദ്യരംഗത്തില്‍ തന്നെ ദേഷ്യസ്ഥായിയിലാണ് രംഗത്ത് പ്രവൃത്തിച്ചിരുന്നത്. വളരെയധികം കാലമുയര്‍ത്തി ആലപിക്കപ്പെട്ട ‘ഉണ്ടാകേണ്ടാ’ എന്ന പദത്തിന്റെ മുദ്രകള്‍ കാട്ടാന്‍ സുധീര്‍ വല്ലാതെ ആയാസപ്പെട്ടിരുന്നു.


ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍ അവതരിപ്പിച്ച കാട്ടാളന്‍ ദമയന്തിയെ സമീപത്ത് ദര്‍ശ്ശിച്ച മാത്രയില്‍ തന്നെ അവളെ ആലിംഗനം ചെയ്യാനായി മുതിരുന്നു. ഇങ്ങിനെ ചെയ്താല്‍ ഈ വൃതലോപോദ്യമം മൂലം അപ്പോള്‍ തന്നെ കാട്ടാളന്‍ ഭംസ്മമായിതീരില്ലെ? അതുപോലെ തന്നെ രംഗാന്ത്യത്തില്‍ ‘എന്നേകൊല്ലല്ലേ, ഞാന്‍ പൊയ്ക്കോളാം’ എന്നൊക്കെ കാട്ടാളന്‍ ദമന്തിയോട് യാചിക്കുന്നതായി കണ്ടു! കാട്ടാളനെ ദമയന്തി ശപിക്കുന്നില്ലല്ലോ, വൃതലോപോദ്യമന്‍ ഭസ്മീകരിക്കപ്പെടും എന്ന അമരേന്ദ്രദത്തമായ വരം സ്മരിക്കുകമാത്രമാണല്ലൊ ചെയ്യുന്നത്. ഈ ആത്മഗതം കാട്ടാളന്‍ കേള്‍ക്കുകയില്ലല്ലോ. കാട്ടാളവേഷം സാധാരണയായി പുറപ്പെടുവിക്കാറുള്ള ‘പൂ’,‘പുപ്പൂയ്’ തുടങ്ങിയ വിളികള്‍ക്കുപകരം കത്തിവേഷങ്ങളേപ്പോലെ ‘ഗ്വാഗ്വായ്’ ശബ്ദങ്ങളാണ് ഈ കാട്ടാളനില്‍ നീന്നും പുറപ്പെട്ടിരുന്നത്!


ഈ കഥ പൊന്നാനി പാടിത് ശ്രീ കോട്ടക്കല്‍ നാരായണനായിരുന്നു. മിക്കപദങ്ങളും കാലംതള്ളി പാടിയ ഇദ്ദേഹം എന്തോ ‘ഒരുനാളും നിരൂപിതം’, ‘പയ്യൊ പൊറുക്കാമേ’ എന്നീ പദങ്ങള്‍ കാലം താഴ്ത്തിതന്നെയാണ് പാടിയത്. ഈ പദങ്ങള്‍ നന്നായി ആലപിക്കുകയും ചെയ്തു. എന്നാല്‍ ദമയന്തിയുടെ ‘ആഹന്തദയിതാ’, ‘വാഹസം ഗ്രസിക്കുന്നു’ എന്നീ ചരണങ്ങളും കാട്ടാളന്റെ ‘സ്വരത്തിനുടെ മാധുര്യം’, ’അപുത്രമിത്രാ കാന്താരം’ എന്നീ ചരണങ്ങളും രാഗമാറ്റത്തോടെയാണ് ആലപിച്ചത്. നൃത്തച്ചുവടുകളോടെ അവതരിപ്പിക്കപ്പെടുന്ന കാട്ടാളന്റെ പദങ്ങളിലെ ഈ രാഗമാറ്റം അഭിനയത്തിന് ഒട്ടും ചേരുന്നതായിരുന്നില്ല. അധിക സംഗീതപ്രയോഗങ്ങളില്‍ ശ്രദ്ധയൂന്നി ആലപിക്കുന്നതിനിടയില്‍ നാരായണന് സാഹിത്യം വിട്ടുപോവുകയും ചെയ്തിരുന്നു. ഗായകന്റെ സ്വാതന്ത്ര്യം(അതോ ദു:സ്വാതന്ത്ര്യമോ?) എന്ന പേരില്‍ ചെയ്തുകൂട്ടുന്ന ഈ വിക്രിയകള്‍ക്കിടയില്‍ തങ്ങള്‍ക്കുവേണ്ടിയല്ല, രംഗത്തുള്ള നടനുവേണ്ടിയാണ് പാടുന്നത് എന്നകാര്യം ഗായകര്‍ വിട്ടുപോകുന്നു.

