കഥകളി സംഗീതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കഥകളി സംഗീതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നെടുമ്പുള്ളി റാം‌മോഹൻ




ഠിച്ചത് കർണ്ണാടകസംഗീതമെങ്കിലും, പാരമ്പര്യവും ജന്മസിദ്ധവുമായ 
കളിക്കമ്പവും സംഗീതവാസനയും നെടുമ്പുള്ളി റാംമോഹനെ കഥകളിലോകത്തിലേയ്ക്ക് എത്തിച്ചു. കഥകളിയിൽ വേഷം പഠിക്കാനാരംഭിച്ചു എങ്കിലും വാസന ഇദ്ദേഹത്തിനെ ഗായകൻ തന്നെയാക്കിതീർത്തു. കർണ്ണാടസംഗീത പഠനം ശ്രുതി-രാഗശുദ്ധികളോടെ പാടുന്നതിനും, സംഗീതത്തിന്റെ കർണ്ണാടക-കേരള വഴികളെ വേർതിരിച്ചറിയുന്നതിനും നെടുമ്പുള്ളിയെ സഹായിച്ചപ്പോൾ, വേഷപഠനം അരങ്ങുപാട്ടിലെ അവശ്യഘടകങ്ങളായ ഭാവപരിചരണാദി കാര്യങ്ങളെ മനസ്സിലാക്കുവാൻ സഹായകമായിതീർന്നു. ഗായകൻ എന്നതിൽ ഉപരിയായി ഒരു ആസ്വാദകൻ കൂടിയായ അദ്ദേഹം അരങ്ങിൽ നിൽക്കുന്ന ഓരോ നിമിഷവും ബദ്ധശ്രദ്ധൻ ആയിരിക്കും. പാടുമ്പോഴും താളമിടുമ്പോഴും വേഷക്കാരനിൽ നിന്നും കണ്ണുപറിക്കുകയില്ല ഇദ്ദേഹം. വേഷക്കാരന്റെ നാട്ട്യത്തെ മനസ്സിലാക്കുവാനും, അതിനനുഗുണമായരീതിയിൽ സംഗീതത്തെ നൽകുവാനും, ഇതുമൂലം തന്നെ റാംമോഹനു സുഗമമായി സാധിക്കുന്നു. കഥകളിസംഗീതത്തിലെ ഗുരുനാഥൻ ആയ കലാ:ശ്രീകുമാർ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരെപ്പോലെ സമ്പ്രദായനിഷ്ഠരും, സംഗീതാതിപ്രസരവാസന ഇല്ലാത്തവരുമായ ഗായകരുടെ ശിങ്കിടിയായ് പാടുകവഴി കൈവന്ന അനുഭവങ്ങൾ കാരണമായും, കലയോടുള്ള അഭിനിവേശവും, ആത്മാർത്ഥതയും മൂലമായുള്ള തീവ്രപരിശ്രമം കാരണമായും, സുഗമമായി അരങ്ങുകൈകാര്യംചെയ്തു കൊണ്ടുപോകുവാനുള്ള കഴിവ് ഇദ്ദേഹത്തിന് ഇന്ന് കൈവന്നിട്ടുണ്ട്. ഏതു കഥയാലും ചിട്ടതെറ്റാതെയും, ഏതു നടന്മാർ ആയാലും അവരുടെ വ്യക്തിനിഷ്ടമായ രീതികൾക്ക് വിപരീതമാകാതെയും അരങ്ങുപാട്ടിനെ മുന്നോട്ട് നയിക്കുവാൻ നെടുമ്പുള്ളി പൂർണ്ണമായി ശ്രമിക്കുന്നു. സംഗീതാതിപ്രസരവും, താൻപോരിമ കാട്ടലും, കൃത്രിമഭാവവത്കരണവും തൊട്ടുതീണ്ടാത്ത നല്ല അരങ്ങുപാട്ട് കളിയരങ്ങുകളിൽ അന്യംനിന്നുപോയിട്ടില്ല എന്ന് ഇദ്ദേഹത്തിനേപ്പോലെയുള്ള ചില ഗായകർ  പ്രവർത്തിക്കുന്ന അരങ്ങുകളിലൂടെ അറിഞ്ഞ്, ആശ്വസിക്കുന്നു കഥകളിലോകം.

ന്നാൽ കേരളീയ അഥവ ദ്രാവിഡ രാഗങ്ങളുടെ ആലാപനം, 
ഹംസം, കാട്ടാളൻ ഇന്നിങ്ങിനെ നൃത്തപ്രധാനമായ അഭിനയം വരുന്ന ചില കഥാപാത്രങ്ങളുടെ പദാലാപനങ്ങൾ, എന്നിവയിലൊക്കെ ഇദ്ദേഹം കൂടുതൽ പരിചയിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമാണന്ന് തോന്നിയിട്ടുണ്ട്.

ത്മാർത്ഥമായ പരിശ്രമവും കലയോടുള്ള അടങ്ങാത്ത 
അഭിനിവേശവും കൈമുതലായുള്ള നെടുമ്പുള്ളി റാംമോഹന് ഇനിയും കലാലോകത്തിന്റെ ഉന്നതങ്ങളിലേയ്ക്ക് നിഷ്പ്രയാസം പറന്നുകയറാൻ ആകും. അതിന് അദ്ദേഹത്തിലും, അതിലൂടെ അനവധി ധന്യമായ അരങ്ങുകളെ നൽകി കഥകളി ആസ്വാദക സഹസ്രങ്ങളിലും സർവ്വേശ്വരൻ കൃപചൊരിയട്ടെ എന്ന് ആശിക്കുന്നു, പ്രാർത്ഥിക്കുന്നു. രാമേട്ടന് സർവ്വമംഗളങ്ങളും ആശംസിക്കുന്നു.

