പുസ്തകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുസ്തകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

'കലയാമി സുമതേ'


ലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണദിനാചരണ
രജതജൂബിലിയോടനുബന്ധിച്ച് അനുസ്മരണദിനാചരണസമിതി, ഇരിങ്ങാലക്കുട പുറത്തിറക്കിയ പുസ്തകമാണ് 'കലയാമി സുമതേ'. കഥകളി സംഗീതത്തിൽ ആവിഷ്ക്കാരത്തിന്റെ നവസാദ്ധ്യതകൾ കണ്ടെത്തി പ്രയോഗിക്കുവാനും, അതിലൂടെ തനതായൊരു വഴി രൂപപ്പെടുത്തിയെടുക്കുവാനും സാധിച്ച കുറുപ്പാശാന്റെ അനുപമവും അനനുകരണീയവുമായ സംഗീതസുധയെ അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യാൻ ശ്രമിക്കുക എന്ന ഉദ്ദേശത്തോടെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ധം ഇരുപത്തിയേഴോളം ലേഘനങ്ങളുടെ സമാഹാരമാണ്. ഇതിനായി അത്തിപ്പറ്റ രവി, വാസുദേവൻ വെമ്പോല എന്നിവരുടെ സഹകരണത്തോടെ ഡോ.എ.എൻ.കൃഷ്ണനാണ് ലേഖനങ്ങളുടെ സമാഹരണവും സംശോധനവും നിർവ്വഹിച്ചിരിക്കുന്നത്.

 കുറുപ്പാശാന്റെ അരങ്ങുപാട്ടിന്റേയും അദ്ധ്യാപനരീതിയേയും
വിശദീകരിക്കുന്ന 'കുറുപ്പാശാനെ ഓർക്കുമ്പോൾ' എന്ന പ്രിയശിഷ്യൻ പാലനാട് ദിവാകരൻ നമ്പൂതിരിയുടെ ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. തുടർന്നുള്ള ലേഖനങ്ങളിലായി പ്രമുഖകലാകാരന്മാരായ പത്മശ്രീ കലാ:ഗോപി, ചേർപ്പുളശ്ശേരി ശിവൻ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാ:സുബ്രഹ്മണ്യൻ, കലാ:ഉണ്ണികൃഷ്ണൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവർ കുറുപ്പാശാനെ അനുസ്മരിച്ചിരിക്കുന്നു.
ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ഗുരു കലാ:നീലകണ്ഠൻ നമ്പീശന്റെ പുത്രൻ പി.എം.ജനാർദ്ദനൻ സഹോദരതുല്യനായ കുറുപ്പാശാനെ അനുസ്മരിക്കുന്ന ഒരു ലേഖനവും ആദ്യഭാഗത്തിലുണ്ട്. ഇതിൽ കുറുപ്പാശാന്റെ ജീവിതദശകളെയും, നമ്പീശനാശാനുമായുള്ള ഗുരുശിഷ്യബന്ധത്തേയും സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു.
ഗ്രന്ധത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ  
പാലക്കീഴ് നാരായണൻ, പാലേലി മോഹനൻ, കെ.വി.വി.നമ്പൂതിരി തുടങ്ങിയവരുടെ ആസ്വാദകപക്ഷത്തുനിന്നുള്ള അനുസ്മരണങ്ങളാണുള്ളത്. ഡോ:എ.എൻ.കൃഷ്ണൻ തന്റെ 'പാദമുദ്രകൾ' എന്ന ലേഖനത്തിലൂടെ സ്വാനുഭവത്തെ വിവരിക്കുകയും, സമകാലീനരായ പ്രഗത്ഭരുടെ വാക്കുകളിലൂടെ കുറുപ്പാശാൻ എങ്ങിനെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. 'പാട്ടുകഴിഞ്ഞൊരു ഗായകൻ വെച്ചതാം ചേങ്ങിലം' എന്ന ലേഖനത്തിലൂടെ പ്രദീപ് കുഴിക്കാട് കുറുപ്പാശാന്റെ അന്ത്യകാലത്തേയും, അവസാന അരങ്ങിനേയും ഹൃദയസ്പർശികളായ വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നു. ഡോ:എസ്സ്.എസ്സ്.ശ്രീകുമാർ എന്ന കുറുപ്പാശാന്റെ ത്രീവ്രാരാധകന്റെ സ്മരണകളാണ് 'മഹാഗായകസന്നിധിയിൽ' എന്ന ലേഖനം.  തന്റെ വ്യക്തിജീവിതത്തിലെ തീവ്രനുഭവങ്ങളുടെ കാലഘട്ടങ്ങളിൽ പ്രണയവും വിരഹവും വ്യക്തിപരമായ രാഗദ്വേഷങ്ങളും കുറുപ്പാശാന്റെ പദങ്ങളിലൂടെയാണ് താൻ അനുഭവിച്ചതെന്ന് ഇതിൽ ശ്രീകുമാർ പറയുന്നു.
ന്ത്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നവയിൽ അധികവും 
കഥകളിഗാനശാഖയുടേയും, കുറുപ്പാശാന്റെ പാട്ടുവഴികളുടേയും ചരിത്രവും പ്രത്യേകതകളും അന്വേഷിക്കുന്ന പ്രബന്ധങ്ങളാണ്.  ആട്ടക്കഥാസാഹിത്യത്തെ അരങ്ങുപാട്ടിൽ പരിചരിക്കപ്പെടുന്ന രീതികളെ വിശദമാക്കുന്നു 'കഥകളിസംഗീതം-സാഹിത്യവും ആലാപനവും' എന്ന ഡോ:ഇ.എൻ.നാരായണന്റെ പ്രബന്ധത്തിൽ. സാഹിത്യത്തെ ആവിഷ്ക്കാരവുമായി ലയിപ്പിക്കുന്ന കുറുപ്പാശാന്റെ അനിതരസാധാരണമായ വൈഭത്തേയും ഇതിൽ വിശദീകരിച്ചിരിക്കുന്നു. എം.എൻ.നീലകണ്ഠന്റെ 'മഹിതം ഗഹനം രുചിരം മധുരം' എന്ന പ്രൗഡവും സുദീർഘവുമായ ലേഖനത്തിൽ കഥകളിപ്പാട്ടിന്റെ ചരിത്രത്തേയും, കുറുപ്പാശാന്റെ ജീവിതത്തേയും, വിശദീകരിക്കുന്നതിനൊപ്പം ഉണ്ണികൃഷ്ണക്കുറുപ്പിന്റെ പാട്ടിന്റെ ഗുണദോഷവിചാരവും ചെയ്തിരിക്കുന്നു. ഭാരതസംഗീതത്തിന്റെ വിവിധങ്ങളായ കൈവഴികളുടെ അംശങ്ങൾ സംഗമിച്ച കുറുപ്പുസംഗീതത്തിലേയ്ക്ക് വെളിച്ചം വീശുന്ന ലേഖനമാണ് കുന്നം വിഷ്ണുവിന്റെ 'ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ഒരു അപൂർവ്വ താരത്തിളക്കം'. കുറുപ്പുപാട്ടിന്റെ പശ്ചാത്തലത്തേയും രസതന്ത്രത്തേയും വിശകലംചെയ്ത് അവതരിപ്പിക്കുന്ന പ്രബന്ധമാണ് പി.എം.നാരായണനും കെ.ശശി, മുദ്രാഖ്യയും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന 'കഥകളിപ്പാട്ടിലെ കാലാതീതഗായകൻ'. 'കാതുകളിൽ തിരിച്ചെത്തുന്ന ഒരു പാട്ടുകാലം' എന്ന തന്റെ വിജ്ഞാനപ്രദമായ ലേഖനത്തിലൂടെ മനോജ് കുറൂർ കുറുപ്പാശാന്റെ പാട്ടിനേയും കാലഘട്ടത്തേയും വസ്തുനിഷ്ടമായി വിലയിരുത്തിയിരിക്കുന്നു. 'നിത്യസഞ്ചാരത്തിനിടയിൽ അരങ്ങുകളെ വഴിയമ്പലമാക്കിയവൻ' എന്ന് കുറുപ്പാശാനെ വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഇതിലൂടെ കുറുപ്പുപാട്ടിന്റെ താളാത്മകമായി വിശകലനം ചെയ്യുന്നു. ഇതുതന്നെയാണ് ഇതരലേഘനങ്ങളിൽ നിന്നും ഈ ലേഘനത്തെ വത്യസ്ഥമാക്കുന്നതും വിജ്ഞാനപ്രദമാക്കുന്നതുമായ മുഖ്യ ഘടകവും. എ.എൻ.കൃഷ്ണൻ ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതത്തിലെ അക്ഷരവിന്യാത്തിലെ സവിശേഷതകളെ ഭംഗിയായി അപഗ്രഥിച്ചിരിക്കുന്നു തന്റെ ലേഖനമായ 'ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതം-ഒരു ശില്പവിചാര'ത്തിൽ.  തുടർന്നുവരുന്നത് 'ഭാവസംഗീതത്തിന്റെ വർണ്ണപ്രപഞ്ചം' എന്ന ഡോ:കെ.ജി.വിശ്വനാഥൻ നായരുടെ ലേഖനമാണ്. ഭാവാത്മകമായ നിശബ്ദത, സംഗീതം ചോരാതെതന്നെ പദങ്ങളെ വാചികതലത്തിൽ അവതരിപ്പിക്കുവാനുള്ള മാസ്മരവിദ്യ എന്നിങ്ങിനെ കുറുപ്പാശാന്റെ കളിപ്പാട്ടിന്റെ സവിശേഷതകളെ ഉദാഹരണസഹിതം വിശകലനം ചെയ്തിരിക്കുന്നു ഡോ:കെ.ജി.വിശ്വനാഥൻ നായർ. പാലനാട് ദിവാകരൻ നമ്പൂതിരിയുടെ രണ്ടാമതൊരു ലേഖനം കൂടി ഗ്രന്ധത്തിന്റെ അന്ത്യഭാഗത്തിൽ ഉണ്ട്. ശിഷ്യൻ, ആസ്വാദകൻ, ആരാധകൻ എന്നീനിലകളിലെല്ലാം കുറുപ്പാശാനെ അനുസമിരിക്കുന്ന പൂർവ്വഘണ്ഡവും, താളാത്മകത, ഭാവസൃഷ്ടി, രാഗപ്രയോഗസവിശേഷതകൾ എന്നിങ്ങിനെ ആശാന്റെ അരങ്ങുപാട്ടിന്റെ മാഹാത്മ്യങ്ങൾ വർണ്ണിക്കുന്ന ഉത്തരഭാഗവും ചേർന്ന സുദീർഘമായ ഒരു ലേഖനമാണ് പാലനാടിന്റെ 'കുറുപ്പാശാൻ' എന്നത്. തന്റെ പിതാവിനെ അനുസ്മരിക്കുന്ന വെള്ളിനേഴി ഹരിദാസന്റെ 'എന്റെ അച്ഛൻ' എന്നതാണ് അവസാന ലേഘനം. തുടർന്ന് കുറുപ്പാശാനെക്കുറിച്ചുള്ള മൂന്ന് കവിതകളും ഈ ഗ്രന്ധത്തിൽ ചേർത്തിരിക്കുന്നു. അത്തിപ്പറ്റ രവിയുടെ 'ബാഷ്പാഞ്ജലി', നെടുംബുള്ളി നാരായണൻ നമ്പൂതിരിയുടെ 'വിത്തും കൈക്കോട്ടും', കുറുവല്ലൂർ മാധവന്റെ 'സ്മരണാഞ്ജലി' എന്നിവയാണ് കവിതകൾ.

കുറുപ്പാശാന്റെ ജീവിതത്തിലേയ്ക്കു വെളിച്ചം വീശുക, 
അനുസ്മരിക്കുക എന്നതിലുപരിയായി ആ ഗന്ധർവ്വഗായകന്റെ സംഗീതത്തിലെ സവിശേഷവഴികളെ, പ്രയോഗങ്ങളെ സാഹിത്യ-സംഗീത-താള-ഭാവ പരങ്ങളായി വിശകലനം ചെയ്ത് അപഗ്രഥിക്കുകയും, വിലയിരുത്തുകയും ചെയ്തുകാട്ടുന്നതായ ഒരുപിടി ലേഖനങ്ങൾ നിറഞ്ഞ 'കലയാമി സുമതേ' എന്ന ഈ ഗ്രന്ധം കലാലോകത്തിന് വിലപ്പെട്ടതുതന്നെയാണ്. കേവലം കുറുപ്പാശാൻ ആരാധകർ മാത്രമല്ല, എല്ലാ കഥകളിയാസ്വാദകരും ഇത് വായിക്കേണ്ടതാണ്. എന്തുകൊണ്ട് ഒരുപറ്റം ആളുകൾ ആ ശബ്ദം നിലച്ച് കാൽനൂറ്റാണ്ടിനുശേഷവും അതിൽ ഭ്രമിച്ച് കഴിയുന്നു എന്ന് ഏറെക്കുറെ മനസ്സിലാക്കുവാൻ ഈ ഗ്രന്ധത്തിന്റെ വായനയിലൂടെ ഏവർക്കും സാധിക്കും. ഇക്കാലത്തെ കഥകളിഗായകരും ഇത് മനസ്സിരുത്തിവായിക്കേണ്ടതാണ്. അരങ്ങുപാട്ടിന്റെ കുറുപ്പാശാൻവഴിയുടെ സവിശേഷതകൾ മനസ്സിലാക്കുക എന്നതിനൊപ്പം, കേവലം സംഗീതം എന്നതിലുപരിയായി കളിപ്പാട്ടിനെ സാഹിത്യ-സംഗീത-ഭാവ-താളാത്മകങ്ങളായി വിശകലനം ചെയ്ത് ആസ്വദിക്കുന്ന ഒരുപിടി ആസ്വാദകരുടെ സാന്നിദ്ധ്യം ഇപ്പോഴും കഥകളിലോകത്തിലുണ്ടെന്ന് ഓർമ്മിക്കുവാനും ഇതിലൂടെ സാധിക്കും.
മൂന്ന് ഭാഷാദ്ധ്യാപകർ സംശോധനം ചെയ്ത് പുറത്തിറക്കിയതായ 
ഈ പുസ്തകത്തിലെ അക്ഷര/വാക്ക്യ പിശകുകളുടെ ഘോഷയാത്ര പുത്തനരിയിലെ കല്ലുകടിപോലെ അനുഭവപ്പെട്ടു. കുഞ്ചുനായരാശാന്റെ പേരിനുപകരം കുഞ്ചൻ നമ്പ്യാരുടെ പേർ അച്ചടിച്ചുവെച്ചതുപോലെയുള്ള പിശകുകൾ ഒറ്റനോട്ടത്തിൽത്തന്നെ ശ്രദ്ധയിൽ പെടുന്നതും നിശ്ചയമായും ഒഴിവാക്കേണ്ടിയിരുന്നതുമാണ്. സമയ‌ക്കുറവ് ഉൾപ്പെടെയുള്ള പരിമിതികൾ മനസ്സിലാക്കിക്കൊണ്ടുതന്നെ പറയട്ടെ, കലാകേരളത്തിന് മുതൽക്കൂട്ടായിതീരുന്ന എതുപോലെയൊരു പ്രഥാനപ്പെട്ട ഗ്രന്ധം പുറത്തിറക്കുമ്പോൾ കുറച്ചുകൂടി സൂക്ഷമതയും ശ്രദ്ധയും ആകാമയിരുന്നു.
ലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണദിനാചരണസമിതി, 
ഇരിങ്ങാലക്കുട പുറത്തിറക്കിയിരിക്കുന്ന 'കലയാമി സുമതേ' എന്ന ഈ പുസ്തകത്തിനായി അനിയൻ, ഇരിങ്ങാലക്കുട(മൊബ്ബ്-9249800700), അത്തിപ്പറ്റ രവി(മൊബ്ബ്-9447997695) എന്നിവരെ ബന്ധപ്പെടുക.