കളിയുടെ അന്ത്യത്തില്‍ ധനാശിതൊഴുവാന്‍ നടമാരൊന്നും രംഗത്തുണ്ടായിരുന്നില്ല! അന്ത്യരംഗത്തിലുണ്ടായിരുന്ന നടന്മാര്‍(കേശവന്‍ കുണ്ഡലായരും വാസുദേവന്‍ കുണ്ഡലായരും) ഇരുവഴിക്ക് അണിയറയിലേക്ക് പോയി.
ചുരുക്കത്തില്‍ പറഞ്ഞാല്‍, വൈകിമാത്രം ആരംഭിക്കുന്ന ഇതുപോലെയുള്ള ഉത്സവക്കളിക്ക് കളിച്ചുതീര്‍ക്കുവാനാവുന്നതിലും അധികമായ കഥാഭാഗങ്ങളുള്ള കഥകള്‍ നിശ്ചയിച്ച സംഘാടകരും, മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ ഒഴിവാക്കിയും ബാക്കിഭാഗങ്ങള്‍ വഴിപാടുകണക്കെ ഓടിച്ച് ചെയ്തുതീര്‍ക്കുകയും ചെയ്ത കലാകാരമാരും ചേര്‍ന്ന് ഉറക്കമിളച്ച് കളികാണാനിരുന്ന ആസ്വാദകരെ കബളിപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.

3 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

മണീ, ഞാൻ വിഡിയോ കാസറ്റ്, പ്ലെയറിൽ ഇട്ട് ഓടിച്ചു കാണുന്നതുപോലെയായല്ലോ ഈ രണ്ടാം ദിവസം!
-സു-

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

അതേ സുനിലേട്ടാ, ശരിക്കും 32xല്‍ ഫോര്‍വേഡ് ചുയ്തുകാണുമ്പോലെ ആയിരുന്നു......

Haree പറഞ്ഞു...

കാട്ടാളനെ ഈ വിധവും വധമാക്കാം അല്ലേ! ‘എന്നെ കൊല്ലല്ലേ!’ എന്നൊക്കെ കാട്ടാളന്‍ അപേക്ഷിച്ചപ്പോള്‍ ദമയന്തി എന്തു ചെയ്തു? ‘അതുകേട്ടിട്ടിവനുണ്ടോ എന്നടങ്ങിപ്പോയിരിപ്പൂ...’ എന്നാണല്ലോ ദമയന്തി ചിന്തിക്കുന്നത്. ഞാന്‍ പൊയ്ക്കോളാം എന്നു കാട്ടാളന്‍ പറഞ്ഞാല്‍, ദമയന്തിക്ക് പിന്നെ എന്താടാന്‍ കഴിയും? ദമയന്തിയായെത്തിയ നടന്റെ അവസ്ഥ പരിതാപകരം തന്നെ!

കാട്ടാളന്‍-ദമയന്തി രംഗാവതരണത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ നടന്ന ചര്‍ച്ച ഞാന്‍ ഇങ്ങിനെ ഉപസംഹരിച്ചിരുന്നു.

"ചുരുക്കത്തില്‍ പറഞ്ഞാല്‍, വൈകിമാത്രം ആരംഭിക്കുന്ന ഇതുപോലെയുള്ള ഉത്സവക്കളിക്ക് കളിച്ചുതീര്‍ക്കുവാനാവുന്നതിലും അധികമായ കഥാഭാഗങ്ങളുള്ള കഥകള്‍ നിശ്ചയിച്ച സംഘാടകരും, മര്‍മ്മപ്രധാനമായ ഭാഗങ്ങള്‍ ഒഴിവാക്കിയും ബാക്കിഭാഗങ്ങള്‍ വഴിപാടുകണക്കെ ഓടിച്ച് ചെയ്തുതീര്‍ക്കുകയും ചെയ്ത കലാകാരമാരും ചേര്‍ന്ന് ഉറക്കമിളച്ച് കളികാണാനിരുന്ന ആസ്വാദകരെ കബളിപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ." - ഈ പറഞ്ഞതിനു ചുവട്ടില്‍ എന്റെയൊരൊപ്പ്.
--