‘കഞ്ജദളങ്ങള്‍’


ആറു പതിറ്റാണ്ടുകളായി കഥകളികാണുകയും ഈ കലയെപറ്റി
ധാരാളമായി ചിന്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ സി.എം.ഡി. നമ്പൂതിരിപ്പാടിന്റെ കഥകളി സംബന്ധമായ ലേഖനങ്ങളുടെ സമാഹാരമാണ്
‘കഞ്ജദളങ്ങള്‍’ എന്ന പുസ്തകം. 2010 മാര്‍ച്ചില്‍ പ്രസിദ്ധീകൃതമായ ഈ പുസ്തകത്തിന്റെ ആദ്യ ഖണ്ഡത്തില്‍ ഉള്‍ക്കൊള്ളുന്നത് ആട്ടകഥാസാഹിത്യം മുതല്‍ കളിയുടെ അരങ്ങുഭാഷ വരെയുള്ള കാര്യങ്ങളെ സംബന്ധിക്കുന്നതായ 12 ലേഖനങ്ങളാണ്. അരങ്ങില്‍ കണ്ട കലാകാരന്മാരുടെ സ്മരണകള്‍ ഉള്‍ക്കൊള്ളുന്നതാണ് അന്ത്യഭാഗം.  ‘തൃശ്ശൂര്‍ എച്ച്&സി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘കേളി’ എന്ന ആമുഖവും ‘കാഴ്ചയും ചിന്തയും’ എന്നപേരില്‍ ശ്രീ.കെ.സി.നാരായണന്റെ അവതാരികയും ഈ ഗ്രന്ധത്തിന്റെ തുടക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്. തന്റെ പത്നിയുടെ സഹോദരീഭര്‍ത്താവും അതിലുപരി സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ശ്രീ കലാമണ്ഡലം കേശവന്റെ സ്മരണകള്‍ക്കുമുന്‍പിലാണ് സി.എം.ഡി ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.

1998ലെ കലാമണ്ഡലം ത്രൈമാസികത്തില്‍ എഴുതിയ
‘പതിഞ്ഞപദങ്ങള്‍’ എന്ന ലേഖനമാണ് പ്രഥമമായി ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. പതിഞ്ഞപദങ്ങള്‍ എന്താണെന്നും അവയുടെ
ഘടനയും പ്രയോഗവും എന്താണ് എന്നും വിശദീകരിക്കുന്ന ഇതില്‍ ഇക്കാലത്ത് പതിഞ്ഞപദങ്ങള്‍ പതിഞ്ഞകാലത്തില്‍ തന്നെ വേണമെന്നുള്ള നിഷ്കര്‍ഷ കലാകാരന്മാര്‍ക്കില്ലായെന്ന് വിമര്‍ശനം ഉതിര്‍ക്കുകയും, ഇക്കാര്യത്തില്‍ കഥകളിസ്ഥാപനങ്ങളുടേയും ക്ലബ്ബുകളുടേയും സത്വരശ്രദ്ധപതിയേണ്ടതാണ് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