‘കഞ്ജദളങ്ങള്‍’


ആറു പതിറ്റാണ്ടുകളായി കഥകളികാണുകയും ഈ കലയെപറ്റി
ധാരാളമായി ചിന്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ശ്രീ സി.എം.ഡി. നമ്പൂതിരിപ്പാടിന്റെ കഥകളി സംബന്ധമായ ലേഖനങ്ങളുടെ സമാഹാരമാണ്
‘കഞ്ജദളങ്ങള്‍’ എന്ന പുസ്തകം. 2010 മാര്‍ച്ചില്‍ പ്രസിദ്ധീകൃതമായ ഈ പുസ്തകത്തിന്റെ ആദ്യ ഖണ്ഡത്തില്‍ ഉള്‍ക്കൊള്ളുന്നത് ആട്ടകഥാസാഹിത്യം മുതല്‍ കളിയുടെ അരങ്ങുഭാഷ വരെയുള്ള കാര്യങ്ങളെ സംബന്ധിക്കുന്നതായ 12 ലേഖനങ്ങളാണ്. അരങ്ങില്‍ കണ്ട കലാകാരന്മാരുടെ സ്മരണകള്‍ ഉള്‍ക്കൊള്ളുന്നതാണ് അന്ത്യഭാഗം.  ‘തൃശ്ശൂര്‍ എച്ച്&സി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘കേളി’ എന്ന ആമുഖവും ‘കാഴ്ചയും ചിന്തയും’ എന്നപേരില്‍ ശ്രീ.കെ.സി.നാരായണന്റെ അവതാരികയും ഈ ഗ്രന്ധത്തിന്റെ തുടക്കത്തില്‍ ചേര്‍ത്തിട്ടുണ്ട്. തന്റെ പത്നിയുടെ സഹോദരീഭര്‍ത്താവും അതിലുപരി സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന ശ്രീ കലാമണ്ഡലം കേശവന്റെ സ്മരണകള്‍ക്കുമുന്‍പിലാണ് സി.എം.ഡി ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.

1998ലെ കലാമണ്ഡലം ത്രൈമാസികത്തില്‍ എഴുതിയ
‘പതിഞ്ഞപദങ്ങള്‍’ എന്ന ലേഖനമാണ് പ്രഥമമായി ഈ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്. പതിഞ്ഞപദങ്ങള്‍ എന്താണെന്നും അവയുടെ
ഘടനയും പ്രയോഗവും എന്താണ് എന്നും വിശദീകരിക്കുന്ന ഇതില്‍ ഇക്കാലത്ത് പതിഞ്ഞപദങ്ങള്‍ പതിഞ്ഞകാലത്തില്‍ തന്നെ വേണമെന്നുള്ള നിഷ്കര്‍ഷ കലാകാരന്മാര്‍ക്കില്ലായെന്ന് വിമര്‍ശനം ഉതിര്‍ക്കുകയും, ഇക്കാര്യത്തില്‍ കഥകളിസ്ഥാപനങ്ങളുടേയും ക്ലബ്ബുകളുടേയും സത്വരശ്രദ്ധപതിയേണ്ടതാണ് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

അവതരണത്തിലെ 
ഔചിത്യാനൌചിത്യങ്ങളെ പരാമര്‍ശിക്കുന്ന ‘അഭിനയം കഥകളിയില്‍’ എന്ന ലേഖനമാണ് രണ്ടാമതായി ചേര്‍ത്തിരിക്കുന്നത്. ഇതര കലകളില്‍ നിന്നും കഥകളിയിലെ അഭിനയം എങ്ങിനെ വത്യസ്തമായിരിക്കുന്നു എന്ന് വിശകലം ചെയ്യുന്ന ഈ പ്രബന്ധം 1999ല്‍ കേരള കലാമണ്ഡലത്തില്‍ നടന്ന മാനവീയം ചര്‍ച്ചയില്‍ അവതരിപ്പിക്കപ്പെട്ടതാണ്. ഇതില്‍, ‘കഥാപാത്രം നടനായി മാറുന്ന സന്ദര്‍ഭങ്ങളും കുറവല്ല. കഥാപാത്രത്തിനേക്കാള്‍ പ്രാധാന്യം നടനില്ല’ എന്നും, ‘അഭിനയത്തില്‍ അനുകരണം ആശാസ്യമല്ല’ എന്നും തുറന്നു പ്രസ്ഥാപിച്ചിരിക്കുന്നു. ഒരു കഥാപാത്രം ചൊല്ലിയാടുമ്പോള്‍ ഇതരന്‍ വേണ്ടത്ര പ്രതികരിക്കാറില്ല എന്ന വിമര്‍ശ്ശനത്തിന് വലിയ സാംഗത്യം ഇല്ലായെന്നും, കളിയെ നാടകവുമായി തരതമ്യം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നതെന്നും സി.എംഡി. ഈ ലേഖനത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
‘നൃത്യകലാരംഗം’ എന്ന പ്രസിദ്ധീകരണത്തേയും 
അതിന്റെ പത്രാധിപര്‍ ശ്രീ ആര്‍.കുട്ടന്‍ പിള്ളയേയും സ്മരിച്ചുകൊണ്ട് എഴുതിയിട്ടുള്ള ‘ഒരു ഭഗീരധന്റെ അന്ത്യം’ എന്ന ലേഖനമാണ് തുടര്‍ന്നുള്ളത്. ഇത് 1999ലെ തൃശ്ശൂര്‍ കഥകളിക്ലബ്ബിന്റെ സുവനീറിലേയ്ക്കായി രചിച്ചതാണ്.
2000ത്തിലെ തൃശ്ശൂര്‍ ക്ലബ്ബ് സുവനീറില്‍ ചേര്‍ത്തിട്ടുള്ള ‘ചര്‍ച്ചകളുടെ 
പ്രസക്തി-കഥകളിരംഗത്ത്’ എന്നതാണ് നാലാമതായി വരുന്നത്. അഞ്ചാമതായി ചേര്‍ത്തിരിക്കുന്ന ലേഖനം കഥകളിയിലെ സ്ത്രീകഥാപാത്രങ്ങളെപറ്റിയുള്ള ചിന്തകളാണ്. 2001ലെ തൃശ്ശൂര്‍ കഥകളിക്ലബ്ബ് സുവനീറില്‍ പ്രസ്ദ്ധീകൃതമായതാണ് ഈ ലേഖനം.
2003ലെ അഖിലകേരള ത്രിദിനശില്പശാലയില്‍ അവതരിപ്പിക്കപ്പെട്ട 
‘പുതിയ ആട്ടക്കഥകളുടെ പ്രസക്തി, ഇന്ന്’ എന്ന പ്രബന്ധമാണ് തുടര്‍ന്നു വരുന്നത്. അടുത്തതായി ചേര്‍ത്തിരിക്കുന്ന ലേഖനത്തില്‍ വടക്കന്‍ സുഭദ്രാഹരണം ആട്ടകഥയുടെ കാലനിര്‍ണ്ണയം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു. ഏട്ടാമതായി വരുന്ന ‘കുചേലവൃത്തം ആട്ടകഥയും വഞ്ചിപ്പാട്ടും’ എന്ന പ്രബന്ധം വളരെ പ്രൌഡം തന്നെ. ഭഗവതം ദശമസ്ക്കന്ധത്തിലെ കുചേലോപാഖ്യാനത്തെ അധികരിച്ച് രചിക്കപ്പെട്ട ആട്ടകഥ, വഞ്ചിപ്പാട്ട് എന്നിവയെക്കുറിച്ചുള്ള ഒരു താരതമ്യപഠനമാണിത്.
‘മധുരിക്കുന്ന ഓര്‍മ്മ’ എന്ന അടുത്തലേഖനം 
ലേഖകന്റെ അശീതിദിനസ്മരണകളാണ്. സീതാസ്വയംവരത്തിലെ പരശുരാമന്റെ വേഷവിധാനം പരിഷ്ക്കരിക്കപ്പെട്ടതിന്റെ ശരിതെറ്റുകളെ വിലയിരുത്തുന്നതാണ് പത്താമതായി വരുന്ന ലേഖനം. രവിവര്‍മ്മ ചിത്രത്തെ അധികരിച്ച് പരിഷ്ക്കരികപ്പെട്ട പുതിയ വേഷത്തേക്കാള്‍ നല്ലത് ഉടുത്തുകെട്ടും കിരീടവുമൊക്കെയുള്ള പഴയ വേഷവിധാനം തന്നെയാണന്ന് സി.എം.ഡി വാദിക്കുന്നു. ‘ലവണാസുരവധം’ എന്ന തന്റെ ആട്ടകഥയില്‍ പാലക്കാട് അമൃതശാസ്ത്രികള്‍ രാമന്‍ തുടങ്ങിയ കഥാപാത്രങ്ങളെ എങ്ങിനെ അവതരിപ്പിച്ചിരിക്കുന്നു എന്ന് വിശകലം ചെയ്യുന്ന പ്രബന്ധമാണ് തുടര്‍ന്നു വരുന്നത്.
അനന്തരം ചേര്‍ത്തിരിക്കുന്ന ‘താളത്തിന്റെ മറിവ് കഥകളിയിലും!
കര്‍ണ്ണാടകസംഗീതത്തിലും!’ എന്ന പ്രബന്ധം കഥകളിയിലേയും കേര്‍ണ്ണാടകസംഗീതത്തിലേയും താളങ്ങളെ പ്രതിപാദിക്കുന്ന സാങ്കേതികത നിറഞ്ഞ ഒന്നാണ്.
കഴിഞ്ഞ 60വര്‍ഷത്തെ കളികാഴ്ച്ചകള്‍ക്കിടയില്‍ പരിചിതരായവരും 
ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്തവരുമായ ഏതാനം കലാകാരന്മാരെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ് അന്ത്യഘണ്ഡമായ ‘സ്മരണാഞ്ജലി’.പട്ടിക്കാംതൊടി, ചെങ്ങന്നൂര്‍ മുതല്‍ കോട്ട:പരമേശ്വരന്‍ നമ്പൂതിരി വരെയുള്ള കഥകളിയുടെ വിവിധമേഖലകളില്‍ പ്രവര്‍ത്തിച്ച് അരങ്ങൊഴിഞ്ഞ അന്‍പതിലധികം കലാകാരന്മാരെക്കുറിച്ച് സി.എം.ഡി ഇവിടെ സ്മരണകള്‍ പുതുക്കുന്നു.

റെയില്‍‌വേ എഞ്ചിനിയറിങ്ങ്(സാങ്കേതികശാസ്ത്രം), 
തന്റേടാട്ടം(കഥകളിലേഖനസമാഹാരം), കദനകുതൂഹലം(ആത്മകഥ), ഗാനകിരണം(കര്‍ണ്ണാടകസംഗീതാസ്വാദനസഹായി) എന്നിവയാണ് തൃശ്ശൂര്‍ ചെറുമംഗലത്തുമന സി.എം.സി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ പുത്രനായ ഈ പുസ്തകകാരന്റെ പ്രസിദ്ധീകൃതമായ ഇതര ഗ്രന്ധങ്ങള്‍. വളരെക്കാലമായി കഥകളികാണുകയും ഈ കലയേയും ഇതിലെ കലാകാരന്മാരേറയും അടുത്തറിയുകയും ചെയ്യുന്ന നല്ലൊരു കലാസ്വാദകനും, കഥകളിയിലും സംഗീതത്തിലും വളരെ അവഗാഹമുള്ളയാളും, ഗൌരവമായി കളികാണുകയും ഈ കലയെപറ്റി ആഴത്തില്‍ ചിന്തിക്കുകയും ചെയ്യുന്ന സി.എം.ഡി യുടെ പഠനങ്ങളും ചിന്തകളും ഔചിത്യപരമായ നിര്‍ദ്ദേശങ്ങളും അടങ്ങുന്ന ‘കഞ്ജദളങ്ങള്‍’ കലാകേരളത്തിന് ഒരു മുതല്‍ക്കൂട്ടുതന്നെയാണ്.

80രൂപ വിലയുള്ള ഈ പുസ്തകം കേരളത്തിലെ 
എല്ലാ പ്രമുഖ പുസ്തകവില്പനശാലകളിലും ലഭ്യമാണ്. നേരിട്ട് വാങ്ങുന്നതിന് ബന്ധപ്പെടുക-
സി.എം.ഡി. നമ്പൂതിരിപ്പാട്,
ചെറുമംഗലത്തുമന,
ഒല്ലൂര്‍ക്കര,
തൃശ്ശൂര്‍,680655
ഫോണ്‍:487-2370782 & 9895598496
ഈമെയില്‍:cmdnamboodiripad@gmail.com

കഥകളിയില്‍ പലകഥകളുടെ അവതരണത്തിലും വടക്കന്‍-തെക്കന്‍
ശൈലീഭേദങ്ങള്‍ ഉണ്ട്. എന്നാല്‍ സാഹിത്യം തന്നെ രണ്ടെണ്ണം ഉപയോഗിക്കുന്ന ഒരു കഥയാണ് ആട്ടകഥ. ഇതില്‍ തെക്കന്‍ രാജസൂയം ആട്ടകഥ കാര്‍ത്തിക തിരുനാള്‍ മഹാരാജാവുകൊണ്ട് കല്‍പ്പിച്ചുണ്ടാക്കിയിട്ടുള്ളതാണ്. വടക്കന്‍ രാജസൂയമാകട്ടെ ഇളയിടത്ത് നമ്പൂതിരിയാല്‍ രചിക്കപ്പെട്ടതാണ്. ഈ ആട്ടകഥ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് 1912ല്‍ ആണ്. വിദ്വാന്‍ കോമ്പിഅച്ഛന്‍ എന്നു തിരുനാമമായ പാലക്കാട് ശേഖരിവര്‍മ്മ വലിയതമ്പുരാനവര്‍കള്‍ അച്ചടിപ്പിച്ച ആട്ടകഥാ പുസ്തകത്തിലാണ് ഇത്.