വൈയ്ക്കം തങ്കപ്പന്‍പിള്ള


ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്.
.
വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും വെച്ചൂര്‍ നാഗുവള്ളില്‍ മാധവിയമ്മയുടേയും പുത്രനായി 1099 തുലാം 28ന് തങ്കപ്പന്‍ ഭൂജാതനായി. പിതാവായ ഗോദവര്‍മ്മ ‘സദാരം’ നാടകത്തില്‍ ‘കാമപാലന്റെ’ വേഷംകെട്ടി പ്രശസ്തനായ ആളായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് തൃപ്തനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇരുകൈകളിലും വീരശൃഘല അണിയിച്ച് ആദരിക്കുകയും, ‘കാമപാലന്‍ തമ്പാന്‍’ എന്ന് നാമം കല്‍പ്പിച്ച് വിളിക്കുകയും ഉണ്ടായിട്ടുണ്ട്.
.
തങ്കപ്പനിലെ സംഗീതവാസന തിരിച്ചറിഞ്ഞ അച്ഛന്‍ ചേറുപ്രായത്തില്‍ തെന്നെ സംഗീതം പഠിപ്പിക്കുവാന്‍ ഏര്‍പ്പാടാക്കി. ഇങ്ങിനെ തങ്കപ്പന്‍പിള്ള ഏതാണ് എട്ടുവര്‍ഷത്തോളം കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. ശ്രീ വൈയ്ക്കം ശിവരാമകൃഷ്ണ അയ്യര്‍ ആയിരുന്നു ഗുരു.
.
പിന്നീട് തങ്കപ്പന്‍ 1121മുതല്‍ ശ്രീ ചെമ്പില്‍ വേലപ്പന്‍പിള്ളയാശാന്റെ കീഴില്‍ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങി. സോപാനവഴിയില്‍ തന്നെ കഥകളിസംഗീതം ആലപിക്കുന്ന ഗായകനായിരുന്നു വേലപ്പന്‍പിള്ള. കുറച്ചു കാലത്തിനു ശേഷം തങ്കപ്പന്‍പിള്ള ധാരാളമായി കളികള്‍ക്ക് പങ്കെടുക്കുവാനും പലര്‍ക്കും ശിങ്കിടി പാടുവാനും ആരംഭിച്ചു. പള്ളിപ്പുറം കേശവന്‍‌നായരുടേയും വെച്ചൂര്‍ ഗോപാലപിള്ളയുടേയും കളിയോഗങ്ങളായിരുന്നു ആ കാലത്ത് ഈ പ്രദേശത്ത് കളികള്‍ നടത്തിയിരുന്നത്. വെച്ചൂര്‍ ഗോപാലപിള്ള ഒരു കളരിയും നടത്തിയിരുന്നു. അതില്‍ പ്രധാന ആശാന്‍ ശ്രീ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാള്‍ ആയിരുന്നു.
.
പിന്നീട് പൊതുവാളാശാന്റെ നിര്‍ദ്ദേശാനുസ്സരണം തങ്കപ്പന്‍പിള്ള കോട്ടക്കല്‍ നാട്ട്യസംഘം കളരില്‍ ചേര്‍ന്നു. അവിടെ ഗോപാലക്കുറുപ്പിനോടും ഉണ്ണികൃഷ്ണക്കുറുപ്പിനോടുമൊപ്പമാണ് തങ്കപ്പന്‍പിള്ള അധികവും പാടിയത്. ആ കാലത്ത് വാസുനെടുങ്ങാടി ആയിരുന്നു കോട്ടക്കലിലെ മുതിര്‍ന്ന സംഗീതാദ്ധ്യാപകന്‍. കുഞ്ചുനായരാശാന്‍ പ്രധാനാദ്ധ്യാപകനും കോട്ടക്കല്‍ കൃഷ്ണന്‍‌കുട്ടിനായരാശാന്‍ അദ്ധ്യാപകനും(വേഷം) ആയിരുന്ന അന്നത്തെ കളരിയില്‍ കോട്ടക്കല്‍ കുട്ടന്‍‌മാരാര്‍,ചെറിയ കുട്ടന്‍‌മാരാര്‍(ചെണ്ട), പാലൂര്‍ അച്ചുതന്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍(മദ്ദളം) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകര്‍. ഇങ്ങിനെ ഒന്‍പത് വര്‍ഷങ്ങളോളം കോട്ടക്കല്‍ കളരിയില്‍ പ്രവര്‍ത്തിച്ചതോടെ കറതീര്‍ന്ന കഥകളിപാട്ടുകാരനായി തീര്‍ന്നു വൈയ്ക്കം.
.
കോട്ടക്കലില്‍ നിന്നും തിരിച്ചെത്തിയ ഇദ്ദേഹം തകഴികളിയോഗത്തില്‍ അംഗമായി തകഴിയില്‍ താമസിച്ചു. ഈ കാലത്ത് തകഴികുട്ടന്‍പിള്ളക്കൊപ്പം ധാരാളം അരങ്ങുകളില്‍ പാടി. തങ്കപ്പന്‍പിള്ള 1136മുതല്‍ കളിയോഗം പിരിച്ചുവിടുന്നതുവരെ തിരുവനന്തപുരം വലിയകൊട്ടാരം കളിയോഗത്തില്‍ അംഗമായിരുന്നു.

.
1150മുതല്‍ തങ്കപ്പന്‍പിള്ള അനുജനായ പുരുഷോത്തമനുമായി ചേര്‍ന്ന് പാടിത്തുടങ്ങി. ‘വൈക്കം സഹോദരന്മാര്‍’ എന്നപേരില്‍ ഇവര്‍ പിന്നീട് പ്രശസ്തരായി തീര്‍ന്നു. പുരുഷോത്തമന്‍പിള്ള കലാമണ്ഡലത്തിലും കുച്ചുകാലം സദനത്തിലും കഥകളിവേഷം പഠിച്ചിട്ടുണ്ട്. പിന്നീട് പാട്ടിലേക്കുമാറിയ ഇദ്ദേഹം ജന്മവാസനയാലും ശാരീരഗുണംകൊണ്ടും കഥകളിപാട്ടില്‍ തങ്കപ്പന്‍പിള്ളക്ക് സമാനനായി തീര്‍ന്നു. തിരുവിതാങ്കൂറില്‍ പ്രശസ്തരായി തീര്‍ന്ന വൈക്കംസഹോദരന്മാര്‍ കേരളത്തിന്റെ ഇതരഭാഗങ്ങളിലും, കൃഷ്ണന്‍‌കുട്ടിപൊതുവാള്‍ പ്രധാനിയായി വെള്ളിനേഴിയില്‍ നടന്നിരുന്ന ‘സഹൃദയസംഘ’ത്തിനൊപ്പം ഇന്ത്യയുടെ വിവിധഭാഗങ്ങളിലും നടന്ന കളികള്‍ക്കും പാടുകയുണ്ടായിട്ടുണ്ട്.

.
മാങ്കുളം വിഷ്ണുനമ്പൂതിരി കീരിക്കാട്ട് നടത്തിയിരുന്ന ‘സമസ്തകേരള കഥകളി വിദ്യാലയ’ത്തില്‍ തങ്കപ്പന്‍പിള്ളയാശാന്‍ പതിമൂന്ന് വര്‍ഷം സംഗീതാദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
.
വൈയ്ക്കം രാജശേഘരന്‍ രചിച്ച ‘അര്‍ജ്ജുനവിഷാദവൃത്തം’ ആട്ടകഥയിലെ പദങ്ങള്‍ ചിട്ടപ്പെടുത്തിയതും, ആദ്യമായി ഈ കഥ അരങ്ങില ആലപിച്ചതും തങ്കപ്പന്‍പിള്ളയാണ്.
.
വളരെകാലമായി സായിഭക്തനായ തങ്കപ്പന്‍പിള്ളഭാഗവതര്‍ ഏതാനം വര്‍ഷങ്ങള്‍ക്കുമുന്‍പ് വരേ സ്തിരമായി എല്ലാവര്‍ഷവും പുട്ടപര്‍ത്തിയില്‍ പോകാറുണ്ടായിരുന്നു. 1149ല്‍ പുട്ടപര്‍ത്തിയെത്തിയപ്പോള്‍ സായിബാബയുടെ സമക്ഷം പാടുകയും അദ്ദേഹത്തില്‍ നിന്നും സമ്മാനം ലഭിക്കുകയും ഉണ്ടായിട്ടുണ്ട്. അതാണ് ഇദ്ദേഹത്തിനു ലഭിച്ച ആദ്യ സമ്മാനം. 1987ല്‍ കലാദര്‍പ്പണം പുരസ്ക്കാരവും, കൊല്ലം കഥകളിക്ലബ്ബിന്റെ പുരസ്ക്കാരവും, 1989ല്‍ ആലപ്പുഴക്ലബ്ബിന്റെ പുരസ്ക്കാരവും നേടിയ ഈ മുതിര്‍ന്ന കഥകളിഗായകനെ 2007ല്‍ കേരള സംഗീത-നാടക അക്കാദമി ‘ഗുരുപൂജ പുരസ്ക്കാരം’ നല്‍കി ആദരിക്കുകയും ഉണ്ടായി.
.