അവതരണത്തിലെ 
ഔചിത്യാനൌചിത്യങ്ങളെ പരാമര്‍ശിക്കുന്ന ‘അഭിനയം കഥകളിയില്‍’ എന്ന ലേഖനമാണ് രണ്ടാമതായി ചേര്‍ത്തിരിക്കുന്നത്. ഇതര കലകളില്‍ നിന്നും കഥകളിയിലെ അഭിനയം എങ്ങിനെ വത്യസ്തമായിരിക്കുന്നു എന്ന് വിശകലം ചെയ്യുന്ന ഈ പ്രബന്ധം 1999ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന മാനവീയം ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഇതില്‍, ‘കഥാപാത്രം നടനായി മാറുന്ന സന്ദര്‍ഭങ്ങളും കുറവല്ല. കഥാപാത്രത്തിനേക്കാള്‍ പ്രാധാന്യം നടനില്ല’ എന്നും, ‘അഭിനയത്തില്‍ അനുകരണം ആശാസ്യമല്ല’ എന്നും തുറന്നു പ്രസ്ഥാപിച്ചിരിക്കുന്നു. ഒരു കഥാപാത്രം ചൊല്ലിയാടുമ്പോള്‍ ഇതരന്‍ വേണ്ടത്ര പ്രതികരിക്കാറില്ല എന്ന വിമര്‍ശ്ശനത്തിന് വലിയ സാംഗത്യം ഇല്ലായെന്നും, കളിയെ നാടകവുമായി തരതമ്യം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നതെന്നും സി.എംഡി. ഈ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
‘നൃത്യകലാരംഗം’ എന്ന പ്രസിദ്ധീകരണത്തേയും 
അതിന്റെ പത്രാധിപര്‍ ശ്രീ ആര്‍.കുട്ടന്‍ പിള്ളയേയും സ്മരിച്ചുകൊണ്ട് എഴുതിയിട്ടുള്ള ‘ഒരു ഭഗീരധന്റെ അന്ത്യം’ എന്ന ലേഖനമാണ് തുടര്‍ന്നുള്ളത്. ഇത് 1999ലെ തൃശ്ശൂര്‍ കഥകളിക്ലബ്ബിന്റെ സുവനീറിലേയ്ക്കായി രചിച്ചതാണ്.
2000ത്തിലെ തൃശ്ശൂര്‍ ക്ലബ്ബ് സുവനീറില്‍ ചേര്‍ത്തിട്ടുള്ള ‘ചര്‍ച്ചകളുടെ 
പ്രസക്തി-കഥകളിരംഗത്ത്’ എന്നതാണ് നാലാമതായി വരുന്നത്. അഞ്ചാമതായി ചേര്‍ത്തിരിക്കുന്ന ലേഖനം കഥകളിയിലെ സ്ത്രീകഥാപാത്രങ്ങളെപറ്റിയുള്ള ചിന്തകളാണ്. 2001ലെ തൃശ്ശൂര്‍ കഥകളിക്ലബ്ബ് സുവനീറില്‍ പ്രസ്ദ്ധീകൃതമായതാണ് ഈ ലേഖനം.
2003ലെ അഖിലകേരള ത്രിദിനശില്പശാലയില്‍ അവതരിപ്പിക്കപ്പെട്ട 
‘പുതിയ ആട്ടക്കഥകളുടെ പ്രസക്തി, ഇന്ന്’ എന്ന പ്രബന്ധമാണ് തുടര്‍ന്നു വരുന്നത്. അടുത്തതായി ചേര്‍ത്തിരിക്കുന്ന ലേഖനത്തില്‍ വടക്കന്‍ സുഭദ്രാഹരണം ആട്ടകഥയുടെ കാലനിര്‍ണ്ണയം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു. ഏട്ടാമതായി വരുന്ന ‘കുചേലവൃത്തം ആട്ടകഥയും വഞ്ചിപ്പാട്ടും’ എന്ന പ്രബന്ധം വളരെ പ്രൌഡം തന്നെ. ഭഗവതം ദശമസ്ക്കന്ധത്തിലെ കുചേലോപാഖ്യാനത്തെ അധികരിച്ച് രചിക്കപ്പെട്ട ആട്ടകഥ, വഞ്ചിപ്പാട്ട് എന്നിവയെക്കുറിച്ചുള്ള ഒരു താരതമ്യപഠനമാണിത്.
‘മധുരിക്കുന്ന ഓര്‍മ്മ’ എന്ന അടുത്തലേഖനം 
ലേഖകന്റെ അശീതിദിനസ്മരണകളാണ്. സീതാസ്വയംവരത്തിലെ പരശുരാമന്റെ വേഷവിധാനം പരിഷ്ക്കരിക്കപ്പെട്ടതിന്റെ ശരിതെറ്റുകളെ വിലയിരുത്തുന്നതാണ് പത്താമതായി വരുന്ന ലേഖനം. രവിവര്‍മ്മ ചിത്രത്തെ അധികരിച്ച് പരിഷ്ക്കരികപ്പെട്ട പുതിയ വേഷത്തേക്കാള്‍ നല്ലത് ഉടുത്തുകെട്ടും കിരീടവുമൊക്കെയുള്ള പഴയ വേഷവിധാനം തന്നെയാണന്ന് സി.എം.ഡി വാദിക്കുന്നു. ‘ലവണാസുരവധം’ എന്ന തന്റെ ആട്ടകഥയില്‍ പാലക്കാട് അമൃതശാസ്ത്രികള്‍ രാമന്‍ തുടങ്ങിയ കഥാപാത്രങ്ങളെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്ന് വിശകലം ചെയ്യുന്ന പ്രബന്ധമാണ് തുടര്‍ന്നു വരുന്നത്.
അനന്തരം ചേര്‍ത്തിരിക്കുന്ന ‘താളത്തിന്റെ മറിവ് കഥകളിയിലും!
കര്‍ണ്ണാടകസംഗീതത്തിലും!’ എന്ന പ്രബന്ധം കഥകളിയിലേയും കേര്‍ണ്ണാടകസംഗീതത്തിലേയും താളങ്ങളെ പ്രതിപാദിക്കുന്ന സാങ്കേതികത നിറഞ്ഞ ഒന്നാണ്.
കഴിഞ്ഞ 60വര്‍ഷത്തെ കളികാഴ്ച്ചകള്‍ക്കിടയില്‍ പരിചിതരായവരും 
ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തവരുമായ ഏതാനം കലാകാരന്മാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ് അന്ത്യഘണ്ഡമായ ‘സ്മരണാഞ്ജലി’.പട്ടിക്കാംതൊടി, ചെങ്ങന്നൂര്‍ മുതല്‍ കോട്ട:പരമേശ്വരന്‍ നമ്പൂതിരി വരെയുള്ള കഥകളിയുടെ വിവിധമേഖലകളില്‍ പ്രവര്‍ത്തിച്ച് അരങ്ങൊഴിഞ്ഞ അന്‍പതിലധികം കലാകാരന്മാരെക്കുറിച്ച് സി.എം.ഡി ഇവിടെ സ്മരണകള്‍ പുതുക്കുന്നു.