കേരളകലാമണ്ഡലം പുസ്തകപ്രകാശനരംഗത്തേയ്ക്ക് കടക്കുന്നത് 1964ല്‍
‘വടക്കന്‍ രാജസൂയം ആട്ടകഥ’ എന്ന ഗ്രന്ധം പ്രസിദ്ധീകരിച്ചുകൊണ്ടാണ്. ചെറുതുരുത്തി വള്ളത്തോള്‍ പ്രസ്സില്‍ അച്ചടിച്ച 100പേജുകളുള്ള ഈ പുസ്തകത്തിന്റെ വില ഒരു രൂപയാണ്. പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തില്‍ മാത്രമല്ല, പ്രചരണവിപണനങ്ങളിലും ഉത്സാഹം കാട്ടാതിരുന്നതിനു തെളിവായി ഈ പുസ്തകം ഇപ്പോഴും കലാമണ്ഡലത്തില്‍ ലഭ്യമാണ്. അന്നത്തെ കലാമണ്ഡലം ചെയര്‍മ്മാനായിരുന്ന ശ്രീ ഡോ:കെ.എന്‍.പിഷാരടി ആമുഖമെഴുതിയിരിക്കുന്ന ഈ ഗ്രന്ധത്തിന് അവതാരിക തയ്യാറാക്കിയിരിക്കുന്നത് അന്ന് കലാമണ്ഡലത്തില്‍ പ്രഥമാദ്ധ്യാപകനായിരുന്ന ശ്രീ വാഴേങ്കിട കുഞ്ചുനായരാണ്. കുഞ്ചുനായരാശാന്‍ ആട്ടകഥാകാരനെപറ്റിയും ആട്ടകഥയെ പറ്റിയും മൂലകഥയെ പറ്റിയും മൂലകഥയില്‍ നിന്നുള്ള വതിയാനങ്ങളെ പറ്റിയും ഒക്കെ ഇതില്‍ വിശദമാക്കിയിരിക്കുന്നു. ഈ ആട്ടകഥ ഏഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാളാണ്. ആശാന്‍ തന്റെ പ്രസ്താവനയില്‍ ഇതുപോലെ ‘എല്ലാ കഥകളും ചിട്ടകളോടുകൂടി കലാമണ്ഡലം വകയായി പ്രസിദ്ധീകരിക്കും’ എന്ന് ആശിച്ചിരിക്കുന്നു. ഉറച്ച കളരിചിട്ടയുള്ള കുറേ കഥകള്‍ ഇന്ന് കലാമണ്ഡലം പ്രസിദ്ധീകരിച്ചുകഴിഞ്ഞിട്ടുണ്ട്. പ്രചാരത്തിലുള്ള മറ്റുകഥകളും കൂടി പ്രസിദ്ധീകരിക്കാന്‍ കലാമണ്ഡലം ശ്രമിക്കേണ്ടതാണ്.

രാജസൂയം ആട്ടകഥ രംഗം തിരിച്ച് രാഗതാളങ്ങളോടു കൂടി എഴുതിയിരിക്കുന്ന ഈ
പുസ്തകത്തില്‍ കലാശങ്ങള്‍ വേണ്ട ഇടങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ഓരോ രംഗങ്ങളിലും വേണ്ട ഇളകിയാട്ടങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ചില പദങ്ങളുടെ രാഗതാളങ്ങള്‍ക്ക് ഇതില്‍ മാറ്റവും ആശാന്‍ നിദ്ദേശിച്ചിട്ടുണ്ട്. 1912ല്‍ വിദ്വാന്‍ കോമ്പിഅച്ഛന്‍ അച്ചടിപ്പിച്ച ആട്ടകഥാപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയതെന്നു പറയുന്ന ഈ ഗ്രന്ധത്തിലെ സാഹിത്യത്തിനും ശ്രീ കെ.പി.എസ്സ്.മേനോന്റെ ആട്ടപ്രകാരപുസ്തകത്തിലെ സാഹിത്യത്തിനും തമ്മില്‍ പലഭാഗങ്ങളിലും അല്പസ്വല്പം വത്യാസങ്ങള്‍ കാണുന്നുണ്ട്.ആട്ടകഥയിലെ ശ്ലോകങ്ങളുടെ അര്‍ത്ഥങ്ങളും പദങ്ങളിലെ വാക്കുകളുടെ അര്‍ത്ഥവും ഉള്‍ക്കോള്ളുന്ന ഒരു ടിപ്പണവും പുസ്തകാന്ത്യത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇത് തയ്യാറാക്കിയിരിക്കുന്നത് ശ്രീ കുമ്മിണി വാസുദേവന്‍ നമ്പൂതിരിയാണ്.
ഈ പുസ്തകത്തിനായി ബന്ധപ്പെടേണ്ട വിലാസം:
kerala kalamandalam,vallathol nagar,cheruthuruthy (p.o),thrissuur Dt.kerala.
ph:04884-262418, 262562, 263440Fax:04884-262019
Website:http://www.kalamandalam.org