വൈക്കംതങ്കപ്പന്‍പിള്ള കേരളസംഗീത-നാടക അക്കാദമിയുടെ ‘ഗുരുപൂജ പുരസ്ക്കാരം’ ബഹു:സാസ്ക്കാരീക മന്ത്രി എം.എ.ബേബിയില്‍ നിന്നും ഏറ്റുവാങ്ങുന്നു. പ്രശസ്തമൃദംഗവാദകന്‍ ശ്രീ ഉമയാള്‍പുരം ശിവരാമന്‍, സിനിമാ നടന്‍ മുരളി എന്നിവര്‍ സമീപം
.
കഥകളിസംഗീതത്തില്‍ ഭ്രമിക്കുകയും, അതില്‍ അഭിരമിച്ച് ജീവിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ ശേഷജീവിതത്തില്‍ ആയുരാരോഗ്യസൌഖ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, ഈ തലമുതിര്‍ന്ന കലാകാരനുമുന്നില്‍ പ്രണമിച്ചുകൊള്ളുന്നു.

വെങ്കിടക്യഷ്ണ ഭാഗവതര്‍

കഥകളിലോകംകണ്ട എക്കാലത്തേയും മികച്ച ഗായകരില്‍ ഒരാളായിരുന്നു ശ്രീ മുണ്ടായ വെങ്കിടക്യഷ്ണ ഭാഗവതര്‍. ഈ മേടം7ന് അദ്ദേഹത്തിന്റെ 51മത് ചരമദിനമാണ്.

ഘനശാരീരം,രാഗജ്ഞാനം,തെളിഞ്ഞ കണ്ഠവും സാധകവും,കടുകട്ടിയായ താളസ്ഥിതി,അക്ഷരസ്ഫുടത ഇവയെല്ലാമാണ് ഇദ്ദേഹത്തിന്റെ പാട്ടിന്റെ പ്രത്യേകതകള്‍.

ഷൊര്‍ണ്ണൂരിനടുത്ത് മുണ്ടായഗ്രാമത്തില്‍ 1056കന്നിമാസത്തില്‍ വെങ്കിടക്യഷ്ണന്‍ ഭൂജാതനായി.1070ല്‍ ഇദ്ദേഹം മൂത്തേടത്ത് വാസുദേവന്‍ നന്വൂതിരിയുടെ ശിഷ്യനായി കഥകളിക്ക് കച്ചകെട്ടി. തുടര്‍ന്ന് കഥകളി പഠിച്ച് മൂത്തേടത്ത് കളിയോഗത്തില്‍ സ്ത്രീവേഷങ്ങള്‍ കെട്ടി വരവെ,അദ്ദേഹത്തിന്റെ സംഗീതവാസന മനസ്സിലാക്കിയ ഗുരു കഥകളി സംഗീതത്തിലും ശിക്ഷണം നല്‍കി. പിന്നീട് വെങ്കിടക്യഷ്ണന്‍ ഈകളിയോഗത്തിലെ ശിങ്കിടിപാട്ടുകാരനായി മാറി.
എന്നാല്‍ പിന്നീട് വെങ്കിടക്യഷ്ണഭാഗവതര്‍ മൂത്തേടത്ത് പാരന്വര്യത്തില്‍നിന്നും വിട്ട് ഭിന്നമായ ഒരു സംഗീതരീതി മെനഞ്ഞെടുത്തു. അനുജനും കര്‍ണ്ണാടകസംഗീതജ്ഞനുമായ രാമഭാഗവതരുമായിച്ചേര്‍ന്ന് കഥകളിസംഗീതത്തേ ശാസ്ത്രീയസംഗീതോപാധികളാല്‍ പുന:സംവിധാനം ചെയ്തു.വെങ്കിടക്യഷ്ണ ഭാഗവതര്‍ കര്‍ണ്ണാടകസംഗീതശൈലികള്‍ സാര്‍വ്വത്രീകമായി ഉപയോഗിച്ചിരിന്നു. ഭാവപ്രധാനമായിരുന്നു ഇദ്ദേഹത്തിന്റെ സംഗീതം.ആട്ടക്കഥാകാരന്‍ നിശ്ചയിച്ചിട്ടുള്ള രാഗങ്ങളെ മാറ്റിപാടുന്ന രീതി വെങ്കിടക്യഷ്ണ ഭാഗവതരോടുകൂടിയാണ് തുടങ്ങിയത്.

ചെറുപ്രായത്തില്‍ തന്നെ ചൊല്ലിയാടിക്കുവാനും അരങ്ങുനിര്‍വഹിക്കുവാനുമുള്ള പ്രാപ്തിനേടിയ വെങ്കിടക്യഷ്ണന്‍ 1078ല്‍ ഇടമന കളിയോഗത്തില്‍ പൊന്നാനി പാട്ടുകാരനായി ചേര്‍ന്നു. പിന്നീട് ഇദ്ദേഹം നെടുന്വുള്ളി,കവളപ്പാറ കളിയോഗങ്ങളിലും പ്രധാന പാട്ടുകാരനായി പ്രവര്‍ത്തിച്ചു. 1132ചിങ്ങത്തില്‍ വാതരോഗം മൂര്‍ഛിച്ച് കിടപ്പിലായ ഭാഗവതര്‍ ആവര്‍ഷം മേടം7ന് ഇഹലോകവാസം വെടിഞ്ഞു.

ഇദ്ദേഹത്തിന്റെ കാലശേഷം ശിഷ്യരില്‍പ്രധാനിയായ ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്‍ ഭാഗവതരുടെ സംഗീതരീതികള്‍ പിന്തുടര്‍ന്ന് ജനപ്രിയമാക്കി.

കലാമണ്ഡലം നീലകണ്ഠന്‍ നന്വീശന്‍



കഥകളിസംഗീതലോകത്ത് ഒരു വടവ്യക്ഷം പോലെ വിളങ്ങിനിന്നിരുന്ന മഹാഗായകനായിരുന്നു ശ്രീ കലാ:നീലകണ്ഠന്‍ നന്വീശന്‍. ഇന്ന് കഥകളി സംഗീതലോകത്തുള്ള ഗായകരില്‍ മഹാഭൂരിപക്ഷവും അദ്ദേഹത്തിന്റെ ശിഷ്യ-പ്രശിഷ്യന്മാരാണ്. നന്വീശനാശാന്റെ 23മത് ചരമവാര്‍ഷികമാണ് ഇന്ന്(മാര്‍ച്ച്29).

1095തുലാമാസത്തില്‍ പൊന്നാനിതാലൂക്കില്‍ കോതച്ചിറ‌അംശത്തില്‍ ജനിച്ച നീലകണ്ഠന്‍നന്വീശന്‍, ബാല്യത്തില്‍ത്തന്നെ വെള്ളാറ്റഞ്ഞൂര്‍ രാമന്‍‌നന്വീശന്റെ കൂടെ അഷ്ടപദിപ്പാട്ടും മേളക്കൊട്ടും പരിശീലിച്ചു. പിന്നീട് ഒരു പിഷാരോടിയുടെ അടുക്കല്‍നിന്നും തുള്ളലും വശമാക്കി. ജേഷ്ടന്‍ പരമേശ്വരന്‍ നന്വീശനുമായിചേര്‍ന്ന് തുള്ളല്‍ അവതരിപ്പിച്ചുനടന്നിരുന്നകാലത്ത് ഒരിക്കല്‍ കുന്നംകുളത്ത് മണപ്പാട്ട് എത്തുകയും, കക്കാട് കാര്‍ണപ്പാട് തന്വുരാന്‍ നീലകണ്ഠനെ സംഗീതം അഭ്യസിപ്പിക്കുകയുമുണ്ടായിട്ടുണ്ട്. പിന്നീട് കലാമണ്ഡലത്തിലെ ആദ്യബാച്ച്

വിദ്യാര്‍ത്ഥികളിലൊരാളായി ചേര്‍ന്ന ഇദ്ദേഹത്തിനെ അവിടെവെച്ച് സ്വാമിക്കുട്ടി ഭാഗവതര്‍,കുട്ടന്‍(രാമഗുപ്തന്‍)ഭാഗവതരും കഥകളിപ്പാട്ട് പഠിപ്പിച്ചു. പിന്നീട് വെങ്കിടക്യഷ്ണഭാഗവതര്‍, പൂമുള്ളി കേശവന്‍നായര്‍, നീലകണ്ഠനുണ്ണിത്താന്‍, പനമണ്ണ കുഞ്ചുപ്പോതുവാള്‍ തുടങ്ങിയ ആക്കാലത്തെ പ്രധാനഗായകരോടോപ്പം പാടി നന്വീശന്‍ രംഗപരിചയം നേടി.