റെയില്‍‌വേ എഞ്ചിനിയറിങ്ങ്(സാങ്കേതികശാസ്ത്രം), 
തന്റേടാട്ടം(കഥകളിലേഖനസമാഹാരം), കദനകുതൂഹലം(ആത്മകഥ), ഗാനകിരണം(കര്‍ണ്ണാടകസംഗീതാസ്വാദനസഹായി) എന്നിവയാണ് തൃശ്ശൂര്‍ ചെറുമംഗലത്തുമന സി.എം.സി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ പുത്രനായ ഈ പുസ്തകകാരന്റെ പ്രസിദ്ധീകൃതമായ ഇതര ഗ്രന്ധങ്ങള്‍. വളരെക്കാലമായി കഥകളികാണുകയും ഈ കലയേയും ഇതിലെ കലാകാരന്മാരേറയും അടുത്തറിയുകയും ചെയ്യുന്ന നല്ലൊരു കലാസ്വാദകനും, കഥകളിയിലും സംഗീതത്തിലും വളരെ അവഗാഹമുള്ളയാളും, ഗൌരവമായി കളികാണുകയും ഈ കലയെപറ്റി ആഴത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന സി.എം.ഡി യുടെ പഠനങ്ങളും ചിന്തകളും ഔചിത്യപരമായ നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ‘കഞ്ജദളങ്ങള്‍’ കലാകേരളത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.

80രൂപ വിലയുള്ള ഈ പുസ്തകം കേരളത്തിലെ 
എല്ലാ പ്രമുഖ പുസ്തകവില്പനശാലകളിലും ലഭ്യമാണ്. നേരിട്ട് വാങ്ങുന്നതിന് ബന്ധപ്പെടുക-
സി.എം.ഡി. നമ്പൂതിരിപ്പാട്,
ചെറുമംഗലത്തുമന,
ഒല്ലൂര്‍ക്കര,
തൃശ്ശൂര്‍,680655
ഫോണ്‍:487-2370782 & 9895598496
ഈമെയില്‍:cmdnamboodiripad@gmail.com