മേളപ്പെരുക്കം

‘കഥകളിയിലെസര്‍വ്വജ്ഞന്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന
പ്രതിഭാശാലിയായിരുന്നു ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാള്‍. കുലത്തൊഴിലായ ക്ഷേത്രവാദ്യങ്ങള്‍ അഭ്യസിച്ചശേഷം കലാമണ്ഡലത്തിലെത്തി കഥകളിചെണ്ട അഭ്യസിച്ച ഇദ്ദേഹം അതില്‍ അഗ്രഗണ്യനായി തീര്‍ന്നു. കഥകളി മേളത്തെ ഭാവാനുസാരിയാക്കിതീര്‍ക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്ന എദ്ദേഹത്തിനെ വെല്ലാന്‍ അക്കാലത്തെന്നല്ല പില്‍ക്കാലത്തും ആരുമുണ്ടായിട്ടില്ല. എന്നാല്‍ അതുമാത്രമല്ല, കഥകളിയുടെ സമസ്തമേഘലകളിലും വ്യാപരിച്ചിരിന്ന അദ്ദേഹം ഒരു ബഹുമുഖപ്രതിഭ തന്നെയായിരുന്നു. പല അരങ്ങുകളിലും കഥകളിവേഷം കെട്ടുകയും, പൊന്നാനിയായി പാടുകയും ചെയ്തിട്ടുള്ള കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ ഒരു നല്ല ചിത്രകാരനും ആയിരുന്നു. കഥകളി മദ്ദളത്തില്‍ ഇദ്ദേഹത്തിന് അനവധി ശിഷ്യരുണ്ട്. നിസ്സാരവസ്തുക്കള്‍ കൊണ്ട് കളിക്കോപ്പ് നിര്‍മ്മിക്കുന്നതില്‍ അന്യാദൃശമായ വൈഭവമുള്ള ഇദ്ദേഹത്തിന് കലാകൌശലം ജന്മസിദ്ധമായിരുന്നു. പല പുതിയ ആട്ടകഥകളും ചിട്ടപ്പെടുത്തിയിട്ടുള്ള പൊതുവാളാശാന്‍ സ്വന്തമായി ആട്ടകഥകളും നൃത്തസംഗീതികകളും രചിച്ചിട്ടുമുണ്ട്. തികഞ്ഞ ഒരു ആസ്വാദകന്‍ കൂടിയായിരുന്ന അദ്ദേഹം കഥകളിയെക്കുറിച്ചും ഇതരകലകളേക്കുറിച്ചുമായി അനവധിയായ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. സ്വതസിദ്ധമായ നര്‍മ്മവും ഗ്രാമീണമായ ഭാഷാശൈലിയും മൂലം ഇദ്ദേഹത്തിന്റെ ലേഖനങ്ങള്‍ വായനക്കാരുടെ മനംകവരുന്നവയാണ്. കഥകളിയുടെ സമസ്തമേഘലകളേയും കുറിച്ച് ആധികാരികമായിതന്നെ എഴുതാന്‍ സര്‍വ്വധായോഗ്യനായ ഇദ്ദേഹത്തിന്റെ പല ലേഖനങ്ങളും കഥകളിയുടെ സാങ്കേതികവശങ്ങള്‍ വിശകലനം ചെയ്തുന്നവയാണ്. ഡാന്‍സ് അഭ്യസിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്തിട്ടുള്ള ആശാന്‍ ‘ശ്രീകൃഷ്ണലീല’ എന്നൊരു കഥകളി ഡാന്‍സും, ‘അഷ്ടപദിയാട്ടവും’ സംവിധാനം ചെയ്തിട്ടുണ്ടുമുണ്ട്.
കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാളുടെ കൃതികളുടെ
സമ്പൂര്‍ണ്ണസമാഹാരമാണ് കല്പിതസര്‍വ്വകലാശാലയായ കേരളകലാമണ്ഡലത്തിന്റെ പ്രസാധനശൃഘലയില്‍ പതിനാലാമതായി പുറത്തിറക്കിയ ‘മേളപ്പെരുക്കം’ എന്ന പുസ്തകം. കലാകേരളത്തിലെ പ്രമുഖസ്ഥാപനമായി വിളങ്ങുന്ന കേരളകലാമണ്ഡലം പുസ്തകപ്രസാധന രംഗത്ത് വേണ്ടത്ര മികവ് പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ അടുത്തകാലത്ത്, കല്പിതസര്‍വ്വകലാശാലയായിതീര്‍ന്ന ശേഷം ഈ രംഗത്തും കലാമണ്ഡലം ശ്രദ്ധവെയ്ക്കുകയും അനവധി വിലപ്പെട്ട ഗ്രന്ഥങ്ങള്‍ പുറത്തിറക്കുകയും ചെയ്തുവരുന്നുണ്ട്. ഇത് കലാകേരളത്തിന്, പ്രത്യേകിച്ച് കലാഗവേഷകര്‍ക്കും വിദ്യാര്‍ദ്ധികള്‍ക്കും വളരെ പ്രയോജനപ്രദമായിതീരുന്നുണ്ട്. പ്രസാധനപ്രകൃയക്ക് തുടക്കമിട്ടുകൊണ്ട് 2008 മെയ്യില്‍ പുറത്തിറക്കിയ ‘മേളപ്പെരുക്കം’ കലാകാരന്മാര്‍, വിദ്യാര്‍ത്ഥികള്‍, ആസ്വാദകര്‍, ഗവേഷകര്‍ ഇങ്ങിനെ കഥകളിരംഗവുമായി ബന്ധപ്പെട്ട സകലര്‍ക്കും പ്രയോജനമേകുന്ന ഒരു അമൂല്യഗ്രന്ഥമാണ്. ഈ രംഗത്തുള്ളവരെല്ലാം തന്നെ അവശ്യം വായിച്ചിരിക്കേണ്ടതുമാണിത്.
528പേജുകളുള്ള ഈ പുസ്തകത്തിന് മനോഹരമായി കവര്‍
ഡിസൈന്‍ ചെയ്തിരിക്കുന്നത് ശ്രീ ടി.എ.സത്യപാലാണ്. കലാമണ്ഡലം രജിസ്ട്രാര്‍ ശ്രീ എന്‍.ആര്‍. ഗ്രാമപ്രകാശിന്റെ പ്രസാധനക്കുറിപ്പോടുകൂടി ആരംഭിക്കുന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായരുടെ ‘ഓര്‍മ്മകളും’, ശ്രീ കലാമണ്ഡലം കേശവന്റെ മുന്നുരയും ചേര്‍ത്തിട്ടുണ്ട്. ‘മേളപ്പദം എഡിറ്റ് ചെയ്തതും ആമുഖപഠനം നടത്തിയിരിക്കുന്നതും കലാമണ്ഡലത്തിന്റെ ബഹു: വൈസ് ചാന്‍സിലര്‍ ശ്രീ കെ.ജി.പൌലോസ് തന്നെയാണ്. തനിനാടനായ കൂര്‍ത്തുമൂര്‍ത്ത ഒരു ശൈലിയായിരുന്നു പൊതുവാളാശാന്റെ എഴുത്തിന്റേതെന്നും, ഗ്രാമീണമായ ഒരു നിഷ്ക്കളങ്കതയും ശാലീനതയും അതിനുണ്ടെന്നും, തന്റെ പ്രൌഢവും വിശദവുമായ ആമുഖത്തില്‍ പൌലോസ്‌മാഷ് പറയുന്നു. “കഥകളി എന്നാല്‍ വേഷമോ, മേളമോ, സംഗീതമോ അല്ല. എല്ലാം ചേര്‍ന്നതാണ്. സര്‍വ്വാംഗീണമായ ഈ ഇണക്കമാണ്. അംഗാഗിപ്പൊരുത്തമാണ് കഥകളിയുടെ ചതുരശ്രശോഭക്കാധാരം. അതുകൊണ്ടാണ് പൊതുവാളാശാന്റെ കണ്ണ് ഇവയിലെല്ലാം ചെല്ലുന്നത്. മേളത്തെപറ്റി, സംഗീതത്തെപറ്റി, അഭിനയത്തെപറ്റി, ശൈലീഭേദങ്ങളെപറ്റി ഒക്കെ മലയാളത്തില്‍ എഴുതപെട്ട ഏറ്റവും ശാസ്ത്രീയമായ ചില ലേഖനങ്ങള്‍ പൊതുവാളാശാന്റെ തൂലികയില്‍ നിന്നുതിര്‍ന്നവയാണ്. കഥകളിക്ക് തനതായൊരു ലാവണ്യശാസ്ത്രം രചിച്ചത്, ഈയര്‍ത്ഥത്തില്‍, കലാമണ്ഡലം കൃഷ്ണന്‍‌കുട്ടിപൊതുവാളാണെന്ന് നിസ്സംശയം പറയാം” എന്നും ആമുഖത്തില്‍ പൌലോസ്‌മാഷ് പ്രസ്ഥാപിച്ചിരിക്കുന്നു.
മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന മേളപ്പെരുക്കത്തിന്റെ
ആദ്യഭാഗത്തില്‍ ചേര്‍ത്തിരിക്കുന്നത് കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ സമാഹരിക്കപ്പെടാത്ത 34പ്രബന്ധങ്ങളാണ്. പൊതുവാളാശാന്റെ അപൂര്‍ണ്ണമായ ആത്മകഥയോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. ആശാന്റെ കുടുംബപശ്ചാത്തലം, ബാല്യം, കലാമണ്ഡലത്തിലെ അഭ്യാസം, തുടര്‍ന്ന് അദ്ധ്യാപനം, പിരിച്ചുവിടല്‍ വരേയുള്ള കാര്യങ്ങളാണ് 7ഘണ്ഡങ്ങളായുള്ള ഈ ആത്മകഥയില്‍ അദ്ദേഹം എഴുതിയിരിക്കുന്നത്.
കഥകളിക്കായി ഒരു മാസിക വേണമെന്ന് നിദ്ദേശിക്കുന്ന 
‘കഥകളിക്ക് ഒരു മാസിക’ എന്ന ലേഖനമാണ് രണ്ടാമതായുള്ളത്. ഇങ്ങിനെയുള്ള ഒരു മാസിക ചെയ്യേണ്ടതായ കാര്യങ്ങള്‍ അദ്ദേഹം ഇതില്‍ അക്കമിട്ട് നിരത്തുന്നു ‍. ആസ്വാദകരുടെയും പ്രത്യേകലേഘകരുടെയും അരങ്ങുകളുടെ മുഖംനോക്കാതെയുള്ള നിരൂപണങ്ങള്‍ മാസികയില്‍ വരണമെന്നും, അങ്ങിനെയുള്ള നിരൂപണങ്ങള്‍ കഥകളിക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്കും തിന്മയ്ക്കല്ല മറിച്ച് നന്മയ്ക്കെ ഉപകരിക്കൂ എന്നും പൊതുവാളാശാന്‍ ഈ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.
മൂന്നാമതായി ചേര്‍ത്തിരിക്കുന്ന കഥകളിസംഗീതത്തിനെ 
കുറിച്ചുള്ള ലേഖനത്തില്‍ കഥകളിസംഗീതത്തിന്റെ അഭ്യാസത്തെക്കുറിച്ചും,സംഗീതം ശ്രുതിശുദ്ധവും സ്വരശുദ്ധവും ആക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും ഗായകന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും പരാമര്‍ശ്ശിച്ചിരിക്കുന്നു. കഥകളി അരങ്ങത്ത് ചെണ്ട, മദ്ദളം എന്നീ വാദ്യങ്ങള്‍ക്കൊപ്പം പാട്ടിന്റെ ശ്രുതി ചേരണമെങ്കില്‍ ഗായകര്‍ മൂന്നുകട്ട ശ്രുതിക്ക് പാടണമെന്ന് വാദിക്കുന്ന പൊതുവാളാശാന്‍ വെങ്കിടകൃഷ്ണഭാഗവതരുടെ കാലശേഷമാണ് ഗായകരുടെ ശ്രുതി താഴ്ന്നത് എന്ന് നിരീക്ഷിക്കുന്നു. ‘ചെണ്ടയുടെ ശ്രുതിക്ക് പാടാനാവില്ലന്ന്’ പാട്ടുകാര്‍ ശഠിച്ചാല്‍ അരങ്ങത്ത് ശ്രുതിലയം എന്ന ഒരവസ്ഥ ഉണ്ടാകാന്‍ പോകുന്നില്ല എന്ന് ആശാന്‍ പ്രസ്താപിക്കുന്നു. പദങ്ങള്‍ക്ക് നടപ്പുള്ളതില്‍ നിന്നും രാഗമാറ്റം വരുത്തിയാല്‍ നിലവിലുള്ളതിനേക്കാള്‍ ഭാവസ്ഫൂര്‍ത്തി ഉണ്ടാകണമെന്നും അതല്ലാതെ, ‘അതായലും തരക്കേടില്ല, ഇതായാലും തരക്കേടില്ല’ എന്നേ തോന്നുന്നുള്ളുവെങ്കില്‍ ആ മാറ്റംകൊണ്ട് പ്രയോജനമില്ലെന്നും, അവിടെ ഗായകന്‍ വിജയിക്കുന്നില്ലെന്നും വിലയിരുത്തുന്ന ഈ ലേഖനത്തില്‍; വെറും ഒരു രസത്തിനായി മാത്രം ചരണങ്ങളുടെ രാഗം മാറ്റുന്നത് നിര്‍ത്ഥകമാണെന്നും, പകരമായി ഓരോ ചരണവും ഭാവാനുസാരിയായി വിഭിന്ന സ്വരങ്ങളില്‍ നിന്ന് ആരംഭിച്ച് വത്യസ്ഥത വരുത്താമെന്നും ആശാന്‍ നിദ്ദേശിക്കുന്നു.
കഥകളിയുടെ തെക്ക്-വടക്ക് ശൈലീഭേദങ്ങളുടെ 
താരതമ്യപഠനമാണ് തുടര്‍ന്നു വരുന്ന ‘കഥകളിയിലെ പ്രാദേശികഭേദങ്ങള്‍’ എന്ന ലേഖനം. സാങ്കേതികവും വേഷപരമുമായ ശൈലീവിത്യാസങ്ങള്‍ അക്കമിട്ടുനിരത്തിക്കൊണ്ടുള്ള ഈ ലേഘനം; “രണ്ടു രീതികളും ഇടചേര്‍ന്ന് ഒന്നായികാണാനാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ അവ തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്, അതിന്നുള്ള കണ്ണും കാതും ക്ഷമയുമുള്ളവര്‍. അല്ലാതെ, തെക്കന്‍ വടക്കന്‍ എന്നിങ്ങിനെ പ്രാദേശിക മനോഭാവം പുലര്‍ത്തിക്കൊണ്ട് വ്യക്തിവിദ്വേഷകലുഷിതമായ വിമര്‍ശ്ശനങ്ങള്‍ നടത്തുന്നതുകൊണ്ട് ഒരു കാര്യവുമില്ല: കഥളിക്കില്ല, കഥകളികലാകാര്‍ന്മാര്‍ക്കുമില്ല.” എന്ന് നിദ്ദേശിച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.
‘കളിക്കോപ്പ്’ എന്ന അടുത്ത ലേഖനത്തില്‍ 
കൃഷ്ണന്‍‌കുട്ടിപൊതുവാളാശാന്‍ ഒരു ഉത്തമമായ കഥകളികോപ്പില്‍ എന്തെല്ലാം സാ‍ധനങ്ങള്‍ ഉണ്ടായിരിക്കണം എന്നാണ് ആദ്യമായി വിശദീകരിക്കുന്നത്. തുടര്‍ന്ന് പ്രസിദ്ധ കോപ്പുപണിക്കാരനായിരുന്ന ശ്രീ വാഴേങ്കിട രാമവാര്യരെ പറ്റിയും, അദ്ദേഹം കോപ്പില്‍ വരുത്തിയ പരിഷ്ക്കരണങ്ങളെപറ്റിയും വിശദമായി പ്രദിപാദിക്കുന്ന ഈ ലേഘനത്തില്‍; “ഇത്രയധികം വിലപ്പെട്ട ഒരു സാധനമാണ് ഇത് എന്ന് അതെടുത്തുപെരുമാറുന്ന രീതികണ്ടാ‍ല്‍ തോന്നില്ല. അത്ര പരുക്കനാണ് ഉപയോഗരീതി” എന്ന്‍ നിരീക്ഷിക്കുകയും, “കളിക്കോപ്പ് സൂക്ഷിച്ചുപയോഗിക്കേണ്ടത് കളിക്കാര്‍ തന്നെയാണ്. പദം ചൊല്ലിയാടി ഉറപ്പിക്കുന്നതുപോലെത്തന്നെ ഈ ആഹാര്യാംശങ്ങള്‍ എടുത്തുപെരുമാറേണ്ട വിനീതമായ രീതിയും ശീലിക്കണം.” എന്ന് കലാകാരന്മാരോട് നിദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. കുറേക്കാലം ഒരു കോപ്പിന് ഉടമയായി വര്‍ത്തിച്ചിരുന്നതിന്റെ അനുഭവത്തില്‍ നിന്നുകൂടിയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ എഴുതിയിരിക്കുന്നത്.
കീചകന്റെ മരണം അഭിനയിക്കുന്നരീതികളെ പരാമര്‍ശ്ശിക്കുന്ന 
‘കീചകന്റെ മരണം’ എന്നതാണ് തുടര്‍ന്നുവരുന്ന ലേഖനം. “‘പന്തീരായിരം ആനകളുടെ ബലമുള്ള എന്നെ ഗന്ധര്‍വ്വന്മാര്‍ ഹനിക്കുകയോ എന്നു ശങ്കിക്കുന്ന’ കീചകന്‍ വലലനുമായി സ്വല്പനേരത്തെ മുഷ്ടിയുദ്ധത്തിനുപോലും ഇടവരുത്താതെ, ആ ബലവാന്റെ കൈയ്യിലമര്‍ന്നുകൊണ്ടുമാത്രം ചോരതുപ്പിമരിക്കുക എന്നു വരുന്നത്, കീചകന്‍ എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തോടു ചെയ്യുന്ന അനീതിയായിരിക്കും.” എന്ന് പ്രസ്ഥാവിച്ചുകൊണ്ട്, ഇന്ന് അവതരിപ്പിക്കുന്ന കീചകന്റെ മരണരീതിയെ വിമര്‍ശ്ശിക്കുകയും, ആട്ടകഥയില്‍ പ്രസ്ഥാവിച്ചിരിക്കുന്ന രീതിയില്‍ തന്നെ ഈ രംഗം അവതരിപ്പിക്കപ്പെടണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു.
കഥകളിയുടെ അഭിനയം മുതല്‍ കോപ്പുനിര്‍മ്മാണത്തില്‍ വരെ 
ഉടലെടുത്ത കലാമണ്ഡലം ശൈലിയെ വിശകലനം ചെയ്ത് നിര്‍വ്വചിക്കുന്നതാണ് തുടര്‍ന്നുള്ള ‘കഥകളിയിലെ കലാമണ്ഡലംശൈലി’ എന്ന സൈദ്ധാന്തികമായ പ്രബന്ധം. അഭിനയത്തിന്റെ കാര്യത്തില്‍ “മേന്മയാര്‍ന്ന പട്ടിക്കാംതൊടി കളരിയില്‍, രസഭാവപ്രകടനരീതിഭേദങ്ങളെക്കുറിച്ചും ഇളകിയാട്ടത്തില്‍ ഉണ്ടാവേണ്ട ഔചിത്യബോധത്തെക്കുറിച്ചും ഗുരുകുഞ്ചുക്കുറുപ്പിന്റേയും കവളപ്പാറ നാരായാന്‍‌നായരുടേയും സാരോപദേശങ്ങള്‍ കലാമണ്ഡലം വിദ്യാര്‍ദ്ധികളില്‍ കൂടികലര്‍ന്നപ്പോള്‍ അത് ഒരു പുതിയ ശൈലിയുടെ ഉദയത്തിന് കാരണമായി. അതാണ് കലാമണ്ഡലംശൈലി.” എന്ന് നിവ്വചിക്കുന്നു. കഥകളിപാട്ടില്‍; സാഹിത്യത്തിനു പരിക്കെല്‍ക്കാതെയുള്ള പ്രയോഗങ്ങളോടും കാല-താള നിഷ്ടയോടും കൂടിയുള്ള രാഗശുദ്ധവും ശ്രുതിലയമുഗ്ദ്ധവും ആയ കഥകളിസംഗീതത്തിന്റെ എല്ലാ അംശങ്ങളുമടങ്ങുന്ന ഒരു സംഗീതരീതി കലാമണ്ഡലത്തില്‍ ആവിഷ്കൃതമായിട്ടുണ്ടെന്നും, ഇത് ശ്രീ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ ശിഷ്യരിലൂടെ-പ്രത്യേകിച്ച് ശ്രീ ആലിപ്പറമ്പില്‍ ഉണ്ണികൃഷ്ണവാര്യര്‍, ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് എന്നിവരിലൂടെ- സ്ഥാപിച്ചെടുത്തിട്ടുണ്ടെന്നും പറയുന്നു. കഥകളിമേളത്തില്‍ “വെങ്കിച്ചന്‍‌സ്വാമിയില്‍ നിന്നും ലഭിച്ച ശിക്ഷണത്തോടൊപ്പം മൂത്തമനയുടെ മേളവഴികൂടി യോജിപ്പിക്കുകയും കൂടാതെ പൊതുവാളന്മാരുടെ സ്വന്തമായ ചില മനോധര്‍മ്മങ്ങള്‍ കൂടി അതില്‍ കലര്‍ത്തുകയും ചെയ്തുകൊണ്ട് ഒരു പുതിയ മേളം പുറത്തുവന്നു അതു കലാമണ്ഡലം ശൈലിയായിത്തീരുകയും ചെയ്തു” എന്നും അദ്ദേഹം എഴുതുന്നു. “അഭ്യാസക്രമം, നൃത്തം, അഭിനയം, അഭിനയതികവിന് നാട്ട്യധര്‍മ്മിയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള നാടകീയത, ഗീതം, വാദ്യം, മുഖത്തുതേപ്പ്, ചുട്ടി, ആഹാര്യം, കലാകാരന്മാരുടെ ജീവിതരീതി എന്നിങ്ങിനെ എല്ലാ അംശങ്ങളിലും വന്നുചേര്‍ന്നിട്ടുള്ള സര്‍വ്വാഗീണമായ ഒരു ശൈലിവിശേഷത്തെയാണ്, കഥകളിയിലെ കലാമണ്ഡലം ശൈലി എന്നു ഞാന്‍ വിളിക്കുന്നത്” എന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
‘അഭിനയം സിനിമയിലും കഥകളിയിലും’ എന്ന എട്ടാമത്തെ 
ലേഖനത്തിലൂടെ പൊതുവാളാശാന്‍ ഒരു സിനിമയിലെ വികാരഭരിതമായ അഭിനയമുഹൂര്‍ത്തത്തേയും സമാനമായി കഥകളിയിലുള്ള ചില രംഗഭാഗങ്ങളേയും താരതമ്യം ചെയ്യുന്നു. സിനിമാരംഗത്തില്‍ നടന്മാര്‍ പാത്രബോധത്തോടുകൂടിയ ഭാവാഭിനയ പ്രകടനം കൊണ്ട് കഥാപാത്രങ്ങളായി ജീവിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്, കഥകളിനടന്മാര്‍ പലരും പാത്രബോധത്തിലും അഭിനയത്തിലും പുറകിലാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ചില കഥകളില്‍ ചില നടന്മാര്‍ ഇഴുകിചേരുമ്പോള്‍ കഥകളിരംഗത്തും ഈ ഉണര്‍വ്വും മിഴിവും സംജാതമാകാറുണ്ടെന്നും അദ്ദേഹം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഓര്‍ക്കുന്നു. “‘മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ പിന്‍പേ ഗമിക്കുന്നു ഗോക്കളെല്ലാം’ എന്ന മൃഗീയബുദ്ധ്യാ ഭാവികലാകാരന്മാരെങ്കിലും അപകടം പിടിച്ച ഈ വഴിക്ക് തിരിയാതിരുന്നാല്‍ നന്ന്” എന്ന് സ്നേഹബുദ്ധ്യാ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് കൃഷ്ണന്‍‌കുട്ടിപൊതുവാളാശാന്‍ ഈ ലേഖനം പൂര്‍ത്തീകരിക്കുന്നത്.
നാട്യാചാര്യന്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ കഥകളിയില്‍ 
വരുത്തിയ മാറ്റങ്ങളെയും അദ്ദേഹത്തിന്റെ കളരി സമ്പൃദായങ്ങളെയും പരാമര്‍ശ്ശിക്കുന്നതാണ് തുടര്‍ന്നു വരുന്ന ‘പട്ടിക്കാംതൊടികളരി’ എന്ന ലേഖനം. “താന്‍ പഠിച്ച കഥകളിസമ്പൃദായത്തില്‍ ആവുന്നതിലധികം നാടകീയത വരുത്തി തന്റേതായ ഒരു നൂതനശൈലിക്ക് രൂപം കൊടുത്ത ഏക വ്യക്തിയാണ് രാവുണ്ണിമെനോന്‍“ എന്നും “നൃത്യഗീതവാദ്യങ്ങളുടെ സമഞ്ജസ സമ്മേളനമാണ് കഥകളി എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയത് നാട്യാചാര്യന്‍ പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ എന്ന ഒരേ ഒരാളാണ്” എന്നും ഇതില്‍ അദ്ദേഹം സ്മരിക്കുന്നു. കൂടുതലായി ചാടിത്തുള്ളുന്നതിനാല്‍ കഥാപാത്രത്തിന്റെ നില നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ നാട്യാചാര്യന്‍, നിലവിടരുതെന്നുകരുതി അഷ്ടകലാശം പൊലും നാലാക്കി കുറച്ചു. എന്നാല്‍ ഇതിനെ ചോദ്യംചെയ്തുകൊണ്ടെന്നവണ്ണം ചിലര്‍ എട്ടുകലാശങ്ങളും എടുക്കുകയും കലാശങ്ങളുടെ ഇടയിലുള്ള നിശബ്ദ ഇടങ്ങള്‍ കൂടി നികത്തി ചാടിതുള്ളുകയും ചെയ്യുന്നു. നാട്യാചാര്യന്റെ കളരിയില്‍ അഞ്ചെട്ടുകൊല്ലം നിഷ്കര്‍ഷയായി പഠിച്ച ഈ ശിഷ്യരുടെ വികടത്തരങ്ങള്‍ വളരെ വേദനാജനകമാണന്ന് പൊതുവാളാശാന്‍ പറയുന്നു. “ഇത്തരം കുത്തിച്ചെലുത്തലുകളും കുത്തിത്തിരുപ്പുകളും കൊണ്ട് പട്ടിക്കാംതൊടികളരിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ” എന്ന് ആശിച്ചുകൊണ്ടാണ് ഈ ലേഖനം ആശാന്‍ നിര്‍ത്തുന്നത്.
‘നളചരിതം-അരങ്ങത്ത് ഇന്നു കാണുന്ന അനൌചിത്യങ്ങള്‍’ 
എന്ന തുടര്‍ന്നുവരുന്ന ലേഖനത്തില്‍ നളചരിതം ഇന്ന് അരങ്ങത്ത് അവതരിപ്പിക്കുന്നതിലുള്ള ചിട്ടയും മട്ടും കവിഭാവനയ്ക്ക് അനുസൃതമായിട്ടുതന്നെയാണോ എന്ന് പര്യാലോചിച്ചിരിക്കുന്നു. നളചരിതം നാലുദിവസങ്ങളുടെയും അവതരണത്തില്‍ ഇന്ന് കാണുന്ന അനൌചിത്യങ്ങള്‍ പൊതുവാളാശാന്‍ ഇതില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു.
തുടര്‍ന്നുവരുന്ന രണ്ടുലേഖനങ്ങളിലായി സന്താനഗോപാലം, 
പരശുരാമന്‍(സീതാസ്വയംവരം) എന്നിവയുടെ അവതരണത്തിലുള്ള അപാകതകളെ ചൂണ്ടികാട്ടിക്കൊണ്ട് കൊണ്ടുവരേണ്ട പുതുമാതൃക നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
പതിമൂന്നാമതായുള്ള ‘രംഗനായകി’ എന്ന ലേഖനം 
കുടമാളൂര്‍ കരുണാകരന്‍ നായരെപറ്റിയുള്ളതാണ്.
കഥകളിയില്‍ പ്രയോഗിക്കപ്പെടുന്ന താളങ്ങളെ സാങ്കേതികമായി 
വിശദീകരിക്കുന്ന ഒരു ലേഖനമാണ് തുടര്‍ന്നുള്ള ‘താളം, മേളം’ എന്നത്.
അടുത്തായിവരുന്ന ‘ആചാര്യാല്‍ പാദം........’ എന്ന 
ലേഖനത്തില്‍ കഥകളിയിലെ വിവിധ ശൈലികളെ പരാമര്‍ശിക്കുന്നു. പുതു ശൈലികള്‍ കൊണ്ടുവരേണ്ടത് ബുദ്ധിമാന്മാരായ ഭാവികലാകാരന്മാരുടെ കടമയാണെന്നും, കലാസൌന്ദര്യബോധവും പാത്രബോധവും ഉള്ളവര്‍ ത്യാജ്യഗ്രാഹ്യവിവേചനത്തോടെ വേണം പുതുശൈലികള്‍ സ്വീകരിക്കുവാനെന്നും നിര്‍ദ്ദേശിക്കുന്നതിനൊപ്പം‍, കോട്ടയംകഥകളും സമാനമായിചിട്ടപ്പെടുത്തിയവയും കഥകളിസങ്കേതത്തിന്റെ എട്ടുകെട്ടാണെന്നും, കാലഭേദംകൊണ്ട് അനാവശ്യമായിതീര്‍ന്ന ഭാഗങ്ങളുണ്ടെന്നുതോന്നാമെങ്കിലും നിറവും തരവും മാറുന്ന യാതൊരു ചായപ്പണിയും ഇവയില്‍ ആവശ്യമില്ലെന്നും, കളരിപരദേവദയുടെ ശ്രീമൂലസ്ഥാനമായ ആ കഥകളെ ഒരിക്കലും നശിപ്പിക്കരുതെന്നും കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ ഓര്‍മ്മപ്പെടുന്നു.
കഥകളിസംഗീതത്തില്‍ പുതുശൈലി ആവിഷ്ക്കരിക്കരണ ഭ്രമത്താല്‍ 
കഥകളിത്തവും ഭാവവും പലപ്പോഴും നഷ്ടപ്പെടുന്നതായി നിരീക്ഷിക്കുന്ന ആശാന്‍, “കഥകളിയില്‍ സര്‍വ്വസാധാരണമല്ലാത്ത രാഗങ്ങള്‍ തിരഞ്ഞെടുക്കല്‍, ആലാപനത്തില്‍ നാഗസ്വരക്കാരെ അനുകരിക്കല്‍, പാട്ടില്‍ ലയിക്കുന്നതായി നടിച്ച് താളം പിടിക്കാതിരിക്കല്‍, നീട്ടലും ഭൃഗകളും വരുത്തല്‍, മുകളില്‍ എത്താത്ത സ്വരങ്ങളെ ചാടിപ്പിടിക്കല്‍ തുടങ്ങിയ പല തരക്കേടുകളും ഇന്നത്തെ പാട്ടിലുണ്ട്” എന്ന് കണ്ടെത്തുകയും, “അസാധാരണ രാഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ മുഖ്യമായി ചെയ്യേണ്ടത് സാധാരണങ്ങളായ രാഗങ്ങളുടെ ആലാപനം ശുദ്ധം മാറുന്നുണ്ടോ എന്നു പരിശോധിക്കുകയും, ഉണ്ടെങ്കില്‍ ശുദ്ധമാക്കുകയുമാണ്” എന്ന് നിദ്ദേശിക്കുകയും ചെയ്യുന്നു.
തുടര്‍ന്നുവരുന്നത് പൈങ്കുളം രാമചാക്യാര്‍, മാങ്കുളം വിഷ്ണുനമ്പൂതിരി 
എന്നിവരെ അനുസ്മരിക്കുന്ന രണ്ടു ലേഖനങ്ങളാണ്.
ക്ഷേത്രവാദ്യങ്ങളേയും സോപാനസംഗീതത്തേയും 
സാങ്കേതികമായി വിശദമാക്കുന്ന രണ്ടു പ്രബന്ധങ്ങളാണ് പിന്നീടുള്ളത്. ‘വാദ്യവും സംഗീതവും’ എന്ന ആദ്യത്തേതില്‍ ക്ഷേത്രവാദ്യങ്ങളെ പൊതുവേയും ഇടയ്ക്ക, ചെണ്ട, സോപാനസംഗീതം ഇവകളെപറ്റി സവിസ്തരവും വിവരിച്ചിരിക്കുന്നു. “ഭക്തിഭാവമാണ് സോപാനമാര്‍ഗ്ഗത്തിന്റെ മുഖ്യ ഘടകം. സംഗതികള്‍ കൊണ്ടുള്ള കസര്‍ത്തുക്കളോ, ഭൃഗകളായ നടകളോ, അധികം ആവര്‍ത്തനങ്ങളോ ഇവിടെ ആവിശ്യമില്ല.” എന്നും, “രാഗസഞ്ചാരം വളരെ പരിമിതമായ മാര്‍ഗ്ഗത്തില്‍ കൂടെ ആയിരിക്കും സോപാനരീതിയുടെ പ്രത്യേകത ഇതാണ്. സോപാനമാര്‍ഗ്ഗത്തില്‍ സാഹിത്യശുദ്ധിയിലാണ് അധികം ഊന്നല്‍ കൊടുക്കുന്നത്” എന്നും പൊതുവാളാശാന്‍ ഇതില്‍ വ്യക്തമാക്കുന്നു. സോപാനം, കഥകളി, കൃഷ്ണനാട്ടം, കൈകൊട്ടിക്കളി തുടങ്ങിയ കേരളീയസംഗീതങ്ങളിലെ പാട്ടുകള്‍ ക്ലാസിക്കല്‍സംഗീതശാസ്ത്രമനുസ്സരിച്ച് രാഗസ്വരശുദ്ധമാണോ? എന്ന് സംശയം പ്രടിപ്പിക്കുന്നതിനൊപ്പം ഇവ ശുദ്ധീകരിച്ചാല്‍ പലതിന്റേയും തനിമ നഷ്ടപ്പെട്ടെന്നുവരും എന്ന് ശങ്കിക്കുകയും ചെയ്യുന്നു. ‘പാണികൊട്ട്’ എന്ന രണ്ടാമത്തെ പ്രബന്ധം മരപ്പാണികൊട്ടുന്ന രീതി എണ്ണങ്ങള്‍ സഹിതം വിവരിക്കുന്നതാണ്.
ചാലക്കുടി നമ്പീശനെ അനുസ്മരിച്ചുകൊണ്ട് 
ചാലക്കുടി നമ്പീശന്‍ സ്മാരക കഥകളിക്ലബ്ബിന്റെ 1985ലെ സുവനീറിലേയ്ക്കായി എഴുതിയ ‘സവ്യസാചി’ എന്ന ലേഖനവും, കനകജ്ജൂബിലി കൊണ്ടാടിയ വേളയില്‍ ശ്രീ ശങ്കരന്‍ എമ്പ്രാന്തിരിയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടെഴുതിയ ‘ശങ്കരന്‍ എമ്പ്രാന്തിരി’ എന്ന ലേഖനവുമാണ് തുടര്‍ന്നുള്ളത്.
ഇരുപത്തിരണ്ടും ഇരുപത്തിമൂന്നുമായി വരുന്ന 
‘ചെണ്ട-കേരളീയ വാദ്യവര്യന്‍? ചര്‍മ്മവാദ്യാന്വയതിലകന്‍’, ‘ചെണ്ട-പ്രസംഗവും പ്രകടനവും’ എന്നീ പ്രബന്ധങ്ങളിലായി ചെണ്ടയുടെ ചരിത്രം, ഭാഗങ്ങള്‍, നിര്‍മ്മാണം, പഠനം, കഥകളിയിലെ പ്രയോഗം, ഈ രംഗത്തെ മുന്‍‌കാല കലാകാരന്മാര്‍ എന്നിവയെ കുറിച്ചെല്ലാം വിശദമായി പ്രദിപാദിച്ചിരിക്കുന്നു. കഥകളിയില്‍ “നടന്റെ ഭാവത്തിനും മുദ്രയ്ക്കും എന്നുവേണ്ട, സര്‍വ്വാഗചലനങ്ങള്‍ക്കും അനുസൃതങ്ങളായ പ്രയോഗങ്ങള്‍ കൊണ്ട് ജീവനുണ്ടാക്കുകയാണ് ചെണ്ടക്കാരന്‍ ചെയ്യേണ്ടത്” എന്ന് അദ്ദേഹം ആദ്യലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തതായി വരുന്ന ‘കഥകളി-ഇന്നലെ,ഇന്ന്,ഇനിയും’ എന്ന ലേഖനം 
കഥകളിയുടെ ഭൂതവര്‍ത്തമാനഭാവി കാലങ്ങളിലെ വളര്‍ച്ചയേയും കോട്ടങ്ങളേയും ആസ്വാദനശൈലികളെയും വിശകലനം ചെയ്തുകൊണ്ടുള്ളതാണ്.
സഹപാഠിയും സഹപ്രവര്‍ത്തകനുമായ രാമന്‍‌കുട്ടി നായരുമായുള്ള 
ചില ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന സരസവും ഹൃദയഹാരിയുമായ ലേഘനമാണ് തുടര്‍ന്നുവരുന്ന ‘ഓര്‍മ്മകളിലൂടെ’.
അനന്തരമുള്ളത് നാല് അനുസ്മരണലേഖനങ്ങളാണ്. 
കോപ്പന്‍ നായരെ അനുസ്മരിക്കുന്ന ‘ദു:ഖസ്മൃതി’, മൂത്തമന കേശവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്ന ‘ശ്രീഗുരുവേ നമ:‘, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അനുസ്മരണം, നീലകണ്ഠന്‍ നമ്പീശനെ അനുസ്മരിക്കുന്ന ‘സോദരായ നമോ നമ:’.
1991ല്‍ കലാമണ്ഡലം കൃഷ്ണന്‍ നായരുടെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് 
നടന്ന ചര്‍ച്ചാസമ്മേളനത്തില്‍ കൃഷ്ണന്‍‌കുട്ടി പൊതുവാളാശാന്‍ അവതരിപ്പിച്ച പ്രബന്ധമാണ് മുപ്പതാമതായി ചേര്‍ത്തിരിക്കുന്ന ‘ശാസ്ത്രീയകലകളും ഗുരുകുല സമ്പൃദായവും’ എന്നത്.
അതിനെ തുടര്‍ന്നു വരുന്നത് അകാലത്തില്‍, 
പ്രശസ്തിയുടെ മദ്ധ്യാഹ്നത്തില്‍ ജീവന്‍ വെടിഞ്ഞ രണ്ട് അതുല്യ പ്രതിഭകളെ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനങ്ങളാണ്. ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണവും, തൃത്താല കേശവനെ അനുസ്മരിക്കുന്ന ‘ഓര്‍മ്മയിലൊരു താളനിര്‍ഝരി’യും. “രാഗങ്ങള്‍ മാറ്റിമറിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് അവ സ്വരശുദ്ധമാക്കാനായിരുന്നു. ‘യഥാര്‍ത്ഥമാം പരിഷ്ക്കാരം വന്ന ദോഷമൊഴിപ്പതാം’ എന്നുണ്ടല്ലൊ. കുറഞ്ഞ സഞ്ചാരം കൊണ്ട് നിറഞ്ഞ രാഗരൂപം സൃഷ്ടിക്കാന്‍ ഉണ്ണികൃഷ്ണക്കുറുപ്പിനുള്ള മിടുക്ക് ഒന്നുവേറേത്തന്നെയായിരുന്നു.” എന്ന് അനുസ്മരിച്ചുകൊണ്ട് “രാഗശുദ്ധവും ശ്രുതിലയമുഗ്ദ്ധവുമായ ആലാപനം, സംഗീതംകൊണ്ട് ആവരണം ചെയ്ത സാഹിത്യോച്ചാരണം, ഘനമുള്ള നാദം, ഭാവപൂര്‍ണ്ണമായ വഴി” എന്നീ വിശേഷതകള്‍ നിരത്തിക്കൊണ്ട് കഥകളിപാട്ടിന്റെ പൂര്‍ണ്ണത കുറുപ്പിന്റെ പാട്ടിലായിരുന്നെന്ന് പൊതുവാളാശാനന്‍ നിസ്സംശയം പ്രസ്ഥാപിക്കുന്നു ‍. “താളത്തിലും കാലത്തിലും ഒതുങ്ങാത്ത വഴികളോ ഭൃഗകളോ ഒന്നുമില്ല. എന്നാല്‍ പല കസര്‍ത്തുക്കളും അടങ്ങുന്ന ഒതുക്കമുള്ള ശ്രവണസുഖമുള്ള വഴിയായിരുന്നു” കുറുപ്പിന്റേതെന്നും എന്നാല്‍ ഈ “ഗാനശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റില്ല” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. “അങ്ങിനെ ശ്രീ കുറുപ്പ് ഉയര്‍ന്നുയര്‍ന്നു പാടി, പാടിപ്പാടി ഉയര്‍ന്നു. ആ ഉയര്‍ന്ന നിലയില്‍ തന്നെ ഉയിര്‍ വെടിഞ്ഞു” എന്ന ഹൃദയത്തില്‍ തട്ടുന്ന വരികളോടെയാണ് ഈ അനുസ്മരണം പൊതുവാളാശാന്‍ സമാപിച്ചിരിക്കുന്നത്.
‘കേരളീയവാദ്യകലയുടെ നവീകരണസാദ്ധ്യതകള്‍’ 
വിചാരം ചെയ്യുന്നതാണ് മുപ്പത്തിമൂന്നാമതായുള്ള ലേഖനം.
പുസ്തകത്തിന്റെ ഒന്നാം ഭാഗത്തില്‍ ഒടുവിലായുള്ള ലേഖനം 
കഥകളിയില്‍ വരുന്ന പരിഷ്ക്കാരങ്ങളെ വിശകലം ചെയ്തുകൊണ്ടുള്ള ‘കഥകളി അന്നും ഇന്നും’ ആണ്. “കാലം കഴിയുന്തോറും കഥകളി കൂടുതല്‍ അറിഞ്ഞുവരുന്നുണ്ട്. ഈ അറിവ് പക്ഷേ, കാണികള്‍ കഥകളിയുടെ സങ്കേതത്തില്‍ ചെന്ന് നേടുന്നതല്ല, മറിച്ച് കഥകളി ആസ്വാദകരിലേയ്ക്ക് ഇറങ്ങി വരികയാണ്. തന്മൂലം കഥകളിക്ക് അതിന്റെ സങ്കേതബദ്ധത പൊയ്പ്പോവുന്നു” എന്ന് സംശയിക്കുന്ന് പൊതുവാളാശാന്‍ “കഥകളിയില്‍ ഇന്ന് നല്ല പരിഷ്ക്കാരമായി കാണുന്നത് കോപ്പുകളിലാണ്” എന്ന് ഭിപ്രായപ്പെട്ടുകൊണ്ടുതന്നെ “കളിക്കോപ്പുകളുടെ സൌന്ദര്യം കൂടുന്നതിനൊപ്പം ചുട്ടിയുടെയും മുഖത്തെഴുത്തിന്റെയും വൈകൃതം കൂടികൂടിവരുന്നു” എന്ന കാലിക പ്രസക്തമായ വിമര്‍ശ്ശനവും നടത്തിയിരിക്കുന്നു ഈ ലേഘനത്തില്‍. “കഥകളിക്കു വന്നുപെട്ട വലിയ ഭാഗ്യദോഷം വേഷവും പാട്ടും വാദ്യങ്ങളും തമ്മിലുള്ള അകല്‍ച്ചയാണ്” എന്ന് വെളിവാക്കികൊണ്ട്, ഇവര്‍ തമ്മിലുള്ള പര്‍സ്പര ധാരണ നഷ്ടപ്പെട്ടു തുടങ്ങിയെന്നും, കലാകാരന്മാര്‍ക്ക് ആര്‍ക്കും ആരേയും ഭയമില്ലാതെയായി എന്നും പൊതുവാളാശാന്‍ പ്രസ്ഥാപിക്കുന്നു. ഒപ്പം തന്നെ “ഇന്നത്തെ കഥകളിക്കര്‍ക്ക് തങ്ങളെ വിമര്‍ശ്ശിക്കുന്നത് കേള്‍ക്കാനാവില്ല” എന്നും അവര്‍ക്ക് “അതിന്റെ തരക്കേട് വേണ്ടുവോളമുണ്ടെന്നും” തുറന്ന് അഭിപ്രായപ്പെടുകയും ചെയ്തിരിക്കുന്നു.