പൊന്നാനിപ്പാട്ടുകാരനായശേഷം തന്റെ ആലാപനത്തിലെ ചില സംഗീതപരമായ പിശകുകളെപറ്റിയുള്ള വിമര്‍ശനങ്ങള്‍ കേട്ടിട്ട് നന്വീശന്‍, ശാസ്ത്രീയസംഗീത അടിത്തറനേടുവാനായി കൊല്ലംങ്കോട് ഗോവിന്ദസ്വാമിയെ ഗുരുവാക്കി പഠനം നടത്തി. ‘കഥകളിപ്പാട്ട് പഠിക്കുന്നവര്‍ വെറും വാസനക്കാരായാല്‍പ്പോരാ, അവരെ ആദ്യം ശാസ്ത്രീയസംഗീതം പഠിപ്പിക്കണം’ എന്ന് നന്വീശനാശാന്‍ പിന്നീട് കലാമണ്ഡലത്തിന് നിര്‍ദ്ദേശം നല്‍കിയത് തന്റെ ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ്.

പിന്നീട് കലാമണ്ഡലത്തില്‍ കഥകളിസംഗീതാദ്ധ്യാപകനായി പ്രവര്‍ത്തിച്ച ഇദ്ദേഹം, അവിടെനിന്നും പ്രിന്‍സിപ്പാള്‍ ആയിട്ടാണ് വിരമിച്ചത്. പിന്നീട് അദ്ദേഹം കോട്ടക്കല്‍ നാട്യസംഘത്തിലെ
പ്രധാനഗായകനും അദ്ധ്യാപകനുമായി സേവനമനുഷ്ടിച്ചു.

ഉറച്ച ചിട്ടയും താളവും,ശുദ്ധമായ സാഹിത്യോച്ചാരണം,അരങ്ങുനിയന്ത്രണം, സര്‍വ്വോപരി ഘനഗംഭീരമായ ശാരീരം എന്നിവയാണ് നന്വീശന്റെ അരങ്ങുപാട്ടിന്റെ പ്രധാന ഗുണങ്ങള്‍.
കഥകളിപ്പാട്ടിനെ കര്‍ണ്ണാടകസംഗീതത്തിന്റെ സാങ്കേതികോപാധികളാല്‍ പുന:സംവിധാനം ചെയ്ത വെങ്കിടക്യഷ്ണഭാഗവതരുടെ ശൈലിയാണ് ഇദ്ദേഹത്തെ ഏറ്റവും സ്വാധീനിച്ചത്. ഭാഗവതര്‍ക്കുശേഷം ആ ദൌത്യം നന്വീശന്‍ ഏറ്റെടുത്തു. എന്നാല്‍ ഭാഗവതരുടെ ശൈലി അതുപോലെ പിന്തുടരുകയായിരുന്നില്ല അദ്ദേഹം ചെയ്തത് മറിച്ച്, ആശൈലിയില്‍ അവശ്യം മാറ്റങ്ങള്‍ വരുത്തി പുതിയ ഭാവുകത്വം നല്‍കി അവതരിപ്പിക്കുകയാണുണ്ടായത്. എന്നാല്‍ കോട്ടയം കഥകള്‍ തുടങ്ങിയ ചിട്ടപ്രധാനമായ കഥകള്‍ പാടുവാന്‍ പ്രധമഗുരുവായ സ്വാമിക്കുട്ടി ഭാഗവതരുടെ ശൈലിതന്നെയായിരുന്നു നന്വീശനാശാന്‍ സ്വീകരിച്ചിരുന്നത്.

അദ്ധ്യാപനപടുത്വവും ശിഷ്യവാത്സല്യവും ഉള്ള ഗുരുവായിരുന്നു കലാ:നീലകണ്ഠന്‍ നന്വീശന്‍. അതിനാല്‍തന്നെ ഇദ്ദേഹത്തിന് വളരെയധികം ശിഷ്യരുമുണ്ടായി. ഇത്രയധികം ശിഷ്യസന്വത്തുള്ള(ഒന്നാകിടക്കാരായ) ഒരു കഥകളിസംഗീതജ്ഞന്‍ വേറെ ഇല്ലതന്നെ എന്നു പറയാം. കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്,കലാ:എബ്രാന്തിരി,കലാ:ഹൈദ്രാലി തുടങ്ങിയവര്‍ എല്ലാം അരങ്ങുപാട്ടിന്റെ മാധുര്യത്താല്‍ ജനപ്രീതി നേടിയ ശിഷ്യരാണ്. ഇവരില്‍ കുറുപ്പാണ് നന്വീശന്‍ശൈലിയിടെ പ്രധാന പിന്തുടര്‍ച്ചക്കാരന്‍. മറ്റുചില ശിഷ്യരായ കലാ:ഗംഗാധരന്‍,കലാ:മാടന്വി സുബ്രഹ്മണ്യന്‍ നന്വൂതിരി,കോട്ടക്കല്‍ നാരായണന്‍ മുതലായവര്‍ ചൊല്ലിയാടിക്കുവാനുള്ള നന്വീശനാശാന്റെ കഴിവുസിദ്ധിച്ചിട്ടുള്ളവരാണ്.

1985 മാര്‍ച്ച് 29ന് ഈ കല്യഗായകന്‍ ജീവിതമാകുന്ന അരങ്ങില്‍ നിന്നും ചേങ്കിലവെച്ച് വിടവാങ്ങി. എന്നാല്‍ ഇന്നും സഹ്യദയമനസ്സുകളില്‍ ആഗാനങ്ങള്‍ മായാതെ നില്‍ക്കുന്നു.

കലാമണ്ഡലം ഉണ്ണിക്യഷ്ണകുറുപ്പ്(2)

ആദ്യപോസ്റ്റിനു അനുബന്ധമായി കുറുപ്പാശാന്റെ ചില ഓഡിയോകളും ഒരു വീഡിയോയും കൂടി ചേര്‍ക്കുന്നു.

നളചരിതം 2ംദിവസത്തിലെ നളനോട് വേര്‍പെട്ട ദമയന്തിയുടെ വിലാപമായ ‘അലസതാ വിലസിതം’,ഇത്ര ഭാവോദീപകമായി മറ്റൊരാളും പാടികേട്ടിട്ടില്ല.