മുന്‍പ് പ്രസിദ്ധീകൃതമായുള്ള കൃഷ്ണന്‍കുട്ടിപൊതുവാളാശാന്‍ രചിച്ച‘മേളപ്പദം’ എന്ന ഗ്രന്ഥം,
‘പുറപ്പാട്’ എന്ന ശ്രീ കെ.പി.ബാബുദാസിന്റെ പ്രൌഢമായ അവതാരികയും, പൊതുവാളാശാന്റെ ‘സമര്‍പ്പയാമി’ എന്ന സമര്‍പ്പണവും ഉള്‍പ്പെടെ ചേര്‍ത്തിരിക്കുന്നതാണ് മേളപ്പെരുക്കത്തിന്റെ രണ്ടാം ഭാഗം. “എന്റെ കുത്തിക്കുറുപ്പുകള്‍ ലേഖനരൂപത്തിലാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നിരുന്നതും, ലേഖനമാക്കുമ്പോള്‍ അവ തിരുത്തിത്തന്നിരുന്നതും, ചുരുക്കിപ്പറഞ്ഞാല്‍ എന്നെ ‘എഴുത്ത്’ പഠിപ്പിച്ചത് അന്ന് കേരളകലാമണ്ഡലത്തിലെ സാഹിത്യാദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ കുമ്മിണി വാസുദേവന്‍ നമ്പൂതിരിയാണ്” എന്നു വെക്തമാക്കിക്കൊണ്ട്, “പരമശുദ്ധനും, സാത്വികനും, മഹാപണ്ഡിതനും സഹൃദയനുമായിരുന്ന കുമ്മിണിമാസ്റ്ററുടെ അകാല നിര്യാണം കഥകളിക്ക്, പ്രത്യേകിച്ചും കഥകളിനിരൂപണശാഖയ്ക്ക് വമ്പിച്ചൊരു നഷ്ടമാണ് വരുത്തിവെച്ചതെന്ന വസ്തുത” ഖേദപൂര്‍വ്വം പൊതുവാളാശാന്‍ തന്റെ അവതരണത്തില്‍ അനുസ്മരിക്കുന്നു. തന്റെ പുസ്തകമായ “ഈ മേളപ്പദത്തിന് ഓണപ്പുടവയുണ്ടെങ്കില്‍ അത് കുമ്മിണിമാസ്റ്റര്‍ക്കുള്ളതാണ്” എന്നും പൊതുവാളാശാന്‍ ഇതില്‍ വെക്തമാക്കുന്നു.

‘കഥകളി ഒരു മുഖവുര’ എന്ന മേളപ്പദത്തിലെ ആദ്യലേഖനം കഥകളിയുടെ
അഭിനയ ഗാന വാദ്യ വിഭാഗങ്ങളെയും ആസ്വാദനത്തേയും പരാമര്‍ശ്ശിക്കുന്നതാണ്. “കഥകളിയിലൊഴികെ മറ്റൊരു കേരളീയകലയിലും നൃത്തഗീതവാദ്യങ്ങള്‍ ഇത്ര സമഞ്ജസമായി സമ്മേളിച്ചിട്ടില്ല” എന്നും, അതിനാല്‍ തന്നെ “ഭിന്നരുചിക്കാരായ ആസ്വാദകരെ മുഴുവന്‍ തൃപ്തിപ്പെടുത്താനുള്ള ശക്തി കഥകളിക്കുണ്ട്; കഥകളിക്കുമാത്രമെ ഉള്ളുതാനും” എന്നും ഇതില്‍ പൊതുവാളാശാന്‍ ഉറപ്പിച്ചു പറയുന്നു. “യുക്തിബോധവും കഥാജ്ഞാനവുമുള്ള കഥകളികമ്പക്കാര്‍ക്ക് കഥകളിയുമായുള്ള ചിരപരിചയംകൊണ്ടു വല്ലതുമൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞെന്നുവരാം” എന്നാല്‍ “ഒരു ഗുരുവിന്റെ കീഴില്‍ കുറച്ചുകാലം മിനക്കെട്ട് അദ്ധ്യയനം ചെയ്താല്‍ മാത്രമേ അതിന്റെ സ്വഭാവം കുറച്ചെങ്കിലും മനസ്സിലാകുവാന്‍ ആര്‍ക്കും കഴിയൂ” എന്നും പൊതുവാളാശാന്‍ പ്രസ്താപിക്കുന്നു.

രണ്ടാമതായി വരുന്ന ‘കഥകളി തെക്കും വടക്കും’ എന്ന ലേഖനത്തില്‍ 
രണ്ടു സമ്പൃദായങ്ങളിലുമുള്ള ദോഷാംശങ്ങള്‍ വസ്തുനിഷ്ടമായി ചൂണ്ടിക്കാണിക്കുകയും അവയ്ക്കുള്ള പരിഹാരങ്ങള്‍ നിദ്ദേശിക്കുകയും ചെയ്തിരിക്കുന്നു. വേഷത്തിന്റെ നില, ചൊല്ലിയാട്ടത്തിന്റെ കണക്ക് എന്നിവയെക്കുറിച്ചുള്ള തെറ്റിധാരണമൂലം കഥകളിയില്‍ അവശ്യം കണ്ണെത്തേണ്ട പലഭാഗത്തും തീരെ ശ്രദ്ധിക്കായ്ക, കഥാപ്രകൃതമില്ലായ്മ, പറഞ്ഞതുതന്നെ പറയുകയാലും പറയാത്തതു പറഞ്ഞെന്നു നടിക്കുകയാലും ഇളകിയാട്ടങ്ങളില്‍ വരുന്ന വിരസത എന്നിവയാണ് പ്രധാനമായി വടക്കരില്‍ പൊതുവാളാശാന്‍ കണ്ടെത്തുന്ന ദോഷങ്ങള്‍. കൂടാതെ പുതിയ കഥകള്‍ പ്രചാരത്തില്‍ വരുത്തുന്നതിലും രംഗത്ത് കൂട്ടുവേഷക്കാരന്റെ നേര്‍ക്കുള്ള ശ്രദ്ധയിലും തെക്കരെ മാതൃകയാക്കാനും ആശാന്‍ വടക്കരോട് നിര്‍ദ്ദേശിക്കുന്നു. കറതീര്‍ന്ന കളരിയഭ്യാസത്തിന്റെ കുറവോ കഷ്ടപ്പെട്ടു പഠിക്കുവാനുള്ള സന്നദ്ധതക്കുറവോമൂലം കഥകളിയുടെ അന്തസ്സു നിലനിര്‍ത്തിക്കൊണ്ട് കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ, വേഷങ്ങള്‍ക്കനുസ്സരിച്ച് ആട്ടശൈലി വത്യാസപ്പെടായ്ക, രസാഭിനയത്തിലും ആംഗീകാഭിനയത്തിലും ഉള്ള ഗ്രാമ്യത, ഇങ്ങിനെ കഥകളിയുടെ മര്‍മ്മപ്രഥാന അംശമായ കളികോപ്പുവരെ തെക്കര്‍ക്ക് അലക്ഷ്യാവസ്ഥ കാണാമെന്ന് ആശാന്‍ ആരോപിക്കുന്നു. “സന്ദര്‍ഭാനുസാരിയായ അഭിനയംകൊണ്ടും മനോധര്‍മ്മപ്രകടനംകൊണ്ടും രംഗം പോഷിപ്പിക്കാന്‍ ഉതകുന്ന വേഷങ്ങള്‍ ചെറിയ കുട്ടികളെകൊണ്ട് കെട്ടിച്ച് നിര്‍ജ്ജീവമാക്കുക എന്നത്” സര്‍വ്വസാധാരണമായൊരു ദോഷമായി വിലയിരുത്തുന്ന പൊതുവാളാശാന്‍ “ആടുന്ന വേഷക്കാരനില്‍ മാത്രമല്ല, അരങ്ങത്തുള്ള എല്ലാ വേഷങ്ങളിലും, കഥയിലും ശ്രദ്ധിക്കുന്നവാരാണ് ഇന്നത്തെ ആസ്വാദകര്‍” എന്ന് നിരീക്ഷിക്കുകയും ചെയ്തിരിക്കുന്നു ഈ ലേഖനത്തില്‍. തുടര്‍ന്ന്, ഇന്നുകാണുന്ന ദോഷങ്ങളകറ്റി ഒരു ഏകീകൃത കഥകളി സമ്പൃദായമുണ്ടാക്കുവാനുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കുന്നു.