കാട്ടാളന്റെ പദത്തിനിടക്കുള്ള ‘ആഹന്ത ദയിതാ ദയാസിന്ധോ‘ എന്ന പദം രംഗത്ത്
ആസമയം ഇല്ലാത്ത ദമയന്തിയുടെ ദീനവിലാപമാണല്ലൊ. പ്രാക്യതകാട്ടാളന്റെ ചിന്തകളില്‍ നിന്നും
ദമയന്തിയുടെ ദൈന്യവിലാപത്തിലേക്ക് അരങ്ങിന്റെ അന്തരീക്ഷത്തെ എത്തിക്കുവാന്‍ കുറുപ്പാശാന്
നിഷ്പ്രയാസം സാധിക്കുന്നു.



നളചരിതം 3ംദിവസത്തിലെ ഉത്സാഹിതനായി പുറപ്പെടുന്ന സുദേവന്റെ ‘യാമി യാമി ഭൈമീ’
അദ്ദേഹത്തിന്റെ അരങ്ങുപാട്ടിന്റെ മഹിമ വിളിച്ചോതുന്ന ഒരു പദമാണ്.

‘യാമി യാമി‘ ശ്രദ്ധിക്കു-പതുക്കെ തുടങ്ങി പിന്നീട് കാലമുയര്‍ത്തി മദ്ദ്യമാവതിയുടെ മേളക്കൊഴുപ്പിലൂടെ ഒരു യാത്ര. ഓരോ വരികളും ആവര്‍ത്തിക്കുന്വോള്‍ ഒക്കെ വിവിധരീതിയിലാണ് പാടുന്നത്.
‘നാം‌-ഇഹസേവിച്ചുനില്‍പ്പു’ ,
‘അത്തലില്ലതുകൊണ്ട്-ആര്‍ക്കും’ ,
’ദി-ത്രി-ദിന പ്രാപ്യം’
‘ഞാന്‍ അറിയും എന്നല്ല അവന്‍’ ഇവിടെയൊക്കെ താളം മുറിയാതെ വാക്കുകള്‍ മുറിചും നിര്‍ത്തിയും ഉള്ള പ്രയോഗങ്ങള്‍ ശ്രദ്ധിക്കു.
“ആളകന്വടികളോടും മേളവാദ്യഘോഷത്തോടും’ ഒന്നിനൊന്നുവെത്യസ്തമായാണ് ആവര്‍ത്തിക്കുന്നത്.


ഈ വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്കുകള്‍-

http://www.blogger.com/video-play.mp4?contentId=25980096c3a077ad&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=bb04f75bbd13b396&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=ea0e747eabd64f5d&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=ec88bad9b1339eee&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=1c9d46747eda0aec&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=15a1230644afbaf0&type=video%2Fmp4

http://www.blogger.com/video-play.mp4?contentId=5c404c19840505b6&type=video%2Fmp4

കലാമണ്ഡലം ഉണ്ണിക്യഷ്ണകുറുപ്പ്



കഥകളിസംഗീതലോകത്തെ എക്കാലത്തേയും മികച്ചഗായകനും അസാധാരണ പ്രതിഭയും ആയിരുന്ന ശ്രീ കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ് ഇഹലോകവാസംവെടിഞ്ഞിട്ട് 20ആണ്ടുകള്‍ തികയുകയാണ് ഈ മാര്‍ച്ച് 4ന്.എന്നാല്‍ ഇന്നും അദ്ദേഹമുതിര്‍ത്ത സംഗീതാമ്യതം കളികന്വക്കാരുടെ മനസ്സുകളില്‍ മധുരസ്മരണകളായി നിലനില്‍ക്കുന്നു. ശേഘരിച്ചുവെയ്ക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ അരങ്ങുപാട്ടുകള്‍ കേട്ട് അതില്‍ ആക്യഷ്ടരായി, കുറുപ്പാശാന്റെ പാട്ടിനേക്കുറിച്ച് ഐതീഹ്യം‌പുരണ്ട കഥകളുമായി ഇന്നത്തെതലമുറ കളിയരങ്ങിലേക്കെത്തുന്നു. നിഷ്ക്കളങ്കശാരീരം,ത്രിസ്ഥായികളിലും ആയാസരഹിതമായുള്ള സഞ്ചാരം,ഉറച്ചതാളം,അഷരസ്ഫുടത, സോപാനരീതിയോടുള്ള ആഭിമുഖ്യം, പദങ്ങളുടെ അര്‍ത്ഥജ്ഞാനം,ഓരോ രംഗങ്ങളിലേയും ഭാവഘടനയെപ്പറ്റിയുള്ള ബോധം,സര്‍വ്വോപരി ലാളിത്യപൂര്‍ണ്ണവും അനായാസയതയും ഇവയൊക്കെയാണ് ഉണ്ണിക്യഷ്ണക്കുറുപ്പിന്റെ സവിശേഷതകള്‍.


കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴിഗ്രാമത്തില്‍,പ്രശസ്ത വീണവിദ്വാനായിരുന്ന രാമന്‍‌കുളങ്ങര രാമക്കുറുപ്പിന്റേയും തെക്കേക്കര ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി 1931ല്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് ജനിച്ചു. ജന്മനാല്‍തന്നെ പ്രതിഭാധനനായിരുന്ന ഇദ്ദേഹം ബാല്യത്തില്‍ തന്നെ സ്വപിതാവില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. പാരന്വര്യകലയായ കളം‌പാട്ട് ഇദ്ദേഹം വശമാക്കി.പിന്നീട് കലാമണ്ഡലത്തില്‍ ചേര്‍ന്ന് കലാ: നീലകണ്ഠന്‍ നന്വീശന്റെ ശിഷ്യനായി കഥകളി സംഗീതം അഭ്യസിച്ചു.ചേര്‍ന്ന് ഒരുമാസം കഴിഞ്ഞപ്പോഴേക്കും തന്നെ നന്വീശനൊപ്പം പാടാറായി. ആ കാലത്ത് പ്രമുഖഗായകനായ ശ്രീ വെങ്കിടക്യഷ്ണഭാഗവതര്‍, ‘ഉണ്ണിക്യഷ്ണാ വാ’ എന്ന്പറഞ്ഞ് അദ്ദേഹത്തിനൊപ്പം പാടാന്‍ കുറുപ്പിനെ വിളിച്ചിരുന്നത്രെ. എന്നാല്‍ ഈ പഠനം കേവലം 3വര്‍ഷങ്ങളേ നീണ്ടുനിന്നുള്ളു. ഇന്നാല്‍ ഈ കാലയളവവില്‍ തന്നെ കുറുപ്പിലെ കഥകളിഗായകന്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കാതെ കലാമണ്ഡലം വിട്ട അദ്ദേഹം തന്റെ കനത്തപാരന്വര്യഗുണത്താലും ജന്മവാസനയാലും പില്‍ക്കാലത്ത് കഥകളിസംഗീതത്തിലെ കിരീടംവെയ്ക്കാത്ത രാജാവായിത്തീര്‍ന്നു.


കലാമണ്ഡലം വിട്ട് ഏതാണ്ട് ഒരുവര്‍ഷത്തിനു ശേഷം ഗാന്ധിസേവാസദനത്തില്‍ കുറുപ്പിന് നിയമനം ലഭിച്ചു.കളരിചിട്ടകള്‍ ഉറപ്പിക്കുവാന്‍ ഇവിടുത്തെ സേവനം ഇദ്ദേഹത്തിനു പ്രയോജനമായി.വെങ്കിടക്യഷ്ണഭാഗവതര്‍ക്കും നീലകണ്ഠന്‍ നന്വീശനുമൊപ്പം പാടിത്തെളിഞ്ഞിട്ടും ഏതെങ്കിലും ഒരു സ്താപനത്തില്‍ അടങ്ങികഴിഞ്ഞുകൂടാന്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് തയ്യാറായില്ല. അഹമ്മദാബാദിലെ ദര്‍പ്പണ അക്കാദമിയിലും കൊല്‍ക്കത്തയിലെ ശാന്തിനികേതനിലുമായി തന്റെ യൌവനദശ മുഴുവന്‍ കഴിച്ചുക്കൂട്ടേണ്ടിവന്നു കുറുപ്പിന്. നാട്ടില്‍ തിരിച്ചെത്തിയശേഷം ഒരുപതിറ്റാണ്ടിലധികംകാലം കേരളത്തിലങ്ങോളമിങ്ങോളമുള്ള കളിയരങ്ങുകളില്‍ ആ ഗാനകല്ലോലിനികള്‍ മുഴങ്ങി.ഇക്കാലത്ത് പലപ്പോഴായി കലാമണ്ഡലത്തിലും കോട്ടക്കല്‍ നാട്യസംഘത്തിലും മാറിമാറി സേവനമനുഷ്ടിച്ചു കുറുപ്പാശാന്‍. അഹമ്മദാബാദ്, കല്‍ക്കട്ടവാസങ്ങള്‍മൂലം ദേശസഗീതത്തിന്റെ വഴികള്‍ പരിചയിക്കാനായി കുറുപ്പാശാന്. പിന്നീട് ഇവ ഗുണപരമായി കഥകളിസംഗീതത്തില്‍ ഉപയോഗിക്കുകയും ചെയ്തു അദ്ദേഹം.


കഥകളിസംഗീതത്തില്‍ അടിസ്ഥാനപരമായി നന്വീശനാശാന്റെ ശൈലിതന്നെയാണ് ഇദ്ദേഹം പിന്‍തുടര്‍ന്നിരുന്നതെങ്കിലും അവയെ സ്യഷ്ടിപരമായി സംസ്ക്കരിച്ച് ഭാവപൂര്‍ണ്ണതയിലേക്കെത്തിക്കാനും ഒപ്പം അനവധി പുതിയ ‘സംഗതികള്‍’ ഇവയില്‍ സങ്ക്രമിപ്പിക്കുവാനും കുറുപ്പിനു കഴിഞ്ഞു. ഇങ്ങിനെ കുറുപ്പാശാന്‍ കഥകളിസംഗീതത്തില്‍ വ്യക്തിത്വമാര്‍ന്ന ഒരു ശൈലി രൂപപ്പെടുത്തിയെടുത്തു. ഒരേ സമയം പ്രൌഢഗംഭീരവും ലളിതമനോഹരവുമായ, കഥകളിത്വം ഉള്ളശൈലിയാണിത്. അതിലോല ഭ്യഗപ്രയോഗങ്ങളും, വിചിത്രഗമകങ്ങളും, താളമിടഞ്ഞുള്ള പ്രയോഗങ്ങളും, താര-മന്ദ്രസ്ഥായികളിലുള്ള സുഗമമായ സഞ്ചാരങ്ങളും എല്ലാംചേര്‍ന്ന് പിന്തുടരുവാന്‍ വൈഷമ്യമുള്ളതായിരുന്നു ഈ കുറുപ്പ്ശൈലി. ഇതിനാല്‍‌ത്തന്നെയാവണം നന്വീശനാശാനേപ്പോലെ വിപുലമായൊരു ശിഷ്യസന്വത്ത് ഇദ്ദേഹത്തിന് ഉണ്ടാവാതെയിരുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ അകാലമ്യത്യുവിലൂടെ ആസ്വാദനലോകത്തിന് പിന്‍‌തുടര്‍ച്ചയില്ലാത്ത ആ ആലാപനശൈലി നഷ്ടമായി ഭവിച്ചു.


അഗാധമായ രാഗജ്ഞാനമുണ്ടായിരുന്ന ഇദ്ദേഹം എല്ലാരാഗങ്ങളും തീരെവ്യതിചലിക്കാതെ പൂണ്ണതയോടെ ആലപിച്ചിരുന്നു. രാഗങ്ങളുടെ മര്‍മ്മമറിഞ്ഞ് പാടിയിരുന്നു അദ്ദേഹം, പ്രത്യേകിച്ച് കേരളതനിമയാര്‍ന്ന പാടി,പുറന്നീര,ഘണ്ഡാരം,നവരസം തുടങ്ങിയവ. ഇവയെല്ലാം തന്നെ മലയാണ്മയുടെ ഗന്ധമുതിര്‍ക്കുന്ന, കളം‌പാട്ടിന്റെ സൌന്ദര്യം തെല്ലുകടാക്ഷിച്ച ഗാനശില്പങ്ങളായിരുന്നു


കാനക്കുറിഞ്ഞിയിലെ ‘ജീവിതനായക’,


ഗൌളീപ്പന്തിലുള്ള ‘നെഷധേന്ദ്രാ’,


മോഹനത്തിലുള്ള ‘പിന്നെ നാം മുനിയോടും’


ഇതെല്ലാം കുറുപ്പാശാന്റെ കണ്ഠത്തിലൂടെ നാടന്‍ ശീലുകളായി പരിണമിച്ചു. മോഹനത്തിലെ ‘ഗൌരീശം മമ’ ഇദ്ദേഹത്തിന്റെ ലാളിത്യമധുരമായ പ്രാര്‍ത്ഥനാഗീതമായിരുന്നു.


‘പുഷ്ക്കരാ നീ പഴുതേ’


’കേട്ടില്ലേ ഭൂദേവന്‍ മാരേ’ തുടങ്ങിയ പദങ്ങള്‍ കേവല വാചീകതലത്തിലാണ് കുറുപ്പാശാന്‍ പ്രയോഗിച്ചിരുന്നത്.


കത്തിവേഷങ്ങളുടെ രംഗപ്രവേശമറിയിക്കുന്ന പാടിരാഗവും


കഥകളിയുടെ മാത്രം സ്വത്തായ ദണ്ഡകങ്ങളും സഹ്യദയരേ കോള്‍മയിര്‍കൊള്ളിക്കുന്ന രീതിയില്‍ അദ്ദേഹം ആലപിച്ചിരുന്നു.



ആശാന്‍ സംഗീതപ്രയോഗങ്ങള്‍കൊണ്ട് പാടിതിമര്‍ത്തിരുന്ന് പദമാണ് കാന്വോജിയിലെ ‘ഹരിണാക്ഷി’,




എന്നാല്‍, ‘കോമളസരോജമുഖി’ എന്നുള്ള പദമാകട്ടെ പ്ലയിനോട്ടുകള്‍ മാത്രമുള്ള കാന്വോജിയുടെ ഒരു കരടുരൂപം.




കുറുപ്പാശാന്റെ നളചരിതാലാപനത്തിന് ഒരു പ്രത്യേക വശ്യതയാണ്.പ്രത്യേകിച്ച് ഇതിലെ ശ്ലോകങ്ങള്‍. അടുത്ത രംഗത്തിന്റെ പശ്ചാത്തലം നടനിലുംആസ്വാദകരിലും സ്യഷ്ടിക്കുവാനുതകുന്നരീതിയിനാണ് അദ്ദേഹം ശ്ലോകങ്ങള്‍ ആലപിച്ചിരുന്നത്. എന്നാല്‍അധികരാഗവിസ്താരങ്ങള്‍ നടത്തി മുഷിച്ചിലുളവാക്കിയിരുന്നുമില്ല.പകരം കുറഞ്ഞ സഞ്ചാരം കൊണ്ട്തന്നെ രാഗസ്വരൂപവും ഭാവതലവും സ്യഷ്ടിക്കുകയാണ് കുറുപ്പാശാന്‍ ചെയ്തിരുന്നത്.