മൂന്നാമതായുള്ള ‘കല്ലുവഴിചിട്ട’ എന്ന പ്രബന്ധത്തില്‍ കഥകളിയിലെ 
കല്ലുവഴിചിട്ടയുടെസ്വഭാവവിശേഷങ്ങളെ അക്കമിട്ട് നിരത്തിയിരിക്കുന്നു.തുടര്‍ന്നുള്ള നാലുലേഖനങ്ങളിലായി പൊതുവാളാശാന്‍ കഥകളിയിലെ തോടയം, പുറപ്പാടും മേളപ്പദവും, സാരി, അഷ്ടകലാശം എന്നീ ചടങ്ങുകളെ പറ്റി വിശദമായി വിവരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഭക്ത്യാഹ്ലാദാദികളില്‍ മതിമറന്നു തുള്ളിച്ചാടുന്ന ലോകസ്വഭാവത്തെ കഥകളിയില്‍ പ്രകടമാക്കുന്നതാണ് അഷ്ടകലാശം എന്ന നൃത്തവിശേഷം എന്ന് പൊതുവാളാശാന്‍ നിര്‍വ്വചിക്കുന്നതിനൊപ്പം, ഹനുമാനും ബാലിയും ഇത് എടുക്കുന്നതിലുള്ള ഔചിത്യത്തെ ചോദ്യം ചെയ്യുന്നുമുണ്ട് ഈ ലേഖനത്തില്‍. കല്യാണസൌഗന്ധികത്തില്‍ ഹനുമാന്റെ അഷ്ടകലാശം ഒട്ടും അവസരോചിതമല്ല എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. ചെയ്യാനാകാത്തതു ചെയ്യാന്‍ സാധിക്കുകയോ, നേടാനാകാത്തതു നേടുവാന്‍ സാധിക്കുകയോ ചെയ്യുന്ന സാഹചര്യമൊന്നും ഇല്ലാത്ത് ഹനുമാന് ഇവിടെ ആനന്ദനൃത്തം ചവുട്ടാന്‍ അവസരമില്ലെന്നും, “സിദ്ധാഷ്ടൈശ്വര്യവാനായ ഹനുമാന്‍ ആനന്ദനൃത്തം ചെയ്യണമെങ്കില്‍ യാദൃശ്ചികമായി അദ്ദേഹത്തിന് ശ്രീരാമദര്‍ശ്ശനമുണ്ടാകണം. ദിവ്യനായ, മന:പരിപാകം വന്ന ആ തപോനിധിക്കു ഭക്തിയൊഴിച്ചു മറ്റൊരു വികാരവും അതിരുകവിയില്ല.” എന്നും തുടര്‍ന്ന് അദേഹം പ്രസ്ഥാപിക്കുന്നു. ഇഴുതിയ കാലത്തുതന്നെ ധാരാളം ചര്‍ച്ചചെയ്യപ്പെടുകയും ഇതിര്‍ അഭിപ്രായങ്ങള്‍ വരുകയും ചെയ്യപ്പെട്ട ഒരു ലേഖനമാണ് ‘അഷ്ടകലാശം’.
എട്ടാമതായുള്ളത് ചുട്ടിയെ പറ്റിയുള്ള ഒരു ലേഖനമാണ്.
തുടര്‍ന്ന്‍ വരുന്ന ‘സംഗീതം കഥകളിയില്‍’, കഥകളി സംഗീതത്തെ പറ്റിയുള്ള സാങ്കേതികതികവാര്‍ന്നതും വിപുലവും ആധികാരികവുമായ ഒരു പ്രബന്ധമാണ്. ഇതില്‍; “കര്‍ണ്ണാടകസംഗീതത്തിലുള്ള അതിപരിചയം കഥകളിസംഗീതത്തിന്റെ അഭിനയയോഗ്യതയെ പാടേ നശിപ്പിക്കും” എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പൊതുവാളാശാന്‍, “കഥകളി സംഗീതം നൃത്താഭിനയസംഗീതമാണ്. അഭിനയത്തിന്റെ അംഗമാണത്. അതുകൊണ്ടുതന്നെ കഥകളിഗായകന്‍ തികച്ചും അസ്വതന്ത്രനുമാണ്” എന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. എന്നാല്‍ “ഇത്രമാത്രം അസ്വാതന്ത്ര്യങ്ങളുണ്ടെങ്കിലും ഒരു കഥകളിഗായകന്‍ അരങ്ങത്ത് തികഞ്ഞ സ്വാതന്ത്ര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നു തോന്നണം. എങ്കിലെ അത് കലയാകൂ” എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
ചെണ്ടയുടെയും മദ്ദളത്തിന്റേയും കളിയരങ്ങത്തെ പ്രയോഗങ്ങളെ പ്രതിപാദിക്കുന്ന
സാങ്കേതികമായ രണ്ടു പ്രബന്ധങ്ങളാണ് തുടര്‍ന്നു വരുന്നത്.
കഥകളിയുടെ വേഷ-രംഗസംവിധാന ഘടകങ്ങളുടെ 
പരിഷ്ക്കരണ ചിന്തകള്‍ പങ്കുവെയ്ക്കുന്ന ലേഘനമാണ് പന്ത്രണ്ടാമതായി ചേര്‍ത്തിരിക്കുന്ന ‘കഥകളിപരിഷ്ക്കരണം’.ഓട്ടന്‍‌തുള്ളലിന്റെ ആവിഷ്ക്കരണരീതികളെ വിശദമാക്കുന്ന പൌഢമായ ഒരു പ്രബന്ധമാണ് അനന്തരം ഉള്ളത്.
വള്ളത്തോള്‍, പട്ടിക്കാംതോടി, കവളപ്പാറ, കോപ്പന്‍‌നായര്‍, 
വെങ്കിടകൃഷ്ണഭാഗവതര്‍, കൃഷ്ണന്‍‌നായര്‍, രാമന്‍‌കുട്ടിനായര്‍ എന്നിവരുമായുള്ള ഓര്‍മ്മകള്‍ പങ്കിടുന്ന അത്മാംശം നിറഞ്ഞതും ഹൃദയസ്പര്‍ശ്ശിയും വൈകാരികവുമായ 7ലേഖനങ്ങളാണ് അവസാനമായി ഉള്ളത്.
ആശാന്റെ ഈ ലേഖനങ്ങള്‍ പലകാലങ്ങളിലായി രചിച്ചവയായതിനാല്‍
പലതിലും ആവര്‍ത്തനങ്ങള്‍ തോന്നും. എന്നാല്‍ ഇത് ഒഴിവാക്കാന്‍ ശ്രമിച്ച് എഡിറ്റ് ചെയ്തിരുന്നുവെങ്കില്‍ ഇവയുടെ ഭംഗി പാടെ നഷ്ടപ്പെട്ടേനെ. ഇതു ചെയ്യാതെതന്നെ പ്രസിദ്ധീകരിച്ചിരിക്കുന്നത് വളരെ ഉചിതമായി.

മേളപ്പെരുക്കത്തിന്റെ മൂന്നാം ഭാഗമായി ചേര്‍ത്തിരിക്കുന്നത്
കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ രംഗരചനകളാണ്. ഇതില്‍ അദ്ദേഹത്തിന്റെ ആട്ടകഥകളായ ‘അംബ’, ‘ഭീഷ്മപ്രതിജ്ഞ’(ആട്ടപ്രകാരങ്ങള്‍ സഹിതം) എന്നിവയും ‘മൃഗസേവനചരിതം‘(നൃത്തസംഗീതിക), നളചരിതം കഥ പൂര്‍ണ്ണമായും ആറുമണിക്കൂറില്‍ ഒതുക്കിക്കൊണ്ടുള്ള അവതരണവിധം, നളചരിതം അവതരണവിധം, ഗീതാഗോവിന്ദം ആസ്പദമാക്കിയുള്ള ‘അഷ്ടപദിയാട്ടം’, പൂതപ്പാട്ടിനെ അധികരിച്ചുള്ള ‘ബ്ഡേ. ഡോം’(സംഗീതനൃത്തനാടകം), ശ്രീകൃഷ്ണലീല(കഥകളിഡാന്‍സ്) എന്നിവയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ കൃഷ്ണന്‍‌കുട്ടിപ്പൊതുവാളാശാന്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ‘മഗ്ദലനമറിയം’, ‘കരുണ’, ‘ചിലപതികാരം’, ‘ഗണപതി’ തുടങ്ങിയ ആട്ടകഥകളും, രാമായണകഥ മുഴുവനായി 8മണിക്കൂര്‍ കൊണ്ട് അവതരിപ്പിക്കുന്ന വിധവും, വടക്കന്‍ രാജസൂയം അവതരണവിധവും മറ്റും ഈ വിഭാഗത്തില്‍ ഇടം പിടിച്ചിട്ടില്ല. കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ സമ്പൂര്‍ണ്ണകൃതികള്‍ എന്ന ഉദ്ദേശത്തോടെ ‘മേളപ്പെരുക്കം’ പുറത്തിറക്കുമ്പോള്‍ ഇവകള്‍ കൂടി ഉള്‍ക്കോള്ളിക്കുവാന്‍ പ്രസാധകര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു.

മേളപ്പെരുക്കത്തിന്റെ അവസാന ഭാഗമായുള്ള അനുബന്ധത്തില്‍
ആദ്യമായുള്ളത് ആശാന്റെ അപൂര്‍ണ്ണമായ ആത്മകഥയ്ക്ക് അനുബന്ധമെന്ന രീതിയില്‍ പുത്രന്‍ മുരളീകൃഷ്ണന്‍ എഴുതിയ ‘സാഷ്ടാംഗം’ എന്ന ഓര്‍മ്മക്കുറിപ്പുകളാണ്. അച്ഛനേപ്പോലെത്തന്നെ ഭംഗിയാര്‍ന്ന ശൈലിയില്‍ എഴുതിയിരിക്കുന്ന മുരളീകൃഷ്ണന്‍, പൊതുവാളാശാന്റെ അന്ത്യകാലത്തെയൊക്കെ വിവരിക്കുന്നത് വായനക്കാരുടെ മനസ്സിനെ ആദ്രമാക്കും. തുടര്‍ന്ന് വരുന്നത് 1969ല്‍ തൃശ്ശൂര്‍ക്ലബ്ബിന്റെ ചോദ്യാവലിക്ക് ആശാന്‍ നല്‍കിയ മറുപടികളാണ്. അവസാനമായി അനുബന്ധത്തില്‍ നല്‍കിയിരിക്കുന്നത് കൃഷ്ണന്‍‌കുട്ടിപൊതുവാളിന്റെ 2 അഭിമുഖങ്ങളാണ്. ഒന്ന് 1986ല്‍ ആകാശവാണിക്കുവേണ്ടി ചൊവ്വല്ലൂര്‍ കൃഷ്ണന്‍‌കുട്ടിയുമായി നടത്തിയതും, മറ്റൊന്ന് 1989ല്‍ ദൂരദര്‍ശ്ശനുവേണ്ടി ഈയങ്കോട് ശ്രീധരനുമായി നടത്തിയതും.കേരളകലാമണ്ഡലത്തില്‍ ലഭ്യമായ ഈ പുസ്തക(മേളപ്പെരുക്കം)ത്തിന്റെവില 280രൂപയാണ്.

ബന്ധപ്പെടേണ്ട വിലാസം:
kerala kalamandalam,
vallathol nagar,
cheruthuruthy (p.o),
thrissuur Dt.
kerala.
ph:04884-262418, 262562, 263440
Fax:04884-262019
E-mail: info@kalamandalam.org
Website:http://www.blogger.com/www.kalamandalam.org

കഥകളിയുടെ രംഗപാഠചരിത്രം

ശ്രീ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം എം.പി.എസ്സ്.നമ്പൂതിരിയും ചര്‍ന്ന് രചിച്ചിട്ടുള്ള ഒരു കഥകളി ചരിത്രാന്വേഷണഗ്രന്ഥമാണ് ‘കഥകളിയുടെ രംഗപാഠചരിത്രം’. കഥകളിയുടെ പൂര്‍വ്വകാലത്തേയും അതിന്റെ പരിണാമക്രിയകളേയും പഠിക്കുകയും അതിലൂടെ നേടിയ അറിവുകളും നിഗമനങ്ങളും ചരിത്രാന്യൂഷകര്‍ക്ക് സഹായകരമായ രീതിയില്‍ അടുക്കിവെച്ച് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു ഈ പുസ്തകത്തില്‍.