നളചരിതം രണ്ടാം ദിവസത്തിലെ ‘സാമ്യം അകന്നോരു ഉദ്യാനം’എന്ന പൂര്‍വ്വിയിലുള്ളപദം അദ്ദേഹത്തിന്റേതു കേള്‍ക്കേണ്ടതു തന്നെയാണ്.




കാട്ടാളന്റെ പദത്തിനിടക്കുള്ള ‘ആഹന്ത ദയിതാ ദയാസിന്ധോ‘ എന്ന പദം രംഗത്ത് ആസമയം ഇല്ലാത്ത ദമയന്തിയുടെ ദീനവിലാപമാണല്ലൊ. പ്രാക്യതകാട്ടാളന്റെ ചിന്തകളില്‍ നിന്നും ദമയന്തിയുടെ ദൈന്യവിലാപത്തിലേക്ക് അരങ്ങിന്റെ അന്തരീക്ഷത്തെ എത്തിക്കുവാന്‍ കുറുപ്പാശാന് നിഷ്പ്രയാസം സാധിക്കുന്നു.


തന്റെ ഉത്തരേന്ത്യന്‍ബന്ധം മൂലമാകണം നാളിതുവരെ കളിയരങ്ങിന് അന്യങ്ങളായിരുന്ന സരസ്വതി,കാനഡ, ഭാഗേശ്വരി,ദേശ് തുടങ്ങിയ രാഗങ്ങള്‍ കുറുപ്പാശാന്‍ പ്രയോഗത്തില്‍ കൊണ്ടുവന്നത്. ആലോചനയൊ ചിട്ടപ്പെടുത്തലൊ കൂടാതെ പെട്ടന്ന് അരങ്ങില്‍ ചിലചരണങ്ങള്‍ പുതുരാഗങ്ങളിലേക്ക് മാറ്റിപ്പാടുന്ന സംന്വ്യദായം ആശാനിലൂടെയാണ് കഥകളിയില്‍ വന്നുചേര്‍ന്നത്. രുഗ്മാഗതചരിതത്തിലെ ‘അംബാ തൊഴുന്നേന്‍’ എന്നപദം ക്യാനഡയിലേക്ക് മാറ്റിയാണ് അദ്ദേഹം പാടിയിരുന്നത്. ഈമാറ്റത്തിലൂടെ ആരംഗത്തിന്റെ കരുണരസത്തിന്റെ ആഴം കൂടി.




മുദ്രകള്‍ക്ക് ഭാവപൂര്‍ണ്ണത നല്‍കുവാനും സംബോധനകളെ യഥാര്‍ത്ഥ വാചികതലത്തിലേക്ക്എത്തിക്കുവാനുമായി ഉണ്ണിക്യഷണക്കുറുപ്പാശാന്‍ ചിലപദങ്ങളുടെ വരികള്‍ മുറിച്ച് വാക്കുകള്‍ എടുത്തു പറയുകയും ചില അക്ഷരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ആലപിക്കുകയും ചെയ്തിരുന്നു. അരങ്ങിലെ വികാരതരളിത സന്ദര്‍ഭങ്ങളില്‍പ്പോലും ഇദ്ദേഹം നിര്‍ദാക്ഷിണ്യം ചേങ്കിലയില്‍ താളമിട്ടിരുന്നു. മാത്രമല്ല ചിലരംഗങ്ങളില്‍ പാത്രത്തിന് ഉന്‍മേഷമേറ്റാന്‍ ചേങ്കിലയില്‍ ഇടഞ്ഞുകൊട്ടുകയും ചെയ്തിരുന്നു.


കളിക്കുപാടുകയാണ് പാട്ടുകാരന്റെ ചുമതലയെന്നും പാടിക്കളിപ്പിക്കേണ്ട ബാദ്ധ്യത പാട്ടുകാരനില്ലെന്നും ഉറച്ചുവിശ്വസിച്ചിരുന്ന കുറുപ്പ്, അരങ്ങത്ത് ഒന്നാന്തരം വേഷക്കാരനായാലും കുട്ടിവേഷക്കാരനായാലും അതുശ്രദ്ധിക്കാതെ ഒന്നുപോലെ പാടിയിരുന്നു. അതുപോലെ ശിങ്കിടിപാടുന്നതാരാണെന്നതും അദ്ദേഹത്തിനൊരു പ്രശ്നമല്ലായിരുന്നു.എന്നാല്‍ കൂടെപ്പാടുന്നയാളുടെ വ്യവഹാരങ്ങളെ തമസ്ക്കരിക്കാനൊ വിലക്കാനൊ കുറുപ്പാശാന്‍ ശ്രമിക്കാറുമില്ല. അപകര്‍ഷത ഇദ്ദേഹത്തിനെ തെല്ലും തീണ്ടിയിരുന്നില്ല.


പലവിധ ഭാവോദ്ദീപകങ്ങളായ ഗാനങ്ങള്‍ കണ്ഠത്തില്‍ നിന്നുമുതിര്‍ത്തിക്കൊണ്ട് അരങ്ങില്‍ നില്‍ക്കുന്വോഴും കുറുപ്പാശാന്റെ മുഖത്ത് നിസ്സംഗഭാവമായിരിക്കും കാണാന്‍ കഴിയുക. വിമര്‍ശ്ശനങ്ങളോടും അംഗീകാരങ്ങളോടും എല്ലാം അദ്ദേഹത്തിന് ഈ നിസംഗമനോഭാവം തന്നെയായിരുന്നു. അഭിന്ദനങ്ങളും അക്ഷേപങ്ങളും ഇദ്ദേഹത്തിനെ ബാധിച്ചിരുന്നുല്ല,ആശാന്‍ അവക്കെല്ലാം അതീതനായി നിലകൊണ്ടു. അഹന്ത,അസൂയ തുടങ്ങിയവയില്‍ നിന്നും തികച്ചും മുക്തനായിരുന്നു ഉണ്ണിക്യഷ്ണക്കുറുപ്പ്.


പ്രസിദ്ധ ചെണ്ട കലാകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ശ്രീ കലാ: ക്യഷ്ണന്‍‌കുട്ടിപൊതുവാള്‍, കുറുപ്പിനെ ഇങ്ങിനെ വിലയിരുത്തുന്നു. “ഉണ്ണിക്യഷ്ണക്കുറുപ്പിന്റെ ഗാനശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റില്ല. അത് ഒരു പ്രത്യേകരീതിയാണ്. എന്നാല്‍ പല കസര്‍ത്തുകളും അടങ്ങുന്ന ഒരു ഒതുക്കമുള്ള ശ്രവണസുഖമായ വഴിയായിരുന്നു. അങ്ങിനെ കുറുപ്പ് ഉയര്‍ന്ന് പാടി, പാടിപാടി ഉയര്‍ന്നു. ആ ഉയര്‍ന്ന നിലയില്‍ത്തന്നെ ഉയിര്‍വെടിഞ്ഞു.”