ശ്രീ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരി 50തിലധികം വര്‍ഷങ്ങളായി കഥകളികാണുകയും ഈ കലയേ അടുത്തറിയുകയും ആഴത്തില്‍ പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു കലാമര്‍മ്മജ്ഞനാണ്. കലാമണ്ഡലം ആര്‍ട്ട് സൂപ്രണ്ട്, നമ്പൂതിരിവിദ്യാലയം അദ്ദ്യാപകന്‍, റിപ്പപ്ലിക്ക് ദിനപത്രത്തിന്റെ പത്രാധിപര്‍, ദേശാഭിമാനി പത്രാധിപസമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ഇദ്ദേഹത്തിന് മുകുന്ദരാജാ പുരസ്ക്കാരം, രാമചാക്യാര്‍ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുമുണ്ട്.
.
പത്മശ്രീ വാഴേങ്കിടകുഞ്ചുനായര്‍, പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനായര്‍, ശ്രീ കലാ:പത്മനാഭന്‍‌നായര്‍, ശ്രീ കലാ: ഗോപി എന്നിവരുടെയൊക്കെ ശിഷ്യനായി കലാമണ്ഡലത്തില്‍ കഥകളിവേഷം അഭ്യസിച്ചിട്ടുള്ള ശ്രീ മൂത്തേടത്ത് പാലശ്ശേരി ശങ്കരന്‍‌(എം.പി.എസ്സ്.) നമ്പൂതിരി കലാമണ്ഡലത്തില്‍ അദ്ധ്യാപകനായും പ്രിന്‍സിപ്പാളായും, അമേരിക്കയിലെ യു.സി.എല്‍.എ, വിസ്കോണ്‍സ് എന്നീ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രഫൊസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ കലാമണ്ഡലം നിളാക്യാമ്പസ്സിന്റെ തലവനായ ഇദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലും കഥകളിസംബന്ധമായ അനവധി ലേഘനങ്ങള്‍ രചിച്ചിട്ടുണ്ട്.
.
കഥകളിയെക്കുറിച്ച് ആധുനികാര്‍ഥത്തിലുള്ള ചരിത്രബോധത്തോടെ എഴുതിയ അദ്യത്തെ പുസ്തകമാണിതെന്നും, കഥകളിയുടെ ഓരോ പരിണാമപ്രക്രിയയില്‍ തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ വിശേഷതയെന്നും, അനവധി വിചാരസാധ്യതകള്‍ക്ക് വാതില്‍തുറക്കുന്നതായ ഈ കഥകളിചരിത്രം കലാചരിത്രചിന്തയിലെ അതിപ്രധാനമായ സംഭാവനയാണെന്നും, രംഗപാഠചരിത്രത്തിന്റെ അവതാരികയില്‍ ശ്രീ കെ.സി.നാരായണന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
.
രാമനാട്ടത്തില്‍ നിന്നും ഇന്നു നാം കാണുന്ന രീതിയിലേക്ക് കഥകളി എത്തപെട്ടതെങ്ങിനെ എന്ന ഒരു അന്യൂഷ്ണമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഒരോ കാലഘട്ടങ്ങളിലായി ഓരോരുത്തരുടെ പ്രയത്നഭലമായി വന്നിട്ടുള്ള മാറ്റങ്ങള്‍ ഇതില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു. കൊട്ടാരക്കരതമ്പുരാന്റെ കാലം മുതല്‍ കപ്ലിങ്ങാടന്റെ കാലം വരെ പ്രതിപാദിച്ചശേഷം, പ്രധാനമായും പട്ടിക്കാം‌തൊടി നടത്തിയ കല്ലുവഴിചിട്ടയുടെ നവീകരണത്തേയും, അദ്ദേഹത്തിന്റെ ശിഷ്യരിലൂടെയും കലാമണ്ഡലത്തിലൂടെയും ആ നവീനരീതിക്കുണ്ടായ വികാസത്തേയുമാണ് പ്രതിപാദിക്കുന്നത്.
.
ആദ്യഅദ്ധ്യായത്തില്‍ കഥകളിയുടെ സാമാന്യരൂപത്തേയും, ഭക്തിപ്രസ്ഥാനവും അതിലൂടെ ഉദയംചെയ്ത രാമനാട്ടത്തേയും, ആ കാലത്തെ മറ്റു കലകളായ രാമനാട്ടം,ഗീതാഗോവിന്ദം ഇവകളേയും, കൂടിയാട്ടത്തിന്റെ സ്വാധീനത്തേയും പരാമര്‍ശ്ശിക്കുന്നു.
.
കഥകളിയുടെ ചരിത്രത്തെ ‘കര്‍ത്തൃപാഠചരിത്രം’(ആട്ടകഥ), ‘രംഗപാഠചരിത്രം’(അരങ്ങ്) , ‘ശിക്ഷണപാഠചരിത്രം’(കളരി), ആസ്വാദനപാഠചരിത്രം’(സദസ്സ്) ഇങ്ങിനെ നാലായി തിരിച്ച്, നാല് അദ്ധ്യായങ്ങളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയിലോരോ പാഠത്തേയും മറ്റുള്ളവയുമായി പരസ്പരം ബന്ധപ്പെടുത്തി വിവരിക്കുന്നുമുണ്ട്. പട്ടിക്കാം‌തൊടിക്ക് മുന്‍പുള്ള കാലത്തെ ചരിത്രങ്ങള്‍ അധികവും ശ്രീ കെ.പി.എസ്സ്. മോനോന്റെ ‘കഥകളിരംഗ’ത്തില്‍ പറയുന്നുണ്ടെങ്കിലും, അവ അതില്‍ പലയിടത്തായി ചിതറിയാണ് കിടക്കുന്നത്. അതിനാല്‍ ഒരു കാര്യം പെട്ടന്ന് ഒരാള്‍ക്ക് പരതി കണ്ടുപിടിക്കുവാന്‍ പ്രയാസമാണ്. എന്നാല്‍ രംഗപാഠചരിത്രത്തിലാകട്ടെ ഒരോവിഭാഗങ്ങളിലും ഓരോകാലത്തും വന്നിട്ടുള്ള മാറ്റങ്ങളേയും വളര്‍ച്ചയേയും അപഗ്രധിച്ച് സൌകര്യപ്രദമായ രീതിയില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നു. അതുപോലെ തന്നെ ആട്ടകഥകളുടേയും, കളരിയില്‍ ചൊല്ലിയാടിക്കുന്ന ആട്ടകഥകളുടേയും, അവയിലെ കുട്ടിത്തരം, ഇടത്തരം, ആദ്യാവസാനം വേഷങ്ങളുടേയും വിവരങ്ങള്‍ പട്ടികകളായി നല്‍കിയിരിക്കുന്നു. ശിക്ഷണപാഠം അദ്ധ്യായത്തിന്റെ അന്ത്യത്തില്‍ കിര്‍മ്മീരവധത്തിലെ ‘ബാലേകേള്‍’ എന്ന പതിഞ്ഞപദത്തിന്റെ ആലാപനരീതിയും (കര്‍ണ്ണാടകസംഗീത പദ്ധതിപ്രകാരമുള്ള നൊട്ടേഷനോടുകൂടി) അഭിനയക്രമവും വിവരിച്ചിട്ടുണ്ട്.
.
ആധുനീകം എന്ന അന്ത്യ അദ്ധ്യായം കഥകളിയുടെ ആധുനീകചരിത്രത്തിന്റെ സംക്ഷിപ്തമായ ഒരു അവലോകനമാണ്.
.
പുസ്തകത്തിന്റെ മറ്റുഭാഗങ്ങളേപ്പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇതിലെ അനുബന്ധങ്ങളും. ഇവയിലും വിലപ്പെട്ട ചില വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നു. പട്ടിക്കാം‌തൊടിയാശാന്റെ ആട്ടക്കുറിപ്പുകളാണ് ആദ്യമൂന്ന് അനുബന്ധങ്ങള്‍. നാലാമതായി ഉള്ളത് കിള്ളിമംഗലം എഴുതിയ അഭിനയസംബന്ധിയായ ലേഘനവും. പിന്നീട് നല്‍കിയിരിക്കുന്ന കലാകാരന്മാരുടേയും കളിയോഗങ്ങളുടെയും ലഭ്യമായ വിശദാംശങ്ങള്‍ ചേര്‍ത്തുകൊണ്ടുള്ള പട്ടികകള്‍ ഇതര ചരിത്രപഠിതാക്കള്‍ക്ക് വളരേ പ്രയോജനപ്രദമാണ്. തുടര്‍ന്ന്, കഥകളിസംബന്ധിയായ ഗ്രന്ഥങ്ങളുടേയും ഡ്യോക്യുമെന്റ്റികളുടെയും വിവരങ്ങള്‍ സമാഹരിച്ച് നല്‍കിയിരിക്കുന്ന പട്ടികകള്‍ കഥകളിപ്രേമികള്‍ക്ക് മുഴുവന്‍ പ്രയോജനപ്രദമായ ഒന്നാണ്.
.
2007ല്‍ മാതൃഭൂമി ബുക്‍സ് പുറത്തിറക്കിയ ‘കഥകളിയുടെ രംഗപാഠചരിത്രം’ എന്ന ഈ പുസ്തകത്തിനാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച കലാസബന്ധമായ ഗ്രന്ധത്തിനുള്ള കലാമണ്ഡലം പുരസ്ക്കാരം ലഭിച്ചിരിക്കുന്നത്. കഥകളി പ്രണയികളായുള്ളവരും, കഥകളിയേയും അതിന്റെ ചരിത്രത്തേയും മനസ്സിലാക്കുവാന്‍ ആഗ്രഹിക്കുന്നവരും അവശ്യം വായിക്കേണ്ടുന്നതും വാങ്ങിസൂക്ഷിക്കേണ്ടുന്നതുമായ ഒന്നാണ് ഈ ഗ്രന്ഥം.

‘കഥകളിരംഗം’

ഇനി ഒരു പുസ്തകപരിചയമാണ്.‘കഥകളിരംഗം‘ എന്നത്
ശ്രീകെ.പി.സ്.മേന്നോന്‍രചിച്ച് 1958ല്‍ മാത്യഭൂമി പുറത്തിറക്കിയ ഒരു പുസ്തകമാണ്.കഥകളി ആസ്വാദകരും കഥകളിയേക്കുറിച്ച് അറിയാനാഗ്രഹിക്കുന്നവരും അവശ്യം വായിച്ചിരിക്കേണ്ടതും ഗവേഷകര്‍ക്ക് പാഠ്യവിധേയവുമാണീപുസ്തകം.കഥകളിയുടെ ഉത്ഭവം,വികാസം ഇങ്ങനെചരിത്രത്തെ കുറിച്ചും കഥകളി കലാകാരന്മാരേക്കുറിച്ചും കഥകളിയുടെ വളര്‍ച്ചയില്‍ പങ്കുവഹിച്ച മഹാത്മാക്കളെക്കുറിച്ചും പ്രതിപാദിക്കുന്നതാണീ പുസ്തകം.
കുട്ടികാലം മുതല്‍ തൊണ്ണൂറാം വയസ്സുവരെ കേരളത്തി ല്‍തെക്കുവടക്കു സഞ്ചരിച്ചു കളികണ്ടു വിശകലനം ചെയത,തികഞ്ഞകളിഭ്രാന്തനായ ശ്രീ കെ.പി.സ്.മേനോന്‍ കഥകളിയുടെ ചരിത്രം എഴുതാന്‍ സര്‍വ്വധാ യോഗ്യന്‍ തന്നെ എന്നു പുസ്തകത്തിന്റെ അവതാരികയില്‍ മഹാകവി വള്ളത്തോള്‍ സമര്‍ദ്ധിക്കുന്നു. മഹാകവി വള്ളത്തോളിന്റെ അവതാരികയില്‍ നിന്നും-“വള്ളത്തോളിന്റെ പഴഞ്ചന്‍ കണ്ണുകളെ ഈ ‘കഥകളിരംഗം’ അന്ന കമനീയഗ്രന്ധം ആഹ്ലാദവികസ്വരങ്ങളാക്കി.ഒരിടത്തു ചടഞ്ഞിരുന്നു,കേവലം ഇതിഹാസങ്ങളെ പ്രമാണിച്ചൊ,ഊഹിച്ചുണ്ടാക്കിയോഎഴുതി വീര്‍പ്പിച്ചതല്ല ഈ മഹാപ്രബന്ധം.ഇതിന്റെ നിര്‍മ്മാതാവ് നീലേശ്വരം മുതല്‍പത്മനാഭപുരം വരെ പണിപ്പെട്ടു സഞ്ചരിച്ച് അതിനിപുണമായ അന്വേഷണം അനുഷ്ടിച്ചിരിക്കുന്നു. വളരേ വളരേ സഹ്യദയന്മാരുമായി നേരിട്ടും കത്തുകള്‍ വഴിയും സംസാരിച്ചിരുന്നു.“
ഈ പുസ്തകത്തില്‍ 8അദ്ധായങ്ങളിലായി കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടം മുതല്‍ കഥകളിയുടെ ആധുനീക കാലം വരെയുള്ള ചരിത്രം പറയുന്നു.
ശ്രീമാന്‍ കെ.പി.സ്.മേനൊന്‍ ഈ പുസ്തകം കഥകളിഭ്രാന്തന്‍ മാര്‍ക്കാണു സമര്‍പ്പിച്ചിട്ടുള്ളത്.ഈ സമര്‍പ്പണത്തിലൂടെ കളിഭ്രാന്തന്‍ എന്നുള്ളതിന്റെ നിര്‍വചനവും അദ്ദേഹം നല്‍കിയിരിക്കുന്നു.കൂടാതെ കളി കാണുന്നതിന്റെ പ്രയോജനവും അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നു.
സമര്‍പ്പണത്തില്‍ നിന്നും-“ഇഷ്ടദേവത വിളയാടുന്ന ക്ഷേത്രത്തിലെത്തുന്ന ഭക്ത്തിപരവശനേപ്പോലെ തിരശീലയുടെ മുന്വില്‍ വന്നിരിക്കുന്നതാരാണൊ; യഥാവിധി പൂജകഴിഞ്ഞ് നടതുറക്കുന്ന വേളയില്‍ വിഗ്രഹദെര്‍ശനത്താല്‍ ഭക്തിയില്‍ മുഴുകുന്നതു പോലെ ശംഖമദ്ദളധ്വനികളോടെ തിരശീലനീക്കുന്വോള്‍ വേഷം കണ്ട് ആത്മവിസ്മ്രിതിയേപ്പോലും പ്രാപിച്ക് ആന്ദസാഗരത്തില്‍ നിമഗ്നനാകുന്നത് ആരാണൊ;
സ്വപ്രേയസിയുടെ അടുത്തേക്ക് മര്‍ഗ്ഗക്ലേശങ്ങളൊന്നും വകവെയക്കാതെ സോത്സാഹമണയുന്ന കമുകനേപ്പോലെ ‘കാടു തോടു കുണ്ടു കുഴി കല്ലു കരടു കാഞ്ഞിരക്കുറ്റി മുള്ളു മുരടു മൂര്‍ഖന്‍പാന്വ്’ ഇവയൊന്നും കൂസാതെ കളിസ്ഥലത്തേക്കെത്താന്‍ വെന്വുന്നതാരാണൊ;
കഥകളിയിലെ ഓരോ രസനിര്‍ഭര സന്ദര്‍ഭം ആടുന്വോഴും ആരാണോ രോമാഞ്ചമണിയുന്നത്;
കളി കാണുന്നതില്‍ നിന്നും ദൈനംദിനജീവിതത്തിന്റെ വ്യഗ്രതകളില്‍ നിന്നും ക്ലേശഭാരങ്ങളില്‍ നിന്നും താല്‍ക്കലീകമായ മോചനം മാത്രമല്ല,പിന്നീട് അവയെ സഹിക്കുവാനുള്ള ധീരതയും തന്നിമിത്തമായുള്ള മന:ശാന്തിയും ബുദ്ധിവിവര്‍ദ്ധനവും ആര്‍ക്കാണോ ലഭിക്കുന്നത്;
അങ്ങിനെ ഉള്ള കഥകളി പ്രണയികള്‍ക്ക്-കളിഭ്രാന്തന്‍ മാര്‍ക്ക്-അവരിലേറ്റവുമെളിയനായ ഗ്രന്ധകര്‍ത്താവ് ഈ പുസ്തകം സാദരം സമര്‍പ്പിക്കുന്നു.”