അരങ്ങിലുണ്ടായിരുന്ന നിയന്ത്രണപടുത്വം ആദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തില്‍ കണ്ടിരുന്നില്ല. അതിപ്രതിഭാശാലികളായുള്ള വ്യതികള്‍ക്ക് പൊതുവേ സംഭവിക്കുന്ന ദുരന്തമാണല്ലൊ ഇത്. കുറുപ്പാശാന്‍ തന്റെ തിരക്കേറിയ കലാജീവിതത്തില്‍ നിന്നും ഒന്നും സംഭരിക്കുവാനൊ സൂക്ഷിച്ചുവയ്ക്കാനൊ ശ്രമിച്ചിരുന്നില്ല. രോഗബാധിതനും അവശനുമായിതീര്‍ന്ന ഉണ്ണിക്യഷ്ണക്കുറുപ്പ് വിദഗ്ധചികിത്സക്കുപോലുംകാത്തുനില്‍ക്കാതെ തന്റെ 57ം വയസ്സില്‍ ഈലോകത്തോട് വിടപറഞ്ഞുപോയി.


സുപ്രസിദ്ധ കഥകളിനടന്‍ പത്മഭൂഷണ്‍ കലാ:രാമന്‍‌കുട്ടിനാരാശാന്‍ തന്റെ ആത്മകഥയായ തിരനോട്ടത്തില്‍ കുറുപ്പിനെ എങ്ങിനെ അനു:സ്മരിക്കുന്നു. “കഥകളി സംഗീതവേദിയില്‍ അകാലത്തില്‍ പടുതിരികത്തിയണഞ്ഞ ഒരു ഭദ്രദീപമായിരുന്നു ശ്രീ കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്. പാരന്വര്യത്തിന്റേയും ജന്മവാസനയുടേയും മാത്രം പിന്‍ബലംകൊണ്ട് ഇത്രമാത്രം ബഹുജനപ്രീതി നേടിയ ഒരാള്‍ സംഗീതത്തിലെന്നു വേണ്ട മറ്റൊരുകലയിലും ഏറെ ഉണ്ടാവില്ല. കഥകളിസംഗീതത്തില്‍ കന്വക്കാരെ അന്വരപ്പിക്കുന്ന വിധത്തില്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് പ്രയോഗിച്ചുകാണിച്ചിട്ടുള്ള അത്ഭുതങ്ങളും ശൈലീഭേദങ്ങളും എടുത്തുപറയേണ്ടതാണ്. എല്ലാത്തിനും പുറമെ ആ ഗായകന്റെ ലാളിത്യവും അനായാസതയും, ആസ്വാദകന്റെ ഹ്യദയത്തോളമെത്തുന്ന കൂര്‍ത്തശബ്ദവും മറക്കാനാവില്ല. ആ ഗായകന് നിഷ്ടയോടും നിഷ്ക്കര്‍ഷയോടും കൂടി നീണ്ടകാലത്തെ അഭ്യാസംകൂടി കിട്ടിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? അതങ്ങിനെയാണല്ലൊ! കരിന്വിനു കന്വ് ദോഷം എന്നല്ലെ?ഇന്ന് ഉണ്ണിക്യഷ്ണക്കുറുപ്പ് നമ്മോടോപ്പമില്ല.വേദനയോടെ നഷ്ടബോധത്തോടെ ആ ഗാനപ്രതിഭക്കുമുന്‍പില്‍ രണ്ടുതുള്ളി കണ്ണുനീരര്‍പ്പിക്കട്ടെ.”

കഥകളി സംഗീതം

കേരളത്തിന്റെ തനതു സംഗീതം എന്നവകാശപ്പെടാവുന്ന ‘സോപാന സംഗീത’ രീതിയാണ് കഥകളിയില്‍ ഉപയോഗിക്കുന്നത്. ‘അ’കാരത്തില്‍ മാത്രമുള്ള രാഗാലാപനം, വിളമ്പകാലത്തിലുള്ള പാടല്‍, ‘ആന്തോളികാ ഗമക’ പ്രയോഗങ്ങള്‍, വലുതായി അറഞ്ഞുള്ള ‘ബ്യഗ’ കള്‍ ഉപയോഗിക്കായ്ക എന്നിവ ഈ സംഗീത ശൈലിയുടെ പ്രത്യേകതകള്‍ ‍ആണ്. പഴയതില്‍ നിന്നും വെത്യസ്തമായി എന്ന് കഥകളി സംഗീതം കുറെയൊക്കെ ദേശസംഗീതരീതിയിലേക്ക് മാറിയിട്ടുമുണ്ട്. കര്‍ണ്ണാടക സംഗീതത്തിലെ പലരാഗങ്ങളും കഥകളി-സോപാന സംഗീതങ്ങളിലും ഉപയോഗിച്ചു വരുന്നു. എന്നാല്‍ കര്‍ണ്ണാടകസംഗീതത്തില്‍ അദ്യശ്യങ്ങളായ, ദ്രാവിടസംഗീതത്തിന്റെ പൊതുസ്വത്തുക്കള്‍ എന്നു പറയാവുന്ന ‘കണ്ഠാരം’,‘പുറനീര’ തുടങ്ങിയ രാഗങ്ങളും, തനി കേരളീയങ്ങള്‍ എന്നു പറയാവുന്ന ‘കാനക്കുറിഞ്ഞി’, ‘സാമന്തമലഹരി’, ’മാരധനാശി’, ’പാടി’ എന്നീരാഗങ്ങളും കഥകളി-സോപാന സംഗീതങ്ങളില്‍ ധാരാളമായി ഉപയോഗിച്ചു വരുന്നു. ഇതില്‍ പാടി പോലുള്ള രാഗങ്ങള്‍ പ്രത്യേകമായ ചിട്ടയോടും ആലാപനക്രമത്തോടും കൂടി ആലപിക്കേണ്ടവയാണ്. എങ്കില്‍ മാത്രമെ ഇവയുടെ സ്തായീഭാവങ്ങള്‍ പ്രകാശിപ്പിക്കുവാനാകു. കത്തിവേഷങ്ങളുടെ ശ്യഗാരപദങ്ങള്‍ക്കണ് പാടി കഥകളിയില്‍ ഉപയോഗിച്ചു വരുന്നത്.
മറ്റുകലകളിലെ ഗായകരേയും ഭാഗവതര്‍മാരേയും അപേക്ഷിച്ച് ദുഷ്ക്കരമാണ് കഥകളിഗായകന്റെ ജോലി. രാത്രിയിലെ ഉറക്കമിളപ്പും ഒരേനിലയില്‍ നിന്നുകൊണ്ടുള്ള പാട്ടും ശ്രമകരമാണ്. ശ്രുതിചേരാത്ത പരുഷവാദ്യങ്ങളായ ചെണ്ടയുടേയും മദ്ദളത്തിന്റേയും പക്കത്തിലാണ് പാടേണ്ടതും. കൂടാതെ സംഗീതത്തിനൊപ്പം കഥകളിയിലെ ഇതര ഘടകങ്ങളായ വാദ്യ,നാട്യങ്ങളിലും അവഗാഹമുള്ളയാള്‍ക്കെ പൊന്നാനി പാട്ടുകാരനായി വിജയിക്കാനാകു. കാരണം വ്യക്തിമിടുക്കുനോക്കാതെ ന്യത്ത,വാദ്യ,ഗീതങ്ങള്‍ഒരേലക്ഷ്യത്തിലേക്ക് പുരോഗമിച്ചാലെ കളി നന്നാവുകയുള്ളു. ഇതിന് പൊന്നാനിഗായകന്‍ പരസ്പരധാരണയോടെ വാദ്യ,നാട്യ കലാകരന്മാരുമായി സംയുക്തപ്രവര്‍ത്തനം നടത്തുകയും ചില അവസരങ്ങളില്‍ അവരെ നിയന്ത്രിക്കുകയും ചെയ്യണം. ഇതിന് പൊന്നാനിക്ക് കയ്യിലുളള ചേങ്കിലകോലാല്‍ ‍സാധിക്കണം.